Saturday, March 26, 2011

ഗ്രാമീണ ബാങ്കിങ് കാര്യക്ഷമമാക്കണം

സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കിയ ശേഷം ഇന്ത്യയിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്കിങ് സൌകര്യങ്ങള്‍ അപ്രാപ്യമാവുകയാണ്. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കി ബാങ്കുകളെ സ്വകാര്യവത്കരിക്കാനും യഥേഷ്ടം വിദേശ ബാങ്കുകള്‍ക്ക് അനുമതി നല്‍കാനും തുനിയുമ്പോള്‍ ഇന്ന് പരിമിതമായിപ്പോലും ലഭ്യമാകുന്ന ബാങ്കിങ് സൌകര്യങ്ങള്‍ ഗ്രാമീണ ജനതയ്ക്ക് നഷ്ടമാവുകയാണ്. ബാങ്കുകളില്‍ നിന്ന് ചെറിയ പലിശ നിരക്കില്‍ വായ്പ വാങ്ങി അത് സാധാരണക്കാര്‍ക്ക് വന്‍പലിശയ്ക്ക് നല്‍കുന്ന മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ സ്വസ്ഥജീവിതത്തിന് ഭീഷണിയായി തീര്‍ന്നിരിക്കുന്നു. ആന്ധ്രയിലെ ഗ്രാമങ്ങളില്‍ ആത്മഹത്യ പെരുകിയപ്പോള്‍ സര്‍ക്കാര്‍ ബാങ്കിങ് നിയമനിര്‍മാണത്തിനൊരുങ്ങി. റിസര്‍വ് ബാങ്ക് മൈക്രോഫൈനാന്‍സിനെപ്പറ്റി പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയാകട്ടെ യഥാര്‍ഥ പ്രശ്നപരിഹാരത്തിന് നിര്‍ദേശമൊന്നും നല്‍കിയില്ല. പരമാവധി പലിശ 24 ശതമാനത്തില്‍ കൂടരുതെന്നും മറ്റുമുള്ള നിര്‍ദേശങ്ങളാണ് വൈ എച്ച് മലെഗാം ചെയര്‍മാനായ കമ്മിറ്റി സമര്‍പ്പിച്ചത്.

സാമ്പത്തിക ഉള്‍ചേര്‍ക്കല്‍ എന്ന പേരില്‍ ബാങ്കിങ് സൌകര്യം ലഭ്യമല്ലാത്ത ഗ്രാമങ്ങളില്‍ മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ നടത്താന്‍ സ്വകാര്യവ്യക്തികളെ ബിസിനസ് കറസ്പോണ്ടന്റ് ആയി നിയമിക്കുകയാണ്. ഭാവിയില്‍ ഗ്രാമപ്രദേശങ്ങളില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖകള്‍ വ്യാപകമായി അടച്ചുപൂട്ടുകയും ഇത്തരം വ്യക്തികള്‍ ഇടപാട് നടത്തുകയും ചെയ്യും. റിസര്‍വ് ബാങ്ക് നിര്‍ദേശ പ്രകാരം ബിസിനസ് കറസ്പോണ്ടന്‍സ് ആയി ഏതൊരു വ്യക്തിയെയും നിയമിക്കാം. ആ വ്യക്തിക്ക് ഒന്നിലധികം ബാങ്കുകളുടെ കറസ്പോണ്ടന്റായി പ്രവര്‍ത്തിക്കാനും സാധിക്കും. യാഥാര്‍ഥ്യബോധമില്ലാത്ത ഭരണാധികാരികള്‍ ഇതിന്റെ ഗൌരവം കണ്ടില്ലെന്ന് നടിക്കുകയാണ്. സാമ്പത്തിക ഇടപാടുകളുടെ ഭദ്രത ഉറപ്പുവരുത്താന്‍ അധികാരികള്‍ തയ്യാറല്ല. ബാങ്കിങ് സേവനം സമൂഹത്തിലെ ഉന്നതര്‍ക്ക് മാത്രം മതി എന്ന് അധികാരികള്‍ തീരുമാനിക്കുകയാണ്.

1991ല്‍ നവലിബറല്‍ അജന്‍ഡ രാജ്യത്ത് നടപ്പാക്കിയതിന് ശേഷം 2008 വരെയുള്ള കാലയളവില്‍ ഗ്രാമപ്രദേശങ്ങളിലെ നിരവധി ബാങ്കിങ് ശാഖകള്‍ അടച്ചുപൂട്ടി. 1995നും 2005നും ഇടയില്‍ 922 ഗ്രാമീണ ശാഖകളാണ് അടച്ചുപൂട്ടിയത്. മധ്യപ്രദേശില്‍ 228 ശാഖകളും തമിഴ്നാട്ടില്‍ 131 ശാഖകളുമാണ് പൂട്ടിയത്. 2005നും 2008നും ഇടയില്‍ ശാഖകളുടെ എണ്ണം വര്‍ധിച്ചു. 2007ലും 2008ലും തുറന്ന ശാഖകള്‍ മിക്കതും മധ്യ ഇന്ത്യയിലും തെക്കെ ഇന്ത്യയിലുമാണ്. മുമ്പ് അടച്ചുപൂട്ടിയ ഗ്രാമങ്ങളില്‍ വീണ്ടും ശാഖകള്‍ തുറന്നിട്ടില്ല. ഇന്ത്യയിലെ മുഴുവന്‍ ഗ്രാമങ്ങളിലും ബാങ്കിങ് സൌകര്യം ലഭ്യമാക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാകണം. പൊതുമേഖലാ ബാങ്കുകളുടെയും പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെയും ശാഖകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണം. ബാങ്കുകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം. കാര്‍ഷിക ഗ്രാമീണ മേഖലയില്‍ ജീവിതം മെച്ചപ്പെടുത്താന്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കണം. ഇതിന് പുറമെ ബാങ്കിങ് മേഖല അഴിമതി മുക്തമാക്കുകയും വേണം. ക്ളാസ് ബാങ്കിങ്ങിലേക്ക് തിരിച്ചുപോക്കല്ല മാസ് ബാങ്കിങ് ആണ് നമുക്ക് വേണ്ടത്.

*
കെ ജി സുധാകരന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കിയ ശേഷം ഇന്ത്യയിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ബാങ്കിങ് സൌകര്യങ്ങള്‍ അപ്രാപ്യമാവുകയാണ്. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കി ബാങ്കുകളെ സ്വകാര്യവത്കരിക്കാനും യഥേഷ്ടം വിദേശ ബാങ്കുകള്‍ക്ക് അനുമതി നല്‍കാനും തുനിയുമ്പോള്‍ ഇന്ന് പരിമിതമായിപ്പോലും ലഭ്യമാകുന്ന ബാങ്കിങ് സൌകര്യങ്ങള്‍ ഗ്രാമീണ ജനതയ്ക്ക് നഷ്ടമാവുകയാണ്. ബാങ്കുകളില്‍ നിന്ന് ചെറിയ പലിശ നിരക്കില്‍ വായ്പ വാങ്ങി അത് സാധാരണക്കാര്‍ക്ക് വന്‍പലിശയ്ക്ക് നല്‍കുന്ന മൈക്രോഫൈനാന്‍സ് സ്ഥാപനങ്ങള്‍ സ്വസ്ഥജീവിതത്തിന് ഭീഷണിയായി തീര്‍ന്നിരിക്കുന്നു. ആന്ധ്രയിലെ ഗ്രാമങ്ങളില്‍ ആത്മഹത്യ പെരുകിയപ്പോള്‍ സര്‍ക്കാര്‍ ബാങ്കിങ് നിയമനിര്‍മാണത്തിനൊരുങ്ങി. റിസര്‍വ് ബാങ്ക് മൈക്രോഫൈനാന്‍സിനെപ്പറ്റി പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയാകട്ടെ യഥാര്‍ഥ പ്രശ്നപരിഹാരത്തിന് നിര്‍ദേശമൊന്നും നല്‍കിയില്ല. പരമാവധി പലിശ 24 ശതമാനത്തില്‍ കൂടരുതെന്നും മറ്റുമുള്ള നിര്‍ദേശങ്ങളാണ് വൈ എച്ച് മലെഗാം ചെയര്‍മാനായ കമ്മിറ്റി സമര്‍പ്പിച്ചത്.