Sunday, March 13, 2011

'ജാംസ്' ഒരു ബ്രാന്‍ഡാണ്

'ജാംസ്' ഒരു ബ്രാന്‍ഡാണ്. ബഹുരാഷ്ട്രകുത്തകകള്‍ വിപണി കീഴടക്കിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിജയകരമായി മുന്നേറുന്ന ഒരു പ്രാദേശിക ബ്രാന്‍ഡ്! ഈ ബ്രാന്‍ഡിന്റെ പിന്നിലെ കഥ തേടിച്ചെന്നാല്‍ നമ്മള്‍ എത്തുന്നത് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍. ഒരു ഓടിട്ട കൊച്ചുകെട്ടിടം. അതിനുള്ളില്‍ ഒമ്പത് സ്ത്രീകള്‍ ഒറ്റമനസ്സോടെ ജോലിചെയ്യുന്നു. ചിലര്‍ പൊടിക്കുന്നു, മറ്റുചിലര്‍ വറക്കുന്നു, വേറെ ചിലര്‍ പായ്ക്കുചെയ്യുന്നു. അങ്ങനെ ജാംസ് ധാന്യ മാവുകള്‍ തയ്യാറാകുന്നു. സാധാരണ ധാന്യമാവുകളില്‍നിന്ന് ജാംസ് വ്യത്യസ്തമാകുന്നത് അവര്‍ തങ്ങളുടെ ഭാവനയില്‍ കുതിര്‍ത്തെടുക്കുന്ന ചില നവീന ഉല്‍പ്പന്നങ്ങളിലൂടെയാണ്. ജാംസ് പ്രാതല്‍കിറ്റാണ് അതില്‍ പ്രധാനം. പത്തിരിപ്പൊടി, പുട്ടുപൊടി, ഗോതമ്പുപൊടി, ഉപ്പുമാവ് റവ എന്നിങ്ങനെ നാലുതരം പൊടികള്‍ ആകര്‍ഷകമായ ചെറുബാഗില്‍. ഒരു ചെറുകുടുംബത്തിന് ഒരാഴ്ചത്തേക്കുള്ള പ്രതല്‍വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഇത് ധാരാളം. പഴംപൊരി മിക്സും ബജിധൂളുംപോലെയുള്ള പുതുമയാര്‍ന്ന ഉല്‍പ്പന്നങ്ങളിലൂടെ ജാംസ് പ്രിയങ്കരമാകുന്നു. ജാംസിന് ഇന്ന് സ്വന്തമായി ഒരു പിക്കപ്വാനും ഉണ്ട്. സംഘത്തിന്റെ സെക്രട്ടറിയായ സിസിലിക്കുള്‍പ്പെടെ വണ്ടി ഓടിക്കാനും അറിയാം. തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം അങ്ങനെ എളുപ്പത്തിലാക്കിമാറ്റാനും ഈ ഒമ്പതംഗസംഘത്തിന് കഴിയുന്നു.
കുടുംബശ്രീയുടെ പതിനായിരക്കണക്കിനു സംരംഭങ്ങളിലൊന്നാണ് 'ജാംസ്'. മാറുന്ന കാലത്തിനനുസരിച്ച് മാറാന്‍ തയ്യാറായ പുത്തന്‍ സ്ത്രീത്വത്തിന്റെ പ്രതീകമായി കുടുംബശ്രീ ഇന്ന് മാറിയിരിക്കുന്നു. അച്ചാറും പപ്പടവുംപോലും വ്യത്യസ്തമായി ഉല്‍പ്പാദിപ്പിക്കാനും വിപണിയിലെ മത്സരത്തില്‍ ഒരിഞ്ച് പിന്നോട്ടുപോകാതിരിക്കാന്‍ പായ്ക്കിങ് ആകര്‍ഷകമാക്കിയും കുടുംബശ്രീ വനിതകള്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറുന്നു. പൊതുവിപണിയില്‍ കുടുംബശ്രീതന്നെ ഒരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. അതിന്റെ സ്വീകാര്യത ഇന്ന് നിരവധി സാധാരണ കുടുംബങ്ങളുടെ കുടുംബജറ്റില്‍ അനുകൂലമായ ചലനം സൃഷ്ടിച്ചിരിക്കുന്നു. മാസം ശരാശരി അയ്യായിരം രൂപ ഉണ്ടാക്കാന്‍ കുടുംബശ്രീ സംരംഭകര്‍ക്കാകുന്നുണ്ട്. പരമ്പരാഗതമായി സ്വയംസഹായ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിച്ചുവന്നിരുന്ന പലഹാരങ്ങളും അച്ചാറുകളും ഇന്നില്ലാതായി എന്നല്ല. പക്ഷേ, കോട്ടയം ജില്ലയിലെ മുത്തുക്കുടയും പനംപാനിയും പാലക്കാട്ടെ 'സൃഷ്ടി' എന്ന ബ്രാന്‍ഡിലുള്ള മുളഘടികാരവും വയനാട്ടിലെ 'സ്പാരോ' കറിക്കൂട്ടുകളും മാറി ചിന്തിച്ചുകൊണ്ട് വിജയപാതയില്‍ എത്തിയവയാണ്.

കോഴിക്കോട് നല്ലളം ചെറുവത്തൂര്‍ ഗ്രാമത്തിലെ നിര്‍മാല്യം കുടുംബശ്രീയുടെ ഒരു മാതൃകായൂണിറ്റാണെന്നുപറയാം. ഒരു ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ നിര്‍മിക്കുന്നത്. അതീവ മനോഹരമായ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ക്ക് ആവശ്യക്കാരും ഏറെ. വിപണനം ഒരു പ്രശ്നമായി ഇവര്‍ കരുതുന്നതേയില്ല. സ്വര്‍ണവില കുതിച്ചുപൊങ്ങുമ്പോള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമേകാനും നിര്‍മാല്യത്തിനു കഴിയുന്നു.

തിരുവനന്തപുരം ജില്ലയിലെ ആര്യനാട് പഞ്ചായത്തില്‍ 'ഗൃഹശ്രീ' എന്ന സംരംഭം ശ്രദ്ധേയമാകുന്നത് അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഡയബറ്റിക് ഫുഡ് മൂലമാണ്. പ്രമേഹരോഗികള്‍ക്കായി ഇവര്‍ 18 കൂട്ടം ചേര്‍ത്തുണ്ടാക്കുന്ന ധാന്യമാവ് പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ഗംഭീരം. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഡയബറ്റിക് ലഡുവും ഇവര്‍ ഉണ്ടാക്കി വിപണിയിലെത്തിക്കുന്നു. കേട്ടറിഞ്ഞും വായിച്ചറിഞ്ഞും ഗൃഹശ്രീയെത്തേടി അന്യജില്ലകളില്‍നിന്ന് നിരവധിപേര്‍ എത്തുന്നു.

പ്രാദേശികമായി ലഭ്യമാകുന്ന കേരളത്തിന്റെ സ്വന്തം വിഭവങ്ങള്‍ പാഴായി പോകാതിരിക്കാന്‍ കുടുംബശ്രീ സംരംഭകര്‍ ശ്രദ്ധിക്കുന്നുണ്ട്. വയനാട്ടിലെ പനമരം പഞ്ചായത്തിലെ വൈഷ്ണവി അത്തരമൊരു സംഘമാണ്. 65 തരം ചക്കവിഭവങ്ങള്‍ ഉണ്ടാക്കാന്‍ 'വൈഷ്ണവി'യുടെ അംഗങ്ങള്‍ക്കറിയാം. ചക്ക ധാരാളമായി കിട്ടുന്ന മാസങ്ങളില്‍ വ്യത്യസ്തവിഭവങ്ങള്‍ ഉണ്ടാക്കി ഇവര്‍ സൂക്ഷിക്കുന്നു. ഈ പാചകവിധികളൊന്നും ആധുനികമാണെന്നുപറയാനാകില്ല. പരമ്പരാഗതമായി നമ്മുടെ മുത്തശ്ശിമാര്‍ക്ക് അറിയാവുന്നതും ഇന്ന് പുത്തന്‍തലമുറയ്ക്ക് അറിയാത്തതുമായ 'റസിപ്പി'കളാണ് ഇവ. ആ അര്‍ഥത്തില്‍ നമ്മുടെ സംസ്കാരത്തിന്റെ അജ്ഞാതരായ സൂക്ഷിപ്പുകാരികള്‍കൂടിയായി ഈ സ്ത്രീകള്‍ മാറിയിരിക്കുന്നു. വൈഷ്ണവിയുടെ പ്രശസ്തമായ ചക്കപപ്പടം ഇത്തരത്തില്‍ മുത്തശ്ശിമാരില്‍നിന്ന് കൈമാറിക്കിട്ടിയ അറിവാണ്. കോട്ടയത്തെ നീണ്ടൂര്‍ പഞ്ചായത്തിലെ കുടുംബശ്രീക്കാര്‍ ഉണ്ടാക്കുന്ന പനംപാനിയും ഒരു പാരമ്പര്യവിഭവമാണ്. പൊതുവിപണിയില്‍ ലഭ്യമല്ലാത്ത പനംപാനിയെക്കുറിച്ച് പലര്‍ക്കും അറിയില്ല. പനംകള്ളില്‍നിന്ന് നീണ്ട പ്രക്രിയയിലൂടെ ഉണ്ടാക്കിയെടുക്കുന്ന തേനിനു സമാനമായ പാനി മധ്യതിരുവിതാംകൂറിലെ പഴയകാല സദ്യകളില്‍ ഒഴിച്ചുകൂടാനാകാത്തതായിരുന്നുപോലും!

പഞ്ചായത്തുകളുടെ പ്രാദേശിക സാമ്പത്തിക വികസന പരിപാടികള്‍ക്ക് ആക്കംകൂട്ടാനും സ്ത്രീകളുടെ കൊച്ചുസംരംഭങ്ങള്‍ക്കാകുന്നുണ്ട്. ഒരു കുടക്കീഴില്‍ നിരവധി സംരംഭങ്ങള്‍ എന്ന ആശയമാണ് കൊല്ലത്തെ 'സഹ്യ' പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. നൂറോളം സംരംഭകര്‍ക്ക് ഒത്തുകൂടാനും ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനും പഞ്ചായത്ത് നല്‍കിയ കൂറ്റന്‍കെട്ടിടം സഹായകരമായിരിക്കുന്നു. ഒരു സംഘം കുടയുണ്ടാക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ നോട്ടുബുക്കും പേപ്പര്‍ബാഗും ഉണ്ടാക്കുന്നു. പലഹാരങ്ങള്‍ ഉണ്ടാക്കുന്നവരും 'സഹ്യ'യിലുണ്ട്. സ്ത്രീകളുടെ വസ്ത്രങ്ങള്‍ തുന്നിക്കൊടുക്കുന്ന തയ്യല്‍യൂണിറ്റും ഒരു കൂരയ്ക്കുതാഴെത്തന്നെയുണ്ട്.

കരകൌശലവസ്തുക്കള്‍, ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി നൂറിലേറെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് കുടുംബശ്രീ അയല്‍ക്കൂട്ട സഹോദരിമാര്‍ ഉണ്ടാക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നത്. കടലാസ്, മുള, കയര്‍, ചകിരിനാര്, ഉണങ്ങിയ പുല്ല്, പൂക്കള്‍, വിത്തുകള്‍, തഴ, ചൂരല്‍ തുടങ്ങി എന്തും സ്ത്രീകളുടെ കരവിരുതും ഭാവനയ്ക്കും വഴങ്ങുന്നു. പ്ളാസ്റിക്കിനെതിരെ കേരളം ചിന്തിക്കുമ്പോള്‍ പോംവഴിയായി മുന്നില്‍നില്‍ക്കുന്നത് കുടുംബശ്രീ വനിതകളുടെ കരുത്തുതന്നെയാണ്.

ഒറ്റയ്ക്ക് വീടിനുപുറത്തിറങ്ങാന്‍ മടിച്ചിരുന്ന സ്ത്രീകള്‍ ഇന്ന് തങ്ങളുടെ സംരംഭത്തിന്റെ വിജയത്തിനായി മുഖ്യധാരയിലേക്കുവരാന്‍ തയ്യാറാകുന്നു. അസംസ്കൃത വസ്തുക്കള്‍ ലാഭകരമായി ലഭിക്കുമെങ്കില്‍ എത്ര ദൂരെയും അവര്‍ യാത്രചെയ്യുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിപണനവേളകളില്‍ ഇവര്‍ പങ്കെടുക്കുന്നു. ബീജിങ്ങില്‍ നടന്ന അന്താരാഷ്ട്ര വിപണനമേളയില്‍ എറണാകുളം ജില്ലയിലെ ഷൈജയും മേരിയും പങ്കെടുത്തുവെന്നത് നിസ്സാരമായി കാണാനാകില്ല. അമ്പതിലേറെ വ്യത്യസ്തയിനം അച്ചാറുകള്‍ (ഈര്‍ക്കില്‍ ഉള്‍പ്പെടെ) ഉണ്ടാക്കുന്ന മിജയും ബ്രഹ്മികൂട്ടും പായസവും ഉണ്ടാക്കുന്ന ബിന്ദുവും മുടിയെണ്ണയുടെ വിദഗ്ധയായ ഹീരയും വിവിധതരം കഞ്ഞി വില്‍ക്കുന്ന ജയന്തിയും വൈയ്ക്കോലില്‍ അപൂര്‍വകലാരൂപങ്ങള്‍ സൃഷ്ടിക്കുന്ന വാസന്തിയും കുടുംബശ്രീയുടെ അഭിമാനങ്ങളാണ്. നന്നായി അധ്വാനിക്കുകയും തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കുകയും ചെയ്യുന്ന ഈ സ്ത്രീകള്‍ കുടുംബശ്രീയുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ യത്നിക്കുന്നു. സ്ത്രീകൂട്ടായ്മയുടെ കരുത്തോടെ ഇവര്‍ മുന്നേറുന്നു, ശാക്തീകരണത്തിന്റെ പാതയില്‍.

അക്ഷരത്തെ പുണര്‍ന്ന്

ജെസി തോമസും ഒരു സംരംഭകയാണ്. പക്ഷേ, ജെസി വിപണിയില്‍ എത്തിക്കുന്നത് അച്ചാറും പപ്പടവും ഒന്നുമല്ല. സ്വന്തമായെഴുതിയ നോവലും കഥകളുമാണ്. തൃശൂര്‍ കോര്‍പറേഷന്‍ എസ്ജിഎസ്ആര്‍വൈ പദ്ധതി പ്രകാരം നല്‍കിയ വായ്പ ഉപയോഗിച്ചാണ് ജെസി ആദ്യപുസ്തകം അച്ചടിച്ചത്. താനെഴുതി അച്ചടിച്ച പുസ്തകം തോള്‍സഞ്ചിയില്‍ കൊണ്ടുനടന്നുവില്‍ക്കുന്നു. കുടുംബശ്രീയുടെ മാസച്ചന്തകളില്‍ ജെസിയുടെ പുസ്തകങ്ങളും ഇടംനേടാറുണ്ട്.

ഒമ്പതാംക്ളാസില്‍ പഠിത്തം നിര്‍ത്താന്‍ നിര്‍ബന്ധിതയായ ജെസി ആദ്യകഥ എഴുതിയത് 13 വയസ്സിലാണെങ്കിലും പുസ്തകമിറക്കിയത് 45-ാം വയസ്സിലാണ്. ഇപ്പോള്‍ ആറ് പുസ്തകം ജെസി എഴുതി. കുട്ടികള്‍ക്കുള്ള കഥകളും ഇതില്‍ ഉള്‍പ്പെടുന്നു.—

*
ആര്‍ പാര്‍വതീദേവി കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

'ജാംസ്' ഒരു ബ്രാന്‍ഡാണ്. ബഹുരാഷ്ട്രകുത്തകകള്‍ വിപണി കീഴടക്കിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ വിജയകരമായി മുന്നേറുന്ന ഒരു പ്രാദേശിക ബ്രാന്‍ഡ്! ഈ ബ്രാന്‍ഡിന്റെ പിന്നിലെ കഥ തേടിച്ചെന്നാല്‍ നമ്മള്‍ എത്തുന്നത് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍. ഒരു ഓടിട്ട കൊച്ചുകെട്ടിടം. അതിനുള്ളില്‍ ഒമ്പത് സ്ത്രീകള്‍ ഒറ്റമനസ്സോടെ ജോലിചെയ്യുന്നു. ചിലര്‍ പൊടിക്കുന്നു, മറ്റുചിലര്‍ വറക്കുന്നു, വേറെ ചിലര്‍ പായ്ക്കുചെയ്യുന്നു. അങ്ങനെ ജാംസ് ധാന്യ മാവുകള്‍ തയ്യാറാകുന്നു. സാധാരണ ധാന്യമാവുകളില്‍നിന്ന് ജാംസ് വ്യത്യസ്തമാകുന്നത് അവര്‍ തങ്ങളുടെ ഭാവനയില്‍ കുതിര്‍ത്തെടുക്കുന്ന ചില നവീന ഉല്‍പ്പന്നങ്ങളിലൂടെയാണ്. ജാംസ് പ്രാതല്‍കിറ്റാണ് അതില്‍ പ്രധാനം. പത്തിരിപ്പൊടി, പുട്ടുപൊടി, ഗോതമ്പുപൊടി, ഉപ്പുമാവ് റവ എന്നിങ്ങനെ നാലുതരം പൊടികള്‍ ആകര്‍ഷകമായ ചെറുബാഗില്‍. ഒരു ചെറുകുടുംബത്തിന് ഒരാഴ്ചത്തേക്കുള്ള പ്രതല്‍വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഇത് ധാരാളം. പഴംപൊരി മിക്സും ബജിധൂളുംപോലെയുള്ള പുതുമയാര്‍ന്ന ഉല്‍പ്പന്നങ്ങളിലൂടെ ജാംസ് പ്രിയങ്കരമാകുന്നു. ജാംസിന് ഇന്ന് സ്വന്തമായി ഒരു പിക്കപ്വാനും ഉണ്ട്. സംഘത്തിന്റെ സെക്രട്ടറിയായ സിസിലിക്കുള്‍പ്പെടെ വണ്ടി ഓടിക്കാനും അറിയാം. തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണനം അങ്ങനെ എളുപ്പത്തിലാക്കിമാറ്റാനും ഈ ഒമ്പതംഗസംഘത്തിന് കഴിയുന്നു.