Monday, March 28, 2011

സ്ത്രീകളുടെ കരുത്തില്‍ 'സഹ്യ' കുതിക്കുന്നു

'സഹ്യ'യിലാകെ തിരക്കാണ്. കുറച്ചുപേര്‍ വറുക്കലും പൊരിക്കലുമായി ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കുന്നു. വേറൊരുകൂട്ടര്‍ അത് പായ്ക്കുചെയ്യുന്നു. മറ്റൊരു കൂട്ടര്‍ പേപ്പര്‍ബാഗ്, കൂടകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലാണ്. തയ്യല്‍ പരിശീലനകേന്ദ്രവും തയ്യല്‍ യൂണിറ്റും എല്ലാം സജീവമാണ്.

18 മുതല്‍ 55 വയസ്സ് വരെയുള്ളവര്‍ സഹ്യയുടെ സഹയാത്രികരാണ്. ആയൂരിലെ പഞ്ചായത്ത് വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹ്യ ഒരു കുടക്കീഴില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ എന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. കൂടുംബശ്രീ കൂട്ടായ്മയിലൂടെ സ്വയം പര്യാപ്തത കൈവരിച്ച് ഏവര്‍ക്കും മാതൃകയാവുകയാണ് ഈ വനിതകള്‍. കൂട്ടായ്മയുടെ കരുത്തിലൂടെ വിജയം കൊയ്ത് നാടിനാകെ ഇവര്‍ മാതൃക കാട്ടുകയാണ്. 'സഹ്യ' ഇവരുടെ ഉപജീവനത്തിനുള്ള വേദി മാത്രമല്ല പരസ്പരം സുഖവും ദുഃഖവും സൗഹൃദവും പങ്കുവയ്ക്കാനുള്ള അവസരം കൂടിയാണ്. ആയൂര്‍ പഞ്ചായത്തില്‍ സഹ്യയുടെ ആറ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ നൂറോളം പ്രവര്‍ത്തകരാണുള്ളത്. അടൂര്‍ ടൗണ്‍, വാളകം, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളിലായാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം രണ്ടായിരം രൂപയും അതിന് മുകളിലും തുക ഓരോ സ്ത്രീകളുടെയും കൈകളിലെത്താറുണ്ട്.

2010 ജനുവരിയില്‍ നെടുമ്പനയില്‍ പ്രവര്‍ത്തനം ആരംഭിച്ച അപ്പാരല്‍ പാര്‍ക്കും കൂട്ടായ്മയുടെ മറ്റൊരു വിജയഗാഥയാണ്. ടീഷര്‍ട്ട്, നൈറ്റി, നൈറ്റ് ഡ്രസ്, സ്‌കൂള്‍ യൂണിഫോം, പാന്റ്‌സ് തുടങ്ങിയവ ഓര്‍ഡര്‍ അനുസരിച്ച് തയ്‌ച്ചെടുക്കുകയാണ് ഇവിടത്തെ സ്ത്രീതൊഴിലാളികള്‍. കുടുംബശ്രീകളില്‍ നിന്നുള്ള 50 സ്ത്രീകള്‍ക്ക് നിത്യതൊഴിലും 150 ഓളം പേര്‍ക്ക് അനുബന്ധ തൊഴിലും ഇത് നല്‍കുന്നു. 'സമഗ്ര' എന്ന കൂട്ടായ്മയുടെ പേരിലാണ് യൂണിറ്റ് അറിയപ്പെടുന്നത്. 71.44 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ആരംഭിച്ച സ്ഥാപനത്തില്‍ 32 മെഷീനുകളാണ് ആകെ ഉള്ളത്.

കിന്‍ഫ്ര, റീച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ബാംഗ്ലൂര്‍ എന്നീ സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഡിസൈനിംഗിലും ഗ്രേഡിംഗിലും രണ്ടുമാസത്തെ പരിശീലനം നല്‍കി. ഉല്‍പ്പാദനത്തില്‍ നിന്ന് ഒരു മാസം രണ്ട് ലക്ഷം രൂപയിലധികം വരുമാനം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ സംഘടനാ സംവിധാനത്തിന്റെയും കൂട്ടായ പ്രവര്‍ത്തനമാണ് ഇതിനെ നയിക്കുന്നത്. വനിതകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും മറ്റുമായി പ്രത്യേക മാനേജ്‌മെന്റ് കമ്മിറ്റിയും ഉണ്ട്. വളരെ വലിയ വ്യാപാര ശൃംഖലയാണ് ഇപ്പോള്‍ സമഗ്രയെ തേടിയെത്തുന്നത്. ഇച്ഛാശക്തിയുള്ള മനസ്സും സഹായസന്നദ്ധതയുമായി സര്‍ക്കാരും ഉണ്ടെങ്കില്‍ എല്ലാം നേടിയെടുക്കാമെന്നാണ് ഈ സ്ത്രീകളുടെ പക്ഷം.

ശുദ്ധമായ പശുവിന്‍ പാല്‍ കുപ്പിയിലാക്കി കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി വീടുകളിലെത്തിക്കുന്ന പദ്ധതിയ്ക്കും ജില്ലയില്‍ തുടക്കമായിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്തില്‍ വിജയം കണ്ട നേച്ചര്‍ ഫ്രഷ് പാലുല്‍പ്പാദന പദ്ധതിയുടെ ചുവടുപിടിച്ചാണ് ശാസ്താംകോട്ടയിലും ഇത് തുടങ്ങിയിരിക്കുന്നത്. ശാസ്ത്രീയമായി കറന്നെടുക്കുന്ന പശുവിന്‍ പാല്‍ ചില്ലുകുപ്പികളില്‍ ശേഖരിച്ച് സീല്‍ ചെയ്ത് ഒരു മണിക്കൂറിനുള്ളില്‍ വീടുകളിലെത്തിക്കുകയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ ചെയ്യുന്നത്.
ഇതിനായി ശാസ്ത്രീയമായി തൊഴുത്ത് നിര്‍മിച്ച് കറവപ്പശുക്കളെ നല്‍കി. ഈ കുടുംബങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പാലാണ് കുപ്പികളിലാക്കി വാഹനങ്ങളില്‍ വീടുകളിലെത്തി മാര്‍ക്കറ്റ് ചെയ്യുന്നത്. പാല്‍ വിതരണത്തിന് ഇരു ചക്രവാഹനങ്ങളും വനിതകള്‍ക്ക് നല്‍കിയിട്ടുണ്ട്. കുടുംബശ്രീയും പഞ്ചായത്തും കൈകോര്‍ത്താണ് ഈ പദ്ധതി നടപ്പാക്കിയത്.
കൂടാതെ പോഷകാഹാര ഉല്‍പ്പന്നങ്ങളുടെ കുടുംബശ്രീ കൂട്ടായ്മയായ ന്യൂട്രിമിക്‌സ് യൂണിറ്റുകളും വിജയപാതയിലാണ്. കുട്ടികള്‍ക്കുള്ള പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ അംഗന്‍വാടികള്‍ വഴിയാണ് ഇവര്‍ വിറ്റഴിക്കുന്നത്.

കരകൗശല ഉല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന നിരവധി ഉല്‍പ്പന്നങ്ങളും സ്ത്രീകളുടെ കരവിരുതില്‍ വിരിയുന്നുണ്ട്. വൈക്കോലില്‍ തീര്‍ക്കുന്ന കലാരൂപങ്ങളും, തഴയില്‍ തീര്‍ക്കുന്ന ഉല്‍പ്പന്നങ്ങളും ഏത് വിദേശവിപണിയും കീഴടക്കുന്നതാണ്. കടലാസ്, കയര്‍, മുള, ചകിരിനാര്, ഉണങ്ങിയപുല്ല്, പൂക്കള്‍, വിത്തുകള്‍, ചൂരല്‍ തുടങ്ങിയ എന്തും സ്ത്രീകളുടെ കലാചാതുരിക്ക് മിഴിവേകുന്നുണ്ട്.

പ്രാദേശികമായി ലഭ്യമാകുന്ന പഴവര്‍ഗ്ഗങ്ങള്‍ പാഴായി പോകാതെ പലതരം സ്വാദൂറും വിഭവങ്ങളാക്കി വിണിയിലെത്തിക്കാനും കുടംബശ്രീ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നുണ്ട്.
തരിശുഭൂമികള്‍ കൃഷിയോഗ്യമാക്കി കൃഷിയിലൂടെ എങ്ങനെ നേട്ടം കൊയ്യാമെന്നും ഈ കൂട്ടായ്മകള്‍ സമൂഹത്തിന് കാട്ടിത്തരുന്നുണ്ട്. കുടുംബശ്രീ മാസചന്തകള്‍, ആഴ്ച്ച ചന്തകള്‍, മറ്റ് പ്രാദേശിക വിപണികള്‍ എന്നിവയിലൂടെയാണ് ഇവര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നത്.

800 കുടുംബശ്രീ വനിതകള്‍ ഉള്‍ക്കൊള്ളുന്ന 70 കുടുംബശ്രീ ഐ ടി ഗ്രൂപ്പുകളുടെ കൂട്ടായ്മ, മാനേജ്‌മെന്റ് മുതല്‍ വിപണനം വരെയുള്ള ഘടകങ്ങള്‍ക്ക് സ്വയം നിയന്ത്രിത പ്രൊഫഷണല്‍ സംവിധാനം, സ്ത്രീ പദവി സ്വയം പഠന പരിപാടിക്കും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ തമ്മിലുള്ള ആശയ വിനിമയത്തിനുമായി ശ്രീശക്തി വെബ്‌പോര്‍ട്ടല്‍, ഒന്‍പത് കുടുംബശ്രീ ഗാര്‍മെന്റ് മേക്കിംഗ് കോമണ്‍ഫസിലിറ്റി സെന്ററുകളുടെ കൂട്ടായ്മ, കുടുംബശ്രീ തുണി ഉല്‍പ്പന്നങ്ങള്‍ 'കാദംബരി' എന്ന പൊതു ബ്രാന്റില്‍, ആധുനികവും നവീനവുമായ ഉല്‍പ്പാദന- വിതരണശ്യംഖലകളും ലൈന്‍ അസംബ്ലിയൂണിറ്റുകളും, സാമൂഹ്യസംഘടനാ സംവിധാനത്തിന്റെ നിയന്ത്രണത്തിലുള്ള 13 കുടുംബശ്രീ പരിശീലന ഗ്രൂപ്പുകള്‍ക്ക് അക്രഡിറ്റേഷന്‍ തുടങ്ങിയ സംവിധാനങ്ങളും കൂടി നിലവില്‍ വരുന്നതോടെ കുടുംബശ്രീ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കത്തക്ക സ്ഥിതിയിലേക്ക് വളരും.

ചെറിയ കാലയളവിനുള്ളില്‍ സര്‍ക്കാര്‍ സഹായത്തോടെ കുടുംബശ്രീകള്‍ക്ക് നേടാനായത് വലിയ നേട്ടങ്ങളാണ്. ഗ്രാമങ്ങള്‍ തോറും സമൃദ്ധിയുടെ പച്ചപ്പാണ് കുടുംബശ്രീകള്‍ നേടിത്തന്നത്.

*
കടപ്പാട്: ജനയുഗം ദിനപത്രം 27 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

'സഹ്യ'യിലാകെ തിരക്കാണ്. കുറച്ചുപേര്‍ വറുക്കലും പൊരിക്കലുമായി ബേക്കറി സാധനങ്ങള്‍ ഉണ്ടാക്കുന്നു. വേറൊരുകൂട്ടര്‍ അത് പായ്ക്കുചെയ്യുന്നു. മറ്റൊരു കൂട്ടര്‍ പേപ്പര്‍ബാഗ്, കൂടകള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിലാണ്. തയ്യല്‍ പരിശീലനകേന്ദ്രവും തയ്യല്‍ യൂണിറ്റും എല്ലാം സജീവമാണ്.

18 മുതല്‍ 55 വയസ്സ് വരെയുള്ളവര്‍ സഹ്യയുടെ സഹയാത്രികരാണ്. ആയൂരിലെ പഞ്ചായത്ത് വക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഹ്യ ഒരു കുടക്കീഴില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ എന്ന ആശയമാണ് പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. കൂടുംബശ്രീ കൂട്ടായ്മയിലൂടെ സ്വയം പര്യാപ്തത കൈവരിച്ച് ഏവര്‍ക്കും മാതൃകയാവുകയാണ് ഈ വനിതകള്‍. കൂട്ടായ്മയുടെ കരുത്തിലൂടെ വിജയം കൊയ്ത് നാടിനാകെ ഇവര്‍ മാതൃക കാട്ടുകയാണ്. 'സഹ്യ' ഇവരുടെ ഉപജീവനത്തിനുള്ള വേദി മാത്രമല്ല പരസ്പരം സുഖവും ദുഃഖവും സൗഹൃദവും പങ്കുവയ്ക്കാനുള്ള അവസരം കൂടിയാണ്. ആയൂര്‍ പഞ്ചായത്തില്‍ സഹ്യയുടെ ആറ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ നൂറോളം പ്രവര്‍ത്തകരാണുള്ളത്. അടൂര്‍ ടൗണ്‍, വാളകം, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളിലായാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിമാസം രണ്ടായിരം രൂപയും അതിന് മുകളിലും തുക ഓരോ സ്ത്രീകളുടെയും കൈകളിലെത്താറുണ്ട്.