Wednesday, December 14, 2011

ബിഎസ്എന്‍എല്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കം

നഷ്ടത്തിന്റെ പേരില്‍ ബിഎസ്എന്‍എല്ലില്‍നിന്ന് ഒരു ലക്ഷം ജീവനക്കാരെ പിരിച്ചുവിടാനും ഓഹരികള്‍ വിറ്റ് കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാനുമുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍ . പ്രതിവര്‍ഷം 40,000 കോടി രൂപ വരുമാനവും 10,000 കോടി ലാഭവുമുണ്ടായിരുന്ന ബിഎസ്എന്‍എല്‍ 2009-10 സാമ്പത്തികവര്‍ഷം 1823 കോടിയും 2010-11ല്‍ 6384 കോടിയും നഷ്ടം രേഖപ്പെടുത്തി. സര്‍ക്കാരിന്റെ പൊതുമേഖലാ വിരുദ്ധനിലപാടും മാനേജ്മെന്റിന്റെ പിടിപ്പുകേടുമാണ് കമ്പനിയെ നഷ്ടത്തിലാക്കിയത്. എന്നാല്‍ , നഷ്ടത്തിന്റെ ഉത്തരവാദിത്തം തൊഴിലാളികളുടെ വേതനച്ചെലവാണെന്ന് പ്രചരിപ്പിക്കുകയും തൊഴിലാളികളെ പിരിച്ചുവിടാനുള്ള വിആര്‍എസ് പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കുകയുമാണ് മാനേജ്മെന്റ് ചെയ്തത്. ഇന്ത്യന്‍ ടെലികോം കമ്പോളത്തില്‍ സ്വകാര്യകമ്പനികളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാന്‍ ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള എല്ലാ കരാറുകളും സര്‍ക്കാര്‍ റദ്ദാക്കി. 2007ല്‍ മന്ത്രി എ രാജ 4.5 കോടി കണക്ഷന്‍ നല്‍കാവുന്ന ഉപകരണങ്ങള്‍ വാങ്ങാനുള്ള ടെന്‍ഡറും 2010ല്‍ 9.3 കോടി കണക്ഷന്‍ നല്‍കാനുള്ള ഉപകരണങ്ങള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ സാം പിത്രോഡ നിര്‍ദേശ പ്രകാരവും റദ്ദാക്കി. പിന്നീട് 55 ലക്ഷത്തിന്റെ കരാര്‍ നല്‍കിയെങ്കിലും അതും റദ്ദാക്കുകയാണുണ്ടായത്. ചുരുക്കത്തില്‍ 2006ന് ശേഷം ബിഎസ്എന്‍എല്‍ മൊബൈല്‍ കപ്പാസിറ്റി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു.

ഗ്രാമീണമേഖലയില്‍ സേവനം നല്‍കുന്നതിന്റെ ഭാഗമായി പ്രതിവര്‍ഷം 10,000 കോടിയോളം രൂപ നഷ്ടം രേഖപ്പെടുത്തുന്ന കമ്പനിയാണ് ബിഎസ്എന്‍എല്‍ . ഗ്രാമീണ മേഖലയിലെ സേവനത്തിന്റെ ഭാഗമായുണ്ടാകുന്ന നഷ്ടം നികത്താനാവശ്യമായ നടപടികള്‍ 2008 ഏപ്രിലോടെ പൂര്‍ണമായും നിര്‍ത്തിവച്ചു. ലൈസന്‍സ് ഫീസിനത്തിലും സ്വകാര്യ കമ്പനികള്‍ ബിഎസ്എന്‍എല്ലിന് നല്‍കേണ്ട തുകയുമുള്‍പ്പെടെ 7200 കോടി രൂപയാണ് സര്‍ക്കാര്‍ നിഷേധിച്ചത്. കരുതല്‍ധനത്തില്‍നിന്ന് 18,500 കോടി രൂപ 3ജി സ്പെക്ട്രത്തിന്റെ പേരില്‍ സര്‍ക്കാര്‍ കൈക്കലാക്കി. ബിഎസ്എന്‍എല്ലിന് ലഭിക്കേണ്ട സര്‍ക്കാര്‍ സഹായങ്ങള്‍ നിഷേധിച്ചും മൊബൈല്‍ കപ്പാസിറ്റി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ റദ്ദാക്കിയതും സ്ഥാപനത്തെ സാമ്പത്തികമായി നഷ്ടത്തിലാക്കുകയാണ്. അതിന്റെ ഉത്തരവാദിത്തമാകട്ടെ തൊഴിലാളികളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ബിഎസ്എന്‍എല്ലില്‍നിന്ന് ഒരു ലക്ഷത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്. കൃത്യമായി പറഞ്ഞാല്‍ 99,614 ജീവനക്കാര്‍ . ഓരോ വിഭാഗത്തിലും നിശ്ചിത എണ്ണം ജീവനക്കാരെ വിആര്‍എസ് നല്‍കി പുറത്താക്കണമെന്നാണ് നിര്‍ദേശം. ഇത് നിര്‍ബന്ധ പിരിച്ചുവിടലാണ്. ജീവനക്കാരെ പുറത്താക്കാന്‍ സാമ്പത്തിക സഹായം നല്‍കണമെന്ന് മാനേജ്മെന്റ് ഡിഒടി (ഡിപ്പാര്‍ട്മെന്റ് ഓഫ് ടെലികോം)യോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിആര്‍എസ് നല്‍കി സ്ഥാപനത്തെ രക്ഷപ്പെടുത്താമെന്നത് കേവലം വ്യാമോഹമാണെന്ന് എംടിഎന്‍എല്ലിലെ അനുഭവം തെളിയിക്കുന്നു. മൂന്ന് തവണ വിആര്‍എസ് നല്‍കിയിട്ടും സ്ഥാപനം ഇപ്പോഴും നഷ്ടത്തിലാണ്. വിആര്‍എസ് പാക്കേജിലൂടെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യഥാര്‍ഥത്തില്‍ ജീവനക്കാരുടെ പെന്‍ഷന്‍പോലും അവതാളത്തിലാകാനാണ് സാധ്യത. കാരണം ഒരു ലക്ഷം ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കിയാല്‍ ബിഎസ്എന്‍എല്ലിന്റെ പെന്‍ഷന്‍ബാധ്യത വര്‍ധിക്കുകയും തല്‍ഫലമായി കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി മൂര്‍ച്ഛിക്കുകയും കമ്പനി സ്വകാര്യവല്‍ക്കരണത്തിലേക്ക് നീങ്ങുകയുംചെയ്യും. സ്വകാര്യവല്‍ക്കരിക്കപ്പെട്ടാല്‍ പെന്‍ഷന്‍ നല്‍കില്ല. ജീവനക്കാരെ പിരിച്ചുവിടാതെ കാര്യക്ഷമമായ സേവനത്തിലൂടെ മെച്ചപ്പെട്ട മാര്‍ക്കറ്റിങ് സംവിധാനത്തിലൂടെ ആവശ്യത്തിന് ഉപകരണം ലഭ്യമാക്കിക്കൊണ്ട് കമ്പനിയെ സാമ്പത്തികമായി മുന്നോട്ടുനയിക്കാമെന്നിരിക്കെ തൊഴിലാളികളെ പിരിച്ചുവിടുന്നത് പിത്രോഡ നിര്‍ദേശിച്ച സ്വകാര്യവല്‍ക്കരണത്തിന്റെ മുന്നോടിയാണ്. തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ട് നഷ്ടം നികത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ അര്‍ഹതപ്പെട്ട സഹായങ്ങള്‍ നിഷേധിക്കുകയാണ്. കമ്പനി രക്ഷപ്പെടുത്താനല്ല മറിച്ച് തൊഴിലാളികളുടെ സംഘടിതശേഷി ദുര്‍ബലപ്പെടുത്തി സ്ഥാപനത്തിന്റെ ഓഹരി വില്‍ക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. ആയിരത്തറുനൂറിലധികം വരുന്ന ഐടിഎസ് ഉദ്യോഗസ്ഥര്‍ 11 വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരായി തുടരുകയാണ്. ഗ്രൂപ്പ്-ബി, ഗ്രൂപ്പ്-സി, ഗ്രൂപ്പ്-ഡി ജീവനക്കാരെല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബിഎസ്എന്‍എല്‍ ജീവനക്കാരായി മാറിക്കഴിഞ്ഞിട്ടും ഐടിഎസ് ഓഫീസര്‍മാരെ അതിലേക്ക് മാറ്റാന്‍ തയ്യാറായിട്ടില്ല. സംഘടനകളുടെ ശക്തമായ ആവശ്യത്തെതുടര്‍ന്ന് ബിഎസ്എന്‍എല്‍ തെരഞ്ഞെടുക്കാത്ത ഐടിഎസ് ഓഫീസര്‍മാരെ തിരിച്ചയക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടും അത് നടപ്പാക്കുന്നതില്‍ മാനേജ്മെന്റ് വിമുഖത കാട്ടുകയാണ്. ടെലികോംരംഗം അഴിമതിയുടെ കൂത്തരങ്ങായി മാറിക്കഴിഞ്ഞു. 2ജി സ്പെക്ട്രം വില്‍പ്പനയിലൂടെ 1.76 ലക്ഷം കോടി സര്‍ക്കാര്‍ ഖജനാവിന് നഷ്ടപ്പെട്ടതിന് പുറമെ ഇപ്പോള്‍ 3ജി ലേലത്തിലൂടെയും 20,000 കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് നഷ്ടമുണ്ടായതായി ആരോപണം ഉയര്‍ന്നിരിക്കുന്നു. ലൈസന്‍സെടുക്കാത്ത സര്‍ക്കിളുകളില്‍ സ്വകാര്യ കമ്പനികള്‍ പരസ്പര സഹകരണത്തിലൂടെ 3ജി സേവനം നടത്തുകയാണ്. നിയമവിരുദ്ധമായ ഈ നടപടിക്ക് സാധുത നല്‍കാനാണ് പുതിയ ടെലികോം നയത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ലൈസന്‍സില്ലാതെ 3ജി സേവനം നടത്തുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. മറിച്ച് സ്വകാര്യ കമ്പനികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നാണ് പ്രധാനമന്ത്രി ഈയിടെ നടന്ന സ്വകാര്യ കമ്പനി ഉടമകളുടെയും വ്യാപാരപ്രമുഖരുടെയും യോഗത്തില്‍ ഉറപ്പുനല്‍കിയത്. സ്വകാര്യകമ്പനികളുടെ പ്രതിസന്ധിയെ അനുകമ്പയോടെ കാണുകയും ഉദാരമായ സബ്സിഡികളും രക്ഷാപാക്കേജുകളും നല്‍കി പുനരുദ്ധരിക്കാന്‍ മുന്നിട്ടിറങ്ങുകയുംചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ കമ്പനിയായ ബിഎസ്എന്‍എല്ലിനെ ആസൂത്രിതമായ നടപടികളിലൂടെ പ്രതിസന്ധിയിലാക്കി അവയുടെ ആസ്തികള്‍ കൈയൊഴിയാനും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടാനുമാണ് പദ്ധതി തയ്യാറാക്കുന്നത്. രാജ്യത്തിന്റെ നിലനില്‍പ്പിനും ഉപയോക്താക്കളുടെ താല്‍പ്പര്യത്തിനും ബിഎസ്എന്‍എല്‍ നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. തൊഴിലാളികളെ നിലനിര്‍ത്തി കാര്യക്ഷമമായ സേവനത്തിലൂടെ ബിഎസ്എന്‍എല്ലിനെ ശക്തിപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവച്ച് ഡിസംബര്‍ 15ന് ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്കുകയാണ്. ഒരു പൊതുമേഖലാ സ്ഥാപനം സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ സമരം. പണിമുടക്കിന് മുഴുവന്‍ ബഹുജനങ്ങളുടെയും തൊഴിലാളി സംഘടനകളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.

*
കെ മോഹനന്‍ (ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നഷ്ടത്തിന്റെ പേരില്‍ ബിഎസ്എന്‍എല്ലില്‍നിന്ന് ഒരു ലക്ഷം ജീവനക്കാരെ പിരിച്ചുവിടാനും ഓഹരികള്‍ വിറ്റ് കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാനുമുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍ . പ്രതിവര്‍ഷം 40,000 കോടി രൂപ വരുമാനവും 10,000 കോടി ലാഭവുമുണ്ടായിരുന്ന ബിഎസ്എന്‍എല്‍ 2009-10 സാമ്പത്തികവര്‍ഷം 1823 കോടിയും 2010-11ല്‍ 6384 കോടിയും നഷ്ടം രേഖപ്പെടുത്തി. സര്‍ക്കാരിന്റെ പൊതുമേഖലാ വിരുദ്ധനിലപാടും മാനേജ്മെന്റിന്റെ പിടിപ്പുകേടുമാണ് കമ്പനിയെ നഷ്ടത്തിലാക്കിയത്. എന്നാല്‍ , നഷ്ടത്തിന്റെ ഉത്തരവാദിത്തം തൊഴിലാളികളുടെ വേതനച്ചെലവാണെന്ന് പ്രചരിപ്പിക്കുകയും തൊഴിലാളികളെ പിരിച്ചുവിടാനുള്ള വിആര്‍എസ് പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കുകയുമാണ് മാനേജ്മെന്റ് ചെയ്തത്. ഇന്ത്യന്‍ ടെലികോം കമ്പോളത്തില്‍ സ്വകാര്യകമ്പനികളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കാന്‍ ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ ഉപകരണങ്ങള്‍ വാങ്ങാനുള്ള എല്ലാ കരാറുകളും സര്‍ക്കാര്‍ റദ്ദാക്കി. 2007ല്‍ മന്ത്രി എ രാജ 4.5 കോടി കണക്ഷന്‍ നല്‍കാവുന്ന ഉപകരണങ്ങള്‍ വാങ്ങാനുള്ള ടെന്‍ഡറും 2010ല്‍ 9.3 കോടി കണക്ഷന്‍ നല്‍കാനുള്ള ഉപകരണങ്ങള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ സാം പിത്രോഡ നിര്‍ദേശ പ്രകാരവും റദ്ദാക്കി. പിന്നീട് 55 ലക്ഷത്തിന്റെ കരാര്‍ നല്‍കിയെങ്കിലും അതും റദ്ദാക്കുകയാണുണ്ടായത്. ചുരുക്കത്തില്‍ 2006ന് ശേഷം ബിഎസ്എന്‍എല്‍ മൊബൈല്‍ കപ്പാസിറ്റി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം സ്വകാര്യ കമ്പനികള്‍ക്കുവേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചു.