
ഒരു ദിവസം പുലര്‍ച്ചെ ഉണര്‍ന്ന് എഴുന്നേറ്റപ്പോള്‍ മുറിയില്‍ മുട്ടിനു വെള്ളം. വരാന്തയില്‍ ദോശമാസ്റ്ററും മറ്റ് അടുക്കള പയ്യന്മാരും ചേര്‍ന്ന് വടിയും വെട്ടുകത്തിയുമായി മീന്‍പിടിക്കാന്‍ ശ്രമിക്കുന്നു. ബ്രഹ്മപുത്ര തെരുവുകളിലേക്ക് കയറിവന്നു". വടക്കുകിഴക്കന്‍ ദേശങ്ങളുമായി രവീന്ദ്രന്‍ താദാത്മ്യം പ്രാപിച്ചത് ഇങ്ങനെയാവും. വിചിത്രവും ഭീതിദവുമായ പല വിദൂര പൂര്‍വദേശാചാരങ്ങളേയും നമുക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. പ്രാകൃതമായ ഭീതിയും വിസ്മയവും ജനിപ്പിക്കുന്ന പല ആദിഗോത്ര സമ്പ്രദായങ്ങളും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പല കഷ്ണങ്ങളായി വെട്ടിനുറുക്കി കാമെങ് നദിയില്‍ തള്ളുന്ന അരുണാചലിലെ മോണ്‍പാകളുടെ ആചാരമാണ് അവയില്‍ ഒന്ന്. അവര്‍ മൃതദേഹങ്ങള്‍ വെട്ടി കഷ്ണങ്ങളാക്കി നദിയില്‍ എറിയുകയാണത്രെ പതിവ്. ജഡം എത്ര കഷ്ണങ്ങളായി വെട്ടണമെന്നും എവിടെ എറിയണമെന്നും നിശ്ചയിക്കുന്നത് ലാമമാരാണ്. പുത്രന്മാരും വെട്ടിനുറുക്കാനുള്ള ഖഡ്ഗധാരികളുമടങ്ങുന്ന ശവഘോഷയാത്ര. ഒരിക്കലും തിരിഞ്ഞുനോക്കാന്‍ അനുവാദമില്ലാത്ത യാത്രയില്‍ അവസാനം വരെ മൃതദേഹത്തെ അനുഗമിക്കുന്നത് പുത്രന്മാരാണ്. നുറുക്കാനായി ഖഡ്ഗധാരികളും.കമാങ്ങ് നദിയിലെ മത്സ്യങ്ങള്‍ക്ക് ഇതിനാലാണത്രെ രുചി കൂടുതല്‍ . മൊണ്‍പാകള്‍ കമാങ്ങിലെ വെള്ളം കുടിക്കാറില്ല. ബുദ്ധമതാനുയായികളുടെ അഹിംസക്കും ഇത്തരം ആചാരങ്ങള്‍ക്കും എന്തു വൈചിത്ര്യം! അതുപോലെയാണ് തമാങ്ങിലെ ബുദ്ധവിഹാരത്തില്‍ യാഗത്തിന്റെ ഷൂട്ടിങ്ങ് എടുക്കാന്‍ പോയതിന്റെ വിവരണവും. ബുദ്ധമതത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്ക് വിഘാതമാവും ഇവ.

അകലങ്ങളിലെ മനുഷ്യര്‍ , ബുദ്ധപദം, സ്വിസ് സ്കെച്ചുകള്‍ , മെഡിറ്ററേനിയന്‍ വേനല്‍ , ദിഗാരുവിലെ ആനകള്‍, എന്റെ കേരളം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന സഞ്ചാരസാഹിത്യ കൃതികള്‍ . ഇന്ത്യന്‍ ഗ്രാമജീവിതത്തിന്റെ അനുഭവാഖ്യാനം എന്നു വിശേഷിപ്പിക്കാവുന്ന "അകലങ്ങളിലെ മനുഷ്യര്‍" മാത്രം മതി അദ്ദേഹം എന്നും ഓര്‍മിക്കപ്പെടാന്‍ . ആന്ധ്ര, ഒറീസ, അസം, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉള്‍നാടന്‍ ആദിവാസി ഗ്രാമങ്ങളില്‍ അവരോടൊപ്പം ചെലവഴിച്ചാണ് അദ്ദേഹം ഈ പുസ്തകം എഴുതിയിരിക്കുന്നത്.
"ആലംബഹീനനായ ഒരൊറ്റയാന്‍ , അയാള്‍ ഏതു ഭൂഖണ്ഡത്തില്‍ നിന്നായാലും അപകടകാരിയാവാനിടയില്ലാത്തതുകൊണ്ട്, ഒരു വലിയ അളവുവരെ സ്വീകാര്യനാവുന്നുണ്ട്. ഏത് സംസ്കൃതിയിലായാലും വ്യക്തിദൗര്‍ബല്യങ്ങളെ സംബന്ധിച്ച ഈ സാമാന്യ മനോഭാവമാണ് അന്യദേശ സമൂഹങ്ങളുടെ അകത്തളങ്ങളില്‍ പ്രവേശിക്കുവാന്‍ എനിക്ക് സഹായകമായത്. യാത്രക്കിടയില്‍ അപരനുമുന്നില്‍ ഏറ്റവും അനായാസമായും ലളിതമായും സ്വയം വെളിപ്പെടാനുള്ള കഴിവാണ് പ്രധാനം".അദ്ദേഹം തന്റെ ഹൃദയ രഹസ്യം ഇങ്ങനെ തുറന്നുപറയുന്നു.
ഇന്ത്യയിലെ ഗ്രാമങ്ങളെപ്പറ്റി ഇത്രക്ക് സത്യസന്ധമായും യഥാതഥമായും വിവരിച്ചിരിക്കുന്ന കൃതി അകലങ്ങളിലെ മനുഷ്യരെപ്പോലെ മറ്റൊന്നുണ്ടാവില്ല. കൃഷി, ആഹാരം, ആചാര മര്യാദകള്‍ , വിവാഹ സമ്പ്രദായങ്ങള്‍ എല്ലാം സ്പര്‍ശിച്ചിരിക്കുന്നു. നിര്‍ഭയം അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനും അവരില്‍ ഒരാളായി ജീവിക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. അല്ലെങ്കില്‍ ആദിവാസി ഗോത്രങ്ങളുടെ ജീവിതം ഇത്രക്ക് രേഖപ്പെടുത്താനാവുമായിരുന്നില്ല. കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന രവീന്ദ്രന്‍ തന്റെ ജന്മനിയോഗംപോലെയാണ് അധ്വാനിക്കുന്ന, പാവം താഴേക്കിടക്കാരനായ ആദിവാസി ഗ്രാമീണനെ രേഖപ്പെടുത്തിയിരിക്കുന്നത്.
"ഏതാനും നൂറുരൂപക്ക് കുടുംബത്തെ മൊത്തം ജന്മിക്ക് വിറ്റ കര്‍ഷകത്തൊഴിലാളികള്‍ . മണ്ണ് മെഴുകിയുയര്‍ത്തിയ മാളങ്ങള്‍ പോലുള്ള വീടുകള്‍ . വെള്ളവും വേലയും നോക്കി നീങ്ങുന്ന നിത്യയാത്രിക വര്‍ഗങ്ങള്‍ . നാണംകെട്ട നിരക്ഷരത. ജാതിദ്വേഷം, സംഘം പിരിഞ്ഞ് കലിതുള്ളുന്ന ഗ്രാമരാഷ്ട്രീയം, വിസ്മയിപ്പിക്കുന്ന നാടന്‍ സൗന്ദര്യാന്തര്‍ഗതങ്ങള്‍ , വാര്‍ധക്യത്തിനെയും പ്രകോപിപ്പിക്കുന്ന സ്ത്രൈണത... ആന്ധ്രപ്രദേശിലെ ഗ്രാമങ്ങളിലൂടെയുള്ള ഒരു ദീര്‍ഘിച്ച യാത്ര, ദുഃഖവും ഉത്ക്കണ്ഠയും കൗതുകവും ഉണര്‍ത്തും. ഒപ്പം സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ പാപ്പരത്തവും".

പല ആദിഗോത്രങ്ങളുടെ ഇടയിലേയും വിവാഹ സമ്പ്രദായങ്ങളുടെ അയഞ്ഞ രീതിയെ അദ്ദേഹം വിവരിക്കുന്നുണ്ട്. വിവാഹപൂര്‍വവും ബാഹ്യവുമായ ബന്ധങ്ങള്‍ക്ക് അവര്‍ക്ക് വിലക്കില്ല. അതുപോലെതന്നെ അവരുടെ കാര്‍ഷിക നൃത്തങ്ങളും.
"ഭാര്യമാരെ തെരഞ്ഞെടുക്കുന്നതില്‍ സൗന്ദര്യ പരിഗണനകള്‍ ഖോണ്ഡുകള്‍ക്കിടയില്‍ പ്രധാനമല്ല. പ്രവൃത്തി ചെയ്യാനുള്ള മിടുക്കും ആരോഗ്യവുമാണ് പ്രധാനം. ഹിന്ദു ഭാര്യമാരെപ്പോലെയല്ലാതെ, ഭര്‍ത്താക്കന്മാര്‍ക്കൊപ്പം പാടങ്ങളില്‍ പണി ചെയ്യുന്നതില്‍ സമര്‍ഥകളാണ് ഖോണ്ഡു സ്ത്രീകള്‍ . വിവാഹപ്രായം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പതിനെട്ടു മുതല്‍ ഇരുപത്തിയൊന്നുവരെയാണ്. അന്യോന്യം സാമ്പത്തികാശ്രിതത്വം പരിമിതമായ ഖോണ്ഡുകള്‍ക്കിടയില്‍ ദാമ്പത്യം അസ്വാരസ്യങ്ങള്‍ കുറഞ്ഞതാണ്. സന്ധ്യാവേളകളില്‍ ഭര്‍ത്താക്കന്മാര്‍ക്കൊപ്പമിരുന്ന് മഹുവാ കുടിക്കുകയും ചുരുട്ടുപങ്കിടുകയും ചെയ്യുന്ന ഖോണ്ഡു ഭാര്യമാര്‍ അവരുടെ അര്‍ധപട്ടിണിയിലും ദാരിദ്ര്യസാഹചര്യത്തിലും സമതലത്തിലെ ഹിന്ദുഭാര്യമാരേക്കാളും ആഹ്ലാദവദികളാണെന്നുവേണം കരുതാന്‍".
സ്ത്രീ സൗഹൃദമായ ആദിഗോത്രങ്ങളുടെ ഈ അവസ്ഥ, സമതലത്തിലെ ഹിന്ദുക്കളുടെ കടന്നുകയറ്റം വഴി ഇല്ലാതായിക്കൊണ്ടിരിക്കുകയാണത്രെ. ദൃശ്യമാധ്യമത്തിനുവേണ്ടിക്കൂടിയാണ് സഞ്ചരിച്ചതെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് കാഴ്ചകളില്‍ ഉടക്കിനില്‍ക്കുന്നതേയില്ല. ടെലിവിഷന്‍ പരമ്പരക്കുവേണ്ടി നടത്തിയ "എന്റെ കേരളം" ചരിത്രാനുഭവമാകുന്നതായി തോന്നും. സഞ്ചാര സാഹിത്യത്തിലെ വഴിവിട്ട യാത്രക്കാരന്‍ എന്ന് രവീന്ദ്രനെ വിശേഷിപ്പിക്കാം.

*
ഗീതാഞ്ജലി കൃഷ്ണന്‍ ദേശാഭിമാനി വാരിക 17 ജൂലൈ 2011
ദേശാടനങ്ങളെ പ്രണയിച്ചവന്‍
2 comments:
പതിനഞ്ച്, പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷം വടക്കുകിഴക്കന്‍ മേഖലയില്‍ വീണ്ടും യാത്ര ചെയ്യാനെത്തിയതായിരുന്നു രവീന്ദ്രന്‍ . പതിനഞ്ചു വര്‍ഷത്തെ ജരാനരകള്‍ ഗൗഹത്തിയിലെ പാന്‍ ബസാറില്‍ സൃഷ്ടിച്ച വ്യത്യാസങ്ങള്‍ . മലയാളിയായ പ്രഭാകരന്‍ നായരെന്നൊരാള്‍ അവിടെ "മലബാര്‍ ഹോട്ടല്‍" നടത്തുന്നുണ്ട്. രവീന്ദ്രന്‍ മുന്‍പ് അവിടെയാണ് തങ്ങിയിരുന്നത്. കലാപ കലുഷിതമായ അസം ഒരുപാട് മാറിപ്പോയി; പാന്‍ ബസാറും. എന്നിട്ടും, പുതിയതായി വന്ന ഒരു ഹോട്ടല്‍ കെട്ടിടത്തിന്റെ തണലില്‍ മലബാര്‍ ഹോട്ടല്‍ ദൃശ്യമാവുന്നു. വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്നു. ചായയുമായി വന്ന അസാമീസ് ചെറുപ്പക്കാരനോട് ഉടമസ്ഥന്റെ പേര് ചോദിച്ചു. "പ്രഭാകര്‍ ബറുവ" "ബറുവ എപ്പോള്‍ വരും?" "അടുക്കളയിലുണ്ട്". പിന്നെ ആ ചെറുപ്പക്കാരന്റെ അതിശയം അവഗണിച്ചുകൊണ്ട് രവീന്ദ്രന്‍ അടുക്കളയിലേക്കു നടന്നു. അവിടെ കൈലിയും ബനിയനുമായി നിന്ന് പ്രഭാകരന്‍ നായര്‍ വട ഉണ്ടാക്കുന്നു. നല്ല ഒന്നാന്തരം ഉഴുന്നുവട. സഹായിക്കാന്‍ ആരുമില്ല. കലാപത്തിന്റെ അശാന്തിയെത്തുടര്‍ന്ന് മലയാളികളായ എല്ലാ ജോലിക്കാരും നാട്ടിലേക്കു തിരിച്ചുപോയി. പ്രഭാകരന്‍ നായര്‍ കച്ചവടത്തിന്റെയും ജീവിതത്തിന്റെയും സംഭവ ബഹുലമായ ചാക്രിക സമാപ്തിയില്‍ . ഒരു ദിവസത്തേക്ക് കട പൂട്ടി പ്രഭാകരന്‍ നായര്‍ രവീന്ദ്രനേയും കൂട്ടി ഗൗഹത്തിയില്‍ കറങ്ങാനിറങ്ങി. പഴയ സൗഹൃദത്തിന്റെ ആഴം. അയാളുടെ വീടിന്റെ ഇരുപ്പു മുറിയുടെ ഭിത്തിയില്‍ രവീന്ദ്രന്റെ ഒരു പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ചില്ലിട്ട് തൂങ്ങുന്നു. അതുകണ്ട് പ്രഭാകരന്‍ നായരുടെ മുന്നില്‍ രവീന്ദ്രന് താന്‍ വല്ലാതെ ചെറുതാവുന്നതായി തോന്നുന്നു.
നന്ദി.
Post a Comment