Wednesday, July 27, 2011

കാര്‍ട്ടര്‍ ; ലെന്‍സിലൊളിപ്പിച്ച മരണം

കെവിന്‍ കാര്‍ട്ടര്‍ എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ നമ്മുടെ ഓര്‍മയില്‍ തെളിയണമെന്നില്ല. പട്ടിണി എന്ന വിപത്തിനെ അതിന്റെ ഏറ്റവും തീവ്രമായ ഭാവത്തില്‍ കാര്‍ട്ടര്‍ പകര്‍ത്തിയിട്ടുണ്ട്. ആ അമൂര്‍ത്ത രൂപത്തെ കണ്ണില്‍ കുത്തുന്ന പോല്‍ കാണിച്ചു തന്നിട്ടുണ്ട്. താനെടുത്ത ഒരു ഫോട്ടോയുടെ പേരില്‍ ആത്മഹത്യ ചെയ്ത വിഖ്യാത ഫോട്ടോഗ്രാഫര്‍ . കാര്‍ട്ടര്‍ മരിച്ചിട്ട് ജൂലൈ 27ന് പതിനേഴ് വര്‍ഷം തികയുന്നു. 1994. സുഡാനിലെ ക്ഷാമകാലം. എല്ലും തോലുമായി കുറെ മനുഷ്യക്കോലങ്ങള്‍ . ഓരോ ശിശുരോദനത്തിലും കേട്ടത് ഒരു കോടി ഈശ്വരവിലാപങ്ങള്‍ . ശോഷിച്ച കണ്ണും കൈയും വീര്‍ത്ത വയറുമായി പിറന്ന കുട്ടികള്‍ ജനനത്തിനു മുന്‍പെ മരണവുമായി കരാറൊപ്പു വച്ചിരുന്നു. ദുരന്തത്തിന്റെ വിലയിരുത്തലുകള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സുഡാനിലെത്തി. മറ്റൊരു ദൗത്യത്തിനായി സുഡാനില്‍ വിമാനമിറങ്ങിയ കെവിന്‍ കാള്‍ട്ടറെന്ന ഫോട്ടോഗ്രാഫറും.

ദുരിതാശ്വാസ ക്യാമ്പുകള്‍ നിറയെ പട്ടിണിക്കോലങ്ങള്‍ നിറഞ്ഞു കവിഞ്ഞിരുന്നു അപ്പോഴേക്കും. ആഫ്രിക്കയുടെ സ്വന്തം നെല്‍സണ്‍ മണ്ടേല ജയിലടയ്ക്കപ്പെട്ട 1960ലായിരുന്നു കാര്‍ട്ടറുടെ ജനനം. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷം വരുന്ന വെളുത്തവന്‍മാരില്‍ ഒരാളായി. ജോഹന്നസ് ബര്‍ഗിലെ ഒരുപ്രവിശ്യയില്‍ റോമന്‍ കാത്തലിക് ദമ്പതികളുടെ മകനായി പിറന്ന കാര്‍ട്ടര്‍ സാധാരണ വെള്ളക്കാരനെപ്പോലെയായിരുന്നില്ല. മണ്ടേലയെ പുറത്താക്കി വെള്ളപ്പട്ടാളം ആഫ്രിക്കയില്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ കാര്‍ട്ടര്‍ ഉത്കണ്ഠാകുലനായിരുന്നു. പലപ്പോഴും തന്റെ സുഹൃത്തുക്കളോട് തന്റെ അസന്തുഷ്ടമായ കുട്ടിക്കാലത്തെക്കുറിച്ച് അയാള്‍ സംസാരിക്കുമായിരുന്നു. കൗമാരത്തിലെത്തിയപ്പോള്‍ ഡ്രൈവിങ്ങിനോടായിരുന്നു കമ്പം. ഒരുപാട് അലഞ്ഞുതിരിയലുകള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ പ്രതിരോധ സേനയില്‍ ചേര്‍ന്നു.

അവിടെ നിന്ന് 1980 ല്‍ മുങ്ങി. അതിനുശേഷം ഒരുതവണ കാര്‍ട്ടര്‍ ആത്മഹത്യ ചെയ്യാനുമൊരുങ്ങി. പിന്നീട് ക്യാമറ വില്‍പ്പനക്കരനായി ജോലി കിട്ടി. ജൊഹന്നാസ്് ബര്‍ഗിലെ സണ്‍ഡേ പത്രത്തില്‍ ആഴ്ചയിലൊരു തവണ കാര്‍ട്ടര്‍ സ്പോര്‍ട്സ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തു. ഒരിടത്തും ഒതുങ്ങി നില്‍ക്കാന്‍ ആ പ്രതിഭയ്ക്കായിരുന്നില്ല. 1984ല്‍ ആഫ്രിക്കയില്‍ കറുത്തവര്‍ക്കെതിരെ രാജ്യത്തിലെ ബ്ലാക്ക് ഡെല്‍റ്റകളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കാര്‍ട്ടര്‍ ജൊഹന്നാസ് ബര്‍ഗ് സ്റ്റാര്‍ എന്ന പത്രത്തിലേക്ക് പോയി. അവിടെ നിന്നാണ് കാര്‍ട്ടറെന്ന ഫോട്ടോഗ്രാഫറുടെ ഉദയം. പിന്നീട് ഒരുപാട് യാത്രകള്‍ . സുഡാന്റെ ദക്ഷിണ അതിര്‍ത്തിയില്‍ (ഇന്നത്തെ ദക്ഷിണ സുഡാന്‍) റിബലുകള്‍ നടത്തുന്ന പോരാട്ടത്തിന്റെ ചില ചിത്രങ്ങള്‍ ക്യാമറയിലാക്കാന്‍ 1993ല്‍ തന്റെ സുഹൃത്ത് സില്‍വയുമൊന്നിച്ച് സുഡാനില്‍ വിമാനമിറങ്ങി. രാജ്യത്തെ ക്ഷാമത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട കാര്‍ട്ടര്‍ തന്റെ ക്യാമറയില്‍ ഒതുക്കാനായി ചില ചിത്രങ്ങള്‍ എടുക്കാനായി അയോഡ് എന്ന ഗ്രമാത്തിലേക്ക് തിരിച്ചു. 1994 മെയ് 23. കാര്‍ട്ടര്‍ തന്റെ ക്യാമറയുമായി പുറത്തേക്കിറങ്ങി.

യുഎന്‍ ക്യാമ്പിന് സമീപത്തിലൂടെ കാഴ്ചകളെ തേടി അയാള്‍ നടന്നു. ചിത്രങ്ങള്‍ എടുത്ത് നീങ്ങവെ ദയനീയമായ ഒരു ഞരക്കം കാര്‍ട്ടര്‍ കേള്‍ക്കാനിടയായി.പെണ്‍കുഞ്ഞിന്റെ ഞരക്കമായിരുന്നു അത്. ചുട്ടുപൊള്ളുന്ന വെയിലില്‍ തല ഭൂമിയിലേക്ക് താഴ്ത്തി മരണത്തിന്റെ കാരുണ്യത്തിനായി കാത്തു നില്‍ക്കുന്ന ഒരു കുട്ടി. പിന്നിലത്തെ കാഴ്ചയായിരുന്നു അതിഭീകരം. ശാന്തനായി, കണ്‍മുന്നിലുള്ള ജീവന്റെ അവസാന പിടച്ചിലിനായി കാത്തിരിക്കുന്ന കഴുകന്‍ . അഭയാര്‍ഥി കേന്ദ്രത്തിലേക്കായിരുന്നു ആ രൂപം ഇഴഞ്ഞു നീങ്ങിയത്. അതൊരു മനുഷ്യ പിണ്ഡമാണോ എന്ന് അയാള്‍ സംശയിച്ചു. ഫോട്ടോ എടുക്കാന്‍ തുടങ്ങവെയാണ് അതിന് നേരെ പിന്നിലായി കഴുകന്‍ പറന്നിറങ്ങിയത്. കാര്‍ട്ടര്‍ ക്യാമറ ഓഫ് ചെയ്തു. കാത്തിരുന്നു, കഴുകന്‍ ചിറക് വിടര്‍ത്തുന്നതും കാത്ത്. അനക്കമില്ലാതെ. കാര്‍ട്ടര്‍ പിന്നീട് പറഞ്ഞു. പത്ത് മിനിറ്റാണ് ആ ഒരു നിമിഷത്തിനായി താന്‍ കാത്തിരുന്നതെന്ന്. പക്ഷി ചിറകു വിടര്‍ത്തിയില്ല. കാര്‍ട്ടര്‍ മരത്തിന്റെ ചാരത്തിരുന്ന് കുട്ടിയെയും കഴുകനെയും ഫ്രെയിമിലാക്കി. പിന്നെ അവിടെ നിന്നില്ല.
പിന്തിരിഞ്ഞു നടക്കുമ്പോള്‍ ആ കുട്ടിയുടെ അവസാനത്തെ ചലനവും അവസാനിക്കുന്നത് കാര്‍ട്ടര്‍ കണ്ടു. ഒരു മരത്തണലില്‍ ഇരുന്ന് സിഗരറ്റിന് തീ കൊളുത്തുമ്പോള്‍ ആ വിഖ്യാത ഫോട്ടോഗ്രാഫര്‍ ദൈവത്തെ വിളിച്ചു കരഞ്ഞു. അതിന് ശേഷം കാര്‍ട്ടര്‍ കടുത്ത വിഷാദത്തിലായി എന്ന് സുഹൃത്ത് സില്‍വ ഓര്‍മിക്കുന്നു. ചിത്രമെടുത്ത ഉടനെ തന്റെ മകളെ പുണരാനായിരുന്നു കാര്‍ട്ടര്‍ ആഗ്രഹിച്ചത്. ജൊഹന്നാസ് ബര്‍ഗിലെ തന്റെ വീട്ടിക്കേ് പോകുമ്പോള്‍ ആ മുപ്പത്തിമൂന്നുകാരന്റെ മനസില്‍ എന്തൊക്കെയോ അസ്വസ്ഥതകള്‍ തോന്നിത്തുടങ്ങിയിരുന്നു. ഒറ്റ സ്നാപ്പില്‍ ഒതുങ്ങിയ ചിത്രത്തിന്റെ അര്‍ഥങ്ങളും മാനങ്ങളും ഒന്നിലുമൊതുങ്ങിയില്ല. മാര്‍ച്ച് 26ന് ആ ചിത്രം ലോകമാകെ പടരാന്‍ തുടങ്ങി. ന്യൂയോര്‍ക്ക് ടൈംസിലേക്ക് ദിനേന നൂറുകണക്കിന് ആളുകള്‍ വിളിക്കാന്‍ തുടങ്ങി. ആ കുട്ടിക്ക് എന്തു സംഭവിച്ചു എന്നന്വേഷിച്ച്. ആ പെണ്‍കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് ആരുമറിഞ്ഞില്ല.

കാര്‍ട്ടറിന്റെ മേല്‍ ശാപവാക്കുക്കള്‍ പൊഴിയാന്‍ തുടങ്ങി. അയാളുടെ ആത്മവിശ്വാസം പാടേ തകര്‍ന്നു. ഏപ്രില്‍ 12ന് ന്യൂയോര്‍ക്ക് ടൈംസില്‍ നിന്ന് കാര്‍ട്ടറിനെ തേടി ഒരു ഫോണ്‍ സന്ദേശം വന്നു. കാര്‍ട്ടര്‍ താങ്കള്‍ക്കാണ് ഇത്തവണത്തെ പുലിസ്റ്റര്‍ പുരസ്കാരം. അപ്പോഴേക്കും അയാള്‍ വിഷാദ രോഗത്തിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിയിരുന്നു. വിഷാദത്തിന്റെയും കുറ്റബോധത്തിന്റെയും നീറ്റലില്‍ 1994 ജൂലൈ 27ന് കാര്‍ട്ടര്‍ തന്റെ ഫ്രെയിമുകള്‍ ബാക്കിയാക്കി ജീവിതം അവസാനിപ്പിച്ചു. വിഷാദം...പണം...കുട്ടികള്‍ ...ദേഷ്യവും വിഷാദവും ഓര്‍മകളെല്ലാം എന്നെ വേട്ടയാടുകയാണ്. ഞാന്‍ പോകുന്നു. ഒരു കണക്കിന് ഞാന്‍ ഭാഗ്യവനാണ്, കുറെ നല്ല ചിത്രങ്ങള്‍ എടുക്കാന്‍ കഴിഞ്ഞല്ലോ... കാര്‍ട്ടറിന്റെ മരണക്കുറിപ്പിലെ വാക്കുകള്‍ . സൊമാലിയയില്‍ മരണം ഇടമാറുമ്പോള്‍ , ആയിരക്കണക്കിനാളുകള്‍ മരുഭൂമികള്‍ കടന്ന് അഭയാര്‍ഥി കേന്ദ്രങ്ങളിലേക്ക് പ്രവഹിക്കുമ്പോള്‍ , കെവിന്‍ കാര്‍ട്ടറുടെ ചിത്രം ലോകത്തെ മുറിവേല്‍പ്പിക്കുന്നു.

*
എ പ്രദീപ് ദേശാഭിമാനി വാരാന്തപ്പതിപ്പ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കെവിന്‍ കാര്‍ട്ടര്‍ എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ നമ്മുടെ ഓര്‍മയില്‍ തെളിയണമെന്നില്ല. പട്ടിണി എന്ന വിപത്തിനെ അതിന്റെ ഏറ്റവും തീവ്രമായ ഭാവത്തില്‍ കാര്‍ട്ടര്‍ പകര്‍ത്തിയിട്ടുണ്ട്. ആ അമൂര്‍ത്ത രൂപത്തെ കണ്ണില്‍ കുത്തുന്ന പോല്‍ കാണിച്ചു തന്നിട്ടുണ്ട്. താനെടുത്ത ഒരു ഫോട്ടോയുടെ പേരില്‍ ആത്മഹത്യ ചെയ്ത വിഖ്യാത ഫോട്ടോഗ്രാഫര്‍ . കാര്‍ട്ടര്‍ മരിച്ചിട്ട് ജൂലൈ 27ന് പതിനേഴ് വര്‍ഷം തികയുന്നു. 1994. സുഡാനിലെ ക്ഷാമകാലം. എല്ലും തോലുമായി കുറെ മനുഷ്യക്കോലങ്ങള്‍ . ഓരോ ശിശുരോദനത്തിലും കേട്ടത് ഒരു കോടി ഈശ്വരവിലാപങ്ങള്‍ . ശോഷിച്ച കണ്ണും കൈയും വീര്‍ത്ത വയറുമായി പിറന്ന കുട്ടികള്‍ ജനനത്തിനു മുന്‍പെ മരണവുമായി കരാറൊപ്പു വച്ചിരുന്നു. ദുരന്തത്തിന്റെ വിലയിരുത്തലുകള്‍ക്കായി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സുഡാനിലെത്തി. മറ്റൊരു ദൗത്യത്തിനായി സുഡാനില്‍ വിമാനമിറങ്ങിയ കെവിന്‍ കാള്‍ട്ടറെന്ന ഫോട്ടോഗ്രാഫറും.

ashraf meleveetil said...

വിസ്മൃതിയിലേക്ക് മറയും മുമ്പേ വീണ്ടും വീണ്ടും കാഴ്ചയുടെ അശാന്തിയായി തെളിഞ്ഞുവരുന്ന ചിത്രം..... മരണത്തിലേക്ക് ഇഴയുന്ന ജീവനെ ഒരു കൈ സഹായിക്കുകയെന്ന ധാര്‍മ്മികതയുടെ തര്‍ക്കങ്ങളെ, ആത്മസംഘര്‍ഷങ്ങളെ അവഗണിച്ചെ'ടുത്ത ഒരു ഷോട്ടിലൂടെ കൊടുംപട്ടിണിയുടെ ഇരുണ്ട വിശാലതകളിലേക്ക് വെള്ളിവെട്ടം വീഴ്ത്തുകയായിരുന്നെന്ന വസ്തുത പറഞ്ഞു മനുഷ്യസ്നേഹികള്‍ പ്രതിരോധിച്ചു....