Tuesday, April 3, 2012

സിപിഐ എം ജനങ്ങളുടെ പ്രതീക്ഷ

ലോക രാഷ്ട്രങ്ങളിലാകമാനം ഏകാധിപതികളുടെ മടങ്ങിവരവിനും മക്കള്‍ രാഷ്ട്രീയത്തിലൂടെ പുതിയ രാജപരമ്പരകളുടെ വാഴ്ചക്കും സാക്ഷ്യം വഹിക്കുന്ന ഈ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അതിനെതിരെ ഒരു പ്രതിരോധം എന്ന നിലയില്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങളിലും സംഹിതകളിലും ഉറച്ചുനിന്നുകൊണ്ട് സിപിഐ എം അതിന്റെ പാര്‍ടി കോണ്‍ഗ്രസ് നടത്തുമ്പോള്‍ ഇന്ത്യയിലെ സാധാരണക്കാരായ ജനലക്ഷങ്ങള്‍ അതീവ ഗൗരവത്തോടെയും പ്രതീക്ഷയോടെയുമാണ് അതിനെ നോക്കിക്കാണുന്നത്. വര്‍ഗീയ കക്ഷികളും മുതലാളിത്ത പാര്‍ടികളും കൈകോര്‍ത്ത് രാജ്യത്തെ അപകടകരമായ പ്രതിസന്ധികളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുമ്പോള്‍, പ്രാദേശിക കക്ഷികള്‍ അവരുടെ സങ്കുചിത മനോഭാവങ്ങള്‍ കൊണ്ട് രാജ്യത്തിന്റെ അഖണ്ഡതയ്ക്കുതന്നെ ഭീഷണിയാവുമ്പോള്‍, വിഘടനവാദികളുടെ പ്രവൃത്തികള്‍ മനുഷ്യന്റെ ജീവന് വിലയില്ലാതാക്കുമ്പോള്‍ സോഷ്യലിസത്തില്‍ അടിയുറച്ചു നില്‍ക്കുകയും ഇന്ത്യയിലെ സമസ്ത ജനങ്ങളെയും ഒരേപോലെ കാണാന്‍ കഴിയുന്ന ദേശീയ വീക്ഷണവും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുമുള്ള സിപിഐ എമ്മിന്റെ പാര്‍ടി കോണ്‍ഗ്രസിനെ ജനങ്ങള്‍ ഗൗരവത്തോടെയും പ്രാധാന്യത്തോടെയും കാണുന്നതില്‍ അതിശയമില്ല.
ഇതര രാഷ്ട്രീയ കക്ഷികളുടെ പൊള്ളയായ വാര്‍ഷിക മാമാങ്കങ്ങള്‍ക്കപ്പുറത്ത് ഗൗരവമുള്ള ചര്‍ച്ചകള്‍കൊണ്ടും പഠനങ്ങള്‍കൊണ്ടും നിരീക്ഷണങ്ങള്‍കൊണ്ടും സ്വയം വിമര്‍ശനങ്ങള്‍കൊണ്ടും ഈ പാര്‍ടി കോണ്‍ഗ്രസ് സമ്പന്നമാകണമെന്ന് രാഷ്ട്രീയത്തെ ഗൗരവമായി കാണുന്ന ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. രാജ്യത്തെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാനും രാജ്യം വിഘടനവാദികളുടെയും സങ്കുചിത ചിന്തക്കാരുടെയും കൈകളിലേക്ക് വഴുതിപ്പോകാതിരിക്കാനും കഴിയുന്ന ഏക ചാലക ശക്തി ഇടതുപക്ഷം മാത്രമാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം ഇത്തരം മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രതിരോധം ദുര്‍ബലപ്പെട്ടുവരികയും അവയെ ഗൗരവമായി കാണുന്നവരുടെ എണ്ണം പരിമിതപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു കാലമാണിത്. ഈ പോക്ക് നമ്മെ എവിടെ കൊണ്ടുചെന്നെത്തിക്കും എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ദൗത്യവും കടമയും ഈ പാര്‍ടി കോണ്‍ഗ്രസിനുണ്ട്. ഗൗരവമാകേണ്ട പല ചര്‍ച്ചകളും പലപ്പോഴും ഭൂരിപക്ഷ വോട്ടുബാങ്കുകളെ എങ്ങനെ തൃപ്തിപ്പെടുത്തി കൂടെ നിറുത്താം എന്നതിനും അധികാര രാഷ്ട്രീയത്തിലേക്കുള്ള വഴി തിരയുന്നതിലും ചെന്നവസാനിക്കുന്ന കാഴ്ചകള്‍ ജനങ്ങളെ നിശ്ചയമായും നിരാശപ്പെടുത്തുകയേയുള്ളൂ.

ഇന്ത്യയിലെ സാമാന്യ ജനതയുടെ സമസ്ത വിഷയങ്ങളിലേക്കും ആഴത്തില്‍ കടന്നുചെന്നുള്ള ചര്‍ച്ചകള്‍ക്കും പാര്‍ടിക്ക് ചെന്നെത്താനാവാതെ പോയ ഇടങ്ങളിലേക്ക് എങ്ങനെ എത്തിപ്പെടാം എന്ന അന്വേഷണത്തിനും ഈ പാര്‍ടി കോണ്‍ഗ്രസ് വേദിയാവും എന്ന് പ്രതീക്ഷിക്കാം. അതില്‍ ഭൂരിപക്ഷവും മധ്യവര്‍ഗവും മാത്രമല്ല പരിഗണിക്കപ്പെടേണ്ടവര്‍.

ഉത്തരേന്ത്യയില്‍ ആദിവാസികളും ദളിതരും ഭൂരിഹതരും എന്തുകൊണ്ട് മാവോയിസ്റ്റുകളായി മാറുന്നു എന്ന്, കശ്മീരിലെ യുവാക്കളെ എങ്ങനെ ഇസ്ലാമിക തീവ്രവാദികള്‍ അവരുടെ പാളയത്തില്‍ എത്തിക്കുന്നു എന്ന്, കിഴക്കന്‍ മേഖലകളില്‍ ഉള്‍ഫയും നാഗാവാദികളും മറ്റ് വിഘടനവാദികളും ശക്തി പ്രാപിച്ചു എന്ന്, ഇന്ത്യന്‍ ജനത എന്തുകൊണ്ട് പ്രാദേശിക കക്ഷികളുടെ പിന്നാലെ പോകുന്നു എന്ന്, മുന്‍ധാരണകളില്ലാതെ പഠിക്കേണ്ടതുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടിക്കും അതിന്റെ വിലപ്പെട്ട ആശയങ്ങള്‍ക്കും എന്തുകൊണ്ട് ഈ മേഖലകളിലേക്ക് വേണ്ടവണ്ണം ഇറങ്ങിച്ചെല്ലാന്‍ കഴിയാതെ പോയി എന്ന് ഇനിയെങ്കിലും തിരിച്ചറിയാനുള്ള വേദിയായി ഈ പാര്‍ടി കോണ്‍ഗ്രസ് മാറേണ്ടതുണ്ട്. അതുപോലെ തന്നെ പാര്‍ടിക്ക് ഇടം കണ്ടെത്താനാകാതെ പോയ ഒരിടമാണ് ഐ ടി മേഖല. ഈ മേഖലയില്‍പ്രവര്‍ത്തിക്കുന്ന വലിയൊരു വിഭാഗം യുവാക്കള്‍ അരാഷ്ട്രീയവാദികളും മത തീവ്രവാദത്തിന്റെ വക്താക്കളുമാണ്. പാര്‍ടി ആശയങ്ങളെക്കാള്‍ അവരെ ഭരിക്കുന്നത് ആള്‍ദൈവങ്ങളാണ്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരായിരിക്കുമ്പോഴും വളരെ വേഗം ആ തലമുറ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇടങ്ങളിലേക്ക് വഴുതിപ്പോയിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടു കാലത്തെ പോരാട്ടങ്ങള്‍കൊണ്ടും ആശയ പ്രചാരണങ്ങള്‍ കൊണ്ടും നാം ആര്‍ജിച്ചെടുത്ത പുരോഗമനാശയങ്ങളുടെ പതനത്തെയും പിന്നോട്ടടിയെയും നാം ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടതില്ലേ? രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്ട ജനങ്ങള്‍ അവരുടെ ആവശ്യങ്ങളില്‍ നിന്ന് സമരമുഖങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കാഴ്ച നാം ഇന്നു കാണുന്നു. എന്തുകൊണ്ട് പാര്‍ടിക്ക് സാധരണക്കാരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ആ ആവശ്യങ്ങള്‍ കാണാന്‍ കഴിയാതെ പോയി എന്നും അവരുടെ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ കഴിയാതെ പോയ അവസരങ്ങളില്‍ പിന്തുണയെങ്കിലും കൊടുക്കാന്‍ കഴിയാതെ പോയി എന്നും ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്.

ഇന്നലത്തെ മഹത്വങ്ങളോടൊപ്പം ഇന്നിന്റെ കര്‍മം കൂടിയാവണം പാര്‍ടിയുടെ ജീവന്‍. ഒരുകാലത്ത് ഇന്ത്യയിലെ ബൗദ്ധിക വിഭാഗങ്ങള്‍ അത്രയും പാര്‍ടിയ്ക്കൊപ്പമുണ്ടായിരുന്നു. എന്തുകൊണ്ട് ആ വിഭാഗങ്ങള്‍ പാര്‍ടിയില്‍ നിന്ന് അകലുന്നു? ജെഎന്‍യു പോലെയുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ പാര്‍ടി വിചാരങ്ങള്‍ക്കും ആശയങ്ങള്‍ക്കും സ്ഥാനം നഷ്ടപ്പെട്ടതെന്തുകൊണ്ട്? എന്നിങ്ങനെ പാര്‍ടി കോണ്‍ഗ്രസിന്റെ ശ്രദ്ധ ചെന്നുപതിക്കേണ്ട മേഖലകള്‍ നിരവധിയാണ്. ഉത്തരാധുനിക കാലത്തെ സൈദ്ധാന്തികമായി വിലയിരുത്താനും അങ്ങനെ മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തെ കാലത്തിന്റെ കണ്ണാടിയാക്കി വികസിപ്പിക്കാനുമാകണം പാര്‍ടി കോണ്‍ഗ്രസ് ഊന്നല്‍ കൊടുക്കേണ്ടത്. പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ പൊളിച്ചെഴുതലുകള്‍ക്ക് തയാറാവണം. സൈദ്ധാന്തിക ചര്‍ച്ചകളില്‍ പാര്‍ടിക്ക് പുറത്തുനിന്നുള്ളവരുടെ ശബ്ദങ്ങള്‍ ശ്രവിക്കാനും വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ ശ്രവിക്കാനും ആശയ സംവാദങ്ങള്‍ക്ക് വേദിയൊരുക്കാനും കഴിയണം. ഇതൊക്കെ ഇന്ത്യയിലെ ഏത് ജാധിപത്യമോഹിയുടെയും സ്വപ്നങ്ങളാണ്. അവ അത്രയും സഫലമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും യാഥാര്‍ഥ്യബോധത്തോടെ ഇന്ത്യന്‍ ജനതയെ അഭിമുഖീകരിക്കാന്‍ പാര്‍ടി കോണ്‍ഗ്രസിനു കഴിയട്ടെ എന്നാശംസിക്കുന്നു...

*
ബെന്യാമിന്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ലോക രാഷ്ട്രങ്ങളിലാകമാനം ഏകാധിപതികളുടെ മടങ്ങിവരവിനും മക്കള്‍ രാഷ്ട്രീയത്തിലൂടെ പുതിയ രാജപരമ്പരകളുടെ വാഴ്ചക്കും സാക്ഷ്യം വഹിക്കുന്ന ഈ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അതിനെതിരെ ഒരു പ്രതിരോധം എന്ന നിലയില്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങളിലും സംഹിതകളിലും ഉറച്ചുനിന്നുകൊണ്ട് സിപിഐ എം അതിന്റെ പാര്‍ടി കോണ്‍ഗ്രസ് നടത്തുമ്പോള്‍ ഇന്ത്യയിലെ സാധാരണക്കാരായ ജനലക്ഷങ്ങള്‍ അതീവ ഗൗരവത്തോടെയും പ്രതീക്ഷയോടെയുമാണ് അതിനെ നോക്കിക്കാണുന്നത്. വര്‍ഗീയ കക്ഷികളും മുതലാളിത്ത പാര്‍ടികളും കൈകോര്‍ത്ത് രാജ്യത്തെ അപകടകരമായ പ്രതിസന്ധികളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുമ്പോള്‍, പ്രാദേശിക കക്ഷികള്‍ അവരുടെ സങ്കുചിത മനോഭാവങ്ങള്‍ കൊണ്ട് രാജ്യത്തിന്റെ അഖണ്ഡതയ്ക്കുതന്നെ ഭീഷണിയാവുമ്പോള്‍, വിഘടനവാദികളുടെ പ്രവൃത്തികള്‍ മനുഷ്യന്റെ ജീവന് വിലയില്ലാതാക്കുമ്പോള്‍ സോഷ്യലിസത്തില്‍ അടിയുറച്ചു നില്‍ക്കുകയും ഇന്ത്യയിലെ സമസ്ത ജനങ്ങളെയും ഒരേപോലെ കാണാന്‍ കഴിയുന്ന ദേശീയ വീക്ഷണവും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുമുള്ള സിപിഐ എമ്മിന്റെ പാര്‍ടി കോണ്‍ഗ്രസിനെ ജനങ്ങള്‍ ഗൗരവത്തോടെയും പ്രാധാന്യത്തോടെയും കാണുന്നതില്‍ അതിശയമില്ല.

മുക്കുവന്‍ said...

മാര്‍ക്സിസ്റ്റ് പാര്‍ടിക്കും അതിന്റെ വിലപ്പെട്ട ആശയങ്ങള്‍ക്കും എന്തുകൊണ്ട് ഈ മേഖലകളിലേക്ക് വേണ്ടവണ്ണം ഇറങ്ങിച്ചെല്ലാന്‍ കഴിയാതെ പോയി എന്ന് ഇനിയെങ്കിലും തിരിച്ചറിയാനുള്ള വേദിയായി ഈ പാര്‍ടി കോണ്‍ഗ്രസ് മാറേണ്ടതുണ്ട്. ???

who has time for that?