Monday, October 17, 2011

ഫോണ്‍വിവാദം പൊളിയുന്ന കള്ളങ്ങള്‍

ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ സംബന്ധിച്ച് ജയില്‍ എഡിജിപിയുടെ കത്തുകള്‍ പുറത്തുവന്നതോടെ പൊളിഞ്ഞ നുണകളുടെ കണക്കൊന്നെടുക്കാം.

ഒന്ന്- ഫോണ്‍ ഉപയോഗിച്ചത് ആശുപത്രിയില്‍മാത്രം.

രണ്ട്- ഫോണ്‍ ഉപയോഗിച്ചത് പിള്ളയുടെ സഹായി മനോജ്.

മൂന്ന്- മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതൊന്നും അറിഞ്ഞില്ല.

നാല്- ഭരണകാര്യങ്ങളൊന്നും ഫോണില്‍ ചര്‍ച്ചചെയ്തില്ല.

ഇക്കാര്യങ്ങളെല്ലാം പൊളിഞ്ഞു പാളീസായിക്കഴിഞ്ഞു. ഒരു കോടതിയുടെ മുന്നിലും നിലനില്‍ക്കില്ലെന്നു ബോധ്യമുണ്ടായിട്ടും ഈ നുണകള്‍ സൃഷ്ടിച്ചു പ്രചരിപ്പിച്ച ചങ്കൂറ്റത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്നവരില്‍ മാധ്യമപ്രവര്‍ത്തകരുണ്ട്, രാഷ്ട്രീയനേതാക്കളുണ്ട്, സാധാരണ ജനങ്ങളുണ്ട്. യുഡിഎഫിലെതന്നെ പല നേതാക്കളും സ്വകാര്യമായി പറഞ്ഞുതുടങ്ങിയിരിക്കുന്നു, ഹമ്പോ... എന്തൊരു തൊലിക്കട്ടി!

ക്യാബിനറ്റ് റാങ്കുള്ള കള്ളം ആദ്യമേ പൊളിഞ്ഞു. പി സി ജോര്‍ജായിരുന്നു, പിള്ള ഫോണ്‍ ചെയ്തവരില്‍ പ്രധാനി. പിള്ള വിളിച്ചോ എന്ന ചോദ്യത്തിന്, ഒരു മനോജ് വിളിച്ചു എന്നായിരുന്നു ജോര്‍ജിന്റെ മറുപടി. ജോര്‍ജിനെ വിളിച്ചതിനു തൊട്ടുമുമ്പും പിന്‍പും ഇതേ മനോജിന്റെ ഫോണിലേക്കായിരുന്നു പിള്ളയുടെ ഫോണില്‍നിന്ന് കാളുകള്‍ പോയത്. പിള്ളയുടെ ഫോണ്‍ ഇടംകൈയിലും സ്വന്തം ഫോണ്‍ വലംകൈയിലുംവച്ച് മനോജ് അങ്ങോട്ടുമിങ്ങോട്ടും വിളിച്ചു കളിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് ഇന്നും ജോര്‍ജ് ഉത്തരം നല്‍കിയിട്ടില്ല. ഓതിരവും കടകവും പൂഴിക്കടകനും വശമുള്ള ആ നാവ് സ്തംഭിച്ചുപോയ ടെലിവിഷന്‍ കാഴ്ച, ഒരു കാഴ്ചതന്നെയായിരുന്നു. പക്ഷേ, ജോര്‍ജുണ്ടോ പിന്മാറുന്നു! പിള്ളയുടെ ഫോണില്‍നിന്നു വിളിച്ചത് പിള്ളയല്ല എന്ന വാദവുമായി പിള്ളപ്പാര്‍ടിയുടെ നേതാവ് വേണുഗോപാലന്‍നായരുമെത്തി. വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു അദ്ദേഹത്തിന്റെ സാഹസം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് രണ്ടു മിനിറ്റുകള്‍ക്കകം പിള്ളയുടെ ഫോണില്‍നിന്ന് കാള്‍ പോയിരിക്കുന്നത് വേണുഗോപാലന്‍നായരുടെ ഫോണിലേക്ക്. ആ വിവരം അദ്ദേഹം അറിയുന്നത് ചാനല്‍ വിചാരണയ്ക്കിടെ. നേതാവിന്റെ മുഖം ചോരവാര്‍ന്നു വിളറുന്നത് അണികള്‍ ലൈവായി കണ്ടു. പി സി ജോര്‍ജിനുപോലും ഇങ്ങനെയൊരവസ്ഥ ഉണ്ടാകരുതേയെന്ന് പി ജെ ജോസഫുപോലും നെഞ്ചുപൊടിഞ്ഞു പ്രാര്‍ഥിച്ചുപോകുന്ന നിസ്സഹായതയ്ക്ക് പ്രേക്ഷകര്‍ സാക്ഷിയായി.

അതിലും ദയനീയമായിരുന്നു മുഖ്യമന്ത്രിയുടെ പ്രകടനം. തന്നെയോ തന്റെ ഓഫീസിലേക്കോ പിള്ള വിളിച്ചിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടി സഭയില്‍ പറഞ്ഞത്. ആ നുണയുടെ ചൂടാറുംമുമ്പേ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള വിളിച്ചതിന്റെ തെളിവ് പുറത്തുവന്നു. ശക്തമായ വിമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പത്രസമ്മേളനം ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയജീവിതത്തിലെ ഒരു ദുരന്തമുഹൂര്‍ത്തമായി മാറി. ഒരു നിഷേധംകൊണ്ടും അതിജീവിക്കാന്‍ കഴിയാത്ത തെളിവാണ് ഉമ്മന്‍ചാണ്ടിക്ക് മുന്നിലെത്തിയത്. എന്നിട്ടും തന്റെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള വിളിച്ചിട്ടേയില്ലെന്ന് പത്രസമ്മേളനത്തിലും അദ്ദേഹം വാദിച്ചു. പക്ഷേ, നിഷേധിക്കാനാവാത്ത തെളിവിനു മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള ത്രാണി മുഖ്യമന്ത്രിക്കില്ലായിരുന്നു. തന്റെ പ്രൈവറ്റ് സെക്രട്ടറിയെ പിള്ള വിളിച്ചിട്ടേയില്ല എന്നു പറഞ്ഞ നാവ് ഒന്നു മടങ്ങി നിവര്‍ന്നപ്പോഴേക്കും, തൊണ്ണൂറു സെക്കന്‍ഡ് പിള്ള വിളിച്ചുവെന്നും വിളിച്ച സമയത്ത് താനും പ്രൈവറ്റ് സെക്രട്ടറിയും വേറെ വേറെ മൊബൈല്‍ ടവറുകള്‍ക്ക് കീഴിലായിരുന്നു എന്നും മുഖ്യമന്ത്രിക്കു പറയേണ്ടി വന്നു. നിമിഷങ്ങളുടെ ഇടവേളയില്‍ നടത്തിയ ഈ നാണംകെട്ട മലക്കംമറിച്ചില്‍ സ്ക്രീന്‍ മൂന്നായി പകുത്ത് ചാനലുകള്‍ സംപ്രേഷണംചെയ്തു. വിളിച്ചിട്ടേയില്ലെന്നു പറയുന്ന മുഖ്യമന്ത്രി ഒരു ഫ്രെയിമില്‍ . തൊണ്ണൂറു സെക്കന്‍ഡ് സംസാരിച്ചെന്നു പറയുന്നത് വേറൊന്നില്‍ . ടവറിന്റെ അക്ഷാംശവും രേഖാംശവും മൊഴിയുന്ന കാഴ്ച ഇനിയൊന്നില്‍ .

സഹായി മനോജിന്റെ കൈയിലാണ് ഫോണ്‍ എന്നാണ് ബാലകൃഷ്ണപിള്ളയും വാദിക്കുന്നത്. ഈ സഹായി എപ്പോഴും കൂടെയുണ്ടത്രേ! ജയിലില്‍ സഹായിയെ ആരനുവദിച്ചു? അതും മകന്‍മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളയാളെ. ഒരു മന്ത്രിതന്നെ നിയമലംഘനത്തിന് സഹായിയായി വര്‍ത്തിക്കുന്നു. ആശുപത്രിയില്‍ മാത്രമല്ല, ജയിലിലും പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന വാര്‍ത്ത അതിനിടെ പുറത്തുവന്നു. ഇതുസംബന്ധിച്ച കത്തുകള്‍ പുറത്തായി.

അപ്പോഴാണ് നട്ടാല്‍ കുരുക്കാത്ത മറ്റൊരു നുണയുമായി കോട്ടയത്തുനിന്ന് ഒരു മനോരമ ലേഖകന്‍ അവതരിച്ചത്. വാര്‍ത്തയിലെ ചില വാചകങ്ങള്‍ : ജയിലില്‍ ഒരു ദിവസം ബാലകൃഷ്ണപിള്ളയ്ക്ക് ബോധക്ഷയം വന്നു. ഡോക്ടര്‍ എത്തിയപ്പോള്‍ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു.... മെയ് ആദ്യമുണ്ടായ ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ ഏക എ ക്ലാസ് തടവുകാരനായ പിള്ളയ്ക്ക് മൊബൈല്‍ ഫോണ്‍ ജയില്‍ എഡിജിപി ശുപാര്‍ശചെയ്തത്... പലവിധ രോഗങ്ങളുള്ള അദ്ദേഹത്തിന് ഫോണ്‍ നല്‍കുന്നത് ഉചിതമാണെന്നാണ് എഡിജിപി അലക്സാണ്ടര്‍ ജേക്കബ് ചൂണ്ടിക്കാട്ടിയത്... എ ക്ലാസ് തടവുകാര്‍ക്കുള്ള സൗകര്യങ്ങള്‍ നിശ്ചയിച്ച കാലത്ത് മൊബൈല്‍ ഫോണ്‍ കണ്ടുപിടിച്ചിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് നല്‍കാവുന്നതാണ്... അതായത് പിള്ള ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത് എഡിജിപിയുടെ അറിവോടെയാണെന്ന്, സമ്മതത്തോടെയെന്ന് മനോരമ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. മനോരമ വാര്‍ത്ത വായിച്ച് അലക്സാണ്ടര്‍ ജേക്കബ് തന്നെ ഞെട്ടിക്കാണും. കാരണം, മെയ് 16ലെ കത്തില്‍ അദ്ദേഹം എഴുതിയ വാചകങ്ങള്‍ ഇതാ: തടവുകാരന്‍ അദ്ദേഹത്തിന്റെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ട് എന്ന് പരാതികള്‍ ലഭിച്ചിരിക്കുന്നു... ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നതാണ്. അടിയന്തര പരോള്‍ കഴിഞ്ഞുവരുമ്പോള്‍ ജയിലിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ പാടുള്ളതല്ല. നടപടിയെടുക്കാതിരിക്കാനുള്ള ന്യായങ്ങളാണ് മെയ് 18ലെ കത്തില്‍ ജയില്‍ എഡിജിപി പറഞ്ഞത്. രോഗത്തെക്കുറിച്ചോ ബോധക്കേടിനെക്കുറിച്ചോ ഒന്നും ആ കത്തില്‍ പറയുന്നേയില്ല.

സാന്ദര്‍ഭികമായി പറയട്ടെ, ജയിലില്‍ പിള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന് മാലോകരെ ആദ്യം അറിയിച്ചത് മനോരമയാണ്. "പിള്ള ഫലം അറിഞ്ഞത് റേഡിയോയില്‍നിന്ന്" എന്ന തലക്കെട്ടില്‍ മെയ് 14ന് നല്‍കിയ വാര്‍ത്തയില്‍ ഇങ്ങനെയൊരു വാചകമുണ്ട്,

"ഇതിനിടെ മണ്ഡലത്തില്‍നിന്നും പ്രവര്‍ത്തകരും മറ്റും ചൂടന്‍ വാര്‍ത്തകള്‍ മൊബൈലിലും വിളിച്ചറിയിച്ചു."

തെരഞ്ഞെടുപ്പ് സംബന്ധിച്ചും വരാനിരിക്കുന്ന സര്‍ക്കാരിനെ സംബന്ധിച്ചും പിള്ളയുടെ വിലയിരുത്തലും ഈ റിപ്പോര്‍ട്ടിലുണ്ട്. ജയിലില്‍ കിടന്നും വാര്‍ത്താസമ്മേളനം. പുതിയ വെളിപ്പെടുത്തലുകള്‍ , പ്രതിപക്ഷവിമര്‍ശത്തിന്റെ ഗൗരവം പതിന്മടങ്ങു വര്‍ധിപ്പിച്ചിരിക്കുന്നു.

ഒന്ന്- പിള്ള ജയിലില്‍വച്ചും ഫോണ്‍ ഉപയോഗിച്ചു. പാടില്ലെന്ന് ജയില്‍ എഡിജിപി രേഖാമൂലം അദ്ദേഹത്തിനു കത്ത് നല്‍കിയിട്ടും ഈ കുറ്റം അദ്ദേഹം ആശുപത്രിയിലെ തടവറയില്‍ ആവര്‍ത്തിച്ചു. ഇങ്ങനെ ആവര്‍ത്തിച്ചു കുറ്റം ചെയ്യുന്നതിന് ജയില്‍ നിയമം 84-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ. മജിസ്ട്രേട്ടിന് മൂന്നു വര്‍ഷം വരെ തടവുശിക്ഷ വിധിക്കാം.

രണ്ട്- ജയില്‍മന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് ഭരണമേറ്റെടുത്ത നാള്‍മുതല്‍ ഈ നിയമലംഘനത്തെക്കുറിച്ച് അറിയാമായിരുന്നു. നിയമവിദ്യാര്‍ഥിയായ മഹേഷ് മോഹന്‍ ആഗസ്ത് എട്ടിനു നല്‍കിയ വക്കീല്‍ നോട്ടീസില്‍ ഇക്കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുതന്നെ പിള്ള ഫോണ്‍ ചെയ്തുവെന്നും തെളിഞ്ഞു. എന്നിട്ടും നടപടിയെടുക്കാതെ മുഖ്യമന്ത്രി നിയമലംഘനത്തിനു കൂട്ടുനിന്നു. സത്യപ്രതിജ്ഞാലംഘനം നടത്തി.

ഇനിയുമെന്തെല്ലാം അറിയാന്‍ ബാക്കി കിടക്കുന്നു. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍കാളുകളെക്കുറിച്ചാണ് പുറത്തുവന്ന വിവരങ്ങള്‍ . ഇനി വരാനിരിക്കുന്നത് പിള്ളയെ വിളിച്ചവര്‍ ആരൊക്കെ എന്നാണ്. പുതിയ കള്ളങ്ങള്‍ പിറക്കാനിരിക്കുന്നതേയുള്ളൂ.

*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി 17 ഒക്ടോബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ സംബന്ധിച്ച് ജയില്‍ എഡിജിപിയുടെ കത്തുകള്‍ പുറത്തുവന്നതോടെ പൊളിഞ്ഞ നുണകളുടെ കണക്കൊന്നെടുക്കാം.

ഒന്ന്- ഫോണ്‍ ഉപയോഗിച്ചത് ആശുപത്രിയില്‍മാത്രം.

രണ്ട്- ഫോണ്‍ ഉപയോഗിച്ചത് പിള്ളയുടെ സഹായി മനോജ്.

മൂന്ന്- മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതൊന്നും അറിഞ്ഞില്ല.

നാല്- ഭരണകാര്യങ്ങളൊന്നും ഫോണില്‍ ചര്‍ച്ചചെയ്തില്ല.

ഇക്കാര്യങ്ങളെല്ലാം പൊളിഞ്ഞു പാളീസായിക്കഴിഞ്ഞു. ഒരു കോടതിയുടെ മുന്നിലും നിലനില്‍ക്കില്ലെന്നു ബോധ്യമുണ്ടായിട്ടും ഈ നുണകള്‍ സൃഷ്ടിച്ചു പ്രചരിപ്പിച്ച ചങ്കൂറ്റത്തിനു മുന്നില്‍ പകച്ചുനില്‍ക്കുന്നവരില്‍ മാധ്യമപ്രവര്‍ത്തകരുണ്ട്, രാഷ്ട്രീയനേതാക്കളുണ്ട്, സാധാരണ ജനങ്ങളുണ്ട്. യുഡിഎഫിലെതന്നെ പല നേതാക്കളും സ്വകാര്യമായി പറഞ്ഞുതുടങ്ങിയിരിക്കുന്നു, ഹമ്പോ... എന്തൊരു തൊലിക്കട്ടി!