Friday, February 25, 2011

പെട്രോളിയം ഖനന മേഖലയില്‍ വിദേശ- സ്വദേശ കുത്തകകളുടെ അധിനിവേശം

അഴിമതിക്കാര്‍ക്കും കുത്തകള്‍ക്കും കൂട്ടുനില്‍ക്കുന്ന യു പി എ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം ഒരിക്കല്‍കൂടി വെളിവാക്കുന്നതാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അധീനതയിലുള്ള കൃഷ്ണ ഗോദാവരി എണ്ണപ്പാടത്തിന്റെ 30 ശതമാനം ഓഹരികള്‍ ലണ്ടന്‍ ആസ്ഥാനമായ ബ്രിട്ടിഷ് പെട്രാളിയം കമ്പനിയ്ക്ക് വില്‍ക്കാനുള്ള തീരുമാനം. 2 ജി സ്‌പെക്ട്രം ഉയര്‍ത്തിയ അഴിമതികഥകള്‍ പാര്‍ലമെന്റില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് റിലയന്‍സിന്റെ പുതിയ തീരുമാനം. പ്രത്യക്ഷത്തില്‍ ഇത് നല്ല തീരുമാനമെന്ന് ജനങ്ങള്‍ക്ക് തോന്നുമെങ്കിലും പരോക്ഷമായി രാജ്യത്തിന്റെ എണ്ണ നിക്ഷേപം വിദേശ കുത്തകള്‍ക്ക് തീറെഴുതി നല്‍കുന്നതാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു. ഈ കച്ചവടത്തിന്റെ യഥാര്‍ഥ നഷ്ടം മനസിലായിട്ടും അറിയില്ലെന്ന് നടിക്കുന്ന സമീപനമാണ് യു പി എ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

റിലയന്‍സിന്റെ കൃഷ്ണ- ഗോദാവരി തീരത്തെ എണ്ണപ്പാടത്തിന്റെ 30 ശതമാനം ഓഹരികളാണ് ബ്രിട്ടിഷ് പെട്രോളിയത്തിന് വില്‍ക്കുന്നത്. അതായത് 7.2 ബില്യണ്‍ ഡോളറിന്റെ ഓഹരികളാണ് മുകേഷ് അംബാനി യു പി എ സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ വിദേശ കോര്‍പ്പറേറ്റായ ബ്രിട്ടിഷ് പെട്രോളിയം കമ്പനിയ്ക്ക് വില്‍ക്കുന്നത്. വ്യവസായ മേഖലയില്‍ കൂടുതല്‍ വിദേശ പ്രത്യക്ഷ നിക്ഷേപം സമാഹരിക്കാനാണ് ഈ നടപടിയെന്ന് യു പി എ സര്‍ക്കാരിന്റെ അമരക്കാര്‍ വാദിക്കുന്നു. രാജ്യത്തെ മൊത്തം പ്രകൃതി വാതക ശേഖരത്തിന്റെ 40 ശതമാനമാണ് വിദേശ കമ്പനിക്ക് തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്നത്. ഇതിന്റെ ഭാഗമായി പ്രകൃതി വാതകത്തിന്റെ ഖനന തോതും പൊതു വിപണിയിലെ വില നിശ്ചയിക്കാനുള്ള അവകാശവും റിലയന്‍സ്- ബ്രിട്ടീഷ് പെേ്രടാളിയം കമ്പനികള്‍ക്കാകും. പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് റിലയന്‍സ് കമ്പനി മുന്നോട്ടുവച്ച നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു എന്ന് മാത്രമല്ല സുപ്രീം കോടതിയില്‍ ഈ തീരുമാനത്തെ ന്യായീകരിക്കുന്ന നിലപാടും സ്വീകരിച്ചു.

പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കുന്നതില്‍ അംബാനിയുടെ നിലപാടുകള്‍ ശരിയല്ലെന്ന മുംബൈ ഹൈ കോടതി പരാമര്‍ശം നിലനില്‍ക്കുമ്പോഴാണ് സുപ്രിം കോടതിയില്‍ അംബാനിയെ ന്യായീകരിച്ചുകൊണ്ട് യു പി എ സര്‍ക്കാര്‍ അഭിപ്രായ പ്രകടനം നടത്തിയത്. കോര്‍പ്പറേറ്റുകളെ വഴിവിട്ട് സഹായിക്കുന്ന നിലപാടുകളാണ് യു പി എ സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബോധ്യപ്പെട്ട ശേഷമാണ് ബ്രിട്ടീഷ് പെട്രോളിയം റിലയന്‍സില്‍ നിന്നും ഓഹരികള്‍ വാങ്ങാന്‍ തയ്യാറായത്. ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ എണ്ണ ഘനനവുമായി ബന്ധപ്പെട്ട് കോടികളാണ് നഷ്ട പരിഹാരത്തിനും മറ്റുമായി ബ്രിട്ടീഷ് പെട്രോളിയം കമ്പനിക്ക് നഷ്ടപ്പെട്ടത്. ഇതിന്റെ നഷ്ടവും പരിഹരിക്കാം എന്ന ലക്ഷ്യത്തോടെയാണ് കൃഷ്ണ ഗോദാവരി മേഖലയില്‍ വന്‍ നിക്ഷേപം നടത്താന്‍ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയെ പ്രേരിപ്പിച്ചത്. എണ്ണ നിക്ഷേപം സബന്ധിച്ച അളവും ഗുണനിലവാരവും സംബന്ധിച്ച പഠനങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇനിയും നടന്നിട്ടില്ല. പ്രാഥമിക വിലയിരുത്തല്‍ പോലും ഇല്ലാതെ ഭീമമായ തുക മുടക്കാന്‍ തയ്യാറായ ബ്രിട്ടിഷ് പെട്രോളിയം കമ്പനിയുടെ തീരുമാനത്തിന് പിന്നില്‍ ഗുഢലക്ഷ്യങ്ങളുണ്ട്. ഇത്തരത്തിലുള്ള നടപടികള്‍ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുമെന്ന് ഉറപ്പാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഓഹരി കമ്പോളത്തിലെ രൂക്ഷമായ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച കാര്യങ്ങളില്‍ സി ബി ഐ അന്വേഷണം നടത്താന്‍ സുപ്രിം കോടതി ആവശ്യപ്പെട്ടത്. അന്വേഷണം സുപ്രിം കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുമാണ് നടക്കുന്നത്. ഇത്തരം ഗൗരവമായ സാഹചര്യത്തിലാണ് റിലയന്‍സിന്റെ ഓഹരി വിറ്റഴിക്കല്‍ തീരുമാനം.

2 ജി സ്‌പെക്ട്രം ഇടപാട് സബന്ധിച്ച് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം പ്രഖ്യപിച്ച സാഹചര്യത്തിലാണ് റിലയന്‍സ് കമ്പനിയുടെ എണ്ണ ഇടപാട്. ഒന്നിന് പുറകെ ഒന്നായി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന സമീപനങ്ങളും അഥവാ അതിന് പ്രോത്സാഹനമേകുന്ന തീരുമാനങ്ങളുമാണ് യു പി എ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള അഴിമതിക്കേസുകളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിച്ചത് കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍ നന്നായി അറിയാവുന്ന മുകേഷ് അംബാനിയും. ആഭ്യന്തരമായി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്നത് എല്ലാ ജനവിഭാഗങ്ങള്‍ക്കും സ്വീകാര്യമാണ്. ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചാല്‍ കുറഞ്ഞ വിലയ്ക്ക് എണ്ണയും പ്രകൃതി വാതകവും ലഭിക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ റിലയന്‍സ് പോലുള്ള കോര്‍പ്പറേറ്റ് മുതലാളിമാര്‍ ശ്രമിക്കുന്നത്. ഇതില്‍ നിന്നുള്ള ലാഭം വന്‍കിട കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്കാണ് ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുടെ സാങ്കേതിക വിദ്യയും പരിജ്ഞാനവും ഉപയോഗിച്ച് രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ള എണ്ണ നിക്ഷേപം വിറ്റ് കോടികള്‍ കൊയ്യാനാണ് റിലയന്‍സ് ഗ്രൂപ്പ് ശ്രമിക്കുന്നത്. ഇതിന് കുഴലൂതുന്ന നിലപാടുകളാണ് യു പി എ സര്‍ക്കാരും സ്വീകരിക്കുന്നത്. ഇത്തരം ജനദ്രോഹ സമീപനങ്ങളില്‍ സന്തോഷവും ഊറ്റവും കൊള്ളുകയാണ് അംബാനിയും യു പി എ സര്‍ക്കാരും. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തിന്റെ നിയന്ത്രണം ബ്രിട്ടിഷ് കമ്പനിയുടെ ആധിപത്യത്തില്‍ എത്തിക്കാന്‍ മാത്രമേ ഈ തീരുമാനത്തിന് കഴിയു.

കൃഷ്ണ ഗോദാവവരി മേഖലയില്‍ റിലയന്‍സിന്റെ അധീനതയിലുള്ള പ്രദേശത്തെ എണ്ണ നിക്ഷേപം 400 മുതല്‍ 3000 മീറ്റര്‍ വരെ ആഴത്തിലാണ്. 1.8 ബില്യണ്‍ ക്യുബിക് അടി പ്രകൃതിവാതകമാണ് ഇപ്പോള്‍ ദിനംപ്രതി ഘനനം ചെയ്യുന്നത്. രാജ്യത്തിലെ മൊത്തം ആഭ്യന്തര ഉപഭോഗത്തിന്റെ 30 ശതമാനം. എന്നാല്‍ പുതിയ കമ്പനിയുടെ വരവോടെ ഘനനം പതിന്‍മടങ്ങായി വര്‍ധിക്കും. ഇത് ഈ മേഖലയില്‍ കടുത്ത പാരിസ്ഥിതിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നിലവിലുണ്ടാക്കിയ കരാര്‍ പ്രകാരം ഘനനം ആരംഭിച്ചാല്‍ ഒരു വര്‍ഷം 1.8 ബില്യണ്‍ ഡോളര്‍ റിലയന്‍സിന് നല്‍കാമെന്നാണ ്ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുടെ ഉറപ്പ്. ഇത് സംബന്ധിച്ച് വ്യക്തമായ ധാരണയൊന്നും യു പി എ സര്‍ക്കാരിന് ഇല്ല.

ഇപ്പോള്‍ കണ്ടെത്തിയ എണ്ണ നിക്ഷേപത്തിന്റെ അളവ് കുറച്ചാണെന്നും, കൂടുതല്‍ എണ്ണ നിക്ഷേപം കൃഷ്ണ ഗോദാവരി തീരത്ത് ഉണ്ടെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം. കേവലം ഇടനിലക്കാരന്റെ റോളില്‍ നിന്നുകൊണ്ട് കോടികളുടെ ലാഭം കൊയ്യാനാണ് റിലയന്‍സിന്റെ തീരുമാനം. ഇതിനും യു പി എ സര്‍ക്കാരിന്റെ ആശീര്‍വാദം റിലയന്‍സിനുണ്ട്.

ബ്രിട്ടീഷ് പെട്രോളിയം കമ്പനി ഇപ്പോള്‍ നേടിയ ഓഹരികള്‍ വീണ്ടും മറ്റൊരു സ്ഥാപനത്തിന് വില്‍ക്കാന്‍ കഴിയുമോ എന്ന കാര്യത്തിലും, എണ്ണ ഘനനത്തിന്റെ അളവിന്റെ കാര്യത്തിലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംശയാലുക്കളാണ്. 50 ശതമാനം ഓഹരികളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തമ്മിലുള്ള ഓഹരി വില്‍പ്പന, ഓഹരികള്‍ തിരികെ വാങ്ങാനുള്ള നിയമങ്ങള്‍ എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോഴുണ്ടാക്കിയ കരാറില്‍ ഇല്ലാത്തതും കൂടുതല്‍ സംശയം ജനിപ്പിക്കുന്നു. ഇതിന്റെ ഫലമായി ചെറുകിട ഓഹരി ഉടമകള്‍ക്ക് റിലയന്‍സ് കമ്പനിയുടെ പാവകളായി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ.

തമിഴ്‌നാട് മുതല്‍ ബംഗാള്‍ വരെ വ്യാപിച്ച് കിടക്കുന്ന കിഴക്കന്‍ തീരത്ത് റിലയന്‍സിന്റെ അധീനതയിലുള്ള 23 ഘനന കേന്ദ്രങ്ങള്‍ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുമായി ധാരണയിലെത്തുമ്പോള്‍ ഓഹരി വിപണിയില്‍ റിലയന്‍സ് പ്രതീക്ഷിക്കുന്ന കുതിച്ച് ചാട്ടം ഉണ്ടാകാന്‍ ഇടയില്ല. ബിസിനസിലെ ഉയര്‍ച്ച ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെ വരുതിക്ക് നിര്‍ത്താന്‍ മുകേഷ് അംബാനിക്ക് കഴിയും. തന്റെ സഹോദരന്‍ അനില്‍ അംബാനിയ്ക്ക് കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്കിടെ ഓഹരി കമ്പോളത്തില്‍ മാത്രം നഷ്ടമായത് മൂന്ന് ബില്യണ്‍ ഡോളറെന്നാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍ വ്യക്തമാക്കുന്നു. അംബാനി സഹോദരന്‍മാര്‍ തമ്മിലുള്ള കലഹങ്ങളുടെ ഭാഗമായി കോടികളുടെ നഷ്ടമാണ് അനില്‍ അംബാനിക്ക് ഉണ്ടായത്. വിദേശ രാജ്യങ്ങളില്‍ തുല്യ ഓഹരി പങ്കാളിത്തമുള്ള ബിസിനസ് സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുണ്ട്. എന്നാല്‍ ഇന്ത്യയില്‍ തികച്ചും വ്യത്യസ്തമായ സാഹചര്യമാണ്. ഷിപ്പിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിംഗപൂര്‍ ആസ്ഥാനമായ ടാറ്റാ- എന്‍ വൈ കെ എന്ന സംരംഭമൊഴികെ മറ്റെല്ലാ തുല്യപങ്കാളിത്ത സംരംഭങ്ങളും പരാജയമാണ്. ഈ സാഹചര്യത്തില്‍ റിലയന്‍സും ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുമായി ഇപ്പോഴുണ്ടാക്കിയ കരാര്‍ ആഭ്യന്തര കമ്പോളത്തില്‍ കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നും വിദ്ഗ്ധര്‍ പറയുന്നു.

*
നന്ദു ബാനര്‍ജി കടപ്പാട്: ജനയുഗം ദിനപത്രം 25 ഫെബ്രുവരി 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

അഴിമതിക്കാര്‍ക്കും കുത്തകള്‍ക്കും കൂട്ടുനില്‍ക്കുന്ന യു പി എ സര്‍ക്കാരിന്റെ യഥാര്‍ഥ മുഖം ഒരിക്കല്‍കൂടി വെളിവാക്കുന്നതാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അധീനതയിലുള്ള കൃഷ്ണ ഗോദാവരി എണ്ണപ്പാടത്തിന്റെ 30 ശതമാനം ഓഹരികള്‍ ലണ്ടന്‍ ആസ്ഥാനമായ ബ്രിട്ടിഷ് പെട്രാളിയം കമ്പനിയ്ക്ക് വില്‍ക്കാനുള്ള തീരുമാനം. 2 ജി സ്‌പെക്ട്രം ഉയര്‍ത്തിയ അഴിമതികഥകള്‍ പാര്‍ലമെന്റില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് റിലയന്‍സിന്റെ പുതിയ തീരുമാനം. പ്രത്യക്ഷത്തില്‍ ഇത് നല്ല തീരുമാനമെന്ന് ജനങ്ങള്‍ക്ക് തോന്നുമെങ്കിലും പരോക്ഷമായി രാജ്യത്തിന്റെ എണ്ണ നിക്ഷേപം വിദേശ കുത്തകള്‍ക്ക് തീറെഴുതി നല്‍കുന്നതാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു. ഈ കച്ചവടത്തിന്റെ യഥാര്‍ഥ നഷ്ടം മനസിലായിട്ടും അറിയില്ലെന്ന് നടിക്കുന്ന സമീപനമാണ് യു പി എ സര്‍ക്കാര്‍ സ്വീകരിക്കുന്നത്.