Thursday, October 28, 2010

ഫ്രാന്‍സിലെ പ്രക്ഷോഭം ഒരു ചൂണ്ടു പലക

ഇന്ത്യയിലെ വലതുപക്ഷ മാധ്യമങ്ങള്‍ ബോധപൂര്‍വം തമസ്‌കരിച്ചൊരു സംഭവം ഫ്രാന്‍സില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. പെന്‍ഷന്‍ പരിഷ്‌ക്കരണത്തിനെതിരെ ഫ്രഞ്ച് തൊഴിലാളികള്‍ നടത്തുന്ന പ്രക്ഷോഭം. ഇതിനെ കേവലം, അകലെ ഏതോ ഒരു രാജ്യത്തെ തൊഴിലാളികളുടെ പ്രശ്‌നമായി തള്ളിക്കളയാനാവില്ല. കാരണം അത് ഉയര്‍ത്തുന്ന മുദ്രാവാക്യം ലോകത്തെ മുഴുവന്‍ സാധാരണക്കാരെയും ബാധിക്കുന്ന പ്രശ്‌നങ്ങളാണ്. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ ജനങ്ങളുടെ ഉപജീവനത്തിന്റെ ഉറവ വറ്റിച്ചുകൊണ്ട് മുന്നോട്ടുനീങ്ങുന്നത് മൂലം ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍. തല്‍ഫലമായി തൊഴിലാളികള്‍ക്ക് സമരം ചെയ്യുക അല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലാതായിരിക്കുന്നു. അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നും ഇല്ലാത്ത അവസ്ഥ.

രാജ്യത്തെ ഇരുപത് ശതമാനത്തോളം വരുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് സമരത്തിനു മുന്നില്‍. എലിമെന്ററി സ്‌കൂള്‍ അദ്ധ്യാപകര്‍, റയില്‍വേ തൊഴിലാളികള്‍, പോസ്റ്റല്‍ സര്‍വ്വീസില്‍ പ്രവര്‍ത്തിക്കുന്നവര്‍, എണ്ണക്കമ്പനികളില്‍ പണിയെടുക്കുന്നവര്‍. വിദ്യാര്‍ഥികളും പ്രക്ഷോഭത്തില്‍ പങ്കെടുത്ത് തുടങ്ങിയിരിക്കുന്നു. ഇതിനോടകം തന്നെ നാല് പൊതുപണിമുടക്കുകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിനും ഇരുപത്തിമൂന്നിനും ഒക്‌ടോബര്‍ രണ്ടിനും പന്ത്രണ്ടിനും. ഇരുപത്തി എട്ടിനും നവംബര്‍ ആറിനും ഇതിനെക്കാള്‍ വലിയ ദേശീയ പണിമുടക്കുകള്‍ക്ക് തൊഴിലാളി-ബഹുജന സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഏറ്റവും ശ്രദ്ധേയമായ കാര്യം ഇതിലെ ജനപങ്കാളിത്തമാണ്. പല മുന്‍കാല പ്രക്ഷോഭങ്ങളെയും അപേക്ഷിച്ച് ഇക്കുറി അതിന്റെ അലകള്‍ ഗ്രാമങ്ങളിലും കണ്ട് തുടങ്ങിയിരിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഇതിന് ലഭിക്കുന്നു എന്നതും ഇവിടെ പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. പണിമുടക്കുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്റ്റെതസ്‌കോപ് ഏന്തിയ ഡോക് ‌ടര്‍മാര്‍, വെള്ള വസ്ത്രമിട്ട നഴ്‌സുമാര്‍, ഹെല്‍മറ്റ് അണിഞ്ഞ ഫയര്‍മാന്‍മാര്‍, സൂട്ടും ടൈയും അണിഞ്ഞ വെള്ളക്കോളര്‍ ജീവനക്കാര്‍. ഇവരെല്ലാം തെരുവീഥികളില്‍ പ്രകടനം നടത്തുന്നത് ഏതാണ്ട് ഒരു സ്ഥിരം കാഴ്ചയാണ്. പ്രകടനക്കാര്‍ കൊച്ചുകുട്ടികള്‍ ഉള്‍പ്പടെയുള്ള തങ്ങളുടെ കുടുംബാംഗങ്ങളെയും ഇതില്‍ പങ്കെടുപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഒരു സമ്പന്ന രാഷ്ട്രത്തിലെ അപൂര്‍വ്വകാഴ്ച. 1995 ല്‍ മൂന്നാഴ്ച നീണ്ടുനിന്ന പൊതുപണിമുടക്കിനു ശേഷം, ഫ്രാന്‍സില്‍ അരങ്ങേറുന്ന ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് ഇപ്പോള്‍ നടക്കുന്നത്.

ഇത് മൂലം രാജ്യത്തെ ഭൂരിപക്ഷം പെട്രോള്‍ പമ്പുകളും അടഞ്ഞ്കിടക്കുന്നു. ഓയില്‍ റിഫൈനറികളില്‍ നല്ലൊരു പങ്ക് പ്രവര്‍ത്തിക്കുന്നുമില്ല. പൊതുജീവിതം ഏതാണ്ട് താറുമാറായ മട്ട്. ജനങ്ങള്‍ക്ക് പെട്രോള്‍ ക്ഷാമം നിമിത്തം സ്വന്തം കാറുകള്‍ നിരത്തില്‍ ഇറക്കാനാവുന്നില്ല. തിരക്ക്മൂലം ട്രെയിനുകളില്‍ ടിക്കറ്റ് ലഭ്യവുമല്ല. പ്രതിസന്ധിയുടെ ആഴം മനസിലാക്കാന്‍ വിര്‍ജിനി കോട്ട എന്ന വീട്ടമ്മയുടെ വാക്കുകള്‍ ശ്രവിച്ചാല്‍ മതി. ''സ്‌കൂളുകള്‍ അടഞ്ഞ് കിടക്കുന്നു. വീട്ടിലാണെങ്കില്‍ കുഞ്ഞുങ്ങളെ നോക്കാന്‍ ജോലിക്കാരിയുമില്ല. തന്മൂലം അവധിയെടുത്ത് വീട്ടില്‍ ഇരിക്കുകയെ നിവൃത്തിയുള്ളൂ''.

ഫ്രഞ്ച് സര്‍ക്കാര്‍ പക്ഷേ ഇതൊന്നും കണ്ട് കുലുങ്ങുന്ന മട്ടില്ല. സമരത്തെ കരിനിയമങ്ങള്‍ ഉപയോഗിച്ച് (സമരത്തിന്റെ നിരോധനം) നേരിടുവാനാണ് അത് ശ്രമിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് കോടതി ഇതിനെ (നിയമത്തെ) അസാധുവായി പ്രഖ്യാപിച്ചിട്ടുപോലും സര്‍ക്കാര്‍ പിന്തിരിയുന്ന ലക്ഷണമില്ല. പൊലീസിനെ വിട്ട് സമരക്കാരെ അടിച്ചമര്‍ത്താനും പുത്തന്‍ നിയമങ്ങള്‍ കൊണ്ടുവരാനുമുള്ള തത്രപ്പാടിലാണ് പ്രസിഡന്റ് സര്‍ക്കോസി. എത്ര ആലോചിച്ചിട്ടും മനസിലാവാത്ത ഒന്നാണ് അദ്ദേഹത്തിന്റെ ഈ പിടിവാശി. തൊഴിലാളികളുടെ ആവശ്യം വളരെ മിതമാണെന്ന വസ്തുതയും ഇവിടെ നാം ഓര്‍ക്കേണ്ടതുണ്ട്. സി എഫ് സി ടി തൊഴിലാളി സംഘടനയുടെ നേതാവ് ഫ്രാന്‍ക്കോയ്‌സ് ഷിറാക്ക് പറയുന്നതുപോലെ, ''പരിഷ്‌കാരത്തെ അപ്പാടെ പിന്‍വലിക്കണമെന്നല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്. പിന്നയോ, അതിലെ അപാകതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്നുമാത്രമാണ്''.

എന്തുകൊണ്ട് ഇത്രയും മിതമായൊരാവശ്യത്തിനു പോലും ഫ്രഞ്ച് സര്‍ക്കാര്‍ വഴങ്ങുന്നില്ലെന്ന ചോദ്യം ഇത്തരുണത്തില്‍ പ്രസക്തമാണ്, പ്രത്യേകിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ (2012). ഇവിടെയാണ് നവലിബറല്‍ സാമ്പത്തിക നയങ്ങളും അതിന്റെ പിന്നുന്തായി വര്‍ത്തിക്കുന്ന ശക്തികളും നമ്മുടെ സര്‍ക്കാരുകളെ ഏതുവിധം നിയന്ത്രിക്കുന്നു എന്ന വസ്തുത നാം മനസിലാക്കേണ്ടത്. ഇറ്റലിയും ഫ്രാന്‍സും ഗ്രീസും ഇംഗ്ലണ്ടും ജര്‍മനിയും പോര്‍ട്ടുഗലുമൊക്കെ തൊഴിലാളി വിരുദ്ധ നയങ്ങളുമായി മുന്നേറുകയാണ്. കാര്യം എന്തെന്നല്ലേ? രാജ്യത്തിന്റെ ഋണ ബാധ്യത ജി ഡി പിയുടെ 60 ശതമാനത്തില്‍ താഴെ ആയിരിക്കണമെന്ന് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. തന്മൂലം പെന്‍ഷനും മിനിമം കൂലിയുമടക്കം സാമൂഹ്യ മേഖലയില്‍ ചിലവഴിക്കുന്ന തുക ഭരണകൂടങ്ങള്‍ വന്‍തോതില്‍ വെട്ടികുറച്ചു തുടങ്ങിയിരിക്കുന്നു. ഇംഗ്ലണ്ടില്‍ മാത്രം ഈ വിധം വെട്ടിക്കുറച്ച തുക 2010-11ല്‍ 83 ബില്യണ്‍ പൗണ്ടാണ്. ജര്‍മ്മനിയുടെ കാര്യത്തില്‍ ഇത് 80 ബില്യണ്‍ മാര്‍ക്കും.

ഇന്ത്യന്‍ ഭരണകൂടവും ഇതേ പാതതന്നെയാണ് പിന്തുടരുന്നത്. രണ്ടാം യു പി എ സര്‍ക്കാര്‍ ഇത്തരം സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ആക്കം വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാമെങ്കിലും രാഷ്ട്രപിതാവിന്റെ പേരില്‍ ആവിഷ്‌കരിച്ച ഈ പദ്ധതിയെ നമ്മുടെ ഭരണവര്‍ഗം 1948 ല്‍ നടപ്പിലാക്കിയ മിനിമം കൂലിയെ സംബന്ധിക്കുന്ന നിയമത്തെ പരോക്ഷമായി അട്ടിമറിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്നു! ഗ്രാമ വികസന മന്ത്രാലയം 2009 ജനുവരിയില്‍ ഇറക്കിയ ഉത്തരവനുസരിച്ച് തൊഴില്‍ ഉറപ്പു പദ്ധതിയില്‍ പണിയെടുക്കുന്നവര്‍ക്ക് മിനിമം കൂലി കേവലം 100 രൂപ മാത്രമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മിനിമം കൂലിക്കുതാഴെ മറ്റൊരു മിനിമം കൂലി. ഈ നീക്കം ഭരണഘടനയുടെ 23-ാം വകുപ്പിന്റെ ലംഘനവും അടിമപ്പണിക്ക് തുല്യവുമാണെന്ന സുപ്രിംകോടതി വിധി നിലനില്‍ക്കുമ്പോഴാണ് ഭാരത സര്‍ക്കാര്‍ ഇതിന് തുനിഞ്ഞിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.

ഏറ്റവും രസകരമായ മറ്റൊരു വസ്തുത, നിയമത്തിനെതിരെ ആന്ധ്രാ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണമാണ്. ''മിനിമം വേതനം ഉറപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരുകളുടേതാണ്''. ഈ വിധം സാമൂഹ്യ ക്ഷേമവുമായി ബന്ധപ്പെട്ട സകലകാര്യങ്ങളും നോക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാനങ്ങള്‍ക്കാണെങ്കില്‍, കേന്ദ്ര സര്‍ക്കാരിന്റെ ചുമതല എന്താണെന്ന ചോദ്യം ഉയരുന്നു. ക്രമസമാധാന പരിപാലനവും രാജ്യരക്ഷയും മാത്രമാണോ അതിന്റെ പ്രവര്‍ത്തനത്തില്‍പ്പെടുന്നത്?

തൊഴിലുറപ്പ് പദ്ധതിയില്‍ മിനിമം വേതനം ഈ വിധം നിജപ്പെടുത്തിയത് പണമില്ലാത്തത് മൂലമാണെന്ന് വിശ്വസിക്കുവാന്‍ നന്നേ പ്രയാസമാണ്. മറിച്ച് പ്രത്യയ ശാസ്ത്രപരമായ നിലപാടിന്റെ ഭാഗവും ജന്മി-പ്രഭുത്വ വര്‍ഗങ്ങള്‍ക്ക് കുറഞ്ഞ കൂലിക്ക് ജോലിക്കാരെ ലഭ്യമാക്കാനുമുള്ള കുറുക്കുവഴിയുമായെ ഇതിനെ വീക്ഷിക്കാനാവൂ.

ഭരണ വര്‍ഗങ്ങള്‍ക്ക് എപ്പോഴും പഥ്യം ജനങ്ങള്‍ അര്‍ദ്ധ പട്ടിണിയില്‍ കഴിയുന്നതാണല്ലോ. എങ്കില്‍ മാത്രമേ അവര്‍ സദാ അന്നത്തെക്കുറിച്ച് ചിന്തിച്ചും അനുസരണക്കേടിനുള്ള പ്രലോഭനം ഇല്ലാതെയും ജീവിക്കുകയുള്ളൂ. നമ്മുടെ ഭരണകര്‍ത്താക്കളുടെ ലക്ഷ്യവും വിഭിന്നമല്ലെന്നാണ് അവരുടെ വാക്കും പ്രവര്‍ത്തിയും വിളിച്ചോതുന്നത്. അടുത്ത സമയത്ത് മന്‍മോഹന്‍ സിംഗും ധനമന്ത്രി ചിദംബരവും പറഞ്ഞ ചില കാര്യങ്ങള്‍ ഇതിലേക്കുള്ള ചൂണ്ടുപലകയാണ്. ''ദരിദ്രര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ നമ്മുടെ രാജ്യത്തിന് കഴിയില്ലെന്നും, ദാരിദ്ര്യം സ്വാഭാവികമാണെന്ന് നാം കരുതണം എന്നുമാണ് പ്രധാനമന്ത്രി പറഞ്ഞതെങ്കില്‍, ധനമന്ത്രി ഒരു ചവട് കൂടി മുന്നോട്ടുപോയി. തന്റെ ഹാര്‍വാഡ് പ്രസംഗത്തില്‍ (ഒക്‌ടോബര്‍ 2007) അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ''സമ്പദ്ഘടന മുന്നോട്ട് കുതിക്കുമ്പോള്‍ വികസനത്തിന്റെ വെല്ലുവിളികള്‍ കുറയുമെന്ന് കരുതുന്നെങ്കില്‍- പ്രത്യേകിച്ച് ജനാധിപത്യ രാജ്യങ്ങളില്‍- നിങ്ങള്‍ക്ക് തെറ്റുപറ്റി. യാഥാര്‍ഥ്യം തുലോം വിഭിന്നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനാധിപത്യവും സോഷ്യലിസ്റ്റ് പൈതൃകവും വികസനത്തിന്റെ വെല്ലുവിളികള്‍ വര്‍ധിപ്പിക്കുകയാണ് ഉണ്ടായത്''. അദ്ദേഹം തുടര്‍ന്ന് പറഞ്ഞു: ''സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ആദ്യത്തെ മൂന്ന് ദശകങ്ങള്‍ നഷ്ടപ്പെട്ട സംവല്‍സരങ്ങളാണ്''.

നാഴികയ്ക്ക് നാല്‍പതുവട്ടം നെഹ്‌റുവിനെ പിടിച്ച് ആണ ഇടുകയും അദ്ദേഹത്തിന്റെ ചിത്രം ആണി അടിച്ചു തൂക്കുകയും അതിന് താഴെ ഇരുന്ന് നെഹ്‌റുവിയന്‍ നയങ്ങള്‍ ഹിമാലയന്‍ വിഡ്ഢിത്തമായിരുന്നെന്ന് വിലയിരുത്തുകയും ചെയ്യുകയാണ് ഇന്ത്യന്‍ ഭരണവര്‍ഗം. നാം ഇവിടെ ഒരുകാര്യം വിസ്മരിക്കുന്നു- സാമ്പത്തിക നയങ്ങള്‍ക്ക് , പ്രത്യേകിച്ച് ദരിദ്ര രാഷ്ട്രങ്ങളുടെ- ഉല്‍പാദനക്ഷമതയെക്കാള്‍ ആവശ്യം ഉന്നതമായ ധാര്‍മ്മികതയാണ്. ഈ ധാര്‍മ്മികത കൈമോശം വരുമ്പോഴാണ് തൊഴിലാളികളും സാധാരണ ജനങ്ങളും തെരുവില്‍ ഇറങ്ങുന്നത്. ഫ്രാന്‍സിലെയും മറ്റ് പല പടിഞ്ഞാറന്‍ രാജ്യങ്ങളിലെയും തൊഴിലാളികളുടെ അവസ്ഥ ഇതാണ്. ലക്കും ലഗാനുമില്ലാതെ നവലിബറല്‍ സാമ്പത്തിക നയങ്ങളുമായി മുന്നോട്ടുപോകുന്ന ഇന്ത്യന്‍ ഭരണകൂടം മനസ്സിലാക്കേണ്ട വസ്തുതയാണിത്.


*****

ഡോ. ജെ പ്രഭാഷ്, കടപ്പാട് : ജനയുഗം

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഭരണ വര്‍ഗങ്ങള്‍ക്ക് എപ്പോഴും പഥ്യം ജനങ്ങള്‍ അര്‍ദ്ധ പട്ടിണിയില്‍ കഴിയുന്നതാണല്ലോ. എങ്കില്‍ മാത്രമേ അവര്‍ സദാ അന്നത്തെക്കുറിച്ച് ചിന്തിച്ചും അനുസരണക്കേടിനുള്ള പ്രലോഭനം ഇല്ലാതെയും ജീവിക്കുകയുള്ളൂ. നമ്മുടെ ഭരണകര്‍ത്താക്കളുടെ ലക്ഷ്യവും വിഭിന്നമല്ലെന്നാണ് അവരുടെ വാക്കും പ്രവര്‍ത്തിയും വിളിച്ചോതുന്നത്. അടുത്ത സമയത്ത് മന്‍മോഹന്‍ സിംഗും ധനമന്ത്രി ചിദംബരവും പറഞ്ഞ ചില കാര്യങ്ങള്‍ ഇതിലേക്കുള്ള ചൂണ്ടുപലകയാണ്. ''ദരിദ്രര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാന്‍ നമ്മുടെ രാജ്യത്തിന് കഴിയില്ലെന്നും, ദാരിദ്ര്യം സ്വാഭാവികമാണെന്ന് നാം കരുതണം എന്നുമാണ് പ്രധാനമന്ത്രി പറഞ്ഞതെങ്കില്‍, ധനമന്ത്രി ഒരു ചവട് കൂടി മുന്നോട്ടുപോയി. തന്റെ ഹാര്‍വാഡ് പ്രസംഗത്തില്‍ (ഒക്‌ടോബര്‍ 2007) അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ''സമ്പദ്ഘടന മുന്നോട്ട് കുതിക്കുമ്പോള്‍ വികസനത്തിന്റെ വെല്ലുവിളികള്‍ കുറയുമെന്ന് കരുതുന്നെങ്കില്‍- പ്രത്യേകിച്ച് ജനാധിപത്യ രാജ്യങ്ങളില്‍- നിങ്ങള്‍ക്ക് തെറ്റുപറ്റി. യാഥാര്‍ഥ്യം തുലോം വിഭിന്നമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജനാധിപത്യവും സോഷ്യലിസ്റ്റ് പൈതൃകവും വികസനത്തിന്റെ വെല്ലുവിളികള്‍ വര്‍ധിപ്പിക്കുകയാണ് ഉണ്ടായത്''. അദ്ദേഹം തുടര്‍ന്ന് പറഞ്ഞു: ''സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ ആദ്യത്തെ മൂന്ന് ദശകങ്ങള്‍ നഷ്ടപ്പെട്ട സംവല്‍സരങ്ങളാണ്''.

നാഴികയ്ക്ക് നാല്‍പതുവട്ടം നെഹ്‌റുവിനെ പിടിച്ച് ആണ ഇടുകയും അദ്ദേഹത്തിന്റെ ചിത്രം ആണി അടിച്ചു തൂക്കുകയും അതിന് താഴെ ഇരുന്ന് നെഹ്‌റുവിയന്‍ നയങ്ങള്‍ ഹിമാലയന്‍ വിഡ്ഢിത്തമായിരുന്നെന്ന് വിലയിരുത്തുകയും ചെയ്യുകയാണ് ഇന്ത്യന്‍ ഭരണവര്‍ഗം. നാം ഇവിടെ ഒരുകാര്യം വിസ്മരിക്കുന്നു- സാമ്പത്തിക നയങ്ങള്‍ക്ക് , പ്രത്യേകിച്ച് ദരിദ്ര രാഷ്ട്രങ്ങളുടെ- ഉല്‍പാദനക്ഷമതയെക്കാള്‍ ആവശ്യം ഉന്നതമായ ധാര്‍മ്മികതയാണ്. ഈ ധാര്‍മ്മികത കൈമോശം വരുമ്പോഴാണ് തൊഴിലാളികളും സാധാരണ ജനങ്ങളും തെരുവില്‍ ഇറങ്ങുന്നത്. ഫ്രാന്‍സിലെയും മറ്റ് പല പടിഞ്ഞാറന്‍ രാജ്യങ്ങളിലെയും തൊഴിലാളികളുടെ അവസ്ഥ ഇതാണ്. ലക്കും ലഗാനുമില്ലാതെ നവലിബറല്‍ സാമ്പത്തിക നയങ്ങളുമായി മുന്നോട്ടുപോകുന്ന ഇന്ത്യന്‍ ഭരണകൂടം മനസ്സിലാക്കേണ്ട വസ്തുതയാണിത്.

Anonymous said...

പ്റഭാഷ്‌ ഈ ലോകത്തൊന്നും അല്ലേ? നൂറു രൂപക്കു എന്തിനാണു കേരളത്തില്‍ ആളെ കിട്ടുക? മുന്നൂറു രൂപയില്ലാതെ ഒരു ആണി അടിക്കാന്‍ പോലും ആളിനെ കിട്ടില്ല, വടക്കെ ഇന്ത്യയില്‍ ഒറീസ്സ ബംഗാള്‍ പോലെയുള്ള ചില സംസ്ഥാനങ്ങളില്‍ നൂറു രൂപ പോലും കിട്ടുന്നില്ല കൊടുക്കുന്നില്ല അതാണു കേന്ദ്രം ഇങ്ങിനെ ഒരു ബില്ല് കൊണ്ടൂ വന്നത്‌, അതിനറ്‍ഥം നൂറു രൂപ മതി വേജസ്‌ എന്നല്ല

Anonymous said...

രണ്ടു രൂപക്കു അരിയും ഫ്റീ ടീവിയും ഒക്കെ നല്‍കുന്ന തമിഴ്‌ നാടില്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്റശ്നം പണിയെടുക്കാന്‍ ആളില്ല എന്നതാണു വയലുകള്‍ കൊയ്യാതെ കിടക്കുന്നു, കരിമ്പ്‌ പാടങ്ങള്‍ വെട്ടാന്‍ ആളില്ലാതെ നശിക്കുന്നു, ക്റ്‍ഷി ഇറക്കാന്‍ പറ്റുന്നില്ല, അവിടെ ഈ ഫ്റീ മീല്‍ നടത്തി കരുണാനിധി കുടുംബം ഭരണം കയ്യിലാക്കി ഇനി അതു പോകാനും പോകുന്നില്ല സിനിമ ഇന്‍ഡസ്റ്റ്രി മൊത്തം കരുണാനിധി കുടുംബം കയ്യടക്കി, ത്റീ ജി സ്കാമിണ്റ്റെ പണം ആയിരിക്കാം ഇങ്ങിനെ വാരി വിതറുന്നത്‌, സൂചിപ്പിക്കുന്ന കാര്യം എല്ലാവറ്‍ക്കു ഫ്രീ മീല്‍ നല്‍കിയാല്‍ രാജ്യം പുരോഗമിക്കില്ല അപകടത്തിലാകും രണ്ട്‌ രൂപക്കു എത്റ നാള്‍ അരി നല്‍കും ഇല്ലാതാകുമ്പോള്‍ ആള്‍ക്കാറ്‍ക്കു പണിയും അറിയില്ല ശീലവും ഇല്ല എന്ന ഒരു ഗതി വരില്ലേ?