Saturday, March 26, 2011

ഒരേ തൂവല്‍പ്പക്ഷികള്‍

സ്വന്തം വര്‍ഗതാല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നാണെന്ന് ഒരിക്കല്‍ക്കൂടി ലോക്സഭയില്‍ തെളിയിച്ചിരിക്കുന്നു. കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാനുള്ള പെന്‍ഷന്‍ ഫണ്ട് അതോറിറ്റി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വേളയില്‍ സിപിഐ എം നേതാവ് ബസുദേവ് ആചാര്യ വോട്ടെടുപ്പാവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് തികച്ചും വെട്ടിലായി. പ്രധാനമന്ത്രിയും ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയും സഭയിലുണ്ടായിരുന്നില്ല. സഭയില്‍ 159 അംഗങ്ങളേ ഹാജരുണ്ടായിരുന്നുള്ളൂ. വോട്ടെടുപ്പിന് അനുമതി ലഭിക്കുകയുംചെയ്തു. വോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കില്ലെന്നുറപ്പായി. ധനകാര്യം സംബന്ധിച്ച ബില്ലാകയാല്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാരിന്റെ പതനത്തിനുപോലും അത് വഴിയൊരുക്കും. പാര്‍ലമെന്ററിമന്ത്രി പവന്‍കുമാര്‍ ബെന്‍സാല്‍ നിന്ന് വിയര്‍ക്കാന്‍ തുടങ്ങി. ഓടിച്ചെന്ന് പ്രതിപക്ഷ നേതാവ് സുഷമസ്വരാജിനെ കണ്ട് കാലുപിടിച്ചപേക്ഷിച്ചു. വോട്ടെടുപ്പ് നടന്നപ്പോള്‍ ബില്ലിനെതിരായി 43 പേരും അനുകൂലമായി ബിജെപി എംപിമാരുള്‍പ്പെടെ 115 പേരും വോട്ട് ചെയ്തു. അങ്ങനെയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ഒരു പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെട്ടത്.

പാര്‍ലമെന്റില്‍ ബിജെപി അംഗങ്ങള്‍ യുപിഎ സര്‍ക്കാരിനെതിരെ നിശിതമായി വിമര്‍ശം ഉയര്‍ത്തുമ്പോള്‍ത്തന്നെ യുപിഎ സര്‍ക്കാരിന്റെ സഹായത്തിനെത്തുന്നത് ആദ്യസംഭവമല്ല. ആണവബാധ്യതാബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപിയുടെ സഹായത്തോടെയാണ് അത് പാസാക്കിയെടുത്തത്. കേന്ദ്ര വിജിലന്‍സ് കമീഷണറുടെ നിയമനം സുപ്രീംകോടതി റദ്ദാക്കുകയുണ്ടായല്ലോ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് കേന്ദ്രവിജിലന്‍സ് കമീഷനെ നിയമിച്ചത്. വിജിലന്‍സ് കമീഷനായി നിയമിക്കപ്പെട്ട വ്യക്തി പാമൊലിന്‍ കേസില്‍ പ്രതിയായിരുന്നു എന്ന വിവരം പ്രധാനമന്ത്രിക്കറിയാമായിരുന്നു. പ്രധാനമന്ത്രി തനിക്ക് ഈ വിഷയത്തില്‍ തെറ്റുപറ്റി എന്നു സമ്മതിച്ചപ്പോള്‍ സുഷമസ്വരാജ് പ്രധാനമന്ത്രിയെ പുകഴ്ത്താനും സിവിസി നിയമനപ്രശ്നത്തില്‍ വിവാദം ഒഴിവാക്കാനും തയ്യാറായി. എന്നാല്‍, തെറ്റ് സമ്മതിച്ചാല്‍ മാത്രംപോര തെറ്റ് ചെയ്തതിന് ശിക്ഷയും വേണമെന്ന് ഇടതുപക്ഷം വാദിച്ചു.

ഇത്തരം പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ബിജെപി സന്നദ്ധത കാണിക്കുന്നതിന്റെ രഹസ്യം മറ്റൊന്നല്ല. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെയും വിദേശ ബഹുരാഷ്ട്രകുത്തകകളുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും താല്‍പ്പര്യമുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വവുമായി സന്ധിചെയ്യുന്നതിലും സാമ്രാജ്യത്വശക്തികള്‍ക്ക് കീഴടങ്ങുന്നതിലും കോണ്‍ഗ്രസും ബിജെപിയും ഒറ്റക്കെട്ടാണ്. ശങ്കര്‍സിങ് വഗേലയെപ്പോലുള്ള മുന്‍ ബിജെപിക്കാരും കേരളത്തിന്റെ ചുമതലയുള്ള മുന്‍ ശിവസേനാ നേതാവ് സഞ്ജയ് നിരുപം തുടങ്ങിയവരും കോണ്‍ഗ്രസിന്റെ താക്കോല്‍സ്ഥാനത്ത് തുടരുന്നുണ്ടെന്ന വിവരം ചൂണ്ടിക്കാണിക്കാതിരിക്കാനാകില്ല. 'സങ്കടേ രക്ഷിക്കുന്ന മാനുഷനല്ലോ ബന്ധു' എന്ന ചൊല്ല് ഓര്‍ത്തുപോവുക സ്വാഭാവികം. ഒരേ വര്‍ഗതാല്‍പ്പര്യം പ്രതിനിധാനംചെയ്യുന്ന കോണ്‍ഗ്രസിനും ബിജെപിക്കും പകരമായി ഒരു ബദല്‍ശക്തി അനിവാര്യമാണെന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നതാണ് ഇത്തരം അനുഭവങ്ങള്‍.

പെന്‍ഷന്‍ ഫണ്ട് അതോറിറ്റി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കുറെക്കാലമായി നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിച്ചുവരികയായിരുന്നു. ഇടതുപക്ഷത്തിന്റെയും ഇന്ത്യയിലെ തൊഴിലെടുക്കുന്ന സംഘടിത ജനവിഭാഗത്തിന്റെയും എതിര്‍പ്പുമൂലമാണ് ബില്‍ ഇതേവരെ അവതരിപ്പിച്ച് പാസാക്കാന്‍ കഴിയാതെവന്നത്. സ്വകാര്യമേഖലയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇപ്പോള്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്. പെന്‍ഷന്‍ ഫണ്ട് ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നത് ഫണ്ടിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നതാണ്. തൊഴിലെടുക്കുന്നവര്‍ വിയര്‍പ്പൊഴുക്കി സമ്പാദിക്കുന്ന നിക്ഷേപം ചൂതാട്ടത്തിനായി ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ചാല്‍ തൊഴിലെടുക്കുന്നവരുടെ ഭാവി ഇരുളടഞ്ഞതായിതീരും. അമേരിക്കന്‍ ഐക്യനാടുകളിലെ നിരവധി പടുകൂറ്റന്‍ ധനസ്ഥാപനങ്ങള്‍ തകര്‍ന്നടിയുന്നത് നാം കണ്ടു. അതിന്റെ ഫലമായി ലക്ഷക്കണക്കിനു പെന്‍ഷന്‍കാര്‍ തെരുവാധാരമായി. ഇതേ നില ഇന്ത്യയിലും ആവര്‍ത്തിക്കുമെന്ന ആശങ്ക അസ്ഥാനത്തല്ല. ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ചാല്‍ വന്‍തോതില്‍ ലാഭംകൊയ്തെടുക്കാന്‍ കഴിയുമെന്ന വ്യാമോഹം സൃഷ്ടിക്കാനാണ് സ്വകാര്യകമ്പനിക്കാര്‍ ശ്രമിക്കുന്നത്. തൊഴിലെടുക്കുന്നവര്‍ അത്തരം വ്യാമോഹങ്ങളില്‍ അകപ്പെടാന്‍ ഇടവന്നുകൂടാ.

ലോക്സഭയില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസിനെ പിന്താങ്ങുന്ന കക്ഷികള്‍പോലും ഇടതുപക്ഷത്തോടൊപ്പം വോട്ട് ചെയ്യാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. ബിഎസ്പി, സമാജ്വാദി പാര്‍ടി, രാഷ്ട്രീയ ജനതാദള്‍ എന്നീ കക്ഷികള്‍ ഇടതുപക്ഷവുമായി കൈകോര്‍ക്കാന്‍ തയ്യാറായി. ബിജെപിയുടെ സഖ്യകക്ഷിയായ നിധീഷ്കുമാര്‍ നേതൃത്വം നല്‍കുന്ന ഐക്യജനതാദള്‍പോലും ഇടതുപക്ഷത്തോടൊപ്പം പെന്‍ഷന്‍ ഫണ്ട് അതോറിറ്റി ബില്ലിനെതിരെ വോട്ട് ചെയ്തത് ശുഭപ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണ്. കോണ്‍ഗ്രസിനും ബിജെപിക്കും എതിരായ ഒരു ബദല്‍ശക്തി വളര്‍ത്തിയെടുക്കേണ്ടുന്നതിന്റെ അനിവാര്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഇത്തരമൊരു ബദല്‍ ഉണ്ടായില്ലെങ്കില്‍ ഇന്ത്യയുടെ ഭാവി ഇരുളടഞ്ഞതായിരിക്കും. ബംഗാളിലും കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇടതുപക്ഷബദലിന്റെ വിജയം ഉറപ്പിക്കുന്നതിന്റെ ആവശ്യകതയും ഈ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നു. അധ്വാനിക്കുന്ന വര്‍ഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കണമെങ്കില്‍ ഇടതുപക്ഷബദല്‍ വിജയിച്ചേ മതിയാകൂ.

*
ദേശാഭിമാനി മുഖപ്രസംഗം 26 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സ്വന്തം വര്‍ഗതാല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും ഒന്നാണെന്ന് ഒരിക്കല്‍ക്കൂടി ലോക്സഭയില്‍ തെളിയിച്ചിരിക്കുന്നു. കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ട് ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിക്കാനുള്ള പെന്‍ഷന്‍ ഫണ്ട് അതോറിറ്റി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന വേളയില്‍ സിപിഐ എം നേതാവ് ബസുദേവ് ആചാര്യ വോട്ടെടുപ്പാവശ്യപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് തികച്ചും വെട്ടിലായി. പ്രധാനമന്ത്രിയും ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിയും സഭയിലുണ്ടായിരുന്നില്ല. സഭയില്‍ 159 അംഗങ്ങളേ ഹാജരുണ്ടായിരുന്നുള്ളൂ. വോട്ടെടുപ്പിന് അനുമതി ലഭിക്കുകയുംചെയ്തു. വോട്ടെടുപ്പ് നടന്നാല്‍ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കില്ലെന്നുറപ്പായി. ധനകാര്യം സംബന്ധിച്ച ബില്ലാകയാല്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാരിന്റെ പതനത്തിനുപോലും അത് വഴിയൊരുക്കും. പാര്‍ലമെന്ററിമന്ത്രി പവന്‍കുമാര്‍ ബെന്‍സാല്‍ നിന്ന് വിയര്‍ക്കാന്‍ തുടങ്ങി. ഓടിച്ചെന്ന് പ്രതിപക്ഷ നേതാവ് സുഷമസ്വരാജിനെ കണ്ട് കാലുപിടിച്ചപേക്ഷിച്ചു. വോട്ടെടുപ്പ് നടന്നപ്പോള്‍ ബില്ലിനെതിരായി 43 പേരും അനുകൂലമായി ബിജെപി എംപിമാരുള്‍പ്പെടെ 115 പേരും വോട്ട് ചെയ്തു. അങ്ങനെയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ ഒരു പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെട്ടത്.