Monday, June 4, 2012

ചന്ദ്രശേഖരന്‍ വധവും മാധ്യമങ്ങളുടെ തിരക്കഥകളും

കേരളത്തിലെ മാധ്യമങ്ങള്‍ മറ്റൊരു മേഖലയില്‍ കൂടി സ്വന്തം വൈദഗ്ദ്ധ്യം തെളിയിക്കുകയാണ്. റിയാലിറ്റിഷോകള്‍, രാഷ്ട്രീയക്കാരും സാംസ്കാരിക ""നായകരും"" തമ്മിലും അവരും സര്‍വകലാവല്ലഭരായ മാധ്യമ ആതിഥേയരും തമ്മിലുള്ള വാക്പയറ്റുകള്‍, താരങ്ങളുമായി മലയാളത്തിലും മംഗ്ലീഷിലുമുള്ള പൈങ്കിളി സംവാദങ്ങള്‍, കുറച്ചാളുകളെ ""കൂട്ടി""ല്‍ കയറ്റിയുള്ള ""ജനകീയ"" വിചാരണകള്‍, സര്‍വരും കൂടി നാടകീയമായി ബഹളമുണ്ടാക്കുന്ന അരങ്ങുകള്‍, ജ്യോതിഷം, വാസ്തു, മന്ത്രവാദം മുതലായ മേഖലകളിലെ ""വിദഗ്ദ്ധ"" മൊഴികളും ""അനുഭവസാക്ഷ്യ""ങ്ങളും, പഴയ കുറ്റകൃത്യങ്ങളുടെ കേസുകെട്ടുകള്‍ തുടങ്ങിയവ കൂടാതെ നേരിട്ടുള്ള ക്രൈം ഇന്‍വെസ്റ്റിഗേഷനിലേക്കും ഇപ്പോള്‍ മാധ്യമങ്ങള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. അറുപതുകളില്‍ ഇംഗ്ലണ്ടിലെ ക്രിസ്ത്യന്‍ കീലര്‍ വധത്തിന്റെയും എഴുപതുകളില്‍ വാട്ടര്‍ഗേറ്റിന്റെയും പിന്നീട് ഡയാനാ ഫ്രേസര്‍ വധത്തിന്റെയും പിന്നാലെ ഇറങ്ങിത്തിരിച്ച പപ്പരാസികളെക്കാള്‍ ചുറുചുറുക്കോടെയാണ് മാധ്യമങ്ങള്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍നടത്തുന്നത്. പത്തുമിനിട്ടിട വിട്ട് ""ബ്രേക്കിങ് ന്യൂസ്"" എന്ന തലക്കെട്ടുമായി വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നു.

ചര്‍ച്ചകളും സംവാദങ്ങളും ""വിചാരണ""കളും നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നു. ഇതില്‍ പങ്കെടുക്കാന്‍ എല്ലാ പാര്‍ടികളിലുംപെട്ട വിദഗ്ദ്ധന്മാര്‍ക്ക് അവസരം ലഭിക്കുന്നു. ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്‍ എന്ന ഇടതുപക്ഷ ഏകോപന സമിതി നേതാവിന്റെ വധമാണ് മാധ്യമങ്ങള്‍ക്ക് സ്വന്തം നിലയില്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്താനുള്ള അവസരം നല്‍കിയിരിക്കുന്നത്. ചന്ദ്രശേഖരന്‍ സിപിഐ എമ്മിന്റെ പ്രവര്‍ത്തകനായിരുന്നപ്പോള്‍ സിപിഐ എമ്മില്‍പെട്ടവരും അല്ലാത്തവരുമായ നിരവധി ആളുകള്‍ക്ക് പ്രിയങ്കരനായിരുന്നു. അദ്ദേഹത്തിന്റെ ധീരവും സൗമ്യവുമായ വ്യക്തിത്വവും ജനകീയ പ്രശ്നങ്ങളിലിടപെടാനുള്ള കഴിവും സന്നദ്ധതയും ഒഞ്ചിയം ഭാഗത്തെ നിരവധി ജനങ്ങളെ ആകര്‍ഷിച്ചിരുന്നു. അദ്ദേഹം സിപിഐ എം വിട്ടുപോയപ്പോള്‍ ഇത്തരത്തില്‍ കുറെപ്പേര്‍ അദ്ദേഹത്തോടൊപ്പം പോയിട്ടുമുണ്ട്. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ ""ചത്തത് കീചകനാണെങ്കില്‍ കൊന്നതു ഭീമന്‍ തന്നെ"" എന്ന മട്ടില്‍ ഏകോപനസമിതി പ്രവര്‍ത്തകര്‍ സിപിഐ എമ്മിനെതിരെ തിരിയുകയും സിപിഐ എം പ്രവര്‍ത്തകരുടെ നേരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു. അതു സൃഷ്ടിച്ച പ്രശ്നങ്ങള്‍ ഒഞ്ചിയം മേഖലയില്‍ ഇപ്പോഴും തുടരുകയാണ്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സിപിഐ എമ്മിനെ താറടിക്കാന്‍ ഏറ്റവും നല്ല അവസരമെന്ന് കണ്ട് യുഡിഎഫ് ഉടന്‍ തന്നെ അവിടെ എത്തുകയും ഇന്‍വെസ്റ്റിഗേഷന് നേതൃത്വം നല്‍കുകയും ചെയ്തു. മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുടെ നേരിട്ടുള്ള ഇടപെടലുകള്‍ ഇതിനകം മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞതാണ്. ഇതുവരെ ഒരു ആഭ്യന്തര മന്ത്രിയും ചെയ്യാത്ത വിധത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ തന്നെ ഒരു കൊലപാതക അന്വേഷണത്തിന് നേരിട്ടു നേതൃത്വം കൊടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. അതില്‍ അദ്ദേഹത്തിന്റെ താല്‍പര്യം എന്തെന്നും പകല്‍പോലെ പ്രകടമാണ്.

ചന്ദ്രശേഖരെന്‍റ വധം രാഷ്ട്രീയമോ മാനവികമോ ആയ ഒരു അളവുകോലനുസരിച്ചും ന്യായീകരിക്കാവുന്ന ഒന്നല്ല. രാഷ്ട്രീയ പ്രതിയോഗികളുടെ ഉന്മൂലനം എന്നത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടായി ഒരിക്കലും അംഗീകരിച്ചിട്ടില്ല. വര്‍ഗശത്രുക്കളെ ഉന്മൂലനം ചെയ്യാമെന്ന നിലപാടിന്മേലുള്ള അഭിപ്രായ വ്യത്യാസമാണ് നക്സലൈറ്റുകള്‍ അറുപതുകളില്‍ വേര്‍പിരിഞ്ഞുപോകാന്‍ കാരണമെന്നോര്‍ക്കണം. അടുത്ത വര്‍ഷങ്ങളില്‍ തന്നെ മാവോയിസ്റ്റുകള്‍ പശ്ചിമ ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകരെ വേട്ടയാടിക്കൊണ്ടിരുന്നപ്പോള്‍ രാഷ്ട്രീയമായ ആശയസമരമാണ് അവരുമായി നടത്തുന്നത് എന്ന സിപിഐ എം നിലപാട് അന്നു തന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇന്ന് മമതാ ബാനര്‍ജി മാവോയിസ്റ്റുകള്‍ക്കെതിരായി നടത്തുന്ന യുദ്ധം അന്ന് ഇടതുപക്ഷ മുന്നണി നടത്തിയില്ല. അതുകൊണ്ടുതന്നെ ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ ഏതെങ്കിലും ഇടതുപക്ഷക്കാരന്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ അവരെ വെച്ചു പൊറുപ്പിക്കേണ്ട ബാധ്യത ഇടതുപക്ഷത്തിനില്ല. ഇത് സിപിഐ എമ്മിന്റെ നേതാക്കള്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുള്ളതാണ്. മാധ്യമങ്ങള്‍ തന്നെ അതു റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്.

യുഡിഎഫിന്റെ ലക്ഷ്യം കേരളത്തില്‍ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും തകര്‍ക്കുകയം അതുവഴി അവരുടെ നവലിബറല്‍ മുതലാളിത്ത അജണ്ട കേരളത്തില്‍ നടപ്പിലാക്കുകയുമാണ്. അതിനുവേണ്ടി ചന്ദ്രശേഖരന്‍ വധം ഉപയോഗിക്കുക മാത്രമല്ല, മറ്റെന്തും ചെയ്യാനും അവര്‍ മടിക്കുകയില്ല. മറ്റെന്നത്തെക്കാളുമധികം കമ്യൂണിസ്റ്റുവിരുദ്ധ വിഷം തീണ്ടിയവരാണ് ഇന്നത്തെ യുഡിഎഫ് നേതാക്കള്‍. ചന്ദ്രശേഖരന്‍ വധത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സിപിഐ എമ്മിന്റെ തലയില്‍ വെച്ചു കെട്ടാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടാകും. അതിനുവേണ്ടി ഏത് ഏജന്‍സിയെയും അവരുപയോഗിക്കാന്‍ ശ്രമിക്കും.

പക്ഷേ, മാധ്യമങ്ങളുടെ താല്‍പര്യം എന്താണ്?

""കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി"" എന്ന മട്ടില്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ ഓരോ നീക്കവും സിപിഐ എമ്മിനെതിരാണെന്ന് വരുത്താനും അതുവഴി ഓരോ മണിക്കൂറും സിപിഐ എമ്മിനേയും അതുവഴി ഇടതുപക്ഷ പ്രസ്ഥാനത്തെ മുഴുവനും വിചാരണയുടെ കൂട്ടില്‍ നിര്‍ത്താനും ഏറ്റവുമധികം ഉല്‍സാഹിക്കുന്നത് മാധ്യമങ്ങളാണ്. സിപിഐ എമ്മിനെ നിയന്ത്രിക്കുന്നത് ഒരു പറ്റം ഗുണ്ടകളാണെന്നും വൈരികളെ കൊല്ലുകയല്ലാതെ വേറൊരു രാഷ്ട്രീയവും അവര്‍ക്കില്ലെന്നും ധ്വനിപ്പിക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളും ചര്‍ച്ചകളുമാണ് മാധ്യമങ്ങളില്‍ നിറയുന്നത്. ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണത്തിലൂടെ എല്ലാ വിവരങ്ങളും പുറത്തുവരുകയും അതിലൂടെ ഏതെങ്കിലും സിപിഐ എം പ്രവര്‍ത്തകന്‍ പ്രതിയാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ അയാളെ വിമര്‍ശിക്കാനുള്ള അധികാരം മാധ്യമങ്ങള്‍ക്കുണ്ട്. പക്ഷേ, പാര്‍ടിയുടെ നിലപാടിനെ ചോദ്യം ചെയ്യാനും അതു മുഴുവനും തട്ടിപ്പാണെന്നു വരുത്താനും ആരും മാധ്യമങ്ങള്‍ക്ക് അധികാരം നല്‍കുന്നില്ല. അത് ജനാധിപത്യപരമായ അവകാശവുമല്ല. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയമായ നിലപാടുകള്‍ പരസ്യമായി പ്രഖ്യാപിക്കാനും അതിനെ ന്യായീകരിക്കാനുമുള്ള അവകാശം ഏതൊരു രാഷ്ട്രീയ പാര്‍ടിക്കുമുണ്ട്. അതില്‍ പിഴവുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ വിമര്‍ശകര്‍ക്ക് തീര്‍ച്ചയായും ചൂണ്ടിക്കാണിക്കാം. അത് തിരുത്തി മുന്നോട്ടുപോകാനുള അവകാശവും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുണ്ട്. ഇത്തരത്തിലുള്ള വിമര്‍ശനവും തിരുത്തലും ജനാധിപത്യ രാഷ്ട്രീയക്രമത്തിന്റെ ജീവനാഡിയാണ്. അങ്ങനെ ചെയ്യാന്‍ ശ്രമിക്കുകയും അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുന്നവരുടെ ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും വിലയിരുത്താനുള്ള അവകാശം ആത്യന്തികമായി ജനങ്ങള്‍ക്കാണ്. അവര്‍ അതാണ് തെരഞ്ഞെടുപ്പുകളിലൂടെ ചെയ്യുന്നതും.

എന്നാല്‍ ഇവിടെ മാധ്യമങ്ങള്‍ എന്താണ് ചെയ്യുന്നത്?

ഒരു കൊലപാതകം നടന്നപ്പോള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ ടീം നിയമിക്കപ്പെടുന്നു. അവര്‍ നല്‍കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്കധികാരമുണ്ട്. അതിനെപ്പറ്റിയുള്ള ഊഹാപോഹങ്ങളും മുന്‍ധാരണയോടെയുള്ള അഭിപ്രായങ്ങളുമല്ല. ഈ വധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ തുടര്‍ച്ചയായി ചെയ്തത് വസ്തുതകളുടെ റിപ്പോര്‍ട്ടിംഗല്ല, അതിനുപകരം വധത്തിന്റെ സീരിയല്‍ സ്വഭാവമുള്ള മെലോഡ്രാമയായിരുന്നു. വസ്തുതകളും അഭിപ്രായങ്ങളും സന്തുലിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനുപകരം തുടര്‍ച്ചയായി മുന്‍ധാരണയോടെ തീരുമാനിക്കപ്പെട്ട ഒരു ഇരയെ പിന്തുടരുന്ന വേട്ടക്കാരുടെ ആവേശമാണ് മാധ്യമങ്ങള്‍ക്കുണ്ടായിരുന്നത്. വധിച്ച ആളുകളെ കണ്ടെത്തുന്നതിലുള്ള താല്‍പര്യത്തെക്കാളധികം വധത്തിനുപിന്നില്‍ സഹായികളായും മറ്റും എത്ര പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളുമുണ്ടായിരുന്നുവെന്നു കണ്ടെത്താനും അത് റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായിരുന്നു മാധ്യമങ്ങള്‍ മല്‍സരിച്ചത്. വധിച്ചവരെ കണ്ടെത്തുന്നതിനെക്കാള്‍ താല്‍പര്യം വധത്തിനുപിന്നില്‍ സിപിഐ എം നേതാക്കള്‍ പങ്കെടുത്തതായി കരുതപ്പെടുന്ന ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ കണ്ടെത്തുകയായിരുന്നു. അത്തരത്തിലുള്ള ഗൂഢാലോചന നടന്നുവെന്ന് പോലീസ് പോലും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, മാധ്യമങ്ങള്‍ക്ക് അതില്‍ യാതൊരു സംശയവുമില്ല. കൊലയാളികള്‍ രക്ഷപ്പെട്ടാലും മാധ്യമ സൃഷ്ടിയായ ഒരു ""ഗൂഢാലോചനാ""ക്കേസിലെ കുറ്റവാളികള്‍ പിടിക്കപ്പെടണമെന്നതില്‍ മാധ്യമങ്ങള്‍ക്ക് ഒരു സംശയവുമില്ല. ഒരു വധത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടാകാം. അതു തെളിയിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്. സാധാരണനിലയില്‍, കൊലയാളികളെ കണ്ടെത്താതെ അന്തിമമായി അതു തെളിയിക്കാന്‍ സാധ്യവുമല്ല. പക്ഷേ, മാധ്യമങ്ങള്‍ അന്വേഷണത്തെ പിന്തുടരുകയല്ല, അവര്‍ തന്നെ തീരുമാനിച്ചുറച്ച ഒരു തിരക്കഥയെ പിന്തുടരുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സംശയിക്കപ്പെടുന്ന ഒരാള്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അവരുടെ അടുത്തുനിന്ന് പോലീസ് മൊഴിയെടുക്കുന്നു. മൊഴിയെടുത്ത ഉടന്‍തന്നെ അത് മാധ്യമങ്ങള്‍ കണ്ടെത്തുന്നു. അവ ""ബ്രേക്കിങ് ന്യൂസ്"" ആയി പുറത്തുവരുന്നു. ഈ മൊഴികളുടെ സത്യവും മിഥ്യയും തീരുമാനിക്കുന്നത് മാധ്യമങ്ങളാണ്. ഏതു പുറത്തുവിടണമെന്നും അവര്‍ തീരുമാനിക്കും. ഈ തിരക്കഥയുടെ ലക്ഷ്യമെന്താണ്? അന്തിമമായ തെളിവുകള്‍ പുറത്തുവരുന്നതുവരെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെയാകെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും പടിപടിയായി അവരുടെ ജനസമ്മതിയും പിന്തുണയും നഷ്ടപ്പെടുത്തുകയും ചെയ്യുക. അവരെ മൊത്തത്തില്‍ ഗുണ്ടകളും കാട്ടാളരും ""അടുപ്പിക്കാന്‍ കൊള്ളാത്തവരു""മാക്കി മാറ്റുക. അവരുടെ പ്രഖ്യാപനങ്ങളെയും നിലപാടുകളെയും തമസ്കരിക്കുകയും അഥവാ പരസ്യപ്പെടുത്തുന്നുണ്ടെങ്കില്‍ തന്നെ ""വിശ്വസിക്കാന്‍ കൊള്ളാത്തത്"" എന്ന ലേബലടിച്ച് വിതരണം നടത്തുകയും ചെയ്യുക. അവരുടെ നിലപാടുകളെ വളച്ചൊടിച്ച് വികൃതമാക്കി അവതരിപ്പിക്കുക ഈ തന്ത്രം മാധ്യമങ്ങള്‍ പയറ്റാന്‍ തുടങ്ങിയിട്ട് കുറെക്കാലമായിരിക്കുന്നു.

എസ്എന്‍സി ലാവ്ലിനില്‍ ഈ തന്ത്രം പയറ്റി മാധ്യമങ്ങള്‍ പരാജയമടഞ്ഞ കഥ ഇതിനുമുമ്പ് തന്നെ അവതരിപ്പിക്കപ്പെട്ടതാണ്. തോമസ് ഐസക് നടത്തിയ ആ തുറന്നുകാട്ടലിനെതിരെ മാധ്യമങ്ങളുടെ നിശബ്ദതയും ശ്രദ്ധിക്കപ്പെട്ടതാണ്. എങ്കിലും മാധ്യമങ്ങള്‍ വീണ്ടും അങ്കപ്പുറപ്പാടിനിറങ്ങിയിരിക്കുന്നു. ചന്ദ്രശേഖരന്‍ വധത്തിന്റെ തിരക്കഥ ആരാണ് എഴുതിയിരിക്കുന്നത്? മാധ്യമങ്ങള്‍ ചെയ്യുന്നതുപോലെ ഒരു ഗൂഢാലോചനാ സിദ്ധാന്തമൊന്നും ഇവിടെ അവതരിപ്പിക്കേണ്ട ആവശ്യമില്ല. മലയാളം സംസാരിക്കാത്ത മറ്റു മാധ്യമങ്ങളിലൂടെ കണ്ണോടിച്ചാല്‍ അതു പുറത്തുവരും. കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ മൂന്നുവര്‍ഷം തികച്ചതും ഈയിടെയാണ്. അവരുടെ പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ മലയാള ഭാഷയിലൊഴികെയുള്ള മറ്റു മാധ്യമങ്ങളില്‍ വരികയുണ്ടായി. ഇടതുപക്ഷ പിന്തുണയോടെ ഭരിച്ച ആദ്യത്തെ യുപിഎ സര്‍ക്കാരിനെക്കാള്‍ മോശമാണ് പുതിയ യുപിഎ സര്‍ക്കാരിന്റേത് എന്നാണ് പൊതുവായ വിലയിരുത്തല്‍. വിലക്കയറ്റം നിയന്ത്രിക്കാനാവാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. ഡോളര്‍ നിരക്കുകളനുസരിച്ച് രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നത് അന്താരാഷ്ട്ര വിപണന ബന്ധങ്ങളെയും ഇന്ത്യയുടെ വിദേശനാണ്യ റിസര്‍വുകളെയും സാരമായി ബാധിക്കുമെന്ന് കരുതപ്പെടുന്നു. സാമ്പത്തിക വളര്‍ച്ചാ നിരക്കുകള്‍ അതിവേഗത്തില്‍ കുറയുകയാണ്. അന്താരാഷ്ട്ര ഫിനാന്‍ഷ്യല്‍ ഏജന്‍സിയായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ കണക്കുകളനുസരിച്ചത് വളര്‍ച്ചാനിരക്കുകള്‍ ഇനിയും കുത്തനെ ഇടിയാനാണ് സാധ്യത. പെട്രോളിയത്തിന്റെയും പാചകവാതകത്തിന്റെയും അടിക്കടിയുള്ള വിലക്കയറ്റം സമ്പദ്ഘടനയെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. കാര്‍ഷിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. അതിനെ നിയന്ത്രിക്കാനുള്ള ഒരു ശ്രമവും വിജയിക്കുന്നില്ല. ഗവണ്‍മെന്‍റിെന്‍റ പുതിയ ദാരിദ്ര്യരേഖാ നയത്തിനെതിരായി ശക്തമായ പ്രതിഷേധം തുടരുകയാണ്. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം അതിരൂക്ഷമായി തുടരുന്നു. ചുരുക്കത്തില്‍ ആഗോളതലത്തിലുള്ള സാമ്പത്തികമാന്ദ്യം ഇന്ത്യയെ സാരമായി ബാധിച്ചു തുടങ്ങിയെന്നാണ് വിലയിരുത്തല്‍. ഇതുകൂടാതെ മാവോയിസം, തീവ്രവാദം തുടങ്ങി രാഷ്ട്രീയമായ ഒരു പ്രശ്നവും പരിഹരിക്കാന്‍ യുപിഎ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല.

2 ജി സ്പെക്ട്രം അഴിമതിയിലും മറ്റഴിമതികളിലും ചിദംബരമടക്കമുള്ള മന്ത്രിമാര്‍ പ്രതിക്കൂട്ടിലാണ്. ഇതുകൂടാതെ കല്‍ക്കരി വിപണനത്തിലെ അഴിമതിയും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. ഇതിനിടയില്‍ ഇന്ത്യന്‍ മുതലാളിത്തത്തിന്റെ വാര്‍ഷിക അഴിഞ്ഞാട്ടക്കളരിയായ ഐപിഎല്‍, കോഴകളുടെയും ലൈംഗികാപവാദങ്ങളുടെയും നിഴലിലാണ്. അതേസമയം, ആഗോളതലത്തില്‍ നവലിബറല്‍ മുതലാളിത്തത്തിനെതിരായ പ്രതിരോധം ശക്തിപ്പെടുന്നു. ഈ മെയ്ദിനത്തില്‍, ന്യൂയോര്‍ക്ക് നഗരത്തില്‍ അടുത്തിടെയൊന്നും കാണാത്ത വിധത്തിലുള്ള റാലിയാണ് നടന്നത്. വാള്‍സ്ട്രീറ്റ് ഉപരോധ പ്രവര്‍ത്തകരായിരുന്നു അതിനുപിന്നില്‍. കടക്കെണിയില്‍പെട്ടു വലയുന്ന ഗ്രീസില്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന സൂചന വളരുന്നു. ഫ്രാന്‍സില്‍ സര്‍ക്കോസിയുടെ വലതുപക്ഷഭരണം അവസാനിക്കുകയും സോഷ്യലിസ്റ്റ് ഇടതുപക്ഷം അധികാരത്തില്‍ വരുകയും ചെയ്തിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പിന്തുണയും അവിടെ വര്‍ദ്ധിച്ചിരിക്കുന്നു.

നവലിബറലിസത്തിന്റെ സാമ്പത്തിക പ്രതിസന്ധി ക്രമേണ രാഷ്ട്രീയ പ്രതിസന്ധിയായി വളര്‍ന്നുവരുമെന്ന സൂചനകളാണ് എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നത്. കേരളത്തില്‍ യുഡിഎഫിന് ജനകീയ പ്രശ്നങ്ങളൊന്നും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. തൊഴിലുറപ്പു പദ്ധതിയും കുടുംബശ്രീയുമടക്കം കഴിഞ്ഞ വര്‍ഷങ്ങളില്‍ ജനങ്ങളുടെ ആശാകേന്ദ്രങ്ങളായിരുന്ന പദ്ധതികളെല്ലാം നിര്‍ജീവമാണ്. റേഷനിംഗ് സമ്പ്രദായം താറുമാറായിരിക്കുന്നു. മണ്ണെണ്ണയടക്കമുള്ള സാധാരണ വസ്തുക്കള്‍ കിട്ടാനില്ല. അതുകൊണ്ടുണ്ടായ ഭീമമായ വിലക്കയറ്റത്തിനെതിരെ എന്തെങ്കിലും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പില്‍ അതു കാരണം തോല്‍ക്കരുതല്ലോ. ചെപ്പടിവിദ്യകള്‍കൊണ്ടൊന്നും വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന ആര്‍ക്കും സാധിക്കുകയില്ല. കര്‍ഷകരുടെ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു. കേരളത്തിനകത്തും പുറത്തും മലയാളികളുടെ തൊഴിലുകള്‍ നഷ്ടപ്പെടുന്നു. അതേസമയം നവലിബറല്‍ നയങ്ങള്‍ എല്ലാ രംഗങ്ങളിലും സര്‍ക്കാര്‍ നിര്‍ബാധം നടപ്പിലാക്കുകയാണ്. ഇതിനിടയില്‍ അഞ്ചാം മന്ത്രി പ്രശ്നത്തോടെ ഭൂരിപക്ഷ - ന്യൂനപക്ഷ വൈരുദ്ധ്യത്തിന്റെ നിഴലിലാണ് സര്‍ക്കാര്‍ നില്‍ക്കുന്നത്. അതുകൊണ്ട് സമുദായങ്ങള്‍ ആവശ്യപ്പെടുന്ന ഏതുവിധത്തിലുള്ള ആവശ്യവും നിറവേറ്റാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പ്രൊഫഷണല്‍ കോളേജുകളില്‍ മാനേജ്മെന്‍റുകള്‍ ആവശ്യപ്പെട്ട ഫീസ് നിരക്കിനു വഴങ്ങിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നു. ഇത്രയും പ്രശ്നങ്ങള്‍ നിലനില്‍ക്കുകയും ജനങ്ങളുടെ ചര്‍ച്ചയും ശ്രദ്ധയും വേണ്ടിവരികയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് മാധ്യമങ്ങളുടെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ തിരക്കഥ അരങ്ങേറുന്നത്.

ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ തിരക്കഥയ്ക്കു നല്‍കിയ ബാന്‍ഡ്വിഡ്ത്തിന്റെ ഒരു ചെറിയ അംശം പോലും ഒരു കര്‍ഷകെന്‍റ ആത്മഹത്യ അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ ചെലവാക്കിയിട്ടില്ല. തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലേക്കു തിരിച്ചുവരുന്ന ഗള്‍ഫ് പ്രവാസിയെക്കുറിച്ചോ ഐടി പ്രൊഫഷണലിനെക്കറിച്ചോ അന്വേഷിക്കാന്‍ മിനക്കെട്ടിട്ടില്ല. ഫ്രാന്‍സില്‍ സര്‍ക്കോസിയുടെ പതനമോ ഗ്രീസിെന്‍റ പ്രതിസന്ധിയോ ഇവരുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. കല്‍ക്കരി അഴിമതിയെക്കുറിച്ച് പാര്‍ലമെന്‍റില്‍ ഉണ്ടായ ബഹളം തല്‍സമയം റിപ്പോര്‍ട്ട് ചെയ്ത് എന്താണതിന്റെ പ്രശ്നം എന്നു ചര്‍ച്ച ചെയ്യാന്‍പോലും ആരും മിനക്കെട്ടില്ല. സ്വന്തം ""ഭ്രാതൃ"" വലയത്തില്‍പെട്ട സിഎന്‍എന്‍ - ഐബിഎന്റെ ഒരു ഷൂട്ടൗട്ട് മമതാ ബാനര്‍ജി നേരിട്ട് വന്ന് തടഞ്ഞതും അതില്‍ പങ്കെടുത്തവരെ സിപിഐ എമ്മുകാരെന്നും മാവോയിസ്റ്റുകളെന്നും വിശേഷിപ്പിച്ചതും ഇവരുടെ ശ്രദ്ധയില്‍പെട്ടില്ല. വേട്ടക്കാരുടെ രീതിയാണത്. ഇരയെ മണത്തു പോകുമ്പോള്‍ ചുറ്റുപാടുമുള്ള ലോകത്തെ അവര്‍ ശ്രദ്ധിക്കാറില്ല. അവരുടെ ലക്ഷ്യം ഇരയില്‍ മാത്രമാണ്. ഇര ഒരു രാഷ്ട്രീയ പ്രതിയോഗിയാകുമ്പോള്‍ പ്രത്യേകിച്ചും അതിന്റെ ഓരോ ചലനവും നിരീക്ഷിക്കുന്നതില്‍ വേട്ടക്കാര്‍ ഹരം കണ്ടെത്തുന്നു. ഇത്തരത്തിലുള്ള തമസ്കരണം കൊണ്ടു വേറൊരു പ്രയോജനവും ഉണ്ടായി. റിയാലിറ്റി ഷോയും സിനിമയും കോടീശ്വരനും സ്റ്റാര്‍നൈറ്റുകളിലെ ""നൃത്തം"" എന്ന പേരുള്ള ഇളകിയാട്ടങ്ങളും വിചാരണകളും വാക്പയറ്റുകളും മാന്ത്രിക ഏലസ്സുകളും സ്വര്‍ണ്ണക്കടക്കാരുടെയും തുണിക്കടക്കാരുടെയും ""ഞാനും അവിടെ എത്തും"" സ്റ്റൈലിലുള്ള പരസ്യങ്ങള്‍ക്കും ഇടയിലെ കുറച്ചുസമയം മാത്രമാണ് പ്രേക്ഷകരും വായനക്കാരും ഗൗരവമുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നത്. ആ സമയം മുഴുവനും ഇവര്‍ കാണുന്നത് മാധ്യമങ്ങളുടെ തിരക്കഥയാണെങ്കില്‍ പിന്നെയെവിടെ നിന്നാണ് അവര്‍ക്ക് വസ്തുതകള്‍ ലഭിക്കുക?

എവിടെനിന്നാണ് ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും നിലപാടുകള്‍ കൈക്കൊള്ളാനുമുള്ള അവസരം ലഭിക്കുക? അതായത് ജനാധിപത്യവ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്ക് യുക്തിസഹമായ നിഗമനങ്ങളിലെത്തി സ്വന്തം നിലപാടുകള്‍ രൂപപ്പെടുത്താനുള്ള അവകാശം മാധ്യമങ്ങള്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ മാധ്യമങ്ങള്‍ സംരക്ഷിക്കുന്നത് നവലിബറല്‍ മുതലാളിത്തത്തെയാണ്. അതു സൃഷ്ടിക്കുന്ന സാമൂഹ്യ സാമ്പത്തിക പ്രതിസന്ധിയെയാണ്. അതിന്റെ കുഴലൂത്തുകാരായ സര്‍ക്കാരുകള്‍ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങളെയാണ്. അതിനെതിരായ ശക്തമായ പ്രതിഷേധം ലോകമൊട്ടാകെയും അതിന്റെ പോക്കിനെക്കുറിച്ചുള്ള വേവലാതികള്‍ മദ്ധ്യവര്‍ഗത്തിന്റെ ഇടയിലും വളര്‍ന്നുവരുമ്പോള്‍ അത്തരം ചര്‍ച്ചകളെ പൂര്‍ണമായി തമസ്കരിക്കുന്നതിലൂടെ മാധ്യമങ്ങള്‍ സ്വന്തം വിധേയത്വം പ്രകടമാക്കുന്നു. മാധ്യമങ്ങളുടെ മായാജാലത്തിലൂടെ വേട്ടക്കാര്‍ ഇരകളും ഇരകള്‍ വേട്ടക്കാരുമാവുകയുമാണ്. ലോകമൊട്ടാകെ ജനവിരുദ്ധ നയങ്ങളുടെ ഫലമായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് മുതലാളിത്തമാണ്. അതിനെതിരായ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളാണ്. എന്നാല്‍ സ്വന്തം സൃഷ്ടികളായ തിരക്കഥകളിലൂടെ മാധ്യമങ്ങള്‍ തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത് പുരോഗമന ജനാധിപത്യശക്തികളെയാകെ സംശയത്തിന്റെ നിഴലില്‍ തുടര്‍ച്ചയായി നിര്‍ത്തുകയും അതുവഴി സൃഷ്ടിക്കുന്ന ""ആത്മവിശ്വാസ പ്രതിസന്ധി"" (Crisis of Confidence)യിലൂടെ പുരോഗമനവാദികളില്‍ ഒരു വിഭാഗത്തെ നിഷ്ക്രിയരാക്കുകയും അകറ്റുകയും അവരുടെ ഊര്‍ജ്ജത്തെയും സന്നദ്ധതയെയും നശിപ്പിക്കുകയുമാണ്.

""പുതിയൊരു രാഷ്ട്രീയ നൈതികത""യ്ക്കുവേണ്ടിയാണ് തങ്ങള്‍ ഇതൊക്കെ ചെയ്യുന്നതെന്ന് അവരില്‍ ചിലര്‍ പറയാറുണ്ട്.പക്ഷേ, മാധ്യമങ്ങളുടെ ധര്‍മ്മം അപ്പോഴും വസ്തുതകളുടെ വിനിമയമാണെന്നും പുതിയ രാഷ്ട്രീയ നൈതികത വളരുന്നത് ഇന്നു നിലനില്‍ക്കുന്ന ആഗോളവും ദേശീയവുമായ വൈരുദ്ധ്യങ്ങളുടെ പശ്ചാത്തലത്തില്‍ തന്നെയാണെന്നുമുള്ളത് അവര്‍ മറക്കുന്നു, അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്നു. ഈ വൈരുദ്ധ്യങ്ങളുടെ യഥാതഥമായ അവതരണത്തിനുപകരം സ്വന്തമായ തിരക്കഥ സൃഷ്ടിച്ചുകൊണ്ടുള്ള അവരുടെ നീക്കങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് എന്ന വസ്തുത പുറത്തുകൊണ്ടുവരികയാണ്. നവലിബറല്‍ വ്യവസ്ഥയുടെ നിലനില്‍പിന് ഇടതുപക്ഷത്തിന്റെ ശിഥിലീകരണം ആവശ്യമാണ്. ഇന്ന് വളര്‍ന്നുവരുന്ന പുരോഗമന ശക്തികളുടെ ഏകോപനത്തെ അവര്‍ ഭയപ്പെടുന്നു. ആണവക്കരാറിന്റെ പേരില്‍ യുപിഎ ഗവണ്‍മെന്‍റിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞത് അവര്‍ മറന്നിട്ടില്ല. ഇന്നത്തെ സാഹചര്യങ്ങളില്‍ പുതിയ ഒരു ജനാധിപത്യ ഐക്യത്തെ അവര്‍ ഭയപ്പെടുന്നു. അതു തകര്‍ക്കാനായി മുന്‍ ഇടതുപക്ഷക്കാരെയടക്കം ആരെ വേണമെങ്കിലും ഉപയോഗിക്കാന്‍ അവര്‍ തയ്യാറാകുമെന്നത് ചരിത്രത്തിന്റെ അനുഭവമാണ്. അതുതന്നെയാണ് ഇന്ന് മാധ്യമങ്ങളും അവരിലൂടെ സ്വന്തം തിരക്കഥകള്‍ രൂപപ്പെടുത്തുന്നവരും ചെയ്യുന്നത്.

ചന്ദ്രശേഖരന്‍ വധത്തിന്റെ ചുരുളഴിഞ്ഞാല്‍ അവരുടെ തിരക്കഥ യാഥാര്‍ത്ഥ്യമാകുമെന്നും അതുവഴി ഇടതുപക്ഷം തകരുമെന്നും അവര്‍ ഉറച്ചുവിശ്വസിക്കുന്നു. അതു സാധ്യമായില്ലെങ്കില്‍, അടുത്ത തിരക്കഥയിലേക്കു അവര്‍ നീങ്ങും. അല്ലെങ്കില്‍ പഴയ തിരക്കഥയിലെ സബ്പ്ലോട്ടുകള്‍ പുതിയ തിരക്കഥയായി മാറും. കേരളത്തിലെ മാധ്യമങ്ങളുടെ വര്‍ഗപരമായ പങ്ക് തിരിച്ചറിയേണ്ടത് പുരോഗമന ശക്തികളുടെ നിലനില്‍പിനും വളര്‍ച്ചയ്ക്കും മറ്റെന്നത്തേക്കാളും ആവശ്യമാണ്. മാര്‍ക്സ് സൂചിപ്പിച്ച ഒരു കാര്യമുണ്ട്: കമ്യൂണിസ്റ്റുകാര്‍ക്ക് ഒളിച്ചുവെയ്ക്കാനായി ഒന്നുമില്ല. ഒളിച്ചുവെയ്ക്കുന്നതും തടിതപ്പാന്‍ ശ്രമിക്കുന്നതും എപ്പോഴും ബൂര്‍ഷ്വാസിയും പെറ്റി ബൂര്‍ഷ്വാസിയുമാണ്. അത്തരത്തിലുള്ള ശക്തികളുടെ നുഴഞ്ഞുകയറ്റത്തിനും ""മൈന്‍ഡ് മാനേജ്മെന്‍റി""നുള്ള ശ്രമങ്ങള്‍ക്കും എതിരെ കരുതിയിരിക്കേണ്ടതും ആവശ്യമാണ്. ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ചുള്ള വസ്തുതകളിലും തിരക്കഥയിലും ഇതു ബാധകമാണ്. ഇടതുപക്ഷക്കാര്‍ക്ക് വര്‍ഗശത്രുക്കളുണ്ട്, വ്യക്തിപരമായി ശത്രുക്കളില്ല. വ്യക്തിപരമായ വൈരങ്ങളാണ് ഒരു പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത് എന്ന് വരുത്താനാണ് മാധ്യമങ്ങള്‍ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇതിലടങ്ങിയ വര്‍ഗപരമായ നിലപാട് തിരിച്ചറിയാനും ബൂര്‍ഷ്വാ ""മൈന്‍ഡ് മാനേജ്മെന്‍റ്"" രീതികളെ പ്രതിരോധിക്കാനും ഇടതുപക്ഷക്കാര്‍ക്കു കഴിയണം. അടിസ്ഥാന വര്‍ഗങ്ങളുടെ ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി നവലിബറല്‍ മുതലാളിത്തത്തിനെതിരായ എല്ലാ ശക്തികളെയും ഒരുമിച്ചണിനിരത്താനും കഴിയണം. ഇതിനെതിരായ ബൂര്‍ഷ്വാ - പെറ്റി ബൂര്‍ഷ്വാ വിഘടന ശ്രമങ്ങള്‍ക്കെതിരായി കരുതിയിരിക്കുകയും വേണം. ചന്ദ്രശേഖരെന്‍റ വധത്തെയും അതിനുകാരണമായ വ്യക്ത്യധിഷ്ഠിതമായ ഉന്മൂലന തന്ത്രത്തെയും അപലപിക്കേണ്ടത് ഇതിെന്‍റ ഭാഗമാണ്. അതിനോടൊപ്പം വലതുപക്ഷശക്തികളും നവലിബറല്‍ മാധ്യമങ്ങളും നടത്തുന്ന ശിഥിലീകരണ ശ്രമങ്ങളെയും അപലപിക്കണം. നവലിബറല്‍നയങ്ങളുടെ ഫലമായി രാജ്യം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാനായി പുതിയ സമരമുഖങ്ങളും സമരരംഗത്തുള്ള ഐക്യവും വളര്‍ത്തിക്കൊണ്ടു വരേണ്ടതും ഇന്നത്തെ പുരോഗമനശക്തികളുടെ ബാധ്യതയാണ്. അത്തരത്തിലുള്ള സമരൈക്യമാണ് വലതുപക്ഷങ്ങളുടെയും മാധ്യമങ്ങളുടെയും ഉപജാപങ്ങള്‍ക്കുള്ള ഉറച്ച മറുപടിയായി മാറുക.

*
ഡോ. കെ എന്‍ ഗണേശ് ചിന്ത വാരിക 07 ജൂണ്‍ 2012

3 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ മാധ്യമങ്ങളുടെ വര്‍ഗപരമായ പങ്ക് തിരിച്ചറിയേണ്ടത് പുരോഗമന ശക്തികളുടെ നിലനില്‍പിനും വളര്‍ച്ചയ്ക്കും മറ്റെന്നത്തേക്കാളും ആവശ്യമാണ്. മാര്‍ക്സ് സൂചിപ്പിച്ച ഒരു കാര്യമുണ്ട്: കമ്യൂണിസ്റ്റുകാര്‍ക്ക് ഒളിച്ചുവെയ്ക്കാനായി ഒന്നുമില്ല. ഒളിച്ചുവെയ്ക്കുന്നതും തടിതപ്പാന്‍ ശ്രമിക്കുന്നതും എപ്പോഴും ബൂര്‍ഷ്വാസിയും പെറ്റി ബൂര്‍ഷ്വാസിയുമാണ്. അത്തരത്തിലുള്ള ശക്തികളുടെ നുഴഞ്ഞുകയറ്റത്തിനും ""മൈന്‍ഡ് മാനേജ്മെന്‍റി""നുള്ള ശ്രമങ്ങള്‍ക്കും എതിരെ കരുതിയിരിക്കേണ്ടതും ആവശ്യമാണ്. ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ചുള്ള വസ്തുതകളിലും തിരക്കഥയിലും ഇതു ബാധകമാണ്. ഇടതുപക്ഷക്കാര്‍ക്ക് വര്‍ഗശത്രുക്കളുണ്ട്, വ്യക്തിപരമായി ശത്രുക്കളില്ല. വ്യക്തിപരമായ വൈരങ്ങളാണ് ഒരു പ്രസ്ഥാനത്തിന്റെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത് എന്ന് വരുത്താനാണ് മാധ്യമങ്ങള്‍ തുടര്‍ച്ചയായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Rijesh Valiya Parambath said...

Whatever CPM say, they cant hide their role in the death of Chandrasekhar. I dont think anyone else want to kill Chandrasekhar except CPM. Every news agency are running investigative journalism, even CPM has some of them like deshabhimani and Kairali TV. CPM itself is institutionalised by running banks, hospitals, TV Channels, amusement parks etc … hope they will be entering to other business like Software Development Parks, BPO etc soon. So if you want to see bourgeois, you look at CPM. The name of CPM will be changed to CPM India Ltd(P)

nigil d said...

എന്താണീ പുരോഗമന ശക്തികള്‍? ജനങ്ങള്‍ക്കൊപ്പം നിന്ന് ഒരു പ്രസ്ഥാം കെട്ടിപ്പടുത്തുവാന്‍ ശ്രമിച്ച ടി.പി ചന്ദ്രശേഖരനെ ഫാസിസ്റ്റു രീതിയില്‍ കൊലചെയ്തത് എങ്ങിനെ ന്യായീകരിക്കുവാന്‍ കഴിയും? കമ്യൂണീസ്റ്റുകാര്‍ക്ക് ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ലെങ്കില്‍ പ്രതികളെ അറസ്റ്റു ചെയ്യുമ്പൊള്‍ ഹര്‍ത്താല്‍ നടത്തലും കോടതിയ്ക്ക് നേരെ കല്ലെറിയുന്നതുതും എന്തിനാണ്? കൊലപാതകങ്ങളെ സംബന്ധിച്ച് എം.എം.മണി പരസ്യമായി എണ്ണീയെണ്ണി പറഞ്ഞത് കേട്ടില്ലേ.

മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതും അതു ജനങ്ങള്‍ കാണുന്നതും അസ്വസ്ഥരാക്കുന്നുണ്ട് അല്ലേ. അറിയുവാനുള്ള-അറിഞ്ഞതിനെ പറ്റി ചര്‍ച്ചചെയ്യാനുള്ള അവകാശങ്ങള്‍ക്ക് മേല്‍ തടയിടുന്ന കമ്യൂണിസ്റ്റു ചൈനയല്ല സഖാക്കളേ കേരളം. മാധ്യമങ്ങള്‍ ഇനിയും മുന്നോട്ട് പോകട്ടെ മാര്‍ക്സിസത്തിനു ഫാസിസ്റ്റ് മുഖം മൂടി ഉണ്ടേല്‍ അത് വലിച്ചു ചീന്തട്ടെ.