Thursday, February 10, 2011

ആധുനിക കേരളത്തിനു ഒരു ആധുനിക ബജറ്റ്

ഒരു സര്‍ക്കാരിന്റെ ബജറ്റ് എന്ന് പറയുന്നത് ആ സര്‍ക്കാരിന്റെ പൊതു നയത്തെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നത്. അതാതു കാലത്തെ സാമ്പത്തിക അവസ്ഥയോടുള്ള സര്‍ക്കാരിന്റെ സക്രിയമായിട്ടുള്ള പ്രതികരണവുമാണ് ഓരോ ബജറ്റും. അതിലുമുപരി, ഡോ. തോമസ്‌ ഐസക്ക് അവതരിപ്പിച്ച "ബജറ്റ് 2010-11" 2006 ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് കൂടിയായിരുന്നു. അങ്ങിനെ മൊത്തത്തില്‍, തന്റെ ആദ്യ ബജറ്റ് മുതല്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നടപടികള്‍ എത്ര മാത്രം പുരോഗമിച്ചു എന്ന പരിശോധനയും, ഒപ്പം നിലവിലുള്ള സാമ്പത്തിക അവസ്ഥയുടെ വീക്ഷണകോണില്‍ നിന്നും ഭാവിയിലേക്കുള്ള പ്രയാണത്തെ ഈ സര്‍ക്കാര്‍ എങ്ങിനെ നോക്കി കാണുന്നു എന്ന പ്രസ്താവനയും ബജറ്റില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അത്തരത്തില്‍ പരിശോധിച്ചാല്‍, 2010-11 വര്‍ഷത്തേക്കുള്ള ഡോ. തോമസ്‌ ഐസക്കിന്റെ ബജറ്റ് രാഷ്ട്രീയപരമായും ആക്കാദമികപരമായും അങ്ങേയറ്റം ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ്.

എല്‍ ഡി എഫ് സര്‍ക്കാരിന്റെ പൊതു നയവും ബജറ്റും

2006 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് അങ്ങേയറ്റം കുഴഞ്ഞു മറിഞ്ഞ രാഷ്ട്രീയ-സാമ്പത്തിക ചുറ്റുപാടുകളില്‍ ആയിരുന്നു. ചുരുക്കത്തില്‍, ഐക്യകേരളപിറവിക്കു ശേഷം സംസ്ഥാനത്തിന്റെ പുരോഗമന വികസന പ്രക്രിയക്കെതിരെ നടന്ന ഏറ്റവും ക്രൂരമായ ആക്രമണത്തില്‍ മുറിവേറ്റ കേരളത്തെ വീണ്ടും വികസനത്തിന്റെയും ക്ഷേമത്തിന്റെയും സാമൂഹ്യ നീതിയുടെയും പാതയിലേക്ക് തിരിച്ചെത്തിക്കുക എന്ന ദൌത്യമാണ് അന്ന് സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വന്നത്. 1990 കല്‍ മുതല്‍ ആരംഭിച്ച സാമ്രാജ്വത്ത ആഗോളവല്‍ക്കരണം കേരളത്തിന്റെ ചരിത്രപരമായ സാമൂഹ്യ-വികസന നേട്ടങ്ങളെ പുറകോട്ടടിക്കും എന്ന ആശങ്ക പരക്കെ നിലനിന്നിരുന്ന ഒരു ഘട്ടമായിരുന്നു അത്. കേന്ദ്ര സര്‍ക്കാരിന്റെ നവ-ലിബറല്‍ നയങ്ങള്‍ കേരളത്തിന്റെ കാര്‍ഷിക-പരമ്പരാഗത മേഖലകളെ വലിയ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. കേരളത്തില്‍ ആഗോളവല്‍ക്കരണ-നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ തുനിഞ്ഞ യു ഡി എഫ് സര്‍ക്കാരിനെതിരെ ജനരോഷം അലയടിച്ചു നിന്നിരുന്നു. ഒരു ഫെഡറല്‍ ചട്ടക്കൂടില്‍ നിന്ന് കൊണ്ടു തന്നെ, അതിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടു തന്നെ, ആഗോളവല്‍ക്കരണം ഉയര്‍ത്തിയ വെല്ലുവിളിയെ എങ്ങിനെ നേരിടാം എന്ന ചര്‍ച്ച ഇടതുപക്ഷം ശക്തമായി ഉയര്‍ത്തിയതു ഈ സമയത്തായിരുന്നു. "കഴിഞ്ഞകാല നേട്ടങ്ങള്‍ നിലനിര്‍ത്തുക, ഒപ്പം ഭാവിയിലേക്കുള്ള പുതിയ പാത തെളിക്കുക", എന്നീ രണ്ടു പൊതു വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടു വെച്ചാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേക്ക് പ്രവേശിച്ചത്. അതിനു വലിയ പൊതുജന സമ്മതിയും ഉണ്ടായിരുന്നുവെന്നതിന് തിരെഞ്ഞെടുപ്പ് വിജയത്തിന്റെ തോത് തന്നെ തെളിവ്.

ഇത്തരത്തിലുള്ള ഒരു പുതിയ സാമ്പത്തിക നയം രൂപപ്പെടുത്തുന്നതില്‍ സര്‍ക്കാരിന്റെ ബജറ്റിനു വലിയ പ്രാധാന്യമുണ്ട്. ബജറ്റുകള്‍ വഴിയാണ് സര്‍ക്കാരിന്റെ സാമ്പത്തിക ഇടപെടലുകളുടെ ആഴം, പരപ്പ് എന്നിവ വ്യക്തമാകുന്നത്. 2006 ല്‍ അവതരിപ്പിച്ച തന്റെ ആദ്യത്തെ ബജറ്റില്‍ തന്നെ ഡോ. തോമസ്‌ ഐസക്ക് തന്റെ ബജറ്റ് സമീപനം കൃത്യമായി നിര്‍വചിച്ചിരുന്നു. ഈ സമീപനത്തിന്റെ കാതല്‍ ഇതായിരുന്നു: നവലിബറല്‍ ബജറ്റ് സമീപനം അനുസരിച്ചു, ചിലവുകള്‍ വെട്ടിക്കുറച്ചു, ബജറ്റ് കമ്മികള്‍ കുറയ്ക്കുക എന്നത് ഈ സര്‍ക്കാരിന്റെ സമീപനമല്ല. കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പാസ്സാക്കപ്പെട്ട എഫ് ആര്‍ ബി എം നിയമമനുസരിച്ച്, ബജറ്റ് കമ്മികള്‍ക്ക് മേല്‍ യാന്ത്രികമായ നിയന്ത്രണമാണ് ഉള്ളത്. അതായത്, സര്‍ക്കാരിന്റെ മൊത്തം വരുമാനത്തിന്റെ (എസ് ഡി പി) മൂന്നു ശതമാനം മാത്രമേ ധന കമ്മി ആകാവൂ. റവന്യൂ കമ്മിയാകട്ടെ, ഉണ്ടാവാനേ പാടില്ല. ഉണ്ടായാല്‍, ചിലവുകള്‍ വെട്ടികുറച്ചു അത് പൂജ്യത്തിലേക്ക് എത്തിക്കണം. ഇത് സാമൂഹ്യ മേഖലകളിലെ ബാധ്യതകള്‍ നിറവേറ്റുന്നതിനും മൂലധന നിക്ഷേപത്തിനും ഒക്കെ തന്നെ വലിയ തടസ്സമുണ്ടാക്കുന്ന സമീപനമാണ്. ഇതിനര്‍ത്ഥം, ബജറ്റ് കമ്മികള്‍ നല്ലതാണ് എന്നല്ല. മറിച്ചു, സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിച്ചു കൊണ്ടു, ചിലവുകള്‍ വെട്ടിക്കുറക്കാതെ, കമ്മികളെ നേരിടാന്‍ കഴിയണം. ഇതാണ് സുസ്ഥിരമായ ധനകാര്യ-മാനേജുമെന്റു. ഈ നയമായിരിക്കും ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിക്കുക.

ഈ പുതിയ സമീപനത്തിന്റെ വന്‍ വിജയമാണ് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ അവസാന ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ആഘോഷിച്ചത്. 2007-08 ല്‍, സര്‍ക്കാരിന്റെ റവന്യൂ വരുമാനം 21107 കോടി രൂപയായിരുന്നു. ഇത് വര്‍ദ്ധിച്ചു, 2010-11 ല്‍ 32127 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. 2011-12 ല്‍, 38547 കോടി രൂപയായി റവന്യൂ വരുമാനം ഇനിയും വര്‍ദ്ധിക്കും എന്നാണു പുതിയ ബജറ്റിലെ പ്രതീക്ഷ. ഇത് മൂലമുണ്ടായ ഏറ്റവും വലിയ ഗുണം റവന്യൂ-മൂലധന ചിലവുകള്‍ ഗണ്യമായി കൂട്ടാന്‍ കഴിഞ്ഞു എന്നതാണ്. അങ്ങിനെ, 2007-08 ല്‍ 24892 കോടി രൂപയായിരുന്ന റവന്യൂ ചെലവ് 2010-11 ല്‍, 35863 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു: അതായത് ഏകദേശം 10000 കോടി രൂപയുടെ അധിക ചെലവ് വഹിക്കാന്‍ കഴിഞ്ഞു. മൂലധന ചിലവുകളാകട്ടെ, ചരിത്രത്തിലിത് വരെ സംഭവിക്കാത്ത വിധത്തില്‍, 1475 കോടി രൂപയില്‍ നിന്ന് കൂട്ടി 3992 കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കാനും സാധിച്ചു. 2011-12 ല്‍, മൂലധന ചെലവ് ഇനിയും കൂടി 4712 കോടിയായി വര്‍ദ്ധിക്കും എന്ന് ബജറ്റ് കണക്കു കൂട്ടുന്നു. ബജറ്റില്‍ നിന്ന് തന്നെ കൂടുതല്‍ കണക്കുകള്‍ നിരത്താം:

"യാഥാസ്ഥിതിക ധനനയങ്ങള്‍ക്കു പകരം സംസ്ഥാനത്തിന്റെ ക്ഷേമ വികസന ആവശ്യങ്ങള്‍ അടിസ്ഥാനമാക്കിയുളള സമീപനമാണു സ്വീകരിച്ചത്. ഇതിന്റെ ഫലമായി 2001------/06 കാലയളവില്‍ സര്‍ക്കാര്‍ ചെലവ് 53 ശതമാനം മാത്രം വര്‍ദ്ധിച്ചപ്പോള്‍, ഈ സര്‍ക്കാരിന്റെ കാലത്ത് 100 ശതമാനത്തിലേറെ വര്‍ദ്ധിച്ചു. അതായത്, 2005/-06 ലെ 19,528 കോടി രൂപയില്‍ നിന്ന് 2010-/11 ല്‍ 39,790 കോടി രൂപയായി സര്‍ക്കാര്‍ ചെലവ് ഉയര്‍ന്നു. മൂലധനച്ചെലവിന്റെ കാര്യത്തിലും ഇക്കാലത്തു ഗുണപരമായ മാറ്റമുണ്ടായി. സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ 5.65 ശതമാനമായിരുന്ന മൂലധനച്ചെലവ് 12.51 ശതമാനമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള വിഹിതം 6.6 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി. പദ്ധതിച്ചെലവ് 22.0 ശതമാനത്തില്‍ നിന്ന് 25.3 ശതമാനമായി. വികസനച്ചെലവ് 53 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി ഉയര്‍ന്നു.'

കമ്മികള്‍ നിയന്ത്രണത്തില്‍

എന്നിട്ടും, റവന്യൂ-ധന കമ്മികള്‍ കൂടാതെ നോക്കി എന്നതിലാണ് ധനമന്ത്രിയുടെ ധനകാര്യ-മാനേജുമെന്റു വൈദഗ്ധ്യം കാണാന്‍ കഴിയുക (പട്ടിക ഒന്ന് കാണുക). 2007-08 ല്‍, കേരളത്തിന്റെ റവന്യൂ കമ്മി മൊത്തം വരുമാനത്തിന്റെ 2.28 ശതമാനം ആയിരുന്നു. അതേ വര്‍ഷം, ധന കമ്മി മൊത്തം വരുമാനത്തിന്റെ 3.68 ശതമാനം ആയിരുന്നു. 2010-11 ല്‍ ആകട്ടെ റവന്യൂ കമ്മി മൊത്തം വരുമാനത്തിന്റെ 1.41 ശതമാനവും ധന കമ്മി മൊത്തം വരുമാനത്തിന്റെ 2.89 ശതമാനവും ആക്കി കുറക്കാന്‍ സാധിച്ചു. വലിയ തോതില്‍ ഉണ്ടായ ചിലവിന്റെ വര്‍ധനവ്‌ കമ്മികളെ കൂട്ടാതെ നോക്കി എന്ന് സാരം. അത് കൊണ്ടു തന്നെ, സംസ്ഥാനം കൂടുതല്‍ കടത്തിലായി എന്ന ആരോപണം തീര്‍ത്തും പൊള്ളയാണ്‌ എന്ന് തെളിയുന്നു.
(ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)
കടം കൂടിയിട്ടില്ല എന്നതിന് ഇനിയും തെളിവുകള്‍ നിരത്താന്‍ സാധിക്കും. ഒന്ന്, ഒരു സംസ്ഥാനത്തിന്റെ കടത്തിന്റെ സുസ്ഥിരത അളക്കുന്നത് കടത്തിന്റെ വളര്‍ച്ച മൊത്തം വരുമാനത്തിന്റെ വളര്‍ച്ചയേക്കാള്‍ കൂടുതലാണോ എന്ന് നോക്കിയാണ്. മൊത്തം വരുമാനം കടത്തെക്കാള്‍ വേഗതയില്‍ വളര്‍ന്നാല്‍, ഈ വരുമാനത്തില്‍ നിന്നും കിട്ടുന്ന നികുതികളില്‍ നിന്നും മറ്റും കടത്തിന്റെ കടം കൊടുത്ത് തീര്‍ക്കാന്‍ ഉള്ള അന്തരീക്ഷം സൃഷ്ട്ടിക്കപ്പെടുന്നു എന്നതാണ് കാരണം. പട്ടിക ഒന്നില്‍ കാണുന്നത് പോലെ, 2006-07 മുതലുള്ള എല്ലാ വര്‍ഷങ്ങളിലും കേരളത്തിന്റെ കടത്തിന്റെ വളര്‍ച്ച മൊത്തം വരുമാനത്തിന്റെ വളര്‍ച്ചയേക്കാള്‍ കുറവായിരുന്നു എന്ന് കാണാം. വരുമാനത്തിന്റെ ശതമാനമായി നോക്കിയാല്‍, 2005-06 ല്‍, കടം മൊത്ത വരുമാനത്തിന്റെ 33.56 ശതമാനം ആയിരുന്നത്, 2010-11 ല്‍ 29.62 ശതമാനമായി ചുരുങ്ങി.

രണ്ടു, കടത്തിന്റെ നിലവാരം (quality) എങ്ങനെയുണ്ട് എന്നും നോക്കാന്‍ കഴിയും. റവന്യൂ കമ്മിയെക്കാള്‍ നല്ലത് ധന കമ്മിയാണ് എന്ന് പറയേണ്ടതില്ലല്ലോ; ധന കമ്മി കൂടുതലും നിക്ഷേപിക്കപ്പെടുന്നത് മൂലധന ചിലവുകളിലാണ് എന്നതാണ് കാരണം. മൂലധന ചിലവുകളില്‍ നിന്നും കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാന്‍ കഴിയും. എന്നാല്‍ റവന്യൂ കമ്മിയില്‍ നിന്നും ഇത്തരത്തില്‍ വരുമാനം പ്രതീക്ഷിക്കാന്‍ കഴിയില്ല. അപ്പോള്‍, റവന്യൂ കമ്മിയും ധന കമ്മിയും തമ്മിലുള്ള അന്തരം കുറഞ്ഞോ കൂടിയോ എന്ന് നോക്കാം. കുറഞ്ഞാല്‍ നല്ലത്; കടം കൂടുതല്‍ വാങ്ങിയാലും അത് മൂലധന ചിലവുകളിലേക്ക് ആണ് പോകുന്നത്. 2005-06 ല്‍, റവന്യൂ-ധന കമ്മികളുടെ അനുപാതം 74.82 ആയിരുന്നു. ഇത് കുറഞ്ഞു, 2009-10 ല്‍ 63.81 ആയി ചുരുങ്ങി. അതായത്, കടത്തിന്റെ ഗുണ നിലവാരം വര്‍ദ്ധിച്ചു എന്നര്‍ത്ഥം.

മൂന്ന്, സാമ്പത്തിക ശാസ്ത്രഞ്ജര്‍ കടത്തിന്റെ സുസ്ഥിരത അളക്കാന്‍ ഉപയോഗിക്കുന്നത് "ഡോമാര്‍ ഗാപ്പ്" എന്ന് വിളിക്കുന്ന ഒരു അനുപാതത്തെയാണ്. അതായത്, മൊത്തം വരുമാനത്തിന്റെ വളര്‍ച്ചാ നിരക്കും വിപണിയിലെ ശരാശരി പലിശ നിരക്കും തമ്മിലുള്ള അനുപാതം എത്രയാണ്? ഈ അനുപാതം കൂടിയാല്‍, കടത്തിന്റെ സുസ്ഥിരത കൂടുന്നു എന്നര്‍ത്ഥം; അതായത്, കടം വേഗത്തില്‍ കൊടുത്ത് തീര്‍ക്കാന്‍ പറ്റുന്ന സ്ഥിതിയുണ്ടാവുന്നു. കേരളത്തില്‍, ഡോമാര്‍ ഗാപ്പ് 2006-07 ല്‍ 3.63 ആയിരുന്നത് 2010-11 ആയപ്പോള്‍ 15.2 ആയി വര്‍ദ്ധിച്ചു.

മേല്‍പ്പറഞ്ഞ മൂന്ന് കണക്കുകളും കേരളത്തിന്റെ കടം പെരുകുന്നു എന്ന ആരോപണത്തിന്റെ വായടപ്പിക്കാന്‍ കഴിയുന്നവയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഈ പ്രക്രിയയുടെ ഏറ്റവും വലിയ ഗുണം ഇത് വഴി സംസ്ഥാനത്തിന്റെ മൂലധന ചിലവുകളെ വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു എന്നതു തന്നെയാണ്. മൂലധന ചെലവ് ഇത്രയേറെ കൂട്ടാന്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ സാധിച്ചിട്ടില്ല എന്ന് പറഞ്ഞുവല്ലോ. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഏകദേശം 3608 കോടി രൂപയുടെ പുതിയ മൂലധന നിക്ഷേപം ഉണ്ടാകും. ഇത് കേരളത്തിലെ അടിസ്ഥാന-പശ്ച്ചാത്തല സൌകര്യങ്ങളുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ട്ടിക്കും എന്നതില്‍ സംശയമില്ല. പ്രത്യേകിച്ചും, റോഡു മേഖലയിലാണ് പുതിയ നിക്ഷേപങ്ങള്‍ ധനമന്ത്രി കണക്കു കൂട്ടുന്നത്‌. ഇന്നത്തെ റോഡു നിര്‍മാണ രീതി മാറി, കൂടുതല്‍ ഭാരം താങ്ങാന്‍ കഴിയുന്ന ബിറ്റുമിന്‍-മക്കാദം/ബിറ്റുമിന്‍-കൊണ്ക്രീട്ടു ഡിസൈനര്‍ റോഡുകളിലേക്ക് മാറ്റുന്നതിന് ഏകദേശം 40000 കോടി രൂപയാണ് ഒരു വിദഗ്ധ കമ്മിറ്റി നിശ്ച്ച്ചയിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടല്ലാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്വതന്ത്രമായ ബോര്‍ഡുകളോ കമ്പനികളോ വഴി വായ്പയെടുത്ത് റോഡു പുനരുദ്ധാരണം നടത്തണം എന്നാണു തീരുമാനിച്ചിട്ടുള്ളത്. ഈ ചുമതല റോഡ് ഫണ്ട് ബോര്‍ഡിനും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനുമായിരിക്കും. അല്‍ബറാക് എന്ന പലിശരഹിത ധനകാര്യ സ്ഥാപനം പ്രവര്‍ത്തനക്ഷമമാകുന്നതോടെ സമഗ്ര റോഡു വികസന പദ്ധതിയ്ക്കുളള വിഭവങ്ങള്‍ കണ്ടെത്തുന്നത് കൂടുതല്‍ എളുപ്പമാകും എന്ന് ബജറ്റ് വിലയിരുത്തുന്നു. ഇതിലേക്കുള്ള 1000 കോടി രൂപയുടെ വകയിരുത്തല്‍ ഈ ബജറ്റ് നടത്തി കഴിഞ്ഞിരിക്കുന്നു.

സാമൂഹ്യ മേഖലകളില്‍ വലിയ ഇടപെടല്‍

ബജറ്റിന്റെ മറ്റൊരു പ്രധാന വശം മൂലധന ചിലവുകള്‍ വര്‍ദ്ധിപ്പിക്കുമ്പോള്‍ തന്നെ, സാമൂഹ്യ മേഖലയിലും വലിയ മുതല്‍മുടക്ക് നടത്താന്‍ കഴിഞ്ഞു എന്നതാണ്. കഴിഞ്ഞ കാല നേട്ടങ്ങള്‍ നിലനിര്‍ത്തുക, ഒപ്പം എല്ലാവര്‍ക്കും ഭക്ഷണം, വീട്, ആരോഗ്യ-സുരക്ഷ, കുടിവെള്ളം, ശുചിത്വം, വെളിച്ചം എന്നിവ ഉറപ്പാക്കുന്ന ഒരു സമ്പൂര്‍ണ സാമൂഹ്യ സുരക്ഷാ പദ്ധതിയാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനനം മുതല്‍ മരണം വരെ സാധാരണക്കാരെ സംരക്ഷിക്കുന്ന ഒരു ക്ഷേമ സമൂഹമായി കേരളത്തെ മാറ്റേണ്ടതുണ്ട്. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഓരോ പടിയും ചവിട്ടി കയറിയാണ് ഡോ. ഐസക്ക് തന്റെ കഴിഞ്ഞ ഓരോ ബജറ്റ് പ്രസംഗവും അവസാനിപ്പിച്ചിട്ടുള്ളത്. ഇക്കുറിയും വിഭിന്നമായില്ല.

* കേരളത്തിലെ ഏകദേശം 40 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് 2 രൂപയ്ക്കു അരി നല്‍കാനുള്ള പദ്ധതി ഈ ബജറ്റോടെ പൂര്‍ണമാവുന്നു. കഴിഞ്ഞ ഓരോ ബജറ്റിലും ധനമന്ത്രി ഈ കുടുംബങ്ങളുടെ എണ്ണം ക്രമമായി വര്‍ദ്ധിപ്പിച്ചു വരികയായിരുന്നു. ഇന്ന്, കേരളത്തിലെ എല്ലാ ദളിത് കുടുംബങ്ങള്‍, ആദിവാസി കുടുംബങ്ങള്‍, മത്സ്യ തൊഴിലാളി കുടുംബങ്ങള്‍, കര്‍ഷക തൊഴിലാളി കുടുംബങ്ങള്‍, പരമ്പരാഗത തൊഴിലാളി കുടുംബങ്ങള്‍, അങ്ങിനെ മൊത്തത്തില്‍ എല്ലാ അസംഘടിത തൊഴിലാളി കുടുംബങ്ങളെയും മുഴുവനായി ചേര്‍ത്താണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കേരളം വഹിക്കുന്ന ഭക്ഷ്യ സബ്സിഡി 34 കോടി രൂപയില്‍ നിന്നും ഉയര്‍ന്നു 235 കോടി രൂപയായി വളര്‍ന്നു. അതേ സമയത്ത്‌ തന്നെ, കേന്ദ്രം നടപ്പില്‍ വരുത്തേണ്ട ഭക്ഷ്യ-സുരക്ഷാ ബില്ല് ഇഴഞ്ഞു പോലും മുമ്പോട്ടു നീങ്ങുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്.

* അവശ്യവസ്തുക്കള്‍ റേഷന്‍ കടകള്‍ വഴിയും ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനുളള പരിപാടി നടപ്പാക്കും. തിരഞ്ഞെടുക്കപ്പെട്ട മൂവായിരം റേഷന്‍ കടകളെ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ ഫ്രാഞ്ചൈസി കടകളായി പ്രഖ്യാപിക്കും.

* മൊത്തത്തില്‍, കേരളത്തിലെ ക്ഷേമപെന്‍ഷനുകള്‍ക്കും മറ്റുമായി കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പ്രതിവര്‍ഷം 134 കോടി രൂപ ചെലവഴിച്ചപ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അത് പ്രതിവര്‍ഷം 389 കോടി രൂപയായി ഉയര്‍ന്നു.

* ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ക്ഷേമപെന്‍ഷന്‍ തുക മാസം നൂറു രൂപയായിരുന്നു. കഴിഞ്ഞ ബജറ്റുകളിലൂടെ ഇത് മാസം 300 രൂപയായി. എന്നാല്‍ ഈ ബജറ്റില്‍ ധനമന്ത്രി ഇതിനെ മാസം 400 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. കേരളത്തിന്റെ സാമൂഹ്യ സുരക്ഷാ മേഖലയിലെ ഒരു വലിയ ചുവടുവെപ്പായി ഇത് വിലയിരുത്തപ്പെടും എന്നതില്‍ സംശയമില്ല.

* 30,000 രൂപയ്ക്കുളള കേന്ദ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് മുഴുവന്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്കും സൌജന്യമായി നല്‍കും എന്നതാണ് മറ്റൊരു പ്രഖ്യാപനം. മുഴുവന്‍ ബി പി എല്‍ കുടുംബങ്ങള്‍ എന്നാല്‍ 42 ലക്ഷം കുടുംബങ്ങളും ഇതിലടങ്ങും. ഇന്‍ഷ്വറന്‍സ് എടുത്തിട്ടുളളവര്‍ക്ക് കാന്‍സര്‍, ഹൃദ്രോഗം, വൃക്ക ചികിത്സ തുടങ്ങിയ മാറാരോഗങ്ങള്‍ക്ക് 70,000 രൂപ വരെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സയ്ക്ക് ലഭ്യമാക്കും.

* കേരളത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞിന്റെ പേരിലും 10,000 രൂപയുടെ സ്ഥിരനിക്ഷേപം എന്‍ഡോവ്മെന്റായി സര്‍ക്കാര്‍ നല്‍കുന്നതാണ്. ഇതില്‍ നിന്നുള്ള വരുമാനം പ്ലസ് ടൂ പൂര്‍ത്തിയാവുമ്പോള്‍, ബാങ്കുകളുടെ വായ്പ്പാ പദ്ധതിയുമായി ബന്ധപ്പെടുത്താം.

* ആശാ പ്രവര്‍ത്തകര്‍ക്കും അങ്ങനവാടി പ്രവര്‍ത്തകര്‍ക്കും വലിയ വരുമാന വര്‍ധനവ്‌ ഈ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടു. അഖിലെന്ദ്യാ തലത്തില്‍ ഇവര്‍ക്ക് മിനിമം കൂലി പോലും നല്‍കാത്ത ഒരു ചൂഷണ നയമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത്. അംഗനവാടി ടീച്ചര്‍മാര്‍ക്ക് മാസം 1500 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് മാസം 750 രൂപയുമാണ് കേന്ദ്രം അനുവദിച്ചിട്ടുളളത്. ഇതിനു ഒപ്പം, 1000 രൂപ കൂടി സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം ഇവര്‍ക്ക് നല്‍കും. അത് പോലെ, ആശാ പ്രവര്‍ത്തകര്‍ക്ക് പ്രതിമാസം 300 രൂപഓണറെറിയം കൂടി അനുവദിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ മേഖലയില്‍ അക്ഷീണ പരിശ്രാന്തം ചെയ്യുന്ന ഇവര്‍ക്ക് ഇത് വലിയ തോതിലുള്ള ആഹ്ലാദം പകരും എന്നതില്‍ സംശയമില്ല.

* 2001-/06 കാലയളവില്‍ പൂര്‍ത്തീകരിച്ച പദ്ധതികളിലായി 25 ലക്ഷം പേര്‍ക്കാണ് കുടിവെളളം ലഭ്യമാക്കിയത്. എന്നാല്‍ 2006/-11 കാലത്ത് പൂര്‍ത്തീകരിക്കുന്ന 327 കുടിവെളള പദ്ധതികളില്‍ നിന്നായി 59 ലക്ഷം പേര്‍ക്ക് കുടിവെളളം ലഭ്യമാകും. പുതിയ കുടിവെളള പദ്ധതികള്‍ക്കും പഴയ പദ്ധതികളുടെ നവീകരണത്തിനുമായി 2761 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്.

* രണ്ടു പുതിയ ക്ഷേമനിധികള്‍ ആരംഭിക്കാന്‍ ബജറ്റില്‍ തീരുമാനമായി. ഒന്ന് തൊഴില്‍മേഖലയിലെ ഏറ്റവും അസംഘടിത വിഭാഗമാണ് വീട്ടുജോലിക്കാര്‍ക്ക്; മറ്റൊന്ന്, അസംഘടിത മേഖലയായ അണ്‍ എയിഡഡ് സ്ക്കൂളുകള്‍, കോളജുകള്‍, ട്യൂട്ടോറിയലുകള്‍ എന്നിവയില്‍ പണിയെടുക്കുന്നവര്‍ക്ക്.

* കേരളത്തിലെ സാമൂഹ്യ പുരോഗതിയില്‍ ചരിത്രപരമായി തന്നെ പൂര്‍ണമായും ഭാഗഭാക്കാകാത്ത ഒരു വിഭാഗമാണ്‌ മത്സ്യ തൊഴിലാളികള്‍. ഇവര്‍ക്കായി കഴിഞ്ഞ അഞ്ചു ബജറ്റുകള്‍ വഴി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ഇങ്ങിനെ വിശദീകരിച്ചു:

"2001-/06 കാലയളവില്‍ 527 കോടി രൂപ ചെലവഴിച്ച സ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനിടയില്‍ സുനാമി പുനരുദ്ധാരണ പദ്ധതിയടക്കം 3092 കോടി രൂപ മത്സ്യമേഖലയില്‍ ചെലവഴിച്ചിട്ടുണ്ട്.....ഒന്നേകാല്‍ ലക്ഷം കുടുംബങ്ങളുടെ 380 കോടിയുടെ കടം എഴുതിത്തളളി. സ്വാശ്രയ കോളജ് ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. എല്ലാ ആനുകൂല്യങ്ങളും ഇരട്ടിയിലേറെ ഉയര്‍ത്തി. മത്സ്യത്തൊഴിലാളികളെ കേന്ദ്രസര്‍ക്കാര്‍ എപിഎല്‍, ബിപിഎല്‍ എന്നിങ്ങനെ തരംതിരിക്കുമ്പോള്‍ മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും രണ്ടു രൂപയ്ക്ക് അരിയും ആരോഗ്യ ഇന്‍ഷ്വറന്‍സും പഞ്ഞ മാസ സമാശ്വാസ പദ്ധതിയും സംസ്ഥാനം നടപ്പാക്കി."

* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ഫണ്ട് 2010/11 ല്‍ 2049 കോടി രൂപയായിരുന്നത് 2750 കോടി രൂപയായി ഈ ബജറ്റ് ഉയര്‍ത്തിയിരിക്കുന്നു.

* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമടക്കം 2001-/06 ല്‍ പട്ടികജാതി ഘടക പദ്ധതിയുടെ അടങ്കല്‍ പ്രതിവര്‍ഷം 395 കോടി രൂപയായിരുന്നത് 2006-/11 ല്‍ 840 കോടി രൂപയായി. പട്ടികവര്‍ഗ ഉപപദ്ധതിയുടെ അടങ്കല്‍ 2001-/06 ല്‍ പ്രതിവര്‍ഷം 103 കോടി രൂപ ആയിരുന്നത് 2006-/11 ല്‍ 178 കോടി രൂപയായി ഉയര്‍ന്നു. വരും വര്‍ഷത്തിലേക്ക് കൂടുതല്‍ തുക മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. 2001/-06 കാലത്ത് പട്ടികജാതി ഘടകപദ്ധതി അടങ്കലിന്റെ 64.42 ശതമാനം ചെലവഴിച്ച സ്ഥാനത്ത് കഴിഞ്ഞ നാലുവര്‍ഷം 91.36 ശതമാനം ചെലവഴിച്ചു. പട്ടികവര്‍ഗ ഉപപദ്ധതിയില്‍ ഇത് 64.73 ശതമാനമായിരുന്നത് കഴിഞ്ഞ നാലുവര്‍ഷക്കാലത്ത് 92.83 ശതമാനമായി ഉയര്‍ന്നു.

വളര്‍ച്ചക്കൊത്ത ബജറ്റ്

നേരത്തെ സൂചിപ്പിച്ചത് പോലെ, അതാതു കാലത്തെ സാമ്പത്തിക അവസ്ഥയോടുള്ള സര്‍ക്കാരിന്റെ പ്രതികരണമാണ് ഓരോ ബജറ്റും. മുന്‍പ് പല മന്ത്രിമാരും അവതരിപ്പിച്ച ബജറ്റുകള്‍ നേരിട്ട സാമ്പത്തിക അന്തരീക്ഷമല്ല ഇന്ന്.

2004-05 മുതലിങ്ങോട്ടുള്ള കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ചിത്രം തീര്‍ത്തും അഭിവൃദ്ധിയുടെത് തന്നെയാണ്. പ്രതിവര്‍ഷം, ചരിത്രത്തിലില്ലാത്ത വിധത്തില്‍, 10% എന്ന നിരക്കിലാണ് മൊത്തം സമ്പദ്ഘടന വളര്‍ന്നത്‌. അതായത്, ദേശീയ വളര്‍ച്ചാ നിരക്കിന്റെ മുകളില്‍. അന്തര്‍ദേശീയ വിപണിയില്‍ നാണ്യ വിളകളുടെ വിലകള്‍ പൊതുവേ ഉയര്‍ന്നിരിക്കുകയാണ്. 2004-05 മുതല്‍, കാര്‍ഷിക ഉത്പാദനം വീണ്ടും ഉയര്‍ന്നു തുടങ്ങി. നാളികേരം, റബ്ബര്‍ തുടങ്ങിയ വിലകളില്‍ വലിയ തോതിലുള്ള ഉത്പാദന വളര്‍ച്ചയാണ് ഈ ഘട്ടത്തില്‍ അനുഭവപ്പെട്ടത്. കാപ്പി, കുരുമുളക് എന്നിവയുടെ ഉത്പാദനവും ഉയര്‍ന്നു.

വ്യവസായ മേഖലയിലും വലിയ വളര്‍ച്ചയാണ് കാണാന്‍ കഴിയുക. പ്രത്യേകിച്ചും, എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖല വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ ഉണ്ടായ വളര്‍ച്ച, മൊത്തം വ്യവസായ വളര്‍ച്ചാ നിരക്കില്‍ വളരെ വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. അതായത്, പുതിയ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കപ്പെട്ടത് കൊണ്ടല്ല, മറിച്ചു നിലവിലുള്ളവയുടെ ഉത്പാദന ശേഷി കൂടുതല്‍ വിനിയോഗിക്കപ്പെട്ടത്‌ കൊണ്ടാണ് ഈ വളര്‍ച്ച്ചയുണ്ടായിട്ടുള്ളത്. ചെറുകിട വ്യവസായ മേഖലയിലും ശ്രദ്ധേയമായ വളര്‍ച്ച ഉണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍, അസംഘടിത മേഖലയിലെ വളര്‍ച്ച സംഘടിത മേഖലയിലെക്കാള്‍ ഉയര്‍ന്നതാണ്.

അഭൂതപൂര്‍വമായ വളര്‍ച്ച ഉണ്ടായിട്ടുള്ളത് സേവന മേഖലയിലാണ്. പ്രതിവര്‍ഷം 12.6% എന്ന നിരക്കിലാണ് സേവന മേഖല 2004-05 നു ശേഷം വളര്‍ന്നിട്ടുള്ളത്. ഇത് തന്നെയാണ് പൊതുവില്‍ ഈ ഘട്ടത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ ആണിക്കല്ലും. 2004-05 നു ശേഷം നിര്‍മ്മാണ മേഖല വളര്‍ന്നത്‌ പ്രതിവര്‍ഷം 14.8% എന്ന നിരക്കിലാണ്. ഗതാഗതവും വാര്‍ത്താവിനിമയവും 14% വേഗതയില്‍ ഉയര്‍ന്നു. വ്യാപാരം, ബാങ്കിങ്ങ്, റിയല്‍ എസ്റെറ്റു എന്നിവ 12% നിരക്കിലാണ് വളര്‍ന്നത്‌.

ഈയൊരു സാഹചര്യത്തില്‍ വളര്‍ച്ചാ മേഖലകളെ കൂടുതല്‍ ശക്തിപ്പെടുത്തുവാനും വളര്‍ച്ച മുരടിച്ചു നില്‍ക്കുന്ന മേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തിയും മുന്നേറാനുള്ള ശ്രമങ്ങള്‍ ബജറ്റില്‍ വ്യക്തമായി കാണാം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ കിലോക്ക് 7 രൂപയായിരുന്ന നെല്ല് സംഭരണ വില, ഈ ബജറ്റോട് കൂടി 14 രൂപയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 8 പുതിയ പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉടനെ ഉത്ഘാടനം ചെയ്യപ്പെടും എന്ന് ഈ ബജറ്റ് ഉറപ്പിക്കുന്നു. നിലവിലുളള പൊതുമേഖലാ സ്ഥാപനങ്ങളുടെ 260 കോടി രൂപയുടെ 9 വിപുലീകരണ പ്രോജക്ടുകളില്‍ ആറെണ്ണവും ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കും. അനവധി അവശ-കമ്പനികളെ ദേശസാല്‍ക്കരിക്കാനുള്ള പ്രഖ്യാപനവും ബജറ്റിലുണ്ട്.

മൊത്തത്തില്‍

ചുരുക്കത്തില്‍ പറഞ്ഞാല്‍, കേരളത്തിനു ഇന്നെത്തി നില്‍ക്കുന്ന ഉയര്‍ന്ന വളര്‍ച്ചയുടെ പാതയില്‍ ഇടറാതെ, പതര്‍ച്ചയില്ലാതെ മുന്നേറാനുള്ള സാമൂഹ്യ-സാമ്പത്തിക സാഹചര്യമാണ് ബജറ്റ് ഒരുക്കിയിട്ടുള്ളത്. ഡോ. ഐസക്ക്‌ തന്നെ തന്റെ ബജറ്റ് നയത്തിനെ ഇങ്ങിനെ ചുരുക്കി വിവരിക്കുന്നു:

"സര്‍, വരവും ചെലവും യാന്ത്രികമായി കണക്കൊപ്പിച്ചു പോകുന്ന യാഥാസ്ഥിതിക ധനനയത്തിനു പകരം വികസനോന്മുഖ ധനനയമാണു ഞങ്ങള്‍ സ്വീകരിച്ചത്. വികസനച്ചെലവുകള്‍ ചുരുക്കാനല്ല, മറിച്ച് വരുമാനം വര്‍ദ്ധിപ്പിച്ചു കമ്മി കുറയ്ക്കാനാണ് അടിസ്ഥാനപരമായി വികസനോന്മുഖ ധനനയം ശ്രമിക്കുക. സാമൂഹ്യക്ഷേമരംഗത്തെ ചെലവുകള്‍ പുനരുല്‍പാദനപരമല്ല എന്ന കാഴ്ചപ്പാട് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ സാമൂഹ്യ പശ്ചാത്തല സൌകര്യങ്ങള്‍ ഭൌതിക പശ്ചാത്തല സൌകര്യങ്ങള്‍ പോലെ വികസനത്തിന് സുപ്രധാനമാണ്. റവന്യൂ കമ്മി കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതോടൊപ്പം ഭൌതിക പശ്ചാത്തലസൌകര്യങ്ങള്‍ ഒരുക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ പരമാവധി വായ്പ സമാഹരിക്കുന്നതിന് വികസനോന്മുഖ ധനനയം പരിശ്രമിക്കും. മേല്‍പറഞ്ഞതു പോലൊരു വികസനോന്മുഖ ധനകാര്യനയം നടപ്പാക്കാന്‍ കഴിഞ്ഞതിന്റെ ഫലമായിട്ടാണ് ഭരണത്തിലേറി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം നിറവേറ്റിയ ചാരിതാര്‍ത്ഥ്യത്തോടെ ഈ പ്രസംഗം അവസാനിപ്പിക്കാന്‍ എനിക്കു കഴിയുന്നത്. സര്‍, സാമ്പത്തിക അടിത്തറ സുസ്ഥിരമാക്കി എന്നു മാത്രമല്ല, മുന്നോട്ടു കുതിക്കാനുളള ഒരു മാര്‍ഗവും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഞാന്‍ വാക്കുകള്‍ ഉപസംഹരിക്കുന്നത്."

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ, ഒരു ദിവസം പോലും ട്രഷറി അടച്ചിടാതെ തുറന്നു വച്ച, മികച്ച ഒരു റെക്കോര്‍ഡ്‌ സൃഷ്ടിച്ചാണ് ധനമന്ത്രി തന്റെ ഈ മന്ത്രിസഭയിലെ അവസാന ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. കേരളം കഴിഞ്ഞ അഞ്ചു വര്‍ഷം കണ്ട സാമൂഹിക-സാമ്പത്തിക രംഗങ്ങളിലെ വളര്‍ച്ചയുടെ പാതയില്‍ അദ്ദേഹത്തിന്റെ ബജറ്റുകള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. ഇത് ജനങ്ങള്‍ കാണുന്നുണ്ട്. ഈ വളര്‍ച്ചയുടെ ഗുണങ്ങള്‍ അവര്‍ അനുഭവിക്കുന്നുണ്ട്. അത് തന്നെയാണ് ഈ സര്‍ക്കാരിനു അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷവും തലയുയര്‍ത്തി നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി നല്‍കുന്നത്.

*
ആര്‍ രാംകുമാര്‍

ശ്രീ. ആര്‍. രാം‌കുമാറിന്റെ പോസ്റ്റ് ഇവിടെ

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരു സര്‍ക്കാരിന്റെ ബജറ്റ് എന്ന് പറയുന്നത് ആ സര്‍ക്കാരിന്റെ പൊതു നയത്തെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നത്. അതാതു കാലത്തെ സാമ്പത്തിക അവസ്ഥയോടുള്ള സര്‍ക്കാരിന്റെ സക്രിയമായിട്ടുള്ള പ്രതികരണവുമാണ് ഓരോ ബജറ്റും. അതിലുമുപരി, ഡോ. തോമസ്‌ ഐസക്ക് അവതരിപ്പിച്ച "ബജറ്റ് 2010-11" 2006 ല്‍ അധികാരത്തില്‍ വന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് കൂടിയായിരുന്നു. അങ്ങിനെ മൊത്തത്തില്‍, തന്റെ ആദ്യ ബജറ്റ് മുതല്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നടപടികള്‍ എത്ര മാത്രം പുരോഗമിച്ചു എന്ന പരിശോധനയും, ഒപ്പം നിലവിലുള്ള സാമ്പത്തിക അവസ്ഥയുടെ വീക്ഷണകോണില്‍ നിന്നും ഭാവിയിലേക്കുള്ള പ്രയാണത്തെ ഈ സര്‍ക്കാര്‍ എങ്ങിനെ നോക്കി കാണുന്നു എന്ന പ്രസ്താവനയും ബജറ്റില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അത്തരത്തില്‍ പരിശോധിച്ചാല്‍, 2010-11 വര്‍ഷത്തേക്കുള്ള ഡോ. തോമസ്‌ ഐസക്കിന്റെ ബജറ്റ് രാഷ്ട്രീയപരമായും ആക്കാദമികപരമായും അങ്ങേയറ്റം ശ്രദ്ധയര്‍ഹിക്കുന്ന ഒന്നാണ്.

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരു ജനപ്രിയ ബഡ്ജറ്റ് ഇടതുമുന്നണി സർക്കാർ അവതരിപ്പിക്കാൻ പാടില്ലെന്നാണ് നമ്മുടെ പ്രതിപക്ഷവും മനോരമാദി ചാനലുകളും പറയുന്നത്.തെരഞ്ഞെടുപ്പ് അടുത്തു വരുന്ന അവസരത്തിൽ പ്രത്യേകിച്ചും. തികച്ചും ഒരു ജനവിരുദ്ധബഡ്ജറ്റ് അവതരിപ്പിച്ച് മാനം മര്യാദയ്ക്ക് ഭരണത്തിൽ നിന്ന് ഇറങ്ങി പോകണമായിരുന്നുവെന്നു വ്യംഗ്യം. ഇപ്പോഴത്തെ ബഡ്ജറ്റിന്റെ ബാദ്ധ്യത വരുന്ന സർക്കാരിനാണത്രേ! ഇത് സഹിക്കാൻ പറ്റില്ല. കാരണം അടുത്ത സർക്കാർ അവരുടേതെന്ന് അങ്ങ് ഉറപ്പിച്ചിരിക്കുകയാണ്. നമ്മുടെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ഇപ്പോഴേ മുഖ്യമന്ത്രിയായ പോലെയാണ് സംസാരിക്കുന്നത്. നല്ല തമാശ! രണ്ട് മുൻ തെരഞ്ഞെടുപ്പുകളിലെ ജന വിധി ആവർത്തിക്കുമെന്ന് അവർ അങ്ങ് ഉറപ്പിക്കുകയാണ്. ഐസ്ക്രീമും ഇടമലയാറും സ്പെക്ട്രവുമൊന്നും അവരുടെ ആത്മവിശ്വാസത്തെ കെടുത്തുന്നതേയില്ല. ഇടതുപക്ഷം കൊണ്ടുവന്ന ജനക്ഷേമ പരിപാടികൾ നിയമസഭാ തെരഞ്ഞെടുപ്പിനെ തീരെ സ്വാധീനിക്കില്ലെന്നു തന്നെ അവർ വിശ്വസിക്കുന്നു. എന്തായാലും ഇപ്പോൾ പൊതുവേ യു.ഡി.എഫിന് ദോഷകാലമാണ്. അതിനിടയിലാണ് ഒടുക്കത്തെ ഒരു ജനപ്രിയ ബഡ്ജറ്റ്! കടി സഹിക്കാൻ പറ്റുന്നില്ല!ചുമ്മാ ചൊറിയെട്ടെന്നേ!