Thursday, October 28, 2010

തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരെഞ്ഞെടുപ്പ്

തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരെഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മുന്നിലെത്തിയിരിക്കയാണല്ലോ. ജനോപകരപ്രദമായ, അഴിമതി മുക്തമായ ഭരണം കഴ്‌ച വച്ചിട്ടും ഇപ്രകാരമൊരു ജനവിധിയുണ്ടായതിനു കാരണം ഇടതു പക്ഷ ജനാധിപത്യമുന്നണി വസ്‌തുനിഷ്ഠമായി പരിശോധിയ്ക്കുമെന്നും ജനങ്ങളുടെ അംഗീകാരം വീണ്ടെടുക്കുവാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വര്‍ക്കേഴ്‌ഫോറം ആശിക്കുന്നു. ഈ വിഷയത്തില്‍ വന്ന ചില പ്രതികരണങ്ങളും വിശകലനങ്ങളും ചുവടെ.

എല്‍ഡിഎഫിന്റെ അടിത്തറ ശക്തം

തദ്ദേശഭരണസ്ഥാപനങ്ങളുടെ ഫലം ഇതെഴുതുമ്പോള്‍ പൂര്‍ണമായും പുറത്തുവന്നുകഴിഞ്ഞിട്ടില്ല. കിട്ടിയിടത്തോളം ഫലം പരിശോധിക്കുമ്പോള്‍ 2004, 2005, 2006 തെരഞ്ഞെടുപ്പിന്റെയോ 2009ലെ ലോക്സഭാതെരഞ്ഞെടുപ്പിന്റെയോ ഫലത്തിന്റെ ആവര്‍ത്തനമല്ല എന്ന് വ്യക്തമാണ്. 2009ലെ ലോക് സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 16 സീറ്റ് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് നാലുസീറ്റ് മാത്രമേ ലഭിച്ചുള്ളൂ. എല്‍ഡിഎഫിന് ലഭിച്ചതിന്റെ നാലിരട്ടിയാണ് യുഡിഎഫിന്റെ വിജയം

2005ല്‍ അഞ്ച് കോര്‍പറേഷനും എല്‍ഡിഎഫാണ് ഭരിച്ചത്. ഇപ്പോള്‍ നാലില്‍ രണ്ടില്‍ എല്‍ഡിഎഫും രണ്ടില്‍ യുഡിഎഫും ഭരണത്തിലെത്തിയിരിക്കുന്നു. തൃശൂര്‍ കോര്‍പറേഷനില്‍ തൂത്തുവാരിയ യുഡിഎഫ് ആ ജില്ലയില്‍ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും പിറകിലാണ്. ലോക് സഭാതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കൊല്ലം ജില്ലയില്‍ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാപഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയിലെല്ലാം എല്‍ഡിഎഫ് നല്ലരീതിയില്‍ ജയിച്ചിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ എല്‍ഡിഎഫിന്റെ വിജയം എല്ലാംകൊണ്ടും തിളക്കമാര്‍ന്നതാണ്. സുധാകരനും അബ്ദുള്ളക്കുട്ടിയും ജയിച്ച കണ്ണൂര്‍ ജില്ലയില്‍ ജില്ലാപഞ്ചായത്തിലും നാല് മുനിസിപ്പാലിറ്റിയിലും എല്‍ഡിഎഫ് നല്ല നിലയില്‍ ജയിച്ചു. കണ്ണൂര്‍ ജില്ലയിലായിരുന്നു യുഡിഎഫിന്റെ കേന്ദ്രീകരണം. അവിടെ ബൂത്തുപിടിത്തം, കള്ളവോട്ട് തുടങ്ങിയ യുഡിഎഫിന്റെ ആവനാഴിയിലെ അമ്പുകളോരോന്നും മുനയൊടിഞ്ഞ് വീഴുന്നതാണ് കാണാന്‍ കഴിഞ്ഞത്.

ത്രിതല പഞ്ചായത്തില്‍ ഇടതുപക്ഷം യുഡിഎഫുമായി ഒപ്പത്തിനൊപ്പം മുന്നേറിയതായി കാണാന്‍ കഴിയും. മൊത്തത്തില്‍ 2009ലെ ലോക്സഭാതെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍നിന്ന് എല്‍ഡിഎഫ് മോചിതമായിരിക്കുന്നു എന്നുറപ്പിച്ച് പറയാന്‍ കഴിയും. 39 മുനിസിപ്പാലിറ്റിയില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ 18 എണ്ണത്തില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചിട്ടുണ്ട്. 14 മുനിസിപ്പാലിറ്റിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല.

എല്‍ഡിഎഫ് പ്രകടനത്തിന്റെ തിളക്കം അറിയണമെങ്കില്‍ മറുപക്ഷത്തിന്റെ ശക്തിദൌര്‍ബല്യങ്ങള്‍ എന്തായിരുന്നു എന്ന് തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ ഭരണഘടനയില്‍ ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മതനിരപേക്ഷതയെന്നാല്‍, രാഷ്ട്രീയവും മതവും വേര്‍പെടുത്തലാണെന്ന് സുപ്രീംകോടതി തന്നെ വിധി പ്രസ്താവിച്ചതാണ്. അതായത് മതമേധാവികള്‍ രാഷ്ട്രീയത്തിലോ രാഷ്ട്രീയക്കാര്‍ മതത്തിലോ ഇടപെടാന്‍ പാടില്ലെന്നാണ്. എന്നാല്‍, മെത്രാന്‍സമിതിയിലെ ഏതാനും മതമേധാവികള്‍ വ്യക്തമായും രാഷ്ട്രീയത്തില്‍ ഇടപെടുകയാണുണ്ടായത്. തെരഞ്ഞെടുപ്പില്‍ മതവിശ്വാസവും ദൈവവിശ്വാസവും മുഖ്യവിഷയമായി അവതരിപ്പിച്ചു.

അവിശ്വാസികള്‍ക്കോ അവിശ്വാസികള്‍ പിന്തുണയ്ക്കുന്ന വിശ്വാസികളായ സ്വതന്ത്രര്‍ക്കോ വോട്ടുചെയ്യുന്നതില്‍നിന്ന് സമ്മതിദായകരെ വിലക്കിക്കൊണ്ടുള്ള ഇടയലേഖനം പള്ളികളില്‍ വായിച്ചു. ഇത് ശരിയായിരുന്നില്ലെന്ന് അവസാന നിമിഷത്തിലാണെങ്കിലും വര്‍ക്കി വിതയത്തില്‍ തിരുമേനിയെപ്പോലുള്ള ബിഷപ്പുമാര്‍ പ്രസ്താവിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍, കെസിബിസി (കേരള കത്തോലിക് ബിഷപ് കൌസില്‍) വക്താവ് സ്റ്റീഫന്‍ ആലത്തറയുടെ പ്രതികരണം ഞങ്ങളുടെ വിമര്‍ശം തികച്ചും ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ്. ഇടയലേഖനം ഫലംകണ്ടു എന്നും, ബിഷപ്പുമാര്‍ പറഞ്ഞാല്‍ അനുയായികള്‍ കേള്‍ക്കില്ല എന്ന ധാരണയ്ക്ക് മറുപടിയാണെന്നും സഭയെ ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണെന്നുമൊക്കെ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നപ്പോള്‍ സന്തോഷത്തോടെ പ്രതികരിച്ചിരിക്കുകയാണ്.

ഇടയലേഖനം മതനിരപേക്ഷതയുടെയും തെരഞ്ഞെടുപ്പുചട്ടങ്ങളുടെയും ലംഘനമാണെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ തന്നെ വ്യക്തമാക്കിയതാണ്. അതുപോലെതന്നെ പ്രധാനമാണ് യുഡിഎഫും ബിജെപി, പോപ്പുലര്‍ഫ്രണ്ട്, വിപ്ളവ വായാടികള്‍ തുടങ്ങിയവരുമായുണ്ടാക്കിയ അവിഹിതമായ ബന്ധം. മാധ്യമങ്ങളുടെ ശക്തമായ നുണപ്രചാരണം യുഡിഎഫിന് തുണയായതും അവഗണിക്കാന്‍ കഴിയുന്നതായിരുന്നില്ല.

മുമ്പ് എല്‍ഡിഎഫിനൊപ്പമുണ്ടായിരുന്ന ജോസഫ് കേരളയിലെ ഒരുവിഭാഗത്തെ പള്ളിമേധാവികള്‍ ഇടപെട്ടുകൊണ്ടാണല്ലോ മാണി കേരളയില്‍ ലയിപ്പിച്ചത്. മുസ്ളിംലീഗ് ഉറപ്പുകൊടുത്തുകൊണ്ടാണ് ഐഎന്‍എല്ലിനെ ഒപ്പം നിര്‍ത്തിയത്. ഇത്തരം മാറ്റങ്ങള്‍ എല്‍ഡിഎഫിന്റെ വിജയത്തെ വളരെ ചെറിയതോതിലെങ്കിലും ബാധിച്ചിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ നാം കാത്തുസൂക്ഷിച്ച മതനിരപേക്ഷതയ്ക്കാണ് പോറലേല്‍ക്കാന്‍ ഇടയായത്.

ന്യൂനപക്ഷവര്‍ഗീയതയുടെ നഗ്നമായ ഇടപെടല്‍ ഭൂരിപക്ഷവര്‍ഗീയതയുടെ ശക്തി വര്‍ധിപ്പിക്കാന്‍ എത്രത്തോളം സഹായിച്ചു എന്നതും പരിശോധിക്കേണ്ടതാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ ആറുസീറ്റില്‍ ബിജെപി ജയിക്കാനിടയായതും പാലക്കാട് മുനിസിപ്പാലിറ്റിയില്‍ രണ്ടാമത്തെ കക്ഷിയായി മാറിയതും ഉള്‍പ്പെടെ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. എങ്കില്‍മാത്രമേ ക്രിസ്ത്യന്‍, മുസ്ളിം മതവിഭാഗങ്ങളെ ഏകീകരിക്കാന്‍ നടത്തിയ തെറ്റായ കരുനീക്കത്തിന്റെ യഥാര്‍ഥ ഭവിഷ്യത്ത് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ.

തദ്ദേശഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ലോക്സഭാതെരഞ്ഞെടുപ്പിന്റെ ഫലത്തില്‍നിന്ന് ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ടെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ഈ നേട്ടങ്ങളില്‍ കാലുറപ്പിച്ചുകൊണ്ട് എല്‍ഡിഎഫിന് ഇനിയും മുന്നേറാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കേരളത്തിലെ ബഹുജനങ്ങളോടൊപ്പം നിലയുറപ്പിച്ചുകൊണ്ട് ജനോപകാരപ്രദമായ നടപടികള്‍ അനുസ്യൂതം തുടര്‍ന്നുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഇനിയും വിജയം കൈവരിക്കാനുള്ള ആത്മവിശ്വാസം പ്രദാനംചെയ്യുന്നതാണ് തെരഞ്ഞെടുപ്പുഫലം. എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്ന് തെരഞ്ഞെടുപ്പുഫലം സംശയരഹിതമായി തെളിയിച്ചിരിക്കുന്നു.

*****

ദേശാഭിമാനി മുഖപ്രസംഗം : 28-10-2010

ജനവിധിയെ തള്ളിപ്പറയുന്നില്ല: പിണറായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെതിരായുണ്ടായ ജനവിധിയെ തള്ളിപ്പറയുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തെരഞ്ഞെടുപ്പു പരാജയത്തിനു ശേഷം ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് പിണറായി ഇങ്ങനെ പ്രതികരിച്ചത്.

ഏതു ജനവിധിയും അംഗീകരിക്കും. വിജയമായാലും പരാജയമായാലും അതിനെ അംഗീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ് സാധാരണയായി ഇടതുപക്ഷം, പ്രത്യേകിച്ച് കമ്യൂണിസ്റ്റുപാര്‍ട്ടി ചെയ്യുക. അല്ലാതെ, തോല്‍‌വി പിണഞ്ഞാലുടനെ ജനവിധി ശരിയല്ലെന്നു പറയുന്ന രീതി കമ്യൂണിസ്റ്റുകാര്‍ക്കില്ല - പിണറായി വ്യക്തമാക്കി.

2009ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെക്കുറിച്ച് എല്‍ ഡി എഫ് പരിശോധിച്ചിരുന്നു. ആ പരിശോധനയുടെ ഫലമായി കണ്ടെത്തിയ കുറവുകള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടുകൂടി എല്‍ ഡി എഫ് എഴുതിത്തള്ളപ്പെട്ടു എന്നു കരുതിയവരുടെ മുന്നില്‍ അങ്ങനെ എഴുതിത്തള്ളാനാകുന്ന ഒന്നല്ല ഇടതുമുന്നണിയെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിക്കാനായി. ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ എല്‍ ഡി എഫിന് കഴിഞ്ഞിട്ടുണ്ട് - പിണറായി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളിലും എല്‍ഡിഎഫ് പിറകിലായിരുന്നു. ഇക്കുറി അതില്‍ രണ്ടിടത്ത് എല്‍ഡിഎഫ് വിജയം നേടി. ഒന്നിന്റെ ഫലം വരാനിരിക്കുന്നതേയുള്ളൂ. തിരുവനന്തപുരം കോര്‍പറേഷനില്‍ അന്ന് 50,000 വോട്ടുകള്‍ക്കായിരുന്നു എല്‍ഡിഎഫ് പിന്നില്‍പ്പോയത്. ഇപ്പോള്‍ അവിടെ ഭൂരിപക്ഷം സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞു. 2009ല്‍ 15 മുനിസിപ്പാലിറ്റികളില്‍ മാത്രമായിരുന്നു എല്‍ഡിഎഫിന് ലീഡ്. ഇപ്പോള്‍ അത് 19 ആയി വര്‍ധിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിന്നില്‍പ്പോയ ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് മികച്ച നേട്ടം ഉണ്ടാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് ഒരു യാഥാര്‍ഥ്യമായിരുന്നു. അവിടെനിന്നാണ് എല്‍ഡിഎഫ് ഇത്രയും മുന്നേറിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് ആറുമാസം കൂടിയുണ്ട്. അതിനിടയില്‍ എല്‍ഡിഎഫ് ഘടകകക്ഷികളില്‍ ഇപ്പോഴുണ്ടായ ഐക്യവും യോജിപ്പും കൂടുതല്‍ ശക്തിപ്പെടുത്തി മികച്ച പ്രവര്‍ത്തനം നടത്താനാകും. അതുവഴി 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥിതി പുനഃസ്ഥാപിക്കാനും കഴിയും- പിണറായി പറഞ്ഞു.

മത-സാമുദായിക ധ്രുവീകരണം ജനവിധിയെ സ്വാധീനിച്ചു: വെളിയം

മത-സാമുദായിക ശക്തികളുടെ ആശാസ്യകരമല്ലാത്ത നിലപാട് ജനവിധിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പു ഫലം എല്‍ഡിഎഫ് ഗൌരവത്തോടെയും സൂക്ഷ്മതയോടെയും പരിശോധിക്കുമെന്ന് വെളിയം പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫ് പ്രതീക്ഷിച്ച വിജയം ലഭിക്കാത്തതിന്റെ കാരണം പരിശോധിക്കും. പാളിച്ചകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കും.

മത- സാമുദായിക ശക്തികളും വര്‍ഗീയസംഘടനകളുമായി കൈകോര്‍ത്താണ് യുഡിഎഫ് എല്‍ഡിഎഫിനെ നേരിട്ടത്. സാമുദായിക ധ്രുവീകരണത്തിന് യുഡിഎഫ് മുന്‍കൈ എടുത്തു. ഇത് ജനാധിപത്യത്തിനും രാഷ്ട്രഭാവിക്കും അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്നും വെളിയം പറഞ്ഞു.

തെരെഞ്ഞെടുപ്പ് ഫലം ജാതിമത സംഘടനകളുടെ സ്വാധീനം മൂലം : ഷണ്‍മുഖദാസ്

ജാതിമത സംഘടനകളുടെ സ്വാധീനം കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമാണെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പു ഫലമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് എ സി ഷണ്‍മുഖദാസ് പറഞ്ഞു. കേരളത്തിലെ മതേതര രാഷ്ട്രീയശക്തിയെ തകര്‍ക്കാനുള്ള പ്രതിപക്ഷ പിന്തുണയോടുകൂടിയുള്ള ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയ ശക്തികളുടെ നീക്കങ്ങളെ തടയാനും ജനാധിപത്യ പുരോഗമന മതേതര രാഷ്ട്രീയത്തിന്റെ അടിത്തറ വികസിപ്പിക്കുന്നതിന്റെ അനിവാര്യതയിലേക്കുമാണ് ഫലം വിരല്‍ചൂണ്ടുന്നത്.

വര്‍ഗീയ കാര്‍ഡില്‍ നിറംകെട്ട വിജയം

ഭൂരിപക്ഷ വര്‍ഗീയശക്തികളെയും ന്യൂനപക്ഷ വര്‍ഗീയവിഭാഗങ്ങളെയും ഒരുപോലെ ഉപയോഗപ്പെടുത്തിയാണ് പ്രാദേശിക തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിയ മുന്‍തൂക്കം നേടിയത്. ഈ വിജയത്തില്‍ യുഡിഎഫിന് അഭിമാനിക്കാന്‍ ഒന്നുമില്ല. ജാതി-മത പിന്തിരിപ്പന്‍ ശക്തികളെ എല്‍ഡിഎഫിന് എതിരായി വലിയതോതില്‍ തിരിച്ചെങ്കിലും ലോക്സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ കണ്ണഞ്ചിപ്പിക്കുന്ന വിജയമോ തരംഗമോ അവര്‍ക്ക് ആവര്‍ത്തിക്കാനായില്ല. എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്ന് ഫലം വ്യക്തമാക്കുന്നു.

2009ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫ് സംസ്ഥാനത്താകെ നില മെച്ചപ്പെടുത്തിയെന്നത് ചെറിയ കാര്യമല്ല. തെക്കന്‍ കേരളത്തിലും ഉത്തരകേരളത്തിലെ നിരവധി ജില്ലകളിലും എല്‍ഡിഎഫ് മേല്‍ക്കൈ നേടി. കോഴിക്കോട്ട് ഫലം വരാനിരിക്കുന്നതേയുള്ളൂ. നാല് കോര്‍പറേഷനില്‍ രണ്ട് എല്‍ഡിഎഫിനാണ്. ഒരുവര്‍ഷത്തിനുള്ളില്‍ എല്‍ഡിഎഫിന്റെ ജനപിന്തുണ ക്രമാനുഗതമായി വളര്‍ന്നു. ലോക്സഭാതെരഞ്ഞെടുപ്പില്‍ പ്രകടമായ വിരുദ്ധവികാരം ഈ തെരഞ്ഞെടുപ്പില്‍ കണ്ടില്ല.

മതനിരപേക്ഷകേരളത്തിന് ആശങ്കയുണര്‍ത്തുന്ന ചില ഘടകങ്ങള്‍ ഈ തെരഞ്ഞെടുപ്പിലുണ്ടായിട്ടുണ്ട്. ക്രിസ്ത്യന്‍ സഭകളെ തെരഞ്ഞെടുപ്പില്‍ ഇടപെടുവിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അങ്ങേയറ്റം പരിശ്രമിച്ചു. പരസ്യമായിത്തന്നെ. മറുവശത്ത് മുസ്ളിം വര്‍ഗീയശക്തികളെയും തീവ്രവാദപ്രസ്ഥാനങ്ങളെയും അവര്‍ കൂട്ടുപിടിച്ചു. ഇത് ഹിന്ദുവര്‍ഗീയശക്തികള്‍ക്ക് പ്രോത്സാഹനമായി. തിരുവനന്തപുരം കോര്‍പറേഷനിലടക്കം ബിജെപി സീറ്റുകള്‍ നേടിയത് യുഡിഎഫിന്റെ ഈ നയത്തിന്റെ ഫലമായാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് ജയിക്കാന്‍ പല സ്ഥലങ്ങളിലും ബിജെപിയുമായും യുഡിഎഫ് കൂട്ടുകെട്ടുണ്ടാക്കി.

സംസ്ഥാനത്ത് ഇതിന് മുമ്പുനടന്ന ഏഴ് പ്രാദേശിക തെരഞ്ഞെടുപ്പിലും ഇപ്പോഴത്തെ പോലെ ഭീതിജനകമായ തോതില്‍ വര്‍ഗീയ രാഷ്ട്രീയക്കളി നടന്നിട്ടില്ല. ആദ്യമായി തെരഞ്ഞെടുപ്പിന് എത്തിയ ജമാഅത്തെ ഇസ്ളാമി, എസ്‌ഡിപിഐ എന്നിവയെല്ലാം എല്‍ഡിഎഫിന് എതിരെ വീറോട് രംഗത്തുവരുകയും യുഡിഎഫ് അവര്‍ക്ക് മാന്യതനല്‍കി മറയില്ലാത്ത വോട്ടിടപാട് നടത്തുകയും ചെയ്തു. 1991ല്‍ തുടക്കമിട്ട ബേപ്പൂര്‍-വടകര മോഡല്‍ യുഡിഎഫ്-ബിജെപി സഖ്യം ഇത്തവണ ന്യൂപക്ഷ വര്‍ഗീയ തീവ്രവാദികളെ കൂടി ചേര്‍ത്ത് വിപുലമാക്കി. അന്ന് തോറ്റിടത്ത് ഇന്ന് വര്‍ഗീയശക്തികള്‍ ജയിച്ചു. യുഡിഎഫ് സഹകരണത്തിന്റെ ഫലമായി ബിജെപിക്കും ജമാഅത്തെ ഇസ്ളാമിക്കും എസ് ഡിപിഐക്കും ചില സ്ഥലങ്ങളില്‍ ആദ്യമായി അക്കൌണ്ട് തുറന്നുകിട്ടി.

ചില ക്രിസ്ത്യന്‍ സഭകളെയും പുരോഹിതന്മാരെയും പള്ളിയെയും വോട്ടുപിടിക്കാന്‍ ഇറക്കിയതിന്റെ അപകടവും ചെറുതല്ല. ഇടയലേഖനം ഫലം ചെയ്തെന്നും പുരോഹിതര്‍ പറഞ്ഞാല്‍ വിശ്വാസികള്‍ കേള്‍ക്കുമെന്നും യുഡിഎഫ് വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് കാത്തലിക് കൌണ്‍സില്‍ പ്രതികരിച്ചിട്ടുണ്ട്. മതനിരപേക്ഷസമൂഹത്തിന് ഇതൊരു മുന്നറിയിപ്പാണ്. തീവ്രവാദ രാഷ്ട്രീയത്തിനും വര്‍ഗീയതയ്ക്കും ജനകീയമുഖം നല്‍കുകയാണ് യുഡിഎഫ് ചെയ്തത്.

യുഡിഎഫ് ജയത്തിന് വീരന്‍-അലി ഘടകമാണെന്ന വിലയിരുത്തല്‍ അസംബന്ധമാണ്. 2005ലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വന്‍നേട്ടമുണ്ടാക്കിയപ്പോള്‍ കെ കരുണാകരന്‍ നയിച്ച ഡിഐസി ഇടതുപക്ഷത്തിന് ഒപ്പമായിരുന്നു. അവര്‍ ചില ജില്ലകളില്‍ 11 ശതമാനംവരെ വോട്ട് നേടിയിരുന്നു. ഇക്കൂട്ടര്‍ യുഡിഎഫ് പക്ഷത്തായി. ലോക്സഭാതെരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷത്തുനിന്ന് ജോസഫും കൂട്ടരും മാണിയോടൊപ്പം പോയി. ഐഎന്‍എല്ലിന്റെ ഒരുഭാഗവും യുഡിഎഫില്‍ എത്തി. ഇങ്ങനെ കക്ഷിബാഹുല്യമുള്ള യുഡിഎഫിനെ തികഞ്ഞ മതനിരപേക്ഷ രാഷ്ട്രീയത്തിലും ഭരണനേട്ടത്തിലും ഊന്നിയാണ് എല്‍ഡിഎഫ് നേരിട്ടത്.

18 comments:

വര്‍ക്കേഴ്സ് ഫോറം said...

തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരെഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി മുന്നിലെത്തിയിരിക്കയാണല്ലോ. ജനോപകരപ്രദമായ, അഴിമതി മുക്തമായ ഭരണം കഴ്‌ച വച്ചിട്ടും ഇപ്രകാരമൊരു ജനവിധിയുണ്ടായതിനു കാരണം ഇടതു പക്ഷ ജനാധിപത്യമുന്നണി വസ്‌തുനിഷ്ഠമായി പരിശോധിയ്ക്കുമെന്നും ജനങ്ങളുടെ അംഗീകാരം വീണ്ടെടുക്കുവാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും വര്‍ക്കേഴ്‌ഫോറം ആശിക്കുന്നു.

Anonymous said...

ക്റ്‍സ്ത്യാനികള്‍ ഒന്നടങ്കം യു ഡീ എഫിനു വോട്ടു ചെയ്തു, മുസ്ളീങ്ങള്‍ പണ്ടത്തെപോലെ വോട്ട്‌ ചെയ്തില്ല, നായരും ഈഴവരും ഇപ്പോഴും എല്‍ ഡീ എഫിനെ പിന്തുണക്കുന്നു, എം എ ബേബി എന്ന ഒരേ ഒരു മന്ത്റിയെ എടുത്തു പുറത്തു കളഞ്ഞാല്‍ ക്റിസ്ത്യാനികള്‍ ഇത്റ കോപിക്കില്ലായിരുന്നു, ഭരണം മെച്ചമല്ല എന്നാല്‍ മറ്റുള്ളവരെ വെറുപ്പിക്കുന്നതില്‍ ഒന്നാമന്‍ അതാണു എം എ ബേബി മദനി പ്റീണനം കൊണ്ടൊന്നും മുസ്ളീങ്ങള്‍ സപ്പോറ്‍ട്ട്‌ ചെയ്തില്ല കലാപ രഹിതമായ ഒരു അന്തരീക്ഷം ആണു മുസ്ളീങ്ങള്‍ക്കു വേണ്ടത്‌ അല്ലാതെ ബോംബെറിയല്‍ അല്ല ഇതു യു ഡീ എഫിനു അനുകൂലമായ വിധി എഴുത്തല്ല, പക്ഷെ ഇതു ഇടതു പക്ഷത്തിണ്റ്റെ പുതിയ ശൈലിക്കെതിരായ വിധി എഴുത്താണു, ഇടതു പക്ഷം ഭരണം കിട്ടിക്കഴിയുമ്പോള്‍ വലത്‌ പക്ഷം ആകുന്നത്‌ ആറ്‍ക്കും ഇഷ്ടമല്ല, കട്ടന്‍ കാപ്പിയും പരിപ്പുവടയും കഴിച്ചു നടക്കുന്നവറ്‍ ബാറില്‍ കയറി ന്യായം വിടുന്നത്‌ ജനം ഇഷ്ടപ്പെടുന്നില്ല ഇടത്‌ പക്ഷം നല്ല ഒരു പ്റതിപക്ഷം ആയിരിക്കും അതിനേ അവരെ കൊള്ളാവു, ഭരണം ഇല്ലെങ്കില്‍ പഞ്ച പാവികള്‍ ഭരണം കിട്ടിപ്പോയാല്‍ ധാറ്‍ഷ്ട്യത്തിണ്റ്റെ തമ്പുരാന്‍മാറ്‍, ഇനി ആറു മാസം കൊണ്ട്‌ ഒരു ചുക്കും ചെയ്യാനാവില്ല കടും വെട്ട്‌ തുടങ്ങിക്കോളു, നേരെ ആക്കാന്‍ ഉമ്മന്‍ ചാണ്ടിക്കു അഞ്ചു വറ്‍ഷം പോര ഒരു തവണ കൂടി വേണം അത്റ കുളമാക്കി ഭരണം

N.J Joju said...

"അവിശ്വാസികള്‍ക്കോ അവിശ്വാസികള്‍ പിന്തുണയ്ക്കുന്ന വിശ്വാസികളായ സ്വതന്ത്രര്‍ക്കോ വോട്ടുചെയ്യുന്നതില്‍നിന്ന് സമ്മതിദായകരെ വിലക്കിക്കൊണ്ടുള്ള ഇടയലേഖനം പള്ളികളില്‍ വായിച്ചു."

ഇടയലേഖനത്തില്‍ അങ്ങിനെ ഒരു വിലക്ക് ഇല്ലായിരുന്നു. ഇടയലേഖനം ചില നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. അത് സ്വികരിക്കണോ തള്ളിക്കലയാണോ എന്നത് സമതിദായകാരായ വിശ്വാസികളുടെ സ്വാതന്ത്യമാണ്.

ഇതിലെ പ്രധാന ആശയങ്ങള്‍ ഇങ്ങനെ സംഗ്രഹിയ്ക്കാം.

1 . വര്‍ഗിയവാദികള്‍ , വര്‍ഗ വിദ്വേഷം പ്രച്ചരിപ്പിയ്ക്കുന്നവര്‍ , അക്രമം പ്രോത്സാഹിപ്പിയ്ക്കുന്നവര്‍ , നിരീശ്വരവാദികള്‍ , ലക്‌ഷ്യം നേടാന്‍ എന്ത് മാര്‍ഗവും പ്രയോഗിയ്ക്കുന്നവര്‍ എന്നിവരെ പ്രോത്സാഹിപ്പിയ്ക്കതിരിയ്ക്കുക.

2 . സാമൂഹിക നീതി, വളര്‍ച്ച, ജനാധിപത്യം, ഭരണഘടന, മതാത്മക മതേതരത്വം, ന്യൂനപക്ഷാവകാശങ്ങള്‍ ഇവയെ അംഗീകരിയ്ക്കുന്നവരെ തിരഞ്ഞെടുക്കുക.

3 . അപരന്മാരെ നിറുത്തി ജനാധിപത്യത്തെ അട്ടിമറിയ്ക്കുന്നവരെയും, അടവുനയം എന്ന നിലയില്‍ സ്വതന്ത്രന്മാരെ നിര്‍ത്തുന്നവരെയും കുറിച്ച് ബോധാവന്മാരായിരിയ്ക്കുക.

ഇടയലേഖനം ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്നോ ചെയ്യരുതെന്നോ കല്പിക്കുന്നില്ല.

മലയാളം വായിക്കാനും മനസിലാക്കാനുമുള്ള വിദ്യഭ്യസമില്ലത്തവര്‍ മറിച്ച് മനസിലാക്കുന്നത് ഇടയലേഖനത്തിന്റെ കുഴപ്പമല്ല.

N.J Joju said...

"ഇടയലേഖനം ശരിയായിരുന്നില്ലെന്ന് അവസാന നിമിഷത്തിലാണെങ്കിലും വര്‍ക്കി വിതയത്തില്‍ തിരുമേനിയെപ്പോലുള്ള ബിഷപ്പുമാര്‍ പ്രസ്താവിച്ചത് സ്വാഗതാര്‍ഹമാണ്."

താന്‍ ഒപ്പ് വച്ച ഇടയലേഖനം ശരിയയിരുന്നില്ല എന്ന്‍ വിതയത്തില്‍ പിതാവ് ഇതുവരെ പറഞ്ഞിട്ടില്ല. വിതയത്തില്‍ പിതാവ് പറഞ്ഞത് വോട്ട് ഓരോരുത്തരുടെയും വ്യക്തിപരമായ അവകാശമാണ് എന്നും വിശ്വാസികള്‍ക്ക് തന്നെ വോട്ട് ചെയ്യണമെന്ന് ഭരണഘടനയില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ആണ്. പിതാവിന്റെ പ്രസ്തവനയും ഇടയലേഖനവും തമ്മില്‍ വൈരുധ്യമില്ല.

N.J Joju said...

"ഇടയലേഖനം മതനിരപേക്ഷതയുടെയും തെരഞ്ഞെടുപ്പുചട്ടങ്ങളുടെയും ലംഘനമാണെന്ന് തെരഞ്ഞെടുപ്പു കമീഷന്‍ തന്നെ വ്യക്തമാക്കിയതാണ്."

തെരഞ്ഞെടുപ്പു കമ്മീഷന്‍ അങ്ങിനെയും പറഞ്ഞിട്ടില്ല. ജനപ്രാതിനിധ്യ നിയമപ്രകാരം ഇടയലെഖനതിനെതിരെ പരാതി കൊടുത്തിട്ട് എന്തായി? ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഇലക്ഷന്‍ കമീഷന്‍ കളക്ടറെ ചുമതലപ്പെടുതിയിട്ടെന്തായി? ഇത് സംബന്ധിച്ച നിര്‍ദ്ദേശം കൊടുത്തത് ജൂലെ 29 നു ആണ്.

കമാല്‍കുട്ടി പറഞ്ഞത് താഴെക്കൊടുക്കുന്നു
തെരഞ്ഞെടുപ്പ് സമയത്ത് പള്ളികളില്‍ ഇടയലേഖനം ഇറക്കുന്നതിന് തടസമില്ലെന്നും ഏതെങ്കിലും സ്ഥാനാര്‍ഥിക്കായി പ്രചാരണം നടത്തുന്നത് തെരഞ്ഞെടുപ്പ് ചട്ട ലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പി.കമാല്‍കുട്ടി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇടയലേഖനം ഇറക്കുന്നത് ഒരു പ്രത്യേക സമുദായത്തിന്റെ അവകാശമാണ്. ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കാന്‍ പാടില്ല. മതത്തില്‍ വിശ്വാസമില്ലാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ പാടില്ലെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല.

N.J Joju said...

കെ.സി.ബി.സി യുടെ ഇടയലേഖനം ഇനിയും വയിചിട്ടില്ലതവര്‍ക്ക് ഇനിയും അവസരമുണ്ട്.

ജൂലൈ 18 നു ഞായറാഴ്ച കുര്‍ബാന മദ്ധ്യേ വായിക്കുന്നതിലെയ്ക്കായി കെ.സി.ബി.സി പുറപ്പെടുവിച്ച ഇടയലേഖനം

വര്‍ക്കേഴ്സ് ഫോറം said...

ഇന്നലെ കെ സി ബി സി വക്താവിന്റെ പ്രതികരണം കണ്ടില്ലായിരുന്നുവോ? ഇടയലേഖനം പറയാതെ പറഞ്ഞതെന്തെന്ന് എന്നിട്ടും വ്യക്തമാവുന്നില്ലയോ?

പാഞ്ഞിരപാടം............ said...

വര്‍ഗീയചേരികളുമായി കൂട്ടുകൂടില്ല എന്ന നയത്തിലുറച്ചു നിന്നുകൊണ്ടാണ് ഇടതുമുന്നണി ഗംഭീരവിജയം(??) നേടിയതെന്നത് സ്താപിക്കാന്‍ പാര്‍ട്ടി നടത്തുന്ന തറവേല.എത്ര കിട്ടിയാലും എങ്ങനെയൊക്കെ കിട്ടിയാലും മനസ്സിലാകാത്ത പാവങ്ങള്‍ !!!

ബാലറ്റ് പേപ്പര്‍ വിഴുങ്ങി തോല്‍ക്കാതിരിക്കാന്‍ നോക്കിയതും ഈ പാര്‍ട്ടിയുടെ ഇന്നത്തെ ഗതികേടിനെ സൂചിപ്പിക്കുന്നു.

kARNOr(കാര്‍ന്നോര്) said...

മുകളില്‍ ശ്രീ സുശീലന്റെ കമന്റ് 2 വട്ടം വായിക്കുക.. കെസിബിസി വക്താവിന്റെ കമന്റും കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോഴുണ്ടായ വിയെസിന്റെ ചിരിയും ഒരേ ഗണത്തില്‍ പെടുത്താം. അതിനപ്പുറം ഒരു വിശദീകരണത്തില്‍ അര്‍ത്ഥമുണ്ടോ ??

N.J Joju said...

വര്‍ക്കേഴ്സ് ഫോറം,

കെ.സി ബി.സി വ്യക്തവ് എന്ത് പറഞ്ഞു എന്ന് കൂടി എഴുത്ത്. ഫാ. സ്റീഫന്‍ ആലത്തറയുടെ പ്രതികരണം ഞാനും കണ്ടതാണ്.

വര്‍ക്കേഴ്സ് ഫോറം said...

"ഇടയ ലേഖനം വിശ്വാസികൾ അനുസരിക്കും എന്നതിന്റെ തെളിവാണ് തെരെഞ്ഞെടുപ്പ് ഫലം " എന്നാണ് കെ സി ബി സി വക്താവ് പറഞ്ഞത്. വേണമെങ്കിൽ കണ്ണടച്ച് ഇരുട്ടാക്കിക്കോളൂ.

N.J Joju said...

ക്രൈസ്തവ സഭയെയും സഭാധ്യക്ഷന്മാരെയും ആക്ഷേപിച്ച് നേട്ടം കൊയ്യാമെന്ന് സ്വപ്നം കണ്ടവര്‍ക്ക് ലഭിച്ച മറുപടിയാണ് തിരഞ്ഞെടുപ്പുഫലമെന്ന് സീറോ മലബാര്‍ സഭാ അല്‍മായ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

സഭയുടെ വിശ്വാസ നിലപാടുകളെയും ഇടയലേഖനങ്ങളെയും മറ്റും ദുര്‍വ്യാഖ്യാനം ചെയ്ത് തെറ്റുധാരണകള്‍ സൃഷ്ടിക്കുവാന്‍ ചിലര്‍ നടത്തിയ ശ്രമങ്ങള്‍ വിശ്വാസിസമൂഹം മുഖവിലയ്‌ക്കെടുത്തിട്ടില്ല. സഭയ്ക്ക് രാഷ്ട്രീയമുണ്ട്; കക്ഷിരാഷ്ട്രീയമില്ല. സഭയുടെ രാഷ്ട്രീയം ദൈവവിശ്വാസത്തിലധിഷ്ഠിതമായി ജനങ്ങളുടെ നന്മയും ക്ഷേമവും സുരക്ഷയും സമാധാനവുമാണ്.

ജനാധിപത്യ സംവിധാനത്തിലെ ഭരണനേതൃത്വങ്ങള്‍ ഇക്കാര്യങ്ങളില്‍ പരാജയപ്പെടുമ്പോള്‍ സഭ പ്രതികരിക്കുകയും ഇടപെടുകയും ചെയ്യും. അതില്‍ കക്ഷിരാഷ്ട്രീയമില്ല. തെറ്റുകള്‍ തിരുത്തുവാന്‍ ഇതൊരവസരമാണ്. വരും നാളുകളിലേക്ക് വിശ്വാസിസമൂഹം വോട്ടുകള്‍ ആര്‍ക്കും തീറെഴുതിക്കൊടുത്തിട്ടുമില്ലെന്ന് അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പ്രസ്താവിച്ചു.

N.J Joju said...

കപട മതേതരവാദികള്‍ക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) വ്യക്തമാക്കി. രാഷ്ട്രനിര്‍മിതിയും സമൂഹ പുരോഗതിയും ലക്ഷ്യമാക്കി ജനാധിപത്യ രീതിയില്‍ സഭ പ്രതികരിച്ചപ്പോള്‍ മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്ന് കോലാഹലമുണ്ടാക്കിയവര്‍ക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം. നിലനില്‍ക്കാനും വളരാനും ഭരണഘടന ഉറപ്പുനല്‍കിയ അവകാശങ്ങളെ അധിക്ഷേപിച്ചും ആക്രമിച്ചും ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള താക്കീതാണിത്. ജനാധിപത്യത്തേയും മതേതരത്വത്തേയും ശക്തിപ്പെടുത്താനും വികസനം ത്വരിതപ്പെടുത്താനുമുള്ള സഭയുടെ കാഴ്ചപ്പാടുകള്‍ അംഗീകരിക്കപ്പെട്ടതായി കെസിബിസി വക്താവ് ഫാ. ഡോ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. - മാതൃഭൂമി

Anonymous said...

ക്രിസ്ത്യാനികളെ ഇത്ര വെറുപ്പിച്ച ഒരു ഭരണം ഉണ്ടായിട്ടില്ല സ്വാശ്രയ കോളേജില്‍ താന്‍ പറയുന്നത്‌ മാത്രം കേള്‍ക്കണം എന്ന എം എ ബേബിയുടെ നയം ആണിതിനു തുടക്കമിട്ടത്‌ അതു പിന്നെ അഭയ്കേസില്‍ പുരോഹിതരെ താറടിക്കുക സിസ്റ്ററിണ്റ്റെ കുറ്റ സമ്മതം ലീക്ക്‌ ചെയ്ത്‌ ടീ വി ചാനലിനു കൊടുക്കുക പിന്നെ പതുക്കെ പിണറായി ഏറ്റു പിടിച്ചു , വെറുതെ ഇരുന്ന ക്രിസ്ത്യാനികളെ പോലും ഇറിറ്റേറ്റു ചെയ്യുന്ന ഒരു രീതി ആയി, മദ്യത്തിണ്റ്റെ വ്യാപനത്തിനെതിരെ സുസപാക്യം തുടങ്ങിയവര്‍ പറഞ്ഞ അഭ്പ്രായം പാര്‍ട്ടിക്കെതിരെ എന്നു തെറ്റിധരിച്ചു ക്രിസ്ത്യന്‍ കോളേജില്‍ എസ്‌ എഫ്‌ ഐ നടത്തുന്ന അക്രമം ഒക്കെ ആള്‍ക്കാര്‍ ടീ വിയില്‍ കാണുകയല്ലേ, ഏറ്റവും ഒടുവില്‍ ഒരു ക്രിസ്ത്യാനി അധ്യാപകണ്റ്റെ കൈ വെട്ടിയപ്പോള്‍ ഭരണകൂടം ശരിക്കു നീതി നടപ്പാക്കിയില്ല , മതമില്ലാത്ത ജീവന്‍ ഇതൊക്കെ ഒരു ആവശ്യവുമില്ലാതെ ക്റിസ്ത്യാനികളെ പ്റകോപിപ്പിക്കുക എന്ന അജണ്ട ആയി മാറി. അല്ലാതെ വലിയ തോതില്‍ പാറ്‍ട്ടി വോട്ടു പോയിട്ടില്ല ഒരു സ്വീപ്‌ വന്നിട്ടില്ല , നല്ല ഒരു ഭരണം , ഏകോപനം ഉണ്ടായിരുന്നെങ്കില്‍ ഇതൊക്കെ മറികടക്കാമായിരുന്നു, ആദ്യം ആ സെല്‍ഫ്‌ ഗോളടിക്കുന്ന പന്നിയേ മാറ്റി ഐസക്കിനെയോ മറ്റോ മുഖ്യമന്ത്റി ആക്കുക , ഇതാണൂ ഇടതു പക്ഷം അത്യാവശ്യം ചെയ്യേണ്ടത്‌

Pony Boy said...

കേരളത്തിന്റെ സാമ്പത്തിക അടിത്തറ വിദേശമലയാളികളാണ്...ജനങ്ങളൂടെ ജീവിത നിലവാരം ഉയർന്നതിനു പിന്നിലെ പ്രധാനകാരണം അതാണ്..അല്ലാതെ ഏതേലും രാഷ്ട്രീയപ്പാർട്ടികൾ വികസനം ഒണ്ടാക്കിയതുകൊണ്ടല്ല...വികസിക്കാനുള്ള പണം ജനങ്ങൾ തന്നാലല്ലേ കാര്യം നടക്കൂ..

പിന്നെ സാമൂഹികമായി ഒരു വിപ്ലവം കൊണ്ടുവന്നത് ഇടതുപക്ഷമാണ്..ബട്ട് അത് വർഷങ്ങൾക്കു മുൻപേയാണ്.അന്ന് കിട്ടിയ മാനസിക പിൻബലം പലരുടേയും മനസ്സിൽ ഇപ്പോഴുമുണ്ട്..അതിന്റെ നന്ദി മാത്രമാണ് ഇപ്പോഴും മുടങ്ങാതെ കിട്ടുന്ന വോട്ടുകൾ...


അയ്യഞ്ചുകൊല്ലം വീതം തുടരുന്ന ഈ തായംങ്കളി മടുത്ത് അരാഷ്ട്രീയവാദികളാകുന്ന ഒരു പുതിയ തലമുറയാണ് ഇവിടെ വളരുന്നത്..
ആരും ഭരിച്ച് ഉദ്ധരിക്കുകയൊന്നും വേണ്ട. സമാധാനമായി ജീവിക്കാൻ അനുവദിച്ചാ മതി..എല്ലാ പാർട്ടികളോടുമാണിത്..

വര്‍ക്കേഴ്സ് ഫോറം said...

"ഇടയ ലേഖനം വിശ്വാസികൾ അനുസരിക്കും എന്നതിന്റെ തെളിവാണ് തെരെഞ്ഞെടുപ്പ് ഫലം " എന്ന് കെ സി ബി സി വക്താവ് പറഞ്ഞോ ഇല്ലയോ?

N.J Joju said...

"ഇടയ ലേഖനം വിശ്വാസികൾ അനുസരിക്കും എന്നതിന്റെ തെളിവാണ് തെരെഞ്ഞെടുപ്പ് ഫലം " എന്ന് കെ സി ബി സി വക്താവ് പറഞ്ഞോ ഇല്ലയോ?

ഞാന്‍ അതിന്റെ വീഡിയോ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

കെ സി ബി സി വക്താവ് അങ്ങനെ പറയുന്നത് ഞാന്‍ ടി വി യില്‍ കണ്ടതാ..