Thursday, May 31, 2012

എ കെ ആന്റണിയുടെ സത്വരശ്രദ്ധ പതിയാന്‍

നെയ്യാറ്റിന്‍കരയില്‍ സിപിഐ എം ജയിച്ചാല്‍ ഒഞ്ചിയം ആവര്‍ത്തിക്കുമെന്ന് താങ്കള്‍ പ്രസംഗിച്ചതായി മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് കണ്ടു. അക്രമരാഷ്ട്രീയത്തിന് ഫുള്‍സ്റ്റോപ്പിടാനുള്ള അവസരമാണ് നെയ്യാറ്റിന്‍കരക്കാര്‍ക്ക് കൈവന്നിരിക്കുന്നതെന്നും താങ്കള്‍ കൂട്ടിച്ചേര്‍ത്തു. ആദ്യത്തേതെങ്ങനെയാണെന്ന് മനസിലായില്ല. രണ്ടാമത് കൂട്ടിച്ചേര്‍ത്തത് ശരിയുമാണ്. ചന്ദ്രശേഖരന്‍ നിഷ്ഠുരമായി കൊല്ലപ്പെട്ടത് യുഡിഎഫ് ഭരണത്തിലാണ്, എല്‍ഡിഎഫ് ഭരണകാലത്തല്ല. കൊലപാതകത്തില്‍ സിപിഐ എം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പേര് കൊലയ്ക്കുത്തരവാദികളെന്നപേരില്‍ താങ്കളുടെ സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചുകൊടുത്തിട്ടുണ്ടെന്നത് നേരാണ്. താങ്കള്‍ ഉള്‍പ്പെടുന്ന സര്‍ക്കാരിലെ ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഈ നുണപ്രചാരവേല നയിക്കുന്നത്. അന്വേഷണം വഴിതിരിച്ചുവിടാനും യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുമാണ് താങ്കളുടെ പാര്‍ടി ശ്രമിക്കുന്നതെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്.

എല്‍ഡിഎഫിന്റെ ജയം ഉറപ്പുവരുത്തിയാല്‍മാത്രമേ കൊലപാതകരാഷ്ട്രീയത്തിനും വര്‍ഗീയമായ ഏറ്റുമുട്ടലിനും കൊലയ്ക്കും അറുതിവരുത്താന്‍ കഴിയൂ എന്നതാണ് കേരളത്തിലെയും ഇന്ത്യയിലെയും അനുഭവം. മഹാത്മാഗാന്ധിയെ വധിച്ചത് ഇടതുപക്ഷമല്ല. കൊല്ലപ്പെട്ടത് ഇടതുപക്ഷഭരണത്തിലുമല്ല. ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും കൊല്ലപ്പെട്ടതിലും ഇടതുപക്ഷത്തിന് പങ്കില്ല. അത്തരത്തില്‍ ആരോപണവും ഇല്ല. 1987ല്‍ ചീമേനിയില്‍ അഞ്ച് സിപിഐ എം പ്രവര്‍ത്തകരെ തീയിട്ടും വെട്ടിയും കൊന്നത് താങ്കളുടെ പാര്‍ടിയില്‍പ്പെട്ട ക്രിമിനല്‍സംഘമാണ്; താങ്കളുടെ പാര്‍ടിയുടെ ഭരണകാലത്തുമാണ്. മാറാട്ട് ഒന്‍പതുപേര്‍ കൊല്ലപ്പെട്ടത് താങ്കളുടെ പാര്‍ടി ഭരിക്കുന്ന കാലത്താണ്; താങ്കള്‍ മുഖ്യമന്ത്രിയായിരുന്നകാലത്താണ്. താങ്കള്‍ നിശ്ചയിച്ച ജുഡീഷ്യല്‍ കമീഷന്‍ ഈ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ശുപാര്‍ശ ചെയ്തു. എല്‍ഡിഎഫ് ഭരണകാലത്ത് മൂന്നുതവണ ഈ ശുപാര്‍ശ നടപ്പില്‍വരുത്തണമെന്ന് താങ്കള്‍ക്ക് പ്രാമുഖ്യമുള്ള കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിന് ഇന്നുവരെ ഉത്തരവുണ്ടായില്ല. ആരെ രക്ഷിക്കാനാണിത് ചെയ്തത്? കൊലപാതകികളെ രക്ഷിക്കാനോ കൊല്ലപ്പെട്ടവര്‍ക്ക് നീതി ഉറപ്പുവരുത്താനോ?

സിപിഐ എം നേതാവും എംഎല്‍എയുമായിരുന്ന സ. കുഞ്ഞാലിയെ വെടിവച്ചുകൊന്നത് താങ്കള്‍ മറന്നിരിക്കാനിടയില്ല. താങ്കള്‍ കോണ്‍ഗ്രസിലെ ഒരു ഗ്രൂപ്പിന്റെ നേതാവായിട്ടാണല്ലോ അറിയപ്പെടുന്നത്. താങ്കളുടെ ഗ്രൂപ്പില്‍പ്പെട്ട പ്രഗത്ഭനായ നേതാവായിരുന്നു കൊലക്കേസില്‍ ഒന്നാംപ്രതി. ആ പ്രതി ഇപ്പോള്‍ യുഡിഎഫ് മന്ത്രിസഭയില്‍ അംഗമാണ്. സ. അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെട്ടതും കോണ്‍ഗ്രസിന്റെ ഭരണകാലത്താണ്. ഇ പി ജയരാജനെ തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ വെടിവച്ചുകൊല്ലാന്‍ ഗുണ്ടകളെ നിയോഗിച്ചത് താങ്കളുടെ പാര്‍ടിയില്‍പെട്ട പാര്‍ലമെന്റ് അംഗമാണെന്നോര്‍ക്കുന്നുണ്ടോ? തലനാരിഴയ്ക്കാണ് ആ സഖാവിന്റെ ജീവന്‍ രക്ഷപ്പെട്ടത്. ജീവിക്കുന്ന രക്തസാക്ഷിയാണദ്ദേഹം. പി ജയരാജനെ വേട്ടയാടാന്‍ താങ്കളുടെ പാര്‍ടിക്കാര്‍ ശ്രമം തുടരുകയാണല്ലോ. ജയരാജനെ തിരുവോണനാളില്‍ വീട്ടില്‍ ഭാര്യയുടെ മുമ്പില്‍വച്ചാണ് വകവരുത്താന്‍ ശ്രമിച്ചത്. അത്ഭുതകരമായി രക്ഷപ്പെട്ടു. അംഗവൈകല്യം സംഭവിക്കുകയുംചെയ്തു. വിദ്യാര്‍ഥിനേതാവ് കെ വി സുധീഷിനെ സ്വന്തം വീട്ടില്‍ മാതാപിതാക്കളുടെ മുമ്പിലാണ് വെട്ടിനുറുക്കിക്കൊന്നത്. മേപ്പയൂരിലെ ഇബ്രായിയും കല്ലാച്ചിയിലെ ബിനുവും കൊല്ലപ്പെട്ടതോര്‍ക്കണം. ടി പി ചന്ദ്രശേഖരന്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നേരിട്ടു പറഞ്ഞിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും എന്തുകൊണ്ടാണ് സംരക്ഷണം ഉറപ്പുവരുത്താതിരുന്നത് എന്ന് മുതിര്‍ന്ന നേതാവായ താങ്കള്‍ തിരക്കിയിട്ടുണ്ടാകുമെന്ന് കരുതട്ടെ. എന്തായിരുന്നു അതിന് ലഭിച്ച മറുപടി? കേരളത്തിലേക്ക് താങ്കള്‍ ഇടയ്ക്കെങ്കിലും നോക്കാറുണ്ട് എന്നാണ് വിശ്വാസം. കാസര്‍കോട് വെടിവയ്പ് കേസ് അന്വേഷിക്കുന്ന നിസാര്‍കമീഷനെ പിരിച്ചുവിട്ടതും മാറാട് കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രവര്‍ത്തനം വേണ്ടെന്നു വച്ചതും നരിക്കാട്ടേരിയില്‍ ബോംബ് നിര്‍മാണത്തിനിടെ അഞ്ച് മുസ്ലിംലീഗുകാര്‍ മരണപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണം മരവിപ്പിച്ചതും ആരാണെന്ന് സഹപ്രവര്‍ത്തകനായ ഉമ്മന്‍ചാണ്ടിയോട് താങ്കള്‍ അന്വേഷിക്കുമെന്ന് കരുതട്ടെ. അതൊന്നും എല്‍ഡിഎഫിന് പങ്കാളിത്തമുള്ള സംഭവങ്ങളല്ല എന്നതും ഓര്‍ക്കുമല്ലോ. നെയ്യാറ്റിന്‍കരയില്‍ വോട്ടുപിടിക്കാന്‍ ഒഞ്ചിയംസംഭവം ആയുധമാക്കാന്‍ താങ്കള്‍കൂടി തയ്യാറായതില്‍ അത്ഭുതപ്പെടുന്നില്ല. യുഡിഎഫിന്റെ ഏക പ്രചാരണവിഷയം അതായതിലും അതിശയിക്കുന്നില്ല. മറ്റെന്തെങ്കിലും പറയാന്‍ ഇല്ലാത്ത താങ്കളുടെ കക്ഷിയും മുന്നണിയും കണ്ണീരുവിറ്റ് വോട്ടുവാങ്ങാന്‍ ശ്രമിച്ചല്ലേ മതിയാകൂ.

സംസ്ഥാനത്ത് ഇന്ന് നടക്കുന്ന കൊടുംക്രൂരതകളില്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്ന് ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് താങ്കള്‍ ഒളിച്ചോടില്ല എന്നാണ് കരുതുന്നത്. കട്ടപ്പനയില്‍ യുവാവിനെ കൊന്നത് മത്സ്യം മോഷ്ടിച്ചു എന്നാരോപിച്ചാണ്. വഴിയാത്രക്കാരനായ രഘുവിനെ പെരുമ്പാവൂരില്‍വച്ച് തല്ലിക്കൊന്നത് കണ്ണൂര്‍ എം പി കെ സുധാകരന്റെ ഗണ്‍മാനാണ്. കൊലചെയ്തവരില്‍ മൂന്നാമത് ഒരാള്‍കൂടിയുണ്ടെന്ന് പോലീസ് കണ്ടെത്തിയെങ്കിലും ആയാളെ ഇതുവരെ പിടികൂടിയിട്ടില്ല. കൊട്ടാരക്കര വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാര്‍ മൃഗീയമായി ആക്രമിക്കപ്പെട്ടു. പ്രതികളെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അങ്ങയുടെ അനുയായികളുടെ ഭരണം വന്ന് എട്ട് മാസത്തിനിടയില്‍ 261 കൊലപാതകങ്ങളും 2437 ഭവനഭേദനവും 1552 വീടുകളിലെ മോഷണവും 164 ക്ഷേത്രമോഷണവും 8405 സ്ത്രീപീഡനവും 973 ബാലപീഡനങ്ങളും 1132 ബലാത്സംഗങ്ങളും 3756 മാനഭംഗങ്ങളും 14193 സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും 1484 കുട്ടികള്‍ക്കെതിരായ അക്രമങ്ങളും 221പേരെ തട്ടിക്കൊണ്ടുപോയ സംഭവങ്ങളും 6039 ആത്മഹത്യകളും നടന്നു എന്നാണ് നിയമസഭയില്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. റെക്കോഡ് വേഗത്തിലാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത്. കഴിഞ്ഞ നിയമസഭാ സമ്മേളനഘട്ടത്തിലാണ് എസ്എഫ്ഐയുടെ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് രാജനെ കോണ്‍ഗ്രസുകാര്‍ മൃഗീയമായി കൊലപ്പെടുത്തിയ സംഭവമുണ്ടായത്. പാലക്കാട്ട് ഡിവൈഎഫ്ഐ നേതാവ് വിനീഷിനെ ബിജെപിക്കാര്‍ കൊലപ്പെടുത്തിയ സംഭവവും ഈ അടുത്ത കാലത്താണ് ഉണ്ടായത്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടു എന്നതല്ലേ ഒരു വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ അനുഭവം? കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്കുപോലും സുരക്ഷിതമായി ജോലിചെയ്യാന്‍ കഴിയുന്നില്ലല്ലോ? അവരെ വെടിവച്ചുകൊല്ലുന്നവരെയല്ലേ സംരക്ഷിക്കുന്നത്? ഇതൊന്നും ഇടതുപക്ഷത്തിന്റെ പങ്കാളിത്തംകൊണ്ട് സംഭവിക്കുന്നതല്ലല്ലോ.

യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിക്കാന്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പുകൊണ്ട് സാധ്യമാകുമെങ്കില്‍, കേരളത്തോടും ജനങ്ങളോടും തെല്ലെങ്കിലും സ്നേഹം അങ്ങയുടെ മനസ്സില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ വിജയിപ്പിക്കാനല്ലേ അഭ്യര്‍ഥിക്കേണ്ടത്? സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ചൈനാ സന്ദര്‍ശനത്തിന് പോയതിനെക്കുറിച്ച്, അങ്ങനെയൊരു യാത്രയേ നടത്തിയിട്ടില്ല, നിലത്തുനിന്ന് പൊങ്ങിയിട്ടില്ല എന്നാണ് താങ്കളുടെ അനുയായി കെ സുധാകരന്‍ എംപി പറഞ്ഞിരുന്നത്. ആ നിലവാരത്തിലേക്ക് താങ്കള്‍ താഴില്ല എന്ന് വിശ്വസിച്ചിരുന്നു. നെയ്യാറ്റിന്‍കരയിലെ അങ്ങയുടെ പ്രകടനം വീക്ഷിച്ചപ്പോള്‍, ആ വിശ്വാസം തകര്‍ന്നുപോയി എന്നു പറയുന്നതില്‍ പരിഭവിക്കരുത്.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 31 മേയ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നെയ്യാറ്റിന്‍കരയില്‍ സിപിഐ എം ജയിച്ചാല്‍ ഒഞ്ചിയം ആവര്‍ത്തിക്കുമെന്ന് താങ്കള്‍ പ്രസംഗിച്ചതായി മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത് കണ്ടു. അക്രമരാഷ്ട്രീയത്തിന് ഫുള്‍സ്റ്റോപ്പിടാനുള്ള അവസരമാണ് നെയ്യാറ്റിന്‍കരക്കാര്‍ക്ക് കൈവന്നിരിക്കുന്നതെന്നും താങ്കള്‍ കൂട്ടിച്ചേര്‍ത്തു. ആദ്യത്തേതെങ്ങനെയാണെന്ന് മനസിലായില്ല. രണ്ടാമത് കൂട്ടിച്ചേര്‍ത്തത് ശരിയുമാണ്. ചന്ദ്രശേഖരന്‍ നിഷ്ഠുരമായി കൊല്ലപ്പെട്ടത് യുഡിഎഫ് ഭരണത്തിലാണ്, എല്‍ഡിഎഫ് ഭരണകാലത്തല്ല. കൊലപാതകത്തില്‍ സിപിഐ എം പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പേര് കൊലയ്ക്കുത്തരവാദികളെന്നപേരില്‍ താങ്കളുടെ സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചുകൊടുത്തിട്ടുണ്ടെന്നത് നേരാണ്. താങ്കള്‍ ഉള്‍പ്പെടുന്ന സര്‍ക്കാരിലെ ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഈ നുണപ്രചാരവേല നയിക്കുന്നത്. അന്വേഷണം വഴിതിരിച്ചുവിടാനും യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനുമാണ് താങ്കളുടെ പാര്‍ടി ശ്രമിക്കുന്നതെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്.