Saturday, August 20, 2011

എം കെ പന്ഥെക്ക് ആദരാഞ്ജലികള്‍

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സിഐടിയു മുന്‍ പ്രസിഡന്റുമായ ഡോ. എം കെ പന്ഥെ അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 12.20ന് ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. രാത്രി പന്ത്രണ്ടുമണിയോടെ ശക്തമായ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അന്ത്യം. സംസ്കാരം ഞായറാഴ്ച ഡല്‍ഹിയില്‍ . മരണസമയത്ത് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗം വൃന്ദ കാരാട്ട്, സിഐടിയു പ്രസിഡണ്ട് എ കെ പത്മനാഭന്‍ , സിഐടിയു നേതാക്കളായ ദീപാങ്കര്‍ മുഖര്‍ജി, എസ് ദേബ്റോയ്, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ജോഗീന്ദര്‍ ശര്‍മ എന്നിവര്‍ സമീപമുണ്ടായിരുന്നു. പന്ഥെ നിലവില്‍ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡണ്ടാണ്. ഒരു വര്‍ഷത്തിലേറെയായി അര്‍ബുദ ബാധിതനായ പന്ഥെ വെള്ളിയാഴ്ച രാവിലെ സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസായ എ കെ ജി ഭവനില്‍ ചേര്‍ന്ന പിബി അംഗങ്ങളുടെ യോഗത്തിലും സിഐടിയു ആസ്ഥാനമായ ബി ടി ആര്‍ ഭവനിലെ സിഐടിയു നേതൃയോഗത്തിലും പങ്കെടുത്തിരുന്നു. ശനിയാഴ്ച നടക്കാനിരുന്ന ആസൂത്രണകമീഷന്റെ തൊഴില്‍ സബ്കമ്മിറ്റി യോഗത്തില്‍ അവതരിപ്പിക്കാനുള്ള രേഖകള്‍ തയ്യാറാക്കിയശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. പലവിധ രോഗങ്ങള്‍ അലട്ടിയിരുന്നെങ്കിലും അതൊന്നും കൂസാതെ അവസാന നിമിഷം വരെ കര്‍മനിരതനായിരുന്നു.

ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ മുന്‍നിര നേതാക്കളിലൊരാളായ മധുകര്‍ കാശിനാഥ് പന്ഥെ മഹാരാഷ്ട്രയിലെ ജല്‍ഗാവിലെ ഖാന്ദേശ് തുണിമില്‍ സമരത്തിലൂടെയാണ് ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിലെത്തിയത്. ബിരുദാനന്തരപഠനത്തിന് ശേഷം ട്രേഡ് യൂണിയന്‍ രംഗത്ത് കേന്ദ്രീകരിച്ച പന്ഥെ ദീര്‍ഘകാലം എഐടിയുസി ദേശീയ സെക്രട്ടറിമാരില്‍ ഒരാളായിരുന്നു. 1964ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ എഐടിയുസി നേതൃത്വം സിപിഐക്കൊപ്പം നിന്നപ്പോള്‍ പന്ഥെ സിപിഐ എമ്മിനൊപ്പം നിലകൊണ്ടു. പിന്നീട് സിഐടിയു രൂപീകരണത്തിന്റെ മുഖ്യസംഘാടകരില്‍ ഒരാളായി. കൊല്‍ക്കത്തയില്‍ കേന്ദ്രകമ്മിറ്റി ഓഫീസില്‍ സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരില്‍ ഒരാളായി പ്രവര്‍ത്തിച്ചു. പിന്നീട് സിഐടിയു ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റിയപ്പോള്‍ ഡല്‍ഹിയായി പ്രവര്‍ത്തനകേന്ദ്രം. 1990ല്‍ നടന്ന സിഐടിയു അഖിലേന്ത്യാസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറിയായി. 1999ല്‍ സിഐടിയു പ്രസിഡണ്ടായി. 1998ല്‍ കൊല്‍ക്കത്തയില്‍ നടന്ന പാര്‍ടി കോണ്‍ഗ്രസിലാണ് അദ്ദേഹം പൊളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രമീള പന്ഥെയാണ് ഭാര്യ. മിലിന്ദും പരേതയായ ഉജ്ജ്വലുമാണ് മക്കള്‍ . സിപിഐ എം ഡല്‍ഹി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വിജേന്ദര്‍ ശര്‍മയാണ് മരുമകന്‍ .

മഹാരാഷ്ട്രയിലെ പുണെയില്‍ 1925 ജൂലൈ 11നു ജനിച്ച പന്ഥെ 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. പുണെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ഏന്റ് ഇക്കണോമിക്സില്‍ നിന്ന് ലേബര്‍ ഇക്കണോമിക്സില്‍ ഡോക്ടറേറ്റ് എടുത്തത്. സോലാപ്പുര്‍ സ്റ്റുഡന്റ്സ് യൂണിയനിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1948-51 കാലത്ത് 27 മാസം ഒളിവില്‍ കഴിഞ്ഞ അദ്ദേഹം ഗോവ വിമോചനസമിതി നേതാവായും പ്രവര്‍ത്തിച്ചു.

സഖാവിന് ആദരാജ്ഞലികള്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സിഐടിയു മുന്‍ പ്രസിഡന്റുമായ ഡോ. എം കെ പന്ഥെ അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 12.20ന് ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലായിരുന്നു അന്ത്യം. 87 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെ നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. രാത്രി പന്ത്രണ്ടുമണിയോടെ ശക്തമായ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അന്ത്യം. സംസ്കാരം ഞായറാഴ്ച ഡല്‍ഹിയില്‍ . മരണസമയത്ത് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗം വൃന്ദ കാരാട്ട്, സിഐടിയു പ്രസിഡണ്ട് എ കെ പത്മനാഭന്‍ , സിഐടിയു നേതാക്കളായ ദീപാങ്കര്‍ മുഖര്‍ജി, എസ് ദേബ്റോയ്, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ജോഗീന്ദര്‍ ശര്‍മ എന്നിവര്‍ സമീപമുണ്ടായിരുന്നു. പന്ഥെ നിലവില്‍ സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡണ്ടാണ്.

NOUSHAD said...

ഇല്ല ഇല്ല മരിക്കുന്നില്ല .....ജീവിക്കുന്നു ഞങ്ങളിലൂടെ .....ലാല്‍ സലാം ,ലാല്‍സലാം