Sunday, April 29, 2012

ബംഗാരു ലക്ഷ്മണയും അഴിമതിയുടെ മുഖങ്ങളും

രാജ്യത്തെ മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായ ബി ജെ പിയുടെ പ്രസിഡന്റായിരുന്ന ബംഗാരു ലക്ഷ്മണ്‍ ഒരു പ്രതിരോധ അഴിമതി കേസില്‍ നാലുവര്‍ഷത്തെ കഠിനതടവിനും ഒരുലക്ഷം രൂപയുടെ പിഴയ്ക്കും ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലിലായി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമാണ് ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ അധ്യക്ഷന്‍ ആ പദവിയിലിരിക്കെ അഴിമതിയില്‍ പിടിക്കപ്പെട്ട് ശിക്ഷവാങ്ങി ജയിലിലാകുന്നത്. ഒരു വെബ് മാധ്യമം നടത്തിയ നാടകീയനീക്കത്തിലൂടെയാണ് അന്നത്തെ ഭരണമുന്നണിയായ എന്‍ ഡി എ സഖ്യത്തിന് നേതൃത്വം നല്‍കിയിരുന്ന ബി ജെ പി അധ്യക്ഷന്‍ അഴിമതികേസില്‍ കുടുങ്ങിയത്. ബി ജെ പി പ്രസിഡന്റ് പദവിയും സ്വാധീനവും ഉപയോഗിച്ച് സാങ്കല്‍പികമായ ഒരു തെര്‍മല്‍ദൂരദര്‍ശിനി ഇന്ത്യന്‍ പ്രതിരോധസേനയ്ക്കായി വാങ്ങുന്നതിനു സഹായം നല്‍കുന്നതിനുള്ള പ്രതിഫലത്തിന്റെ ആദ്യഗഡുവായി ഒരുലക്ഷംരൂപ ബംഗാരു ലക്ഷ്മണ്‍ കൈപ്പറ്റുകയായിരുന്നു. ശേഷിക്കുന്ന നാലുലക്ഷം രൂപ ഡോളറില്‍ നല്‍കുമെന്ന വാഗ്ദാനവും ലഭിച്ചിരുന്നു. പതിനൊന്നു വര്‍ഷത്തിനുശേഷം ശിക്ഷാവിധി നടപ്പാകുമ്പോള്‍ അഴിമതി കൊണ്ടു പൊറുതിമുട്ടിയ ഇന്ത്യന്‍ ജനതയ്ക്ക് അത് അല്‍പമെങ്കിലും ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. ബങ്കാരു ലക്ഷ്മണയെ കുടുക്കുന്നതിന് പ്രയോഗിച്ച രീതിയെ അപലപിക്കുന്നവര്‍ക്കുപോലും അഴിമതിക്കാര്‍ കാലമെത്ര വൈകിയാലും പിടിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നതും പ്രത്യാശയ്ക്ക് വക നല്‍കുന്നുണ്ട്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലുടനീളം ഉന്നതങ്ങളിലെ അഴിമതി ജനമനസാക്ഷിയെ വേട്ടയാടിയിട്ടുണ്ട്. ഭരണാധികാരിവര്‍ഗം അവര്‍ എടുത്തു ധരിച്ചിരുന്ന സോഷ്യലിസത്തിന്റെയും സാമൂഹ്യനീതിയുടെയും പടമുരിഞ്ഞ് ഉദാരവല്‍ക്കരണത്തിന്റെ വിശ്വരൂപം പ്രകടമാക്കിയതുമുതല്‍ രാഷ്ട്ര ജീവിതം അഴിമതിയുടെ ദുര്‍ഗന്ധപൂരിതമായ ഒരു യുഗത്തിലേക്കാണ് കടന്നത്. അതിന്റെ ഏറ്റവും നിസാരനായ പ്രതിനിധികളില്‍ ഒരാള്‍ മാത്രമാണ് ബംഗാരു ലക്ഷ്മണ്‍. ഇപ്പോള്‍ മുഖ്യപ്രതിപക്ഷ കക്ഷിയായ ബി ജെ പി അഴിമതിക്കെതിരെ പുരമുകളില്‍ കയറി നടത്തുന്ന പ്രഘോഷണങ്ങളുടെ കാപട്യം ഈ വിധി ഒരിക്കല്‍കൂടി തുറന്നുകാട്ടുന്നു. അഴിമതിക്കെതിരെ ബി ജെ പി നടത്തിവരുന്ന പ്രസംഗങ്ങളും പ്രകടനങ്ങളും ജനങ്ങളെ കബളിപ്പിക്കാനുള്ള കേവലപ്രഹസനങ്ങള്‍ മാത്രമാണെന്ന് പ്രബുദ്ധജനങ്ങള്‍ എന്നേ മനസിലാക്കിക്കഴിഞ്ഞു. ബംഗാരു ലക്ഷ്മണയെ കുടുക്കിയ നാടകത്തില്‍ അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസും അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രസിഡന്റായിരുന്ന ജയാ ജെയ്റ്റിലും വീണതിന്റെയും ദൃശ്യങ്ങള്‍ രാജ്യം കണ്ടതാണ്. ഇന്ത്യന്‍ പ്രതിരോധസേനയ്ക്ക് ശവപ്പെട്ടി വാങ്ങുന്നതുമുതല്‍ കര്‍ണാടകത്തിലെ യെദ്യൂരപ്പയുടെ ഖനി-ഭൂമി കുംഭകോണങ്ങള്‍ കടന്ന് നരേന്ദ്രമോഡിയും മുരളീ മനോഹര്‍ ജോഷിയും പാര്‍ട്ടി ഭരണഘടനാ ഭേദഗതി വഴി തുടര്‍ന്നും പദവിയില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്ന ബി ജെ പി പ്രസിഡന്റ് നിധിന്‍ ഗാഢ്കരിവരെ എത്തിനില്‍ക്കുന്ന അഴിമതിയെക്കുറിച്ച് 'അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍' എന്നല്ലാതെ മറ്റെന്തുപറയാന്‍. ബി ജെ പി എന്നാല്‍ അഴിമതിയുടെ ഹിന്ദിപദം ചേര്‍ത്ത് 'ഭ്രഷ്ടാചാര്‍ ജനതാ പാര്‍ട്ടി' എന്നു പറയുന്നതാവും അനുയോജ്യം.

ഡല്‍ഹി കോടതി വിധിയില്‍ ആശ്വാസം കൊള്ളുന്ന ഒരു വിഭാഗം കോണ്‍ഗ്രസ് നേതൃത്വവും യു പി എ ഭരണകൂടവുമാണ്. ഇടിവെട്ടിയവന്റെ തലയില്‍ കാളസര്‍പ്പം വന്നുപതിച്ച പ്രതീതിയിലായിരുന്നു കോണ്‍ഗ്രസ് പാളയം. എല്ലാവരാലും വിസ്മരിക്കപ്പെട്ടുവെന്നു കരുതിയിരുന്ന ബൊഫേഴ്‌സ് കുംഭകോണത്തിന്റെ പ്രേതത്തെയാണ് കഴിഞ്ഞ ദിവസം സ്വീഡന്റെ മുന്‍ പൊലീസ്‌മേധാവി സ്റ്റെന്‍ ലിന്‍ഡ്‌സ്‌ട്രോം ജനങ്ങളുടെ മറവിയുടെ ശവക്കുഴിയില്‍ നിന്നും തുറന്നുവിട്ടത്. രാജീവ്ഗാന്ധിയെയും ഇന്ത്യയിലെ പ്രഥമരാഷ്ട്രീയകുടുംബത്തെയും വീണ്ടും പ്രതിക്കൂട്ടിലാക്കുകയായിരുന്നു ആ വെളിപ്പെടുത്തലുകള്‍. തങ്ങളുടെ കാലിലെ മന്ത് മറച്ചുവച്ച് കോണ്‍ഗ്രസിനെ മന്തുകാലനെന്നു വിളിച്ചുകൂവാന്‍ ശ്രമിക്കവെയാണ് ബി ജെ പിയുടെ രണ്ടുകാലിലെയും മന്ത് ഡല്‍ഹി കോടതി തുറന്നുകാട്ടിയിരിക്കുന്നത്.

അഴിമതി, ഉദാരവല്‍ക്കരണം എന്ന പുത്തന്‍ സാമ്പത്തികനീതിയുടെ പര്യായമാണ്. അതിരുകളില്ലാത്ത സാമ്പത്തികദുരയാണ് ഉദാരവല്‍ക്കരണത്തിന്റെ അടിത്തറ. ഉദാവല്‍ക്കരണത്തിന്റെ കേന്ദ്രകഥാപാത്രമായ കോര്‍പറേറ്റുകള്‍ക്ക് അവരുടെ ഒടുങ്ങാത്ത ലാഭക്കൊതി നിലനിര്‍ത്താനും വളര്‍ത്താനും അതിനൊത്തു നൃത്തം ചെയ്യുന്ന ഭരണകൂടങ്ങളും അവയെ താങ്ങിനിര്‍ത്തുന്ന രാഷ്ട്രീയപാര്‍ട്ടികളും കൂട്ടുകെട്ടുകളും കൂടിയേ തീരൂ. അത്തരം രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടുകെട്ടുകളും നിലനില്‍ക്കുന്നത് കോര്‍പറേറ്റ് കൊള്ളവിഹിതത്തിലാണ്. കോര്‍പറേറ്റുകളും ഉദാരവല്‍ക്കരണത്തിന്റെ ഭരണകൂടങ്ങളും അവരുടെ രാഷ്ട്രീയവും പരസ്പരപൂരകങ്ങളാണ്. കോര്‍പറേറ്റുകള്‍ക്കാവശ്യം അവരുടെ പകല്‍കൊള്ളയുടെ പങ്കുപറ്റി കൊള്ള തുടരാന്‍ അരങ്ങൊരുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടുകെട്ടുകളുമാണ്. അഴിമതി പുറത്തുവരുമ്പോള്‍ പരസ്പരം ചെളിവാരിയെറിയുന്ന അത്തരക്കാര്‍ കോര്‍പറേറ്റ് താല്‍പര്യങ്ങളുടെ സംരക്ഷണപ്രശ്‌നം വരുമ്പോള്‍ എല്ലാം മറന്ന് കൈകോര്‍ക്കും. വിലക്കയറ്റത്തിനും അഴിമതിക്കും തൊഴിലാളി-കര്‍ഷക ദ്രോഹത്തിനുമെതിരെ എപ്പോഴൊക്കെ ശബ്ദം ഉയരുന്നുവൊ അപ്പോഴൊക്കെ കോണ്‍ഗ്രസും ബി ജെ പിയും ഉളുപ്പില്ലാതെ കൈകോര്‍ക്കുന്നതുകണ്ട് ഇന്ത്യന്‍ പാര്‍ലമെന്റ് മൂകസാക്ഷിയായി തരിച്ചുനിന്നിട്ടുണ്ട്. ബി ജെ പിയും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണ്. അഴിമതിക്കാര്യത്തില്‍  അവര്‍ പരസ്പരം കൊഞ്ഞനംകുത്തുന്ന ഇരട്ടകളാണ്. കോണ്‍ഗ്രസും ബി ജെ പിയുമല്ലാത്ത ജനകീയപ്രതിബദ്ധതയുള്ള ഇടതുപക്ഷ ജനാധിപത്യബദലിനു മാത്രമേ ഇന്ത്യയെ ഈ വിഷമവൃത്തത്തില്‍ നിന്നു മോചിപ്പിക്കാനാകൂ.

*
ജനയുഗം മുഖപ്രസംഗം 29 ഏപ്രില്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യത്തെ മുഖ്യ പ്രതിപക്ഷപാര്‍ട്ടിയായ ബി ജെ പിയുടെ പ്രസിഡന്റായിരുന്ന ബംഗാരു ലക്ഷ്മണ്‍ ഒരു പ്രതിരോധ അഴിമതി കേസില്‍ നാലുവര്‍ഷത്തെ കഠിനതടവിനും ഒരുലക്ഷം രൂപയുടെ പിഴയ്ക്കും ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലിലായി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമാണ് ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ അധ്യക്ഷന്‍ ആ പദവിയിലിരിക്കെ അഴിമതിയില്‍ പിടിക്കപ്പെട്ട് ശിക്ഷവാങ്ങി ജയിലിലാകുന്നത്. ഒരു വെബ് മാധ്യമം നടത്തിയ നാടകീയനീക്കത്തിലൂടെയാണ് അന്നത്തെ ഭരണമുന്നണിയായ എന്‍ ഡി എ സഖ്യത്തിന് നേതൃത്വം നല്‍കിയിരുന്ന ബി ജെ പി അധ്യക്ഷന്‍ അഴിമതികേസില്‍ കുടുങ്ങിയത്. ബി ജെ പി പ്രസിഡന്റ് പദവിയും സ്വാധീനവും ഉപയോഗിച്ച് സാങ്കല്‍പികമായ ഒരു തെര്‍മല്‍ദൂരദര്‍ശിനി ഇന്ത്യന്‍ പ്രതിരോധസേനയ്ക്കായി വാങ്ങുന്നതിനു സഹായം നല്‍കുന്നതിനുള്ള പ്രതിഫലത്തിന്റെ ആദ്യഗഡുവായി ഒരുലക്ഷംരൂപ ബംഗാരു ലക്ഷ്മണ്‍ കൈപ്പറ്റുകയായിരുന്നു. ശേഷിക്കുന്ന നാലുലക്ഷം രൂപ ഡോളറില്‍ നല്‍കുമെന്ന വാഗ്ദാനവും ലഭിച്ചിരുന്നു. പതിനൊന്നു വര്‍ഷത്തിനുശേഷം ശിക്ഷാവിധി നടപ്പാകുമ്പോള്‍ അഴിമതി കൊണ്ടു പൊറുതിമുട്ടിയ ഇന്ത്യന്‍ ജനതയ്ക്ക് അത് അല്‍പമെങ്കിലും ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. ബങ്കാരു ലക്ഷ്മണയെ കുടുക്കുന്നതിന് പ്രയോഗിച്ച രീതിയെ അപലപിക്കുന്നവര്‍ക്കുപോലും അഴിമതിക്കാര്‍ കാലമെത്ര വൈകിയാലും പിടിക്കപ്പെടുമെന്നും ശിക്ഷിക്കപ്പെടുമെന്നതും പ്രത്യാശയ്ക്ക് വക നല്‍കുന്നുണ്ട്.