Tuesday, August 10, 2010

സംഘപരിവാറിന്റെ മുഖം തന്നെയോ

പതിവുപോലെ മുസ്ളിംലീഗ് ദേശീയ നിര്‍വാഹകസമിതിയോഗം ആഗസ്‌ത് ഒന്നിന് യോഗംചേര്‍ന്ന് കേരള, പശ്ചിമബംഗാള്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്ന പ്രമേയം പാസാക്കി പിരിഞ്ഞു. തീവ്രവാദത്തിന്റെ മറപിടിച്ച് മുസ്ളിംസമുദായത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കോൺഗ്രസ് നയിക്കുന്ന സംസ്ഥാന ഗവമെന്റുകളെക്കുറിച്ച് ഒരു വിമര്‍ശവും പ്രമേയത്തിലില്ല. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള മത തീവ്രവാദ ശക്തികളെക്കുറിച്ചും പരാമര്‍ശമില്ല.

മുഖ്യമന്ത്രി വി എസ് ജൂലൈ 25ന് ഡല്‍ഹിയില്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായി നടത്തിയ പ്രസ്‌താവനയെ ചൂണ്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് നടത്തുന്ന പ്രചാരണം ഇതിനോടു ചേര്‍ത്തുവായിക്കേണ്ടതാണ്. മുഖ്യമന്ത്രിയും സിപിഐ എമ്മും മുസ്ളിം ന്യൂനപക്ഷത്തിനെതിരാണ് എന്ന പ്രചാരണമാണ് സംഘടിതമായി ലീഗ് നേതാക്കള്‍ നടത്തുന്നത്. തന്റെ പ്രസ്‌താവനയുടെ ഉള്ളടക്കം എന്തായിരുന്നുവെന്ന് 26ന് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചതാണ്. പ്രസ്‌താവന മുസ്ളിങ്ങള്‍ക്കെതിരാണ് എന്ന വ്യാഖ്യാനം ദുരുപദിഷ്‌ടിതമാണ്; എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്‌ഡിപിഐ എന്നീ പേരുകളിലറിയപ്പെടുന്ന വിധ്വംസകപ്രസ്ഥാനങ്ങള്‍ നടത്തുന്ന ക്ളാസുകളെയും പ്രചാരണങ്ങളെയുംകുറിച്ച് ലഭ്യമായ വിവരങ്ങളാണ് സൂചിപ്പിച്ചത്- നിയമസഭയില്‍ മുഖ്യമന്ത്രി ഇങ്ങനെയാണ് വ്യക്തമാക്കിയത്.

അധ്യാപകന്റെ കൈവെട്ടിയ കേസുമായി ബന്ധപ്പെട്ട റെയ്‌ഡില്‍ ജനാധിപത്യസംവിധാനത്തിനു വിരുദ്ധവും ആ സംവിധാനത്തെ നിരാകരിക്കുന്നതുമായ രേഖകള്‍ പിടിച്ചെടുത്തിരുന്നു. ജനാധിപത്യവും ഇസ്ളാമും രണ്ടു വിരുദ്ധ ആദര്‍ശങ്ങളാണ്; ഇന്ത്യയില്‍ ഭൂരിപക്ഷവും അമുസ്ളിങ്ങളാണെന്നും ജനാധിപത്യത്തില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണ് മാനിക്കപ്പെടുകയെന്നും പോപ്പുലര്‍ ഫ്രണ്ട് അതിന്റെ ലഘുലേഖകളിലും സിഡികളിലും വ്യക്തമാക്കുകയാണ്. അതുകൊണ്ട് മുസ്ളിങ്ങള്‍ക്ക് ഭൂരിപക്ഷത്തോടെ വിജയിച്ച് പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ ഇന്ത്യക്കകത്ത് ഇസ്ളാമിക ഗവമെന്റിനെ കൊണ്ടുവരാന്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നുമാണ് ഈ പ്രചാരണസാമഗ്രികളിലെ പ്രതിപാദ്യം. അതിനുവേണ്ടി ഇസ്ളാമികമേധാവിത്വത്തിന് സ്വന്തം ജീവരക്തം നല്‍കി ശക്തിപ്പെടുത്തുന്ന കര്‍മോത്സുകരെയാണ് വേണ്ടത് എന്ന നിലയ്‌ക്ക് മുസ്ളിം ചെറുപ്പക്കാരെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്ന ആശയങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടും അനുബന്ധസംഘടനകളും പ്രചരിപ്പിക്കുന്നത്.

ലഘുലേഖയില്‍ ഇതുമാത്രമല്ല, മുസ്ളിം ജനസംഖ്യ വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മപരിപാടികളെക്കുറിച്ചും പോപ്പുലര്‍ഫ്രണ്ട് പ്രതിപാദിക്കുന്നുണ്ട്. ഇത് സംഘപരിവാറിന് സഹായകരമാക്കിത്തീര്‍ത്ത പ്രചാരവേലയാണ്. എന്തുകൊണ്ടെന്നാല്‍, ഇത്തരമൊരു പ്രചാരവേല ആദ്യം ജനങ്ങള്‍ക്കിടയില്‍ നടത്തിയത് സംഘപരിവാറിന്റെ ആളുകള്‍ തന്നെയാണ്. രാജ്യത്തെ മുസ്ളിം ന്യൂനപക്ഷം നാളെ ഭൂരിപക്ഷം ആകുമെന്ന ഭീതി പരത്താനാണ് സംഘപരിവാര്‍ ശ്രമിച്ചത്. അധികാരം പിടിച്ചെടുക്കാനുള്ള അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമായി സംഘപരിവാര്‍ പ്രചരിപ്പിച്ച നുണകളിലൊന്നാണ് ഇന്ത്യയിലെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും എന്ന പ്രചാരണം. അത് ഹിന്ദുക്കളില്‍ അന്യമതവിരോധം പരത്താനുള്ള ഗൂഢോദ്ദേശ്യത്തോടുകൂടിയാണ്. ഇതേ പ്രചാരണം പോപ്പുലര്‍ ഫ്രണ്ട് ഏറ്റെടുത്തതിന്റെ ഭാഗമായി മുസ്ളിം സമുദായത്തെത്തന്നെ പൊതുസമൂഹം സംശയത്തോടുകൂടി വീക്ഷിക്കുന്ന സ്ഥിതി ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് മുഖ്യമന്ത്രി ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ സംസാരിച്ചത്.

മുസ്ളിം സമുദായത്തോട് സിപിഐ എം കൈക്കൊള്ളുന്ന സമീപനത്തെത്തന്നെ തെറ്റായി വ്യാഖ്യാനിക്കാനുള്ള പരിശ്രമമാണ് ഈ പ്രസ്‌താവനയെ മുന്‍നിര്‍ത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ജനറല്‍സെക്രട്ടറി കുഞ്ഞാലിക്കുട്ടി നടത്തിയത്. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള ലീഗിലെ നേതാക്കളാണ് മതതീവ്രവാദശക്തികളുടെ സംരക്ഷകര്‍ എന്ന യാഥാര്‍ഥ്യം പൊതുസമൂഹം തിരിച്ചറിഞ്ഞ വേളയിലാണ് ശ്രദ്ധ മറ്റൊരു വിധത്തില്‍ തിരിച്ചുവിടാമോ എന്ന പരിശ്രമം നടത്തിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മലയാള മുഖപത്രം പിറ്റേദിവസം പ്രതിഷേധ പ്രസ്‌താവനകളുടെ കൂട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയെയും പോപ്പുലര്‍ ഫ്രണ്ടിന്റെ മറ്റു നേതാക്കളുടെയും ചിത്രംവച്ച് ഒന്നാംപേജില്‍ വാര്‍ത്ത കൊടുത്തു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ ഇവരുടെയൊക്കെ ചിത്രം വച്ച് വി എസിന്റെ പ്രസ്‌താവനയ്ക്ക് ദുര്‍വ്യാഖ്യാനങ്ങളുമായി രംഗത്തുവരികയാണ് ആ പത്രം ചെയ്തത്.

മുസ്ളിം ന്യൂനപക്ഷത്തിനുമേല്‍ ശത്രുത വളര്‍ത്താന്‍ സംഘപരിവാര്‍ നടത്തിയ എല്ലാ പരിശ്രമങ്ങളെയും അതിശക്തമായാണ് കമ്യൂണിസ്‌റ്റുകാര്‍ എതിര്‍ത്തിട്ടുള്ളത്. ആര്‍എസ്എസ് നേരത്തെയും പോപ്പുലര്‍ ഫ്രണ്ട് ഇപ്പോഴും നടത്തുന്ന 'മുസ്ളിം ന്യൂനപക്ഷം ഭൂരിപക്ഷമാകുന്ന' വിദ്യയുടെ ഉള്ളുകള്ളി സമൂഹത്തിനുമുന്നില്‍ ആദ്യമായി തുറന്നുകാട്ടിയതും സിപിഐ എം നേതാക്കളാണ്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ സീതാറാം യെച്ചൂരിയുടെ 'കപട ഹിന്ദുത്വം തുറന്നു കാട്ടപ്പെടുന്നു' എന്ന ലേഖനത്തില്‍ ഇന്ത്യയിലെ ആര്‍എസ്എസ്, ബിജെപി, ബജ്രംഗ്ദള്‍ വിഭാഗം നടത്തുന്ന നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടുന്നു. കാവിക്കുപ്പായക്കാര്‍ പ്രചരിപ്പിക്കുന്ന പന്ത്രണ്ടു നുണകള്‍ക്ക് മറുപടി പറയുകയാണ് യെച്ചൂരി ഈ ലേഖനത്തില്‍.

ഹിന്ദു ജനസംഖ്യയേക്കാള്‍ മുസ്ളിം ജനസംഖ്യ വര്‍ധിക്കുന്നു എന്നത് ഒന്നാന്തരം നുണയാണെന്ന് യെച്ചൂരി വിശദീകരിക്കുന്നു. 1961ലെയും 1981ലെയും സെന്‍സസ് റിപ്പോര്‍ട്ടുകള്‍ ബോധ്യപ്പെടുത്തുന്നത് മറ്റു സമുദായങ്ങളെ അപേക്ഷിച്ച് മുസ്ളിം ജനസംഖ്യയുടെ വര്‍ധനയില്‍ കുറവുണ്ടായി എന്നാണ്. മുസ്ളിം ജനസംഖ്യയുടെ വര്‍ധന 1961നും 81നും ഇടയില്‍ 0.7 ശതമാനം മാത്രമാണ്. അതുകൊണ്ടുതന്നെ കാവിക്കുപ്പായക്കാരുടെ പ്രചാരണം ജുഗുപ്‌സാവഹമാണ് എന്നും അദ്ദേഹം വിലയിരുത്തുകയുണ്ടായി. മുസ്ളിങ്ങള്‍ക്ക് നാലു ഭാര്യമാരുണ്ടെന്നും ഹിന്ദുക്കള്‍ക്ക് ഒന്നുമാത്രമാണുള്ളതെന്നും സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന നുണയ്‌ക്കും അദ്ദേഹം മറുപടി നല്‍കി. ഇന്ത്യാ രാജ്യത്ത് 25 ലക്ഷം മുസ്ളിംസ്‌ത്രീകള്‍ ഭര്‍തൃരഹിതരാണ്. 1961ലെ സെന്‍സസ് അനുസരിച്ച് ബഹുഭാര്യത്വം ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗവിഭാഗങ്ങളിലാണ്. 15-25 ശതമാനം.

1975 ലെ സ്ത്രീപദവി സംബന്ധിച്ച കമീഷന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത് 1941നും 1951നും ഇടയില്‍ മുസ്ളിം ബഹുഭാര്യാവിവാഹങ്ങള്‍ ഹിന്ദുക്കളേക്കാള്‍ 0.09 ശതമാനം കുറവാണെന്നാണ്. റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം പിന്നീടുള്ള കാലയളവുകളിലും ബഹുഭാര്യത്വം ഹിന്ദുക്കളേക്കാള്‍ മുസ്ളിങ്ങളില്‍ കുറവാണെന്നാണ്. കുടുംബാസൂത്രണവും മുസ്ളിങ്ങള്‍ തള്ളിക്കളയുന്നു എന്ന് സംഘപരിവാറിന്റെ സംഘടനകള്‍ പ്രചരിപ്പിക്കാറുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് നടത്തിയിട്ടുള്ള അഖിലേന്ത്യാ സര്‍വേയില്‍ ഇതു വസ്‌തുതയല്ലെന്ന് ബോധ്യപ്പെടുകയുണ്ടായി. മുസ്ളിങ്ങള്‍ക്കിടയില്‍ കുടുംബാസൂത്രണ പരിപാടികള്‍ വര്‍ധിച്ചുവരുന്നതായാണ് ആ കണക്ക് വ്യക്തമാക്കുന്നത്. ഇങ്ങനെ സംഘപരിവാറിന്റെ നുണക്കഥകളെ പൊളിക്കുന്നതിനുവേണ്ടി തുടക്കംമുതലേ പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മിനു നേരെയാണ് മുസ്ളിംലീഗ് ഇപ്പോള്‍ പ്രചാരണം അഴിച്ചുവിട്ടിട്ടുള്ളത്.

ഇന്ത്യയിലെ ഭാഷ-മത ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് ഇടതുപക്ഷം പിന്തുണ കൊടുത്ത യുപിഎ ഗവൺമെന്റ് 2004ല്‍ ജസ്‌റ്റിസ് രംഗനാഥ് മിശ്ര കമീഷനെ നിയോഗിച്ചത്. മത-ഭാഷാ ന്യൂനപക്ഷങ്ങളുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിനും അവരുടെ യഥാര്‍ഥ പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതിനുമാണ് ആ കമീഷനെ നിയോഗിച്ചത്. ആ കമീഷന്റെ റിപ്പോര്‍ട്ട് കേന്ദ്രഗവൺമെന്റിനു ലഭ്യമായിട്ട് മാസങ്ങളായി. പക്ഷേ, അതിനൊത്ത നടപടികള്‍ പല സംസ്ഥാന ഗവൺമെന്റുകളും കൈക്കൊണ്ടിട്ടില്ല.

2001ലെ സെന്‍സസ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് ജസ്റിസ് രംഗനാഥ് മിശ്ര കമീഷന്‍ നിഗമനത്തിലെത്തിയത്. മുസ്ളിങ്ങള്‍ സാക്ഷരത, വിദ്യാഭ്യാസം, വ്യാവസായികമായ അഭിവൃദ്ധി, സാമ്പത്തികമായ പുരോഗതി എന്നിവ നേടുന്നതില്‍ വളരെയധികം പിന്നോക്കമാണെന്ന് കമീഷന്‍ വിലയിരുത്തി. അതിനു കാരണം, തക്കതായ സാങ്കേതികമികവോ വിദ്യാഭ്യാസമോ അവര്‍ക്കു ലഭിക്കാത്തതാണ്. മുസ്ളിം കേന്ദ്രീകൃതപ്രദേശങ്ങളില്‍ സംരംഭക പ്രോത്സാഹനത്തിനുവേണ്ടിയുള്ള ഒരു പദ്ധതിയും നടപ്പാക്കപ്പെടുന്നില്ല. മുസ്ളിം സമുദായത്തിന്റെ വഖഫ് സ്വത്തുക്കള്‍ യഥാവിധി കൈകാര്യം ചെയ്യാത്തതിന്റെ ഫലമായി അതുവഴിയുള്ള നേട്ടങ്ങളും മുസ്ളിം സമുദായത്തിന് ലഭിക്കുന്നില്ല. നെയ്ത്തു തൊഴിലടക്കമുള്ള കുടില്‍വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഏറ്റവും പിന്നോക്കനിരയിലുള്ള സാങ്കേതികവിദ്യ കാരണം അയല്‍രാജ്യങ്ങളിലെ കൈത്തൊഴിലുകാര്‍ക്കു കിട്ടുന്ന വരുമാനത്തിന്റെ നാലയലത്തുപോലും എത്താന്‍ കഴിയുന്നില്ല. ഇങ്ങനെ കമീഷന്‍ ഇന്ത്യയിലെ മുസ്ളിം മതന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് സര്‍ക്കാര്‍ ജോലികളിലും മറ്റു പൊതുമേഖലാസ്ഥാപനങ്ങളിലും മുസ്ളിം തുടങ്ങിയ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്. അത്തരം ശുപാര്‍ശകളെ പല സംസ്ഥാനങ്ങളും പൂഴ്ത്തിവച്ചു. സിപിഐ എം നയിക്കുന്ന പശ്ചിമബംഗാളിലെ ഇടതുപക്ഷ ഗവൺമെന്റാണ് ചരിത്രത്തിലാദ്യമായി മുസ്ളിം സമുദായത്തില്‍പ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കേരളത്തിന്റെ ഉദാഹരണമെടുത്താല്‍ സാമ്പത്തികമായി ഉയര്‍ന്നവര്‍ മുസ്ളിം സമുദായത്തില്‍ ഉണ്ടെങ്കിലും വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥ നിലനില്‍ക്കുന്നു. ആ പിന്നോക്കാവസ്ഥയെ കൃത്യമായി കണ്ടെത്തുന്നതിനാണ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായുള്ള കമ്മിറ്റിയെ നിയോഗിച്ചത്. രജീന്ദ്ര സച്ചാര്‍ കമീഷന്റെ ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പാക്കുന്നതിനെ സംബന്ധിച്ച് വിശദമായി മുസ്ളിം സാമുദായ സംഘടനകളുമായി ചര്‍ച്ച ചെയ്തു. കമ്മിറ്റി നല്‍കിയ ശുപാര്‍ശകളെത്തുടര്‍ന്നാണ് കേരളത്തിലെ എല്‍ഡിഎഫ് ഗവമെന്റ് ഫലപ്രദമായ ചില നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്.

അതിന്റെ ഭാഗമായി മുസ്ളിം കേന്ദ്രീകൃത പ്രദേശങ്ങളിലെ വിദ്യാഭ്യാസപരമായ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഹജ്ജ് ഹൌസ് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മുസ്ളിം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം സാധ്യമാക്കാനുള്ള കോച്ചിങ് സെന്ററുകള്‍ ആരംഭിച്ചു. മദ്രസ അധ്യാപകര്‍ അവഗണിക്കപ്പെട്ട വിഭാഗമായിരുന്നു. അവര്‍ക്ക് ക്ഷേമനിധിയും പെന്‍ഷനും കൊണ്ടുവന്നു. മുസ്ളിം ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യം പരിരക്ഷിക്കുന്നതിനുവേണ്ടി ഒരു ന്യൂനപക്ഷവകുപ്പുതന്നെ കേരളത്തില്‍ രൂപീകരിച്ചതും ഇടതുപക്ഷ ഗവമെന്റിന്റെ കാലത്താണ്. സെക്രട്ടറിയറ്റില്‍ മാത്രമല്ല കലക്ടറേറ്റുകളിലും ന്യൂനപക്ഷപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനം ഇന്നുണ്ട്.

ഇങ്ങനെയെല്ലാം ഇന്ത്യയിലെ മതനിരപേക്ഷതയുടെ രക്ഷകരായി പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനെതിരെയാണ് മുസ്ലീം ലീഗുനെപ്പോലെയുള്ള പാർട്ടിയുടെ നേതാക്കൾ അപവാദപ്രചരണം നടത്തുന്നത്. മുസ്ലീം തീവ്രവാദികൾക്ക് സംരക്ഷണം കൊടുക്കുന്ന ലീഗിന്റെ ജനറൽ സെക്രട്ടറിയുടെ നിലപാടുകൾ പൊതുസമൂഹം മനസ്സിലാക്കിയപ്പോഴാണ് ഇത്തരത്തിലുള്ള കൊഞ്ഞനംകുത്തലുകൾ ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.


*****

പി ജയരാജന്‍, കടപ്പാട് : ദേശാഭിമാനി

5 comments:

വര്‍ക്കേഴ്സ് ഫോറം said...

സ്ളിം ന്യൂനപക്ഷത്തിനുമേല്‍ ശത്രുത വളര്‍ത്താന്‍ സംഘപരിവാര്‍ നടത്തിയ എല്ലാ പരിശ്രമങ്ങളെയും അതിശക്തമായാണ് കമ്യൂണിസ്‌റ്റുകാര്‍ എതിര്‍ത്തിട്ടുള്ളത്. ആര്‍എസ്എസ് നേരത്തെയും പോപ്പുലര്‍ ഫ്രണ്ട് ഇപ്പോഴും നടത്തുന്ന 'മുസ്ളിം ന്യൂനപക്ഷം ഭൂരിപക്ഷമാകുന്ന' വിദ്യയുടെ ഉള്ളുകള്ളി സമൂഹത്തിനുമുന്നില്‍ ആദ്യമായി തുറന്നുകാട്ടിയതും സിപിഐ എം നേതാക്കളാണ്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ സീതാറാം യെച്ചൂരിയുടെ 'കപട ഹിന്ദുത്വം തുറന്നു കാട്ടപ്പെടുന്നു' എന്ന ലേഖനത്തില്‍ ഇന്ത്യയിലെ ആര്‍എസ്എസ്, ബിജെപി, ബജ്രംഗ്ദള്‍ വിഭാഗം നടത്തുന്ന നുണപ്രചാരണങ്ങള്‍ തുറന്നുകാട്ടുന്നു. കാവിക്കുപ്പായക്കാര്‍ പ്രചരിപ്പിക്കുന്ന പന്ത്രണ്ടു നുണകള്‍ക്ക് മറുപടി പറയുകയാണ് യെച്ചൂരി ഈ ലേഖനത്തില്‍.

Joker said...

ഇസ്ലാമും ജനാധിപത്യവും എതിരാണെന്നാണല്ലോ പോപുലര്‍ ഫ്രണ്ട്റ്റിന്റെ വാദം. ജനാധിപത്യത്തില്‍ കൂടി ഒരിക്കലും ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ കഴിയില്ല.അങ്ങനെ വന്നാല്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ പിന്നെ ‘മറ്റ്’ വഴികള്‍ നോക്കണം. സഖാവെ എന്താണീ മറ്റ് വഴികള്‍.അതായത് ബോംബും വടിവാളും കത്തിയും, ലഘുലേഖയും. അതാണല്ലോ മറ്റ് വഴികള്‍. മുസ്ലിം ഭീകരവാദം കേരളത്തില്‍ വര്‍ദ്ദിച്ചുവരികയാണെന്ന് മുമ്പ് മുഖ്യന്‍ പറഞ്ഞ് വെച്ചു. ഇപ്പോള്‍ ഇസ്ലാമിക രാജ്യം ഉണ്ടാക്കുകയാണെന്ന് പറയുന്നു. ഇത് പോപ്പുലര്‍ ഫ്രണ്ടിനെ മാത്രമല്ല ഉദ്ദേശിക്കുന്നത് എന്ന് എലാവര്‍ക്കുമറിയാം. ഏറ് മൊത്തം മുസ്ലിംഗള്‍ക്ക് നേരെയാണ്. നാലേമുക്കാല്‍ പോപ്പുലര്‍ ഫ്രണ്ട് വിചാരിച്ചാല്‍ കേരളത്തില്‍ ഒന്നും നടക്കില്ലെന്ന കാര്യം മുഖ്യന് അറിയാത്തതല്ലാ. ഉന്നം ഹിന്ദു വോട്ടുകളാണ്.
(ഇതൊക്കെ തന്നെയാണ് സംഘപരിവാരവും പറയുന്നത്) കുടുംബാസൂത്രണവും, ബഹു ഭാര്യത്തത്തിന്റെ പിന്നിലെ സംഘപരിവാര്‍ പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുമ്പോള്‍ ഇപ്പുറത്ത് അതിനേക്കാള്‍ പതിന്‍ മടങ്ങ് വിഷം കുത്തി വെക്കുന്നുണ്ടല്ലോ.മുസ്ലിം വിരുദ്ധതയും ഹൈന്ദവ ചായ്‌വും ഇന്നത്തെ ഒരു പക്ഷം സിപി എം ന്റെ മുഖ മുദ്രയാണ്.സംഘപരിവാറിന്റെ മുസ്ലിം പ്രീണനം എന്ന് കേള്‍ക്കുമ്പോള്‍ അതിന്റെ അളവ് കൂടിയും കുറഞ്ഞുമിരിക്കും എന്ന് മാത്രം.

പിന്നെ കാവി കുഞ്ഞാട്റ്റുകളുടെ മുഖം തുറന്ന് കാണിക്കുമ്പോള്‍ മുഖ്യനും , മുമ്പ് പത്മലോചനനെ പോലുള്ളവര്‍ക്കും കൂടി അത് തുറന്ന് കാണിച്ചു കൊടുക്കണം. നാളെ ഇവരൊക്കെ ആര്‍ എസ് എസ് പരിപാടി ഉല്‍ഘാടനം ചെയ്യാന്‍ പോകുന്നതിന് മുമ്പ് വേണം ഇത് .എല്ലാം കഴിഞ്ഞിട്ട് പിടിച്ച് പുറത്താക്കിയിട്ട് എന്ത് കാര്യം.

Joker said...

നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്‌എസ്‌ വോട്ടുകള്‍

ഇടതുമുന്നണിക്ക്‌

വി.രാമഭദ്രന്‍

ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ ന്യൂനപക്ഷ പ്രീണന രാഷ്‌ട്രീയം അവസാനിക്കുമെന്ന്‌ ആര്‍എസ്‌എസ്‌. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനത്തെ ഉന്നത ആര്‍എസ്‌എസ്‌ നേതാക്കളുടെ യോഗത്തിലാണ്‌ ഈ വിലയിരുത്തല്‍. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്‌എസ്‌ വോട്ടുകള്‍ ഇടതുമുന്നണിക്കാകുമെന്നുതന്നെയാണ്‌ സൂചന.
പുതുതായി ചുമതലയേറ്റ സംസ്ഥാന കാര്യവാഹ്‌ ഗോപിക്കുട്ടന്‍ മാസ്റ്റര്‍, സഹപ്രാന്ത പ്രചാരക്‌ കെ.വേണു കൊട്ടാരക്കര എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം പൂര്‍ണമായി സിപിഎമ്മിനും സംസ്ഥാന സര്‍ക്കരിനും പിന്തുണ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്‌.
ന്യൂനപക്ഷാനുകൂല രാഷ്‌ട്രീയ നയം ഭാഗികമായി ഉപേക്ഷിച്ച്‌ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന സിപിഎമ്മിനും ഇടതുമുന്നണിക്കും അധികാരത്തില്‍ വരാന്‍ കഴിഞ്ഞാല്‍, കോണ്‍ഗ്രസിനും പിന്നീട്‌ അതേ ലൈന്‍ സ്വീകരിക്കേണ്ടി വരുമെന്നാണ്‌ ആര്‍എസ്‌എസ്‌ വിശകലനം. കോണ്‍ഗ്രസിന്റെ ഏറ്റവും ഉറച്ച ഘടക കക്ഷിയായ മുസ്‌ലിം ലീഗിനെ ഉപേക്ഷിച്ചുപോലും രാഷ്‌ട്രീയ നയം മാറ്റാന്‍ അവര്‍ നിര്‍ബന്ധിതമാകുമെന്ന പ്രതീക്ഷയും ആര്‍എസ്‌എസിനുണ്ട്‌. അടുത്ത മേയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരുന്നത്‌ യുഡിഎഫ്‌ ആണെങ്കില്‍ പോപ്പുലര്‍ഫ്രണ്ടിനോടുള്ള സമീപനം മൃദുലമാകാനുള്ള സാധ്യത, ജമാഅത്തെ ഇസ്‌ലാമിക്കും ഇപ്പോഴുണ്ടായിരിക്കുന്ന മോശം പ്രതിഛായയില്‍ നിന്ന്‌ അവരെ രക്ഷിക്കാന്‍ കോണ്‍ഗ്രസും ലീഗും ശ്രമിക്കുമെന്ന ആശങ്ക എന്നിവയും ആര്‍എസ്‌എസ്‌ തീരുമാനത്തിനു പിന്നിലുണ്ട്‌.
ആര്‍എസ്‌എസിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും പ്രഖ്യാപിത ശത്രുവിന്റെ സ്ഥാനത്തു നിന്ന്‌ സിപിഎമ്മിനെ കാലക്രമേണ മാറ്റേണ്ടി വരുമെന്നതരം സൂചനകളും സംഘപരിവാര്‍ നല്‍കുന്നുണ്ട്‌. സിപിഎമ്മിലുള്ളത്‌ ഭൂരിഭാഗവും ഹിന്ദു നേതാക്കളും കോണ്‍ഗ്രസിലും യുഡിഎഫിലും ഭൂരിഭാഗവും ക്രിസ്‌ത്യന്‍, മുസ്‌ലിം നേതാക്കളുമാണെന്നതും ഇതിന്റെ കാരണങ്ങളില്‍ പെടുന്നു. ഹിന്ദുസംഘടനകളുടെ പ്രതിഷേധം മാനിച്ച്‌ വിവാദ ദേവസ്വം ബില്‍ ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറായത്‌ യോഗത്തില്‍ ചര്‍ച്ചയായി. നേരത്തേതന്നെ ഇക്കാര്യത്തില്‍ സംഘടപരിവാര്‍ സംഘടനകള്‍ കൃത്യമായ വിലയിരുത്തല്‍ നടത്തിയിരുന്നു. പതിവു വിദ്വേഷത്തിന്റെയും കടുംപിടുത്തത്തിന്റെയും പാതവിട്ട്‌ സിപിഎം ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട്‌ ഭൂരിപക്ഷ സമുദായ സംഘടകളുമായി അടുക്കാനുള്ള താല്‍പര്യത്തിന്റെ സൂചനയായാണ്‌ വിലയിരുത്തിയത്‌. ആര്‍എസ്‌എസും സിപിഎമ്മും തമ്മില്‍ നേരിട്ട്‌ രാഷ്‌ട്രീയ ഇടപാടുകള്‍ക്ക്‌ ഇനിയും സാഹചര്യങ്ങള്‍ അനുകൂലമായിട്ടില്ല. ആ യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊണ്ട്‌ പ്രായോഗിക സമീപനം വേണമെന്ന നിലപാടിലേയ്‌ക്കാണ്‌ ആര്‍എസ്‌എസ്‌ നേതൃത്വം എത്തിയിട്ടുള്ളത്‌. ഇക്കാര്യത്തില്‍ സംസ്ഥാനത്തെ അതീവ ദുര്‍ബലമായ ബിജെപി ഘടകം എങ്ങനെ പ്രതിരിക്കുമെന്നത്‌ ആര്‍എസ്‌എസിനെ അലട്ടുന്നില്ല. ന്യൂനപക്ഷ മേധാവിത്വം തകര്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ സിപിഎമ്മിനു പരോക്ഷ സഹായം നല്‍കുന്നതിനെക്കുറിച്ച്‌ ഹിന്ദു ഐക്യവേദി, വിശ്വഹിന്ദു പരിഷത്ത്‌, എബിവിപി, മാറാട്‌ അരയസമാജം തുടങ്ങിയ തീവ്ര ഹിന്ദുത്വ സ്വാഭാവമുള്ള സംഘടകളെ ബോധ്യപ്പെടുത്തിയാകും നീക്കം. യുവമോര്‍ച്ച, മഹിളാ മോര്‍ച്ച തുടങ്ങിയ ബിജെപി പോഷക സംഘടനകളുമായി തല്‍ക്കാലം ഇക്കാര്യത്തില്‍ ചര്‍ച്ചയുണ്ടാകില്ല. എന്നാല്‍ തീരുമാനം നടപ്പാക്കേണ്ട ഘട്ടത്തില്‍ ബിജെപിയിലെ ഒരു വിഭാഗം ഒഴികെയുള്ളവരുടെ പിന്തുണ ലഭിക്കുമെന്നാണ്‌ ആര്‍എസ്‌എസ്‌ നേതൃത്വത്തിന്റെ പ്രതീക്ഷ.

http://cheifeditor.webs.com/

Joker said...
This comment has been removed by the author.
Joker said...
This comment has been removed by the author.