Thursday, January 16, 2014

ചട്ടമ്പി നാടിന്റെ മയക്കുമരുന്ന്

അമേരിക്കന്‍ സ്വപ്നത്തെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തി നാം അമേരിക്കന്‍ ജനതയുടെ കിനാവുകളെപ്പറ്റി കേള്‍ക്കേണ്ടത് അനിവാര്യമായിരിക്കുന്നുവെന്ന് പറഞ്ഞത്, ഇംഗ്ലീഷ് പ്രബന്ധകാരന്‍ മാക്സ് ബീര്‍ബോം. പൊയ്ക്കാലുകളില്‍ കെട്ടി ഉയരങ്ങളില്‍ നിര്‍ത്തിയ എത്രയോ അവകാശവാദങ്ങളുടെ നേര്‍ക്കായിരുന്നു അദ്ദേഹത്തിന്റെ അമ്പുകള്‍. അങ്ങനെ സ്വാതന്ത്ര്യ പ്രതിമയ്ക്കുമുന്നില്‍ ശ്വാസംമുട്ടിയ കുറെ മനുഷ്യരുടെ കിതപ്പുകള്‍ മറ്റ് ചിന്തകരും എഴുത്തുകാരും തുടര്‍ച്ചയായി അടിവരയിട്ടുകൊണ്ടിരുന്നു. അതിപ്പോഴും തുടരുന്നുമുണ്ട്. നോവലിസ്റ്റ് ജെ ബി ബല്ലാര്‍ഡ് കൃത്യമായ രാഷ്ട്രീയ പ്രശ്നങ്ങള്‍തന്നെ ഉന്നയിച്ചിരുന്നു. ഇന്ധനം നിറയ്ക്കാതെയാണ് അമേരിക്കന്‍ സ്വപ്നം ഓടുന്നത്. കാര്‍ നിലച്ചിരിക്കുന്നു. ലോകത്തിന് സ്വപ്നങ്ങളും പ്രതിച്ഛായകളും മനോരാജ്യങ്ങളും വിതരണംചെയ്യുന്നത് നിര്‍ത്തി. എന്നാല്‍ മുന്നോട്ടു നീട്ടുന്നതാകട്ടെ, കെന്നഡി വധവും വാട്ടര്‍ഗേറ്റ് വിവാദവും വിയത്നാം അധിനിവേശവുമാണെന്നായിരുന്നു ബല്ലാര്‍ഡിന്റെ പരിഹാസ നിരീക്ഷണം. രാഷ്ട്രീയ-സാമ്പത്തികരംഗങ്ങളിലെല്ലാം ശരീരത്തെ തകര്‍ക്കുക, തലതാനേ കൊഴിഞ്ഞുവീഴുമെന്നതാണ് ഇപ്പോഴത്തെ അമേരിക്കന്‍ അധിനിവേശത്തിന്റെ പരിചിത രീതികള്‍.

നട്ടെല്ലു നിവര്‍ത്തിനില്‍ക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങള്‍ക്കുനേരെ പലതരത്തിലുള്ള ഉപരോധങ്ങള്‍ തുറന്നുവിടുമെന്നതുപോലെ അവയുടെ സുഹൃദ് സര്‍ക്കാരുകളെയും അമേരിക്ക വെറുതെ വിടുന്നില്ല. സാര്‍വദേശീയ രാഷ്ട്രീയത്തില്‍ അനുദിനം ഒറ്റപ്പെട്ടുവരുന്ന ഒബാമഭരണം സ്വയം കുത്തിയേല്‍പിച്ച മുറിവുകളാല്‍ കാലിടറുമെന്ന പ്രവചനവും ശക്തമാണ്. തൊഴിലില്ലായ്മ ഒരു ശതമാനം കുറഞ്ഞുവെന്ന ഔദ്യോഗിക വിശദീകരണത്തിനും അതില്‍ പെരുമ്പറകൊട്ടുന്ന മാധ്യമ പംക്തിയെഴുത്തുകാരുടെ കണ്ടെത്തലുകള്‍ക്കും യാഥാര്‍ത്ഥ്യം പൂര്‍ണമായി പ്രതിഫലിപ്പിക്കാനായിട്ടില്ല.

മുതലാളിത്തത്തിന്റെ അടിസ്ഥാന ബലഹീനതകളാണ് ഇത്തരം മാര്‍ച്ച് പാസ്റ്റുകള്‍ മറച്ചുവെയ്ക്കുന്നത്. ലോകബാങ്കിന്റെ ഏറ്റവും അവസാന തീരുമാനങ്ങളിലൊന്ന് ബജറ്റില്‍ വന്‍ വെട്ടിക്കുറവ് വരുത്തുകയായിരുന്നു. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികളെത്തന്നെ തകിടംമറിച്ചേക്കാവുന്നമട്ടില്‍ എട്ട് ശതമാനമാണ് പിടിച്ചുവെയ്ക്കുന്നത്. ലോകത്താകെ പതിനായിരം ജീവനക്കാരും 120 ഓഫീസുകളുമുള്ള ബാങ്ക്, തൊഴിലാളികളെ പുറന്തള്ളലാണ് പ്രധാന കുറുക്കുവഴിയായി കാണുന്നതും. കഠിനകാലമായതിനാലാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. വലിയ നിലവാരത്തിലുള്ള, അത്യാഹിതം എന്ന് വിളിക്കപ്പെട്ട തെറിപ്പിക്കല്‍ മേല്‍ത്തട്ടില്‍നിന്നുതന്നെ തുടങ്ങി. മാനേജിങ് ഡയറക്ടര്‍ കരോലിന്‍ ആന്‍സ്റ്റിക്കും വൈസ്പ്രസിഡന്റ് പമേലാ കോക്സിനുമാണ് സ്ഥാനമൊഴിയേണ്ടി വന്നത്.

2012ല്‍ ചുമതലയേറ്റ ലോകബാങ്ക് അധ്യക്ഷന്‍ ജിം യോങ് കിം എന്നിട്ടും വലിയ വ്യാമോഹങ്ങള്‍ വച്ചുപുലര്‍ത്തുകയാണ്. 2020 ആകുമ്പോഴേക്കും ദാരിദ്ര്യം ഇപ്പോഴത്തെ 18 ശതമാനത്തില്‍നിന്ന് പകുതി കുറയ്ക്കാനാവുമെന്നാണ് പ്രധാന അവകാശവാദം-തരക്കേടില്ലാത്ത സ്ഥിതിയിലുള്ള രാജ്യങ്ങള്‍ക്ക് ലോകബാങ്കിന്റെ "കരുണ" ആവശ്യമില്ല. കനത്ത സാമ്പത്തിക-സാമൂഹ്യ രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടുന്ന ദരിദ്രരാജ്യങ്ങളുടെ മാത്രം അഭയമാണത്രെ ബാങ്ക് ഇപ്പോള്‍. കട ദാതാക്കള്‍ കൈപിടിക്കാന്‍ പോയിട്ട് തൊടാന്‍പോലും മടിക്കുന്ന അതി ദരിദ്രന്മാരാണ് അവിടെ. കുറിപ്പടിയും കിം തയ്യാറാക്കിക്കഴിഞ്ഞു. വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിലായി പതിനാലിന "ആഗോള വഴക്കങ്ങള്‍"ക്ക് അടിവര ചാര്‍ത്തുകയും ചെയ്തു. കടം വിതരണക്കാരന്‍ എന്നതിലുപരി അറിവു നേടാനുള്ള സ്ഥാപനമായാണ് ലോകബാങ്കിനെ പല രാജ്യങ്ങളും കാണുന്നതെന്ന വിമര്‍ശനവും കിമ്മിന് ഏല്‍ക്കേണ്ടിവന്നു. സാമ്പത്തിക സഹായത്തേക്കാള്‍ അവ അനുഭവങ്ങളാണ് കടംകൊള്ളുന്നതെന്നും കൂട്ടിച്ചേര്‍ത്തു. പൊതു മാനദണ്ഡങ്ങളല്ല, നടപ്പില്‍ വരുത്തേണ്ടതിന് പിന്തുടരുന്ന നയവും രാഷ്ട്രീയവുമാണ് പ്രധാനം. ഇതാകട്ടെ രാജ്യങ്ങള്‍ക്കനുസരിച്ച് മാറിമാറിവരുന്നതുമാണ്.

ലോക സംവിധാനത്തില്‍ അമേരിക്ക ഉത്തരവാദപരമാവുന്നില്ലെങ്കില്‍ ലോകം അമേരിക്കയെയും കൈവിടുമെന്ന് അടുത്തിടെ ഒരു ചൈനീസ് പംക്തിക്കാരന്‍ സൂചിപ്പിച്ചതിന് ഏറെ അര്‍ഥതലങ്ങളുണ്ട്. സൈനികബലംകൊണ്ട് വിജയിയായി നടിക്കുന്നുണ്ടെങ്കിലും അമേരിക്കയുടെ വിശ്വാസ്യതയ്ക്ക് മറ്റിടങ്ങളില്‍ വന്‍തോതിലുള്ള ഇടിവുവന്നിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ മറ്റുള്ളവരെ, ശകാരിക്കാറുള്ള "ചട്ടമ്പിരാജ്യം" എന്ന രൂപീകരണം അമേരിക്കയുടെതന്നെ ശീര്‍ഷകമായിരിക്കുന്നു.

ജനങ്ങള്‍ക്കുമേല്‍ നിയോ ലിബറല്‍ നയങ്ങളുടെ ഭാരം കയറ്റിവെയ്ക്കുന്നതില്‍ അമേരിക്കയിലെ രാഷ്ട്രീയ സ്ഥാപനങ്ങള്‍ തമ്മില്‍ തര്‍ക്കമില്ല. സ്വകാര്യവല്‍ക്കരണം, നിയന്ത്രണം നീക്കല്‍, സര്‍ക്കാരിന്റെ പിടി മൃദുവാക്കല്‍, അധികാരവും സമ്പത്തും തിരിച്ചുപിടിക്കുന്ന അത്യാഗ്രഹം തുടങ്ങിയ തുറകളിലെല്ലാം ഇത് തെളിഞ്ഞതുമാണ്. സൈനിക വിപണനത്തിലെ കുറുക്കുവഴികളാണ് ചില താങ്ങു നല്‍കുന്നതും. ഇത്തരം മുഖം അമേരിക്കയെ ചട്ടമ്പി രാഷ്ട്രമാക്കുന്നു. ജോര്‍ജ് ബുഷിന്റെ കാലംതൊട്ടേ ഇങ്ങനെയുള്ള നിരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. രാഷ്ട്രീയ വ്യാഖ്യാതാവായ റോബര്‍ട്ട് ജെര്‍വിസ് മുന്നറിയിപ്പിന്റെ സ്വരത്തില്‍തന്നെ പ്രതികരിച്ചിരുന്നു. ലോകത്തിന്റെ ഭൂരിഭാഗത്തിന്റെയും കണ്ണുകളില്‍ മുഖ്യ ചട്ടമ്പിരാജ്യം അമേരിക്കയാണെന്നായിരുന്നു അതിന്റെ കാതല്‍. ചില സഖ്യങ്ങളും ഉടമ്പടികളും വാഷിങ്ടണ്‍ ഉപേക്ഷിച്ചതിലെ അമിതവേഗവും അദ്ദേഹം എടുത്തിട്ടു. സാമ്പത്തിക-സാംസ്കാരികാവകാശങ്ങള്‍, തൊഴില്‍ നില, മലിനീകരണം, ആണവായുധങ്ങള്‍, സമുദ്രനിയമം തുടങ്ങിയ പ്രശ്നങ്ങളിലെല്ലാം വെറും കാഴ്ചക്കാരനുമാണ്. അമേരിക്കന്‍ അംഗീകാരവും പൂര്‍ണ്ണ പങ്കാളിത്തവും കണക്കാക്കാതെയാണ് പല രാജ്യങ്ങളും പ്രവര്‍ത്തിക്കുന്നതും. മറ്റ് രാജ്യങ്ങളിലെ പൗരന്മാരെ വിചാരണചെയ്യാന്‍ തങ്ങള്‍ക്കുണ്ടെന്ന് അവര്‍ നടിക്കുന്ന അധികാരവും വകവെച്ചുകൊടുക്കുന്നുമില്ല.

അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) യുടെ പുതിയ കുരുക്കുകള്‍ സംഘര്‍ഷമേഖലകളുടെ നിസ്സഹായത ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. പൊതു ഉടമസ്ഥതയിലുള്ള ലാഭ സ്ഥാപനങ്ങളിലേക്കാണ് കഴുകന്‍ കണ്ണുകള്‍ പതിഞ്ഞതെന്നതും എടുത്തുപറയേണ്ടതാണ്. പാക്കിസ്ഥാനുമായി ഒപ്പിട്ട 700 കോടി ഡോളറിന്റെ കരാര്‍ സാധാരണ വ്യാപാര ഉടമ്പടിയായി എഴുതിത്തള്ളാനാവില്ല. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്, പാക്കിസ്ഥാന്‍ സ്റ്റീല്‍മില്‍സ്, ഹബീബ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ജണ്ട കെട്ടിയിരിക്കുന്നത്. ഐഎംഎഫ് നയതന്ത്രജ്ഞര്‍ സ്വകാര്യവല്‍ക്കരണത്തിനായി ധൃതി കാണിക്കുകയാണ്. നാണയ കൂമ്പാരം ഒരുക്കാന്‍ സ്വയം വില്‍പനയ്ക്ക് വെയ്ക്കൂ എന്നതാണ് ഉപദേശം. സാര്‍വദേശീയ മേഖലയില്‍ ഇസ്ലാമബാദിന് ഇതിലൂടെ എല്ലാ വൈതരണികളും തരണംചെയ്യാനാവുമെന്ന ക്രൂര ഫലിതം ആവര്‍ത്തിക്കുകയുമാണ്. അഫ്ഗാനിസ്ഥാനിലെ മയക്കുമരുന്ന് വ്യാപാരത്തിലെ മുഖ്യ നിയന്ത്രണം അമേരിക്കന്‍ കമ്പനിയായ മെഡലിനാണെന്നത് രഹസ്യമല്ല. സൈനിക സമ്പദ്വ്യവസ്ഥയും മയക്കുമരുന്നും ചേര്‍ന്ന് വല്ലാത്ത നിലയില്‍ ശ്വാസംമുട്ടിക്കുകയാണ് ചരിത്രത്തിന്റെ മഹാശേഷിപ്പുകളുള്ള ആ രാജ്യത്തെ. ആഭ്യന്തരയുദ്ധത്തിന് ഒഴുക്കുന്ന കോടിക്കണക്കിന് ഡോളറിന്റെ പതിന്മടങ്ങ് അമേരിക്ക തിരിച്ചുപിടിക്കുന്നത് അങ്ങനെ.

ബംഗ്ലാദേശിലേക്കുള്ള അമേരിക്കന്‍ ""ജീവകാരുണ്യ"" സഹായത്തിന്റെ പൊള്ളത്തരം ഓക്സ്ഫാം റിപ്പോര്‍ട്ട് പുറംലോകത്തെ അറിയിച്ചിട്ടുണ്ട്. ഒരു ഡോളര്‍ ചെലവിടുമ്പോള്‍ ഏഴ് ഡോളറാണത്രെ കൊയ്തെടുക്കുന്നത്. അമേരിക്കന്‍ സ്പോണ്‍സേര്‍ഡ് ഒപിയം കച്ചവടത്തിന്റെ സ്വര്‍ഗ്ഗം എന്നതുപോലെ അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ മയക്കുമരുന്ന് ഭ്രാന്തന്മാരുടെ താവളവുമാണ്. ഇക്കാര്യങ്ങളില്‍ ലോക ചാമ്പ്യന്‍തന്നെ. ജനസംഖ്യയുടെ അഞ്ചര ശതമാനത്തിനടുത്ത് കറുപ്പ് തീനികളാണ്. ഒച്ച നിലയ്ക്കാത്ത യുദ്ധമുഖവും അഴിമതിയും തൊഴിലില്ലായ്മയും ദാരിദ്ര്യവും മയക്കുമരുന്നിന്റെ അഭയത്തിലേക്കാണ് ജനങ്ങളെ തള്ളിവിടുന്നത്. 28,000 ലഹരിവിമുക്ത കേന്ദ്രങ്ങളുണ്ട് രാജ്യമാകെ. കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഒപിയം ഉല്‍പാദനം സര്‍വ്വകാല റെക്കോഡിലാണ്. ഗ്രാമപ്രദേശങ്ങളിലെ മയക്കുമരുന്ന് ഉപയോഗം ജനസംഖ്യയുടെ മുപ്പത് ശതമാനം എന്ന ഞെട്ടലില്‍ എത്തിനില്‍ക്കുന്നു. ഹെറാത് പ്രവിശ്യയടക്കമുള്ളവ നിലനില്‍ക്കുന്നതുതന്നെ ഒപിയം സമ്പദ്വ്യവസ്ഥയിലാണ്.

ഒരുലക്ഷത്തിലധികം ജനങ്ങള്‍ അതിലെ കണ്ണികളും. പ്രവിശ്യാ തലസ്ഥാനത്തെ തെരുവുകളും പാര്‍ക്കുകളും മയക്കുമരുന്ന് സേവനക്കാരുടെ പിടിയിലമര്‍ന്നുകഴിഞ്ഞു. പലരും യാചകരുടെ നിലവാരത്തിലേക്ക് തരംതാഴ്ന്നിരിക്കുകയുമാണ്. ചികിത്സ, പുനരധിവാസം, ബോധവല്‍ക്കരണം തുടങ്ങിയവയുടെ പേരിലും മയക്കുമരുന്ന് മാഫിയയ്ക്കുതന്നെയാണ് നേട്ടം. മയക്കുമരുന്ന് മാധ്യമങ്ങളെപ്പോലെയാണെന്ന് സാമാന്യേന പറയാം. നടത്തിപ്പുകാരന്റെ കീശ ഭദ്രമാകുന്നതിനൊപ്പം ആ ആശയം തിരിച്ചറിയാത്തവിധം ആളുകളെ ഉറക്കിക്കിടത്തുകയുമാണ് രണ്ടും. അഫ്ഗാനിസ്ഥാന്‍ രാഷ്ട്രീയത്തിലെ അബോധാവസ്ഥപോലുള്ള ഫലം അതിന്റെ തുടര്‍ച്ചതന്നെ. ഹോങ്കോങ് കൈപ്പിടിയിലൊതുക്കിയ ബ്രിട്ടീഷ് നടപടി ആ രാജ്യത്തിന്റെ ഏറ്റവും വൃത്തികെട്ട കുറ്റകൃത്യങ്ങളിലൊന്നായിരുന്നു. ഇന്ത്യയെ പിടിച്ചെടുത്തതും നശിപ്പിച്ചതും ചൈനയില്‍ ഒപിയം നിറയ്ക്കാന്‍ ഇന്ത്യയെ ഉപയോഗിച്ചതുമെല്ലാം ആ കുറ്റകൃത്യത്തിന്റെ ഭാഗമായിരുന്നു. മുതലാളിത്തം ഒരു ഭാഗത്ത് മത ധാര്‍മികതയുടെ നിഷ്ഠകള്‍ പ്രചരിപ്പിക്കുമ്പോള്‍തന്നെ മയക്കുമരുന്ന് സമ്പദ്വ്യവസ്ഥയുടെ കാവല്‍ക്കാരനുമാവുന്നു.

*
അനില്‍കുമാര്‍ എ വി ചിന്ത വാരിക

No comments: