Sunday, July 7, 2013

സ്വാശ്രയ കച്ചവടത്തിനേറ്റ പ്രഹരം

കേരളത്തിലെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ജൂലൈ 4ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായം സ്വാഗതാര്‍ഹമാണ്. കച്ചവട മാനേജ്മെന്റുകളുടെ ധാര്‍ഷ്ട്യത്തിനും അവരെ വഴിവിട്ട് സഹായിക്കുന്ന യുഡിഎഫ് സര്‍ക്കാരിനും കനത്ത പ്രഹരമാണ് ഈ വിധി. സാമൂഹിക പ്രതിബദ്ധതയില്‍ അധിഷ്ഠിതമായ ഇത്തരം വിധികള്‍, സാധാരണക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശ്വാസം പകരുന്നു. വന്‍ തുക നേരത്തെ പറഞ്ഞുറപ്പിച്ചശേഷം, കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ നടത്തിയ "തട്ടിപ്പു പരീക്ഷ" റദ്ദാക്കിയ ജസ്റ്റിസ് ജയിംസ് അധ്യക്ഷനായ കമ്മിറ്റിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരിക്കുന്നു. ശ്രദ്ധേയമായ ഒട്ടേറെ കാര്യങ്ങള്‍ ഈ വിധിന്യായത്തില്‍ കാണാനാവും.

പരീക്ഷ നടത്തുന്നതിനെതിരെ മെയ് 31ന് കോഴിക്കോട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധസമരത്തെ പൊലീസ് ഭീകരമായി വേട്ടയാടി. നിരവധി എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എന്നിട്ടും എസ്എഫ്ഐ സമരം തുടര്‍ന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത്, ജസ്റ്റിസ് ജയിംസ് കമ്മിറ്റിക്കു മുന്നില്‍ എസ്എഫ്ഐയും പരീക്ഷാക്രമക്കേടിന്റെയും തട്ടിപ്പിന്റെയും ദൃശ്യങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളും തെളിവുകളും രേഖകളും സമര്‍പ്പിച്ചു. ഒടുവില്‍ ജൂണ്‍ ഏഴിന് മേല്‍നോട്ടസമിതി പരീക്ഷ റദ്ദുചെയ്തു. ആ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച കച്ചവട മാനേജ്മെന്റുകള്‍ ഹൈക്കോടതി വിധിയോടെ ഇളിഭ്യരായിരിക്കുന്നു. പരീക്ഷാ തട്ടിപ്പിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐയുടെ നിലപാടുകള്‍ക്ക് കിട്ടിയ അംഗീകാരംതന്നെയാണ് ഇത്.

മെയ് 31ന് കോഴിക്കോട്ട് എംഇഎസ് രാജ റെസിഡന്‍ഷ്യല്‍ സ്കൂളില്‍, പരീക്ഷ നടക്കുന്നതിനു മുമ്പുതന്നെ തട്ടിപ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. എന്നിട്ടും സ്വാശ്രയ മാനേജ്മെന്റുകള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും തയ്യാറായില്ല. സ്വാശ്രയ ലോബിക്കു വേണ്ട സര്‍വ പിന്തുണയും നല്‍കി തട്ടിപ്പുപരീക്ഷ നടത്താന്‍ എല്ലാ സുരക്ഷിതത്വവും പൊലീസ് കാവലും ഏര്‍പ്പെടുത്തി മാനേജ്മെന്റുകളുടെ വിനീത ദാസന്മാരായി സര്‍ക്കാര്‍ മാറി. പരീക്ഷ നടത്തുന്നതിനെതിരെയും നടന്ന പരീക്ഷ റദ്ദാക്കുന്നതിനുവേണ്ടിയും സംഘടിപ്പിച്ച ഉശിരന്‍ പോരാട്ടങ്ങള്‍തന്നെയാണ് ഒടുവില്‍ മേല്‍നോട്ട കമ്മിറ്റിയെക്കൊണ്ട് ഇപ്രകാരം ഒരു തീരുമാനമെടുപ്പിച്ചത്. ആയിരത്തോളം അപേക്ഷകരാണ് പരീക്ഷയെഴുതാനെത്തിയത്. 340 സീറ്റുകളിലേക്കായിരുന്നു ഇത്. 37 മുതല്‍ 57 ലക്ഷം രൂപവരെ തലവരിപ്പണം പറഞ്ഞുറപ്പിച്ചശേഷമായിരുന്നു പരീക്ഷ. ആവശ്യക്കാര്‍ക്ക് ചോദ്യങ്ങള്‍ നേരത്തെ ലഭ്യമാക്കി പരീക്ഷയുടെ വിശ്വാസ്യത ചോര്‍ത്തി തീര്‍ത്തും നിയമവിരുദ്ധവും അക്കാദമിക് വിരുദ്ധവുമായിട്ടായിരുന്നു ഇതെല്ലാം നടത്തിയത്.

പ്രവേശന മേല്‍നോട്ടത്തിന്റെ ചുമതലയുള്ള സമിതിക്ക് പരീക്ഷ റദ്ദാക്കാനോ പുതിയ പരീക്ഷയ്ക്കുള്ള തീരുമാനമെടുക്കാനോ അധികാരമില്ലെന്നാണ് മാനേജ്മെന്റുകള്‍ വാദിച്ചത്. എന്നാല്‍, പ്രവേശനം സുതാര്യവും നീതിയുക്തവും ചൂഷണരഹിതവുമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നിയോഗിക്കപ്പെട്ട സമിതിക്ക് ക്രമക്കേട് നടന്ന പരീക്ഷ റദ്ദാക്കാന്‍ അധികാരമുണ്ടെന്ന വസ്തുത കോടതി പരിഗണിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള അവസാനദിവസം ഇത്തരത്തില്‍ പ്രവേശനപരീക്ഷ നടത്തുന്നത് പരീക്ഷാ തട്ടിപ്പ് നടത്തുന്നത് മൂടിവയ്ക്കാനാണെന്നും പരീക്ഷയില്‍ ക്രമക്കേട് നടത്തിയശേഷം സമയപരിധിയെപ്പറ്റി പറയുന്നതില്‍ വസ്തുതയില്ലെന്നും നിരീക്ഷിക്കപ്പെട്ടു. ക്രമക്കേട് നടത്തിയശേഷം സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് പരീക്ഷ നടത്താന്‍ അവകാശമുണ്ടെന്ന് വാദിക്കാന്‍ കഴിയില്ല. സ്വാശ്രയ സ്ഥാപനങ്ങള്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയ്ക്ക് സുതാര്യതയില്ലെങ്കില്‍, സര്‍ക്കാരിന് എന്‍ട്രന്‍സ് ചുമതല ഏറ്റെടുക്കാമെന്ന് ഇനാംദാര്‍ കേസില്‍ പരമോന്നത നീതിന്യായപീഠം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി പരിഗണിച്ചായിരുന്നു ഹൈക്കോടതി വിധി.

പ്രവേശനപരീക്ഷയില്‍ വന്‍ ക്രമക്കേടും അധാര്‍മിക പ്രവൃത്തികളും നടത്തുന്ന സ്വാശ്രയ മാനേജ്മെന്റുകള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തത് ആശങ്ക ഉയര്‍ത്തുന്നുവെന്നും ജസ്റ്റിസുമാരായ കെ ടി ശങ്കരനും ബി കമാല്‍പാഷയും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഒരുവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഗുണപരമായ നിലയില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുത്തത് ക്രമക്കേട് തന്നെയാണ്. വിദ്യാര്‍ഥികളുടെ താല്‍പ്പര്യമായിരുന്നു സര്‍ക്കാര്‍ സംരക്ഷിക്കേണ്ടിയിരുന്നത്. പരീക്ഷാ നടത്തിപ്പിലെ സുതാര്യത ഇല്ലായ്മ, ക്രമക്കേട് എന്നിവയാണ് തട്ടിപ്പിന്റെ ദൃശ്യങ്ങളില്‍ തെളിയുന്നതെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇപ്പോഴത്തെ സര്‍ക്കാര്‍-മാനേജ്മെന്റ് ധാരണ നിയമപരമല്ല. കോടികളുടെ വിദ്യാഭ്യാസക്കച്ചവടത്തിന് പൂര്‍ണമായും മൂക്കുകയറിടാന്‍ ഇനി വേണ്ടത് ശക്തമായ വിദ്യാര്‍ഥി പ്രക്ഷോഭമാണ്. എസ്എഫ്ഐ അതിനുള്ള തയ്യാറെടുപ്പിലുമാണ്.

*
ഷിജുഖാന്‍ (എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍) ദേശാഭിമാനി

No comments: