Saturday, December 3, 2011

അഡ്വക്കേറ്റ് ജനറലിനെ നീക്കം ചെയ്യണം

സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി മുല്ലപ്പെരിയാര്‍ സംബന്ധിച്ച് കേരളാ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് ഡാമിന്റെ സുരക്ഷയില്‍ അതീവ ഉല്‍ക്കണ്ഠ പുലര്‍ത്തുന്ന കേരള ജനതയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. മുല്ലപ്പെരിയാറിലെ ജലത്തെ ഉള്‍ക്കൊള്ളാന്‍ ഇടുക്കി, കുളമാവ്, ചെറുതോണി ഡാം സമുച്ചയത്തിനു ശേഷിയുണ്ടെന്നും ചെറുതോണിയിലെ ഷട്ടറുകള്‍ തുറന്നാല്‍ ജലം അറബിക്കടലില്‍ എത്തിക്കൊള്ളുമെന്നും ഏ ജി കോടതിയെ അറിയിച്ചു. ഭീതിപരത്തുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതു സര്‍ക്കാരിന്റെ നിലപാടല്ലെന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞെങ്കിലും ആ വാദം മുഖവിലക്കെടുക്കാന്‍ സാമാന്യ ജനം തയ്യാറാവില്ല. കാരണം, കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാരിന്റെ വിശ്വസ്തനും ഉന്നതനുമായ അഭിഭാഷകനാണല്ലോ അഡ്വക്കേറ്റ് ജനറല്‍.

തമിഴ്‌നാടിനുവേണ്ടി മുല്ലപ്പെരിയാര്‍ കേസില്‍ കേരളാ ഹൈക്കോടതിയില്‍ വാദിക്കാന്‍ വക്കാലത്തെടുത്ത അഭിഭാഷകനായാണ് ദണ്ഡപാണി ജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നില്‍ അറിയപ്പെടുന്നത്. തന്റെ പത്‌നി സുമതി ദണ്ഡപാണി തമിഴ്‌നാടിനുവേണ്ടി വാദിക്കാന്‍ കോടതിയില്‍ ഹാജരായില്ലെങ്കിലും 1996 ല്‍ ആ സംസ്ഥാനത്തിന്റെ വക്കാലത്തേറ്റിരുന്നതായി ദണ്ഡപാണി തന്നെ സമ്മതിക്കുന്നു. കേരളത്തിലെ ചില ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിനുവേണ്ടി പാരിതോഷികങ്ങള്‍ കൈപ്പറ്റിയതായി വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തില്‍ വേണം വിഷയം പരിശോധനാവിധേയമാക്കേണ്ടത്. അത്തരത്തിലൊരാളെ കേരളത്തിനുവേണ്ടി കേസ്‌വാദിക്കാന്‍ നിയോഗിച്ച യു ഡി എഫ് സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും വിശ്വാസ്യതയും ഉദ്ദേശശുദ്ധിയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

കേരളത്തിലെ നാലു ജില്ലകളിലെ ലക്ഷക്കണക്കിനു ജനങ്ങളെ ഉല്‍ക്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടുകളിലെ അയഞ്ഞ സമീപനം കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിരിക്കെയാണ്. അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായ പ്രകടനം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ പ്രതിഷേധാര്‍ഹമായ അഭിപ്രായ പ്രകടനത്തിന് പിന്നാലെവന്നത് യാദൃശ്ചികവും നിരുപദ്രവകരവുമായി കാണാന്‍ ആര്‍ക്കും കഴിയില്ല. മുല്ലപ്പെരിയാര്‍ ഡാം കേരളം പ്രചരിപ്പിക്കുന്ന തരത്തില്‍ ദുര്‍ബലമല്ലെന്ന വാദഗതി ശക്തമായി ഉയര്‍ത്തി തമിഴ്‌നാട് ഗവണ്‍മെന്റും മുഖ്യമന്ത്രി ജയലളിതയും തമിഴ്‌നാട്ടിലെ പല രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായ പ്രത്യാക്രമണം തുടര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ ഈ നിലപാട് കേരളത്തിന്റെ വാദഗതികളെ ദുര്‍ബലപ്പെടുത്തും. സുപ്രിം കോടതിയില്‍ നടന്നുവരുന്ന കേസിലും കേന്ദ്ര ഗവണ്‍മെന്റിന്റെ മാധ്യസ്ഥ ശ്രമങ്ങളിലും കേരളത്തിനേല്‍ക്കുന്ന പ്രഹരമാണിത്.

കേരളത്തിന്റെ പൊതുവികാരത്തിനും സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യങ്ങള്‍ക്കും ഗവണ്‍മെന്റ് നാളിതുവരെ പരസ്യമായി അവലംബിച്ചുപോന്ന നിലപാടുകള്‍ക്കും വിരുദ്ധമായി അഡ്വക്കേറ്റ് ജനറല്‍ നടത്തിയ അഭിപ്രായ പ്രകടനം അക്ഷന്തവ്യവും അപലപനീയവുമാണ്. ജനതാല്‍പര്യത്തെ അപ്പാടെ നിരാകരിച്ച അഡ്വക്കേറ്റ് ജനറല്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല. ഗവണ്‍മെന്റും മുഖ്യമന്ത്രിയും അഡ്വക്കേറ്റ് ജനറലിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണം. അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നു കരുതാനാവില്ല. അത്തരം അഭിപ്രായ പ്രകടനം ബന്ധപ്പെട്ട ഗവണ്‍മെന്റിന്റെ ബ്രീഫിംങ്ങിന്റെ അടിസ്ഥാനത്തിലാവണം. ആരാണ് ഗവണ്‍മെന്റിനുവേണ്ടി ഇത്തരത്തില്‍ ബ്രീഫിംങ്ങ് നല്‍കിയത്? അക്കാര്യം അന്വേഷണ വിധേയമാവണം. വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണം.

*
ജനയുഗം മുഖപ്രസംഗം 03 ഡിസംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി മുല്ലപ്പെരിയാര്‍ സംബന്ധിച്ച് കേരളാ ഹൈക്കോടതിയില്‍ സ്വീകരിച്ച നിലപാട് ഡാമിന്റെ സുരക്ഷയില്‍ അതീവ ഉല്‍ക്കണ്ഠ പുലര്‍ത്തുന്ന കേരള ജനതയെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. മുല്ലപ്പെരിയാറിലെ ജലത്തെ ഉള്‍ക്കൊള്ളാന്‍ ഇടുക്കി, കുളമാവ്, ചെറുതോണി ഡാം സമുച്ചയത്തിനു ശേഷിയുണ്ടെന്നും ചെറുതോണിയിലെ ഷട്ടറുകള്‍ തുറന്നാല്‍ ജലം അറബിക്കടലില്‍ എത്തിക്കൊള്ളുമെന്നും ഏ ജി കോടതിയെ അറിയിച്ചു. ഭീതിപരത്തുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതു സര്‍ക്കാരിന്റെ നിലപാടല്ലെന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞെങ്കിലും ആ വാദം മുഖവിലക്കെടുക്കാന്‍ സാമാന്യ ജനം തയ്യാറാവില്ല. കാരണം, കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ചുമതലപ്പെട്ട സര്‍ക്കാരിന്റെ വിശ്വസ്തനും ഉന്നതനുമായ അഭിഭാഷകനാണല്ലോ അഡ്വക്കേറ്റ് ജനറല്‍.