Saturday, June 15, 2013

വരയിലെ നാരീകല്‍പ്പനകള്‍

വര്‍ണങ്ങളില്‍ ചാലിച്ച ജീവിതമാണ് മധ്യപ്രദേശിലെ ഭീല്‍ ആദിവാസികളുടേത്. ദീപങ്ങളാല്‍ അലംകൃതമായ പ്രകൃതിയും വീടുകളും ദീപാവലിയുടെ മുഖം.... നിറം വാരിയൊഴിക്കുന്ന ഹോളി... ആഘോഷങ്ങളിലെ ആദിവാസി കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണല്ലോ. ആ വ്യത്യസ്തതയാണ് ഡിടിപിസിയുടെ ചുമരുകളില്‍ കണ്ടത്. ഭീല്‍ ആദിവാസി കലാകാരിയായ ബൂരിബായി സക്കാരിയയുടെ കരവിരുതും ഭാവനയും. ഇന്ത്യന്‍ ആദിവാസി കലാശൈലികളുടെ പൊതുസ്വഭാവം അവയിലുണ്ടെങ്കിലും ഭീല്‍ വിഭാഗത്തിന്റെ മുദ്ര പ്രകടമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു


പച്ചവിരിച്ച മാമരങ്ങളും ഫലമൂലങ്ങളാല്‍ സമൃദ്ധവും മനോഹരവുമായിരുന്ന ഭൂമിയിലെ ആദ്യകാലം. പ്രകൃതി ദുരന്തങ്ങളും വരള്‍ച്ചയും മറ്റുമായി ദുരിതകാലത്തിന്റെ പിന്‍നടത്തം. ഒടുവില്‍ സര്‍വസമാശ്വാസവും അസ്തമിച്ച, മൃദുത്വം പടികടന്ന വിശാലമായ മരുഭൂമി... മാറുന്ന പ്രകൃതിയെ ബ്രഷുകള്‍കൊണ്ട് കോറിയിട്ടപ്പോള്‍ അതൊരു വര്‍ത്തമാനകാല മുന്നറിയിപ്പുകൂടിയായി. മിഡ്നാപുരില്‍നിന്ന് എത്തിയ ബംഗാളി ചിത്രകാരി മണിമാല ചിത്രകാര്‍ ആണ് അര്‍ഥ-കല്‍പ്പനകളുടെ ഈ ദൃശ്യവിരുന്നൊരുക്കിയിരിക്കുന്നത്. വേദി കോട്ടയം ജില്ലാ പഞ്ചാത്ത് കെട്ടിടത്തിന്റെ ഭിത്തികള്‍. ഇത് ഇവിടെ തീരുന്നില്ല, നഗരത്തിലെ പൊതുഭിത്തികള്‍ മുഴുവന്‍ ഏതാണ്ട് ചിത്രഭിത്തികളായി കഴിഞ്ഞു. കോട്ടയത്തെ ചുവര്‍ചിത്ര നഗരമാക്കുന്നതാണ് പദ്ധതി. വിശാലമായ ആ ക്യാന്‍വാസുകളുടെ ഹൃദയത്തില്‍ ബ്രഷുകൊണ്ട് 70 വനിതകള്‍ വരച്ചത് പുതിയൊരു ചരിത്രംകൂടിയാണ്. ചുവര്‍ചിത്ര നഗരിപദ്ധതിയില്‍ 12 ദിവസം അക്ഷീണം പ്രവര്‍ത്തിച്ച 250 കലാകാരന്മാരില്‍ ഉള്‍പ്പെട്ടവരാണ് 70 സ്ത്രീകള്‍. ഭാഷയുടെയും സംസ്കാരത്തിന്റെയും വൈവിധ്യങ്ങളില്‍നിന്ന് അതിര്‍വരമ്പുകളില്ലാത്ത കൂട്ടായ്മയിലൂടെ കേരളത്തിലെ സ്ത്രീപങ്കാളിത്തമുള്ള ഏറ്റവും വലിയ ക്യാമ്പായി ഇത് മാറുകയായിരുന്നു. പൊതുസ്ഥലങ്ങളില്‍, തിരക്കേറിയ ഇടങ്ങളില്‍, ആളൊഴിഞ്ഞ മൂലകളില്‍ ഒക്കെ തങ്ങളുടെ കലാനൈപുണ്യത്തിന് നിയതരൂപം നല്‍കി ഈ തരുണികള്‍. മെയ്മാസ വെയിലിനും പൂവാലന്മാരുടെ കമന്റുകള്‍ക്കും അംഗവിക്ഷേപങ്ങള്‍ക്കും ഇവരുടെ സമര്‍പ്പണത്തെ തോല്‍പ്പിക്കാനായില്ല. ഉയരങ്ങളിലും ദുഷ്കരമായ ഇടങ്ങളിലും നിന്ന് ഏറ്റെടുത്ത ദൗത്യം കൃത്യമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് ഓരോ കലാകാരിയും.

ജര്‍മനും കൊറിയനും

നഗരത്തിലെ ചിത്രമെഴുത്തുകാരികള്‍ ഇന്ത്യക്കാരില്‍ ഒതുങ്ങുന്നില്ല. ജര്‍മനിയില്‍നിന്ന് എത്തിയ നെലെയായിരുന്നു ക്യാമ്പിലെ ഏറ്റവും മുതിര്‍ന്ന കലാകാരി. പ്രായത്തെ വെല്ലുന്ന ചുറുചുറുക്ക്. കേരളത്തെക്കുറിച്ച് എത്ര പറഞ്ഞാലും നെലെയ്ക്ക് മതിയാകുന്നില്ല: ""പച്ചപുതച്ച കേരളം ദൈവത്തിന്റെ സ്വന്തം നാടുതന്നെ""- പറഞ്ഞു. കേരളത്തിലെ ചുവര്‍ചിത്രങ്ങളുടെ ഒരു ശേഖരം സിഡിയിലാക്കണമെന്ന ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചു. ചിത്രകലയിലെ കേരളത്തനിമ അത്ര ഗംഭീരമാണ്. മുമ്പ് കേരളം സന്ദര്‍ശിച്ചിട്ടുള്ള നെലെ പോണ്ടിച്ചേരിയില്‍ ചിത്രരചന അഭ്യസിപ്പിക്കുന്നുമുണ്ട്. കലക്ടറേറ്റിന്റെ പ്രവേശനകവാടത്തില്‍ പുതുതായി ഒരുക്കിയ ഭിത്തിയില്‍ സിമന്റില്‍ തീര്‍ത്തിരിക്കുന്ന വൃക്ഷം... കാറ്റിനൊപ്പം വൃക്ഷം ഇളകുന്നതായി തോന്നും. പലവര്‍ണങ്ങളില്‍ ദൃശ്യചാരുതയോടെ... മൊസൈക്കില്‍ മ്യൂറല്‍ തീര്‍ക്കുന്നതില്‍ അതിവിദഗ്ധയായ ഇറ്റാലിയന്‍ ചിത്രകാരി സാറ. ഇന്ത്യയിലെ മതവിശ്വാസങ്ങളും വൈവിധ്യവുമാണ് തന്നെ ഇവിടേക്ക് അടുപ്പിക്കുന്നതെന്നാണ് പറയുന്നു. കടുത്ത മതവിശ്വാസികൂടിയായ ഇവര്‍ ചിത്രകല പഠിക്കാന്‍ ഡല്‍ഹിയിലെത്തിയതും ഇക്കാരണങ്ങളാലാണ്. ജില്ലാ ആശുപത്രിയിലെ മതില്‍ക്കെട്ടില്‍ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകരുന്ന ചിത്രമാണ് സാറ വരച്ചത്. സകല മതവിശ്വാസികളും എത്തുന്നിടത്ത് പ്രാവിന്റെയും മയിലിന്റെയുമൊക്കെ രൂപത്തില്‍ സാര്‍വത്രിക സാഹോദര്യം വളര്‍ത്തുന്ന ചുവര്‍ചിത്രങ്ങള്‍. ഒട്ടാവാ യൂണിവേഴ്സിറ്റിയില്‍ അധ്യാപിക, പബ്ലിക് ആര്‍ട്ടിന്റെ വക്താവ് തുടങ്ങി ഒട്ടേറെ വിശേഷണങ്ങള്‍ ക്ക് യോഗ്യയാണ് ഈ കനഡക്കാരി. സോളാര്‍ സിസ്റ്റവും കാലാവസ്ഥാ വ്യതിയാനവും ലോകവുമെല്ലാം കലക്ടറേറ്റ് പ്രവേശന കവാടത്തില്‍ വര്‍ണങ്ങളാല്‍ നിറച്ചത് ജനിഫര്‍. കൊറിയന്‍ ചിത്രകാരികളാണ് ജുങ് ചായ് ഹി, ഒയ് ഹുങ് ജു എന്നിവര്‍. കൊറിയന്‍ അധ്യാപിക കൂടിയായ ജുങ്, കോട്ടയം ദര്‍ശന അക്കാദമിയിലാണ് ചിത്രമെഴുതിയത്. കലക്ട്റേറ്റില്‍ കൊറിയന്‍ ചരിത്രവികാസം കൊറിയന്‍ ലിബിയിലൂടെ വരച്ചിരിക്കുന്നത് ഒയ് ഹുങ്ങും.

നിറക്കൂട്ടുകളുടെ ഭീല്‍

വര്‍ണങ്ങളില്‍ ചാലിച്ച ജീവിതമാണ് മധ്യപ്രദേശിലെ ഭീല്‍ ആദിവാസികളുടേത്. ദീപങ്ങളാല്‍ അലംകൃതമായ പ്രകൃതിയും വീടുകളും ദീപാവലിയുടെ മുഖം.... നിറം വാരിയൊഴിക്കുന്ന ഹോളി... ആഘോഷങ്ങളിലെ ആദിവാസി കാഴ്ചപ്പാടുകള്‍ വ്യത്യസ്തമാണല്ലോ. ആ വ്യത്യസ്തതയാണ് ഡിടിപിസിയുടെ ചുമരുകളില്‍ കണ്ടത്. ഭീല്‍ ആദിവാസി കലാകാരിയായ ബൂരിബായി സക്കാരിയയുടെ കരവിരുതും ഭാവനയും. ഇന്ത്യന്‍ ആദിവാസി കലാശൈലികളുടെ പൊതുസ്വഭാവം അവയിലുണ്ടെങ്കിലും ഭീല്‍ വിഭാഗത്തിന്റെ മുദ്ര പ്രകടമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാന്തിക, മോത്തിക തുടങ്ങിയ ആഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള ആദിവാസി വേഷവിധാനങ്ങളോടുകൂടി 52-ാം വയസ്സിലും ബൂരിബായി ഉത്സാഹവതി. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ പ്രാവീണ്യം ചുവരുകളിലേക്ക് ആവാഹിച്ച് തുടങ്ങിയിട്ട് 30 വര്‍ഷം പിന്നിട്ടു. നീലഗിരിയിലെ കുറുമ്പ ഗോത്രവിഭാഗത്തിലെ കല്‍പ്പന ജീവിതഗന്ധിയായ ചിത്രങ്ങളിലൂടെ ഗോത്ര ചിത്രരചനാ രീതിയും മലയാളത്തിന് പരിചയപ്പെടുത്തി.

റെയില്‍വേ മുറിയില്‍ മധുബാനി

കോട്ടയം റെയില്‍വേ സ്റ്റേഷനിലെ സന്ദര്‍ശക മുറിയില്‍ ഇന്ത്യന്‍ പുരാണകഥാപാത്രങ്ങള്‍ കഥപറയും. ചിത്രകാരികളുടെ ഗ്രാമം എന്നറിയപ്പെടുന്ന ബിഹാറിലെ മധുബാനിയിലെ ഊര്‍മിളാ ദേവി പസ്വാന്‍ പ്രധാന പുരാണങ്ങളിലെ ശ്രദ്ധേയ സന്ദര്‍ഭങ്ങള്‍ മനോഹരമായ വരകളില്‍ നിറംചാലിച്ച് ജീവന്‍പകര്‍ന്നിരിക്കുന്നു. മധുപനി ഗ്രാമത്തിലെ സ്ത്രീകള്‍ ചിത്രകാരികളാണ്. ചിത്രരചനയിലുള്ള പ്രാവീണ്യം കണക്കാക്കിയാണ് ഇവരുടെ വിവാഹംപോലും നടക്കുന്നത്. മഹാരാഷ്ട്രക്കാരി മാന്‍കി വൈദ്യ വര്‍ളി ചിത്രങ്ങള്‍ പരിചയപ്പെടുത്തുമ്പോള്‍ ഒറീസയിലെ ചിപ്പിലി ഗ്രാമത്തില്‍നിന്നുള്ള ലക്ഷ്മിപ്രിയ ഒരുക്കുന്നത് "പട" ചിത്രങ്ങളാണ്. ഭാരതീയശൈലിയും പേര്‍ഷ്യന്‍ശൈലിയും ചേരുന്ന പഹാടി ചിത്രങ്ങളുമായി മൈസൂരില്‍നിന്ന് അനുപമയും ആന്ധ്രപ്രദേശിലെ ചെറിയല്‍ ചിത്രങ്ങളുമായെത്തിയ പത്മയുമെല്ലാം പാരമ്പര്യ ചിത്രരചനാരീതി സ്വീകരിച്ചവരാണ്. ചെന്നൈ ഹൈക്കോടതിയില്‍ സിവില്‍കേസുകള്‍ നടത്തുന്ന സുശീല പ്രകാശം, ഹൈദരാബാദില്‍നിന്നുള്ള പ്രീതി സംയുക്ത തുടങ്ങിയവര്‍ സമകാലിന മ്യൂറല്‍ ചിത്രകാരികള്‍. തമിഴ്നാട്ടില്‍നിന്നുള്ള മീനാക്ഷി മദന്‍, ഷണ്‍മുഖപ്രിയ, ഭോപാല്‍ സ്വദേശിനി പ്രവീണ്‍ ഘാരേ, ശാന്തിനികേതനിലെ കീര്‍ത്തി ചന്ദക് തുടങ്ങിയവര്‍ക്കൊപ്പം കേരളം, ബനാറസ്, ഇന്‍ഡോര്‍, കൊല്‍ക്കൊത്ത, ഗോവ, മുംബെ, ചെന്നൈ എന്നിവിടങ്ങളില്‍നിന്നുള്ള നാല്‍പതില്‍പ്പരം ചിത്രകലാ വിദ്യാര്‍ഥികളും ക്യാമ്പിന്റെ ഭാഗമായി.

ഇരട്ട, നിശ്ശബ്ദത,

റെക്കോഡ് ഇരട്ടക്കുട്ടികളായ ശ്രീയും ഹരിയും കടുത്തുരുത്തി അറുനൂറ്റിമംഗലം സ്വദേശികളായ ബാബുവിന്റേയും ശാന്തകുമാരിയുടെയും മക്കളാണ്. ക്യാമ്പിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരികള്‍ എന്ന ബഹുമതിയും പ്ലസ്ടു വിദ്യാര്‍ഥിനികളായ ഇവര്‍ക്ക് സ്വന്തം. തിരുനക്കര കൃഷ്ണക്ഷേത്രത്തില്‍ വിഘ്നേശ്വര രൂപം തീര്‍ത്ത കലാകാരന്‍ അപ്പുക്കുട്ടന്‍ കോട്ടപ്പടിയുടെ സഹായികളായാണ് ഇരുവരും ചിത്രനഗരിയിലെത്തിയത്്. വൈക്കം സ്ഥപതി വിദ്യാപീഠത്തില്‍ ഇരുവരും ചിത്രരചന അഭ്യസിക്കുന്നുണ്ട്. തിരുവല്ല കുന്നന്താനം സ്വദേശി ഇ ജെ ജെയ്സിമോളുടെ നിശബ്ദത വരയുടെ വൈവിധ്യതയ്ക്ക് തടസ്സമേയല്ല. ജന്മനാ മൂകയും ബധിരയുമായ ഇവര്‍ ചുവര്‍ചിത്ര നഗരിയുടെ ശില്‍പ്പിനിരയില്‍ മോശമല്ലാത്ത ഭാഗം തീര്‍ത്തുകഴിഞ്ഞു. തിരുനക്കരക്ഷേത്രത്തിന്റെ തെക്കേനടയിലെ ശിവന്റെ ദക്ഷിണാമൂര്‍ത്തി സങ്കല്‍പ്പത്തിന് വര്‍ണങ്ങള്‍ പകര്‍ന്നു. മുതിര്‍ന്ന കലാകാരന്‍ രമേശിന്റെ സഹായിയായാണ് ചിത്രക്യാമ്പില്‍ ജെയ്സിമോള്‍. ആദ്യമായാണ് ഒരു അന്താരാഷ്ട്ര ക്യാമ്പില്‍ പങ്കെടുത്തത്. പൊലീസില്‍നിന്ന് വിരമിച്ച ഇ എ ജോയിയുടെയും വനജയുടെയും മകളാണ്. തെള്ളകം പുഷ്പഗിരി പള്ളിയുടെ പുറത്തെ ചുമരില്‍ വരച്ച "മോശയുടെ പെട്ടകം" റെക്കോഡിട്ടപ്പോള്‍ അതിലെ ജീവജാലങ്ങള്‍ക്ക് രൂപം നല്‍കി ഈ കലാകാരികള്‍ ചരിത്രം രചിച്ചു. 250 കലാകാരന്മാര്‍ ചേര്‍ന്ന് മൂന്നു മണിക്കൂറുകള്‍കൊണ്ട് 3000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ വരച്ച നോഹയുടെ പെട്ടകം ഇന്ത്യയിലെതന്നെ വലിയ ചുവര്‍ചിത്രമായി. നാടും വീടും വിട്ട് ദിവസങ്ങളോളം അന്യനാട്ടില്‍ കഴിയേണ്ടി വരുമ്പോള്‍ കുടുംബം, കുട്ടികള്‍ എന്ന സാധാരണ സ്ത്രീയുടെ മുന്‍ഗണനകളെ മറികടന്ന് ചിന്തിച്ചവരാണിവര്‍. ധീരമായ തീരുമാനമെടുത്തവര്‍. സ്ത്രീകളാണെന്ന ചിന്തയോ പൊതുസ്ഥലത്ത് എല്ലാവര്‍ക്കും മുന്നില്‍ ജോലിചെയ്യുന്നതിലുള്ള സങ്കോചമോ ഇവര്‍ക്കില്ലെന്ന് ക്യാമ്പിന്റെ ചീഫ് കോ-ഓഡിനേറ്റര്‍ കെ യു കൃഷ്ണകുമാര്‍ പറഞ്ഞു. അവസരങ്ങളെ വിനിയോഗിക്കുന്നതിലാണ് ശാക്തീകരണമെന്ന് ഈ സാംസ്കാരിക നവോത്ഥാനത്തിലൂടെ സ്ത്രീകള്‍തന്നെ തെളിയിച്ചിരിക്കുന്നു.

*
ജ്യോതി വരാച്ചേരില്‍

No comments: