Tuesday, August 17, 2010

നവലിബറലിസം ദേശീയ ഐക്യത്തിനു ഭീഷണി

മറ്റൊരു ഇന്ത്യന്‍ സ്വാതന്ത്ര്യദിനംകൂടി കടന്നുപോവുകയാണ്. സ്വാതന്ത്ര്യസമരത്തിന്റെ ഓര്‍മ്മപുതുക്കാന്‍ മാത്രമല്ല, ആറു ദശകത്തിലേറെക്കാലമായുള്ള സ്വതന്ത്ര ഇന്ത്യയുടെ അനുഭവങ്ങളുടെ നേട്ടകോട്ട വിശേഷണം നടത്താനുള്ള അവസരംകൂടിയാണത്. നേട്ടങ്ങളുടെ പട്ടികകളെന്നനിലയില്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് പലതുമുണ്ടാകും: ഉയര്‍ന്ന വളര്‍ച്ചാനിരക്കുകള്‍, ഫോര്‍ബ്‌സ് മാസികയുടെ ധനാഢ്യരുടെ ഇടയില്‍ സ്ഥാനംപിടിച്ച വ്യക്തികള്‍, രണ്ടു ദശകക്കാലം ഇടവിടാതെ പിന്തുടരുന്ന നവലിബറല്‍ നയങ്ങള്‍, ഈ നയങ്ങളുടെ ഫലമായി ജി-20 സമ്മേളനത്തില്‍ സ്ഥാനംപിടിക്കുന്ന ഇന്ത്യ-ഇങ്ങനെ പലതും. അവയ്‌ക്കുതാഴെ, ഇതേ നയങ്ങളുടെ ഫലമായി വീണടിയുന്ന കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ കഥകള്‍ മൂടിമറയ്‌ക്കപ്പെടും. കഴിഞ്ഞ ആറുദശകങ്ങളായി കാണാത്തവിധത്തില്‍, ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം ഇത്ര ഭീമാകാരമായി എങ്ങനെ വളര്‍ന്നുവന്നു എന്ന ചോദ്യവും അവഗണിക്കപ്പെടും.

ഇവയോടൊപ്പം അവഗണിക്കപ്പെടാവുന്ന മറ്റു ചോദ്യങ്ങളുമുണ്ട്. ഭൂമിശാസ്‌ത്രപരമായ ഏകകമെന്ന നിലയില്‍ ഇന്ത്യ നേരത്തെ നിലനിന്നുവെങ്കിലും, ഒരു ദേശീയ രാഷ്‌ട്രമെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ച കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിലാണ്. കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ കുത്തക സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍വന്ന കോണ്‍ഗ്രസിനു മാത്രമല്ല. സ്വാതന്ത്ര്യത്തിനുവേണ്ടിയും തുല്യ അവസരങ്ങള്‍ക്കും സാമൂഹ്യനീതിക്കും ജനാധിപത്യ അവകാശങ്ങള്‍ക്കുംവേണ്ടിയും പോരാടിയ ലക്ഷോപലക്ഷം ജനങ്ങള്‍ക്കവകാശപ്പെട്ടതാണിത്. പുന്നപ്രവയലാറും തെലങ്കാനയും തേഭാഗയുമടക്കമുള്ള കര്‍ഷകസമരങ്ങള്‍, മുംബൈയിലും അഹമ്മദാബാദിലും ദുര്‍ഗ്ഗാപ്പൂരിലും കൊല്‍കൊത്തയിലും നടന്ന തൊഴിലാളിസമരങ്ങള്‍, നാവികരുടെയും ആര്‍മിയുടെയും കലാപങ്ങള്‍, ആദിവാസികലാപങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പെടും. സ്‌ത്രീകളും ദളിതരും ആദിവാസികളുമടക്കം എല്ലാ ജനവിഭാഗങ്ങളും അണിനിരന്ന സമര പരമ്പരയാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. സ്വാതന്ത്ര്യം ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ആഗ്രഹങ്ങളുടെ പ്രതിഫലനമായിരുന്നു; മേല്‍തട്ടിലുള്ള കുറേ നേതാക്കള്‍ നടത്തിയ ചര്‍ച്ചകളുടെ മാത്രം സൃഷ്‌ടിയായിരുന്നില്ല.

മേല്‍ത്തട്ടിലെ നേതാക്കന്മാര്‍ ചര്‍ച്ചകളിലൂടെ സൃഷ്‌ടിച്ച അപകടങ്ങളില്‍നിന്ന് ഇന്ത്യ ഇനിയും വിമുക്തമായിട്ടില്ല. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വിഭജനം അത്തരത്തിലുള്ള ഒന്നായിരുന്നു. 1937ലെ ലെജിസ്ളേറ്റീവ് കൌണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇന്നത്തെ പാകിസ്ഥാന്‍ പ്രദേശം മുഴുവന്‍ കോണ്‍ഗ്രസ് തൂത്തുവാരിയിരുന്നു. പത്തുവര്‍ഷത്തിനകം മതദേശീയതയുടെ വിളയാട്ടത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ രൂപംകൊണ്ടു. 1947വരെ നിരവധി കര്‍ഷകസമരങ്ങള്‍ക്ക് ജന്മം നല്‍കിയ കിഴക്കന്‍ ബംഗാളും പാകിസ്ഥാനോടു ചേര്‍ന്നു. ഇപ്പോള്‍ കിഴക്കന്‍ ബംഗാള്‍ ബംഗ്ളാദേശായെങ്കിലും മതാധിപത്യം ഇന്നും തുടരുകയാണ്. ഈ വിഭജനം രൂപംനല്‍കിയ പ്രശ്‌നമാണ് കാശ്‌മീര്‍. 1948ല്‍ കാശ്‌മീര്‍ പ്രശ്‌നത്തില്‍ ഇടപെട്ട ഐക്യരാഷ്‌ട്രസഭ നിര്‍ദ്ദേശിച്ച ഹിതപരിശോധന ഷേഖ് അബ്‌ദുള്ളയും നെഹ്റുവും നടത്തിയ സംഭാഷണങ്ങളില്‍ ഫലത്തില്‍ ഇല്ലാതെയായി. ഇന്ന് സ്വതന്ത്രവും സമാധാനപരവുമായ ജീവിതംപോലും അസാധ്യമായവിധത്തില്‍ ഇന്ത്യന്‍ ദേശീയരാഷ്‌ട്രത്തിലെ ഒരു വ്രണമായി കാശ്‌മീര്‍ മാറിയിരിക്കുകയാണ്.

ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണം

മേല്‍തട്ടിലെ നേതാക്കള്‍ ജനഹിതം എത്രമാത്രം നിഷേധിച്ചുവെന്നതിന് വേറെയും ഉദാഹരണങ്ങള്‍ നിരത്താം. "ഉരുക്കുമനുഷ്യ''നായ സര്‍ദാര്‍ പട്ടേലിന്റെ നേതൃത്വത്തില്‍ നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനുമായി ചേര്‍ത്തപ്പോള്‍ രാജാക്കന്മാരുടെ താല്‍പര്യം പരിഗണിച്ച് അവയെ പ്രത്യേക സംസ്ഥാനങ്ങളാക്കി. അങ്ങനെ തിരുവിതാംകൂര്‍ കൊച്ചിയും ഹൈദരാബാദും പെപ്‌സുവും നിലവില്‍വന്നു. പഴയ ബ്രിട്ടീഷ് പ്രവിശ്യകളില്‍ പലതും അതേപോലെ സംസ്ഥാനങ്ങളായി. യുണൈറ്റഡ് പ്രോവിന്‍സസ് ഉത്തര്‍പ്രദേശും സെന്‍ട്രല്‍ പ്രോവിന്‍സസ് മദ്ധ്യപ്രദേശുമാകുമ്പോള്‍ പേര് ഹിന്ദിയിലാക്കിയതു മാത്രമായിരുന്നു വ്യത്യാസം. പിന്നീട് ഭാഷാ സംസ്ഥാനങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ യുക്തിസഹമായ വിഭജനത്തിനുമുള്ള നിരവധി സമരങ്ങള്‍ക്കുശേഷമാണ് 1956ല്‍ ഭാഷാ സംസ്ഥാനങ്ങളുണ്ടാകുന്നത്. ഐക്യകേരള പ്രസ്ഥാനം, തെലങ്കാനാ സമരം, വിശാലാന്ധ്രാ പ്രസ്ഥാനം, മഹാഗുജറാത്ത് പ്രസ്ഥാനം, പെപ്‌സുവില്‍ നടന്ന സമരങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പെടുന്നു. ഔപചാരിക ചരിത്രം സംസ്ഥാന പുനര്‍നിര്‍ണയത്തിനായി ഗവണ്‍മെന്റ് നിയമിച്ച ചില കമ്മറ്റികളുടെ കഥയാണ് പറയുന്നത്. ഇതിനുവേണ്ടി നടന്ന ദേശീയവിഭാഗങ്ങളുടെ സമരത്തിന്റെ കഥ പറയുന്നില്ല. പലപ്പോഴും സമരചരിത്രം പോട്ടി ശ്രീരാമുലുവിന്റെ ജീവത്യാഗത്തിലൊതുങ്ങുന്നു.

ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണം അന്നത്തെ ബൂര്‍ഷ്വാ രാഷ്‌ട്രീയത്തിന്റെ ഗുണപരമായ വശങ്ങളില്‍നിന്ന് രൂപംകൊള്ളുന്നതാണ്. ഒരു പ്രദേശത്തിന്റെ ഭൂമിശാസ്‌ത്രം, ഭാഷ, സംസ്‌ക്കാരം, സാമ്പത്തിക-സാമൂഹ്യ സവിശേഷതകള്‍, ജീവിതരീതികള്‍ എന്നിവയെ പുരസ്‌ക്കരിച്ചുള്ള പ്രാദേശിക വികസനതന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്നത് ഒരു പൊതു കാഴ്‌ചപ്പാടായിരുന്നു. ഗാന്ധിയന്‍-മാര്‍ക്‌സിസ്റ്റ് സമീപനങ്ങള്‍ തമ്മില്‍ നിരവധി കാര്യങ്ങളില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ സമാനമായ നിലപാട് കൈക്കൊണ്ടു. വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം, സാമൂഹ്യസുരക്ഷ, കാര്‍ഷിക പരിഷ്‌ക്കാരങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ സംസ്ഥാനങ്ങളുടെ പരിധിയിലായതും പ്രാദേശിക വികസനത്തില്‍ ഭാഷാ സംസ്ഥാനങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചു. കേരളത്തിന് സ്വതന്ത്രമായ ഭൂപരിഷ്‌ക്കാരനിയമങ്ങളും വിദ്യാഭ്യാസ പരിഷ്‌ക്കാരവും കൊണ്ടുവരാനായത് ഈ സാഹചര്യങ്ങളിലാണ്. കേന്ദ്ര നയത്തില്‍നിന്ന് വേറിട്ട ഒരു ഭാഷാനയം അംഗീകരിച്ച തമിഴ്‌നാടിനും വികസനത്തിലും സാംസ്‌ക്കാരിക വളര്‍ച്ചയിലും സ്വന്തം സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞു.

അസന്തുലിതാവസ്ഥകളുടെ വളര്‍ച്ച

ഭാഷാ സംസ്ഥാനങ്ങളെല്ലാം സാമൂഹ്യവും സാമ്പത്തികവുമായ ഏകകങ്ങളായിരുന്നില്ല. അവയില്‍ ചില ഭാഗങ്ങള്‍ സാമ്പത്തികമായി ഉയര്‍ന്നുനിന്നപ്പോള്‍ മറ്റു ചില പ്രദേശങ്ങള്‍ പിന്നോട്ടുപോയി. മഹാരാഷ്‌ട്രയിലെ വിദര്‍ഭ, ആന്ധ്രാപ്രദേശില്‍ വടക്കന്‍ ആന്ധ്ര (നൈസാമാബാദ്, ആദിലബാദ് ജില്ലകള്‍), മരുഭൂപ്രദേശമായ പടിഞ്ഞാറന്‍ രാജസ്ഥാന്‍, ഗുജറാത്തിന്റെ തെക്കുഭാഗം തുടങ്ങിയവ ഇന്നും ഉദാഹരണങ്ങളാണ്. ഒറീസ, ബീഹാര്‍ സംസ്ഥാനങ്ങള്‍ ദാരിദ്ര്യത്തിന്റെയും ഫ്യൂഡല്‍ തേര്‍വാഴ്‌ചയുടെയും ഉദാഹരണങ്ങളായി നിലനിന്നു. കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കീഴില്‍ ആവിഷ്‌ക്കരിക്കപ്പെട്ട ബൂര്‍ഷ്വാ ഭൂപ്രഭു വികസനതന്ത്രങ്ങള്‍ പ്രാദേശിക അസന്തുലിതാവസ്ഥകളെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്‌തത്.

സമഗ്രമായ ഭൂപരിഷ്‌ക്ക്കാരത്തിന്റെയും കാര്‍ഷിക പരിഷ്‌ക്കാരത്തിന്റെയും അഭാവമായിരുന്നു ഇവയില്‍ പ്രധാനപ്പെട്ടത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഭൂപ്രഭുക്കളുടെ പാര്‍ട്ടിയായി മാറിയ കോണ്‍ഗ്രസ് അവര്‍ക്കെതിരായി ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. തെലങ്കാനാ സമരത്തിന്റെ ഭൂമിയായ ആന്ധ്രയില്‍ പിന്നീട് കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ സ്വീകരിച്ച കര്‍ഷകവിരുദ്ധ നിലപാടുകള്‍ ഉദാഹരണമായിരുന്നു. വിനോബാഭാവേയുടെ ഭൂദാനപ്രസ്ഥാനമായിരുന്നു കര്‍ഷകരെ തൃപ്‌തിപ്പെടുത്താന്‍ ഈ ഗവണ്‍മെന്റുകള്‍ കണ്ടെത്തിയ മാര്‍ഗ്ഗം. അതാണെങ്കില്‍ പരാജയപ്പെടുകയും ചെയ്‌തു. പല പ്രദേശങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൈക്കൊണ്ട ഗ്രാമവികസനതന്ത്രങ്ങളും വിജയിച്ചില്ല. അന്‍പതുകളുടെ അവസാനത്തില്‍ രൂപംകൊണ്ട ആദ്യകാല പഞ്ചായത്തുകളുടെയും സ്ഥിതി വ്യത്യസ്‌തമായിരുന്നില്ല. ഭൂപരിഷ്‌ക്കാരങ്ങള്‍ നടത്തി വ്യത്യസ്‌തമായ പാത പിന്തുടര്‍ന്നത് കേരളം മാത്രമായിരുന്നു. അന്നത്തെ ഗവണ്‍മെന്റിനെ 'വിമോചനസമരം' നടത്തി അട്ടിമറിക്കുന്നതില്‍ ബൂര്‍ഷ്വാ-ഭൂപ്രഭു ശക്തികള്‍ വിജയിക്കുകയും ചെയ്‌തു.

ഭൂപരിഷ്‌ക്കാരങ്ങളുടെ അഭാവത്തില്‍ ഉരുണ്ടുകൂടിയ പ്രശ്‌നങ്ങള്‍ അറുപതുകളുടെ മദ്ധ്യത്തില്‍ കാര്‍ഷിക പ്രതിസന്ധിയായി മാറി. കാര്‍ഷിക പ്രതിസന്ധി കര്‍ഷക ജനസാമാന്യത്തെ മാത്രമല്ല ദരിദ്രവല്‍ക്കരിച്ചത്. ബൂര്‍ഷ്വാ വികസനത്തിന്റെ പങ്കുപറ്റാത്ത ഗോത്ര സമൂഹങ്ങളും ദളിതരും സ്‌ത്രീകളും ഭാഷാ-മതന്യൂനപക്ഷങ്ങളുമടങ്ങുന്ന ഇന്ത്യന്‍ ജനതയിലെ ബഹുഭൂരിപക്ഷംപേരും ദരിദ്രവല്‍ക്കരിക്കപ്പെട്ടു. ഇതിന്റെ ഫലമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗോത്രവിഭാഗങ്ങളുടെ സമരങ്ങള്‍ വളര്‍ന്നുവന്നു. മത ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിനെതിരായി തിരിഞ്ഞു. കേരളത്തില്‍ മുസ്ളിംലീഗും കേരള കോണ്‍ഗ്രസും കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഐക്യമുന്നണിയില്‍ വന്നത് ഇക്കാലത്താണ്. വളര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭങ്ങളെ നേരിടാന്‍ കോണ്‍ഗ്രസിന് ഒരു റാഡിക്കല്‍മുഖം സ്വീകരിക്കേണ്ടിവന്നു. ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ 'പുരോഗമനാശയങ്ങള്‍' നടപ്പില്‍ വന്ന കാലഘട്ടമായിരുന്നു അത്.

അപ്പോഴും ഉല്‍പാദനബന്ധങ്ങളില്‍ അടിസ്ഥാനമാറ്റങ്ങളുണ്ടാക്കാന്‍ സഹായിക്കുന്ന പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായില്ല. ഭൂപരിഷ്‌ക്കരണം നടപ്പിലായത് കേരളത്തില്‍ മാത്രമാണ്. മറ്റു സംസ്ഥാനങ്ങളില്‍ കാര്‍ഷികോല്‍പാദനം മെച്ചപ്പെടുത്തുന്ന 'ഹരിതവിപ്ളവ' തന്ത്രങ്ങളാണ് നടപ്പിലായത്. ഇതിന്റെ ഫലമായി ഇന്ത്യ ഭക്ഷ്യ സ്വയംപര്യാപ്‌തത കൈവരിച്ചുവെന്നത് നേരാണ്. പക്ഷേ, കാര്‍ഷികോല്‍പന്നങ്ങള്‍ വിതരണംചെയ്യുന്നതിലുള്ള ഭീമമായ അസന്തുലിതാവസ്ഥകള്‍ നിലനിന്നു. ബാങ്ക് ദേശസാല്‍ക്കരണവും കാര്‍ഷികലോണുകളുടെ ഉദാരമായ വിതരണവും ലക്ഷ്യത്തിലെത്തിയില്ല. കാര്‍ഷികോല്‍പാദന ബന്ധങ്ങളില്‍ മാറ്റംവരാത്ത സാഹചര്യങ്ങളില്‍ ലോണുകള്‍ വിനിയോഗിച്ചത് ഭൂപ്രഭുക്കളും മറ്റു ജോലികള്‍ ചെയ്യുന്ന 'ഞായറാഴ്‌ച' കര്‍ഷകരുമായിരുന്നു. ഇതേ സാഹചര്യങ്ങള്‍തന്നെ ഇന്ത്യയിലെ കുത്തക വ്യവസായങ്ങളെ മുരടിപ്പിലേക്കുനയിക്കുകയും നാണയപ്പെരുപ്പവും വിലക്കയറ്റവും ജനജീവിതത്തെ താറുമാറാക്കുകയും ചയ്‌തു. ഇവ മൂലമുണ്ടായ ജനകീയ പൊട്ടിത്തെറികളെ ഭരണകൂടം നേരിട്ടത് അടിയന്തിരാവസ്ഥയുടെ പേരിലുള്ള അമിതാധികാര പ്രയോഗത്തിലൂടെയാണ്.

ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണത്തിലൂടെ ഉയര്‍ന്നുവന്ന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ ഭരണകൂടം പരാജയപ്പെട്ടതായി ഇതില്‍നിന്നു കാണാം. ഭൂപരിഷ്‌ക്കാരത്തില്‍ മാത്രമല്ല, സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം, സാമൂഹ്യവും സാമ്പത്തികവും രാഷ്‌ട്രീയവുമായ തുല്യനീതി നടപ്പിലാക്കല്‍, നീതിയുക്തമായ വിതരണ സമ്പ്രദായം ഉറപ്പുവരുത്തല്‍, തുല്യജോലിക്ക് തുല്യവേതനം ഉറപ്പുവരുത്തല്‍, ജാതീയവും ലിംഗപരവുമായ അസമത്വങ്ങളും അയിത്തവും ഇല്ലായ്‌‌മചെയ്യല്‍, ന്യൂനപക്ഷങ്ങളുടെ ജീവിതാവകാശങ്ങള്‍ ഉറപ്പുവരുത്തല്‍ തുടങ്ങിയ ഭരണഘടനയില്‍ നിര്‍ദ്ദിഷ്‌ടമായ ബാദ്ധ്യതകള്‍പോലും നടപ്പില്‍ വരുത്തുന്നതില്‍ ഭരണകൂടം പരാജയപ്പെടുകയാണ് ചെയ്‌തത്. അതായത് ഫ്യൂഡല്‍വിരുദ്ധ ബൂര്‍ഷ്വാലിബറല്‍ ആശയങ്ങളുടെയോ കെയ്ന്‍സിയന്‍ സിദ്ധാന്തത്തിലധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയുടെയോ സാധ്യതകള്‍ പ്രയോജനപ്പെടുത്തി മുതലാളിത്ത പരിവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ അന്നത്തെ ഭരണകൂടത്തിനു കഴിഞ്ഞില്ല. അടിയന്തിരാവസ്ഥ ഒരര്‍ത്ഥത്തില്‍ മുതലാളിത്തത്തിന്റെ കുറ്റസമ്മതമായിരുന്നു. അന്നത്തെ ലിബറല്‍ ഘടനയിലേക്ക് തിരിച്ചുപോകാന്‍ പിന്നീട് ബൂര്‍ഷ്വാ ഭരണകൂടത്തിന് കഴിഞ്ഞിട്ടുമില്ല. അതേസമയം, അന്നു സൃഷ്‌ടിക്കപ്പെട്ട അസന്തുലിതാവസ്ഥകള്‍ ഇന്ന് ഇന്ത്യന്‍ ദേശീയ രാഷ്‌ട്രത്തെ കാര്‍ന്നുതിന്നുകയാണ്.

നവലിബറലിസത്തിലേക്കുള്ള വ്യതിയാനം

നവലിബറലിസത്തിലേക്കുള്ള വ്യതിയാനത്തെക്കുറിച്ചുള്ള ചര്‍ച്ച ആവര്‍ത്തിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല. വ്യതിയാനം സൃഷ്‌ടിച്ച ഗൌരവതരവും ഏറെ പ്രസക്തവുമായ വൈരുദ്ധ്യത്തെക്കുറിച്ചു മാത്രമാണ് ഇവിടെ അന്വേഷിക്കുന്നത്. അതിനുമുമ്പുള്ള കാലഘട്ടം സൃഷ്‌ടിച്ച അസന്തുലിതാവസ്ഥകളാണ് അടിയന്തിരാവസ്ഥയ്‌ക്കുശേഷം കോണ്‍ഗ്രസ് ഭരണത്തിന്റെ പതനത്തിലേക്കും ജനതാപാര്‍ടിയുടെ വരവിലേക്കും നയിച്ചത്. ജനതാപാര്‍ടി യഥാര്‍ത്ഥത്തില്‍ ഒരു വ്യവസ്ഥാപിത ബൂര്‍ഷ്വാ പാര്‍ടിയായിരുന്നില്ല. വിവിധ സംസ്ഥാനങ്ങളില്‍ രൂപംകൊണ്ട കോണ്‍ഗ്രസ് വിരുദ്ധ പ്രാദേശിക മുന്നണികളുടെയും ഹൈന്ദവ ഭൂരിപക്ഷ വര്‍ഗീയതയുടെയും കൂട്ടുമുന്നണിയായിരുന്നു. അതിനുനേതൃത്വംകൊടുത്ത (സിന്‍ഡിക്കേറ്റ്) കോണ്‍ഗ്രസുകാര്‍ ബൂര്‍ഷ്വാ - ഭൂപ്രഭുവര്‍ഗ സ്വഭാവം നിലനിര്‍ത്തുന്നതില്‍ വിജയിക്കുകയും ചെയ്‌തു. അതുകൊണ്ടുതന്നെ ജനതാപാര്‍ടി (മുന്നണി) തകരുന്നതിന് ഏറെ കാലതാമസമുണ്ടായില്ല. ഹൈന്ദവ വര്‍ഗീയകക്ഷി ആദ്യംതന്നെ വേറിട്ടുപോരുകയും സ്വതന്ത്രമായ പാത പിന്തുടരുകയും ചെയ്‌തു. തുടര്‍ന്ന് മറ്റു പ്രാദേശിക മുന്നണികളും സ്വതന്ത്രമാകുകയും ജനതാപരീക്ഷണം അവസാനിക്കുകയും ചെയ്‌തു.

ഇവിടെയാണ് മുമ്പ് സൃഷ്‌ടിക്കപ്പെട്ട അസന്തുലിതാവസ്ഥകള്‍ പുറത്തുവരുന്നത്. പ്രാദേശിക അസന്തുലിതാവസ്ഥകളുടെ ഭാഗമായി അവഗണിക്കപ്പെട്ട ആസാം മുതലായ പ്രാന്തപ്രദേശങ്ങളിലും നിരവധി ഗോത്ര സമൂഹങ്ങളിലും സമരങ്ങള്‍ വളര്‍ന്നുവന്നു. ഗുജറാത്ത്, മഹാരാഷ്‌ട്ര, ബീഹാര്‍, പഞ്ചാബ് മുതലായ പ്രദേശങ്ങളിലും സമരങ്ങള്‍ വ്യാപിച്ചു. അവയില്‍ ആസാമിലും പഞ്ചാബിലും ഇത്തരം സമരങ്ങള്‍ പ്രത്യക്ഷമായ വിഘടന വാദമായി മാറി. കാശ്‌മീരിലും വിഘടനവാദം പ്രത്യക്ഷപ്പെട്ടു. ആന്ധ്രയില്‍ ന‌ക്‌സലൈറ്റുകള്‍ സായുധ കലാപങ്ങളിലേക്കു നീങ്ങി. ത്രിപുരയില്‍ ഗോത്രവര്‍ഗ വിഘടനവാദം പ്രത്യക്ഷപ്പെട്ടതും ഇക്കാലത്താണ്. ബംഗാളിന്റെ വടക്കുഭാഗത്ത് ഗൂര്‍ഖാലാന്‍ഡ് വാദവും ബീഹാര്‍/ഒറീസ പ്രദേശങ്ങളില്‍ ഝാര്‍ഖണ്ഡ് വാദവും ശക്തിപ്പെട്ടു.

ഇത്തരം സമരങ്ങളെയും വിഘടനവാദ രൂപങ്ങളെയും ഗവണ്‍മെന്റ് നേരിട്ടത് കേന്ദ്രീകരണത്തിലൂടെയാണ്. നവലിബറലിസത്തിന്റെ ഭാഗമായുള്ള 'ഘടനാപരമായ പരിവര്‍ത്തന''ത്തിലൂടെയും തീരുമാനങ്ങളെടുക്കുന്നതിലുള്ള കേന്ദ്രീകരണത്തിലൂടെയും അനുക്രമമായി സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്‌ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്. കേന്ദ്ര പദ്ധതികളുടെ എണ്ണം അതിവേഗത്തില്‍ വര്‍ദ്ധിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം മുതലായ സംസ്ഥാന ഗവണ്‍മെന്റിന്റെ പരിധിയില്‍പ്പെട്ട വിഷയങ്ങളില്‍പോലും നിരവധി കേന്ദ്രപദ്ധതികള്‍ നിലവില്‍വന്നു. കേന്ദ്ര ഏജന്‍സികളെയും പട്ടാളത്തെയും പൊലീസിനെയുമുപയോഗിച്ച് പല സമരങ്ങളും അടിച്ചമര്‍ത്തപ്പെട്ടു. ജനങ്ങള്‍ക്ക് ധനസഹായവും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കപ്പെടുകയും അതിനുള്ള നിര്‍വഹണ ഏജന്‍സികളായി പഞ്ചായത്തുകളെ പ്രയോജനപ്പെടുത്തുകയും ചെയ്‌തു.

ഇവിടെയാണ് രാഷ്‌ട്രീയമായ പുതിയ വൈരുദ്ധ്യം പ്രത്യക്ഷപ്പെടുന്നത്. പ്രാദേശികമായ അസന്തുലിതാവസ്ഥകളെയും അതു സൃഷ്‌ടിക്കുന്ന പ്രാദേശിക പ്രക്ഷോഭങ്ങളെയും കൈകാര്യംചെയ്യേണ്ടത് വര്‍ദ്ധിച്ച ജനാധിപത്യവല്‍ക്കരണത്തിലൂടെയും അധികാര വികേന്ദ്രീകരണത്തിലൂടെയുമാണ്. പ്രാദേശിക ജനതയുടെ പ്രശ്‌നങ്ങള്‍ കൈകാര്യംചെയ്യാന്‍ അവരെത്തന്നെ പ്രാപ്‌തരാക്കുകയും അതിനാവശ്യമായ സ്വയം നിര്‍ണായകാവകാശം അവര്‍ക്ക് നല്‍കുകയുമാണ് വേണ്ടിയിരുന്നത്. ഈ കാര്യത്തില്‍ വിജയിച്ചത് ഇടതുപക്ഷ സര്‍ക്കാരുകളാണ്. ത്രിപുരയില്‍ വളര്‍ന്നുവന്ന വിഘടനവാദത്തെ നിയന്ത്രിക്കുന്നതില്‍ അവിടത്തെ സര്‍ക്കാര്‍ വിജയിച്ചത് ഗോത്രവര്‍ഗ സ്വയംഭരണ കണ്‍സിലുകള്‍ സ്ഥാപിച്ചാണ്. പശ്ചിമബംഗാളിലെ ഡാര്‍ജിലിങ് പ്രവിശ്യയിലും ഇത്തരത്തിലുള്ള കൌണ്‍സില്‍ നിലവില്‍വന്നു. പക്ഷേ, ഈ മാതൃക അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടാക്കിയില്ല. പിന്നീട് ഝാര്‍ഖണ്ഡ്, ഛത്തീസ്‌ഗഢ്, ഉത്തരാഞ്ചല്‍ മുതലായ സംസ്ഥാനങ്ങള്‍ നിലവില്‍വന്നുവെങ്കിലും സ്ഥിതി വിശേഷം ആകെ മാറിക്കഴിഞ്ഞിരുന്നു.

ഇതേ വിധത്തിലുള്ള കേന്ദ്രീകരണനയങ്ങളിലൂടെയാണ് ഇന്ത്യയില്‍ നവലിബറല്‍ ഉദാരവല്‍ക്കരണവും അടിച്ചേല്‍പിക്കപ്പെട്ടത്. പാര്‍ലമെന്റിനെപ്പോലും മറികടന്നുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ഉദാരവല്‍ക്കരണം നടപ്പിലാക്കുക, അതുകൊണ്ടുണ്ടാകാവുന്ന തൊഴില്‍ കുഴപ്പങ്ങളും അസംതൃപ്‌തിയും പരിഹരിക്കാന്‍ നിരവധി കേന്ദ്ര ധനസഹായ പദ്ധതികള്‍ നിര്‍ദ്ദേശിക്കുക, അവ നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകളെയും പഞ്ചായത്തുകളെയും ഏല്‍പിക്കുക എന്ന തന്ത്രമാണ് ആവിഷ്‌ക്കരിക്കപ്പെട്ടത്. ഉദാരവല്‍ക്കരണത്തിനുള്ള സാമൂഹ്യ സുരക്ഷാ കവചമായാണ് ത്രിതല പഞ്ചായത്തുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടതും പഞ്ചായത്ത്-നഗരപാലികാ നിയമം നിലവില്‍വരുന്നതു. ഉദാരവല്‍ക്കരണം സൃഷ്‌ടിക്കാവുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരത്തിലുള്ള സുരക്ഷാകവചം ആവശ്യമായിരുന്നു. തികച്ചും കേന്ദ്രീകൃതമായ ഉദാരവല്‍ക്കരണനയത്തിലെ ഏക ജനാധിപത്യഘടകവും പഞ്ചായത്ത്രാജ് സംവിധാനമായിരുന്നു. പക്ഷേ, അതിന്റെ ജനാധിപത്യസ്വഭാവം തിരിച്ചറിഞ്ഞ് ബഹുജന മുന്നേറ്റത്തിന്റെയും സാമൂഹ്യാനുകൂല്യങ്ങളുടെ വിതരണത്തിന്റെയും ഉപാധിയായി മാറ്റുന്നതില്‍ വിജയിച്ചത് ഇടതുപക്ഷ സര്‍ക്കാരുകള്‍ മാത്രമായിരുന്നു. കേരളത്തിലെ ജനകീയാസൂത്രണം അതിന്റെ മകുടോദാഹരണമാണ്. മറ്റുള്ള സംസ്ഥാനങ്ങളില്‍ പഞ്ചായത്ത്രാജ് സംവിധാനം പേരിന് നടപ്പില്‍ വന്നുവെന്നല്ലാതെ നിലവിലുള്ള അസന്തുലിതാവസ്ഥകള്‍ പരിഹരിക്കുന്നതില്‍ ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല.

നവലിബറല്‍ രാഷ്‌ട്രീയവും ദേശീയ വിഭാഗങ്ങളും

ഇന്ന് നവലിബറല്‍ സമ്പദ്ഘടനയെയോ രാഷ്‌ട്രീയത്തെയോ കുറിച്ച് കാര്യമായ അഭിപ്രായ വ്യത്യാസങ്ങള്‍ ബൂര്‍ഷ്വാ ഭൂപ്രഭുരാഷ്‌ട്രീയ പാര്‍ടികളിലില്ല. നവലിബറലിസത്തിന്റെ ഗുണഭോക്താക്കള്‍ ആരാകണമെന്നതിനെ സംബന്ധിച്ച ചില അഭിപ്രായ വ്യത്യാസങ്ങളാണ് നിലനില്‍ക്കുന്നത്. അത് ഭൂരിപക്ഷ ഹിന്ദുക്കളാകണമെന്നും ന്യൂനപക്ഷങ്ങളും "കപട'' സെക്കുലര്‍ വിഭാഗങ്ങളും കൂടി സ്വന്തം അവകാശം തട്ടിയെടുക്കുകയാണെന്നുമുള്ളതില്‍ ഹിന്ദുത്വവാദികള്‍ക്ക് ഒരു സംശയവുമില്ല. ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ദളിതര്‍, സ്‌ത്രീകള്‍ തുടങ്ങിയവര്‍ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി അതുപോലുള്ള വാദങ്ങള്‍ ഉയര്‍ത്തുന്നു. ഈ വാദങ്ങള്‍ സമര്‍ത്ഥിക്കുന്നതിനായി ജനസംഖ്യയിലെ വ്യത്യാസങ്ങള്‍, സാമൂഹ്യമര്‍ദ്ദന രൂപങ്ങളുടെ ചരിത്രപരത, ഇന്ന് നിലനില്‍ക്കുന്ന മര്‍ദ്ദന പീഡനരൂപങ്ങളും അസന്തുലിതാവസ്ഥകളും തുടങ്ങിയവയെല്ലാം ഉപയോഗിക്കപ്പെടുന്നു. ഈ വാദങ്ങള്‍ക്കെല്ലാം ബൂര്‍ഷ്വാ സാമൂഹ്യശാസ്‌ത്ര സിദ്ധാന്തങ്ങളുടെ ശക്തമായ പിന്‍ബലവുമുണ്ട്. നവലിബറല്‍ സമ്പദ്ഘടനയെയോ അത് ഇന്ത്യയില്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന അധികാര രാഷ്‌ട്രീയ ഘടനയെയോ ചോദ്യംചെയ്യുന്നതിനുപകരം, അധികാരബന്ധങ്ങളെ കേവലവും രൂപപരവുമായി കാണുകയും അവയുടെ അടിസ്ഥാനത്തില്‍ സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുകയുമാണ് നവലിബറല്‍ പ്രതിരോധ പ്രസ്ഥാനങ്ങളുടെ യുക്തി. ഇവിടെയാണ് വനവാസി/ആദിവാസി, ബ്രാഹ്മണന്‍/ദളിതന്‍, ഭൂരിപക്ഷം, ന്യൂനപക്ഷം, പുരുഷന്‍/ സ്‌ത്രീ/ ലിംഗന്യൂനപക്ഷങ്ങള്‍, മുഖ്യധാര/പാര്‍ശ്വധാര മുതലായ ദ്വന്ദ്വങ്ങള്‍ (അല്ലെങ്കില്‍ ത്രിത്വങ്ങള്‍) രാഷ്‌ട്രീയ ചര്‍ച്ചകളില്‍ സ്ഥാനം പിടിക്കുന്നത്. മുതലാളികളും തൊഴിലാളികളും, ഭരണകൂടവും ജനങ്ങളും തുടങ്ങിയ വൈരുദ്ധ്യങ്ങള്‍ അവയിലൊന്നുമാത്രമായി തീരുന്നു. ഇന്ന് ബൂര്‍ഷ്വാരാഷ്‌ട്രീയ പാര്‍ട്ടികളില്‍ നല്ലൊരു ഭാഗവും ഇവയില്‍ ഏതെങ്കിലും ദ്വന്ദ്വത്തിന്റെ അവകാശങ്ങളില്‍ കേന്ദ്രീകരിക്കുന്നവയാണ്. കേരളത്തിലെ മുസ്ളീംലീഗും കേരള കോണ്‍ഗ്രസും, ബഹുജന്‍ സമാജ്‌പാര്‍ടി, ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും രാഷ്‌ട്രീയകക്ഷികള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇവ കൂടാതെ പ്രാദേശികവാദത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ഡിഎംകെ, തെലുഗുദേശം, എജിപി, അകാലിദള്‍ തുടങ്ങിയവയും നവലിബറല്‍ വ്യതിയാനത്തെ എതിര്‍ക്കുന്നില്ല. ഇടതുപക്ഷത്തിനും ചില സ്വതന്ത്രഗ്രൂപ്പുകള്‍ക്കും ബുദ്ധിജീവികള്‍ക്കും ഒഴികെ ഇന്ന് നവലിബറലിസം നമ്മുടെ രാഷ്‌ട്രീയ ബൌദ്ധിക മേഖലകളില്‍ പൊതുവെ സ്വീകാര്യമാണ്. അതിന്റെ ആനുകൂല്യങ്ങളുടെ വിതരണത്തിന്റെ കാര്യത്തിലാണ് അഭിപ്രായവ്യത്യാസങ്ങളുള്ളത്.

ഈ സാഹചര്യങ്ങളില്‍ ദേശീയ വിഭാഗങ്ങളുടെയും പ്രാദേശിക അസന്തുലിതാവസ്ഥകളുടെയും പ്രശ്‌നം ഗൌരവത്തില്‍ ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ നവലിബറലിസം നടപ്പിലാകുന്നത് രാഷ്‌ട്രീയ കേന്ദ്രീകരണത്തിലൂടെയാണ്. പലപ്പോഴും പാര്‍ലമെന്റിനെപ്പോലും മറികടന്നുകൊണ്ടുള്ള ഉത്തരവുകളിലൂടെയാണ് അത് നടപ്പിലാകുന്നത്. വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങള്‍, ആസിയാന്‍ കരാര്‍, ബൌദ്ധികസ്വത്തവകാശത്തില്‍ വന്ന മാറ്റങ്ങള്‍, പ്രത്യേക സാമ്പത്തിക മേഖലകള്‍, പശ്ചാത്തല സൌകര്യങ്ങളുടെ വികാസം, "പൊതു-സ്വകാര്യ പങ്കാളിത്ത രൂപങ്ങള്‍'' തുടങ്ങിയവയെല്ലാം നടപ്പിലാകുന്നത് കേന്ദ്രീകൃതമായാണ്. ഏറ്റവുമവസാനമായി "നവരത്ന'' കമ്പനികളും ഓഹരി വിറ്റഴിക്കല്‍ പ്രക്രിയക്ക് വിധേയമാകുന്നു. ഇവയിലെല്ലാം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് പരിമിതമായ വിലപേശല്‍ കഴിവുകള്‍ മാത്രമേയുള്ളു. ഇടതുപക്ഷ സര്‍ക്കാരുകള്‍ ഒഴികെ മറ്റുള്ള പല സംസ്ഥാന ഗവണ്‍മെന്റുകളും "കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി'' എന്നമട്ടില്‍ പ്രവര്‍ത്തിക്കുന്നവയാണ്. നവലിബറല്‍ നയങ്ങള്‍ ഒരു കൂസലുംകൂടാതെ നടപ്പിലാക്കുകയും അവയെ ജനപ്രിയ വാചക കസര്‍ത്തില്‍ മൂടിപ്പൊതിയുകയുമാണ് ഇത്തരം സര്‍ക്കാരുകള്‍ ചെയ്യുന്നത്.

ഇത്തരം രാഷ്‌ട്രീയ പ്രയോഗത്തിന്റെ ദുരന്തഫലങ്ങള്‍ ഏറ്റവും പ്രകടമാകുന്നത് പുതിയതായി രൂപംകൊണ്ട സംസ്ഥാനങ്ങളിലാണ്. എഴുപതുകളിലും എണ്‍പതുകളിലുമായി വളര്‍ന്നുവന്ന ഗോത്രവര്‍ഗ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ഛത്തീസ്‌ഗഢ്, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ രൂപംകൊണ്ടത്. ഇന്ത്യയില്‍ത്തന്നെ ഏറ്റവും പിന്നോക്ക പ്രദേശങ്ങള്‍ സ്ഥിതിചെയ്യുന്നത് ഈ സംസ്ഥാനങ്ങളിലും തൊട്ടയല്‍പക്കത്തുള്ള ഒറീസയിലും മഹാരാഷ്‌ട്രയിലുമാണ്. എന്‍ഡിഎ ഭരണകാലത്ത് രൂപംകൊണ്ട ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ഭരിച്ചുവെങ്കിലും വ്യക്തമായ പ്രാദേശിക വികസനനയം ആവിഷ്‌ക്കരിക്കാനോ അവിടത്തെ ഗോത്രവര്‍ഗ്ഗങ്ങളുടെയും സാധാരണജനങ്ങളുടെയും ജീവിതവൃത്തി ഉറപ്പുവരുത്താനോ കഴിഞ്ഞില്ല. അതേസമയം, അവിടെ സമൃദ്ധമായ ഖനിജവിഭവങ്ങളിലേക്കു കടന്നുകയറാന്‍ കുത്തകകള്‍ക്ക് സര്‍വ്വതന്ത്ര സ്വാതന്ത്ര്യം നല്‍കി. അവിടത്തെ ഭൂമി മുഴുവന്‍ ഭൂമാഫിയകളുടെയും കോണ്‍ട്രാക്‌ടര്‍മാരുടെയും കീഴില്‍വന്നു. സ്വന്തം ഭൂമികളില്‍നിന്നപോലും കുടിയിറക്കപ്പെടുകയും കോണ്‍ട്രാക്‌ടര്‍മാരുടെ സായുധ ഗുണ്ടാസംഘങ്ങളുടെ അക്രമങ്ങള്‍ക്കിരയാവുകയും ചെയ്‌ത തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും അടിസ്ഥാന ജീവിത സുരക്ഷപോലും ലഭിച്ചില്ല. നിയമപരമായ വേതനംപോലും കോണ്‍ട്രാക്‌ടര്‍മാരും ഗുണ്ടകളും അപഹരിക്കുന്ന സ്ഥിതിയാണുണ്ടായത്. ഈ അവസ്ഥയിലാണ് മാവോയിസ്‌റ്റുകള്‍ ഇടപെടുന്നതും ആദിവാസികളെ സായുധരാക്കി അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും. ഇതേ മാവോയിസ്‌റ്റുകളെ സ്വന്തം ഇടതുപക്ഷവിരുദ്ധ അജണ്ട നടപ്പിലാക്കുന്നതിന് മമതാ ബാനര്‍ജിയും ഉപയോഗിക്കുന്നു. ഇവിടെ മാവോയിസ്‌റ്റുകളുടെ സായുധമുറകള്‍ക്ക് നീതീകരണമില്ല. ഇടതുപക്ഷ വിരുദ്ധ വാചകക്കസര്‍ത്ത് ഒഴികെ അവരുടെ ലക്ഷ്യമെന്തെന്ന് വ്യക്തമായി പറയാനോ സ്വത്വരാഷ്‌ട്രീയത്തില്‍നിന്ന് സ്വയം വേര്‍തിരിക്കാനോ അവരെക്കൊണ്ട് കഴിയുന്നില്ല. പക്ഷേ, ഈ സ്ഥിതിവിശേഷം സൃഷ്‌ടിക്കുന്നതില്‍ ബൂര്‍ഷ്വാ-ഭൂപ്രഭു പാര്‍ടികള്‍ക്കുള്ള പങ്ക് മറച്ചുവെയ്‌ക്കാനാകില്ല.

ഉദാരവല്‍ക്കരണമുറകളിലൂടെ ഭൂമിയുടെയും വിഭവങ്ങളുടെയുംമേല്‍ കടന്നുകയറാന്‍ കുത്തകകള്‍ക്കും കരാറുകാര്‍ക്കും അവസരമൊരുക്കിയതും അതിനുവേണ്ടി വളരെ ക്രൂരമായ അഴിമതികള്‍ നടത്തിയതും ഇവര്‍ തന്നെയാണ്. മധുകോഡ അഴിമതിക്കേസ് വ്യക്തമായ ഉദാഹരണവും. ഇന്നും അവിടത്തെ ജനങ്ങളുടെ ഭക്ഷ്യസുരക്ഷയും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്, മാവോയിസ്‌റ്റുകളെയും അവരുടെകൂടെ നില്‍ക്കുന്ന ആദിവാസികളെയും അമര്‍ച്ചചെയ്‌ത് "വികസന''ത്തിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുന്നതിലാണ്. ഭരണകക്ഷികളില്‍ ഒരു കൂട്ടര്‍ മാവോയിസ്‌റ്റുകളെ അമര്‍ച്ചചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മറ്റൊരുകൂട്ടര്‍ സ്വന്തം രാഷ്‌ട്രീയത്തിന്റെ ഭാഗമാക്കാനും ശ്രമിക്കുന്നു.

തൊട്ടടുത്തു കിടക്കുന്ന വിദര്‍ഭയും മഹാരാഷ്‌ട്രയിലെ മറ്റു ഗ്രാമങ്ങളും ഇന്ത്യന്‍ ഗ്രാമീണ ജനതയെ ഗ്രസിച്ചിരിക്കുന്ന ഭീകരാവസ്ഥയുടെ മറ്റൊരു തെളിവാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ആദായനികുതി അടയ്‌ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്‌ട്ര എന്നുകൂടി ഓര്‍ക്കുമ്പോഴാണ് നമ്മെ വിഴുങ്ങുന്ന ദുരന്തത്തിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവരിക (മറ്റൊരു സംസ്ഥാനം നരഹത്യകള്‍ക്ക് കേള്‍വികേട്ട ഗുജറാത്താണ്). ഒരേ സംസ്ഥാനത്തിന്റെ ഒരു വിഭാഗം പട്ടിണികിടക്കുമ്പോള്‍ ഒരു ചെറു ന്യൂനപക്ഷം മെട്രോപൊളിറ്റന്‍ സുഖഭോഗങ്ങളില്‍ തിമര്‍ക്കുന്നത് ഉദാരവല്‍ക്കരണത്തില്‍ വളര്‍ന്നുവരുന്ന വൈരുദ്ധ്യങ്ങളുടെ യഥാര്‍ത്ഥ ചിത്രം പുറത്തുകൊണ്ടുവരുന്നു. വിദര്‍ഭന്‍ ദേശീയവാദികളുടെയും മാവോയിസ്‌റ്റുകളുടെയും ആസ്ഥാനമായി നാഗ്‌പൂര്‍ പട്ടണം മാറുന്നത് ഈ പശ്ചാത്തലത്തിലാണ്. കര്‍ഷകരുടെ ആത്മഹത്യകളില്‍ ഒരു സര്‍വ്വകാല റെക്കോര്‍ഡിലേക്ക് വിദര്‍ഭ നീങ്ങുകയാണ്.

ഇവിടെയാണ് അന്‍പതുകളില്‍ രൂപംകൊണ്ട ഭാഷാ സംസ്ഥാന സങ്കല്‍പം പുനരാലോചനയ്‌ക്ക് വിധേയമാകുന്നത്. അറുപതുകള്‍ മുതല്‍ ഇന്ത്യയില്‍ രൂപംകൊണ്ട സംസ്ഥാനങ്ങള്‍ ഒന്നും യഥാര്‍ത്ഥത്തില്‍ ഭാഷാ ദേശീയതകളായിരുന്നില്ല. ഹരിയാനയ്‌ക്കും ഛത്തീസ്‌ഗഢിനും ഗോവയ്‌ക്കും വേണമെങ്കില്‍ പ്രാദേശിക വായ്‌‌മൊഴികളുടെ പാരമ്പര്യം പറയാമെന്നുമാത്രം, മറ്റുള്ളവയെല്ലാം ഗോത്രവര്‍ഗ്ഗ-പ്രാദേശിക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലും ബൂര്‍ഷ്വാ-ഭൂപ്രഭു രാഷ്‌ട്രീയപാര്‍ടികളുടെ പ്രാദേശിക താല്‍പര്യങ്ങള്‍ക്കനുസരിച്ചും രൂപംകൊണ്ടവയാണ്. ഇത്തരം താല്‍പര്യങ്ങളുടെ ഒരു ക്ഷുദ്രരൂപം തെലങ്കാനാ സംസ്ഥാനത്തെ സംബന്ധിച്ച വിവാദത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രീകൃത ഉദാരവല്‍ക്കരണ നയങ്ങളെ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളോ പ്രാദേശിക വികസനത്തെ സംബന്ധിച്ച വ്യക്തമായ കാഴ്‌ചപ്പാടുകളോ അല്ല പുതിയ സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള വാദങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. നവലിബറല്‍ രൂപങ്ങളില്‍ ഒരു പങ്ക് സ്വതന്ത്രമായി അനുഭവിക്കാന്‍ സാധിക്കണമെന്നും ആനുകൂല്യങ്ങളില്‍ ഒരു ഭാഗം കയ്യടക്കണമെന്നുമുള്ള താല്‍പര്യം മാത്രമാണിവിടെ. അത്തരം താല്‍പര്യങ്ങള്‍ അനുവദിക്കുന്നതില്‍ ഒരു വിഷമവുമില്ലെന്നത് കേന്ദ്രസര്‍ക്കാര്‍ തെലങ്കാനാ സംസ്ഥാനം രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വ്യക്തമായി. സ്വന്തം തട്ടകങ്ങള്‍ തെലുഗുരാജ്യസംഘത്തിന് വിട്ടുകൊടുക്കാന്‍ ആന്ധ്രയിലെ കോണ്‍ഗ്രസുകാര്‍ വിസമ്മതിച്ചതാണ് ഈ നീക്കത്തിനു തടസ്സമായത്.

ഭാഷാ സംസ്ഥാനങ്ങള്‍ രൂപപ്പെടുമ്പോഴുണ്ടായിരുന്ന സാഹചര്യങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നില്ലെന്നാണ് ഛത്തീസ്‌ഗഢ്/ഝാര്‍ഖണ്ഡ് അനുഭവങ്ങളും തെലങ്കാനാ വിവാദവും ചൂണ്ടിക്കാണിക്കുന്നത്. അന്ന് പുതിയ സംസ്ഥാനങ്ങളുടെ സൃഷ്‌ടി ആലോചിച്ചുമാത്രം ചെയ്യുന്നതും ശക്തമായ ബഹുജന പ്രക്ഷോഭങ്ങളുടെ ഫലമായും നടക്കുന്നതാണെങ്കില്‍, ഇന്ന് സംസ്ഥാനങ്ങളുടെ നിര്‍മ്മിതി എളുപ്പത്തില്‍ നടക്കും. കേന്ദ്രത്തിനും സംസ്ഥാനത്തിനുമുള്ള അവകാശങ്ങള്‍ ക്രമീകരിക്കുകയും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് അര്‍ഹമായ ഗൌരവവും പ്രാധാന്യവും നല്‍കുകയും ചെയ്യുന്ന ഫെഡറല്‍ ചട്ടക്കൂടിന് നവലിബറല്‍ ഭരണകൂടം ഒരു വിലയും നല്‍കാത്തതുകൊണ്ടാണത്. സംസ്ഥാനങ്ങളെല്ലാം നവലിബറല്‍ നയങ്ങളുടെ നിര്‍വഹണ ഏജന്‍സികള്‍ മാത്രമാകുമ്പോള്‍ കൂടുതല്‍ സംസ്ഥാനങ്ങളുണ്ടാകുന്നതുകൊണ്ട് കേന്ദ്രസര്‍ക്കാരിന് ഒരു ചേതവുമില്ല. അത്തരം സംസ്ഥാനങ്ങളുടെ ഭരണച്ചെലവുകള്‍ കേന്ദ്രം വഹിക്കേണ്ട ആവശ്യവും വരുന്നില്ല. തെരഞ്ഞെടുപ്പുകളും മന്ത്രിസഭകളും നിര്‍വഹണത്തിന്റെ കാര്യക്ഷമതയ്‌ക്ക് (അല്ലെങ്കില്‍ കെടുകാര്യസ്ഥതയ്‌ക്ക്) ഉള്ള പരീക്ഷകളായും മാറും. സംസ്ഥാനങ്ങള്‍ മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കേന്ദ്രസ്‌കീമുകളുടെ നിര്‍വഹണത്തിനുള്ള ഏജന്‍സികളാകും.

ഈ സമീപനം ഇന്ന് കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ പ്രകടമാണ്. മുമ്പ് സംസ്ഥാന ഗവണ്‍മെന്റുകള്‍ സ്വതന്ത്രമായും അല്ലെങ്കില്‍ അവരുടെ പങ്കാളിത്തത്തോടെയും കൈകാര്യംചെയ്‌തിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം, ഭക്ഷ്യം, കൃഷി, സാമൂഹ്യ സുരക്ഷ, പൊതുമരാമത്ത് മുതലായ വിഷയങ്ങളിലാണ് ഇന്ന് ഏറ്റവുമധികം കേന്ദ്ര സ്‌കീമുകള്‍ ഉള്ളതും കേന്ദ്ര നിബന്ധനകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കുന്നതും സംസ്ഥാനത്തിന്റെ വരുമാനസ്രോതസ്സുകള്‍' പടിപടിയായി കുറയ്‌ക്കുകയും നിത്യനിദാനച്ചെലവുകള്‍ക്കുപോലും കേന്ദ്രത്തെ ആശ്രയിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നതോടെ കേന്ദ്രം പറയുന്നത് അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാകുന്നു. ഇതിനെ കോടതികള്‍, പ്ളാനിങ് കമ്മീഷന്‍, എക്സിക്യൂട്ടീവ് സംവിധാനങ്ങള്‍ തുടങ്ങിയവര്‍ ന്യായീകരിക്കുകയും ചെയ്യുന്നു. ഈയിടെയായി നാഷണല്‍ ഹൈവേയുടെ വീതി സംബന്ധിച്ച് (45 മീ; 30 മീറ്റര്‍) ഉണ്ടാകുന്ന തര്‍ക്കം ഒരുദാഹരണാണ്. വിദ്യാഭ്യാസരംഗത്ത് കേന്ദ്രം നടത്തുന്ന കടന്നുകയറ്റം മറ്റൊരുദാഹരണമാണ്. ഇതോടെ പ്രാദേശിക വികസനത്തിന് ദേശീയവിഭാഗങ്ങള്‍ ഒരു മാനദണ്ഡമല്ലാതാകുകയാണ്. വിദ്യാഭ്യാസംമുതല്‍ തൊഴില്‍വരെ എല്ലാ മേഖലകളിലും നവലിബറലിസം ഒരു സ്റ്റീംറോളര്‍പോലെ പ്രവര്‍ത്തിച്ച് അവര്‍ക്ക് വിധേയരായ ജനവിഭാഗത്തെ വാര്‍ത്തെടുക്കുകയാണ്. അതില്‍നിന്ന് പുറന്തള്ളപ്പെടുന്നവര്‍ക്ക് സാധാരണ ജീവിത സുരക്ഷപോലും നഷ്‌ടമാവുകയാണ്. വിദര്‍ഭയും ബീഹാറും ഒറീസയും ഝാര്‍ഖണ്ഡും ഛത്തീസ്‌ഗഢും കാണിക്കുന്നതും വേറൊന്നല്ല. അവിടെയെല്ലാം സംസ്ഥാന ഗവണ്‍മെന്റുകള്‍ നിഷ്‌ക്രിയരാണ്. അല്ലെങ്കില്‍ നവലിബറല്‍ ഏജന്‍സികള്‍ മാത്രമാണ്.

സ്വത്വരാഷ്‌ട്രീയം

സ്വത്വരാഷ്‌ട്രീയത്തിന്റെ ഇന്നു വളര്‍ന്നുവരുന്ന മുഖങ്ങളും സൃഷ്‌ടിക്കപ്പെടുന്നത് ഇതേ അവസ്ഥയില്‍നിന്നുതന്നെയാണ്. കൃഷിയിടങ്ങള്‍ നഷ്‌ടപ്പെടുകയും തൊഴില്‍ ശാലകളില്‍നിന്ന് പുറത്താക്കപ്പെടുകയും ഭക്ഷ്യസുരക്ഷയും ജീവിതസുരക്ഷയും നഷ്‌ടപ്പെടുകയും ചെയ്യുന്ന ഇന്ത്യക്കാര്‍ നവലിബറല്‍ മുതലാളിത്തത്തിന്റെ ഇരകളായ തൊഴില്‍ സേനയാണ്. പക്ഷേ അവര്‍ക്കും ആഗ്രഹങ്ങളുണ്ട്. ആ ആഗ്രഹങ്ങള്‍ സാധിച്ചുതരുമെന്നുറപ്പു നല്‍കുന്നവരുടെ കൂടെ അവര്‍നില്‍ക്കും. ഇവരുടെ അവസ്ഥയെയാണ് നവലിബറല്‍ ഗുണഭോക്താക്കളുടെ ഇടയില്‍ ഇടംതേടുന്ന മദ്ധ്യവര്‍ഗ്ഗ സ്വത്വവാദികള്‍ ഉപയോഗിക്കുന്നത്. ദേശീയമായ ഏകകങ്ങള്‍ നിലനിര്‍ത്തിയ ഇടങ്ങള്‍ ഇപ്പോള്‍ സ്വത്വവാദികള്‍ ഏറ്റെടുക്കുകയാണ്. സമുദായം (community) ഇവരുടെ ചിഹ്നമായി മാറുന്നു. മതസമുദായം, ജാതിസമുദായം, ലിംഗസമുദായം, ഭാഷാസമുദായം മുതല്‍ ദേശീയ സമുദായംവരെ വ്യത്യസ്‌ത സ്വത്വങ്ങളുടെ സൂചകങ്ങളായി സമുദായങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. വര്‍ഗ്ഗസമരങ്ങളെക്കാളും ദേശീയ സമരങ്ങളെക്കാളും പ്രസക്തി സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് കൈവരുന്നു. ദളിത്, ആദിവാസി, സ്‌ത്രീ,സാമുദായികതകള്‍ക്കും പ്രാദേശിക സമുദായങ്ങള്‍ക്കും (ഗൂര്‍ഖ, പഹാഡി, കുമയോണി, ഭോജ്‌പുരി, തെലങ്കാന, വിദര്‍ഭ, ബുന്ദേല്‍ഖണ്ഡ്) വരുന്ന മാന്യതയും ഏകകസ്വഭാവവും ഉദാഹരണമാണ്. കേരളത്തില്‍ ചിലര്‍ മലബാറിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള പ്രചാരണത്തിലൂടെ പ്രാദേശികതയും മതപരതയും ഒരുമിച്ച് ഉപയോഗിക്കാന്‍ ശ്രമിച്ചതും ശ്രദ്ധേയമാണ്. ജനങ്ങളുടെ ജൈവമായ ജീവിത പ്രശ്‌നങ്ങളെ ഉപയോഗപ്പെടുത്തി സ്വത്വരാഷ്‌ട്രീയം തഴച്ചുവളരുകയും നവലിബറല്‍ ജീവിതരൂപങ്ങളിലേക്ക് നവലിബറലിസത്തിന്റെ ഇരകളെ ഉള്‍പ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളായി അവ മാറുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സ്വത്വരാഷ്‌ട്രീയത്തെ ഉള്‍ക്കൊള്ളാനും നിലനിര്‍ത്താനും ബൂര്‍ഷ്വാ രാഷ്‌ട്രീയത്തിനും ബുദ്ധിമുട്ടില്ല. അവര്‍ ആയുധമേന്തി മറ്റു വിഭാഗങ്ങളെ ആക്രമിച്ചാല്‍ 'ഭീകരവാദി'കളായി മാറ്റി അടിച്ചമര്‍ത്താനും വിഷമമില്ല. ഇത്തരം അടിച്ചമര്‍ത്തലുകള്‍ കൂടുതല്‍ സ്വത്വരാഷ്‌ട്രീയക്കാരെ സൃഷ്‌ടിക്കുകയും അവര്‍ ദേശീയ ഐക്യത്തിനുമാത്രമല്ല, ജനജീവിതത്തിനും ഭീഷണിയായി തീരുകയും ചെയ്യും. അതിനുള്ള ജീവിക്കുന്ന ഉദാഹരണം കാശ്‌മീരാണ്.

നവലിബറലിസം ദേശീയ ഐക്യത്തിനു ഭീഷണി

നവലിബറല്‍ നയങ്ങളുടെ രാഷ്‌ട്രീയമായ പ്രത്യാഘാതങ്ങള്‍ ഇന്നു പകല്‍പോലെ പ്രകടമാവുകയാണ്. നവലിബറലിസം ഇപ്പോള്‍തന്നെ കേന്ദ്രസംസ്ഥാന ബന്ധങ്ങളെ അട്ടിമറിക്കുകയും ഇന്ത്യന്‍ ദേശീയ രാഷ്‌ട്രത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കുകയുമാണ്. ഭാഷാ സംസ്ഥാനങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രാദേശിക മുന്‍ഗണനാക്രമത്തിന് പ്രാധാന്യംനല്‍കിക്കൊണ്ടുള്ള വികസനരൂപങ്ങള്‍ ഇന്നസാധ്യമായിരിക്കുന്നു. കേന്ദ്രനയങ്ങളുടെ നിര്‍വഹണ ഏജന്‍സികളായി സംസ്ഥാനസര്‍ക്കാരുകള്‍ മാറുന്നതു കൂടാതെ, ഇതിനു സാധ്യമായവിധത്തില്‍ സ്ഥാപിത താല്‍പര്യങ്ങളുമനുസരിച്ച് സംസ്ഥാനങ്ങള്‍ സൃഷ്‌ടിക്കാനും കേന്ദ്രഭരണകൂടം തയ്യാറാണ്. ഭാഷാ സംസ്ഥാനങ്ങളുടെ അപചയം ഭാഷാ സാംസ്‌ക്കാരിക വൈവിധ്യത്തെ തകര്‍ക്കുകയും പ്രാദേശിക വികസന ചട്ടക്കൂടുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. നവലിബറല്‍ നയങ്ങളുടെ സ്റ്റീംറോളറുപയോഗിച്ച് പൊതുവായ തൊഴില്‍ വിപണിയും, ഉല്‍പാദനവിനിമയ രൂപങ്ങളും, സാംസ്‌ക്കാരിക രൂപങ്ങളും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നു. ഒന്നുകില്‍ ഈ ഇടത്തില്‍ ചേരുക, അല്ലെങ്കില്‍ പുറന്തള്ളപ്പെടുക എന്ന അവസ്ഥയിലേക്ക് സാധാരണക്കാര്‍ എത്തിച്ചേരുന്നു. അവരെ രക്ഷപ്പെടുത്തുന്ന അവതാരമൂര്‍ത്തികളായി എത്തിച്ചേരുന്നത് കേന്ദ്ര സ്‌കീമുകളും തൊഴില്‍ കരാറുകാരും സ്വത്വരാഷ്‌ട്രീയക്കാരുമാണ്. ഈ ത്രിമൂര്‍ത്തികളുടെ ഇടയില്‍ ജനപ്രിയ പരിപാടികള്‍ നടത്തി സ്വയം നിലനില്‍ക്കാന്‍ സംസ്ഥാനസര്‍ക്കാരുകളും നിര്‍ബന്ധിതരാകുന്നു. പ്രാദേശിക വികസനത്തിന്റെ ഏറ്റവും ശക്തമായ ഏജന്‍സികളായി മാറേണ്ടുന്ന പഞ്ചായത്തുകളും ക്രമേണ ഇത്തരം ജനപ്രിയ പരിപാടികള്‍ നടത്തി തൃപ്‌തിയടയേണ്ടിവരുന്നു.

സ്വാതന്ത്ര്യം നേടുമ്പോള്‍ അന്നത്തെ ദേശീയവാദികളും പ്രക്ഷോഭകാരികളും ആഗ്രഹിച്ച ഇന്ത്യ ഇതല്ലെന്നു തീര്‍ച്ചയാണ്. അവര്‍ ആഗ്രഹിച്ചത്, ജനതയിലെ ഭൂരിപക്ഷത്തെ കുരുതിക്കുകൊടുത്ത് വന്‍ ശക്തികളുടെ ഇടയില്‍ സ്ഥാനംതേടുന്ന ഇന്ത്യയല്ല, സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും പുതിയ അര്‍ത്ഥങ്ങള്‍ തേടുകയും സമസ്‌തലോകത്തിനും മാതൃകയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മറ്റൊരിന്ത്യയാണ്. അതിന്റെ തകര്‍ച്ച തുടങ്ങിവെച്ചത് അറുപതുകളിലും എഴുപതുകളിലുമാണെങ്കില്‍ നവലിബറല്‍ രാഷ്‌ട്രീയം ഈ രാജ്യത്തിന്റെ ദേശീയമായ കെട്ടുറപ്പുപോലും ഇല്ലാതാക്കുകയാണ്. "ഭീകരവാദ മാവോയിസ്‌റ്റ് '' ഭീക്ഷണിയെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രി സ്ഥിരമായി വിലപിക്കുമ്പോള്‍ അത് ഈ തകര്‍ച്ചയുടെ സൂചനയുമാണ്. ഇന്ത്യയുടെ വളര്‍ച്ചാനിരക്കുകള്‍ വര്‍ദ്ധിക്കുന്നതിനോടൊപ്പം ആത്മഹത്യചെയ്യുന്ന സാധാരണക്കാരുടെ സംഖ്യയുയരുന്നത് ഇന്ത്യയെ കാര്‍ന്നുതിന്നുന്ന വൈരുദ്ധ്യത്തിന്റെ സൂചനയാണ്. ഈ വൈരുദ്ധ്യം ഇന്ത്യയുടെ ദേശീയമായ കെട്ടുറപ്പിനെ അപായപ്പെടുത്തുന്ന പൊട്ടിത്തെറിയിലേക്ക് നയിച്ചാല്‍ അത്ഭുതപ്പെടാനില്ല. നവലിബറല്‍ നയങ്ങളില്‍നിന്ന് പിന്തിരിയുമെന്ന് ഉറപ്പുവരുത്താതെ ദുരന്തത്തിലേക്കുള്ള പാതയില്‍നിന്ന് ഇന്ത്യക്ക് മോചനം സാധ്യമല്ല.

*****

ഡോ. കെ എന്‍ ഗണേശ്, കടപ്പാട് : ചിന്ത വാരിക

5 comments:

വര്‍ക്കേഴ്സ് ഫോറം said...

നവലിബറല്‍ നയങ്ങളുടെ രാഷ്‌ട്രീയമായ പ്രത്യാഘാതങ്ങള്‍ ഇന്നു പകല്‍പോലെ പ്രകടമാവുകയാണ്. നവലിബറലിസം ഇപ്പോള്‍തന്നെ കേന്ദ്രസംസ്ഥാന ബന്ധങ്ങളെ അട്ടിമറിക്കുകയും ഇന്ത്യന്‍ ദേശീയ രാഷ്‌ട്രത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ തകര്‍ക്കുകയുമാണ്. ഭാഷാ സംസ്ഥാനങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രാദേശിക മുന്‍ഗണനാക്രമത്തിന് പ്രാധാന്യംനല്‍കിക്കൊണ്ടുള്ള വികസനരൂപങ്ങള്‍ ഇന്നസാധ്യമായിരിക്കുന്നു. കേന്ദ്രനയങ്ങളുടെ നിര്‍വഹണ ഏജന്‍സികളായി സംസ്ഥാനസര്‍ക്കാരുകള്‍ മാറുന്നതു കൂടാതെ, ഇതിനു സാധ്യമായവിധത്തില്‍ സ്ഥാപിത താല്‍പര്യങ്ങളുമനുസരിച്ച് സംസ്ഥാനങ്ങള്‍ സൃഷ്‌ടിക്കാനും കേന്ദ്രഭരണകൂടം തയ്യാറാണ്. ഭാഷാ സംസ്ഥാനങ്ങളുടെ അപചയം ഭാഷാ സാംസ്‌ക്കാരിക വൈവിധ്യത്തെ തകര്‍ക്കുകയും പ്രാദേശിക വികസന ചട്ടക്കൂടുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. നവലിബറല്‍ നയങ്ങളുടെ സ്റ്റീംറോളറുപയോഗിച്ച് പൊതുവായ തൊഴില്‍ വിപണിയും, ഉല്‍പാദനവിനിമയ രൂപങ്ങളും, സാംസ്‌ക്കാരിക രൂപങ്ങളും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്നു. ഒന്നുകില്‍ ഈ ഇടത്തില്‍ ചേരുക, അല്ലെങ്കില്‍ പുറന്തള്ളപ്പെടുക എന്ന അവസ്ഥയിലേക്ക് സാധാരണക്കാര്‍ എത്തിച്ചേരുന്നു. അവരെ രക്ഷപ്പെടുത്തുന്ന അവതാരമൂര്‍ത്തികളായി എത്തിച്ചേരുന്നത് കേന്ദ്ര സ്‌കീമുകളും തൊഴില്‍ കരാറുകാരും സ്വത്വരാഷ്‌ട്രീയക്കാരുമാണ്. ഈ ത്രിമൂര്‍ത്തികളുടെ ഇടയില്‍ ജനപ്രിയ പരിപാടികള്‍ നടത്തി സ്വയം നിലനില്‍ക്കാന്‍ സംസ്ഥാനസര്‍ക്കാരുകളും നിര്‍ബന്ധിതരാകുന്നു. പ്രാദേശിക വികസനത്തിന്റെ ഏറ്റവും ശക്തമായ ഏജന്‍സികളായി മാറേണ്ടുന്ന പഞ്ചായത്തുകളും ക്രമേണ ഇത്തരം ജനപ്രിയ പരിപാടികള്‍ നടത്തി തൃപ്‌തിയടയേണ്ടിവരുന്നു.

സ്വാതന്ത്ര്യം നേടുമ്പോള്‍ അന്നത്തെ ദേശീയവാദികളും പ്രക്ഷോഭകാരികളും ആഗ്രഹിച്ച ഇന്ത്യ ഇതല്ലെന്നു തീര്‍ച്ചയാണ്. അവര്‍ ആഗ്രഹിച്ചത്, ജനതയിലെ ഭൂരിപക്ഷത്തെ കുരുതിക്കുകൊടുത്ത് വന്‍ ശക്തികളുടെ ഇടയില്‍ സ്ഥാനംതേടുന്ന ഇന്ത്യയല്ല, സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും പുതിയ അര്‍ത്ഥങ്ങള്‍ തേടുകയും സമസ്‌തലോകത്തിനും മാതൃകയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മറ്റൊരിന്ത്യയാണ്. അതിന്റെ തകര്‍ച്ച തുടങ്ങിവെച്ചത് അറുപതുകളിലും എഴുപതുകളിലുമാണെങ്കില്‍ നവലിബറല്‍ രാഷ്‌ട്രീയം ഈ രാജ്യത്തിന്റെ ദേശീയമായ കെട്ടുറപ്പുപോലും ഇല്ലാതാക്കുകയാണ്. "ഭീകരവാദ മാവോയിസ്‌റ്റ് '' ഭീക്ഷണിയെക്കുറിച്ച് നമ്മുടെ പ്രധാനമന്ത്രി സ്ഥിരമായി വിലപിക്കുമ്പോള്‍ അത് ഈ തകര്‍ച്ചയുടെ സൂചനയുമാണ്. ഇന്ത്യയുടെ വളര്‍ച്ചാനിരക്കുകള്‍ വര്‍ദ്ധിക്കുന്നതിനോടൊപ്പം ആത്മഹത്യചെയ്യുന്ന സാധാരണക്കാരുടെ സംഖ്യയുയരുന്നത് ഇന്ത്യയെ കാര്‍ന്നുതിന്നുന്ന വൈരുദ്ധ്യത്തിന്റെ സൂചനയാണ്. ഈ വൈരുദ്ധ്യം ഇന്ത്യയുടെ ദേശീയമായ കെട്ടുറപ്പിനെ അപായപ്പെടുത്തുന്ന പൊട്ടിത്തെറിയിലേക്ക് നയിച്ചാല്‍ അത്ഭുതപ്പെടാനില്ല. നവലിബറല്‍ നയങ്ങളില്‍നിന്ന് പിന്തിരിയുമെന്ന് ഉറപ്പുവരുത്താതെ ദുരന്തത്തിലേക്കുള്ള പാതയില്‍നിന്ന് ഇന്ത്യക്ക് മോചനം സാധ്യമല്ല.

മലമൂട്ടില്‍ മത്തായി said...

While the author talks a lot about the struggles and near revolutions of the past, why is he mum about the recent developments in Bengal - say Nandigram? What did the blood red Government there achieve in 30+ years? It is near the bottom when it comes to the uplift of minorities.

The communists also are not immune to neo-liberal instincts. The way in which the party has grown in the media sphere will make even Murdoch proud.

വര്‍ക്കേഴ്സ് ഫോറം said...

Dear Malamootil Mathai

Please spend some of your valuable time to hear what these comrades have to say on the questions raised.

http://www.ustream.tv/recorded/8817400

http://www.ustream.tv/recorded/8822539

Anonymous said...

ഇന്ത്യക്കു സ്വാതന്ത്യ്രം കിട്ടിയപ്പോള്‍ അതു സ്വാതന്ത്യ്രമല്ല എന്നും പറഞ്ഞു കുറെ നാള്‍ ഇടതു പക്ഷം നടന്നു ഇപ്പോള്‍ സ്വാതന്ത്യ്രത്തിണ്റ്റെ മഹത്വം കൊണ്ടാടുന്നു ഈ ലേഖനം വെറും മാര്‍ക്സിസ്റ്റ്‌ ചപ്പടാച്ചികള്‍ നിറഞ്ഞ്ഞ്ഞതാണു

നവ ലിബറല്‍ നയങ്ങള്‍ അവലോകനം ചെയ്താല്‍ രാജ്യം പുരോഗതിയിലേക്കു നയിക്കപ്പെടുകയാണു രാജ്യം സാമ്പത്തികമായും സമൂഹികമായും പുരോഗമിക്കുന്നു, കേന്ദ്ര പധതികള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സംസ്ഥാങ്ങള്‍ വികസനത്തില്‍ വന്‍ വളര്‍ച്ച നേടുന്നു ഉദാഹരണം ഗുജറാത്ത്‌ തമിഴ്‌ നാട്‌, മധ്യ പ്രദേശ്‌, ബിഹാര്‍ , ഡെല്‍ഹി

അഴിമതി കൂടിയിട്ടുണ്ട്‌ ഇതു തടയാന്‍ ഫലപ്രദമായ നടപടികള്‍ ഇല്ല, ഐ എ എസ്‌ വ്രന്ദങ്ങള്‍ വാന്‍ അഴിമതി നടത്തുന്നു

നാഷണല്‍ ഹൈവേ നാല്‍പ്പത്തഞ്ച്ച്‌ അടി വേണം പക്ഷെ അതില്‍ ൧൦ അടി ഡിവൈഡര്‍ ആയി വയ്ക്കുന്ന പരിപാടി എതിര്‍ക്കപെടണം പല പ്രതിമാ സ്ഥാപക റൌണ്ട്കള്‍ അശാസ്ത്രീയമാണു

നല്ല റോഡുകള്‍ ഉണ്ടാക്കി കഴിയുമ്പോള്‍ തോന്നിയപോലെ വാഹനം വിട്ട്‌ അപകടം ഉണ്ടാക്കുന്നു ഉടനെ അവിടെ ബമ്പു വേണം എന്നു മുറവിളിക്കുന്നു നല്ല റോഡില്‍ ബമ്പ്‌ ഉണ്ടാക്കി നശിപ്പിക്കുന്നു ഈ തരം തല തിരിഞ്ഞ പരിപാടികള്‍ കേരളത്തില്‍ മാത്രം ഉള്ളവയാണു

ചെന്നയില്‍ ആഴ്ചകള്‍ കൊണ്ട്‌ ഫ്ളൈ ഓവറുകള്‍ നിര്‍മ്മിക്കപ്പെടുന്നു കേരളത്തില്‍ മുനീര്‍ ഉണ്ടാക്കാന്‍ തുടങ്ങിയ ഒരു ചെറിയ ഫ്ളൈ ഓവര്‍ അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും തീര്‍ന്നിട്ടില്ല

സീ പീ എം മാവോയിസ്റ്റുകളെ വല്ലാതെ ഭയക്കുന്നു ബംഗാളില്‍ ഭരണം പോകുമെന്നു ഭയക്കുന്നു അതിനാല്‍ കേന്ദ്രത്തെ കൊണ്ട്‌ മാവോയിസ്റ്റുകളെ ഉന്‍മൂലനം ചെയ്യിക്കാന്‍ ശ്രമിക്കുന്നു ആണവ കരാറിണ്റ്റെ പേരും പറഞ്ഞു പുറത്തു പോയതോടെ ഇടതു പക്ഷം ചത്ത കുതിരയായി മാറി

വിദ്യാഭ്യാസം പുതിയ കോര്‍സുകള്‍ പുതിയ യൂണിവേര്‍സിറ്റികള്‍ വന്നു കൊണ്ടേ യിരിക്കുന്നു ഇനിയും തങ്ങളുടെ പിണിയാളുകളെ കുത്തി തിരുകിയ സെനറ്റും, ഇപ്പോഴും പാര്‍ട്ടിക്കാരനായി നടക്കുന്ന കുരുക്കള്‍മാരെ വൈസ്‌ ചാന്‍സലര്‍ ആക്കിയും ഒബ്സലേറ്റ്‌ ആയ പാഠ്യ്‌ പധതികള്‍ പിന്തുടര്‍ന്നും നടക്കുന്ന കേരളത്തിലെ കുട്ടികള്‍ നല്ല കോര്‍സുകള്‍ സ്ഥാപനങ്ങള്‍ തേടി അയല്‍ സംസ്ഥാനത്ത്‌ പോകുന്നു, അവര്‍ നല്ല നല്ല ഉദ്യോഗം നേടുന്നു, ആ സംസ്ഥാനങ്ങള്‍ക്കും നേട്ടം ഉണ്ടാകുന്നു

കേന്ദ്ര ബജറ്റു വായിക്കണം അതനു സരിച്ചു പധതികള്‍ ഉണ്ടാക്കണം സമയ ബന്ധിതമായി അവ തീര്‍ക്കണം ഇതിനു നല്ല ഐ എ എസ്‌ ഉദ്യോഗസ്ഥര്‍ വേണം കഴിവുള്ള മന്ത്രിമാര്‍ വേണം അവരേ ഏകോപിപ്പിക്കുന്ന ഒരു ഡൈനാമിക്‌ മുഖ്യമന്ത്രി വേണം ഇവിടെ കണ്‍ഫേഡ്‌ ഐ എ എസുകാരെ മാത്രമേ കാണാനുള്ളു കഴിവുള്ള ഡയറക്റ്റ്‌ ഐ എ എസുകാര്‍ സ്ഥലം വിട്ടു, ഇംഗ്ളീഷ്‌ വായിച്ചു മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ തന്നെ കുറവ്‌, പിന്നെയല്ലേ പധതികള്‍ സജസ്റ്റു ചെയ്യുന്നത്‌ തലയില്‍ ആളുതാമസം വേണം, എളമരം കരീം, തോമസ്‌ ഐസക്ക്‌ ഒഴിച്ചാല്‍ ഏതു മന്ത്റി ഉണ്ട്‌ കൊള്ളാവുന്നവരായി?

നമ്മള്‍ക്കു പാരവയ്പും വിമറ്‍ശനവുമേ പറഞ്ഞിട്ടുള്ളു

മലമൂട്ടില്‍ മത്തായി said...

Well I did watch the first video. The Comrade talks about the controls the federal government has on the state. He also talks about the three decade rule in Bengal. But then, when the Left did have a chance for the Prime Ministership, the comrades ran away. So the policy is to find some body to blame for their mistakes.

BTW if the neoliberal developments did not happen, then how will the party ever come to own a TV channel?