Tuesday, March 18, 2014

സോണിയയുടെ സ്വര്‍ണവും മഹാകോടീശ്വരക്ലബ്ബും

തെരഞ്ഞെടുപ്പു കമീഷന് 2009ല്‍ നല്‍കിയ സത്യവാങ്മൂലപ്രകാരം സോണിയ ഗാന്ധി 2518.45 ഗ്രാം സ്വര്‍ണത്തിന്റെ ഉടമയാണ്. ഇതിന് മൊത്തത്തില്‍ 11.08 ലക്ഷം രൂപയേ വിലവരൂ എന്നാണ് അവര്‍ തെരഞ്ഞെടുപ്പു കമീഷനെ ധരിപ്പിച്ചത്. അതായത്, പത്തുഗ്രാം സ്വര്‍ണത്തിന് 4500 രൂപമാത്രം വില! ഈ വിലയ്ക്ക് സ്വര്‍ണം കിട്ടുന്ന കമ്പോളം ഏതാണെന്ന് സോണിയ ഗാന്ധി പറയുന്നില്ല. പത്തുഗ്രാം സ്വര്‍ണം 4500 രൂപയ്ക്ക് തരാന്‍ തയ്യാറുണ്ടോ സോണിയ ഗാന്ധി എന്ന് ആരും അന്വേഷിക്കുകയും വേണ്ട. കമ്പോളത്തില്‍ അന്ന് 15,000 രൂപ വിലയുള്ള സ്വര്‍ണത്തിനാണ് സോണിയ 4500 രൂപ വില കാണിച്ചത്. ഏതായാലും പത്ത് ഗ്രാം സ്വര്‍ണം 4500 രൂപയ്ക്ക് കിട്ടുന്നത് എവിടെയാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഇതുവരെ സോണിയയോട് അന്വേഷിച്ചതായി കേട്ടിട്ടുമില്ല.

സോണിയ ഗാന്ധിക്ക് ഇന്ത്യയില്‍ സ്വന്തമായി കാറോ വീടോ ഇല്ലെന്നു പറയുന്ന സത്യവാങ്മൂലം ഇറ്റലിയില്‍ അവര്‍ക്ക് വീടുള്ളതായി കാണിച്ചിട്ടുണ്ട്. അതിനാകട്ടെ 18 ലക്ഷം രൂപയേ വിലവരൂ അത്രേ! 18 ലക്ഷം രൂപയ്ക്ക് ഇറ്റലിയില്‍ വീട്! ഇതിന്റെയും യഥാര്‍ഥ വില മറ്റൊന്നായിരിക്കും എന്ന് വ്യക്തം. വില എത്രയായാലെന്ത്? ഇന്ത്യയില്‍ വീടില്ലെങ്കിലെന്ത്? ഒരു അഭയകേന്ദ്രം ഇറ്റലിയില്‍ ഏതായാലും ഉണ്ടല്ലോ! വീടോ വിലയോ അല്ല ഇവിടെ പ്രശ്നം; കോണ്‍ഗ്രസുകാര്‍ "സത്യ"വാങ്മൂലത്തിലൂടെ ആസ്തി പ്രഖ്യാപിക്കുന്ന രീതിയാണ് പ്രശ്നം.

ലോകത്തിലെ പന്ത്രണ്ടാമത്തെ അതിസമ്പന്ന സോണിയ ഗാന്ധിയാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നയിക്കുന്ന ലോകസമ്പന്നരുടെ ലിസ്റ്റില്‍ എലിസബത്ത് രാജ്ഞി പതിനെട്ടാമതേ വരുന്നുള്ളൂവെന്നും "ഹഫിങ്ടണ്‍പോസ്റ്റ്" മുമ്പൊരിക്കല്‍ വെളിപ്പെടുത്തി. സോണിയ ഗാന്ധി അത് നിഷേധിച്ചു; ഹഫിങ്ടണ്‍പോസ്റ്റിനെക്കൊണ്ട് അത് പിന്‍വലിപ്പിക്കുകയും ചെയ്തു. അതിന്റെ നിജസ്ഥിതി എന്തുമാകട്ടെ, പത്തുഗ്രാം സ്വര്‍ണത്തിന് 4500 രൂപ എന്നുകാണിച്ച വ്യക്തിയാണ് സോണിയ എന്ന കാര്യം ബാക്കിനില്‍ക്കുന്നു. ഏതായാലും സോണിയ ഗാന്ധിയുടെ കാര്‍മികത്വത്തിലുള്ള ഭരണത്തിന്റെ കീഴിലാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ അഴിമതികള്‍ നടന്നത് എന്നത് നിഷേധിക്കാവുന്നതല്ല. 1,76,000 കോടിയുടെ സ്പെക്ട്രം, 1,86,000 കോടിയുടെ കല്‍ക്കരിപ്പാടം... അങ്ങനെ എത്രയോ വന്‍ കുംഭകോണങ്ങള്‍. ഈ തുകയൊക്കെ ആരുടെ നിക്ഷേപത്തിലേക്ക് പോയി എന്നതും ഇതുവരെ വെളിപ്പെട്ടിട്ടില്ല. റിലയന്‍സിന്റെ ഗ്യാസ് പര്യവേക്ഷണത്തിന്റെ വില തര്‍ക്കത്തിലായപ്പോള്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് റിലയന്‍സിന് അനുകൂലമായി തീരുമാനമെടുത്തത് സോണിയയുടെ ധനമന്ത്രിയാണ്. ലക്ഷക്കണക്കിനുകോടികള്‍ റിലയന്‍സിന് മാസംതോറും കൊയ്യാവുന്ന അവസ്ഥ അങ്ങനെയുണ്ടായി. ഇതിനെ എതിര്‍ത്ത മണിശങ്കര അയ്യരെ പെട്രോളിയംവകുപ്പില്‍നിന്നുതന്നെ നീക്കി, റിലയന്‍സ് നിര്‍ദേശിച്ച മുരളിദേവ്റയെ പെട്രോളിയംമന്ത്രിയാക്കി. സര്‍ക്കാര്‍ ഗ്യാസ് ഏറ്റെടുക്കുന്നതിന്റെ വില ഇരട്ടിയാക്കണമെന്ന നിര്‍ദേശത്തെ ജയ്പാല്‍റെഡ്ഡി എതിര്‍ത്തപ്പോള്‍ അദ്ദേഹത്തെ മാറ്റി റിലയന്‍സിന് സ്വീകാര്യനായ വീരപ്പമൊയ്ലിയെ പെട്രോളിയംമന്ത്രിയാക്കി. എല്ലാം സോണിയയുടെ മായാജാലം!

സോണിയ നിഷേധിച്ചാലും ഇതെല്ലാം വസ്തുതകളായി നിലനില്‍ക്കുന്നു. 83 കോടി ആളുകള്‍ പ്രതിദിനം 20 രൂപയുടെപോലും വരവില്ലാതെ വലയുന്ന ഈ രാജ്യത്ത് പത്തുവര്‍ഷംകൊണ്ട് കോര്‍പറേറ്റ് വമ്പന്മാരുടെ 26 ലക്ഷം കോടിയുടെ ബാധ്യതയാണ് സോണിയ ഗാന്ധിയുടെ കാര്‍മികത്വത്തില്‍ യുപിഎ സര്‍ക്കാര്‍ എഴുതിത്തള്ളിയത്. എല്ലാം ഖജനാവിലേക്കുവരേണ്ട തുക! ധനമന്ത്രാലയത്തിന്റെ വെബ്സൈറ്റുതന്നെ പരസ്യപ്പെടുത്തിയിട്ടുള്ള കണക്കാണ് ഇത് എന്നതിനാല്‍ അവിശ്വസിക്കാന്‍ പഴുതില്ല. വന്‍ കോര്‍പറേറ്റുകള്‍ ഇങ്ങനെ സുഖമനുഭവിക്കുമ്പോള്‍ സോണിയ രൂപപ്പെടുത്തിയ മന്ത്രിസഭയിലെ അംഗങ്ങളോ? അവരും ആസ്തി വര്‍ധിപ്പിക്കലിന്റെ സുഖാനുഭവങ്ങളിലേക്കുതന്നെപോയി. ആസ്തി കഴിയുന്നത്ര കുറച്ച് കാണിക്കുന്നതാണ് രീതിയെങ്കിലും യുപിഎ മന്ത്രിമാരുടെ ആസ്തിവര്‍ധനയുടെ തോത് ഞെട്ടിക്കുന്നതാണ്. രണ്ടായിരത്തിഒമ്പതിലെ തെരഞ്ഞെടുപ്പില്‍ പ്രഫുല്‍പട്ടേല്‍ നല്‍കിയത് തനിക്ക് 79 കോടി രൂപയുടെ ആസ്തിയുണ്ടെന്ന സത്യവാങ്മൂലമാണ്. എന്നാല്‍, 2011ല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ഇയാളുടെ ആസ്തി 122 കോടി രൂപയുടേതായിരിക്കുന്നു. 28 മാസങ്ങള്‍ക്കുള്ളിലാണ് ഈ വര്‍ധന! ഓരോ ദിവസവും അഞ്ചുലക്ഷം രൂപവീതം കൂടിയാലേ ഈ വര്‍ധനയുണ്ടാകൂ. മന്ത്രിപ്പണിയല്ലാതെ ഇയാള്‍ വേറെ എന്തെങ്കിലും പണിചെയ്ത് പണമുണ്ടാക്കുന്നതായി അറിവില്ല. അപ്പോള്‍ എവിടെനിന്നുവന്നു ഈ ആസ്തിവര്‍ധന?

കമ്യൂണിക്കേഷന്‍-ഐടി മന്ത്രിസ്ഥാനത്തിരുന്നതുകൊണ്ട് മിലിന്ദ് ദിയോറയുടെ ആസ്തി 2009ലെ 17 കോടിയില്‍നിന്ന് 28 മാസങ്ങളിലായി 33 കോടിയിലേക്കുയര്‍ന്നു. 2004ലെ സത്യവാങ്മൂലപ്രകാരം 8.8 കോടിയായിരുന്നു ആസ്തി. ഏഴുവര്‍ഷങ്ങളില്‍ ദിവസേന ഓരോ ലക്ഷം കൂടിയാലേ ഈ നിലവാരത്തിലെത്തൂ. വിലാസറാവു ദേശ്മുഖ് 2009നെ അപേക്ഷിച്ച് 28 മാസങ്ങള്‍കൊണ്ട് ആസ്തി 1.73 കോടി വര്‍ധിപ്പിച്ചപ്പോള്‍ രാജീവ് ശുക്ല എന്ന മന്ത്രി 22 കോടി വര്‍ധിപ്പിച്ചു. എട്ടുകോടിയില്‍നിന്ന് 30 കോടിയിലേക്ക്. ജെ എം റെഡ്ഡി 2011 ഏപ്രില്‍വരെയുള്ള 24 മാസങ്ങളിലായിത്തന്നെ 72 കോടിയായിരുന്ന ആസ്തി 357 കോടിയാക്കി ഉയര്‍ത്തിയെടുത്തു. ഓരോ ദിവസവും 50 ലക്ഷത്തിന്റെ വര്‍ധന!

കേന്ദ്രമന്ത്രിമാരെ മൊത്തത്തിലെടുത്താല്‍ അവരുടെ ആസ്തി ശരാശരി 7.3 കോടിയായിരുന്നത് 28 മാസങ്ങള്‍കൊണ്ട് 10.6 കോടിയായി ഉയര്‍ന്നുവെന്നുകാണാം. പ്രഫുല്‍പട്ടേല്‍ 53 ശതമാനംകണ്ടാണ് ആസ്തി വര്‍ധിപ്പിച്ചതെങ്കില്‍ ഡോ. എസ് ജഗദ് രക്ഷകന്‍ 28 മാസങ്ങള്‍കൊണ്ട് 1092 ശതമാനം വര്‍ധിപ്പിച്ച് 2009ലെ 5.9 കോടിയെ 70 കോടിയാക്കി ഉയര്‍ത്തിയെടുത്തു. കോണ്‍ഗ്രസും ബിജെപിയും ഒക്കെച്ചേര്‍ന്ന് പാര്‍ലമെന്റിനെ ഒരു "മില്യണയേഴ്സ് ക്ലബ്ബ"ാക്കി മാറ്റിയെടുത്തു. ഒന്നാംനിര കോര്‍പറേറ്റുകളില്‍പ്പെട്ട ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ മേധാവി നവീന്‍ ജിന്‍ഡാല്‍ പത്തുവര്‍ഷമായി കോണ്‍ഗ്രസ് എംപിയാണ്. അനില്‍ അംബാനി രാജ്യസഭാംഗമായി. അങ്ങനെ എത്രയോ പേര്‍! റിലയന്‍സ്, അംബാനി, ബിര്‍ള, ടാറ്റ, ജിന്‍ഡാല്‍, മഹേന്ദ്ര തുടങ്ങിയ എല്ലാ ഗ്രൂപ്പുകള്‍ക്കും പാര്‍ലമെന്റില്‍ സംരക്ഷകരുണ്ട്.

മഹേന്ദ്രപ്രസാദ് എന്ന എംപി 683 കോടിയുടെ ആസ്തിയുള്ളയാളാണ്. ഇയാളാണ് പാര്‍ലമെന്റിലെ അതിസമ്പന്നന്‍. നാമനാഗേശ്വരറാവുവിന്റെ ആസ്തി 174 കോടി. സുബ്ബരാമറെഡ്ഡിയുടേത് 258 കോടി. സത്യനാരായണ റാവുവിന്റേത് 190 കോടി. എംപിമാരുടെ ശരാശരി ആസ്തി 5.33 കോടി! 2004ലെ ആസ്തിയും 2009ലെയും താരതമ്യം ചെയ്താല്‍ വര്‍ധന 289 ശതമാനം. 2014ലെ കണക്കുകള്‍ വന്നിട്ടില്ല. അതുകൊണ്ട് 2009നുശേഷമുള്ള 28 മാസത്തെ കണക്കെടുക്കാനേ നിവര്‍ത്തിയുള്ളൂ. സ്വിസ് ബാങ്ക് അടക്കമുള്ള വിദേശബാങ്കുകളില്‍ ഇന്ത്യക്കാരുടെ 90 ലക്ഷം കോടിയുടെ കള്ളപ്പണം വിദേശനിക്ഷേപമായി കിടക്കുന്നു. ബാങ്കുകള്‍ ലിസ്റ്റ് കേന്ദ്രസര്‍ക്കാരിന് കൈമാറി. എന്നാല്‍, ഒരു നടപടിയുമില്ല. ലിസ്റ്റ് പരസ്യപ്പെടുത്തുകപോലുമില്ല. ലിസ്റ്റ് പുറത്തുവന്നാല്‍ അതില്‍ തങ്ങളുടെ പേരുകളുണ്ടാകുമെന്ന് കോടീശ്വരന്മാരുടെ ക്ലബ്ബിനറിയാം.

പതിനൊന്നുവര്‍ഷംകൊണ്ട് പതിനൊന്നുലക്ഷം കര്‍ഷകര്‍ ആത്മഹത്യചെയ്ത നാടാണിത്. മനുഷ്യവികസന സൂചികയില്‍ 154-ാമത് നില്‍ക്കുന്ന രാജ്യം. ഇവിടെയാണ് ഒരു മന്ത്രി പ്രതിദിനം 50 ലക്ഷം രൂപകണ്ട് ആസ്തി വര്‍ധിപ്പിക്കുന്നത്. ദിവസവും അഞ്ചുമുതല്‍ അമ്പതുവരെ ലക്ഷം ഉണ്ടാക്കുന്ന ഈ മന്ത്രിമാര്‍ക്കു കീഴില്‍ ഉദ്യോഗസ്ഥര്‍ എന്തുചെയ്യും? അഴിമതി തലപ്പത്തേ തുടങ്ങുന്നു!

പാര്‍ലമെന്റില്‍ നാലില്‍ മൂന്നും കോടീശ്വരന്മാര്‍. ശരിക്കും മഹാകോടിപതികളുടെ ക്ലബ്. കോടീശ്വരന്മാര്‍ കോടീശ്വരന്മാരാല്‍ കോടീശരത്വംകൊണ്ട് ഭരിക്കുന്നു. അവിടെ ദുര്‍ബലമായ തോതിലാണെങ്കിലും വേറിട്ട ഒരു രാഷ്ട്രീയ സംസ്കാരവും ശബ്ദവും ഉണ്ടാകുന്നത് ഇടതുപക്ഷത്തുനിന്നാണ്. ആ ഇടതുപക്ഷംകൂടി അവിടെയില്ലെങ്കിലോ? എന്തൊരു ശൂന്യതയാകും അത്. ജനപ്രതിനിധിസഭയില്‍ ജനങ്ങളുടെ പ്രതിനിധികള്‍ ഉണ്ടാകണം. അതിനാണ് ഇടതുപക്ഷവും അതിന്റെ രാഷ്ട്രീയവും. യുഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ക്ക് കോടീശ്വരന്മാരുടെ ക്ലബ്ബിന് ജയജയ പാടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ആ ദൗത്യവുമായി കേരളജനത പ്രതിനിധികളെ ഡല്‍ഹിക്കയക്കണോ? അതാണ് പ്രസക്തമായ ചോദ്യം.
*
പ്രഭാവര്‍മ

No comments: