Monday, February 21, 2011

ഇടമലയാറിന്റെ ഇരുളറകളില്‍

ഇടമലയാര്‍ കേസില്‍ മുന്‍‌മന്ത്രിയും യു.ഡി.എഫ് നേതാവുആയ ആര്‍. ബാലകൃഷ്ണപിള്ളയെയും കോണ്‍‌ട്രാക്ടറും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പി.കെ.സജീവനെയും സുപ്രീംകോടതി ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചിരിക്കയാണ്. നിയമവ്യവസ്ഥയെയും ചട്ടങ്ങളെയും വിദഗ്ദസമിതി റിപ്പോര്‍ട്ടിനെയും എല്ലാം പാടേ അവഗണിച്ചുകൊണ്ട് കൊടിയ അഴിമതിയും നഗ്നമാ‍യ അധികാരദുര്‍വിനിയോഗവുമാണ് ഈ ഇടപാടില്‍ പിള്ളയും കൂട്ടരും നടത്തിയത്. അന്ന് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയായിരുന്ന ജസ്റ്റിസ്റ്റ് സുകുമാരന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്. 1988 ആഗസ്തില്‍ ജസ്റ്റിസ് സുകുമാരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന്റെ പാസ്ചാത്തലത്തില്‍ 1988 ആഗസ്ത് 18 മുതല്‍ അഞ്ചുദിവസം ദേശാഭിമാനിയില്‍ ഇടമലയാറിന്റെ ഇരുളറകളില്‍ എന്ന ഏഴാച്ചേരി രാമചന്ദ്രന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇടമലയാര്‍ കേസിനെ സംബന്ധിച്ച് വായനക്കാര്‍ക്ക് അവബോധം ലഭിക്കുന്ന ആ റിപ്പോര്‍ട്ട് പുനഃപ്രസിദ്ധീകരിക്കുന്നു.

ഇന്ന് ബാലകൃഷ്ണപിള്ളക്കു വേണ്ടി കേസിനെ നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന പത്രങ്ങള്‍ അന്ന് എന്താണ് എഴുതിയത് എന്നും ഈ റിപ്പോര്‍ട്ട് വെളിവാക്കുന്നുണ്ട്. ഒപ്പം കേസ് ഒതുക്കാനും സ്വന്തം പാര്‍ട്ടിക്കാരെ രക്ഷിക്കാനും പിള്ളക്കു ശേഷം മന്ത്രിസ്ഥാനം വഹിച്ച കെം.എം മാണി നടത്തിയ കള്ളക്കളികളും തുറന്നു കാട്ടുന്നു.

ഇടമലയാറിന്റെ ഇരുളറകളില്‍

നീതിയുടെ വെളിച്ചം ഇനിയും അസ്തമിച്ചിട്ടില്ല. ശവംതീനികളുടെയും രാഷ്ട്രീയ ഷൈലോക്കുമാരുടെയും ഇരുണ്ട നിലയറകളില്‍നിന്നും, കുതറിച്ചാടി ഒരുവിധം രക്ഷപ്പെട്ട നീതിയുടെ ദീര്‍ഘനിശ്വാസം പതിനേഴ് മാസമായി കേരളത്തില്‍ എങ്ങും കേള്‍ക്കുന്നു. അതിന്റെ ഭാഗമാണ് ഇടമലയാര്‍ അണക്കെട്ടു ചോര്‍ച്ച സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട്. ഇനിയൊരിക്കലും സത്യം ഉയിര്‍ത്തെഴുന്നേല്‍ക്കുകയില്ലെന്നാശ്വസിച്ച് കബറിടങ്ങള്‍ക്കുമേല്‍ കാട്ടെരിക്കുകള്‍ നട്ടുനനച്ചവര്‍ ഞെട്ടിവിറച്ചു. ഇടമലയാര്‍ ഒരു തുടക്കം മാത്രം-ശക്തവും ധീരവുമായ തുടക്കം.

ഏതാനും ഉന്നത ഉദ്യോഗസ്ഥര്‍ക്കോ ഏതെങ്കിലും മുന്‍ മന്ത്രിക്കോ എതിരെ മാത്രമുള്ള വിചാരണയും വിധിയെഴുത്തുമല്ല ഇടമലയാര്‍ അണക്കെട്ടിലുണ്ടായ ചോര്‍ച്ചയെക്കുറിച്ചുള്ള ജസ്റ്റിസ് കെ സുകുമാരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.

അടിതൊട്ട് മുടിയോളം സമൂഹഗാത്രത്തില്‍ വിഷനീലിമ പടര്‍ത്തുന്ന അഴിമതി എന്ന മഹാമാരിയുടെ നീരാളികള്‍കുനേരെ വിരല്‍ചൂണ്ടുകയാണ് ഈ റിപ്പോര്‍ട്ട്.

ചിലരെങ്കിലും പ്രചരിപ്പിക്കുംവിധം ആരുടെയും സൌജന്യമോ സൌമനസ്യമോ അടങ്ങാത്ത നീതിബോധമോ ആയിരുന്നില്ല സുകുമാരന്‍ കമ്മീഷന്റെ നിയമനത്തിനുപിന്നില്‍. നെടുനാളത്തെ ശക്തവും സംഘടിതവുമായ ജനശബ്ദവും സമ്മര്‍ദ്ദവുംമൂലം പൊറുതിമുട്ടിയപ്പോഴാണ് 1985 ഡിസംബര്‍ 21ന് കരുണാകരന്‍ ഗവണ്‍മെന്റ് കേരള ഹൈക്കോടതി ജഡ്ജി സുകുമാരനെ അന്വേഷണ കമ്മീഷനായി നിയമിച്ചത്.

"ദേശാഭിമാനി''യുടെ മൂവാറ്റുപുഴ ലേഖകന്‍ സോമന്‍ മൂവാറ്റുപുഴയാണ് ദേശീയതലത്തില്‍തന്നെ വാര്‍ത്താപ്രാധാന്യം സൃഷ്ടിച്ച ഈ സംഭവത്തിലേക്കുള്ള അന്വേഷണത്തിന്റെ വാതില്‍ തുറന്നത്. പവര്‍ ടണലിലെ ചോര്‍ച്ചയെപ്പറ്റി സോമന്‍ തയ്യാറാക്കിയ ഒന്നുരണ്ട് വാര്‍ത്തകളാണ് തുടക്കം. പദ്ധതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില ജീവനക്കാരും നാട്ടുകാരില്‍ ചിലരുമാണ് സോമന് വിവരം നല്‍കിയത്. തുടര്‍ന്ന് അദ്ദേഹം ശേഖരിച്ച വിവരങ്ങളാണ് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചത്.

ഇടമലയാര്‍ ഡാമിന്റെയും പവര്‍ ടണലിന്റെയും നിര്‍മ്മാണ വൈകല്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു റിപ്പോര്‍ട്ട് '85 മാര്‍ച്ച് 5ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചു. എസ് ആര്‍ ശക്തീധരന്റേതായിരുന്നു പ്രസ്തുത റിപ്പോര്‍ട്ട്.

പൊതു പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഇടമലയാര്‍ ക്രമക്കേടുകളെപ്പറ്റി ആദ്യമായി ഒരു പരസ്യ പ്രതികരണമുണ്ടാകുന്നത് സിപിഐ (എം) സംസ്ഥാന സെക്രട്ടറി വി എസ് അച്യുതാനന്ദനിലൂടെയാണ്. 1985 മാര്‍ച്ച് പതിനൊന്നിലെ ദേശാഭിമാനിയില്‍ ഇതു സംബന്ധിച്ച വി എസിന്റെ പ്രസ്താവന വന്നു.

പവര്‍ ടണലിലെ ചോര്‍ച്ച, അതിനാധാരമായ ക്രമക്കേടുകള്‍ എന്നിവയില്‍ തുടങ്ങി പദ്ധതി പ്രവര്‍ത്തനത്തിലെ അഴിമതികളിലേക്ക് വിമര്‍ശനത്തിന്റെ തുടുവെട്ടം പാളിവീഴുന്നതായിരുന്നു ആ പ്രസ്താവന. പിന്നീടങ്ങോട്ട് പ്രതികരണങ്ങളുടെ പ്രവാഹമായിരുന്നു.

അന്നത്തെ ഭരണപക്ഷമായിരുന്ന ഐക്യ ജനാധിപത്യ മുന്നണിയെ തികഞ്ഞ കൂറോടെ എന്നും വാഴ്ത്തിയിരുന്ന കേരള ടൈംസ് '85 സെപ്തംബര്‍ പത്തിന് എഴുതിയ മുഖപ്രസംഗം ഇതാ.

"ഇടമലയാര്‍ ഡാമില്‍ ചോര്‍ച്ചയ്ക്കിടയാക്കിയ കാരണങ്ങളെപ്പറ്റി അന്വേഷണം വേണമെന്ന ആവശ്യത്തില്‍നിന്ന് സര്‍ക്കാരിന് ഇനി ഒഴിഞ്ഞുമാറാനാവില്ല എന്ന സ്ഥിതി വന്നുചേര്‍ന്നിരിക്കുന്നു. ഇടമലയാര്‍ പദ്ധതിയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വിശദമായ അന്വേഷണത്തിലൂടെ അവര്‍ കണ്ടുപിടിച്ചിട്ടുള്ള വസ്തുതകളും നിഗമനങ്ങളും പാടേ തള്ളിക്കളയാന്‍ ബുദ്ധിമുട്ടുണ്ട്. ഈ ശുപാര്‍ശ നിരാകരിക്കുന്നത് കൂടുതല്‍ സംശയത്തിന് ഇടയാക്കുകയേയുള്ളൂ.''

കേരള ടൈംസിന്റെ നിര്‍ദ്ദേശങ്ങള്‍കൂടിയാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ അംഗീകരിച്ചു നടപ്പാക്കുന്നതെന്ന് ഇക്കാര്യത്തില്‍ അവര്‍ക്കഭിമാനിക്കാം. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ നായനാര്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സ്വാഗതംചെയ്യാനുള്ള ബാദ്ധ്യതയും സന്തോഷവും പൂര്‍വ്വകാല പ്രാബല്യത്തോടെ "കേരള ടൈംസ് ''നേടിയിരിക്കുന്നു.

മറ്റു ദിനപത്രങ്ങളും ഇക്കാര്യത്തില്‍ ഭിന്നമല്ല. "ഇടമലയാര്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ നടന്ന അഴിമതി, വെട്ടിപ്പ് എന്നിവയെപ്പറ്റിയും അതിനുപിന്നിലെ കറുത്ത കൈകളെക്കുറിച്ചും വിശദമായി അറിയേണ്ടിയിരിക്കുന്നു. നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ് കമ്മിറ്റി ചൂണ്ടിക്കാണിച്ചതുപോലെ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തിയാലേ യഥാര്‍ഥ ചിത്രം വ്യക്തമാകൂ. ഏതെങ്കിലും ന്യായംപറഞ്ഞ് ഗവണ്‍മെന്റ് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല''. 1985 സെപ്തംബര്‍ ഏഴിന് ജനയുഗം ദിനപത്രം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലെ ഭാഗമാണിത്.

ഐക്യ ജനാധിപത്യ മുന്നണിയെ തുണയ്ക്കുന്ന ദിനപത്രങ്ങളില്‍ ഒരുപക്ഷേ ഈ പ്രശ്നത്തില്‍ നിരന്തരമായ വീറു പ്രകടിപ്പിച്ചത് "മാതൃഭൂമി'' ദിനപത്രമാകാം. അവര്‍ പറഞ്ഞത് ശ്രദ്ധിക്കൂ.

"ഇടമലയാര്‍ ചോര്‍ച്ചയ്ക്കിടയായ കാരണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം പുതിയതല്ല. ചോര്‍ച്ച കണ്ടെത്തിയ നാള്‍തൊട്ടേ പ്രതിപക്ഷ കക്ഷികളും സംഘടനകളും തുടങ്ങിയതാണ് ഈ മുറവിളി. ടണല്‍ പണിക്കുള്ള ടെണ്ടര്‍ സ്വീകരിക്കേണ്ട അവസാനദിവസം നാലു പ്രാവശ്യം നീട്ടാനുണ്ടായ കാരണം ദുരൂഹമാണ്. (മാതൃഭൂമി, 1985 സപ്തംബര്‍ 6.)

ഒരു പ്രത്യേക കാലഘട്ടത്തില്‍ മാതൃഭൂമി കാട്ടിയ 'നീതിബോധ'വും 'അഴിമതിയോടുള്ള രോഷ'വും അതേയളവില്‍ സര്‍ക്കാരിന്റെ പുതിയ നിശ്ചയങ്ങളെ തുടര്‍ന്നും പ്രകടമാക്കാന്‍ അവര്‍ തയ്യാറാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

കോണ്‍ക്രീറ്റ് ലൈനിങ്ങിന്റെ സാങ്കേതിക വശങ്ങള്‍ അവഗണിച്ചുകൊണ്ടും കോണ്‍ക്രീറ്റ് മിശ്രിതം തക്ക അനുപാതത്തില്‍ തയ്യാറാക്കാതെയും പ്രഷര്‍ ഗ്രൌട്ടിങ് വേണ്ടവിധം നടത്താതെയും ഇരുന്നതിനെപ്പറ്റി 1985 ജൂലൈ 22ന് ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിലും വി എസ് അച്യുതാനന്ദന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചിരുന്നു. സാര്‍ജ്ഷാഫ്ടിന്റെ കോണ്‍ക്രീറ്റ് ലൈനിങ് ഒഴിവാക്കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെല്ലാം ജുഡീഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കേണ്ട ക്രമക്കേടുകളാണെന്നും വി എസ് ആ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പദ്ധതി കമ്മീഷന്‍ ചെയ്യാനുണ്ടായ കാലതാമസത്തില്‍ വ്യാകുലപ്പെട്ട്, അതിനുപ ിന്നിലെ കുരുക്കുകളിലേക്ക് വെട്ടംവീശുന്ന ഒരു മുഖപ്രസംഗം 1985 മാര്‍ച്ച് 6ന് "മലയാളമനോരമ''യും പ്രസിദ്ധീകരിച്ചു.

ഇടമലയാര്‍ പദ്ധതിയുടെ നിര്‍മ്മാണത്തിലുണ്ടായ അപാകതകള്‍, അഴിമതി എന്നിവയടക്കമുള്ളവയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണം-ചോര്‍ച്ചയും അതില്‍ ഉള്‍പ്പെടുത്തണം. 1985 ജൂലൈ 22ന് വി എസിന്റെ പ്രസ്താവന ഇങ്ങനെ ആവശ്യപ്പെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്ന മുഖപ്രസംഗവും 1985 ജൂലൈ 25ന് ദേശാഭിമാനി പ്രസിദ്ധീകരിച്ചു.

ഇടമലയാര്‍ ഡാമിലെ ടണലിന്റെ പണിക്ക് അലോട്ട്ചെയ്ത സിമന്റില്‍ വലിയൊരു ഭാഗം കട്ടുകടത്തിയതിനെപ്പറ്റി പ്രധാനപ്പെട്ട ഒരു വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത് "മലയാള മനോരമ'' ആയിരുന്നു.

1985 ഡിസംബര്‍ 23 തിങ്കളാഴ്ചത്തെ "മനോരമ'' പത്രത്തില്‍ ഒന്നാംപേജില്‍ മുഖ്യ വാര്‍ത്തയായി ഈ സിമന്റ് കുംഭകോണ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. മനോരമ ലേഖകന്‍ വി കെ സോമന്‍ റിപ്പോര്‍ട്ടുചെയ്ത ഈ വാര്‍ത്തയില്‍ പന്ത്രണ്ടുലക്ഷത്തിലേറെ രൂപയുടെ സിമന്റ് മറിച്ചുവിറ്റതായിട്ടാണ് പറഞ്ഞിരുന്നത്. 67 ലോഡ് അതായത് 13,400 ചാക്ക് സിമന്റ് മറിച്ചുവിറ്റുവത്രെ.

ഇടമലയാര്‍ ഡാമിന്റെ ടണലിന് വൈദ്യുതിബോര്‍ഡ് എസ്റ്റിമേറ്റ് തയ്യാറാക്കിയത് ഒരുകോടി പതിനേഴുലക്ഷം രൂപ. കരാറുകാരന് മാത്രം നല്‍കിയതോ മൂന്നുകോടി 35 ലക്ഷം രൂപയും. ഈ വിവരം വിശദമായി റിപ്പോര്‍ട്ട്ചെയ്തത് 1984 ജൂലൈ 25ന് മാതൃഭൂമി ദിനപത്രം ആയിരുന്നു.

കേരളകൌമുദി 1985 ജൂലൈ 22ന് വി എസിന്റെ പ്രസ്താവന പ്രധാന വാര്‍ത്തയായി പ്രസിദ്ധീകരിച്ചിരുന്നു. ഇടമലയാര്‍ അവതാളത്തില്‍ എന്നുകാണിച്ച് സോമന്‍ മൂവാറ്റുപുഴ തയ്യാറാക്കിയ വാര്‍ത്ത ജൂണ്‍ നാലിന് "ദേശാഭിമാനി'' പ്രസിദ്ധീകരിച്ചു.

"ഇടമലയാര്‍: കോണ്‍ട്രാക്ടര്‍ ഭരണത്തിന്റെ രക്തസാക്ഷി, 'എന്ന തലവാചകത്തോടെ 1985 ജൂലൈ 27 ശനിയാഴ്ച മാതൃഭൂമി സ്വന്തം ലേഖകന്റേതായി പ്രസിദ്ധീകരിച്ച വാര്‍ത്ത പദ്ധതി പ്രവര്‍ത്തനത്തിലെ അഴിമതിയിലേക്കു ശക്തമായി വിരല്‍ചൂണ്ടുന്നതായിരുന്നു.

"ലക്ഷങ്ങളുടെ നഷ്ടത്തിനിടയാക്കിയ ഇടമലയാര്‍ പദ്ധതിയിലെ ചോര്‍ച്ച ദുഷിച്ച കോണ്‍ട്രാക്ടര്‍ ഭരണത്തിന്റെ ഫലമായുണ്ടായതാണെന്ന് തെളിയുകയാണ്. വകുപ്പ് മന്ത്രിയും കോണ്‍ട്രാക്ടറും ഒരേ രാഷ്ട്രീയകക്ഷിയില്‍പെട്ടവരാണ്. കോണ്‍ട്രാക്ടര്‍ക്ക് ഇഷ്ടമില്ലാത്ത ഉയര്‍ന്ന എഞ്ചിനീയര്‍മാരെ സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടിരുന്നു. ഉന്നതങ്ങളില്‍ വലിയ പിടിയുള്ള കോണ്‍ട്രാക്ടര്‍ക്ക് വഴങ്ങി കഴിയുന്നതാണ് തങ്ങള്‍ക്ക് നല്ലതെന്ന് കണ്ടുപിന്നീട് വന്ന എഞ്ചിനീയര്‍മാര്‍ ഒതുങ്ങിനിന്നു.''

ജസ്റ്റിസ് കെ സുകുമാരന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഈ പത്രവാര്‍ത്തകളുടെ സാംഗത്യം ഏറെ സ്വാരസ്യമിയറ്റുന്നു. കെ പി പൌലോസ്, പി കെ സജീവന്‍, പോള്‍ മുണ്ടക്കല്‍ എന്നിവരാണ് കോണ്‍ട്രാക്ട് എടുക്കുന്നതിന് ഒന്നിച്ചു നീങ്ങിയത്, കെ പി പൌലോസ് കോണ്‍ട്രാക്ട് എടുക്കുക, സജീവന്‍ പണം മുടക്കുക, പോള്‍ മുണ്ടക്കല്‍ പണിക്ക് നേതൃത്വം നല്‍കുക. മൂവരുംകൂടി ഉണ്ടാക്കിയ ധാരണ ഇതായിരുന്നു. മാതൃഭൂമി റിപ്പോര്‍ട്ടില്‍ ഇതേപ്പറ്റി സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.

ഡാമിന്റെ നിര്‍മ്മാണം സംബന്ധിച്ച മൂന്ന് ഫയലുകള്‍ കാണാതായത് സംബന്ധിച്ച് "മാതൃഭൂമി''യുടെ എറണാകുളം ലേഖകന്‍ എം പി സുരേന്ദ്രനും 85 ആഗസ്റ്റ് ഏഴിന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ജ്ഷാഫ്ട് നിര്‍മ്മാണത്തെപ്പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന വി എസിന്റെ പ്രസ്താവന 1986 മാര്‍ച്ച് 24ന് "ദേശാഭിമാനി'' പ്രസിദ്ധീകരിച്ചിരുന്നു. സര്‍ജ്ഷാഫ്റ്റില്‍ വിള്ളല്‍ ഉണ്ടാകുന്നതിനുമുമ്പായിരുന്നു ഇത്.

വിദഗ്ദ്ധ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചു

ഇടമലയാര്‍ ടണല്‍ ചോര്‍ച്ചയെ കോണ്‍ഗ്രസ് ഐയിലെ കെ വി തോമസ് എം പി 1985 ജൂലൈ 31ന് പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചു. കേന്ദ്ര ജലസേചന വൈദ്യുതി വകുപ്പാണ് ഉത്തരം നല്‍കേണ്ടിയിരുന്നത്. മന്ത്രാലയം വിവരം ആരാഞ്ഞു.

മറുപടി ഉടന്‍ തരണമെന്ന് കേരള സംസ്ഥാന പവര്‍ സെക്രട്ടറിക്ക് ടെലിപ്രിന്റര്‍ വഴി ഡെല്‍ഹിയില്‍നിന്ന് നിര്‍ദ്ദേശം ലഭിച്ചു. ആഗസ്ത് 1ന് ടെലിപ്രിന്ററില്‍ തന്നെ അടിയന്തരമായി മറുപടി നല്‍കുകയും ചെയ്തു. വകുപ്പ് മന്ത്രി കെ എം മാണി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കൊപ്പം ഡാം സന്ദര്‍ശിച്ചു. കേന്ദ്ര വാട്ടര്‍ കമ്മീഷന്‍ അംഗം മാധവന്‍ പ്രശ്നങ്ങള്‍ പഠിച്ചു. ടണല്‍ ചോര്‍ച്ച തടയാന്‍ സ്റ്റീല്‍ ലൈനിങ് വേണമെന്ന് നിര്‍ദ്ദേശിച്ചു. അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വിദ്യുച്ഛക്തി ബോര്‍ഡിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. ഇതായിരുന്നു പവര്‍ സെക്രട്ടറി ഡെല്‍ഹിക്ക് അയച്ച മറുപടി.

ടണല്‍ ദൈര്‍ഘ്യം ആകെ 373 മീറ്ററാണ്. ഇതില്‍ 15 മീറ്റര്‍ മാത്രം സ്റ്റീല്‍ ലൈനിങ് ആയി ചുരുക്കാന്‍ നിര്‍ദ്ദേശിക്കുന്നതിനെ ചെയര്‍മാനായ കേവശപിള്ള അന്ന് എതിര്‍ത്തിരുന്നു. ഈ വിവരങ്ങള്‍ ഇബി 71 ഫയലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവഗതികള്‍ കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിച്ചപ്പോള്‍ ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച വിവരം ആരാഞ്ഞു. പവര്‍ സെക്രട്ടറിയാണ് ചീഫ് സെക്രട്ടറിക്ക് വിവരം നല്‍കിയത്. ടണല്‍ ചോര്‍ച്ച കണ്ടശേഷമുള്ള കേന്ദ്ര ജല കമ്മിഷന്‍ മെമ്പര്‍ മാധവന്റെ പ്രവര്‍ത്തനങ്ങളെ ജസ്റ്റീസ് സുകുമാരന്‍ കമ്മിഷന്‍ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

അദ്ദേഹം ഇക്കാര്യത്തില്‍ കാട്ടിയ താല്‍പര്യവും ഉല്‍സാഹവും സംശയം ജനിപ്പിക്കുന്ന തരത്തിലായിരുന്നു. കര്‍ണാടകത്തിലെ റിട്ടയേര്‍ഡ് ചീഫ് എഞ്ചിനീയറായിരുന്ന ബാലസുബ്രഹ്മണ്യം ആയിരുന്നു ജസ്റ്റീസ് സുകുമാരന്‍ കമ്മീഷനെ സഹായിക്കാന്‍ ഏര്‍പ്പെടുത്തിയ സാങ്കേതിക വിദഗ്ദ്ധന്‍. തന്റെ നിഗമനങ്ങള്‍ അത്രയും ആധികാരിക രേഖകളുടെ അടിസ്ഥാനത്തിലായിരുന്നില്ല എന്നത് തനിക്ക് ബോധ്യമുണ്ടെന്ന മാധവന്റെ വാക്കുകളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് നല്‍കിയ റിപ്പോര്‍ട്ട് കമ്മീഷന്‍ അംഗീകരിച്ചു.

അഞ്ചംഗ ഉന്നതതല സംഘം നേരിട്ട് സന്ദര്‍ശിച്ച് 1985 ജൂലൈ 28ന് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിലേക്കയച്ചു. കേന്ദ്ര വാട്ടര്‍ കമ്മീഷന്റെയും ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെയും ആളുകള്‍ ഇടപെട്ടതായി പ്രസ്താവിക്കുന്ന ആ സംഘത്തിന്റെ റിപ്പോര്‍ട്ട് കെ എം മാണിക്ക് സ്വീകാര്യമായില്ല. ബോര്‍ഡ് ചെയര്‍മാനായിരുന്ന കേശവപിള്ളയും ബോര്‍ഡിലെ വിജിലന്‍സ് മെമ്പര്‍ ജോണ്‍ മത്തായിയും പ്രത്യേകം പ്രത്യേകം റിപ്പോര്‍ട്ടു നല്‍കി. ഈ രണ്ട് റിപ്പോര്‍ട്ടുകളും 1985 ജൂലൈ 24നാണ് ലഭിച്ചത്.

ഈ മൂന്ന് റിപ്പോര്‍ട്ടുകളും പരണത്തുവെച്ചിട്ടാണ് വിള്ളലിനെപ്പറ്റി കേന്ദ്ര വാട്ടര്‍ കമ്മീഷനിലെ ഒരംഗം മാത്രമായ മാധവന്റെ നിഗമനം കെ എം മാണി ആവശ്യപ്പെട്ടത്. മാധവന്റെ അഭിപ്രായത്തിന് വില കല്‍പിക്കുകയും ചെയ്തു. നിയമസഭയില്‍ തനിക്ക് വിശദീകരണം നല്‍കാനായി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മാണി പവര്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പവര്‍ സെക്രട്ടറിക്കുവേണ്ട വിവരങ്ങള്‍ ആധികാരികമായി നല്‍കിയതോ മാധവനും.

മന്ത്രിക്ക് പറയേണ്ട മറുപടിയുടെ കരടുരൂപം 1985 ജൂലൈ 30ന് വൈകിട്ട് നാലുമണിക്ക് മുമ്പ് ഏല്‍പിക്കണമെന്നായിരുന്നു മാണിയുടെ നിര്‍ദ്ദേശം. ജൂലൈ 30നുതന്നെ ഗോപാലകൃഷ്ണപിള്ള മാധവനെ കണ്ടു. റിപ്പോര്‍ട്ട് വൈകിട്ട് നാലിനുതന്നെ ഏല്‍പിക്കാന്‍ ആവശ്യപ്പെട്ടു. ഇതൊക്കെ നേരില്‍ ചെന്നു കണ്ടുള്ള ദ്രുതഗതിയിലുള്ള ഏര്‍പ്പാടുകളായിരുന്നു. കേന്ദ്ര വാട്ടര്‍ കമ്മീഷന്‍ ഡയറക്ടര്‍ എം എസ് റെഡ്ഡി അടക്കമുള്ളവര്‍ സന്ദര്‍ശിച്ചു സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിലവിലിരിക്കെയാണ് അദ്ദേഹത്തിനു താഴെ കമ്മീഷനിലെ ഒരംഗം മാത്രമായ മാധവനില്‍ മാണി അതിരുകവിഞ്ഞ് വിശ്വാസമര്‍പ്പിച്ചത്.

പതിനഞ്ചംഗ വിദഗ്ദ്ധ സംഘത്തിന്റെ സംയുക്ത റിപ്പോര്‍ട്ടില്‍ അതില്‍ ഒരംഗമായ മാധവന്‍ ഒപ്പുവെച്ചിരുന്നില്ല എന്നാണ് രേഖയില്‍ കാണുന്നത്. അതേസമയം ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ കെ സി സി രാജുവും എം എസ് റെഡ്ഡിയും ഒക്കെ ഒപ്പുവെക്കുകയും ചെയ്തു. ആവശ്യപ്പെട്ട അന്നുതന്നെ മാധവന്‍ റിപ്പോര്‍ട്ട് നല്‍കി. അതിന്റെ വെളിച്ചത്തിലാണ് വിള്ളലിന് കാരണം പാറയുടെ പൊടിപ്പ് ആണെന്ന് മാണി നിയമസഭയില്‍ പറഞ്ഞത്.

ജൂലൈ 31നു തന്നെയായിരുന്നു മാണിയുടെ നിയമസഭയിലെ വിശദീകരണം. പ്രതിപക്ഷത്തിന്റെ ആവശ്യമായ ജുഡീഷ്യല്‍ അന്വേഷണം ഉള്‍ക്കൊള്ളുന്ന നിവേദനം അന്നത്തെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കപ്പെട്ടു. വിള്ളല്‍ സംബന്ധിച്ച് അന്നത്തെ ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്വന്തം നോട്ടുകൂടി എഴുതിച്ചേര്‍ത്താണ് പവര്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ബോര്‍ഡ് ചെയര്‍മാന്‍ 1985 ജൂലൈ 26ന് നല്‍കിയ റിപ്പോര്‍ട്ട് രണ്ടാഴ്ചയോളംകാലം കയ്യില്‍ സൂക്ഷിച്ചശേഷം 1985 ആഗസ്ത് 9നാണ് പവര്‍ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് സ്വന്തം നോട്ടോടെ സമര്‍പ്പിച്ചത്.

പ്രതിപക്ഷം ആവശ്യപ്പെടുന്ന തരത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്നായിരുന്നു പവര്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലെ ഉദ്ദേശ്യം. 'റോക് കവറി'ല്‍നിന്ന് വെള്ളമൊലിക്കുന്നതായും ടണലില്‍കൂടി ഒഴുകുന്നതായും ബോര്‍ഡ് ചെയര്‍മാന്‍ കേശവപിള്ളയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറിക്ക് പവര്‍ സെക്രട്ടറി അയച്ച റിപ്പോര്‍ട്ടില്‍ ഈ വിവരം ഒഴിവാക്കിയിരുന്നു.

ചീഫ് സെക്രട്ടറി ഈ റിപ്പോര്‍ട്ടുകൊണ്ട് തൃപ്തനായില്ല. വിള്ളലിനെപ്പറ്റി കൂടുതല്‍ വിശദമായ വിവരം വേണമെന്ന് അദ്ദേഹം '85 ആഗസ്ത് 9ന് പവര്‍ സെക്രട്ടറിയോട് വീണ്ടും ആവശ്യപ്പെട്ടു. പവര്‍ സെക്രട്ടറി അതനുസരിച്ച് പ്രവര്‍ത്തിച്ചില്ല. ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശത്തെ പവര്‍ സെക്രട്ടറി അവഗണിച്ചു. ബോര്‍ഡ് മെമ്പര്‍മാരുമായി ഈ പ്രശ്നം ചര്‍ച്ച ചെയ്യുക മാത്രമാണ് പവര്‍ സെക്രട്ടറി ചെയ്തത്. നിയമസഭയുടെ സമിതികളിലൊന്നായ പബ്ളിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിയും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അതു വേണ്ടെന്ന പവര്‍ സെക്രട്ടറിയുടെ നിശ്ചയം ഫലത്തില്‍ നിയമസഭയുടെ അവകാശലംഘനമാണ്.

പ്രതിപക്ഷം നല്‍കിയ നിവേദനത്തിന് ചീഫ് സെക്രട്ടറി നല്‍കിയ മറുപടിയില്‍, പദ്ധതിയിനത്തില്‍ വകയിരുത്തിയ തുകയുടെ അപര്യാപ്തത മൂലമാണ് തക്കസമയത്ത് പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ കഴിയാതിരുന്നതിന് കാരണമായി പറഞ്ഞിരുന്നത്. ഈ റിമാര്‍ക്ക് പവര്‍ സെക്രട്ടറിയുടേതായിരുന്നു. 1985 ആഗസ്ത് ആറിനായിരുന്നു പ്രതിപക്ഷ നിവേദനം. ആഗസ്ത് എട്ടിന് പബ്ളിക് അണ്ടര്‍ടേക്കിംഗ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. പിയുസി റിപ്പോര്‍ട്ട് പരിശോധിച്ച് ശരിയായ തീരുമാനം എടുക്കാന്‍ ചീഫ് സെക്രട്ടറി പവര്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

1985 സപ്തംബര്‍ 4ന് ആണ് പിയുസി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചത്. പിയുസി ഇടമലയാറില്‍ പോയതും അന്വേഷണം നടത്തിയതും ബോര്‍ഡിനോട് വിശദീകരണവും ആവശ്യമായ രേഖകളും ആവശ്യപ്പെട്ടതും ഒക്കെ അറിഞ്ഞിരിക്കെ, സര്‍ക്കാര്‍ പിയുസി റിപ്പോര്‍ട്ട് അംഗീകരിച്ചിട്ടും ജുഡീഷ്യല്‍ അന്വേഷണം വേണ്ടെന്ന് പവര്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചത് കൂടുതല്‍ ഗൌരവം അര്‍ഹിക്കുന്നു. 1985 സപ്തംബര്‍ 10നായിരുന്നു അന്വേഷണ ഉത്തരവിനുള്ള മന്ത്രിസഭാ തീരുമാനമുണ്ടായത്.

ജുഡീഷ്യല്‍ എന്‍ക്വയറി വേണ്ട, നയപരമായ തീരുമാനം മാത്രം എടുത്താല്‍ മതി എന്ന നിലപാടായിരുന്നു പവര്‍ സെക്രട്ടറിയുടേത്. പാറയുടെ ബലക്കുറവായിരുന്നു വിള്ളലിനു കാരണമെന്നും സ്ഥലം നേരിട്ട് സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് ലഭിച്ച വിവരമാണതെന്നും അന്വേഷണ കമ്മീഷനുമുമ്പില്‍ മാണി മൊഴി നല്‍കിയിരുന്നു. നിയമസഭയില്‍ പ്രസ്താവന ചെയ്യുന്നതിന് മുമ്പായി സര്‍ക്കാരിന്റെ പക്കലുള്ള രേഖകള്‍ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് നായനാരുടെ അഡ്വക്കേറ്റ് കല്ലട സുകുമാരന്‍ മാണിയോട് ചോദിച്ചു. ഇല്ല എന്നായിരുന്നു ഉത്തരം.

താന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പവര്‍ സെക്രട്ടറി ഗോപാലകൃഷ്ണപിള്ള മാധവന്റെ റിപ്പോര്‍ട്ട് വാങ്ങിയത്. പവര്‍ സെക്രട്ടറിയുടെ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയില്‍ ഉത്തരം നല്‍കിയത്, മാണി കമ്മീഷനെ അറിയിച്ചു. വിദഗ്ദ്ധസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കണ്ടതായി ഓര്‍ക്കുന്നില്ലെന്ന് മാണി കമ്മീഷനോട് പറഞ്ഞിരുന്നു.

സിവില്‍ സര്‍വീസ് പ്രശ്നങ്ങളില്‍ ഗവണ്‍മെന്റ് സെക്രട്ടറിമാരുടെ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി മറുപടി പറയുന്നത്. എന്നാല്‍ രാഷ്ട്രീയ കാര്യങ്ങളില്‍ അങ്ങനെയല്ല, മാണി കമ്മീഷനോട് പറഞ്ഞു. കെ എം മാണി എത്ര ശക്തിയായി നിഷേധിച്ചാലും അദ്ദേഹം പിള്ള അടക്കമുള്ള കുറ്റവാളികളെ രക്ഷിക്കാന്‍ ശക്തിയായിത്തന്നെ ശ്രമിച്ചു എന്ന കാര്യം വ്യക്തമാണ്.

തെളിവുപ്രമാണം പറയുന്ന കഥ

ഇടമലയാര്‍ അണക്കെട്ടിന്റെ ചോര്‍ച്ചയെക്കുറിച്ചുള്ള അന്വേഷണത്തിലും അനന്തരഘട്ടങ്ങളിലും പ്രധാന സ്ഥാനം വഹിക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് തെളിവുപ്രമാണം. ബി എഴുപത്തൊന്ന് (എക്സ്ബിറ്റ് ബി-71) എന്ന സര്‍ക്കാര്‍ ഫയല്‍.

ജസ്റ്റിസ് സുകുമാരന്‍ കമ്മീഷന്റെ അന്വേഷണത്തിന്റെ കേന്ദ്രബിന്ദുവും ഈ ഫയലിലെ ഉള്ളടക്കമാണ്. വിള്ളലിനുശേഷമുള്ള സംഭവവികാസങ്ങള്‍, ഇതേ തുടര്‍ന്ന് വൈദ്യുതിബോര്‍ഡും ഗവണ്‍മെന്റും സ്വീകരിച്ച സമീപനരീതികള്‍ ഇവയൊക്കെ ഈ ഫയല്‍ നന്നായി വ്യക്തമാക്കുന്നു.

അന്ന് ബോര്‍ഡില്‍ വിജിലന്‍സ് മെമ്പറായിരുന്ന ജോണ്‍ മത്തായി ടണലിലെ വിള്ളലിനെത്തുടര്‍ന്ന് സര്‍ക്കാരിനയച്ച വിവാദപരമായ റിപ്പോര്‍ട്ടും ഈ ഫയലിലാണുള്ളത്. വിള്ളലിന്റെ കാരണവും മറ്റു സാഹചര്യങ്ങളും ഒക്കെ വിശദീകരിച്ച് അന്നത്തെ ബോര്‍ഡ് ചെയര്‍മാന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടും ബി-71 എന്ന ഈ ഫയലിലാണ്.

അവകാശലംഘനത്തിലേക്കുയര്‍ന്ന കെ എം മാണിയുടെ നിയമസഭാ പ്രസംഗവും അതിനാസ്പദമായ രേഖകളും ഈ ഫയലിലുണ്ട്. അന്നത്തെ വൈദ്യുതിബോര്‍ഡ് ചെയര്‍മാന്റെയും വിജിലന്‍സ് മെമ്പര്‍ ജോണ്‍മത്തായിയുടെയും റിപ്പോര്‍ട്ടുകളില്‍ വിള്ളലുണ്ടാകാനുള്ള കാരണം വിശദീകരിച്ചിട്ടുണ്ട്. ഈ രണ്ട് റിപ്പോര്‍ട്ടുകളും ലഭിച്ചതിനുശേഷമായിരുന്നു അന്ന് വകുപ്പിന്റെ ചുമതലയിലുണ്ടായിരുന്ന കെ എം മാണി 85 ജൂലൈ 31ന് നിയമസഭയില്‍ ഇപ്പോള്‍ വിവാദമായിത്തീര്‍ന്ന പ്രസംഗം ചെയ്തത്.

ജോണ്‍ മത്തായിക്ക് ഇതുസംബന്ധിച്ച സാങ്കേതികമായ വിവരം നല്‍കിയത് ബോര്‍ഡില്‍ വിജിലന്‍സ് വിങ്ങിലുള്ള വിദഗ്ധരായ രണ്ട് സിവില്‍ എഞ്ചിനീയര്‍മാരായിരുന്നു. പവര്‍ ടണലില്‍ കോണ്‍ക്രീറ്റ് ലൈനിംഗിനുള്ള മിശ്രിതത്തില്‍തന്നെ കൂടുതല്‍ വെള്ളം ചേര്‍ത്തിരുന്നതായി സുകുമാരന്‍ കമ്മീഷന്റെ അന്വേഷണത്തില്‍ വ്യക്തമായി.

വിള്ളലുണ്ടായ സ്ഥലത്തെ ലൈനിംഗിനുപയോഗിച്ച കോണ്‍ക്രീറ്റ് മിശ്രിതം നിശ്ചിത ചേരുവ അനുസരിച്ചായിരുന്നില്ല തയ്യാറാക്കിയത്. പവര്‍ ടണലില്‍ വിള്ളലുണ്ടായ ഒരു സ്ഥലത്ത് കോണ്‍ക്രീറ്റിനുവേണ്ട ഉറപ്പോ ബലമോ ഇല്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നത്. കോണ്‍ക്രീറ്റിന്റെ ബലക്കുറവുതന്നെയാണ് വിള്ളലിന് കാരണമായത്.

അതുപോലെതന്നെ കോണ്‍ക്രീറ്റ് ഉറച്ച് സെറ്റാകുന്നതിനുള്ള ചട്ടക്കൂട് നിശ്ചിത സമയത്തിനുമുമ്പുതന്നെ പൊളിച്ചുമാറ്റുകയും ചെയ്തു. അതിനാല്‍ കോണ്‍ക്രീറ്റ് സെറ്റാകാന്‍ സാവകാശം ലഭിച്ചില്ല. ടണല്‍ കടന്നുപോകുന്നത്ര സ്ഥലം പവര്‍ ടണലും പാറയും തിരിച്ചറിയാത്തവിധം അത്രയധികം ഒട്ടിച്ചേര്‍ന്ന് ഒന്നാകുകയാണ് പതിവ്. ഗ്രൌട്ടിങ് വളരെയധികം ശ്രദ്ധിച്ചും ജാഗ്രതയായുമാണ് നടത്താറുള്ളത്. ഭൂമികുലുക്കം വന്നാല്‍പോലും പാറയും ടണലും വേര്‍തിരിക്കാവാനാവാത്തവിധം തമ്മില്‍ അത്രയധികം ഒന്നായിരിക്കും. ഇവിടെ ഗ്രൌട്ടിങ്ങിനുള്ള മിശ്രിതത്തില്‍ വെള്ളം കൂടുതല്‍ ചേര്‍ത്തതിനാല്‍ ടണല്‍ ലൈനിങ്ങും ചുറ്റുപാടുമുള്ള പാറയും തമ്മിലുള്ള വിടവ് പൂര്‍ണ്ണമായി അടയാന്‍ സാധ്യതയുണ്ടായിരുന്നില്ല. ഈ വിടവുകളിലൂടെ ചോര്‍ന്നുപോയത് കോടികളാണ്. അവ ചെന്നുവീണതോ നിക്ഷിപ്ത താല്‍പര്യക്കാരുടെ കുപ്പായക്കീശകളിലും.

ഡാമില്‍ റിസര്‍വോയറിലുള്ള ജലനിരപ്പിന്റെ നേര്‍ പകുതി ഉയരം ടണലിനുമുകളില്‍ പാറ ഉണ്ടായിരിക്കണം എന്നതാണ് എഞ്ചിനീയറിങ് സംബന്ധിച്ച ഉറച്ച നിര്‍ദ്ദേശം. ഉദാഹരണത്തിന് ഡാമിലെ ജലനിരപ്പ് 68 മീറ്റര്‍ ആണെങ്കില്‍ ടണലിന് മുകളിലേക്ക് 34 മീറ്റര്‍ ഉയരത്തില്‍ പാറ ഉണ്ടായിരിക്കണം. ടണലിന് ചുറ്റുമുള്ള പ്രത്യേകിച്ചും മുകളിലേക്കുള്ള പാറയ്ക്ക് അണക്കെട്ടിന്റെ ശാസ്ത്രത്തില്‍ പറയുന്ന സാങ്കേതിക നാമം 'റോക്ക് കവര്‍' (ടണലിനെ പൊതിയുന്ന പാറയുടെ കവചം) എന്നാണ്.

ഇതില്‍ ടണലിന് താഴേക്കുള്ള പാറയുടെ അളവ് അത്രതന്നെ പ്രധാനമല്ല. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഉദ്ദേശിക്കുന്ന തരത്തില്‍ അതായത് ഡാമിലെ ജലനിരപ്പിന്റെ പകുതി പൊക്കത്തില്‍, റോക്ക് കവര്‍ കാണുകയില്ല. ഭൂമിയുടെ മുകള്‍പരപ്പില്‍നിന്നും താഴേക്ക് കുഴിച്ചുചെന്നാല്‍ പാറയ്ക്കുപകരം കൂടുതല്‍ ഭാഗവും മണ്ണായിരിക്കും. ഇപ്രകാരം ടണലിന് മുകളില്‍ പാറയുടെ പൊക്കം നിശ്ചിത അളവില്‍ ഇല്ലാത്ത സ്ഥലത്ത് സുരക്ഷിതമാംവിധം സ്റ്റീല്‍ ലൈനിങ് വേണമെന്നാണ് കര്‍ശനമായ നിയമം. ആവശ്യത്തിന് 'റോക്ക് കവര്‍' ഉള്ള സ്ഥലത്താകട്ടെ 'പ്ളെയിന്‍ കോണ്‍ക്രീറ്റ്' മതി.

പവര്‍ ടണലിനെ പൊതിഞ്ഞ് കവചം സൂക്ഷിക്കുന്നത് പാറയാണ്. പാറതുരന്ന് അതിന് നടുവിലൂടെ നിര്‍മ്മിക്കുന്ന പവര്‍ ടണലിലൂടെയാണ് ഡാമില്‍നിന്നുള്ള വെള്ളം ഊക്കോടെ ഒഴുകിയെത്തി ടര്‍ബൈനില്‍ വൈദ്യുതിയാകുന്നത്. അതിശക്തിയോടെ വെള്ളം ഒഴുകുമ്പോള്‍ ചുറ്റും പാറ ഇടിയാനോ 'മണ്ണിടിയാനോ പാടില്ല. അതുവന്നാല്‍ മര്‍ദ്ദംമൂലവും അല്ലാതെയും അണക്കെട്ടത്രയും നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ന്ന് ഒരു വിസ്തൃത ഭൂവിഭാഗം കടലായി മാറും.

ടണലിനു ചുറ്റുമുള്ള പാറയില്‍ എവിടെയെങ്കിലും വിള്ളലോ പാറകള്‍ തമ്മില്‍ ചേരുന്നതായ സ്ഥലമോ (ജോയിന്റ്) ഉണ്ടെങ്കില്‍ അഥവാ പാറയ്ക്കു ബലക്ഷയമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പോരുംവിധം പ്രഷര്‍ഗ്രൌട്ടിങ് വേണം. അല്ലെങ്കില്‍ അതനുസരിച്ചുള്ള 'റോക്ക്ട്രീറ്റുമെന്റ്, ഉണ്ടാകണം. ഈ 'റോക്ക് ട്രീറ്റുമെന്റ്' പലതരത്തിലുണ്ട്.

ടണല്‍ ചോരുന്നഭാഗത്ത് പലയിടങ്ങളിലും റോക്ക് കവര്‍ അപര്യാപ്തമാണ്. ചുറ്റുമുള്ള പാറയ്ക്ക് ബലക്കുറവുണ്ട്-ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ'യിലെ പ്രമുഖ ഉദ്യോഗസ്ഥരായ ബദരിനാരായണനും അബ്ദുള്‍ മൊഹ്നിയും മുന്നറിയിപ്പുനല്‍കിയിരുന്നതാണ്. ഇക്കാര്യത്തില്‍ പ്രത്യേക പ്രാവീണ്യം നേടിയവരുമാണ് ഇവര്‍. വിദഗ്ധ പരിശോധന നടത്തി ഇവര്‍ ബോര്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അതിനെ ബോര്‍ഡിലെ ചില ഉദ്യോഗസ്ഥര്‍ പരിഹസിക്കുകയാണുണ്ടായത്. അവര്‍ നിര്‍ദ്ദേശിച്ച തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ബോര്‍ഡ് തയ്യാറായതുമില്ല.

ടണല്‍ പോകുന്ന സ്ഥലമത്രയും ആവശ്യത്തിനുള്ള റോക്ക് കവര്‍ ഉണ്ടോ ജോയിന്റുകള്‍ ഉള്ളതാണോ എന്നീ കാര്യങ്ങളിലൊക്കെ അതീവ സൂക്ഷ്മമായ വിദഗ്ധ പരിശോധന അത്യന്താപേക്ഷിതമാണ്. അതൊന്നും ഇടമലയാറിന്റെ കാര്യത്തില്‍ ഉണ്ടായില്ല. പാറയ്ക്ക് ബലക്ഷയമുള്ളതും ജോയിന്റുള്ളതും വേണ്ടത്ര പാറ ഇല്ലാത്തതുമായ സ്ഥലം കണക്കാക്കി ടണല്‍ പോകുന്നതില്‍ 36 മീറ്റര്‍ സ്ഥലത്ത് സ്റ്റീല്‍ ലൈനിംഗ് വേണമെന്ന് നിര്‍ദ്ദേശിച്ചിരുന്നതാണ്. നമ്മുടെ ഉദ്യോഗസ്ഥന്മാര്‍ അത് പതിനഞ്ച് മീറ്ററാക്കി ചുരുക്കി. ആ പതിനഞ്ചുമീറ്റര്‍ കഴിഞ്ഞ് ബാക്കിയുള്ള സ്ഥലത്താണ് പവര്‍ ടണലില്‍ ചോര്‍ച്ചയുണ്ടായത്.

അപ്പോള്‍ ആദ്യത്തെ നിര്‍ദ്ദേശം അഴിച്ചു തീരുമാനിച്ചു. 60 മീറ്റര്‍ സ്ഥലത്ത് സ്റ്റീല്‍ ലൈനിംഗ് വേണമെന്നും ആവശ്യമെന്നു കണ്ടാല്‍ അത് 80 മീറ്റര്‍വരെ ആകണമെന്നും നിര്‍ദ്ദേശം ഉണ്ടായി. ഇതൊക്കെ ചോര്‍ച്ച കണ്ടതിനുശേഷമുണ്ടായ വെപ്രാളങ്ങള്‍ക്കിടയില്‍ എടുത്ത തീരുമാനങ്ങളാണ്. നേരത്തെ നിശ്ചയിച്ചപ്രകാരം 35 മീറ്ററില്‍ സ്റ്റീല്‍ ലൈനിങ് ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍ ഈ പെരും നഷ്ടം വേണ്ടിവരുമായിരുന്നില്ല.

ബി-71 എന്ന ഫയല്‍ ഈ വസ്തുതകളത്രയും വെളിപ്പെടുത്തുന്നു. ഡാമിലെ ജലനിരപ്പും സര്‍ജ് ഷാഫ്ടിലെ ജലനിരപ്പും ഒരുപോലെയാണ്. ഡാമില്‍ ശക്തിയായ മര്‍ദ്ദമുണ്ടായാല്‍ സര്‍ജ് ഷാഫ്ട് അത് ക്രമീകരിക്കും. സര്‍ജ് ഷാഫ്ടിന്റെ ഉള്‍ഭാഗം മിനുസമായിരിക്കണം. അല്ലാത്തപക്ഷം പാറയ്ക്ക് ബലക്കുറവും ജോയിന്റുകളും ഉള്ളപ്പോള്‍ സര്‍ജ്ഷാഫ്ടിലെ വെള്ളം വശങ്ങളിലേക്ക് ചോര്‍ന്ന് അവിടെനിന്നും അത് മണ്ണിന്റെ മുകള്‍പ്പരപ്പുവരെ എത്താവുന്നതാണ്. അതിനാല്‍ സര്‍ജ് ഷാഫ്ടിനുള്ളിലെ വെള്ളം ഒരു കാരണവശാലും വശങ്ങളിലേക്ക് ചോര്‍ന്നുപോകാന്‍ ഇടവരരുത്. ശക്തിയായ മര്‍ദ്ദത്തോടെ സര്‍ജ് ഷാഫ്ടിലെ വെള്ളം വശങ്ങളിലേക്ക് ചോര്‍ന്ന് ഭൂമിയുടെ ഉപരിതലത്തിലെത്തിയാല്‍ അണക്കെട്ട് ആകെ തകരാന്‍തന്നെ അത് കാരണമാകും.

വാട്ടര്‍ കമ്മീഷന്‍ മെമ്പര്‍ മാധവന്‍, മറ്റൊരു വിദഗ്ധനായ ടി അഗര്‍വാള്‍, കെ കെ ഗൌര്‍, എം എ സ് റെഡ്ഡി, (കേന്ദ്ര വാട്ടര്‍ കമ്മീഷന്‍ ഡയറക്ടര്‍) സംസ്ഥാന വൈദ്യുതിബോര്‍ഡിന്റെ അന്നത്തെ ചെയര്‍മാന്‍ പി കേശവപിള്ള, കെ എസ് ഇ ബി ബോര്‍ഡ് മെമ്പര്‍ ഗണേശപിള്ള എന്നിവരൊക്കെ ഉള്‍പ്പെട്ടതായിരുന്നു വിദഗ്ധ കമ്മിറ്റി.

85 ജൂലൈ 28ന് ഈ വിദഗ്ധ കമ്മിറ്റി ടണലിലെ വിള്ളല്‍ നേരിട്ടു സന്ദര്‍ശിച്ചു ബോധ്യപ്പെട്ടു. സര്‍ജ് ഷാഫ്ടും ഇവര്‍ കണ്ടു. വൈദ്യുതി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കെ എം മാണി അന്ന് സ്ഥലം സന്ദര്‍ശിച്ചശേഷം 'നിസ്സാരമായ വിള്ളല്‍' എന്നാണ് പ്രതികരിച്ചത്.

അവിടെ തുടങ്ങുന്നു കെ എം മാണിയുടെ കളികള്‍‍. ടണലിന് കേടുള്ളതായി ബോര്‍ഡ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായിത്തന്നെ പറഞ്ഞിരുന്നു. അന്ന് ബോര്‍ഡ് ചെയര്‍മാനായിരുന്ന കേശവപിള്ളയാണ് 1985 ജൂലൈ 25ന് പവര്‍സെക്രട്ടറി ജി ഗോപാലകൃഷ്ണപിള്ളയ്ക്ക് നല്‍കിയ കത്തില്‍ ഈ വിവരം അറിയിച്ചിരുന്നത്. കോണ്‍ക്രീറ്റ് ലൈനിങ്ങിന്റെ ബലക്കുറവാണ് കേടിന് കാരണമെന്നും കേശവപിള്ള ചൂണ്ടിക്കാട്ടിയിരുന്നു. ടണലിനു ചുറ്റുമുള്ള 'റോക്ക് കവറി'ന്റെ ബലക്കുറവാകാം വിള്ളലിനു കാരണമെന്നും കേശവപിള്ള പറഞ്ഞു. അതിനാല്‍ സര്‍ജ് ഷാഫ്ട് നിര്‍മിതി അത്യന്തം ശ്രദ്ധിക്കേണ്ട കാര്യമാണ്. സര്‍ജ് ഷാഫ്ടിന്റെ താഴെയുള്ള ഭാഗത്ത് മര്‍ദ്ദം സ്വാഭാവികമായി കൂടുതലാണ്. ചുറ്റുമുള്ള പാറയ്ക്ക് താരതമ്യേന ബലക്കുറവ് ആയതിനാല്‍ അത്രയും ഭാഗത്ത് റീഇന്‍ഫോഴ്സ്ഡ് കോണ്‍ക്രീറ്റ് ലൈനിംഗ് വേണ്ടതാണ്. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ഇക്കാര്യം പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നതാണ്. അതും മുന്‍ സര്‍ക്കാര്‍ അവഗണിച്ചതായി ബി 71 എന്ന ഫയല്‍ വ്യക്തമാക്കുന്നു.

വിള്ളലുള്ള പാറകള്‍തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ 'റോക്ക്ബോള്‍ട്ടിംഗ്' എന്ന സാങ്കേതിക വിദ്യയാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. സര്‍ജ് ഷാഫ്ടില്‍ വിള്ളലുള്ള സ്ഥലത്ത് കോണ്‍ക്രീറ്റ് ലൈനിംഗ് ഇപ്പോഴും ഏര്‍പ്പെടുത്തിയിട്ടില്ല. മണ്ണിന്റെ മുകള്‍പരപ്പില്‍ വീണ വെള്ളം ഒലിച്ച് പാറയുടെ വിള്ളലിലൂടെ ഇറങ്ങി ടണല്‍വഴി വരുന്നുണ്ടായിരുന്നു. സ്റ്റീല്‍ ലൈനിംഗിന്റെ അഭാവംമൂലമാണിത്.

ഇതേപ്പറ്റിയൊക്കെ അന്വേഷിക്കാന്‍ 15 അംഗങ്ങളുള്ള വിദഗ്ധരുടെ ഹൈലവല്‍ കമ്മിറ്റി എത്തി. കോണ്‍ക്രീറ്റ് ലൈനിങ്ങില്‍ വേണ്ടത്ര നിലവാരമോ ശ്രദ്ധയോ പുലര്‍ത്തിയിരുന്നില്ലെന്ന സൂചനയും കേശവപിള്ള നല്‍കിയിരുന്നു. ജോലിയുടെ ഗുണനിലവാരക്കുറവ്, ഗ്രൌട്ടിങ്ങിന്റെ അപര്യാപ്തത ഇവയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ടണല്‍ ചോര്‍ച്ചയ്ക്ക് കാരണം കോണ്‍ക്രീറ്റ് ലൈനിങ്ങിന്റെ ബലക്കുറവാകാം എന്ന് ബോര്‍ഡിലെ വിജിലന്‍സ് മെമ്പര്‍ ജോണ്‍ മത്തായിയും റിപ്പോര്‍ട്ടുചെയ്തിരുന്നു. അതിന് ചില പരിഹാരമാര്‍ഗ്ഗങ്ങളും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. കോണ്‍ക്രീറ്റ് ലൈനിങ്ങിലുണ്ടായ വിള്ളല്‍ കോണ്‍ക്രീറ്റിന്റെ ഗുണനിലവാരം മോശമായിരുന്നതുകൊണ്ടാണോ എന്നകാര്യം അന്വേഷിച്ച് വിലയിരുത്താന്‍ വൈദ്യുതിബോര്‍ഡ് ചെയര്‍മാനും ചീഫ് എഞ്ചിനീയറും അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതൊക്കെ വളരെ നിസ്സാരമായിട്ടാണ് മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ളയും പവര്‍സെക്രട്ടറി ഗോപാലകൃഷ്ണപിള്ളയും ഒക്കെ കണ്ടത്. ഇടമലയാര്‍ പദ്ധതിയാകെ പൊട്ടിത്തകര്‍ന്നാലും ആര്‍ക്കുമൊന്നുമില്ല എന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങിയത്. ഇതിനുള്ള തെളിവുകള്‍ നിരവധിയാണ്.

ബന്ധുക്കളും നേട്ടമുണ്ടാക്കി

ഇടമലയാര്‍ ടണലിന്റെയും സര്‍ജ്ഷാഫ്ടിന്റെയും പണി നടത്തിയ പ്രധാന കോണ്‍ട്രാക്ടര്‍ പി കെ സജീവ് കേരളാ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനാണ്. ബാലകൃഷ്ണപിള്ളയും കെ എം മാണിയും സജീവും ഒരേ കാലയളവില്‍ മൂന്ന് വര്‍ഷം കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന കമ്മിറ്റിയംഗങ്ങളായിരുന്നു. ഇക്കാര്യം ജസ്റ്റീസ് സുകുമാരന്‍ കമ്മീഷന്‍ മുമ്പാകെ അഡ്വക്കേറ്റ് കല്ലട സുകുമാരന്റെ ക്രോസ് വിസ്താരത്തിനിടയില്‍ ബാലകൃഷ്ണപിള്ള സമ്മതിച്ചു.

മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഇരുവരും ഒരേ സ്റ്റേറ്റ് കമ്മിറ്റിയില്‍ ഇരുന്നിട്ടും സജീവിനെ അടുത്ത് പരിചയമില്ലെന്നാണ് പിള്ള കമ്മീഷനോട് പറഞ്ഞത്. കെ എം മാണി, ബാലകൃഷ്ണപിള്ള, പവര്‍ സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, ബോര്‍ഡ് ചെയര്‍മാനായിരുന്ന ഗണേശപിള്ള എന്നിവരുടെയൊക്കെ മൊഴികളിലെ പരസ്പര വിരുദ്ധങ്ങളായ പരാമര്‍ശങ്ങള്‍ കമ്മീഷന്‍ പ്രത്യേകം ശ്രദ്ധിച്ചു.

ടണലിന് മതിയായ സ്റ്റീല്‍ ലൈനിംഗ് ഇടാതിരുന്നതാണ് വിള്ളലുണ്ടാകാന്‍ കാരണമെന്ന് ഗോപാലകൃഷ്ണപിള്ള കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നു. 'റോക്ക് കവര്‍' അപര്യാപ്തമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഗോപാലകൃഷ്ണപിള്ള നേരത്തെ പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായിരുന്നു ഇത്. മന്ത്രിയായിരിക്കെ കെ എം മാണിക്ക് '85 ജൂലൈ 30ന് നിയമസഭയില്‍ പ്രസ്താവന ചെയ്യാനുള്ള വിവരം നല്‍കിയത് ഗോപാലകൃഷ്ണപിള്ള ആയിരുന്നു. ആ വിവരത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു പിന്നീട് നല്‍കിയ മൊഴി.

വിള്ളല്‍ സംബന്ധിച്ച് ബോര്‍ഡ് ചെയര്‍മാന്‍ നല്‍കിയ റിപ്പോര്‍ട്ട് പവര്‍ സെക്രട്ടറി കണ്ടിരുന്നു. '85 ജൂലൈ 27ന് സെക്രട്ടേറിയറ്റില്‍ എത്തിയതാണ് ബോര്‍ഡ് ചെയര്‍മാന്റെ നോട്ട്. പവര്‍ സെക്രട്ടറി അത് കണ്ടത് 12 ദിവസം കഴിഞ്ഞാണത്രെ. പവര്‍ ടണലിലെ സ്റ്റീല്‍ ലൈനിങ് 15 മീറ്റര്‍ മതി എന്ന് നിശ്ചയിച്ചതിനെ ബോര്‍ഡ് ചെയര്‍മാന്‍ കേശവപിള്ള വിമര്‍ശിച്ചിരുന്നു. കേശവപിള്ളയുടെ വിമര്‍ശനത്തിന്റെ വെളിച്ചത്തില്‍ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ അന്വേഷണം നടത്തുകയോ നടപടി എടുക്കുകയോ ഉണ്ടായില്ല. ഉത്തരവാദപ്പെട്ടവരുടെ പേരില്‍ നടപടി എടുക്കണമെന്ന് തോന്നിയില്ല എന്നായിരുന്നു ക്രോസ് വിസ്താരവേളയില്‍ പവര്‍ സെക്രട്ടറിയുടെ ഉത്തരം. ഇക്കാര്യങ്ങളൊക്കെ കമ്മീഷന്‍ സുദീര്‍ഘമായി റിപ്പോര്‍ട്ടില്‍ അനുസ്മരിക്കുന്നു.

പബ്ളിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പത്രത്തില്‍ കണ്ടു. പക്ഷേ അത് പഠിക്കണമെന്ന് തോന്നിയില്ല - ഇതായിരുന്നു പവര്‍ സെക്രട്ടറിയുടെ പ്രതികരണം. ഇടമലയാര്‍ പദ്ധതിക്കുള്ള സിമന്റ് അപഹരിച്ച കാര്യം ജോണ്‍മത്തായിയുടെ റിപ്പോര്‍ട്ടില്‍ നിന്നാണത്രെ പവര്‍ സെക്രട്ടറി മനസ്സിലാക്കിയത്. സിമന്റ് തിരിമറിക്ക് സാധ്യതയുണ്ടെന്ന് മനസ്സിലായി. ജോണ്‍മത്തായി ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ബോര്‍ഡിന് നല്‍കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് അന്വേഷണം ഒന്നും നടത്തിയില്ലെന്ന കാര്യം പവര്‍ സെക്രട്ടറി സമ്മതിച്ചു.

സിമന്റ് കവര്‍ച്ചയെപ്പറ്റി ജോണ്‍മത്തായി ദീര്‍ഘകാലം അന്വേഷണം നടത്തി. എന്നിട്ടും തെളിവൊന്നും കിട്ടിയില്ല. അതിനാലാണ് വീണ്ടും അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചതെന്ന് പവര്‍ സെക്രട്ടറി ക്രോസ് വിസ്താരത്തില്‍ അറിയിച്ചിരുന്നു. ഇതും അന്വേഷണ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടു. സിമന്റ് ചോര്‍ച്ചയെപ്പറ്റി വിശദമായ അന്വേഷണം വേണമെന്നായിരുന്നു ജോണ്‍മത്തായിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ. ഇക്കാര്യം പവര്‍ സെക്രട്ടറി മിണ്ടിയില്ല. ബോര്‍ഡിലെ വിജിലന്‍സ് മെമ്പര്‍ മാത്രമായ ജോണ്‍മത്തായിക്ക് വിശദമായ അന്വേഷണത്തിനുള്ള അധികാരമില്ലായിരുന്നു എന്ന കാര്യവും ഇവിടെ സ്മരണീയമാണ്.

ജോണ്‍മത്തായിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നടപടി ബന്ധപ്പെട്ടവരുടെ പേരില്‍ വേണമെന്ന് പവര്‍ സെക്രട്ടറി ശുപാര്‍ശ ചെയ്തില്ല. വി രാമചന്ദ്രനായിരുന്നു അന്ന് ചീഫ് സെക്രട്ടറി. 53 സാക്ഷികളെയാണ് ആകെ വിസ്തരിച്ചത്. ഇതില്‍ ഒന്നാം സാക്ഷി ഡിസൈന്‍ എഞ്ചിനീയര്‍ ആര്‍ ആര്‍ ബാലകൃഷ്ണന്‍നായരെ മാത്രം മുപ്പത്തിമൂന്ന് ദിവസം വിസ്തരിച്ചു. മാണി, പിള്ള എന്നിവരെ ഓരോ ദിവസമേ വിസ്തരിച്ചുള്ളൂ.

പവര്‍ ടണലില്‍ വിള്ളല്‍ കാണാന്‍ അന്നത്തെ മന്ത്രി മാണിക്കൊപ്പം താനും പോയിരുന്നതായി ജോണ്‍മത്തായി പറയുന്നു. അദ്ദേഹം ഇല്ലായിരുന്നുവെന്ന് മാണിയും പറയുന്നു. ജോണ്‍മത്തായിയുടെ റിപ്പോര്‍ട്ട് വേണ്ടത്ര അനുകൂലമല്ലാത്തതുതന്നെ ഇങ്ങനെ തള്ളിപ്പറയാന്‍ കാരണം.

നാഷണല്‍ കൌണ്‍സില്‍ ഫോര്‍ സിമന്റ്സ് ആന്റ് ബില്‍ഡിങ് മെറ്റീരിയല്‍സ് (എന്‍സിബിഎം) ജോയിന്റ് ഡയറക്ടര്‍ അജോയ്കുമാര്‍ മല്ലിക്കിനെ കമ്മീഷന്‍ സാക്ഷിയായി വിസ്തരിച്ചിരുന്നു. പണിക്ക് പോര്‍ടുലാന്റ് സിമന്റ് ഉപയോഗിക്കണമെന്നായിരുന്നു നിര്‍ദേശം. പക്ഷേ, 'പസോളന' സിമന്റാണ് ഉപയോഗിച്ചത്. പോര്‍ടുലാന്റ് സിമന്റാണ് ഉപയോഗിച്ചതെന്ന ധാരണയിലാണ് സിമന്റിന്റെ അനുപാതം ശരിയാണെന്ന് താന്‍ ആദ്യം പറഞ്ഞതെന്ന് മല്ലിക്, കമീഷനോട് പറഞ്ഞു.

ശരിയായ തരത്തില്‍ കോണ്‍ക്രീറ്റ് പരിശോധന നടത്തണമെങ്കില്‍ സിമന്റിന്റെ സാമ്പിളുകള്‍ ലഭ്യമായിരിക്കണം. ആവശ്യപ്പെട്ടിട്ടും ബോര്‍ഡ് സാമ്പിളുകള്‍ അയച്ചുകൊടുത്തില്ല.

സിമന്റിന്റെ അനുപാതത്തില്‍ വന്ന മാറ്റം, ഗുണമേന്മയില്ലായ്മ ഇവയൊക്കെ കമ്മീഷന്‍ നിശിതമായി വിമര്‍ശിച്ചു. കോണ്‍ക്രീറ്റിനെപ്പറ്റി കോഴിക്കോട് റീജിയണല്‍ എഞ്ചിനീയറിങ് കോളേജ് (ആര്‍ഇസി) വിദ്യാര്‍ത്ഥികളും ടെസ്റ്റ് നടത്തി. ഫലം കമ്മീഷന് അയച്ചുകൊടുക്കുകയും ചെയ്തു. ആര്‍ ഇ സി പ്രിന്‍സിപ്പലിനെയും സാക്ഷിയായി വിസ്തരിച്ചിരുന്നു. പ്രിന്‍സിപ്പലിന്റെ നിഗമനങ്ങളെ കമ്മീഷന്‍ ശരിവെച്ചിരുന്നു.

കോണ്‍ക്രീറ്റ് മിശ്രിതത്തില്‍ കണ്ട ന്യൂനത പരിശോധനാ റിപ്പോര്‍ട്ടില്‍ പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഏറ്റവും പരിമിതമായി വേണ്ട അനുപാതത്തിലുള്ള സിമന്റുപോലും ഒരു സാമ്പിളിലും ഇല്ലായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞുവത്രെ. മുന്‍ ചെയര്‍മാന്‍ ഗണേശപിള്ള, ബാലകൃഷ്ണപിള്ളയുടെ ഏറ്റവും അടുത്ത ആളായിരുന്നുവെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ബോര്‍ഡിന്റെ ദൈനംദിന കാര്യത്തില്‍ പിള്ള ഇടപെട്ടിരുന്നതിന്റെ പ്രേരണ ഗണേശപിള്ളയായിരുന്നെന്നും കമ്മീഷന്‍ പറഞ്ഞു.

സര്‍ജ്ഷാഫ്ട് കോണ്‍ക്രീറ്റ് ലൈനിങ്ങിന് വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചതില്‍ മുന്‍കൈ എടുത്തത് ഗണേശപിള്ള ആയിരുന്നു. ഈ നടപടിയേയും കമ്മീഷന്‍ നിശിതമായി വിമര്‍ശിച്ചു. ഇക്കാര്യത്തിലൊക്കെ ഗണേശപിള്ള കുറ്റകരമായ അനാസ്ഥയും നിരുത്തരവാദിത്വവും കാട്ടിയിട്ടുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. ടണല്‍ നിര്‍മാണ കാര്യത്തില്‍ ഗണേശപിള്ള ഉള്‍പ്പെട്ടു നടത്തിയ ചര്‍ച്ചകള്‍ക്ക് ഒരു രേഖയും കാണാനില്ല. സര്‍ജ്ഷാഫ്ടില്‍ കോണ്‍ക്രീറ്റ് ലൈനിങ് വേണ്ടെന്ന തീരുമാനം പുനഃപരിശോധിക്കാനുള്ള നീക്കങ്ങള്‍ക്കും വിലങ്ങുതടിയായത് ഗണേശപിള്ളയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര വാട്ടര്‍ കമ്മീഷന്‍ മെമ്പര്‍ മാധവന്റെ നടപടികളെയും കമ്മീഷന്‍ വിമര്‍ശിച്ചു. മാധവന്‍ മലയാളിയാണ്.

തെളിവുകള്‍ പിള്ളയെ കുടുക്കി

'പ്രോജക്ടിന്റെ കമ്മീഷനിങ് വൈകുന്നതുമൂലം പ്രതിമാസം ഒരുകോടി രൂപയുടെ നഷ്ടം ഗവണ്‍മെന്റിന് വരുന്നു' - ഇടമലയാര്‍ പദ്ധതിയെപ്പറ്റി അന്നത്തെ പവര്‍ സെക്രട്ടറി ഗോപാലകൃഷ്ണപിള്ള നോട്ട് ഫയലില്‍ (പേജ് 20) രേഖപ്പെടുത്തിയതാണിത്. പദ്ധതി കമ്മീഷന്‍ ചെയ്താല്‍ ലഭിക്കുന്ന വൈദ്യുതിയുടെ അളവുകൂടി കണക്കിലെടുത്താണ്, പവര്‍ സെക്രട്ടറി ഇങ്ങനെ എഴുതിയത്.

തെളിവുപ്രമാണം ബി 71 (എക്സിബിറ്റ്)ല്‍ ആണ് ഈ സുപ്രധാന വിവരം അടങ്ങിയിരിക്കുന്നത്. പവര്‍ സെക്രട്ടറിയുടെ കണക്ക് ശരിയാണെങ്കില്‍ കമ്മീഷന്‍ ചെയ്യാത്തതുമൂലം ഇന്നോളമുണ്ടായിട്ടുള്ള നഷ്ടം 77 കോടി രൂപയാണ്. '80 ജൂലൈയില്‍ പദ്ധതി കമ്മീഷന്‍ ചെയ്യേണ്ടിയിരുന്നതാണ്. യഥാര്‍ത്ഥത്തില്‍ കമ്മീഷന്‍ ചെയ്തതോ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് '87 ജനുവരിയിലും.

2331 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കരുതിയിരുന്നത്. പവര്‍ ടണലിന്റെ കോണ്‍ക്രീറ്റ് ലൈനിങ് '81 ഒക്ടോബര്‍ 22നാണ് ആദ്യം പ്രകാശനം ചെയ്തത്. എന്നാല്‍ ടെണ്ടറിന്റെ അവസാന തീയതി എത്തുന്നതിനുമുമ്പുതന്നെ പിന്നെയും കാലാവധി നീട്ടി. ഇത്തരത്തില്‍ നാലുതവണ കാലാവധി നീട്ടിയാണ് ഒടുവില്‍ '82 ഡിസംബര്‍ 16ന് കരാര്‍ ഉറപ്പിച്ചത്.

വൈദ്യുതിബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പൊതുവെയും ഇടമലയാര്‍ പദ്ധതിയുടെ കാര്യത്തില്‍ പ്രത്യേകിച്ചും അന്ന് മന്ത്രിയായിരുന്ന ആര്‍ ബാലകൃഷ്ണപിള്ള അവിഹിതമായി തന്നെ ഇടപെട്ടിരുന്നതായി നിരവധി രേഖകള്‍ സ്വയം സംസാരിക്കുന്ന തെളിവുകള്‍ നിരത്തുന്നു.

ബോര്‍ഡ് ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റ കാര്യത്തില്‍ മന്ത്രി പിള്ളയില്‍നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിക്കുമായിരുന്നു. വൈദ്യുതിബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വിക്രമന്‍നായര്‍ രേഖപ്പെടുത്തി.

മറ്റൊരു മുന്‍ ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍നായര്‍ എഴുതിയത് ശ്രദ്ധിക്കുക: 'മന്ത്രിയുടെ (ബാലകൃഷ്ണപിള്ള) പ്രവര്‍ത്തനശൈലിയുമായി എനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. ബോര്‍ഡിന്റെ ദൈനംദിന കാര്യങ്ങളില്‍ ധാരാളം ഇടപെടല്‍ മന്ത്രി നടത്തി. പ്രത്യേകിച്ച് ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റ കാര്യങ്ങളില്‍ എന്തെങ്കിലും ചെയ്യാന്‍ മന്ത്രിയുടെ അനുവാദം വേണമായിരുന്നു'.

ഉണ്ണികൃഷ്ണന്‍നായര്‍ ഒടുവില്‍ നിവൃത്തിയില്ലാതെ '86ല്‍ അവധിയില്‍ പോകുകയാണുണ്ടായത്. 'മന്ത്രിയുടെ വാക്കാല്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ ബോര്‍ഡ് വസ്തുനിഷ്ഠമായി പരിഗണിച്ചിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ഒരു രേഖയും ബോര്‍ഡില്‍ സൂക്ഷിച്ചിരുന്നില്ല'. മറ്റൊരു മുന്‍ ചെയര്‍മാന്‍ കേശവപിള്ള പറഞ്ഞിരിക്കുന്നു.

ദൈനംദിന ഭരണകാര്യങ്ങളില്‍ മന്ത്രി നിയമവിരുദ്ധമായി ഇടപെട്ടിരുന്നു എന്നും കേശവപിള്ള രേഖപ്പെടുത്തി. ഈ വിവരങ്ങളും തെളിവു പ്രമാണം ബി 71ല്‍ ആണ്. ബോര്‍ഡിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ചിലപ്പോഴെല്ലാം മന്ത്രി ബാലകൃഷ്ണപിള്ള ഇടപെടാന്‍ ശ്രമിച്ചിരുന്നു എന്നാണ് മറ്റൊരു ചെയര്‍മാന്‍ കൊച്ചുകോശി പറയുന്നത്.

പവര്‍ടണലിന്റെ കോണ്‍ക്രീറ്റ് ലൈനിങ് കോണ്‍ട്രാക്ട് നല്‍കുന്നതില്‍ ചീഫ് എഞ്ചിനീയര്‍ വി എല്‍ ജോസഫിന്റെമേല്‍ മന്ത്രി പിള്ള ചില സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയിരുന്നതായിട്ടാണ് ജസ്റ്റീസ് സുകുമാരന്‍ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. എസ്റ്റിമേറ്റ് റേറ്റില്‍നിന്ന് 89 ശതമാനം അധികം നിരക്കില്‍ സര്‍ജ്ഷാഫ്റ്റിന്റെ ടെണ്ടര്‍ കെ പി പൌലോസിന് തന്നെ ഉറപ്പിച്ചു കൊടുത്തതായും സുകുമാരന്‍ കമ്മീഷന്‍ നിഗമനം നടത്തി.

ഉടുമ്പന്‍ചോല നിയോജകമണ്ഡലത്തിലെ സിപിഐ എം എംഎല്‍എ ആയിരുന്ന എം ജിനദേവനാണ് ഇടമലയാര്‍ പ്രശ്നം നിയമസഭയില്‍ ആദ്യമായി അവതരിപ്പിച്ചത്. നിര്‍മാണ വൈകല്യങ്ങളെപ്പറ്റി സിപിഐ എം സംസ്ഥാന സെക്രട്ടറി വി എസ് അച്യുതാനന്ദന്‍ ആദ്യമായി പ്രതികരിച്ചതിനെ തുടര്‍ന്ന് ഇടമലയാര്‍ അന്വേഷണം കൂടിയേ തീരൂ എന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് ഇ കെ നായനാര്‍ '85 ജൂലൈ 24ന് സംസ്ഥാന നിയമസഭയില്‍ ആവശ്യപ്പെട്ടു. സിപിഐ സ്റ്റേറ്റ് സെക്രട്ടറി പി കെ വിയും ടണല്‍ചോര്‍ച്ചയെപ്പറ്റി സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ് കമ്മിറ്റി ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് ഇ കെ നായനാര്‍ക്കുവേണ്ടി ഹാജരായത് പ്രമുഖ അഭിഭാഷകനായ കല്ലട സുകുമാരനായിരുന്നു.

എണ്ണമറ്റ ഫയലുകള്‍, നിയമപുസ്തകങ്ങളുടെ കൂമ്പാരങ്ങള്‍, തലനാരിഴ കീറുന്ന വാദപ്രതിവാദങ്ങള്‍ - കല്ലടയുടെ യത്നം അങ്ങേയറ്റം ക്ളേശപൂര്‍ണമായിരുന്നു. പക്ഷേ, ഒടുവില്‍ അദ്ദേഹം വിജയിച്ചു.

*
ഏഴാച്ചേരി രാമചന്ദ്രന്‍ കടപ്പാട്: ചിന്ത വാരിക 25 ഫെബ്രുവരി 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇടമലയാര്‍ കേസില്‍ മുന്‍‌മന്ത്രിയും യു.ഡി.എഫ് നേതാവുആയ ആര്‍. ബാലകൃഷ്ണപിള്ളയെയും കോണ്‍‌ട്രാക്ടറും കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പി.കെ.സജീവനെയും സുപ്രീംകോടതി ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചിരിക്കയാണ്. നിയമവ്യവസ്ഥയെയും ചട്ടങ്ങളെയും വിദഗ്ദസമിതി റിപ്പോര്‍ട്ടിനെയും എല്ലാം പാടേ അവഗണിച്ചുകൊണ്ട് കൊടിയ അഴിമതിയും നഗ്നമാ‍യ അധികാരദുര്‍വിനിയോഗവുമാണ് ഈ ഇടപാടില്‍ പിള്ളയും കൂട്ടരും നടത്തിയത്. അന്ന് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയായിരുന്ന ജസ്റ്റിസ്റ്റ് സുകുമാരന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്. 1988 ആഗസ്തില്‍ ജസ്റ്റിസ് സുകുമാരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന്റെ പാസ്ചാത്തലത്തില്‍ 1988 ആഗസ്ത് 18 മുതല്‍ അഞ്ചുദിവസം ദേശാഭിമാനിയില്‍ ഇടമലയാറിന്റെ ഇരുളറകളില്‍ എന്ന ഏഴാച്ചേരി രാമചന്ദ്രന്റെ അന്വേഷണാത്മക റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ഇടമലയാര്‍ കേസിനെ സംബന്ധിച്ച് വായനക്കാര്‍ക്ക് അവബോധം ലഭിക്കുന്ന ആ റിപ്പോര്‍ട്ട് പുനഃപ്രസിദ്ധീകരിക്കുന്നു.

ഇന്ന് ബാലകൃഷ്ണപിള്ളക്കു വേണ്ടി കേസിനെ നിസ്സാരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന പത്രങ്ങള്‍ അന്ന് എന്താണ് എഴുതിയത് എന്നും ഈ റിപ്പോര്‍ട്ട് വെളിവാക്കുന്നുണ്ട്. ഒപ്പം കേസ് ഒതുക്കാനും സ്വന്തം പാര്‍ട്ടിക്കാരെ രക്ഷിക്കാനും പിള്ളക്കു ശേഷം മന്ത്രിസ്ഥാനം വഹിച്ച കെം.എം മാണി നടത്തിയ കള്ളക്കളികളും തുറന്നു കാട്ടുന്നു.

Jijo Kurian said...

"ഇടമലയാര്‍ ഒരു തുടക്കം മാത്രം-ശക്തവും ധീരവുമായ തുടക്കം."
ഇനി ലവ് ലിന്റെ ഉള്ളറകളും സാവകാശം തുറന്നു കാണിക്കുമായിരിക്കുമല്ലോ അല്ലെ?