Friday, October 12, 2012

വടകരക്കാര്‍ ഒന്നും വിശ്വസിച്ചിട്ടില്ല

ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത് മെയ് നാലിനാണ്. ആ മരണം നടന്നതിന്റെ തൊട്ടടുത്ത മണിക്കൂര്‍മുതല്‍ ഇടതടവില്ലാതെ പ്രചരിപ്പിക്കുന്നത് സിപിഐ എം കൊലയാളികളുടെ പാര്‍ടിയായി എന്നാണ്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പുവരെ ഉദ്ദേശിച്ച് തുടങ്ങിയ പ്രചാരണം, സിപിഐ എമ്മിന്റെ തകര്‍ച്ച കണ്ടേ കലിയടങ്ങൂ എന്ന മട്ടിലേക്കാണ് നീങ്ങിയത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സിപിഐ എം ഇതോടെ അവസാനിക്കും; കേരളത്തില്‍ പാര്‍ടി ദുര്‍ബലമാകും; ആര്‍എംപി കാസര്‍കോട്ടുനിന്ന് ജാഥ തുടങ്ങി തിരുവനന്തപുരത്തെത്തുമ്പോഴേക്കും 1964ലെ പിളര്‍പ്പുപോലെ ഭൂരിപക്ഷവും അവരുടെ കൂടെപ്പോകും- ഇങ്ങനെയൊക്കെയായിരുന്നു പരസ്യമായിത്തന്നെ മാധ്യമങ്ങളിലൂടെ പങ്കുവച്ച സ്വപ്നങ്ങള്‍. വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും ഉറപ്പിച്ചത്, തങ്ങള്‍ തീരുമാനിച്ചുറപ്പിച്ച ഈ പദ്ധതിയുടെ പരിപൂര്‍ണ വിജയമാണ്. ആര്‍എംപി അവരുടെ സംസ്ഥാന ജാഥ ഉപേക്ഷിച്ചതോടെതന്നെ ആ സ്വപ്നങ്ങള്‍ക്കും വിരാമമായി. എന്നാല്‍, മാധ്യമവേട്ട തുടര്‍ന്നു. അതിന്റെ ഫലപ്രാപ്തി എത്ര എന്ന് പരിശോധിക്കാന്‍ വടകരയില്‍നിന്നിതാ ഒരു തെരഞ്ഞെടുപ്പുഫലം.

ഒരു മുനിസിപ്പല്‍ വാര്‍ഡിലെ തെരഞ്ഞെടുപ്പു ഫലം സംസ്ഥാന രാഷ്ട്രീയത്തിലെ ട്രെന്‍ഡ് നിശ്ചയിക്കുന്നതാണെന്നൊന്നും പറയാനാവില്ല. എന്നാല്‍, വടകര മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് സിറ്റിങ് സീറ്റായ ചീനംവീട് വാര്‍ഡിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ കെ പി ജിഷ നേടിയ വിജയത്തിന് ആ ഒരു വാര്‍ഡിലൊതുങ്ങാത്ത പ്രാധാന്യമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 26 വോട്ടിന് പരാജയപ്പെട്ടിടത്താണ്, കഴിഞ്ഞ തവണ യുഡിഎഫ് നേടിയതിനേക്കാള്‍ ഭൂരിപക്ഷം നേടി എല്‍ഡിഎഫ് ജയിച്ചത്. ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് സിപിഐ എമ്മിനെതിരെ നടന്ന എല്ലാ ആക്രമണങ്ങളുടെയും പ്രഭവസ്ഥാനമായിരുന്നു വടകര. ഈ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചന്ദ്രശേഖരന്റെ കൊലപാതകംമാത്രമാണ് പ്രചാരണ വിഷയമാക്കിയത്. കെ കെ രമയുടെ കണ്ണീര്‍ക്കത്തും വെട്ടേറ്റ ചന്ദ്രശേഖരന്റെ മുഖവും നോട്ടീസുകളാക്കി യുഡിഎഫുകാര്‍ വീടുകയറിയിറങ്ങി.
വടകരമേഖലയില്‍ പാര്‍ടിയെ നയിക്കുന്ന നിരവധി നേതാക്കള്‍ കള്ളക്കേസില്‍ ജയിലിലാണ്. കേരളത്തില്‍നിന്നും പുറത്തുനിന്നും മാര്‍ക്സിസ്റ്റ് വിരോധം കവിതയായും പാട്ടായും പ്രസംഗമായും വന്നടിഞ്ഞത് വടകരയിലാണ്. ഈ മലവെള്ളപ്പാച്ചിലിനെതിരെ നീന്തിയാണ് ചീനംവീട് വാര്‍ഡില്‍ എല്‍ഡിഎഫ് ചെങ്കൊടി പാറിച്ചത്. (അല്‍പനാള്‍ മുമ്പ് മടപ്പള്ളി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചത് മറ്റൊരു സൂചനയായിരുന്നു) എല്ലാം കണ്‍മുന്നില്‍ കാണുന്ന വടകരക്കാരുടെ പ്രതികരണമാണിത് എന്ന് മനസിലാക്കേണ്ടത് വലതുപക്ഷ രാഷ്ട്രീയക്കാര്‍ മാത്രമല്ല, അവര്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന മാധ്യമങ്ങള്‍കൂടിയാണ്. തങ്ങളുടെ പിന്‍ഭാഗത്തിന്റെ കുലുക്കമല്ല ഭൂമിയെ കുലുക്കുന്നത് എന്ന് തിരിച്ചറിയാനുള്ള ചെറിയൊരു സൂചനയായി ഈ തെരഞ്ഞെടുപ്പു ഫലത്തെ അവര്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. യുക്തിയെയും മര്യാദയെയും മാന്യതയെയും തട്ടിമാറ്റി സിപിഐ എമ്മിനെതിരായ വിലകുറഞ്ഞ ആക്രമണം ചില മാധ്യമങ്ങള്‍ തുടരുകയും പൊതുസ്ഥാപനത്തിന്റെ ഭാരവാഹിത്വത്തിലിരിക്കുന്ന ചിലര്‍പോലും അതിന് സാധൂകരണം നല്‍കുകയും ചെയ്യുന്ന അനുഭവമാണ് ഇത്തരം ഓര്‍മപ്പെടുത്തല്‍ അനിവാര്യമാക്കുന്നത്. ഉദാഹരണമായി "മാതൃഭൂമി" എടുത്താല്‍, അമ്പരപ്പിക്കുന്ന കാപട്യവും മര്യാദകേടുമാണ് കാണാനാവുക. ആ പത്രം രണ്ടുദിവസംമുമ്പ് പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ തലക്കെട്ട് ""ടി പി വധം: ഫോണ്‍ചോര്‍ത്തല്‍ കേസ് മരവിപ്പിച്ചു"" എന്നാണ്. ഫോണ്‍ ചോര്‍ത്തി എന്നൊരു കേസ് എവിടെയുമില്ല. തന്റെ ഫോണ്‍ ആരെങ്കിലും ചോര്‍ത്തി എന്ന് ഒരു പൊലീസുദ്യോഗസ്ഥനും പരാതിപ്പെട്ടിട്ടുമില്ല. എന്നിട്ടും മാതൃഭൂമി ലജ്ജയില്ലാത പച്ചക്കള്ളം ആവര്‍ത്തിക്കുന്നു. ആ വാര്‍ത്തയില്‍ തുടര്‍ന്ന് പറയുന്നത്: ""ടി പി വധക്കേസിലെ അന്വേഷണോദ്യോഗസ്ഥരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ കേസിന്റെ അന്വേഷണം മരവിപ്പിച്ചു"" എന്നാണ്. വാര്‍ത്തയുടെ ആദ്യവാചകത്തില്‍ത്തന്നെ തലക്കെട്ട് കള്ളമാണെന്ന് തെളിയുകയാണ്.

മാതൃഭൂമി തുടരുന്നു: ""....ബിഎസ്എന്‍എല്‍ ജീവനക്കാരനെ ഉപയോഗിച്ച് നിയമവിരുദ്ധമായാണ് ടി പി വധക്കേസ് അന്വേഷിച്ച ഡിവൈഎസ്പിമാരായ ജോസി ചെറിയാന്റെയും എ പി ഷൗക്കത്തലിയുടെയും ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയത്. കേസിന്റെ അന്വേഷണം തടസ്സപ്പെടുത്താനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമായാണിതെന്ന് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ ഗൗരവവും പിന്നീടുള്ള അന്വേഷണത്തിലൊന്നും കാണിച്ചില്ല."" അതായത്, ദേശാഭിമാനി എന്ന പത്രം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ പേരില്‍ കേസ് കോളിളക്കമുണ്ടാക്കി തുടരാത്തതില്‍ മാതൃഭൂമിക്ക് അമര്‍ഷവും സങ്കടവും സഹിക്കാനാകുന്നില്ല എന്ന്. ദേശാഭിമാനി നിയമവിരുദ്ധമായാണ് ചോര്‍ത്തിയത്, നടപടിയെടുക്കാത്തതെന്തേ പൊലീസേ എന്ന്. മാതൃഭൂമിയുടെ മനസ്സിലിരിപ്പ് പിന്നെയും തികട്ടി വരുന്നത് നോക്കുക: ""കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുമായി ആരൊക്കെ ഫോണില്‍ ബന്ധപ്പെട്ടു എന്ന വിവരങ്ങള്‍ ചോര്‍ത്തിയത് ചില ലക്ഷ്യങ്ങളോടെയാണെന്ന് വ്യക്തമാണ്. ഈ ഫോണ്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിനെതിരായി സിപിഎം ഉപയോഗിച്ചിരുന്നു. ഇതിനെതിരെ ഡിവൈഎസ്പി ജോസി ചെറിയാനാണ് വടകര എസ്പിക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ദേശാഭിമാനി പത്രത്തിനെതിരെയും ഫോണ്‍ ചോര്‍ത്തിയ തിരുവനന്തപുരം ബിഎസ്എന്‍എല്‍ ഓഫീസിലെ ജൂനിയര്‍ അക്കൗണ്ടന്റ് ആര്‍ എസ് സനല്‍കുമാറിനെതിരെയും ഐടി വകുപ്പുപ്രകാരം കേസെടുത്തിരുന്നു. കേസില്‍ സിപിഎം അനുകൂല യൂണിയന്‍ നേതാവായ സനല്‍കുമാറിനെ പൊലീസ് അറസ്റ്റുചെയ്ത് അന്നുതന്നെ ജാമ്യത്തില്‍ വിട്ടു. ദേശാഭിമാനിക്കെതിരെ കാര്യമായ നടപടികളൊന്നും സ്വീകരിച്ചുമില്ല. ബിഎസ്എന്‍എല്ലിന്റെ ഭാഗത്തുനിന്നും സനല്‍കുമാറിനെതിരെ കാര്യമായ നടപടികള്‍ ഉണ്ടായതുമില്ല. അരകിലോമീറ്റര്‍ ദൂരെയുള്ള ഓഫീസിലേക്ക് സ്ഥലംമാറ്റം മാത്രമാണ് സനല്‍കുമാര്‍ നേരിട്ട ഏക നടപടി. ഈ കേസ് വേണ്ടത്ര ഗൗരവത്തില്‍ പരിഗണിക്കാത്തതുകൊണ്ടാണോ കാര്യമായ വകുപ്പുതല നടപടിയില്ലാതെ പോയതെന്ന് സംശയമുണ്ട്.""

എന്താണ് മാതൃഭൂമിക്ക് വേണ്ടത്? മാധ്യമപ്രവര്‍ത്തകനും മാധ്യമത്തിനുമെതിരെ കേസെടുക്കണം. ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെ തൂക്കിക്കൊല്ലണം! മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യം മാര്‍ക്സിസ്റ്റ് വിരോധത്തില്‍ മുങ്ങിയാല്‍ എങ്ങനെയാകും എന്നാണ് ഈ മാതൃഭൂമി വാര്‍ത്ത പറഞ്ഞുതരുന്നത്. ഇത് ആ പത്രത്തിന്റെ തീരുമാനിച്ചുറപ്പിച്ച നിലപാടാണ് എന്നതിന് മറ്റൊരു തെളിവുണ്ട്. അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ കേരള പ്രസ് അക്കാദമിയുടെ ചെയര്‍മാന്‍ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രനാണ്. അക്കാദമി മുഖപത്രമായ "മീഡിയ"യില്‍ ചെയര്‍മാന്‍ എഴുതിയ മുഖപ്രസംഗം ഇങ്ങനെ പറയുന്നു: ""ഈ കുറിപ്പ് എഴുതുമ്പോള്‍ ദേശാഭിമാനി ലേഖകന്‍ കെ എം മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യുകയോ അദ്ദേഹത്തെ പ്രതിയാക്കി കേസെടുക്കുകയോ ചെയ്തിട്ടില്ല."" സാങ്കേതികമായി ആ പറഞ്ഞത് ശരിയാണ്. ദേശാഭിമാനി അധികൃതര്‍ എന്നേ പൊലീസ് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടിലുള്ളൂ. മോഹന്‍ദാസിനെ പ്രതിയാക്കാനാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയത്. നിയമപ്രകാരമുള്ള നോട്ടീസനുസരിച്ച് തിരുവനന്തപുരത്തുനിന്ന് വടകരയിലെത്തിയ മോഹന്‍ദാസിനോട് പൊലീസ് പറഞ്ഞത്, "ഇപ്പോള്‍ സൗകര്യമില്ല; പിന്നെ വിളിക്കാം" എന്നാണ്. അതു മറച്ചുവച്ച്, മാധ്യമപ്രവര്‍ത്തകരെ "പഠിപ്പിക്കാന്‍" മാതൃഭൂമി പ്രസ് അക്കാദമിയിലേക്കു വിട്ടയാള്‍ പറയുന്നു, ""ഇത് ചോദ്യം ചെയ്യല്‍പോലുമല്ല, വിവരം തിരക്കല്‍മാത്രമാണ്"" എന്ന്. വിവരം തിരക്കാന്‍ ഒരു പൊലീസുകാരന്‍ വടകരയില്‍നിന്ന് കഷ്ടപ്പെട്ട് നോട്ടീസുംകൊണ്ട് തിരുവനന്തപുരത്തെത്തേണ്ടതോ മോഹന്‍ദാസ് വടകരയിലെ സമക്ഷത്തിങ്കല്‍ ഹാജരാകേണ്ടതോ ആയ കാര്യമെന്തെന്ന് അക്കാദമി ചെയര്‍മാന്‍ പറഞ്ഞുകാണുന്നില്ല. രാജേന്ദ്രന്‍ ഊന്നുന്ന മറ്റൊരു കാര്യം, ""ചന്ദ്രശേഖരന്‍ കൊലക്കേസ് റിപ്പോര്‍ട്ടിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ ഗുരുതരമായ മാധ്യമ സ്വാതന്ത്ര്യവിരുദ്ധ നീക്കം"" ആണ്. ""കേസന്വേഷണം തടയണമെന്ന വിചിത്രമായ ആവശ്യവുമാണ് സിപിഎം കോടതിയില്‍ ഉയര്‍ത്തിയ""തത്രേ. സിപിഐ എം കോടതിയില്‍ ചൂണ്ടിക്കാട്ടിയത്, അന്വേഷണവിവരം എന്ന നിലയില്‍ പച്ചക്കള്ളങ്ങള്‍ വാര്‍ത്തയായി എഴുതുന്ന മാധ്യമങ്ങളുടെ അധമമായ രീതിയെക്കുറിച്ചാണ്. മോഹനന്‍ മാസ്റ്ററെ അറസ്റ്റ് ചെയ്തയുടനെ, ""കുറ്റം സമ്മതിച്ചു"" എന്നും മറ്റൊരാള്‍, ""സാറേ പറ്റിപ്പോയി എന്നുപറഞ്ഞ് കൈകൂപ്പി""യെന്നും ദൃക്സാക്ഷി വിവരണമായി എഴുതുകയും വിളിച്ചു പറയുകയും ചെയ്തു മാധ്യമങ്ങള്‍. കേസന്വേഷണത്തെ വഴിതെറ്റിക്കാനും സിപിഐ എം വിരുദ്ധ ഹിസ്റ്റീരിയ പടര്‍ത്താനും മെനഞ്ഞെടുത്ത ആ പച്ചക്കള്ളങ്ങള്‍ ഏതു മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഗണത്തിലാണ് വരുന്നത്? എവിടെനിന്നാണ് അത്തരം അസത്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കിട്ടുന്നത്? അത് പൊലീസ് കൊടുക്കുന്നതാണോ?

ഉത്തരം ലഭിക്കാനുള്ള നിയമപരമായ അവകാശമാണ് സിപിഐ എം വിനിയോഗിച്ചത്. അതില്‍ പൊലീസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തങ്ങള്‍ ഒരു മാധ്യമങ്ങള്‍ക്കും വിവരം നല്‍കുന്നില്ല എന്നാണ്. അതു ശരിയാണെങ്കില്‍, കേസന്വേഷണം സംബന്ധിച്ച് തുടരെത്തുടരെ വന്ന വ്യാജകഥകളുടെ പിതൃത്വം താന്‍ പ്രതിനിധാനംചെയ്യുന്ന മഹത്തായ മാധ്യമ സ്വാതന്ത്ര്യത്തിനാണെന്ന് രാജേന്ദ്രന്‍ സമ്മതിക്കണം. അതല്ലെങ്കില്‍, പൊലീസാണ് കള്ളക്കഥകള്‍ മെനഞ്ഞതെന്നു പറയണം. രണ്ടും നടന്നില്ല. ആ ഘട്ടത്തിലാണ്, പൊലീസ് കോടതിയില്‍ പറഞ്ഞതല്ല ശരി, അന്വേഷണ ഉദ്യോഗസ്ഥനുമായി മാധ്യമപ്രതിനിധികള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന് ദേശാഭിമാനി അവരുടെ നമ്പറുകള്‍ സഹിതം വാര്‍ത്തയെഴുതിയത്. ആ വര്‍ത്തയാണ് ദേശാഭിമാനിക്കെതിരായ കേസായി മാറിയത്. ആ കേസിന്റെ ഗൗരവം പോര എന്നാണ് മാതൃഭൂമി ഇപ്പോള്‍ വിലപിക്കുന്നത്.

എന്തിനുവേണ്ടിയാണ് ഈ നാണംകെട്ട അഭ്യാസങ്ങള്‍ എന്ന് ചോദിക്കുമ്പോള്‍ സിപിഐ എമ്മിന്റെ അടിവേരറുക്കാന്‍ എന്ന മറുപടിയേ രാജേന്ദ്രനും യജമാനന്മാര്‍ക്കും ഉണ്ടാകൂ. അതിനുള്ള ഉത്തരമാണ് വടകര ചീനംവീട് വാര്‍ഡിലെ വോട്ടര്‍മാര്‍ നല്‍കിയത്. എല്ലാം കണ്‍മുന്നില്‍ കാണുന്ന വടകരക്കാര്‍ക്ക് മാര്‍ക്സിസ്റ്റ് വിരുദ്ധ മഹാസഖ്യത്തിന്റെ കറുത്ത മുഖവും കാപട്യവും നന്നായി ബോധ്യപ്പെട്ടിരിക്കുന്നു. വടകരയ്ക്കു പുറത്തുള്ളവരില്‍ ചിലരെ തങ്ങളുടെ വഴിയിലെത്തിക്കാന്‍ കഴിഞ്ഞു എന്ന അഹങ്കാരം ബാക്കിയുണ്ടാകും. അതിന് എത്രയാണ് ആയുസ്സ്? സിപിഐ എം എന്ത് എന്ന് മാതൃഭൂമിയും മനോരമയും പറഞ്ഞിട്ടല്ല ജനങ്ങള്‍ മനസ്സിലാക്കുന്നത് എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ജനകീയപ്രശ്നങ്ങളുയര്‍ത്തി നടന്ന സമരമുന്നേറ്റങ്ങള്‍ തെളിയിച്ചതാണ്. ജീവിക്കാനുള്ള ജനങ്ങളുടെ പോരാട്ടത്തെ സിപിഐ എം വിരോധത്തിന്റെ നുണപ്പെരുമഴ പെയ്യിച്ച് നച്ച് നിര്‍വീര്യമാക്കാമെന്ന് ഇനിയും കരുതുന്നവരെ പരമവിഡ്ഢികളെന്നല്ല, മാര്‍ക്സിസ്റ്റ് വിരുദ്ധ മാധ്യമക്കാര്‍ എന്നാണ് വിളിക്കേണ്ടത്.

*
പി എം മനോജ് ദേശാഭിമാനി 12 ഒക്ടോബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത് മെയ് നാലിനാണ്. ആ മരണം നടന്നതിന്റെ തൊട്ടടുത്ത മണിക്കൂര്‍മുതല്‍ ഇടതടവില്ലാതെ പ്രചരിപ്പിക്കുന്നത് സിപിഐ എം കൊലയാളികളുടെ പാര്‍ടിയായി എന്നാണ്. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പുവരെ ഉദ്ദേശിച്ച് തുടങ്ങിയ പ്രചാരണം, സിപിഐ എമ്മിന്റെ തകര്‍ച്ച കണ്ടേ കലിയടങ്ങൂ എന്ന മട്ടിലേക്കാണ് നീങ്ങിയത്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സിപിഐ എം ഇതോടെ അവസാനിക്കും; കേരളത്തില്‍ പാര്‍ടി ദുര്‍ബലമാകും; ആര്‍എംപി കാസര്‍കോട്ടുനിന്ന് ജാഥ തുടങ്ങി തിരുവനന്തപുരത്തെത്തുമ്പോഴേക്കും 1964ലെ പിളര്‍പ്പുപോലെ ഭൂരിപക്ഷവും അവരുടെ കൂടെപ്പോകും- ഇങ്ങനെയൊക്കെയായിരുന്നു പരസ്യമായിത്തന്നെ മാധ്യമങ്ങളിലൂടെ പങ്കുവച്ച സ്വപ്നങ്ങള്‍. വലതുപക്ഷ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും ഉറപ്പിച്ചത്, തങ്ങള്‍ തീരുമാനിച്ചുറപ്പിച്ച ഈ പദ്ധതിയുടെ പരിപൂര്‍ണ വിജയമാണ്. ആര്‍എംപി അവരുടെ സംസ്ഥാന ജാഥ ഉപേക്ഷിച്ചതോടെതന്നെ ആ സ്വപ്നങ്ങള്‍ക്കും വിരാമമായി. എന്നാല്‍, മാധ്യമവേട്ട തുടര്‍ന്നു. അതിന്റെ ഫലപ്രാപ്തി എത്ര എന്ന് പരിശോധിക്കാന്‍ വടകരയില്‍നിന്നിതാ ഒരു തെരഞ്ഞെടുപ്പുഫലം.