Monday, November 29, 2010

'ആഹ്വാനവും താക്കീതും' വീണ്ടും വായിക്കുമ്പോള്‍

സമകാലികസംഭവങ്ങളെ ഇ എം എസ് ചരിത്രപരമായി സമീപിക്കുകയും ചരിത്രത്തെ വിപ്ളവകരമായി വ്യാഖ്യാനിക്കുകയും ചെയ്തു. ശുദ്ധ സൈദ്ധാന്തികവ്യായാമങ്ങള്‍ക്ക് അദ്ദേഹത്തിന് താല്‍പ്പര്യവും സമയവും ഇല്ലായിരുന്നു. ഇ എം എസ്സിന്റെ വിചാരങ്ങളും വിശകലനങ്ങളും വിപ്ളവകരമായ രാഷ്ട്രീയപ്രയോഗങ്ങളായിരുന്നു. 1946 ആഗസ്ത് 19ന് മലബാര്‍ കലാപത്തിന്റെ 25-ാം വാര്‍ഷികം പ്രമാണിച്ച് 'ദേശാഭിമാനി'യില്‍ എഴുതിയ 'ആഹ്വാനവും താക്കീതും' എന്ന ലേഖനം അത്തരമൊരു വിശകലനരീതിയുടെ വിശിഷ്ട മാതൃകയാണ്. ഇ എം എസ്സിന്റെ ജീവചരിത്രകാരനായ പി ജി ചൂണ്ടിക്കാട്ടിയപോലെ 'മലബാര്‍ കലാപത്തിന്റെ ആരോഗ്യകരമായ ജന്മിവിരുദ്ധവും സാമ്രാജ്യവിരുദ്ധവുമായ പൈതൃകത്തെ മുന്നോട്ടുകൊണ്ടുപോകണം എന്ന ആഹ്വാനവും, പിന്നീടതില്‍ പ്രത്യക്ഷപ്പെട്ട അനാരോഗ്യകരമായ വര്‍ഗീയതയെ വര്‍ജിക്കണം എന്ന താക്കീതു'മായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ പ്രമേയമായി പ്രസിദ്ധീകരിക്കപ്പെട്ട ആ ചെറു കുറിപ്പിന്റെ ഉള്ളടക്കം.

ക്വിറ്റിന്ത്യാ സമരത്തിന്റെ തിരയടങ്ങിയെങ്കിലും യുദ്ധാവസാനത്തോടെ രാജ്യമെമ്പാടും അഭൂതപൂര്‍വമായ ബഹുജനസമരങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. തെലുങ്കാനയിലെ കൃഷിക്കാര്‍ സായുധസമരം ആരംഭിച്ചിരുന്നു. ബോംബെയിലെ തൊഴിലാളികള്‍ മുതല്‍ വര്‍ളിയിലെ ആദിവാസികള്‍വരെ അസ്വസ്ഥരും പ്രക്ഷുബ്ധരും സമരോത്സുകരും ആയിരുന്നു. കയ്യൂരിലും വയലാറിലുമെന്നപോലെ മരണഭീതിയില്ലാത്ത ജനങ്ങളുടെ സമരവാഞ്ഛ എങ്ങും വളരുകയായിരുന്നു.

എല്ലാ അര്‍ഥത്തിലും പിന്നോക്കം കിടക്കുന്ന ഗ്രാമീണരുടെ രാഷ്ട്രീയപ്രബുദ്ധതക്ക് രാജ്യം സാക്ഷ്യം വഹിക്കുകയായിരുന്നു. നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ ബഹുജനപ്രക്ഷോഭങ്ങളാണ് ഇവയെല്ലാം. നാട്ടിന്‍പുറത്തെ പട്ടിണിപ്പാവങ്ങളാണ് സമരസൈനികര്‍! ഗാന്ധിയും കോണ്‍ഗ്രസും വളര്‍ത്തിയെടുത്ത സമരശൈലിയില്‍ നിന്നുള്ള വിച്ഛേദവും വികാസവും ഈ പോരാട്ടങ്ങളുടെ ലക്ഷ്യവും ലക്ഷണവുമായിരുന്നു. മലബാര്‍ കലാപത്തിന്റെ അനുഭവങ്ങളിലേക്കും ഓര്‍മകളിലേക്കും അല്‍പ്പം ചരിത്രബോധമുള്ള ആരും തിരിഞ്ഞുനോക്കിപ്പോകുന്ന ഇത്തരം തീക്ഷ്ണമായ ഒരു വര്‍ത്തമാനകാല സന്ദര്‍ഭത്തിലിരുന്നാണ് 'ആഹ്വാനവും താക്കീതും' എഴുതുന്നത്.

യുദ്ധാനന്തരം ഉയര്‍ന്നുവന്ന ബഹുജനസമരങ്ങളെ തടഞ്ഞുനിര്‍ത്താന്‍ ബ്രിട്ടീഷ്ഭരണം, പരിമിതമായ വോട്ടവകാശവും വിഭാഗീയമായ സംവരണ വ്യവസ്ഥകളുമുള്ള പ്രവിശ്യാതെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു. മുസ്ളിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ലീഗും, മറ്റുള്ളിടത്ത് കോണ്‍ഗ്രസും വിജയികളായി. മലബാര്‍ അന്ന് മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു. മദ്രാസില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. അഖിലേന്ത്യാതലത്തില്‍ തെരഞ്ഞെടുപ്പില്‍ തെളിഞ്ഞ ജനപിന്തുണയുടെ പിന്‍ബലത്തില്‍ ലീഗ് പാകിസ്ഥാനുവേണ്ടി 'ഡയറക്ട് ആക്ഷന്‍' ആരംഭിച്ചു. കാലേ തന്നെ ശക്തിപ്പെട്ട ഹിന്ദുരാഷ്ട്രവാദവും വര്‍ധിതവീര്യത്തോടെ രംഗത്തുവന്നു. അതുവരെ ഒന്നിച്ചുജീവിച്ച ഇന്ത്യക്കാര്‍ പൊടുന്നനെ ഭിന്നിച്ച് ഹിന്ദുക്കളും മുസ്ളിങ്ങളുമായി പരസ്പരം കലഹിക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ച രാജ്യമാസകലം ദൃശ്യമായി. ഇങ്ങനെ കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലാണ് 'ആഹ്വാനവും താക്കീതും' പുറത്തുവരുന്നത്. സാധാരണ ഗതിയില്‍ അധികമാരും ശ്രദ്ധിക്കാതെ പോകുമായിരുന്ന പ്രസ്തുത കുറിപ്പിന് ഏവരുടെയും ശ്രദ്ധാപാത്രമാകാന്‍ കഴിഞ്ഞതിന് കോണ്‍ഗ്രസിന്റെ മദ്രാസ് പ്രവിശ്യാ സര്‍ക്കാറിനോട് നന്ദി പറയയേണ്ടതുണ്ട്. ആരും പ്രതീക്ഷിക്കാത്തവിധം പ്രകോപനപരമായി പ്രതികരിച്ചുകൊണ്ട് ലേഖനം പ്രസിദ്ധീകരിച്ച 'ദേശാഭിമാനി' നിരോധിച്ചു. അതുകൊണ്ടും അരിശം തീരാതെ ഇ എം എസ്സിനെ അറസ്റ്റ് ചെയ്തു. ലേഖനം വര്‍ഗീയത ഇളക്കിവിടുമെന്നായിരുന്നു ആക്ഷേപം.

രാഷ്ട്രീയക്കുഴപ്പങ്ങളുടേതു മാത്രമല്ല, ആശയക്കുഴപ്പങ്ങളുടെയും കാലമായിരുന്നു അത്. ദ്വിരാഷ്ട്രവാദവും, വര്‍ഗീയലഹളകളും ആസന്നമായ അധികരക്കൈമാറ്റവും, കിഴക്കന്‍ യൂറോപ്പിലെയും ചൈനയിലെയും സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളും എല്ലാം വിലയിരുത്തി രാജ്യത്തെ വിപ്ളവശക്തികള്‍ക്കനുകൂലമായി, ആ രാഷ്ട്രീയസാഹചര്യത്തെ എങ്ങനെ മാറ്റാം എന്ന പ്രശ്നം കമ്യൂണിസ്റ്റ് പാര്‍ടിക്കകത്ത് ചൂടുപിടിച്ച സംവാദങ്ങള്‍ക്കും ആശയസംഘര്‍ഷങ്ങള്‍ക്കും വഴിതുറക്കുകയുണ്ടായി. പ്രത്യയശാസ്ത്രപരമായ പക്വതയും അവ്യക്തതയും മൂലം പാര്‍ടി ഇടതു-വലതു വ്യതിയാനങ്ങള്‍ക്ക് മാറിമാറി വിധേയമായി. ഇങ്ങനെ രാജ്യത്തിന്റെ രാഷ്ട്രീയ ചക്രവാളവും കമ്യൂണിസ്റ്റുകാരുടെ ആശയലോകവും മേഘാവൃതമായിരിക്കുമ്പോഴാണ്, വിവാദകലുഷവും വിസ്ഫോടകവുമായ ഒരു പ്രമേയം, ഒട്ടും പാളിപ്പോകാതെ തികഞ്ഞ സൈദ്ധാന്തിക സൂക്ഷ്മതയോടെയും രാഷ്ട്രീയ ജാഗ്രതയോടെയും ഇ എം എസ് കൈകാര്യം ചെയ്തത്. കമ്യൂണിസത്തിന് ചിന്താപരമായ പ്രായപൂര്‍ത്തി വന്നതിന്റെ പ്രഖ്യാപനം കൂടി ആയതിനാലാണ് 'ആഹ്വാനവും താക്കീതും' ചരിത്രത്തില്‍ ഇടം പിടിച്ചെടുത്തത്.

'21 ലെ (തെക്കെ) മലബാറിലെ കലാപത്തില്‍ നിന്ന് '46 ലെ (വടക്കെ) മലബാറിലെ കര്‍ഷകസമരങ്ങളിലേക്ക് ചെന്നെത്താന്‍ കേവലം കാല്‍നൂറ്റാണ്ടിന്റെ കാലദൈര്‍ഘ്യം പോരെന്നുള്ളതാണ് വാസ്തവം. ജനകീയ ബോധത്തിലും സമരരൂപത്തിലുമുണ്ടായ ഈ ഗുണപരിണാമവും വളര്‍ച്ചയും ദൃഢീകരിക്കുവാനും വികസിപ്പിക്കാനും ചരിത്രവല്‍ക്കരിക്കാനും സൈദ്ധാന്തികമായ മുന്‍കൈയെടുക്കുകയായിരുന്നു ഇ എം എസ്. കോണ്‍ഗ്രസും ഖിലാഫത്തും തമ്മിലുള്ള അടുപ്പത്തിന്റെയും അകലത്തിന്റെയും പ്രശ്നങ്ങള്‍ മലബാര്‍ കലാപത്തില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. അതോടൊപ്പം മതമെന്ന പ്രത്യയശാസ്ത്രത്താല്‍ പ്രചോദിതരായി കലാപസന്നദ്ധരാവുന്ന, താരതമ്യേന പിന്നോക്കം കിടക്കുന്ന ജനവിഭാഗത്തിന്റെ നൈസര്‍ഗികമായ പ്രക്ഷോഭങ്ങള്‍ക്ക് സഹജമായ ശക്തിയും ദൌര്‍ബല്യവും അതിലുണ്ട്.

ഇന്ത്യയെപ്പോലുള്ള കോളണിരാജ്യങ്ങളിലെ ബൂര്‍ഷ്വാ ദേശീയപ്രസ്ഥാനങ്ങളോട് തൊഴിലാളിവഗത്തിന്റെ സമീപനം വൈരുധ്യാത്മകമായിരിക്കണമെന്ന് ലെനിന്റെ 'കൊളോണിയല്‍ തിസീസ്' നിര്‍ദേശിക്കുന്നുണ്ട്. ദേശീയ ബൂര്‍ഷ്വാസിയുടെ സാമ്രാജ്യവിരോധത്തോട് ഐക്യവും സാമ്പത്തിക താല്‍പ്പര്യത്തോട് സമരവും എന്ന ദ്വിമുഖ സമീപനമാണ് പാര്‍ടിക്കുണ്ടായിരുന്നത്. ഈ ലെനിനിസ്റ്റ് അടവുനയം പരമാവധി പ്രയോജനപ്പെടുത്തിയ കേരള കമ്യൂണിസത്തിന്റെ മുഖ്യ സൈദ്ധാന്തികനും സംഘാടകനുമെന്ന നിലക്കുള്ള അനുഭവങ്ങള്‍ ഇ എം എസ്സിനുണ്ടായിരുന്നു. മതമല്ലാതെ മറ്റൊന്നുമറിയാത്ത കര്‍ഷകജനതയുടെ സ്വാഭാവികമായ പ്രതിഷേധ പ്രസ്ഥാനങ്ങള്‍ക്കും ഇരട്ട സ്വഭാവമുണ്ടെന്ന് ജര്‍മനിയിലെ കര്‍ഷക കലാപങ്ങളെപ്പറ്റി എഴുതുമ്പോള്‍ കാറല്‍ മാര്‍ക്സ് വിശദീകരിക്കുന്നുണ്ട്. കലാപകാരികളുടെ ആത്മനിഷ്ഠമായ സമരസന്നദ്ധതയും ത്യാഗധീരതയും സമരത്തിന്റെ ജനകീയമായ ഉള്ളടക്കവുമെല്ലാം വാഴ്ത്തപ്പെടേണ്ടതാണെങ്കിലും, നാടുവാഴിത്ത ഉല്‍പ്പാദനബന്ധങ്ങളിലെന്നപോലെ പരമ്പരാഗത മൂല്യവ്യവസ്ഥയ്ക്കകത്തും കുടുങ്ങിക്കിടക്കുന്ന കൃഷിക്കാരുടെ ലോകവീക്ഷണത്തിന്റെ പരിമിതികൊണ്ട് അത്തരം സമരങ്ങള്‍ പരാജയപ്പെടാന്‍ വിധിയ്ക്കപ്പെട്ടവയാണെന്ന് മാര്‍ക്സ് നിരീക്ഷിക്കുകയുണ്ടായി. ബൂര്‍ഷ്വാ ദേശീയപ്രസ്ഥാനത്തെക്കുറിച്ചുള്ള ലെനിന്റെയും മധ്യകാല കര്‍ഷകപ്രക്ഷോഭങ്ങളെപ്പറ്റിയുള്ള മാര്‍ക്സിന്റെയും ആശയരൂപീകരണങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ടാണ് 'ആഹ്വാനവും താക്കീതും' എഴുതുന്നത്.

സമരത്തിന്റെ മതപരതയും സാമ്രാജ്യ വിരുദ്ധതയും നേരത്തെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നുവെങ്കിലും അതിന്റെ വര്‍ഗപരമായ ഉള്ളടക്കം ആദ്യമായി തുറന്നു കാട്ടിയത് സൌമ്യേന്ദ്രനാഥ ടാഗൂറിന്റെ 'മലബാറിലെ കര്‍ഷക കലാപം' എന്ന കൃതിയാണ്. അതിനെ പിന്തുടര്‍ന്നുകൊണ്ടും കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒരു രാഷ്ട്രീയ പ്രമേയത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കാന്‍ ഏറെ സംക്ഷിപ്തമായും തയ്യാറാക്കിയ ഈ കുറിപ്പ് പിന്നീട് കേരളത്തിലെ ദേശീയപ്രസ്ഥാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഇംഗ്ളീഷിലും മലയാളത്തിലുമുള്ള തന്റെ കൃതികളില്‍ ഇ എം എസ് വികസിപ്പിക്കുകയും വിസ്തരിക്കുകയും ചെയ്യുന്നുണ്ട്. ഏതായാലും മലബാറിലെ കൃഷിക്കാരുടെ നാടുവാഴിത്തവിരുദ്ധവും സാമ്രാജ്യത്വവിരുദ്ധവുമായ വികാരങ്ങളുടെ വിസ്ഫോടനമെന്ന് കലാപത്തെ കൃത്യമായി നിര്‍വചിക്കുകയും, ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അതിന് വര്‍ഗീയനിറം വന്നുചേര്‍ന്നുവെന്ന സത്യം മടികൂടാതെ ചൂണ്ടിക്കാട്ടുകയും ചെയ്ത പ്രസ്തുത കുറിപ്പ്, ആസന്നഭൂതകാലത്തിലെ ഒരതിപ്രധാന ചരിത്രസംഭവത്തെ വിപ്ളവകരമായും വൈരുധ്യാത്മകമായും വ്യാഖ്യാനിച്ച് അതിലെ ശരിതെറ്റുകളെ ത്യാജ്യഗ്രാഹ്യ വിവേകത്തോടെ വ്യവച്ഛേദിച്ച് കാട്ടുകയും ചെയ്യുന്നുണ്ട്. മലബാര്‍ കലാപത്തിനെന്നപോലെ ഇ എം എസ് നടത്തിയ അതിന്റെ മാര്‍ക്സിസ്റ്റ് വായനക്ക് വര്‍ധിച്ച സമകാല പ്രസക്തിയുണ്ട്. ഇന്ന് നാം ഏറ്റുമുട്ടുന്നത് കോളനി വാഴ്ചയെക്കാള്‍ സമഗ്രവും സാര്‍വലൌകികവും ദയാരഹിതവും അമൂര്‍ത്തവുമായ ആഗോളമായ അധികാരവ്യവസ്ഥയോടാണ്. പലതരം ചെറുത്തുനില്‍പ്പുകള്‍ ലോകമെങ്ങും ഉയര്‍ന്നുവരുന്നുണ്ട്. അവയില്‍ പലതും ഭൂതകാലവിശ്വാസങ്ങളെയും മൂല്യങ്ങളേയും സാമൂഹ്യബന്ധങ്ങളെയും പുനരുദ്ധരിച്ചുകൊണ്ട് ആഗോളവല്‍ക്കരണത്തിന് ബദലുണ്ടാക്കാമെന്ന് കരുതുന്നു. മതവും വംശവും ഗോത്രവും ജാതിയും കൊണ്ട് നവജാത ശത്രുക്കളെ നേരിട്ടുകളയാമെന്ന് ചിലര്‍ വ്യാമോഹിക്കുകയും വാദിക്കുകയും ചെയ്യുന്നു. എന്നാല്‍ ശത്രുവിനോടൊപ്പം അവന്റെ ആയുധസാമഗ്രികളും ആയോധനമുറകളും പുതിയതാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. പഴയ പടവാളുകള്‍ക്കും പരിചകള്‍ക്കും കവചങ്ങള്‍ക്കും പുതിയ യുദ്ധങ്ങളില്‍ വിജയമോ ഭാവിയുടെ കിരീടം ചൂടാന്‍ വിധിയോ ഇല്ലെന്ന് തിരിച്ചറിയാത്തവര്‍ മാപ്പര്‍ഹിക്കുന്നില്ല. മതപ്രത്യയശാസ്ത്രങ്ങള്‍ക്ക് മര്‍ദനത്തിനെതിരെ മനുഷ്യരെ ഇളക്കിവിടാന്‍ കഴിയും. ഒപ്പം നീതിതുലഞ്ഞ ഇഹലോകത്തെ മാറ്റിമറിക്കാനല്ല, നീതി തികഞ്ഞ ഒരു പരലോക പ്രവേശനത്തിന് പ്രേരണയരുളി ആളുകളെ അത് മയക്കുകയും ചെയ്യുന്നു. ഒരേ ശത്രുവിനെതിരെ ഒരേ യുദ്ധത്തില്‍ ഒന്നിച്ചു നില്‍ക്കേണ്ടവരെ വിശ്വാസത്തിന്റെ പേരില്‍ പരസ്പരം പടവെട്ടുന്നവരാക്കി, ജനശത്രുക്കളെ സഹായിക്കാനും മതേതരമല്ലാത്ത ആശയാവലികള്‍ വഴിയൊരുക്കുമെന്ന് മലബാര്‍ കലാപം മാത്രമല്ല, ഇന്നും നമ്മുടെ ചുറ്റും നടക്കുന്ന പല സമരങ്ങളുടെയും ഭാവപ്പകര്‍ച്ചകളും കാട്ടിത്തരുന്നുണ്ട്. അപ്പോള്‍ ഇറാനിലായാലും ഇന്ത്യയിലായാലും അഫ്ഗാനിസ്ഥാനിലായാലും കിര്‍ഗിസ്ഥാനിലായാലും വളര്‍ന്നുവരുന്ന ജനമുന്നേറ്റങ്ങളുടെ വര്‍ഗപരമായ ഉള്ളടക്കം ഉയര്‍ത്തിപ്പിടിക്കാനും വര്‍ഗീയമായ വ്യതിയാനങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്താനും ഏകകാലത്ത് കഴിയുന്ന തൊഴിലാളിവര്‍ഗ രാഷ്ട്രീയ ബദല്‍ രൂപപ്പെടുത്തുകയല്ലാതെ വേറെ വഴിയൊന്നുമില്ല.

"ആഹ്വാനവും താക്കീതും'' പുതിയ കാലത്തിന്റെ വെളിച്ചത്തില്‍ പുനര്‍വായന നടത്തുമ്പോള്‍, അന്ന് മലബാര്‍ കലാപത്തെക്കുറിച്ച് എഴുതും വേളയില്‍ ഇ എം എസ്സിന്റെ മുന്നില്‍ ഉയര്‍ന്നുവരാത്ത ചില പ്രശ്നങ്ങള്‍, വിഷയത്തിന്റെ വേണ്ടത്ര വെളിപ്പെടാത്ത ചില വശങ്ങള്‍ ഇപ്പോള്‍ കുറേക്കൂടി തെളിഞ്ഞുകിട്ടുന്നുണ്ട്.... കൊളോണിയല്‍ അധികാരവ്യവസ്ഥയും നാടുവാഴിത്ത സമ്പദ്വ്യവസ്ഥയും അടിച്ചേല്‍പ്പിച്ച അനീതിക്കെതിരായ കലാപമായിരുന്നു തൊള്ളായിരത്തിരുപത്തൊന്നില്‍ മലബാറില്‍ പൊട്ടിപ്പുറപ്പെട്ടതെന്ന് ശരിയായിത്തന്നെ ആ രേഖ പറഞ്ഞുവെച്ചിട്ടുണ്ട്. മതവിശ്വാസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കൂടി അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ടെന്നും, അത് ലക്ഷണമൊത്ത ആ കര്‍ഷക കലാപം വര്‍ഗീയമായി വഴിതിരിഞ്ഞു പോവാന്‍ ഇടവരുത്തിയെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദേശ വംശ ലിംഗ മത ഭേദങ്ങളെ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന സാംസ്കാരിക മേല്‍ക്കോയ്മക്കെതിരായ സമരങ്ങള്‍ വര്‍ഗചൂഷണത്തിനെതിരായ സമരങ്ങളോടൊപ്പമോ ചിലപ്പോള്‍ അതിലധികമോ രാഷ്ട്രീയ അണിചേരലിനുള്ള മാധ്യമമായി മാറുന്ന ഒരു കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. തീര്‍ച്ചയായും പാശ്ചാത്യ കൊളോണിയലിസത്തിന്റെ അധിനിവേശം എല്ലായിടത്തും പാര്‍ശ്വവല്‍ക്കരിച്ച ഒരു ജനതയുടെ സ്വത്വപരമായ പ്രതിസന്ധികളുടെ, വ്യത്യസ്തതകളെ നിലനിര്‍ത്താനും രക്ഷിക്കാനുമുള്ള അഭിലാഷങ്ങളുടെ ഇഴകള്‍കൂടി മലബാര്‍ കലാപത്തില്‍ ഇടകലര്‍ന്നിരിക്കാമെന്ന് ന്യായമായും വിചാരിക്കാവുന്നതാണ്്. കഠിനജോലിക്ക് കുറഞ്ഞ കൂലി നല്‍കി മിച്ച മൂല്യം തട്ടിയെടുത്ത് ദരിദ്രവല്‍ക്കരിക്കപ്പെടുന്ന തൊഴിലാളികള്‍ അനുഭവിക്കുന്ന ചൂഷണത്തിനും അനീതിക്കും പരിഹാരം, രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥയുടെ പുനഃസംഘടനയും സമ്പത്തിന്റെ പുനര്‍വിതരണ (Redistribution) വും ആകുന്നു. എന്നാല്‍ പീഡിതരായ ജനതയുടെ ഭാഷയും കലയും വിശ്വാസങ്ങളുമെല്ലാം വളരാനും വികസിക്കാനും വഴിയൊരുക്കുന്നതിലൂടെ, സാംസ്കാരിക വൈവിധ്യത്തിന്റെ അംഗീകാര (Recognition) ത്തിലൂടെ മാത്രമേ സമൂഹത്തില്‍ നിലനില്‍ക്കുന്ന സാംസ്കാരിക അനീതി (Cultural insjustice) ക്ക് പരിഹാരമാവുകയുള്ളൂ. ഈ പുനര്‍വിതരണത്തിന്റെയും അംഗീകാരത്തിന്റെയും പ്രമേയങ്ങള്‍ പരസ്പരം വേര്‍തിരിക്കാന്‍ കഴിയാത്തതും ചിലപ്പോഴെങ്കിലും അന്യോന്യം ഒട്ടും ബന്ധമില്ലെന്ന് തോന്നിപ്പോകുന്നതും ആകാറുണ്ട്. മേല്‍പ്പറഞ്ഞ തൊഴിലാളി ചൂഷണത്തിന്റെ പ്രശ്നമെടുത്താല്‍ സാമ്പത്തിക പുനര്‍വിതരണത്തിനാണ്, സാംസ്കാരിക അംഗീകാരത്തിനല്ല, പ്രാമുഖ്യമുള്ളത്. എന്നാല്‍ ലൈംഗിക വൈകൃതമെന്ന് പരിഹസിച്ചും നിന്ദിച്ചും പൊതുസമൂഹം മാറ്റിനിര്‍ത്തുന്ന സ്വവര്‍ഗാനുരാഗികള്‍ക്ക് (Gay and Lesbian) വേണ്ടത് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പുനര്‍വിതരണമല്ല, തങ്ങളുടെ സവിശേഷമായ ലൈംഗികജീവിതത്തിനുള്ള സ്വാതന്ത്ര്യവും അംഗീകാരവുമാണ്. ഇനി, ലിംഗസമത്വത്തിന്റെ (Gender equality) കാര്യമെടുത്താല്‍ സ്ത്രീകള്‍ക്ക് ലഭിക്കേണ്ടത് എവിടെയും പുരുഷകേന്ദ്രിതമായ മൂല്യ വ്യവസ്ഥയില്‍നിന്നുള്ള മോചനമാണ്. പുരുഷത്വ (Masculinity) ത്തിന് സാമൂഹ്യസാമ്പത്തിക സാംസ്കാരിക രാഷ്ട്രീയ ജീവിതത്തിന്റെ സകല സന്ദര്‍ഭങ്ങളിലും കിട്ടിവരുന്ന പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാവണം. ഒപ്പം, കൂലിയില്ലാത്ത നൂറായിരം വീട്ടുപണികള്‍ ചെയ്യേണ്ടിവരുന്ന, പുറത്ത് കൂലികുറഞ്ഞ ജോലികള്‍മാത്രം ലഭിക്കുന്ന, സാമ്പത്തികമായ കൊടിയ ചൂഷണവും ദരിദ്രയായ സ്ത്രീ അനുഭവിക്കേണ്ടി വരുന്നുണ്ട്. അപ്പോള്‍ സ്ത്രീപ്രശ്നം പരിഹരിക്കന്‍ അംഗീകാരത്തോടൊപ്പം പുനര്‍വിതരണവും വേണമെന്ന് വരുന്നു. ഇവ്വിധം മലബാര്‍ കലാപത്തിനും സാമ്പത്തിക രാഷ്ട്രീയ കാരണങ്ങളോടൊപ്പം സാംസ്കാരികമായ അടിയൊഴുക്കുകളും ഉണ്ട്. ഈ അവസാനം പറഞ്ഞതിനെ "ആഹ്വാനവും താക്കീതും'' അവഗണിച്ചിട്ടില്ലെങ്കിലും വേണ്ടത്ര പരിഗണിച്ചു എന്ന് പറയാനാവില്ല. ഏതായാലും പുനര്‍വിതരണത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള തീവ്രമായ അഭിവാഞ്ഛകളാണ്, ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഗ്രാമവാസികളായ സാധാരണ ബഹുജനങ്ങളെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തില്‍ പ്രാണനെപ്പോലും സംത്യജിക്കാന്‍ സന്നദ്ധരാക്കിയതെന്ന്, ഇന്ന് നമുക്ക് കൂടുതല്‍ സ്പഷ്ടമായി തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

*
എം എം നാരായണന്‍ കടപ്പാട്: ദേശാഭിമാനി വാരിക 29-11-2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സമകാലികസംഭവങ്ങളെ ഇ എം എസ് ചരിത്രപരമായി സമീപിക്കുകയും ചരിത്രത്തെ വിപ്ളവകരമായി വ്യാഖ്യാനിക്കുകയും ചെയ്തു. ശുദ്ധ സൈദ്ധാന്തികവ്യായാമങ്ങള്‍ക്ക് അദ്ദേഹത്തിന് താല്‍പ്പര്യവും സമയവും ഇല്ലായിരുന്നു. ഇ എം എസ്സിന്റെ വിചാരങ്ങളും വിശകലനങ്ങളും വിപ്ളവകരമായ രാഷ്ട്രീയപ്രയോഗങ്ങളായിരുന്നു. 1946 ആഗസ്ത് 19ന് മലബാര്‍ കലാപത്തിന്റെ 25-ാം വാര്‍ഷികം പ്രമാണിച്ച് 'ദേശാഭിമാനി'യില്‍ എഴുതിയ 'ആഹ്വാനവും താക്കീതും' എന്ന ലേഖനം അത്തരമൊരു വിശകലനരീതിയുടെ വിശിഷ്ട മാതൃകയാണ്. ഇ എം എസ്സിന്റെ ജീവചരിത്രകാരനായ പി ജി ചൂണ്ടിക്കാട്ടിയപോലെ 'മലബാര്‍ കലാപത്തിന്റെ ആരോഗ്യകരമായ ജന്മിവിരുദ്ധവും സാമ്രാജ്യവിരുദ്ധവുമായ പൈതൃകത്തെ മുന്നോട്ടുകൊണ്ടുപോകണം എന്ന ആഹ്വാനവും, പിന്നീടതില്‍ പ്രത്യക്ഷപ്പെട്ട അനാരോഗ്യകരമായ വര്‍ഗീയതയെ വര്‍ജിക്കണം എന്ന താക്കീതു'മായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റിയുടെ പ്രമേയമായി പ്രസിദ്ധീകരിക്കപ്പെട്ട ആ ചെറു കുറിപ്പിന്റെ ഉള്ളടക്കം.