Tuesday, October 18, 2011

ലജ്ജാകരമായ അധികാര ദുര്‍വിനിയോഗം

നിയമസഭയില്‍ കണ്ടത് യുഡിഎഫ് സര്‍ക്കാരിന്റെ യഥാര്‍ഥ മുഖമാണ്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ കള്ളം പറയുകയും ആ പച്ചക്കള്ളത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തെ രണ്ട് സാമാജികരെ ശിക്ഷിക്കുകയും ചെയ്യുക. ഒരുമന്ത്രി പ്രതിപക്ഷത്തിനുനേരെ ആക്രോശിച്ച് ഡെസ്കില്‍ കാല്‍ കയറ്റിവച്ച് ആഭാസകരമായി പെരുമാറിയത് വീഡിയോദൃശ്യങ്ങളിലൂടെ പുറത്തുവന്നിട്ടും ആ മന്ത്രിക്കെതിരെ ഒരു നടപടിയുമെടുക്കാതിരിക്കുക. കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കേണ്ട സ്പീക്കറുടെ ഓഫീസ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രസ്താവനാ വിതരണകേന്ദ്രമാകുക. വളരെ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ യുഡിഎഫ് അധികാരദുര്‍വിനിയോഗത്തില്‍ റെക്കോഡ് സൃഷ്ടിക്കുകയാണ്. പച്ചക്കള്ളങ്ങളിലൂടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സഭയ്ക്കകത്ത് സഹപ്രവര്‍ത്തകരായ പുരുഷ വാച്ച് ആന്‍ഡ് വാര്‍ഡിനോടൊന്നിച്ച് ഓടി സഭയിലെത്തിയ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി താഴെ വീണുപോയത്രേ! ഒന്നും പറ്റിയില്ലെന്ന് ആ സഹോദരി വനിതാ എംഎല്‍എമാരോട് പറഞ്ഞു. തന്നെ കൈയേറ്റം ചെയ്തിട്ടില്ലെന്ന് ആദ്യം പറഞ്ഞ അവര്‍ പിന്നീട് മാറ്റിപ്പറഞ്ഞു. സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും സമ്മര്‍ദത്താലാണ് ഇതെന്ന് വ്യക്തം. ഇവിടെ പല ദുരൂഹതകളും ഉയര്‍ന്നുവരുന്നുണ്ട്. നൂറുകണക്കിന് പുരുഷ പൊലീസുകാര്‍ ഓടി ഡയസിലേക്ക് വരുമ്പോള്‍ ഉണ്ടാകുന്ന കോലാഹലത്തിലേക്ക് രണ്ട് വനിതാ പൊലീസുകാരെന്തിന് കൂട്ടത്തിലേക്ക് കയറി? ആകെയുള്ള ആറേഴ് വനിതാ എംഎല്‍എമാരെ നേരിടാനാണോ ഈ വനിതാ പൊലീസുകാര്‍ ? അതോ പ്രതിപക്ഷത്തുള്ള എംഎല്‍എമാര്‍ വനിതയെ ആക്രമിച്ചു എന്ന് വരുത്തി കുറച്ചുപേരെ ശിക്ഷിച്ച് പുറത്തുനിര്‍ത്താന്‍ പദ്ധതിയുണ്ടായിരുന്നോ?

സഭയ്ക്കകത്ത് ഇതിനുമുമ്പ് പുരുഷന്മാരുടെ കൂട്ടത്തില്‍ വനിതാ പൊലീസുകാരെ നിയോഗിച്ച അനുഭവമില്ല. വീല്‍ചെയറില്‍ കൊണ്ടുപോയ വനിതാ പൊലീസിന് പരിക്കുകളൊന്നും മഷിയിട്ടുനോക്കിയിട്ടും ഡോക്ടര്‍മാര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. മനഃപൂര്‍വം കള്ളത്തരം പറയേണ്ടിവന്നതിന്റെ ഖിന്നത മറച്ചുവയ്ക്കാന്‍ കഴിയാത്തതുകൊണ്ടോ എന്തോ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ആ സഹോദരിയുടെ പൊടിപോലും ആശുപത്രിയില്‍ കാണാനുമില്ല. ഭരണക്കാരുടെ കപടനാടകത്തിലെ അപഹാസ്യപാത്രമായി ഒരു സഹോദരി നിന്നുകൊടുക്കേണ്ടതുണ്ടായിരുന്നോ എന്ന് അവര്‍ സ്വയം ചിന്തിക്കുന്നത് നന്ന്. നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിയെ നിയമവിരുദ്ധമായി വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ വളഞ്ഞ വഴിയിലൂടെ തിരുകിക്കയറ്റിയതും അതില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കുനേരെ ഒരു പൊലീസുദ്യോഗസ്ഥന്‍ ഭ്രാന്തെടുത്ത് വെടിയുതിര്‍ത്തതും ആ ഉദ്യോഗസ്ഥനെതിരെ ചെറുവിരലനക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതും നിലവിട്ട അധികാരദുര്‍വിനിയോഗത്തിന്റെ ഭാഗം തന്നെ. യോഗ്യതയുടെ കാര്യത്തില്‍ ലിസ്റ്റില്‍ അവസാനം കിടക്കുന്ന ഒരു വിദ്യാര്‍ഥിയെ സ്വന്തം ഇഷ്ടക്കാരനാണെന്നുള്ള പരിഗണനകൊണ്ട് മാത്രം ഉയര്‍ന്ന മെറിറ്റില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളോടൊപ്പം ഗവണ്‍മെന്റ് കോളേജില്‍ പഠിക്കാന്‍ അവസരം നല്‍കുക എന്ന കുറ്റകരമായ നടപടിയാണ് ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. ആരാണ് ഈ നിര്‍മല്‍ മാധവ്? നിര്‍മല്‍ മാധവിന് ഗവണ്‍മെന്റ് കോളേജിലേക്ക് പ്രവേശനം നല്‍കാന്‍ മാത്രം ആര്‍ക്കാണ് പ്രത്യേക താല്‍പ്പര്യം? ജനറല്‍ മെറിറ്റില്‍ 1316 കുട്ടികള്‍ക്കാണ് ഗവണ്‍മെന്റ് കോളേജില്‍ പ്രവേശനം കിട്ടുക. ഈഴവ സംവരണം വന്നാല്‍ത്തന്നെ 5646 വരെ മാത്രമേ വരൂ. ഈ സാഹചര്യത്തിലാണ് 22787-ാം റാങ്കുകാരന് വെസ്റ്റ്ഹില്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം കൊടുക്കുന്നത്. നിയമവും ചട്ടവും ലംഘിച്ച് മൂന്നാം സെമസ്റ്റര്‍ വരെ പാസായിട്ടുണ്ടോ എന്ന് നോക്കാതെ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജില്‍ പ്രവേശനം തരപ്പെടുത്തിക്കൊടുക്കുന്നത് താന്‍തന്നെയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ഏറ്റുപറഞ്ഞു.

അനധികൃതമായും അന്യായമായും യോഗ്യതയില്ലാത്ത ഒരു വിദ്യാര്‍ഥി കോളേജില്‍ പ്രവേശനം നേടുമ്പോള്‍ മറ്റ് വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും പ്രതിഷേധിക്കുക സ്വാഭാവികമാണ്. ആ പ്രതിഷേധത്തെ സര്‍ക്കാര്‍ കണ്ടതായി ഭാവിച്ചില്ല. വിദ്യാര്‍ഥികളെ വലിയ പ്രക്ഷോഭത്തിലേക്ക് വലിച്ചിഴച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് മാത്രമാണ്. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളുന്ന ആര്‍ക്കും എസ്എഫ്ഐ ഉയര്‍ത്തിയ ആവശ്യത്തെ അനുകൂലിക്കാതിരിക്കാന്‍ കഴിയില്ല. രാഷ്ട്രീയമായി ഉന്നതങ്ങളില്‍ സ്വാധീനമുണ്ട് എന്നുള്ളതുകൊണ്ടു മാത്രം സര്‍ക്കാര്‍ കോളേജില്‍ പ്രവേശനംനേടാന്‍ ശ്രമിക്കരുതെന്ന് വിദ്യാര്‍ഥിയുടെ രക്ഷാകര്‍ത്താക്കളെങ്കിലും തിരിച്ചറിയണമായിരുന്നു. ഇവിടെ മുഖ്യമന്ത്രിയുടെ ആദര്‍ശത്തിന്റെ പൊയ്മുഖം മറ്റു പല കാര്യങ്ങളിലും സംഭവിച്ചതുപോലെ അഴിഞ്ഞുവീഴുന്നതിന് കേരളം സാക്ഷ്യം വഹിച്ചു. അനീതി ചെയ്തതിലൂടെ സത്യപ്രതിജ്ഞാലംഘനമാണ് മുഖ്യമന്ത്രി നടത്തിയത്. നിയമവും ചട്ടങ്ങളും ലംഘിക്കാന്‍ മുഖ്യമന്ത്രി തന്നെ നേതൃത്വം കൊടുക്കുകയും അത് നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തതിലൂടെ മുഖ്യമന്ത്രിക്കസേരയിലിരിക്കാനുള്ള അര്‍ഹത ഉമ്മന്‍ചാണ്ടിക്ക് നഷ്ടമായിരിക്കുകയാണ്. കോഴിക്കോട് കലക്ടറുടെ സാന്നിധ്യത്തില്‍ എടുത്ത സര്‍വകക്ഷി യോഗ തീരുമാനം അട്ടിമറിക്കാന്‍ ശ്രമിച്ചത് സര്‍ക്കാര്‍ തന്നെയാണ്. നിര്‍മല്‍ മാധവ് ക്ലാസില്‍ കയറാന്‍ തുടങ്ങിയപ്പോഴാണ് അന്യായമായ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി വിദ്യാര്‍ഥികള്‍ രംഗത്തുവന്നത്. ഈ പ്രതിഷേധത്തെയും പ്രക്ഷോഭത്തെയും നേരിട്ട രീതി ജനാധിപത്യകേരളത്തിന് അപമാനമുണ്ടാക്കുന്നതാണ്. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം സമരംചെയ്യുന്ന വിദ്യാര്‍ഥികളെ ഓടിച്ചിട്ടുപിടിച്ച് തല തല്ലിപ്പൊളിക്കുകയാണ് പൊലീസ്. കോഴിക്കോട്ടും ഇത് ആവര്‍ത്തിച്ചു. പൊലീസ് ലാത്തിച്ചാര്‍ജില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി ബിജുവിന്റെ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റു. എസിപി രാധാകൃഷ്ണപിള്ള മനുഷ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ട് കുട്ടികളുടെ നേര്‍ക്ക് വെടിയുതിര്‍ത്തു. വെടിയുതിര്‍ത്തു നീങ്ങുന്ന രാധാകൃഷ്ണപിള്ളയുടെ ക്രൗര്യം നിറഞ്ഞ മുഖം കേരളം കണ്ടു.

സമരവും പ്രക്ഷോഭവുമൊക്കെയാകുമ്പോള്‍ വിദ്യാര്‍ഥികളും പല രീതിയില്‍ പ്രതിരോധിച്ചെന്ന് വരും. എന്നാല്‍ , ഇവിടെ അത്തരത്തിലൊരു സ്ഥിതി കുട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളുടെനേരെ വെടിയുതിര്‍ക്കാന്‍ ആരാണ് എസിപിക്ക് നിര്‍ദേശം കൊടുത്തത്? നിര്‍ദേശം കൊടുക്കേണ്ടവര്‍ അത് നല്‍കിയിട്ടില്ല എന്ന് ആണയിട്ട് പറയുകയും തെളിയിക്കുകയും ചെയ്തിട്ടും ക്രിമിനലിസം മാത്രം കൈമുതലായിട്ടുള്ള രാധാകൃഷ്ണപിള്ള എന്ന പൊലീസുദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അയാളുടെ ദേഹത്ത് ഇപ്പോഴും നിയമപാലകന്റെ യൂണിഫോമുണ്ട്. അനധികൃതമായി വെടി വയ്ക്കുന്നവര്‍ പൊലീസുകാരായാല്‍ അത് കുറ്റമല്ലെന്നുണ്ടോ?

മുഖ്യമന്ത്രി നിയമവും ചട്ടവും കാറ്റില്‍ പറത്തിയാല്‍ പിന്നെ തങ്ങള്‍ക്കും അങ്ങനെ ചെയ്താലെന്താ എന്ന ഭാവമാണ് ചില ഉദ്യോഗസ്ഥര്‍ക്ക്. നാടാകെ, എന്തിനേറെ യുഡിഎഫ് നേതൃത്വംപോലും കുട്ടികള്‍ക്കുനേരെ വെടിയുതിര്‍ത്തതിനെ അപലപിച്ചപ്പോള്‍ രാധാകൃഷ്ണപിള്ളയുടെ വക്കാലത്തെടുക്കാന്‍ മനുഷ്യാവകാശത്തിന്റെ അപ്പോസ്തലനായ ഒരു "മഹാനുഭാവന്‍" എത്തി-മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ . എത്തിയതോ എത്തിച്ചതോ? കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിതന്നെ. മനുഷ്യാവകാശലംഘനം നടത്തുന്നവരുടെ പക്ഷം പിടിക്കുന്നവര്‍ ആ കസേരയിലിരിക്കരുത്. നിയമസഭയെയും എക്സിക്യൂട്ടീവിനെയും ഇതരസ്ഥാപനങ്ങളെയും ദുരുപയോഗംചെയ്യുന്ന യുഡിഎഫിന്റെ തന്ത്രങ്ങളാണ് ഇതിലൂടെയെല്ലാം പുറത്തുവരുന്നത്. ഇതിനെതിരായ ശക്തമായ പ്രക്ഷോഭത്തില്‍ ജനങ്ങളാകെ അണിനിരക്കേണ്ടതുണ്ട്.

*
പി കെ ശ്രീമതി ദേശാഭിമാനി 19 ഒക്ടോബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നിയമസഭയില്‍ കണ്ടത് യുഡിഎഫ് സര്‍ക്കാരിന്റെ യഥാര്‍ഥ മുഖമാണ്. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ കള്ളം പറയുകയും ആ പച്ചക്കള്ളത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷത്തെ രണ്ട് സാമാജികരെ ശിക്ഷിക്കുകയും ചെയ്യുക. ഒരുമന്ത്രി പ്രതിപക്ഷത്തിനുനേരെ ആക്രോശിച്ച് ഡെസ്കില്‍ കാല്‍ കയറ്റിവച്ച് ആഭാസകരമായി പെരുമാറിയത് വീഡിയോദൃശ്യങ്ങളിലൂടെ പുറത്തുവന്നിട്ടും ആ മന്ത്രിക്കെതിരെ ഒരു നടപടിയുമെടുക്കാതിരിക്കുക. കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കേണ്ട സ്പീക്കറുടെ ഓഫീസ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുടെ പ്രസ്താവനാ വിതരണകേന്ദ്രമാകുക. വളരെ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ യുഡിഎഫ് അധികാരദുര്‍വിനിയോഗത്തില്‍ റെക്കോഡ് സൃഷ്ടിക്കുകയാണ്. പച്ചക്കള്ളങ്ങളിലൂടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സഭയ്ക്കകത്ത് സഹപ്രവര്‍ത്തകരായ പുരുഷ വാച്ച് ആന്‍ഡ് വാര്‍ഡിനോടൊന്നിച്ച് ഓടി സഭയിലെത്തിയ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ തൊപ്പി താഴെ വീണുപോയത്രേ!