Tuesday, March 11, 2014

ഇനി ജനങ്ങളിലേക്ക്‌; ന്യൂ ഏജ്‌ മുഖപ്രസംഗം

സാമ്പത്തിക – രാഷ്‌ട്രീയ ദുരന്തങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കുവാൻ ശക്തമായ ഒരു ഇടത്‌ ബ്ളോക്ക്‌ 16-​‍ാം ലോകസഭയിൽ ഉണ്ടാകേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. പുത്തൻ സാമ്പത്തികനയത്തെ എതിർക്കുന്നത്‌ ഇടതുപാർട്ടികൾ മാത്രമാണ്‌. ബദൽ സാമൂഹ്യ സാമ്പത്തിക നയങ്ങളെക്കുറിച്ച്‌ ഇടതുപാർട്ടികൾക്ക്‌ മാത്രമാണ്‌ ഒരു വീക്ഷണമുള്ളത്‌. 2013 ജൂലൈ 1 ന്‌ ഡല്‍ഹിയിൽ ചേർന്ന കൺവൻഷനിൽ വെച്ച്‌ ഒരു സാമ്പത്തികനയരേഖ അവതരിപ്പിക്കുകയുണ്ടായി. വരാൻ പോകുന്ന പ്രകടനപത്രികയിൽ ഇവയ്‌ക്ക്‌ മൂർത്തരൂപം നൽകുന്നതാണ്‌.

ഇനി ഇപ്പോൾ ജനങ്ങളിലേക്ക്‌. ഏപ്രിൽ 7ന്‌ തുടങ്ങി മെയ്‌ 12 ന്‌ അവസാനിക്കുന്ന 9 ഘട്ടമായുള്ള തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ പുറപ്പെടുവിച്ചു കഴിഞ്ഞു. 16-​‍ാം ലോകസഭയിലേക്കുള്ള ഏറ്റവും നിർണ്ണായകമായ തെരഞ്ഞെടുപ്പാണിത്‌. രാജ്യം ശരിക്കും ഒരു അസന്നിഗ്‌ധാവസ്ഥയിലായ അവസരത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. സാമ്പത്തികസ്ഥിതി സ്‌തംഭനാവസ്ഥയിലാണ്‌. പട്ടിണി, തൊഴിലില്ലായ്‌മ കുതിച്ചുയരുന്ന വില, വർധിച്ചു വരുന്ന സാമ്പത്തിക അസമത്വം എന്നിവ ജനങ്ങളെ വേട്ടയാടുമ്പോൾ ദേശീയ പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്യുന്ന ഒരു പിടി കോർപ്പറേറ്റുകൾക്ക്‌ മുൻപിൽ ഭരണക്കാർ കൂടുതൽ കൂടുതൽ വിധേയമുള്ളവരായിക്കൊണ്ടിരിക്കയാണ്‌. അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കേന്ദ്രസംസ്ഥാനസർക്കാരുകൾ രാജ്യത്തെ കൊള്ള മുതൽ കോർപ്പറേറ്റുകൾക്കും ഭരണരാഷ്‌ട്രീയ നേതൃത്വത്തിനും പങ്കിട്ടെടുക്കുന്നതിന്‌ ഒത്താശ ചെയ്‌തുകൊടുക്കുന്നു. തുടർച്ചയായി വന്ന കേന്ദ്രസർക്കാരുകൾ യാതൊരു ലജ്ജയുമില്ലാതെ അനുവർത്തിച്ചു പോന്ന ആഗോളവൽക്കരണ നവഉദാരവൽക്കരണനയങ്ങളുടെ ഫലമായാണ്‌ ഈ സ്ഥിതിവിശേഷം സംജാതമായത്‌. ഇതേ കോർപ്പറേറ്റു സ്ഥാപനങ്ങൾ തന്നെയാണ്‌ കൂടുതൽ വിധേയത്വമുള്ള മറ്റൊരു ഭരണകൂടത്തെ, അത്‌ ജനാധിപത്യസംവിധാനവും രാജ്യത്തിന്റെ മതേതരജനാധിപത്യസ്വഭാവവും അട്ടിമറിച്ചാണെങ്കിൽപോലും അധികാരത്തിലേറ്റാൻ ശ്രമിക്കുന്നത്‌. അവരുടെ ഈ ആഗ്രഹം മുളയിലേ നുള്ളിക്കളയാൻ ശേഷിയുള്ള ഇടതുപാർട്ടികളെ അതുകൊണ്ടുതന്നെ പാർശ്വവൽക്കരിക്കാനുള്ള കളികളാണ്‌ അവർ കളിക്കുന്നത്‌.

രണ്ടു പതിറ്റാണ്ടായി ഇന്ത്യ കൂട്ടുകക്ഷി ഭരണത്തിൻ കീഴിലാണ്‌. ഈ തെരഞ്ഞെടുപ്പിലും ഭരിക്കാനുള്ള ഭൂരിപക്ഷം ഒരു പാർട്ടിക്കും, തെരഞ്ഞെടുപ്പിന്‌ മുൻപുണ്ടാകുന്ന ഒരു സഖ്യത്തിനും ഒറ്റയ്‌ക്ക്‌ ലഭിക്കില്ല എന്നതുകൊണ്ടു തന്നെ വീണ്ടുമൊരു കൂട്ടുകക്ഷി ഭരണത്തിലേക്കാണ്‌ രാജ്യം എടുത്തെറിയപ്പെടാൻ പോകുന്നത്‌. മെയ്‌ 16 ന്‌ വോട്ടെണ്ണൽ ഫലം വരുന്നതോടെ പുത്തൻ രാഷ്‌ട്രീയ ശക്തികളുടെ കൂട്ടുകെട്ടിലേക്ക്‌ നയിക്കുന്ന പുതിയൊരു രാഷ്‌ട്രീയ ധ്രുവീകരണത്തിലേക്കാണ്‌ രാജ്യം പോകുക.

സ്വാതന്ത്ര്യാനന്തര ഇന്ത്യകണ്ട ഏറ്റവും അഴിമതി പുരണ്ട സർക്കാരെന്ന നിലയിൽ രണ്ടാം യുപിഎ സർക്കാരിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസ്സിന്‌ തീർച്ചയായും തിരിച്ചടി നേരിടും. ദിനംപ്രതിയെന്നോണം പുറത്തുവന്ന അഴിമതിക്കഥകളും കുംഭകോണ ആരോപണങ്ങളും അവരുടെ പ്രതിഛായ വികൃതമാക്കിയിട്ടുണ്ട്‌. കോർപ്പറേറ്റ്‌ മേലാളന്മാരുടെ ആഗ്രഹങ്ങൾ നിറവേറ്റാത്തതിനെ തുടർന്ന്‌ മന്ത്രിമാരിൽ പലരിൽനിന്നും സ്വന്തം വകുപ്പു നീക്കം ചെയ്‌തിട്ടുണ്ട്‌, അഴിമതി ആരോപണങ്ങളിൽ പെട്ട്‌ ഒരു ഡസൻ മന്ത്രിമാർക്ക്‌ കസേര നഷ്ടമായിട്ടുണ്ട്‌, ഒരാൾക്ക്‌ ജയിൽവാസവും ലഭിച്ചു. മന്ത്രിമാരെ തെരഞ്ഞെടുക്കുന്നതിൽ പോലും കോർപ്പറേറ്റ്‌ സ്ഥാപനങ്ങൾ ഇടപെട്ട്‌ തീരുമാനങ്ങൾ അട്ടിമറിക്കുകയുണ്ടായി.

കോർപ്പറേറ്റുകൾക്ക്‌ അവരുടെ കൊള്ളലാഭം വർധിപ്പിക്കുന്നതിനുവേണ്ടി സർക്കാരിനെ അവരുടെ താളത്തിനൊത്തു തുള്ളുന്നവരാക്കി. അഭൂതപൂർവ്വമായ വിലക്കയറ്റം (2008 നുശേഷം ഇരട്ടിവർധനവാണുണ്ടായത്‌)തൊഴിലില്ലായ്‌മ വർധനവ്‌ (തൊഴിൽരഹിതരുടെ രാജ്യങ്ങളിൽ ഇന്ത്യ ഏറ്റവും മുകളിലെത്തി) സാമൂഹ്യസുരക്ഷ അട്ടിമറിക്കൽ (തൊഴിൽ ഔട്ട്‌സ്റ്റോഴ്‌സ്‌ ചെയ്‌തും, കോൺട്രാക്ട്‌ തൊഴിൽരീതി സ്വീകരിച്ചും, തൊഴിലാളി സംഘടനാ അവകാശങ്ങൾ വെട്ടിക്കുറച്ചും) ദേശീയ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കൽ (പൊതുമേഖലയെ സ്വകാര്യവൽക്കരിച്ചും ദേശീയ വിഭവങ്ങൾ കൊള്ളയടിക്കാൻ കോർപ്പറേറ്റുകൾക്ക്‌ അനുമതി നൽകിയും) സാമ്പത്തിക അസമത്വം വർധിക്കൽ (ബിപിഎൽകാരുടേയും കോടീശ്വരന്മാരുടേയും എണ്ണം വർധിക്കുന്നത്‌) ജനാധിപത്യ അവകാശങ്ങൾക്ക്‌ തടയിടൽ, അമേരിക്കൻ തത്വമനുസരിച്ച്‌ ഭീകരവാദത്തെ കൈകാര്യം ചെയ്യൽ, അമേരിക്കൻപക്ഷത്തുനിന്ന്‌ വിദേശനയം രൂപീകരിക്കൽ എന്നിവയൊക്കെയാണ്‌ അതിന്റെ ഫലമായി സംഭവിച്ചത്‌. ഇതെല്ലാം തന്നെ കോൺഗ്രസ്സിനെതിരെ ജനങ്ങളിൽ രോഷമുളവാക്കാൻ കാരണമായി.

രണ്ടാം യുപിഎ സർക്കാരിനെക്കൊണ്ട്‌ നേടാവുന്നതെല്ലാം നേടിയ കോർപ്പറേറ്റ്‌ മൂലധനശക്തികൾ ഇപ്പോൾ കൂടുതൽ വിധേയത്വമുണ്ടാക്കാൻ കഴിയുന്ന സർക്കാരിനായുള്ള വിലപേശലിലാണ്‌. 2002 മുതൽ രക്തം പുരണ്ട കൈകളുമായി ഏകാധിപതിയെപ്പോലെ പെരുമാറുന്ന ബിജെപി നേതാവ്‌ നരേന്ദ്രമോഡി ഇവർക്ക്‌ സ്വീകാര്യനായിട്ടുണ്ട്‌. പുത്തൻ ഫാസിസ്റ്റ്‌ സ്വഭാവമുള്ള ഈ വ്യക്തിയെ ഉയർത്തിക്കാട്ടാനുള്ള ഒരവസരവും മാധ്യമങ്ങൾ പാഴാക്കുന്നില്ല, പ്രത്യേകിച്ചും കോർപ്പറേറ്റു നിയന്ത്രണത്തിലുള്ള ഇലക്‌ട്രോണിക്‌ മാധ്യമങ്ങൾ – വൻകിട മുതലാളിമാരെ അനുകൂലിക്കുന്ന ഗുജറാത്ത്‌ മോഡൽ വികസനത്തിന്റെ സത്യാവസ്ഥ എന്നാൽ ദിവസം കഴിയുംതോറും വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. കൃഷിഭൂമിയുടെ വിസ്‌തീർണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഗുജറാത്തിൽ കൃഷിക്കാരെ കൃഷിഭൂമിയിൽ നിന്നും ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ദേശീയസുരക്ഷയുടെ ഭാഗമായി അതിർത്തി പ്രദേശമായ കച്ചിൽ അധിവസിപ്പിച്ച സിഖ്‌ കർഷകരെപ്പോലും കുടിയൊഴിപ്പിക്കുന്നു.

ന്യൂനപക്ഷങ്ങളുടെ വംശഹത്യ ഏതാണ്ട്‌ പൂർത്തിയായിക്കഴിഞ്ഞു. കോർപ്പറേറ്റുകൾക്ക്‌ കൂടുതൽ പാദസേവ ചെയ്യുന്നവരുടെ സർക്കാർ ഉണ്ടാക്കുന്നതിനായി മതേതരജനാധിപത്യഘടനയെപ്പോലും ആക്രമിക്കുന്നു. ഇതിനായി വോട്ടർമാരുടെ വർഗ്ഗീയ ധ്രുവീകരണം ഇവർ ആയുധമാക്കുന്നു. ആഗോള ഭീകരവാദത്തെ ചെറുക്കുക എന്ന അമേരിക്കയുടെ തത്വശാസ്‌ത്രം ഉപയോഗിച്ചുകൊണ്ട്‌ ന്യൂനപക്ഷവിഭാഗങ്ങളെ ഇവർ ഭയപ്പെടുത്തുന്നു. മുൻപൊരിക്കലുമില്ലാത്തവിധം മതേതര ജനാധിപത്യം ഭീഷണി നേരിടുന്നു.

നാശോന്മുഖമായ പുത്തൻസാമ്പത്തികനയങ്ങൾ നടപ്പിലാക്കിയ രണ്ടു ബൂർഷ്വാപാർട്ടികളായ ബിജെപിക്കും കോൺഗ്രസിനും എതിരായ, ഭക്ഷ്യസുരക്ഷ, സാമൂഹ്യസുരക്ഷ, തലചായ്‌ക്കാനൊരിടം, വിദ്യാഭ്യാസം, തൊഴിൽ, പൊതുആരോഗ്യം തുടങ്ങിയവ നടപ്പിലാക്കാനുള്ള ജനപക്ഷബദൽ നയങ്ങളോട്‌ പൂർണ്ണമായും പ്രതിബന്ധതയുള്ള അതേസമയം മതേതരജനാധിപത്യഘടന ശക്തിപ്പെടുത്തുന്ന ഒരു ബദൽ സംവിധാനംവഴി രാജ്യത്തെ സാമ്പത്തികപരമാധികാരം സംരക്ഷിക്കുക എന്നതാണ്‌ ഇന്നത്തെ അവസ്ഥയിൽ തെരഞ്ഞെടുപ്പ്‌ പോരാട്ടം കൊണ്ട്‌ ലക്ഷ്യമിടുന്നത്‌.
രാജ്യത്തെ തകർത്ത മുതലാളിത്തക്രമത്തോട്‌ എതിരിടുമ്പോൾ ക്രോണി ക്യാപ്പിറ്റലിസത്തെ വാക്കാലും മറ്റും വെറുതെ എതിർത്തുകൊണ്ട്‌ ഈ ലക്ഷ്യം കൈവരിക്കാനാകില്ല. അതിന്‌ വ്യക്തമായ ഒരു സാമൂഹ്യസാമ്പത്തിക ബദൽ പരിപാടി ആവശ്യമാണ്‌. അത്തരമൊരു ബദൽ മുന്നോട്ടുവെയ്‌ക്കാനും പ്രാവർത്തികമാക്കാനും ഇടതുപാർട്ടികൾക്കേ കഴിയൂ.

ഇന്ത്യയിൽ കൂട്ടുമന്ത്രിസഭ വന്ന രണ്ടുപതിറ്റാണ്ടിനുള്ളിൽ രണ്ടുവട്ടമാണ്‌ ഇടതുപക്ഷത്തിന്‌ സ്വാധീനമുള്ള ഭരണം കേന്ദ്രത്തിൽ വന്നത്‌. 1996 ലെ ഐക്യമുന്നണി ഭരണത്തിൽ സിപിഐക്ക്‌ രണ്ടു കേന്ദ്രമന്ത്രിമാരുണ്ടായിരുന്നു. ജനപക്ഷഭരണത്തിനായി പൊതുമിനിമം പരിപാടി എന്ന ആശയം അന്നാണ്‌ ആദ്യമായി ഉടലെടുത്തത്‌. പുറത്തുനിന്നുമുള്ള നേരിയ പിന്തുണയിൽ നിൽക്കുന്ന അന്നത്തെ ഐക്യമുന്നണി ഭരണത്തിൻ കീഴിൽ സിപിഐ മന്ത്രിമാരുടെ ഇടപെടലിനെ തുടർന്ന്‌ 5-​‍ാം ശമ്പളകമ്മിഷൻ ശുപാർശകൾ നടപ്പിലാക്കാൻ കഴിഞ്ഞു. ഒപ്പം പൊലീസിൽ ചില പരിഷ്‌ക്കാരങ്ങളും വരുത്തുകയുമുണ്ടായി. അതുവരെ തഴയപ്പെട്ടിരുന്ന കാർഷികരംഗത്ത്‌ ഇൻഷുറൻസ്‌ പദ്ധതി അടക്കം പല പദ്ധതികൾക്കും തുടക്കം കുറിക്കുകയും ചെയ്‌തു.

ദേശീയതൊഴിലുറപ്പ്‌ പദ്ധതി നിയമം പാസ്സാക്കാനും, വനസ്വത്തിൽ വനവാസികൾക്കുള്ള അവകാശം സംരക്ഷിക്കാനും, ഗാർഹികപീഡനത്തിനെതിരെ നിയമം രൂപീകരിക്കാനും, വിവരാവകാശനിയമം പാസ്സാക്കാനും, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായുള്ള രംഗനാഥ മിശ്ര കമ്മിഷൻ റിപ്പോർട്ടും സച്ചാർ കമ്മിറ്റി റിപ്പോർട്ടും പ്രസിദ്ധീകരിക്കാനും അടക്കം പൊതുമിനിമം പരിപാടിയിലെ കാര്യങ്ങൾ നടപ്പിലാക്കാൻ ഒന്നാം യുപിഎ സർക്കാരിൽ ഇടതുപാർട്ടികൾ നിരന്തരം സമ്മർദ്ദം ചെലുത്തുകയുണ്ടായി. ഇന്ധനങ്ങൾക്കും നിത്യോപയോഗസാധനങ്ങൾക്കും ഇടയ്‌ക്കിടെ ഉണ്ടാകുന്ന വില വർധനവിനെതിരെയും മുകേഷ്‌ അംബാനിയുടെ കെ ജി എണ്ണപ്പാടം ഇരട്ടിപ്പിക്കുന്നതടക്കം കോർപ്പറേറ്റുകൾക്ക്‌ നൽകുന്ന സൗജന്യങ്ങൾക്കെതിരെയും ശക്തമായ പോരാട്ടം നടത്തുകയുണ്ടായി.

ഇത്തരം സാമ്പത്തിക – രാഷ്‌ട്രീയ ദുരന്തങ്ങളിൽ നിന്നും രാജ്യത്തെ രക്ഷിക്കുവാൻ ശക്തമായ ഒരു ഇടത്‌ ബ്ളോക്ക്‌ 16-​‍ാം ലോകസഭയിൽ ഉണ്ടാകേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ്‌. പുത്തൻ സാമ്പത്തികനയത്തെ എതിർക്കുന്നത്‌ ഇടതുപാർട്ടികൾ മാത്രമാണ്‌. ബദൽ സാമൂഹ്യസാമ്പത്തികനയങ്ങളെക്കുറിച്ച്‌ ഇടതുപാർട്ടികൾക്ക്‌ മാത്രമാണ്‌ ഒരു വീക്ഷണമുള്ളത്‌. 2013 ജൂലൈ 1 ന്‌ ഡൽഹിയിൽ ചേർന്ന കൺവൻഷനിൽ വെച്ച്‌ ഒരു സാമ്പത്തികനയരേഖ അവതരിപ്പിക്കുകയുണ്ടായി. വരാൻ പോകുന്ന പ്രകടനപത്രികയിൽ ഇവയ്‌ക്ക്‌ മൂർത്തരൂപം നൽകുന്നതാണ്‌.
പ്രാദേശിക പാർട്ടികളുടെ ശക്തിയും സ്വാധീനവും ഊട്ടി ഉറപ്പിക്കപ്പെട്ടതോടെ, പുതിയ ചില രാഷ്‌ട്രീയ പാർട്ടികളുടെ ഉദയത്തോടെ വോട്ടർമാർ പല തട്ടിലാകുകയും ഇത്‌ തെരഞ്ഞെടുപ്പ്‌ ഫലങ്ങളെ ബാധിക്കുകയും ചെയ്യും. ഇതിനർഥം കൂട്ടുമന്ത്രിസഭയുടെ കാലം ഇനിയും നീണ്ടുപോകുമെന്നതാണ്‌. ഈ സ്ഥിതിക്ക്‌ മറ്റു രാഷ്‌ട്രീയ പാർട്ടികളെ പ്രത്യേകിച്ചും മതേതര പ്രാദേശിക പാർട്ടികളെ കൂട്ടിയോജിപ്പിച്ചുകൊണ്ട്‌ കോൺഗ്രസ്‌ നയിക്കുന്ന യുപിഎക്കും ബിജെപി നയിക്കുന്ന എൻഡിഎയ്‌ക്കും ബദലായി ഒരു സംവിധാനത്തെ ഉയർത്തിക്കാണിക്കേണ്ടതുണ്ട്‌. ലോകസഭയിൽ ശക്തമായ ഒരു ഇടതുബ്ളോക്ക്‌ ആവശ്യമാകുന്നത്‌ ഈ ദൗത്യം നിറവേറ്റാനാണ്‌. മതേതരജനാധിപത്യം സംരക്ഷിച്ച്‌ സാമ്പത്തികദുരന്തം ഒഴിവാക്കി രാജ്യത്തെ രക്ഷിക്കാൻ ഈ ദൗത്യം ഇടതുപക്ഷം ഏറ്റെടുക്കേണ്ടതുണ്ട്‌.

ഇടതുപക്ഷത്തിന്റെ ഈ കോർപ്പറേറ്റ്‌ വിരുദ്ധസമീപനം തിരിച്ചറിഞ്ഞ കോർപ്പറേറ്റ്‌ സ്ഥാപനങ്ങൾ ഇടതുപക്ഷത്തെ പാർശ്വവൽക്കരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുകയാണ്‌. കോൺഗ്രസിനും ബിജെപിക്കുമെതിരായി പരിപാടിയിലധിഷ്ഠിതമായ ബദൽ സംവിധാനം രൂപീകരിക്കാനുള്ള പ്രചരണങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും അവർ നടത്തുന്നു.

സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച്‌ പ്രാദേശിക പാർട്ടികളുമായി ചേർന്നുള്ള സഖ്യം സാധ്യമാക്കാനാണ്‌ ഇടതുപാർട്ടികൾ ഇപ്പോൾ ശ്രമിക്കുന്നത്‌. ഇത്തരത്തിൽ ശക്തമായ ഒരു ഇടതുബ്ളോക്ക്‌ ഉണ്ടാകുമ്പോൾ മാത്രമേ പരിപാടിയിലധിഷ്ഠിതമായ ഒരു ബദൽ കോൺഗ്രസിനും ബിജെപിക്കുമെതിരെ ഇവിടെ രൂപീകരിക്കുന്നതിൽ വ്യക്തമായ പങ്ക്‌ വഹിക്കാനാകൂ.

ഇപ്പോഴത്തെ സ്ഥിതിവിശേഷം സങ്കീർണ്ണമാണ്‌. തെരഞ്ഞെടുപ്പിനുശേഷം അത്‌ കൂടുതൽ സങ്കീർണ്ണമാകും അതുകൊണ്ട്‌ തന്നെ തൊഴിലാളികൾ, തൊഴിലെടുക്കുന്നവർ, കർഷകർ, യുവാക്കൾ, വിദ്യാർഥികൾ, അടിച്ചമർത്തപ്പെട്ട ജനവിഭാഗം, ദളിത്‌ ആദിവാസികൾ, ന്യൂനപക്ഷം, സ്‌ത്രീകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും ശബ്ദം പാർലമെന്റിൽ പ്രതിഫലിക്കണമെങ്കിൽ ശക്തമായ ഇടതുപക്ഷത്തിന്റെ സാന്നിധ്യമവിടെയുണ്ടാകണം.




*
കടപ്പാട്: ജനയുഗം

No comments: