Friday, February 25, 2011

ലയനം 18 മാസത്തിനകം; എസ്ബിടി ഇല്ലാതാകും

സംസ്ഥാനത്തിന്റെ അഭിമാനമായ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്ബിടി) ഇല്ലാതാകുന്നു. എസ്ബിഐയുടെ അവശേഷിക്കുന്ന അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും 18 മാസത്തിനകം ലയിപ്പിക്കുമെന്ന് യശ്വന്ത് സിന്‍ഹയുടെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സ്റാന്‍ഡിങ് കമ്മിറ്റിയെ കേന്ദ്ര ധനമന്ത്രാലയം അറിയിച്ചതോടെയാണ് എസ്ബിടി വിസ്മൃതിയിലാകുമെന്ന് ഉറപ്പായത്. എസ്ബിടിക്കു പുറമെ സ്റ്റേറ്റ്ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയെയുമാണ് ലയിപ്പിക്കുക. എസ്ബിഐക്ക് ഏഴ് അസോസിയേറ്റ് ബാങ്കാണ് ഉണ്ടായിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്രയെ 2008 ലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറിനെ കഴിഞ്ഞ വര്‍ഷവും ലയിപ്പിച്ചിരുന്നു. മത്സരശേഷി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാണ് അവശേഷിക്കുന്ന വയെയും ലയിപ്പിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഓംപ്രകാശ് ഭട്ട് എസ്ബിടി മാനേജിങ് ഡയറക്ടറായിരുന്ന കാലത്താണ് ലയന നീക്കം ശക്തമായത്.
ലയനത്തിനെതിരെ ഏറ്റവും പ്രതിഷേധമുയരുക കേരളത്തിലായിരിക്കുമെന്നു കണ്ടാണ് അദ്ദേഹത്തെ എസ്ബിടിയിലേക്ക് നിയോഗിച്ചതെന്ന് ആരോപണമുണ്ടായിരുന്നു. എസ്ബിടി ഇല്ലാതാകുന്നത് കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വന്‍തിരിച്ചടിയാകും. വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട്സിറ്റി പോലുള്ള വന്‍കിട പദ്ധതികളില്‍ സംസ്ഥാന സര്‍ക്കാരിന് എസ്ബിടി തുണയാകേണ്ടതാണ്. എന്നാല്‍, നിയന്ത്രണം എസ്ബിഐയുടെ കൈയിലായാല്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കില്ല. ലാഭകരമല്ലാത്ത ശാഖകള്‍ തുടരുമെന്നും ഉറപ്പില്ല. ബാങ്കിങ് സേവനങ്ങള്‍ കിട്ടാതെ ഗ്രാമീണര്‍ വട്ടിപ്പലിശക്കാരുടെ കെണിയിലെത്തുന്ന സ്ഥിതിയുണ്ടാകും.

1946 ജനുവരി 17ന് പ്രവര്‍ത്തനം ആരംഭിച്ച സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ 1960 ജനുവരി ഒന്നിനാണ് എസ്ബിഐയുടെ അസോസിയേറ്റായത്. അന്ന് 8.27 കോടി നിക്ഷേപവും 4.10 കോടി വായ്പയും മാത്രമാണുണ്ടായിരുന്നത്. ഇന്നാകട്ടെ, ജനുവരി ഒന്നിലെ കണക്കനുസരിച്ച് മൊത്തം ബിസിനസ് ഒരുലക്ഷം കോടി കവിഞ്ഞു. ശാഖകള്‍ 28 ല്‍നിന്ന് 750 ആയി. 29 പൊതുമേഖലാ ബാങ്കും 14 സ്വകാര്യ ബാങ്കും ഒമ്പത് നവസ്വകാര്യബാങ്കും പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്ത് ഇടപാടിന്റെ 25 ശതമാനവും നിര്‍വഹിക്കുന്നത് എസ്ബിടിയാണ്.

ബാങ്കിന്റെ വളര്‍ച്ചക്കൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമായി. ജനക്ഷേമ പദ്ധതികള്‍ ലക്ഷക്കണക്കിന് കുടുംബങ്ങളെ ജീവിതം കരുപ്പിടിപ്പിക്കാന്‍ സഹായിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ വായ്പയില്‍ 40 ശതമാനവും എസ്ബിടിയാണ് നല്‍കിയത്. കാര്‍ഷിക വായ്പയില്‍ 30-35 ശതമാനവും നല്‍കുന്നത് എസ്ബിടി തന്നെ. ചെറുകിട-ഇടത്തരം കച്ചവടക്കാരുടെയും കൈത്തൊഴിലുകാരുടെയും വായ്പ ആവശ്യങ്ങളും നിറവേറ്റുന്നു. പെന്‍ഷന്‍കാര്‍, പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കും ബാങ്ക് സേവനം എത്തിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറി ബിസിനസിനു പുറമെ സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കടപ്പത്രങ്ങളില്‍ വലിയ മുതല്‍മുടക്കും നടത്തുന്നു. ലയനം ജീവനക്കാര്‍ക്ക് ഗുണകരമാണെന്നാണ് എസ്ബിഐ പ്രചരിപ്പിക്കുന്നത്. എന്നാല്‍, ഇതിനകം ലയിച്ച സൌരാഷ്ട്ര, ഇന്‍ഡോര്‍ ബാങ്കുകളുടെ അനുഭവം മറിച്ചാണ്. പ്രൊമോഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ അസോസിയേറ്റ് ബാങ്ക് ജീവനക്കാര്‍ക്ക് ലഭിച്ച ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് സംഘടനകള്‍ പറയുന്നു.

*
ആര്‍ സാംബന്‍ ദേശാ‍ഭിമാനി 25 ഫെബ്രുവരി 2011

ഈ വിഷയത്തിലെ പോസ്റ്റ്

എസ്.ബി.ടി.യെ രക്ഷിക്കുക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സംസ്ഥാനത്തിന്റെ അഭിമാനമായ സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍(എസ്ബിടി) ഇല്ലാതാകുന്നു. എസ്ബിഐയുടെ അവശേഷിക്കുന്ന അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും 18 മാസത്തിനകം ലയിപ്പിക്കുമെന്ന് യശ്വന്ത് സിന്‍ഹയുടെ അധ്യക്ഷതയിലുള്ള പാര്‍ലമെന്ററി സ്റാന്‍ഡിങ് കമ്മിറ്റിയെ കേന്ദ്ര ധനമന്ത്രാലയം അറിയിച്ചതോടെയാണ് എസ്ബിടി വിസ്മൃതിയിലാകുമെന്ന് ഉറപ്പായത്. എസ്ബിടിക്കു പുറമെ സ്റ്റേറ്റ്ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയെയുമാണ് ലയിപ്പിക്കുക. എസ്ബിഐക്ക് ഏഴ് അസോസിയേറ്റ് ബാങ്കാണ് ഉണ്ടായിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്രയെ 2008 ലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡോറിനെ കഴിഞ്ഞ വര്‍ഷവും ലയിപ്പിച്ചിരുന്നു. മത്സരശേഷി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാണ് അവശേഷിക്കുന്ന വയെയും ലയിപ്പിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഓംപ്രകാശ് ഭട്ട് എസ്ബിടി മാനേജിങ് ഡയറക്ടറായിരുന്ന കാലത്താണ് ലയന നീക്കം ശക്തമായത്.