Monday, November 29, 2010

പ്ലാന്റേഷന്‍ കോര്‍പ്പറേഷനും എന്‍ഡോസള്‍ഫാനും

നിങ്ങള്‍ എന്തിനാണ് നെല്ലിനും തേയിലയ്ക്കും ഏലത്തിനും എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത്? തിരുവനന്തപുരത്തുനിന്നും ഒരാള്‍ അയച്ച കത്തിലെ വാചകമാണിത്. പ്രചരണങ്ങളില്‍ കുടുങ്ങി ഇത്തരത്തില്‍ പ്രതിഷേധിക്കുന്ന നിരവധി പേരുണ്ട്. ദിനംപ്രതി ടെലിഫോണ്‍വഴി പ്രതികരിക്കുന്നവരുമുണ്ട്.

നിങ്ങള്‍ നെല്ലിന് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതുവഴി വൈക്കോലില്‍ വിഷാംശം കലരുന്നു. അത് ഭക്ഷിക്കുന്ന പശു ചുരത്തുന്ന പാലിലും എന്‍ഡോസള്‍ഫാന്റെ അംശം ഉണ്ടാകുമെന്നത് മറക്കരുത്. കത്ത് ഇങ്ങനെ തീരുന്നു. തേയിലത്തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാന്റെ അംശം ചായയിലും എത്തുന്നതായി മറ്റൊരു വാര്‍ത്ത. പാലക്കാട്ടെ മുതലമടയില്‍ മാങ്ങാക്കൃഷിയിലും ഇത് ഉപയോഗിക്കുന്നു. തമിഴ്‌നാട്ടില്‍ പച്ചക്കറിക്കൃഷിയിലും എന്‍ഡോസള്‍ഫാന്‍ തന്നെ പ്രധാന കീടനാശിനി.

തെറ്റിദ്ധരിക്കപ്പെട്ട ചിലര്‍ ഇതിന്റെയെല്ലാം ഉത്തരവാദികള്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷനാണെന്ന് വിശ്വസിക്കുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന് ഇടുക്കിയിലോ മുതലമടയിലോ വയനാട്ടിലോ എസ്റ്റേറ്റുകളില്ല. കോര്‍പ്പറേഷന്‍ നെല്‍ക്കൃഷിയോ പച്ചക്കറിക്കൃഷിയോ ചെയ്യുന്നില്ല. കോര്‍പ്പറേഷന് തേയിലത്തോട്ടങ്ങളില്ല. പാലക്കാട് മാവിന്‍തോട്ടങ്ങളുമില്ല. ഏലത്തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട ചിലരും ചോദ്യങ്ങള്‍ ചോദിച്ചു. അവരോടും പറയേണ്ടി വന്നു കോര്‍പ്പറേഷന് ഏലത്തോട്ടങ്ങളില്ല എന്ന്.

കാസര്‍കോട്ടെ കശുമാവ് തോട്ടങ്ങളില്‍ കീടബാധയുണ്ടായതിനെത്തുടര്‍ന്ന് കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വ്വകലാശാലയുടെയും നിര്‍ദേശപ്രകാരം 2000ന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു. ഇതേ ഹെലികോപ്ടറാണ് അന്ന് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ആറളം ഫാമിലും എന്‍ഡോസള്‍ഫാന്‍ സ്‌പ്രേ ചെയ്തത്. ഇത് ഉദ്പാദിപ്പിച്ചതാകട്ടെ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ എച്ച് ഐ എല്‍ ആണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ 23-12-2000 ല്‍ കോര്‍പ്പറേഷന്‍ സ്‌പേയിംഗ് നിര്‍ത്തിവെച്ചു. പിന്നീട് സംസ്ഥാന സര്‍ക്കാരും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു.

കോര്‍പ്പറേഷനെ ന്യായീകരിക്കുവാനല്ല ഇത്രയും വസ്തുകള്‍ നിരത്തിയത്. മാരകവിഷം ഉല്‍പാദിപ്പിക്കുന്നതും ഉപയോഗിക്കുന്നതും പിന്നീടുള്ള പത്തുവര്‍ഷങ്ങള്‍ക്കുശേഷവും ഇന്ത്യയില്‍ നിരോധിച്ചിട്ടില്ല എന്ന യാഥാര്‍ഥ്യം നമുക്ക് മുന്നിലുണ്ട്. കോര്‍പ്പറേഷന്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതായി ഒരു ചാനല്‍ പ്രചരിപ്പിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമാണിത്. കൃഷിയ്ക്ക് ആവശ്യമായതെല്ലാം വാങ്ങുന്നത് സംബന്ധിച്ച ടെന്റര്‍ അംഗീകരിക്കുന്നത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ്. അതില്‍ റബര്‍ ബോര്‍ഡ്, കൃഷിവകുപ്പ്, ധനകാര്യവകുപ്പ് പ്രതിനിധികളും അംഗങ്ങളാണ്.

ഒരു പൊതുമേഖലാ സ്ഥാപനത്തില്‍ രഹസ്യമായി ആര്‍ക്കും കീടനാശിനികള്‍ വാങ്ങി ഉപയോഗിക്കുവാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഉദ്യോഗസ്ഥരോ തൊഴിലാളികളോ കയ്യില്‍ നിന്നും പണം മുടക്കി കീടനാശിനി വാങ്ങുമെന്നത് ചിന്തിക്കുവാന്‍ കഴിയാത്ത കാര്യവുമാണ്.

മാത്രവുമല്ല എസ്റ്റേറ്റുകളില്‍ ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ ജീവനക്കാര്‍ക്കിടയിലും തൊഴിലാളികള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്നുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ദിവസേന വിവരാവകാശ നിയമപ്രകാരം ഒട്ടനേകം പേര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്. 2000 നുശേഷം നിരവധി പഠന സംഘങ്ങളും പരിസ്ഥിതി സംഘടനകളും മാധ്യമ പ്രവര്‍ത്തകരും എസ്റ്റേറ്റുകള്‍ സന്ദര്‍ശിച്ചു. വര്‍ഷത്തില്‍ ഒന്നിലധികം തവണ സര്‍ക്കാര്‍ തന്നെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ റിവ്യൂ ചെയ്യുന്നുണ്ട്.

ഇതിനെയെല്ലാം മറി കടന്ന് നിരോധിക്കപ്പെട്ട കീടനാശിനി ഒരു സര്‍ക്കാര്‍ സ്ഥാപനത്തിന് ഉപയോഗിക്കുവാന്‍ കഴിയില്ല എന്നറിഞ്ഞു കൊണ്ട്തന്നെയാണ് ചിലര്‍ പ്രചരണം നടത്തുന്നത്.

എന്‍ഡോസള്‍ഫാനെ സംബന്ധിച്ച് മുന്‍കാലത്ത് സര്‍ക്കാരിലും ബോര്‍ഡിന്റെ തലപ്പത്തും ഉണ്ടായിരുന്നവര്‍ പല നിലപാടുകളും സ്വീകരിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇന്നത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിയമിച്ച നിലവിലുള്ള ബോര്‍ഡ്, സര്‍ക്കാര്‍ നിലപാടുകള്‍ക്ക് പൂര്‍ണ പിന്തുണയാണ് നല്‍കിയിട്ടുള്ളത്. ലേഖകന്‍ കോര്‍പ്പറേഷന്റെ ചെയര്‍മാനാകുന്നതിനുമുമ്പും അതിനുശേഷവും ദുരിതബാധിതരെ സന്ദര്‍ശിച്ചിരുന്നു. വിമര്‍ശകര്‍ മുന്‍കാല ബോര്‍ഡുകളുടെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ സമീപനം നിലവിലുള്ള ബോര്‍ഡ് സ്വീകരിച്ചത് അറിയാത്തവരല്ല.

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമായതുകൊണ്ടുതന്നെ സ്വതന്ത്രമായ പ്രഖ്യാപനങ്ങള്‍ നടത്തുവാനും കഴിയില്ല. അതുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിനൊപ്പം കോര്‍പ്പറേഷന്‍ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നത്. കാലതാമസമുണ്ടാകുന്നതിനെ ന്യായീകരിക്കുകയല്ല, വസ്തുതകള്‍ ചൂണ്ടിക്കാണിക്കുകയാണ്.

എന്‍ഡോസള്‍ഫാന്‍ രാജ്യത്താകെ നിരോധിക്കണം. 23 ലധികം പേരുകളില്‍ രാജ്യത്ത് ഇത് വില്‍ക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനം ഉല്‍പ്പാദിപ്പിച്ച ഇപ്പോഴും നിരോധിക്കാത്ത കീടനാശിനി പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് കൃഷിശാസ്ത്രജ്ഞരുടേയും വകുപ്പിന്റേയും ശുപാര്‍ശപ്രകാരം തളിക്കുകയാണ് ചെയ്തത്. പ്രശ്‌നത്തെ ലഘൂകരിക്കുന്നില്ല.

രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്ന കീടനാശിനികള്‍ ഇനിയും ദുരന്തങ്ങള്‍ സൃഷ്ടിക്കാം. പക്ഷേ അത് ഉപയോഗിക്കുന്നവരെ കുരിശിലേറ്റുകയും ഉദ്പാദകരെ വാഴ്ത്തുകയും ചെയ്താല്‍ എന്താകും ഫലം. 2000 നുശേഷം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നില്ല. കീടനാശിനികള്‍ കശുമാവ് നഴ്‌സറികളില്‍ ഉപയോഗിക്കുന്നതുപോലും നിര്‍ത്തിവെച്ച് ജൈവകൃഷിയാക്കി രൂപാന്തരപ്പെടുത്തുവാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കാസര്‍കോട് ജില്ലയിലെ കോര്‍പ്പറേഷന്റെ എസ്റ്റേറ്റുകളിലാണ് 2000ന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചത്.

കോര്‍പ്പറേഷന്റെ കൃഷി റബര്‍, കശുഅണ്ടി, ഓയില്‍പാം എന്നിവയാണ്. നെല്‍കൃഷി, ഏലം, തേയില, പച്ചക്കറി എന്നിവയൊന്നും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്നവയല്ല. ഇതു സംബന്ധിച്ച ആക്ഷേപങ്ങള്‍ ഉയരുന്ന കേന്ദ്രങ്ങളില്‍ കോര്‍പ്പറേഷന് എസ്റ്റേറ്റുകളുമില്ല.

*
ടി ജെ ആഞ്ചലോസ് കടപ്പാട്: ജനയുഗം ദിനപത്രം 29-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നിങ്ങള്‍ എന്തിനാണ് നെല്ലിനും തേയിലയ്ക്കും ഏലത്തിനും എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത്? തിരുവനന്തപുരത്തുനിന്നും ഒരാള്‍ അയച്ച കത്തിലെ വാചകമാണിത്. പ്രചരണങ്ങളില്‍ കുടുങ്ങി ഇത്തരത്തില്‍ പ്രതിഷേധിക്കുന്ന നിരവധി പേരുണ്ട്. ദിനംപ്രതി ടെലിഫോണ്‍വഴി പ്രതികരിക്കുന്നവരുമുണ്ട്.

നിങ്ങള്‍ നെല്ലിന് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതുവഴി വൈക്കോലില്‍ വിഷാംശം കലരുന്നു. അത് ഭക്ഷിക്കുന്ന പശു ചുരത്തുന്ന പാലിലും എന്‍ഡോസള്‍ഫാന്റെ അംശം ഉണ്ടാകുമെന്നത് മറക്കരുത്. കത്ത് ഇങ്ങനെ തീരുന്നു. തേയിലത്തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന എന്‍ഡോസള്‍ഫാന്റെ അംശം ചായയിലും എത്തുന്നതായി മറ്റൊരു വാര്‍ത്ത. പാലക്കാട്ടെ മുതലമടയില്‍ മാങ്ങാക്കൃഷിയിലും ഇത് ഉപയോഗിക്കുന്നു. തമിഴ്‌നാട്ടില്‍ പച്ചക്കറിക്കൃഷിയിലും എന്‍ഡോസള്‍ഫാന്‍ തന്നെ പ്രധാന കീടനാശിനി.