Wednesday, July 6, 2011

ചരിത്രത്തിന്റെ അപനിര്‍മാണം

നമ്പൂതിരി നവോത്ഥാന കാലഘട്ടത്തിലെ അനിവാര്യതകളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് വി ടി ഭട്ടതിരിപ്പാടും എം ആര്‍ ബിയും മുത്തിരിങ്ങോട് ഭവത്രാദന്‍ നമ്പൂതിരിപ്പാടും പ്രേമ്ജിയുമെല്ലാം എഴുത്തുകാരായി പരിണമിച്ചത്. ഇവരുടെ സര്‍ഗസൃഷ്ടികളെല്ലാം അതുകൊണ്ടുതന്നെ സാമുദായിക പരിഷ്കരണ കാലഘട്ടത്തിന്റെ മാര്‍ഗരേഖകള്‍ ഉള്ളടങ്ങിയ കൃതികളാണ്. കാലം ഒരു സമുദായത്തിനുമേല്‍ നടത്തിയ വിപ്ലവകരമായ പരീക്ഷണങ്ങളെ അറിഞ്ഞാദരിക്കുകയും സാമൂഹിക-സാംസ്കാരിക മേഖലകളിലേക്ക് സംക്രമിപ്പിക്കുകയും ചെയ്തവരാണവര്‍ . അക്കിത്തത്തിന്റെയും ഒളപ്പമണ്ണയുടെയും ആദ്യകാല കവിതകളിലും നവോത്ഥാനത്തിന്റെ ആവശ്യകതയുടെ ഉദ്ബോധനമുണ്ട്. വായനയ്ക്കപ്പുറം കാഴ്ചയിലൂടെ ലക്ഷ്യത്തിലേക്ക് എളുപ്പം നടന്നെത്താം എന്ന ഉള്‍ക്കാഴ്ചയോടെയാണ് വി ടി അടക്കമുള്ളവര്‍ നാടകം എഴുതിയത്. കാഴ്ചയുടെ തീവ്രത സാമുദായിക പരിവര്‍ത്തനവാഞ്ഛയെ ത്വരിതപ്പെടുത്തുമെന്നവര്‍ മനസ്സിലാക്കി.

കേരള സാഹിത്യചരിത്രത്തില്‍ നമ്പൂതിരി പരിഷ്കരണകാല കൃതികള്‍ വേറിട്ട പഠനം അര്‍ഹിക്കുന്നുണ്ട്. അതിന് അനുബന്ധമായി വായിക്കാവുന്ന കഥയാണ് വി കെ എന്നിന്റെ "അഹത്തുള്ളാള്‍". നമ്പൂതിരിമാരെ "ടൈപ്പ്" കഥാപാത്രങ്ങളാക്കിക്കൊണ്ടുള്ള സാധ്യതകള്‍ "ഇന്ദുലേഖ"യില്‍നിന്നുതന്നെ വായിച്ചുതുടങ്ങാം. വി കെ എന്‍ കഥകളില്‍ നമ്പൂതിരിയും ഹാജിയാരും ഇട്ടൂപ്പുമൊക്കെ ധാരാളം കടന്നുവരുന്നുണ്ട്. നമ്പൂതിരി നവോത്ഥാനകാലത്തെ, പുതിയകാല വായനയിലേക്ക് അന്വയിപ്പിക്കുന്ന കഥയാണ് "അഹത്തുള്ളാള്‍". പ്രിയപ്പെട്ട കഥകളുടെ കൂട്ടത്തില്‍ വി കെ എന്‍ ഉള്‍പ്പെടുത്തിയ കഥ. നമ്പൂതിരിമാരുടെ കേരളത്തിലേക്കുള്ള വരവ്, അവര്‍ ഇവിടെ വാസയോഗ്യമാക്കിയത്, സാമുദായിക ഘടനയിലെ പ്രത്യേകതകള്‍ , കുടുംബപ്രശ്നങ്ങള്‍ എന്നിവയെ അത്യന്തം ഹാസ്യോല്പാദനക്ഷമമായി അദ്ദേഹം എഴുതുന്നു. വി കെ എന്നിന്റെ ചരിത്രബോധവും ചരിത്രത്തെ അപനിര്‍മിക്കുന്നതിലെ വൈഭവവും നര്‍മത്തിന്റെ തീക്ഷ്ണതയും വിമര്‍ശനത്തിലെ ധീരതയും ഒത്തുചേര്‍ന്ന കഥകൂടിയാണ് "അഹത്തുള്ളാള്‍".

കഥയുടെ തലക്കെട്ടുതന്നെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്. അകത്തുള്ളയാള്‍ ആണ് "അഹത്തുള്ളാള്‍". അകം കൊള്ളാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങളാണവര്‍ . ഉള്ളിലുള്ള അവരുടെ "ഉള്ള്" കാണാന്‍ കഴിയാതെപോയ സമുദായത്തെയാണ് വി കെ എന്‍ പരിഹസിക്കുന്നത്. വ്യക്തിത്വത്തിന്റെ അക-പുറങ്ങള്‍ തമ്മിലുള്ള വൈരുധ്യംപോലെ പ്രസക്തമാണ് സമുദായത്തിന്റെ അക-പുറങ്ങളുടെ വൈരുധ്യവും. "അഹത്തുള്ളാള്‍" അഹത്തില്‍ - ഞാന്‍ എന്ന സ്വത്വത്തില്‍ - ഉള്ളടങ്ങിയ ആളുമാകാം. തന്നിലെ അക-പുറങ്ങള്‍ എത്രത്തോളം വൈരുധ്യം നിറഞ്ഞതാണെന്ന് അക്കാലത്തെ ഓരോ നമ്പൂതിരി ജനത്തെക്കൊണ്ടും ചിന്തിപ്പിക്കാന്‍ സാമുദായിക നവോത്ഥാനകാലത്തെ പരിവര്‍ത്തന യത്നങ്ങള്‍ ശ്രദ്ധിച്ചിരുന്നു എന്നു ചരിത്രം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല അകത്തുള്ളാളെ പുറത്തിറക്കിക്കൊണ്ടുവരാനുള്ളവ കൂടിയായിരുന്നു ആ പരിശ്രമങ്ങള്‍ എന്നു കൂട്ടിവായിക്കുമ്പോഴാണ് "അഹത്തുള്ളാള്‍" എന്ന ചെറുകഥ മുന്നോട്ടു വെയ്ക്കുന്ന ചരിത്രപരമായ ചില നിരീക്ഷണങ്ങള്‍ പ്രസക്തമാവുന്നത്.

അകത്തളങ്ങളില്‍ അടയ്ക്കപ്പെട്ട അന്തര്‍ജനങ്ങളുടെ അതൃപ്തവും അസന്തുലിതവുമായ ജീവിത സാഹചര്യങ്ങള്‍ കുറിയേടത്തു താത്രിമാര്‍ക്കു ജന്മം നല്കിയ സാഹചര്യത്തില്‍ , സാമുദായിക ശുദ്ധീകരണം എന്ന നിലയ്ക്ക് നടന്ന പരിവര്‍ത്തന യത്നങ്ങളുടെ പരിണിതഫലമെന്തായി എന്നും അവ ഇന്നെവിടെയെത്തിനില്ക്കുന്നുവെന്നുമുള്ള ചോദ്യങ്ങളാണ് ഈ കഥ ഉന്നയിക്കുന്നത്. നവോത്ഥാനകാല ചരിത്രത്തിന്റെ ബാക്കിപത്രമാവുന്ന കഥ ചരിത്രത്തെത്തന്നെ അപനിര്‍മിക്കുന്നു. ചരിത്രത്തിന്റെ പുനര്‍നിര്‍മാണവും അപനിര്‍മാണവും ഏകകാലത്ത് - വര്‍ത്തമാനകാലാന്തരീക്ഷത്തില്‍ - സമന്വയിപ്പിച്ചിടത്താണ് വി കെ എന്നിന്റെ ആഖ്യാനപാടവത്തിന്റെ കൈയടക്കം പ്രകടമാവുന്നത്.

നമ്പൂതിരിമാര്‍ കേരളത്തിലെത്തിയ കാലവും ചരിത്രപശ്ചാത്തലവും എക്കാലത്തും തര്‍ക്കങ്ങളായി തുടരുന്ന ഒരു വസ്തുതയാണ്. ചരിത്രകാരന്മാര്‍ക്കുതന്നെ അതില്‍ ഭിന്നാഭിപ്രായമുണ്ടെന്നിരിക്കെ, വളരെ ലളിതമായി വി കെ എന്‍ ചരിത്രത്തെ പുനര്‍നിര്‍മിക്കുന്നത് നോക്കുക: കഥയുടെ തുടക്കം ഇങ്ങനെയാണ്:

"വെളളമുള്ളിടം തേടി ആന്ധ്രാപ്രദേശത്തെ റായലസീമയില്‍ നിന്നോ മറ്റോ ആറോ ഏഴോ നൂറ്റാണ്ടുമുമ്പ് കേരളത്തില്‍ എത്തിയവരാവണം നമ്പൂരിശ്ശന്മാര്‍ എന്ന് എങ്ങോ വായിച്ചതായി ഓര്‍ക്കുന്നു. തെളിവില്‍ അധിഷ്ഠിതമാണ് ചരിത്രം എന്നും ഞാന്‍ പാരായണം ചെയ്ത ചെമ്പോലയോ ശാസനമോ എന്താച്ചാല്‍ അത് എങ്ങെന്നും വിദഗ്ധര്‍ ചോദിച്ചാല്‍ തല്ക്കാലം ഓര്‍മയില്ല എന്നേ പറയാനുള്ളൂ" (എന്റെ പ്രിയപ്പെട്ട കഥകള്‍ വി കെ എന്‍ ഡി സി ബുക്സ് പുറം 67-68).

ചെമ്പോലയും ശാസനങ്ങളും ഉപാദാനങ്ങളാക്കിയുള്ള ചരിത്രനിര്‍മിതിക്കുനേരെയുള്ള വിമര്‍ശനമാണ് വി കെ എന്‍ ആദ്യം സാധിക്കുന്നത്. "നമ്പൂരിശ്ശന്മാര്‍" എന്നതിലെ പരിഹാസവും ശ്രദ്ധേയമാണ്. "ചൂടിന്റെ അഗ്നിപര്‍വതമായ കഡപ്പ, കര്‍ണൂല്‍ , ആനന്ദപുരം എന്നിവിടങ്ങളില്‍ നിന്ന് തെലുങ്കുദേശത്തെ പട്ടന്മാര്‍ കിഴക്കന്‍ കടലോരത്ത് തെക്കു വടക്കാവും, "ദാഹജലം തരുമോ" എന്നു പാടി ആദ്യം തെണ്ടിയിരിക്കുക" - ചൂടിന്റെ അഗ്നിപര്‍വതം എന്ന കല്പനയില്‍നിന്നുതന്നെ കാലാവസ്ഥയുടെ ഏകദേശ രൂപം കിട്ടുന്നു. "ദാഹജലം തരുമോ" എന്ന പാട്ടിന്റെ പശ്ചാത്തലം നാടകഗാനത്തെ ഓര്‍മിപ്പിക്കുന്നു. ഏഴു നൂറ്റാണ്ടിനു മുമ്പത്തെ ചരിത്രത്തെ കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു നാടകഗാനത്തിലേക്ക് വി കെ എന്‍ അന്വയിപ്പിച്ചു. അതുപോലെ ശ്രദ്ധേയമാണ് തെണ്ടിയിരിക്കുക, കണ്ടിരിക്കുക, നടന്നുതുടങ്ങിയിരിക്കുക, സമൂലം നശിപ്പിച്ചിരിക്കുക തുടങ്ങിയ പ്രയോഗങ്ങള്‍ . ഇവയെല്ലാം ഊഹങ്ങള്‍ അഥവാ ഭാവന മാത്രമാണ്. ഇവയില്‍ വസ്തുനിഷ്ഠമായ യാഥാര്‍ഥ്യം നന്നേ കുറവാണ്. "തെളിവില്‍ അധിഷ്ഠിതമാണ് ചരിത്രം" എന്ന ആദ്യഖണ്ഡികയില്‍ പരിഹാസം ഈ പദപ്രയോഗങ്ങളില്‍ ലീനധ്വനിയാവുന്നു. ചരിത്രം വെറും ഊഹാപോഹങ്ങളില്‍ അധിഷ്ഠിതമാണെന്നും ചെമ്പോലയും ശാസനങ്ങളെയും ഉപാദാനമാക്കുമ്പോഴും ചരിത്രം സാഹിത്യത്തെയും വെല്ലുന്ന ഭാവനാസൃഷ്ടിയാണെന്നും വി കെ എന്‍ കളിയാക്കുന്നു. "ഇങ്ങനെയൊക്കെയാവും ചരിത്രം ഉണ്ടായിരിക്കുക" എന്നൊരു വാക്യം കൂടി കൂട്ടിച്ചേര്‍ത്തിരുന്നെങ്കില്‍ ആശയം പൂര്‍ണമായി; പരിഹാസവും.

തുടര്‍ന്ന് "നടന്നുനീങ്ങിയ അവര്‍ അറബിക്കടല്‍ തീരത്തെത്തി." അവര്‍ ജാതി തിരിഞ്ഞതിനെ വി കെ എന്‍ നിരീക്ഷിക്കുന്നു. "ഹെഗ്ഡെ, എമ്പ്രാന്തിരി, ഭട്ട് എന്ന മട്ട് ഓരോ ജാതിയായി, പക്ഷേ പട്ടന്മാരായിത്തന്നെ കടലോരം വഴി തെക്കുനോക്കി നടന്നുതുടങ്ങിയിരിക്കുക, വടക്കുനോക്കി യന്ത്രത്തെ സമൂലം നശിപ്പിച്ചിരിക്കുക" - ഭട്ട് എന്ന മട്ട്, തെക്കുനോക്കി നടക്കുക എന്നതിനു സമാന്തരമായി വടക്കുനോക്കി യന്ത്രത്തെ വിന്യസിച്ചത്- ഇതെല്ലാം വി കെ എന്‍ തൂലികയില്‍ നിന്നുമാത്രം പ്രതീക്ഷിക്കാവുന്ന പ്രയോഗഭംഗികളാണ്. "വന്ന വഴിയാകെ ഇല്ലങ്ങളും മനകളും പടുത്തുയര്‍ത്തി. അവയില്‍ പടുതിരി കത്തിച്ചു. വന്നുവന്ന് പൊന്നാനി അഴിമുഖത്തെത്തിയപ്പോള്‍ സഞ്ചാരസാഹിത്യം നിര്‍ത്തി. തങ്ങളുടെ കുലപതിയെ അവിടെ സ്ഥാപിച്ചു. ആശാനെ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ എന്നു വിളിച്ചുകൂവി. ഇതുകേട്ടാണ് ആഴ്വാഞ്ചേരി തമ്പ്രാക്കളിലുണ്ടയ്യന്‍ പുലയനിലും എന്നു മഹാകവി ഉള്ളൂര്‍ പാടിയത്. മേല്പടിയാന്‍ അയ്യന്‍ അയ്യങ്കാളിയായത് കഴിഞ്ഞ നൂറ്റാണ്ടിലുമാണല്ലോ" - സഞ്ചാരസാഹിത്യം നിര്‍ത്തുക എന്നതിലാണ് വി കെ എന്‍ ശൈലിയുടെ ആഴം കാണാനാവുക. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ചരിത്രത്തെ ഉള്ളൂരിന്റെ പ്രേമസംഗീതത്തിലേക്കും തുടര്‍ന്ന് അയ്യങ്കാളിയുടെ സമരചരിത്രത്തിന്റെ പുതുവായനയിലേക്കും സംക്രമിപ്പിക്കുന്ന വി കെ എന്‍ "എഴുത്തുവിദ്യ" ഈ കഥയിലും കാണാം.
സവര്‍ണാധിപത്യാധിഷ്ഠിതമായ സാമൂഹികക്രമത്തിനെതിരെ പൊരുതിയ അയ്യങ്കാളിയെ, ആഴ്വാഞ്ചേരി തമ്പ്രാക്കളില്‍തന്നെ വി കെ എന്‍ കണ്ടെടുക്കുന്നു. അഥവാ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ പിന്‍ഗാമികള്‍ പില്ക്കാലത്ത് നടത്തിയ സാമുദായിക പരിഷ്കരണസമരവും അയ്യങ്കാളിയുടെ സമരവും ഒരേ നാണയത്തിന്റെ രണ്ട വശങ്ങളാണെന്നും അക-പുറങ്ങളുടെ പോരാട്ടമായിരുന്നെന്നും അകത്ത് (സമൂഹത്തിനകത്തും വീടിനകത്തും) അടയ്ക്കപ്പെട്ടവരുടെ പുറത്തിറങ്ങലാണെന്നും വി കെ എന്‍ ഭംഗ്യന്തരേണ സൂചിപ്പിക്കുമ്പോള്‍ , "അഹത്തുള്ളാള്‍" എന്ന കഥയ്ക്ക് സാമൂഹികവും ചരിത്രപരവുമായ പുതിയ മാനങ്ങള്‍ തെളിഞ്ഞുകിട്ടുന്നു. തിരുവിതാംകൂറിലെത്തിയവര്‍ പോറ്റിമാരായ ചരിത്രത്തെതുടര്‍ന്ന് പൊന്നാനിപ്പരിസരം ചുറ്റി മതി കഥ എന്ന് കഥാകൃത്ത് നിശ്ചയിക്കുന്നു - "ജന്തുക്കളെ തലതൊട്ടെണ്ണിയപ്പോള്‍ പുരുഷന്മാര്‍ കമ്മിയും സ്ത്രീകള്‍ പെരുത്തും എന്നു കണ്ടു. മൂത്ത നമ്പൂതിരിക്ക് ഒരു സ്ത്രീ അഥവാ അന്തര്‍ജനം അഥവാ അകത്തുള്ളാള്‍ . അഹത്തുള്ളാള്‍ എന്നു ഗ്രാമ്യം!! അപ്പോള്‍ അവര്‍ യോഗം ചേര്‍ന്ന് ഇങ്ങനെ നിയമം നിര്‍മിച്ചു - "ഇല്ലത്തെ മൂത്തയാള്‍ക്ക് മാത്രം സ്വജാതിയില്‍ വേളി - ഇതെത്രയെങ്കിലുമാവാം. വേളി കഴിഞ്ഞാല്‍ സ്ത്രീ അഹത്തുള്ളോളായി. അനുജന്‍ നമ്പൂതിരിമാരെ അപ്ഫന്‍ എന്നു വിളിച്ചുപോന്നു. ഇവര്‍ക്ക് വിധിച്ചത് സംബന്ധം. ഇരവുപകല്‍ വാതിലടയ്ക്കാതെ നാടാകെ വിലസുന്ന അമ്പലവാസി - നായര്‍ വീടുകളില്‍!"

ഇല്ലത്തെ മൂത്തയാള്‍ക്ക് മാത്രം സ്വസമുദായത്തില്‍നിന്നു വിവാഹം; അത് ഒന്നിലധികമാവാം എന്ന നില വന്നപ്പോള്‍ നമ്പൂതിരിമാരുടെ കുടുംബനില ഛിദ്രമായി. പുരുഷന്മാര്‍ കുറവും സ്ത്രീകള്‍ അധികവും എന്ന സാഹചര്യമായി. വാര്‍ധക്യത്തില്‍ വേട്ട നമ്പൂതിരിമാരുടെ മരണം ചെറുപ്പക്കാരികളായ അന്തര്‍ജനങ്ങളെ അകാല വിധവകളാക്കിയതിന്റെ- വിധിവഞ്ചിതകള്‍ എന്നാണ് അക്കിത്തം ഒരു ലേഖനത്തില്‍ ഇവരെ വിലയിരുത്തുന്നത്-യും അവര്‍ ജീവിതത്തിന്റെ പച്ചപ്പിലേയ്ക്ക് കണ്ണയച്ചതിന്റെയും ചരിത്രം വി കെ എന്‍ എഴുതുന്നുണ്ട്. നമ്പൂതിരി സമുദായത്തില്‍ നടന്ന കൊടുംക്രൂരത എന്നു പറയാവുന്ന "സ്മാര്‍ത്തവിചാരം" കഥയില്‍ കടന്നുവരുന്നുണ്ട്. വിധവാവിവാഹത്തെക്കുറിച്ചുള്ള ആശയം അപ്ഫന്‍ നമ്പൂതിരിമാര്‍ പ്രായോഗികമായി പ്രയോജനപ്പെടുത്തിയതും കഥയില്‍ വായിക്കാം. സാമുദായിക പരിഷ്കരണത്തിന് വഴിവെച്ച സാഹചര്യത്തെ വി കെ എന്‍ ഫലിതമയമാക്കുന്നു. യാഥാര്‍ഥ്യത്തില്‍ ചാലിച്ച നര്‍മം. ചരിത്രം കഥയായി മാറുകയാണ്. "എട്ടും ഒമ്പതും വേളി കഴിഞ്ഞ് തൊണ്ണൂറ് വയസെത്തിയ നമ്പൂതിരിമാര്‍ ചത്തുതുടങ്ങി. "അഹത്തുള്ളാള്‍"കള്‍ വിധവകളായി. ചാവിനനുപാതമായി ഇവരുടെ എണ്ണം പെരുകി. ശാരീരികാവശ്യത്തിന്റെ ആധിക്യത്താല്‍ ഇവളുമാര്‍ അസാരം നേരമ്പോക്ക് സംഘടിപ്പിച്ചു തുടങ്ങി. അപ്പോള്‍ തന്തനമ്പൂതിരിമാര്‍ സാധ്വികള്‍ക്ക് അടുക്കളദോഷം കല്പിച്ചു. അവര്‍ സാധനങ്ങളായി മാറ്റിനിര്‍ത്തപ്പെട്ടു. - "അടുക്കള ദോഷം" എന്നുപറഞ്ഞാല്‍ ചോറ് കൂടുതല്‍ വെന്തു, കൂട്ടാനില്‍ ഉപ്പ് പോരാതായി, സാധനം എന്നാല്‍ ഉലുവ, കടുക് തുടങ്ങിയ പലവ്യഞ്ജനം എന്നൊന്നുമല്ല അര്‍ഥം. അവിഹിതമായി നേരമ്പോക്ക് തരാക്കി എന്നാണ് സാരം. ഈ പശ്ചാത്തലത്തിലാണ് അപ്ഫന്‍ നമ്പൂതിരിമാര്‍ സംഘടിച്ചതും വൈധവ്യത്തിന്റെ സൗന്ദര്യമുള്ള, തന്ത നമ്പൂതിരി ചത്തുപോയി തനിച്ചുനില്ക്കുന്ന ഇവളുമാരെ കെട്ടിയാല്‍ മതിയല്ലോ എന്ന പുരോഗമനാശയം രൂപം കൊണ്ടതും. ഈ കുറുക്കുവഴി പ്രചരിപ്പിക്കാന്‍ ഇവന്മാര്‍ നാടെമ്പാടും നാടകവും കഥകളിയും അരങ്ങേറി. വിധവകള്‍ക്കും കാര്യം ബോധിച്ചു. ക്യൂ എന്ന അക്ഷരം, ഊഴം കാത്ത് ലൈനില്‍ നില്‍ക്കുന്ന സമ്പ്രദായം എന്നിവ അക്കാലത്ത് ഉണ്ടായിരുന്നില്ല. ഒരു പൂരത്തിലെ ജനക്കൂട്ടത്തെപ്പോലെ അപ്ഫന്‍ നമ്പൂതിരിമാര്‍ തിക്കിത്തിരക്കി മുന്നോട്ടാഞ്ഞു. അതേമാതിരി വിധവകള്‍ ഇങ്ങോട്ടും. എല്ലാവരും പരസ്പരം ചിലവായി". "സാധ്വി"കള്‍ "സാധന"ങ്ങളായതിന്റെ സാമൂഹ്യ പശ്ചാത്തലം; നവോത്ഥാന ലക്ഷ്യത്തിന്റെ പ്രചാരണത്തിന് നാടകം ആയുധമാക്കിയത് തുടങ്ങിയ ചരിത്രവസ്തുതകളെ വി കെ എന്‍ കുറുക്കി എഴുതുന്നു. ഒപ്പം സ്മാര്‍ത്തവിചാരത്തെ അപഹസിക്കുകയും ചെയ്യുന്നു. "എല്ലാവരും പരസ്പരം ചിലവായി" എന്ന വാക്യത്തിനുണ്ടൊരു "വികെ എന്‍ ടച്ച്". നമ്പൂതിരി സാമുദായികക്രമത്തില്‍ ചെലവാകാതെ നിന്നിരുന്ന രണ്ടു വിഭാഗങ്ങളായിരുന്നു അപ്ഫന്മാരും വിധവകളും. ചെലവാകാതെ നിന്ന ഇവരെ പരസ്പരം ചെലവാക്കാന്‍ മാത്രമേ സാമുദായിക നവീകരണം മൂലം സാധിച്ചുള്ളൂ എന്നും, സാമുദായിക ശുദ്ധീകരണത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഒന്നുംതന്നെ സൃഷ്ടിക്കാന്‍ , ഏറെ കൊട്ടിഘോഷിക്കപ്പെട്ട നവോത്ഥാനകാല പരിഷ്കാരങ്ങള്‍ക്കായില്ലെന്നും ഇവിടെ വ്യംഗ്യപ്പെടുന്നു. കഥയില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന ഒരു "ട്വിസ്റ്റ്" ഈ വ്യംഗ്യത്തെ സ്ഫുടമാക്കുന്നു.

അപ്ഫന്‍മാരുടെ തുടര്‍ന്നുള്ള ചരിത്രം എഴുതപ്പെട്ടിട്ടില്ല. എഴുതപ്പെടാത്ത ആ ചരിത്രബാക്കി വി കെ എന്‍ പൂരിപ്പിക്കുന്നുണ്ട്. അമ്പലവാസി - നായര്‍ ഗൃഹങ്ങളില്‍ "അമ്പലക്കാള"യെപ്പോലെ (വി ടിയോട് കടപ്പാട്) സംബന്ധം ആഘോഷിച്ചു നടന്നിരുന്ന അപ്ഫന്മാര്‍ , ഏകപത്നീ വ്രതത്തിന്റെ ചട്ടക്കൂടിലേക്ക് ഒതുങ്ങിയപ്പോള്‍ , സ്വഗൃഹത്തിലെ ദാമ്പത്യത്തിന്റെ അതിരുകള്‍ക്കുള്ളിലായപ്പോള്‍ പുതിയ ജീവിതക്രമം അഥവാ ലൈംഗികക്രമം അവരെ വീണ്ടും അതൃപ്തരും അസ്വസ്ഥരുമാക്കുകയായിരുന്നു എന്ന് വി കെ എന്‍ സൂചിപ്പിക്കുന്നു. നവോത്ഥാനമൂല്യങ്ങളെ പിറകോട്ടടിക്കുന്ന, ചരിത്രം പകച്ചുനില്ക്കുന്ന ഒരു സന്ദര്‍ഭത്തിലാണ് കഥ അവസാനിക്കുന്നത്. രണ്ട് അപ്ഫന്‍ നമ്പൂതിരിമാരുടെ സംഭാഷണത്തിലൂടെ ഈ സന്ദര്‍ഭത്തെ വി കെ എന്‍ സൃഷ്ടിക്കുന്നു. "അതിന് ഒരു വസ്തു പിടിയില്ല" എന്നാണ് തന്റെ പത്നിയെക്കുറിച്ച് ഒരു അപ്ഫന്‍ നമ്പൂതിരിയുടെ വിലയിരുത്തല്‍ . ശാരീരികാവശ്യത്തിനപ്പുറം സ്നേഹാധിഷ്ഠിതമായി പത്നിയെ സമീപിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്നുള്ള സംഭാഷണം ഇങ്ങനെ തുടരുന്നു. - കിടക്കദോഷത്തിന് മറ്റേ "അഹത്തുള്ളാള്‍" ധാരാളം വേണം! -കള്‍സ്? -അല്ല. -പിന്നെ? -റാക്ക് ഓണ്‍ ദ റോക്സ് വെള്ളം തൊടാതെയുള്ള ഈ ലഹരിയുടെ അടിസ്ഥാനത്തിലാണ് അപ്ഫന്‍ നമ്പൂതിരിയുടെ ദാമ്പത്യം നിലനില്‍ക്കുന്നത്. അങ്ങനെ അഹത്തുള്ളാളെ കീഴടക്കാന്‍ "അഹത്തുള്ളാള്‍" (അകത്തുള്ളാള്‍ - മദ്യം എന്നു വ്യംഗ്യം) വേണമെന്ന തലത്തിലേക്ക് കഥ മാറുന്നു. കഥാശീര്‍ഷത്തിന്റെ അര്‍ഥം വീണ്ടും മറ്റൊന്നാവുന്നു.

ഒരു സമുദായം ചരിത്രത്തിലൂടെ നടന്നുനീങ്ങി പരീക്ഷണങ്ങള്‍ക്കും വിപ്ലവങ്ങള്‍ക്കും ശുദ്ധീകരണത്തിനും ശേഷം എത്തിച്ചേര്‍ന്ന സ്ഥിതിവിശേഷത്തെയാണ് കഥ അനാവരണം ചെയ്യുന്നത്. വെള്ളം തേടിയുള്ള യാത്രയില്‍ ആരംഭിക്കുന്ന കഥ "വെള്ള"ത്തില്‍ അവസാനിക്കുന്നതും ശ്രദ്ധേയം. സ്വാഭാവികതയില്‍നിന്ന് അസ്വാഭാവികതയിലേക്കുള്ള മാറ്റം വി കെ എന്‍ കഥകളുടെ സാമാന്യ സ്വഭാവം കൂടിയാണ്. നമ്പൂതിരിമാര്‍ക്ക് സ്വസമുദായ വിവാഹം അനുവദനീയമായതിനെ തുടര്‍ന്നുള്ള കാലത്തിന്റെ ചിത്രവും ഈ കഥയിലുണ്ട്. അവസാന സംഭാഷണം നമ്പൂതിരി ഫലിതമായും വായിക്കാം. ആ അപ്ഫന്‍മാരില്‍ വി കെ എന്‍ ഒളിഞ്ഞിരിക്കുന്നു. ഈ നിലയ്ക്കുള്ള ഒരു "നവോത്ഥാനം" കൂടി സമുദായത്തില്‍ സാധ്യമായിട്ടുണ്ട് എന്ന ഫലിതധ്വനിയും കഥയില്‍ വായിക്കാം.

നമ്പൂതിരി പരിഷ്കരണ കാലഘട്ടത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന കഥ എന്ന നിലയ്ക്കും "അഹത്തുള്ളാള്‍" പ്രസക്തമാണ്. തൊണ്ണൂറുകളുടെ അവസാനത്തിലാണ് വി കെ എന്‍ ഈ കഥ എഴുതുന്നത്. ഒരു കാലഘട്ടം മൗനിയായിരുന്ന അദ്ദേഹം തിരിച്ചുവരവില്‍ എഴുതിയ ഗംഭീര കഥകളില്‍ ഒന്നാണ് "അഹത്തുള്ളാള്‍". സ്മാര്‍ത്തവിചാരത്തിന്റെ നൂറുവര്‍ഷം ആഘോഷിച്ച സന്ദര്‍ഭങ്ങളില്‍ ചേര്‍ത്തുവെച്ചു വായിക്കേണ്ടിയിരുന്ന കഥ. "അഹത്തുള്ളാളി"ല്‍ രണ്ടു കാലങ്ങളുടെ ഏകോപനമുണ്ട്. ഒരു പോരാട്ടകാലത്തെ ഇങ്ങനെ നര്‍മത്തോടെ നോക്കിക്കാണാന്‍ വി കെ എന്നിനേ കഴിയൂ. ചരിത്രത്തിനു മുകളില്‍ കയറിനിന്ന് വി കെ എന്‍ വര്‍ത്തമാനം പറയുന്നു. നമ്പൂതിരി നവോത്ഥാന ചരിത്രപശ്ചാത്തലത്തിനു നേരെ നോക്കി വി കെ എന്‍ ചിരിക്കുന്നു. ഈ ചിരിയുടെ അലകളാണ് "അഹത്തുള്ളാളി"ല്‍ മുഴങ്ങുന്നത്. മലയാളകഥയില്‍ മറ്റാര്‍ക്കും സാധിക്കാത്തതാണ് ഇത്തരം സമീപനങ്ങള്‍ . ചരിത്രത്തിന്റെ സാധുത അടര്‍ത്തിയെടുക്കാനാവാത്തവിധം ലയിപ്പിച്ചുകൊണ്ടുതന്നെ വി കെ എന്‍ ചരിത്രത്തെ അപനിര്‍മിക്കുന്നു. നമ്പൂതിരി സ്ത്രീവിമോചനം എന്ന ആശയംതന്നെ എത്രമാത്രം പുരുഷകേന്ദ്രീകൃതമായിരുന്നു എന്ന നോക്കിക്കാണലിനും ഈ കഥ സാധ്യതകള്‍ ഒരുക്കുന്നുണ്ട്.

*
ജ്യോതിക ദേശാഭിമാനി വാരിക 03 ജൂലൈ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

നമ്പൂതിരി നവോത്ഥാന കാലഘട്ടത്തിലെ അനിവാര്യതകളില്‍നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ടാണ് വി ടി ഭട്ടതിരിപ്പാടും എം ആര്‍ ബിയും മുത്തിരിങ്ങോട് ഭവത്രാദന്‍ നമ്പൂതിരിപ്പാടും പ്രേമ്ജിയുമെല്ലാം എഴുത്തുകാരായി പരിണമിച്ചത്. ഇവരുടെ സര്‍ഗസൃഷ്ടികളെല്ലാം അതുകൊണ്ടുതന്നെ സാമുദായിക പരിഷ്കരണ കാലഘട്ടത്തിന്റെ മാര്‍ഗരേഖകള്‍ ഉള്ളടങ്ങിയ കൃതികളാണ്. കാലം ഒരു സമുദായത്തിനുമേല്‍ നടത്തിയ വിപ്ലവകരമായ പരീക്ഷണങ്ങളെ അറിഞ്ഞാദരിക്കുകയും സാമൂഹിക-സാംസ്കാരിക മേഖലകളിലേക്ക് സംക്രമിപ്പിക്കുകയും ചെയ്തവരാണവര്‍ . അക്കിത്തത്തിന്റെയും ഒളപ്പമണ്ണയുടെയും ആദ്യകാല കവിതകളിലും നവോത്ഥാനത്തിന്റെ ആവശ്യകതയുടെ ഉദ്ബോധനമുണ്ട്. വായനയ്ക്കപ്പുറം കാഴ്ചയിലൂടെ ലക്ഷ്യത്തിലേക്ക് എളുപ്പം നടന്നെത്താം എന്ന ഉള്‍ക്കാഴ്ചയോടെയാണ് വി ടി അടക്കമുള്ളവര്‍ നാടകം എഴുതിയത്. കാഴ്ചയുടെ തീവ്രത സാമുദായിക പരിവര്‍ത്തനവാഞ്ഛയെ ത്വരിതപ്പെടുത്തുമെന്നവര്‍ മനസ്സിലാക്കി.