Thursday, March 6, 2014

നിലമ്പൂരിലെ നിയമഹത്യ

എങ്ങനെ കേസ് അന്വേഷണം അട്ടിമറിക്കാമെന്നും നീതി നിഷേധിക്കാമെന്നുമുള്ളതിന്റെ അത്യാധുനിക പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ രാധ വധക്കേസ്. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയായിരുന്ന നിലമ്പൂര്‍ കോവിലകത്തുമുറി ചിറയ്ക്കല്‍ രാധ എന്ന നാല്‍പ്പത്തൊമ്പതുകാരിയെ ഫെബ്രുവരി അഞ്ചിന് കാണാതായത് വലിയ വാര്‍ത്തയായില്ല. പൊലീസ് അക്കാര്യത്തില്‍ ഒരു എഫ്ഐആര്‍പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. രാവിലെ പത്തരയോടെ വീട്ടില്‍ തിരിച്ചെത്തേണ്ട രാധ വൈകിട്ടും എത്താതായപ്പോള്‍ പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയത് രാധയുടെ സഹോദരന്‍ ഭാസ്കരന്‍. എഴുതിത്തയ്യാറാക്കിയ പരാതി സ്വീകരിക്കാന്‍ എസ്ഐയും സിഐയും തയ്യാറായില്ല. പരാതി തങ്ങള്‍ തയ്യാറാക്കാം അതില്‍ ഒപ്പിട്ടാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. ഈ ഘട്ടത്തില്‍തന്നെ പൊലീസ് കളി ആരംഭിച്ചിരുന്നു. പിന്നീട് പൊലീസ് അന്വേഷണമൊന്നും നടത്തിയില്ല.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ എംഎല്‍എ ഓഫീസ് കൂടി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ ജോലിക്കുപോയ ജീവനക്കാരിയെ കാണാതായ സംഭവത്തില്‍ അന്വേഷണം ശരിയായി നടക്കണമെന്നോ കണ്ടെത്തണമെന്നോ ഉള്ള തരത്തില്‍ ഒരു പ്രസ്താവനപോലും ആര്യാടന്റേതായി വന്നില്ല. ഫെബ്രുവരി അഞ്ചിന് കാണാതായ രാധയെ കണ്ടെത്താന്‍ ഇടപെടല്‍ നടത്തണമെന്ന്ഭഭാസ്കരന്‍ മന്ത്രി ആര്യാടനോട് അപേക്ഷിച്ചിരുന്നു.&ഹറൂൗീ;എല്ലാം ശരിയാക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി. അതനുസരിച്ച് എല്ലാം ശരിയാക്കി. നിലമ്പൂര്‍ ടൗണില്‍നിന്ന് 15 കിലോമീറ്ററോളം അകലെ അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട്ടുള്ള കോണ്‍ഗ്രസ്- കര്‍ഷക കോണ്‍ഗ്രസ് നേതാവായ കുമാരന്‍കുട്ടിയുടെ കുളത്തില്‍ കേടുവന്ന മോട്ടോര്‍ നന്നാക്കാനെത്തിയ തൊഴിലാളികള്‍ ഒരു മൃതദേഹത്തിന്റെ കാലുകള്‍ പുറത്തുകണ്ടതോടെയാണ്&ഹറൂൗീ;എല്ലാം ശരിയാക്കി ഒതുക്കിക്കളഞ്ഞ കേസ് പുറത്തായത്. മൃതദേഹം ഈ തൊഴിലാളികള്‍ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ കാണാതായ അനേകം പേരുടെ ലിസ്റ്റിനുള്ളില്‍ രാധയുടെ പേരും ഉറങ്ങിപ്പോകുമായിരുന്നു.

കേസന്വേഷണത്തില്‍ ഏത് നിസ്സാര സംശയങ്ങളെയും ഗൗരവമായെടുക്കണമെന്ന അടിസ്ഥാനപാഠം നിലമ്പൂര്‍ പൊലീസ് രാധ വധക്കേസിന്റെ കാര്യത്തില്‍ മാറ്റിവച്ചു. രാധയുടെ മൃതദേഹം കണ്ട ഫെബ്രുവരി ഒന്‍പതിനുതന്നെ അത് പുറത്തെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് അയക്കാമായിരുന്നു. അതുണ്ടായില്ല. ഒരു രാത്രികൂടി മൃതദേഹം കുളത്തില്‍ കിടന്നു. മൃതദേഹം കൂടുതല്‍ അഴുകുംതോറും ഫോറന്‍സിക് തെളിവുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കും. അതായിരുന്നു ലക്ഷ്യം. ഫെബ്രുവരി പത്തിന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു. രാധയുടെ ജനനേന്ദ്രിയത്തില്‍ ഗുരുതരമായ മുറിവുണ്ടായിരുന്നു. ഇതേക്കുറിച്ച് പൊലീസിനോട് അന്വേഷിച്ചിട്ടും ഒരു സൂചനയും ലഭിച്ചില്ല. പിന്നീട് ഡോക്ടര്‍മാര്‍ നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നാണ് മുറിവുണ്ടാക്കിയ ചൂലിന്റെ പിടി കണ്ടെത്തിയത്. ബലാല്‍സംഗം നടന്നിട്ടില്ലെന്ന് ബോധ്യപ്പെടുത്താനാണോ ഈ ആക്രമണം നടത്തിയതെന്ന് അന്വേഷിക്കുന്നതില്‍ പൊലീസിന് ഒരു താല്‍പ്പര്യവുമില്ല. ഫോറന്‍സിക് തെളിവുകള്‍ നശിപ്പിക്കാന്‍ പൊലീസ് കൂട്ടുനിന്നുവെന്ന ഗുരുതരമായ ആരോപണം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍തന്നെ ഉന്നയിച്ചു. മൃതദേഹം കണ്ടെത്തിയ ദിവസംതന്നെ പ്രതികള്‍ കീഴടങ്ങി. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ ബിജുനായരും മറ്റൊരു കോണ്‍ഗ്രസുകാരനായ ഷംസുദീനും. അവര്‍ കുറ്റം സമ്മതിച്ചതിനാല്‍ പൊലീസിന് പിന്നെ ഒന്നും അന്വേഷിക്കേണ്ടിവന്നില്ല. കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ബിജുനായരെ തന്റെ സ്റ്റാഫില്‍നിന്ന് ഒഴിവാക്കി മന്ത്രി ആര്യാടനും മര്യാദ കാട്ടി. ഒരു വധക്കേസില്‍ രണ്ടു പേര്‍ കുറ്റം സമ്മതിച്ചുകൊണ്ട് മുന്നോട്ടുവന്നാല്‍ അതിന്റെ പിന്നിലുള്ള കാര്യമെന്താണെന്ന് അന്വേഷിക്കണമെന്ന് പോലീസിന് തോന്നിയില്ല. സംഭവം നടന്നതായി പറയുന്ന കോണ്‍ഗ്രസ് ഓഫീസ് സീല്‍ ചെയ്യാതെ ദിവസങ്ങളോളം വിട്ടുകൊടുത്തു. രാധയുടെ കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പോയപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രമുഖരായ മേലേക്കളം നാരായണന്‍, ജൂപ്പിറ്റര്‍ സുരേഷ് എന്നീ രണ്ട് പ്രാദേശിക നേതാക്കളെ ഒപ്പം കൂട്ടി. ഇവര്‍ രാധയുടെ ബന്ധുക്കളെ ഇടയ്ക്കിടെഭഭീഷണിപ്പെടുത്തി മൊഴിയെടുക്കലിനെ വഴിതെറ്റിച്ചു. ഐജി ഗോപിനാഥിനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചശേഷം ഐജി, ജില്ലാ പൊലീസ് സൂപ്രണ്ട്, ഡിവൈഎസ്പി എന്നിവര്‍ രാധയുടെ കുടുംബാംഗങ്ങളില്‍നിന്ന് വിവരങ്ങള്‍ അന്വേഷിക്കാന്‍ പോയി. സ്നേഹപൂര്‍വം ഐജി സംസാരിച്ചു. ഒടുവില്‍ മൂന്ന് ഫോണ്‍ നമ്പരുകള്‍ കൊടുത്തു. ഐജി, എസ്പി, ഡിവൈഎസ്പി എന്നിവരുടെ ഫോണ്‍ നമ്പരുകളായിരുന്നു അത്. നമ്പരുകള്‍ കൊടുത്തശേഷം ഐജി നല്‍കിയ സ്നേഹരൂപേണയുള്ള ഉപദേശം വളരെ വിചിത്രമായിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ടിനെ വിളിക്കേണ്ടതില്ല, അയാള്‍ക്ക് മലയാളം മനസിലാവില്ല എന്ന്. സ്ഥലത്തുണ്ടായിരുന്ന ജില്ലാ പൊലീസ് സൂപ്രണ്ട് അപ്പോള്‍ത്തന്നെ വിയോജിച്ചു. തനിക്ക് മലയാളം അറിയാമെന്നും മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പൊലീസ് സൂപ്രണ്ട് പുട്ട വിമലാദിത്യയെ അടുത്ത ദിവസം വയനാട്ടിലേക്ക് സ്ഥലംമാറ്റി. കേസ് പൂര്‍ണമായും അട്ടിമറിച്ചശേഷം വനിതാ ഐജിയെ നിയമിക്കുക, സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് സംശയിക്കപ്പെടുന്നവര്‍ പ്രസ്താവന നടത്തുക എന്നിങ്ങനെ വിചിത്രമായ കാര്യങ്ങളാണ് നടക്കുന്നത്.

രാധയെ കാണാതായശേഷം ബിജുനായരും ആര്യാടന്‍ ഷൗക്കത്തും നിലമ്പൂരിലെ ഒരു ക്ഷേത്രത്തിലെ പരിപാടിയോടനുബന്ധിച്ച് നടന്ന സദ്യയില്‍ ഒന്നിച്ച് പങ്കെടുത്തു. ഇത് പകര്‍ത്തിയ ഫോട്ടോഗ്രാഫറെ ഭീഷണിപ്പെടുത്തി ഫോട്ടോ അടങ്ങുന്ന കാര്‍ഡ് വില കൊടുത്ത് വാങ്ങി നശിപ്പിച്ചു. രാധയ്ക്ക് എന്തൊക്കെയോ രഹസ്യങ്ങള്‍ അറിയാമായിരുന്നുവെന്ന് രാധയുടെ സഹോദരന്‍ ഭാസ്കരന്‍ പറഞ്ഞിട്ടുണ്ട്. ഈ രഹസ്യങ്ങള്‍ എന്താണെന്ന് അന്വേഷിച്ചാല്‍ വധക്കേസിന്റെ സത്യങ്ങള്‍ പുറത്താകും. എന്തുകൊണ്ട് പൊലീസ് ഇതിന് തയ്യാറാകുന്നില്ല?

രാധയുടെ മൃതദേഹം കണ്ട ദിവസം രാത്രി ബിജുവിന്റെ ഭാര്യയുടെ ഫോണില്‍നിന്ന് ദീര്‍ഘനേരം കോളുകള്‍ പോയിരുന്നു. ഇതേക്കുറിച്ചോ സംഭവത്തില്‍ സംശയിക്കപ്പെടുന്നവരുടെ ഫോണ്‍ കോളുകള്‍ സംബന്ധിച്ചോ പൊലീസ് അന്വേഷണം നടത്താത്തത് വലിയ സംശയമാണുണ്ടാക്കുന്നത്. രഹസ്യം മറച്ചുവയ്ക്കാനായി നടത്തുന്നതാണ് പല കൊലകളും. നിലമ്പൂരില്‍ അത്തരം രഹസ്യം മൂടിവയ്ക്കാനാണ് കൊല നടത്തിയിരിക്കുന്നതെന്ന് വലിയ സംശയമുണ്ട്. നിലമ്പൂരിലും പരിസരത്തും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന മാഫിയകളെയും അവര്‍ക്ക് പിന്തുണ നല്‍കുന്ന വന്‍ രാഷ്ട്രീയനേതാക്കളെയുംകുറിച്ച് ജനങ്ങള്‍ക്കറിയാം. രാധ വധക്കേസില്‍ ഇത്തരം അധോലോക സംഘങ്ങളും അവര്‍ക്ക് നേതൃത്വം നല്‍കുന്ന ഉന്നത നേതാക്കളുമുണ്ട്. ഇത് മറച്ചുവയ്ക്കാന്‍ കേരള പൊലീസിനെ വിലയ്ക്കെടുത്തിരിക്കയാണ്.

*
വി ജയിന്‍ Deshabhimani

No comments: