Monday, December 6, 2010

ഹെയ്തിയെ ഗ്രസിച്ച ദുരന്തം

ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, കഴിഞ്ഞ ജൂലൈ 26 ന് സമാധാനത്തിനുവേണ്ടിയുള്ള അമേരിക്കയിലെ പുരോഹിതന്‍മാരുടെ സംഘടനയുടെ നേതാവായ ലൂസിയസ് വാക്കര്‍, ക്യൂബയിലെ ബുദ്ധിജീവികളുടെയും കലാകാരന്‍മാരുടെയും ഒരു യോഗത്തില്‍ വെച്ച് ഹെയ്ത്തിയുടെ പ്രശ്‌നത്തിനുള്ള പരിഹാരം എന്താണെന്ന് എന്നോടു ചോദിച്ചു.

ഒരു മടിയുമില്ലാതെ ഞാന്‍ മറുപടി പറഞ്ഞു. ''ഇന്നത്തെ ലോകത്ത് ഒരു പരിഹാരവുമില്ല. എന്നാല്‍ ഭാവിയില്‍ പരിഹാരമുണ്ടാകും. ഭക്ഷ്യസാധനങ്ങളുടെ ഒരു വന്‍ ഉല്‍പ്പാദകനാണ് അമേരിക്ക.

അമേരിക്കയ്ക്ക് 200 കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാനാവും. ഭൂകമ്പങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന വീടുകള്‍ നിര്‍മിക്കാന്‍ അമേരിക്കയ്ക്ക് ശേഷിയുണ്ട്. എന്നാല്‍ പ്രശ്‌നം അമേരിക്ക വിഭവങ്ങള്‍ ഏതു തരത്തില്‍ വിതരണം ചെയ്യുന്നുവെന്നതാണ്. ഹെയ്ത്തിയുടെ ഭൂപ്രദേശങ്ങള്‍ പുനസ്ഥാപിക്കണം. എന്നാല്‍ സമകാലിക ലോക വ്യവസ്ഥയ്ക്കകത്ത് പരിഹാരമൊന്നുമില്ല''.

ഇന്നത്തെ സാഹചര്യങ്ങള്‍ മാറിയാല്‍ താങ്കള്‍ക്ക് ഹെയ്ത്തിയിലേയ്ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിക്കാന്‍ കഴിയുമെന്നും ഞാന്‍ പറഞ്ഞു.

മനുഷ്യസ്‌നേഹിയായ ലൂസിയസ് ആറ് ആഴ്ചകള്‍ക്കുശേഷം സെപ്തംബര്‍ ഏഴിന് 80-ാം വയസില്‍ അന്തരിച്ചു. അമേരിക്കയിലെ മറ്റ് പല പൗരന്‍മാര്‍ക്കും ഒരു മാതൃകയായിരുന്നു അദ്ദേഹം.

ഭൂകമ്പത്തിനു പിന്നാലെയുള്ള മറ്റൊരുദുരന്തം ലൂസിയസുമായി സംസാരിക്കുമ്പോള്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. നവംബര്‍ 29 വരെ 75888 പേര്‍ക്കാണ് കോളറ രോഗം പിടിപെട്ടത്. ഇതോടൊപ്പം നവംബര്‍ അഞ്ചിന് ഭീകരമായ ചുഴലികൊടുങ്കാറ്റും ഹെയ്ത്തിയില്‍ വീശിയടിച്ചു.

ആധുനിക ചരിത്രത്തില്‍ കോളറ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1817 ലാണ്. നിരവധി പേര്‍ മരണമടഞ്ഞു. ഏറ്റവും കൂടുതല്‍ മരണമുണ്ടായത് ഇന്ത്യയിലാണ്. 1826 ല്‍ കോളറ വീണ്ടും തല പൊക്കി. മോസ്‌ക്കോയും ബര്‍ലിനും ലണ്ടനും ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നഗരങ്ങളിലേയ്ക്ക് പടര്‍ന്നു. 1832 മുതല്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ കോളറ എത്തി. 1846 ല്‍ മൂന്നു ഭൂഖണ്ഡങ്ങളെ കോളറ ഗ്രസിച്ചു. ഏഷ്യയെയും ആഫ്രിക്കയെയും അമേരിക്കയെയും.

ആ നൂറ്റാണ്ടില്‍ പലവട്ടം ഈ പകര്‍ച്ചവ്യാധി ആവര്‍ത്തിച്ചു. എന്നാല്‍ ഇരുപതാം നൂറ്റാണ്ടില്‍ ലാറ്റിനമേരിക്കയിലെയും കരീബീയയിലെയും രാജ്യങ്ങള്‍ ഏറക്കുറെ ഈ രോഗത്തില്‍ നിന്നും മുക്തമായിരുന്നു.

1991 ജനുവരി 27 ന് വടക്കന്‍ പെറുവിലെ ചാന്‍കെ തുറമുഖത്ത് ഈ രോഗം പ്രത്യക്ഷപ്പെടുന്നതുവരെ ഇതായിരുന്നു സ്ഥിതി. പെറുവില്‍ നിന്നും അതിവേഗം രോഗം വ്യാപിച്ചു. ശാന്തസമുദ്രത്തിന്റെയും അറ്റ്‌ലാന്റിക് സമുദ്രത്തിന്റെയും തീരങ്ങളിലെ 16 രാജ്യങ്ങളില്‍ കോളറ പടര്‍ന്നു. ആറര ലക്ഷത്തോളം പേര്‍ രോഗബാധിതരായി.

ദരിദ്രരാജ്യങ്ങളിലാണ് കോളറ കൂടുതല്‍ വിനാശം വിതയ്ക്കുന്നത്. ശുദ്ധമായ കുടിവെള്ളത്തിന്റെയും അഴുക്കുചാലുകളുടെയും അഭാവവും നഗരങ്ങളിലെ ജനസാന്ദ്രതയും രോഗം പടരാന്‍ വഴിവെയ്ക്കുന്നു. ഹെയ്ത്തിയുടെ കാര്യത്തില്‍ ഭൂകമ്പം അവിടെ നിലവിലുണ്ടായിരുന്ന ശുദ്ധജലവിതരണ - അഴുക്കുചാല്‍ സംവിധാനമാകെ തകര്‍ത്തു. ദശലക്ഷകണക്കിനാളുകള്‍ തമ്പുകളില്‍ അഭയം തേടി. അവിടെ മലമൂത്ര വിസര്‍ജനത്തിനുള്ള സംവിധാനം പോലുമില്ല.

ഹെയ്ത്തിയിലെ കോളറ ലാറ്റിനമേരിക്കയിലെയും മൂന്നാം ലോകത്തിലെയും മറ്റു രാജ്യങ്ങള്‍ക്കും ഒരു ഭീഷണിയായി തീര്‍ന്നിട്ടുണ്ട്. ഹെയ്ത്തിയിലെ കോളറയ്ക്ക് എതിരായ പോരാട്ടത്തിലാണ് ഇപ്പോള്‍ ക്യൂബ. രോഗബാധിതരായ 75888 പേരില്‍ 27015 പേരെ ചികിത്സിച്ചത് ക്യൂബയില്‍ നിന്നുള്ള മെഡിക്കല്‍ സംഘമാണ്.

ക്യൂബന്‍ മെഡിക്കല്‍ സംഘത്തില്‍ ലാറ്റിനമേരിക്കന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നും ബിരുദമെടുത്ത 201 പേരും ഉള്‍പ്പെടും. ഇവരില്‍ ഉറുഗ്വയ്, പരാഗ്വയ്, നിക്കാരഗ്വാ, ഹെയ്ത്തി എന്നിവിടങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടും.

നഗരങ്ങളിലും പട്ടണങ്ങളിലും മാത്രമല്ല രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലും ക്യൂബന്‍ മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാണ്. കുന്നിന്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ മൊബൈല്‍ യൂണിറ്റുകളും രംഗത്തുണ്ട്.

കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളുടെ ദുരിതത്തിലുമല്ല, ചില വിദേശ മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

രാജ്യത്ത് അക്രമം വ്യാപിക്കുന്നതായി അവ പ്രചരിപ്പിക്കുന്നു. യാഥാര്‍ഥ്യത്തില്‍ നിന്നും ഏറെ അകലെയാണിത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില അക്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അവ ഒറ്റപ്പെട്ടതും ചില മേഖലകളില്‍ പരിമിതപ്പെട്ടതുമാണ്. അക്രമാസക്തമായ ഏറ്റുമുട്ടലുകള്‍ കോളറ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഹനിക്കുമെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.

*
ഫിഡല്‍ കാസ്‌ട്രോ കടപ്പാട്: ജനയുഗം ദിനപത്രം 06 ഡിസംബര്‍ 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, കഴിഞ്ഞ ജൂലൈ 26 ന് സമാധാനത്തിനുവേണ്ടിയുള്ള അമേരിക്കയിലെ പുരോഹിതന്‍മാരുടെ സംഘടനയുടെ നേതാവായ ലൂസിയസ് വാക്കര്‍, ക്യൂബയിലെ ബുദ്ധിജീവികളുടെയും കലാകാരന്‍മാരുടെയും ഒരു യോഗത്തില്‍ വെച്ച് ഹെയ്ത്തിയുടെ പ്രശ്‌നത്തിനുള്ള പരിഹാരം എന്താണെന്ന് എന്നോടു ചോദിച്ചു.

ഒരു മടിയുമില്ലാതെ ഞാന്‍ മറുപടി പറഞ്ഞു. ''ഇന്നത്തെ ലോകത്ത് ഒരു പരിഹാരവുമില്ല. എന്നാല്‍ ഭാവിയില്‍ പരിഹാരമുണ്ടാകും. ഭക്ഷ്യസാധനങ്ങളുടെ ഒരു വന്‍ ഉല്‍പ്പാദകനാണ് അമേരിക്ക.

അമേരിക്കയ്ക്ക് 200 കോടി ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കാനാവും. ഭൂകമ്പങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന വീടുകള്‍ നിര്‍മിക്കാന്‍ അമേരിക്കയ്ക്ക് ശേഷിയുണ്ട്. എന്നാല്‍ പ്രശ്‌നം അമേരിക്ക വിഭവങ്ങള്‍ ഏതു തരത്തില്‍ വിതരണം ചെയ്യുന്നുവെന്നതാണ്. ഹെയ്ത്തിയുടെ ഭൂപ്രദേശങ്ങള്‍ പുനസ്ഥാപിക്കണം. എന്നാല്‍ സമകാലിക ലോക വ്യവസ്ഥയ്ക്കകത്ത് പരിഹാരമൊന്നുമില്ല''.