Thursday, January 30, 2014

മലയോര കര്‍ഷകരെ ഒറ്റുകൊടുക്കരുത്

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച വിജ്ഞാപനകാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് മന്ത്രിസഭയും നടത്തിപ്പോരുന്ന കള്ളക്കളി കേരളത്തിന്റെ താല്‍പ്പര്യങ്ങളെ അപകടപ്പെടുത്തുമെന്ന നില വന്നിരിക്കുന്നു.

കള്ളക്കളി നിര്‍ത്തിവച്ച് സത്യം ജനങ്ങളോടുപറഞ്ഞ് കാര്യമായി ഇടപെടാന്‍ ഈ വൈകിയവേളയിലും ഉമ്മന്‍ചാണ്ടിയും കൂട്ടരും സന്നദ്ധരാവുന്നില്ല. അപായകരമാണ് നില. ഒരു ഉറപ്പും കിട്ടാതെ കേന്ദ്രത്തില്‍നിന്ന് ഉറപ്പുകിട്ടി എന്നുപറയുക. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന പ്രതീതി വരുത്തിവയ്ക്കുക. അങ്ങനെ ജനങ്ങള്‍ക്കിടയില്‍ സ്വാഭാവികമായി വളര്‍ന്നുവരുന്ന പ്രതിഷേധത്തെ തണുപ്പിക്കുക. ഇതാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ചെയ്യുന്നത്. ജനങ്ങളുടെ രോഷവും പ്രതിഷേധവുമേറ്റ് ലോക്സഭാതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് പൊള്ളരുത് എന്ന ചിന്തമാത്രമാണ് ഈ യുഡിഎഫ് നിലപാടിന് പിന്നിലുള്ളത്. അതിരൂക്ഷമായ പ്രതിഷേധത്തിലൂടെ, സമ്മര്‍ദത്തിലൂടെ ജനതാല്‍പ്പര്യങ്ങള്‍ക്കനുഗുണമായി കേന്ദ്രത്തെക്കൊണ്ട് തിരുത്തിക്കേണ്ട സന്ദര്‍ഭമാണിത്. ഈ സന്ദര്‍ഭത്തില്‍ കള്ളം പറഞ്ഞും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ജനരോഷത്തെ തണുപ്പിക്കാന്‍ നോക്കുന്നത് അപകടംചെയ്യും. കേരളത്തില്‍ ഒരു പ്രതിഷേധവുമില്ല എന്ന ചിന്തയോടെ ജനവിരുദ്ധ മാര്‍ഗങ്ങളിലൂടെ കൂടുതല്‍ വേഗത്തില്‍ മുന്നോട്ടുപോവാന്‍ ഇത് കേന്ദ്രത്തിന് പഴുതുനല്‍കും. അവര്‍ അങ്ങനെതന്നെ പോകുന്നുവെന്നതിന് തെളിവു വേണ്ടത്രയായി. എന്നിട്ടും സംസ്ഥാനം തെറ്റിദ്ധരിപ്പിക്കല്‍ നടപടികളില്‍നിന്ന് പിന്മാറുന്ന മട്ടില്ല. ഈ ഘട്ടത്തിലുയരേണ്ട പ്രതിഷേധത്തെ തല്ലിക്കെടുത്തിയിട്ട്, പിന്നീട് വിലപിച്ചിട്ടു കാര്യമില്ല.

കേരളത്തിലെ മലയോര കര്‍ഷകരോട് ഒന്നും ഭയക്കാനില്ല എന്ന് ഇന്ന് യുഡിഎഫ് പറയുന്നത് ലോക്സഭാതെരഞ്ഞെടുപ്പില്‍ അവരുടെ വോട്ടുകിട്ടണമെന്ന ഹ്രസ്വദൃഷ്ടിയുടെമാത്രം അടിസ്ഥാനത്തിലാണ്. ലോക്സഭാതെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മലയോര കര്‍ഷകര്‍ കൂട്ടത്തോടെ കുടിയൊഴിയേണ്ട നില വന്നുകൂടാ. അതിന് ഇന്നത്തെ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുകതന്നെ വേണം. അതിന് തടയിടാന്‍ നോക്കുന്നത് മലയോര കര്‍ഷകജനതയുടെ താല്‍പ്പര്യത്തിലല്ല. സംസ്ഥാന സര്‍ക്കാരിന്റെ ഈ കള്ളക്കളി തിരിച്ചറിയപ്പെടേണ്ടതുണ്ട്. പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച് വിജ്ഞാപനംചെയ്ത പരിസ്ഥിതിദുര്‍ബലപ്രദേശങ്ങളുടെ കാര്യത്തില്‍ ഒരു പുനഃപരിശോധനയുമില്ല എന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ച് നവംബറില്‍ കേന്ദ്രം വിജ്ഞാപനമിറക്കിയപ്പോള്‍ അതിനെതിരായ ജനരോഷം തണുപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചത് അതൊക്കെ പുനഃപരിശോധിക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ട് എന്ന വാദത്തിലൂടെയായിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് കള്ളമായിരുന്നുവെന്ന് തെളിഞ്ഞു. എവിടെപ്പോയി ആ ഉറപ്പ്? നവംബര്‍വിജ്ഞാപനം സാധുവായി നിലനില്‍ക്കുന്നുവെന്നും സംസ്ഥാന അഭിപ്രായം തേടിയിട്ടേ പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിക്കൂ എന്നതില്‍ കഴമ്പില്ലെന്നുമാണ് ദേശീയ ഹരിത ട്രിബ്യൂണലിനെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. സംസ്ഥാന അഭിപ്രായങ്ങള്‍ നേരത്തേതന്നെ തേടിയിരുന്നുവെന്നും നവംബര്‍വിജ്ഞാപനത്തിന് ഇനി ഒരുവിധ മാറ്റവുമില്ലെന്നും കേന്ദ്രം പറയുന്നു. എന്താണിതില്‍നിന്ന് മനസിലാക്കേണ്ടത്? മുഖ്യമന്ത്രി കേരളത്തോട് പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്നല്ലേ? ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധം തടയാനുള്ള വിദ്യയായിരുന്നു അത് എന്നല്ലേ? നവംബറില്‍ മുഖ്യമന്ത്രി പ്രതിഷേധത്തിന് തടയിട്ടു. ആ തടയിടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ അതിശക്തമായ ജനമുന്നേറ്റം ഉണ്ടായേനേ; ഇതിനകംതന്നെ കേന്ദ്രം തെറ്റായ നിലപാട് തിരുത്തിയേനേ. ഇപ്പോള്‍ നവംബര്‍വിജ്ഞാപനത്തില്‍ അണുവിട മാറ്റമില്ല എന്ന് കേന്ദ്രം അസന്ദിഗ്ധമാംവിധം ട്രിബ്യൂണലിനെ അറിയിച്ചശേഷവും മുഖ്യമന്ത്രി പറയുന്നത്, സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയശേഷമേ കേന്ദ്രം പരിസ്ഥിതിലോല പ്രദേശങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ എന്നാണ്. ആരെ തെറ്റിദ്ധരിപ്പിക്കാനാണിത്? കേന്ദ്രം നിലപാടറിയിക്കേണ്ടത് ട്രിബ്യൂണലിനെയാണ്. അക്കാര്യം നടന്നുകഴിഞ്ഞു. പിന്നെയും മുഖ്യമന്ത്രി പഴയ പല്ലവി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ലോക്സഭാതെരഞ്ഞെടുപ്പ് കഴിയുംവരെ കേരളജനതയെ തെറ്റിദ്ധരിപ്പിച്ചുനിര്‍ത്താനുള്ള കപടവിദ്യയാണിത്. ഡിസംബര്‍ 20ന്റെ ഓഫീസ് മെമ്മോറാണ്ടം മുഖ്യമന്ത്രി പറയുന്നതരത്തിലുള്ളതാണോ എന്ന കാര്യം സംശയിക്കണം.

വനം-പരിസ്ഥിതി മന്ത്രിസ്ഥാനത്തിരുന്ന ജയന്തി നടരാജനും പിന്നീട് ആ ചുമതലയേറ്റെടുത്ത എം വീരപ്പമൊയ്ലിയും നല്‍കിയെന്നുപറയുന്ന ഉറപ്പ് സത്യത്തില്‍ ഉണ്ടായിട്ടുള്ളതാണോ എന്നത് അതിലേറെ സംശയിക്കണം; വീരപ്പമൊയ്ലിതന്നെ പരിസ്ഥിതിലോലപ്രദേശ പുനഃപരിശോധന സാധ്യമാവില്ലെന്ന് ഇടയ്ക്കൊരിക്കല്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഡിസംബര്‍ 20ന്റെ ഓഫീസ് മെമ്മോറാണ്ടം നവംബര്‍വിജ്ഞാപനത്തിന്റെ സത്തയില്‍ ഒരു മാറ്റവും വരുത്തുന്ന തരത്തിലുള്ളതല്ല എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്. ഇക്കാര്യം കേന്ദ്രത്തിനുവേണ്ടി ട്രിബ്യൂണലിന് മുമ്പില്‍ ഹാജരായ നീലം റാത്തോഡ് അടക്കമുള്ള അഭിഭാഷകര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനൊക്കെശേഷവും മുഖ്യമന്ത്രി പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്ന് തന്നോട് വീരപ്പമൊയ്ലി പറഞ്ഞുവെന്നാണ്. അത് സത്യമാണ്. പരിസ്ഥിതിലോല പ്രദേശകാര്യത്തില്‍ പുനര്‍നിര്‍ണയമില്ല എന്ന കേന്ദ്രനിലപാടിലാണ് മാറ്റമില്ലാത്തത്. ഇത് ട്രിബ്യൂണല്‍ മുമ്പാകെ സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു.

മുഖ്യമന്ത്രി കപടതന്ത്രങ്ങളിലൂടെ വീണ്ടും തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണ്. അദ്ദേഹം ആഗ്രഹിക്കുംപോലെ തെറ്റിദ്ധരിപ്പിച്ച് ഈ ഘട്ടത്തില്‍ അടങ്ങിയിരുന്നാല്‍ കേരളം നാളെ വലിയ വില നല്‍കേണ്ടിവരും. 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശമാക്കിയ വിജ്ഞാപനം സ്ഥിരീകരിക്കപ്പെടും. മലയോരകര്‍ഷകര്‍ കൂട്ടത്തോടെ കുടിയിറങ്ങേണ്ടതായും വരും. ട്രിബ്യൂണല്‍ അടുത്ത വാദം കേള്‍ക്കുന്നതിനുമുമ്പായി അതിശക്തമായ സമ്മര്‍ദമുയര്‍ന്നേ പറ്റൂ. കേന്ദ്രത്തെ തിരുത്തിക്കാന്‍ അതേ വഴിയുള്ളൂ. മുഖ്യമന്ത്രിയെ ഇനിയും വിശ്വസിച്ചുകൊണ്ടിരുന്നാല്‍ ആപത്താണെന്നത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അതിന്റെ തെളിവാണ് ബുധനാഴ്ച കേരളത്തിന്റെ പല ഭാഗങ്ങളില്‍ നടന്ന ഹര്‍ത്താലുകളും അവയുടെ ഗംഭീരവിജയവും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി ഭയാശങ്കയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആരാണ് ഭയാശങ്കയുണ്ടാക്കിയത്? വിജ്ഞാപനത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് ട്രിബ്യൂണല്‍ മുമ്പാകെ അറിയിച്ച കേന്ദ്രമല്ലേ? ആ നിലപാടില്‍ ആശങ്കപ്പെടാനില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് സങ്കുചിത രാഷ്ട്രീയംമാത്രം നോക്കിയാണെന്നത് തിരിച്ചറിയാനുള്ള പക്വതയും പരിപാകവും കേരളത്തിനുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: