Wednesday, August 10, 2011

സാമ്രാജ്യത്വം കൊമ്പു് കുത്തുന്നു, മുതലാളിത്തം ഊരാക്കുടുക്കില്‍

അമേരിക്ക സാമ്രാജ്യത്വ നായകന്‍, അഗോള ധനമൂലധന വ്യവസ്ഥയുടെ പ്രചോദനം.

ആ അമേരിക്ക ഏറ്റവും വലിയ കടക്കാരന്‍ -

അതു് പക്ഷെ, കടം മേടിക്കാനുള്ള കഴിവിന്റെ നിദാനമായി കണക്കാക്കപ്പെട്ടിരുന്നതിനാല്‍ അമേരിക്കയുടെ ശക്തിയായി വാഴ്തപ്പെട്ടു് പോന്നു. ശക്തനെ നേതാവായി കണക്കാക്കി അതിനു് ചുറ്റും മുതലാളിത്തം അതിന്റെ പുതിയ ഘട്ടത്തില്‍ വികസിച്ചു. അമേരിക്കന്‍ നേതൃത്വത്തില്‍ ആഗോള ധന മൂലധനത്തെ ആസ്പദമാക്കിയുള്ള സാമ്രാജ്യത്വം രൂപപ്പെട്ടു.

(അമേരിക്ക എന്നു് തുടര്‍ന്നു് പറയുമ്പോള്‍ അമേരിക്കന്‍ ജനതയേയല്ല, സാമ്രാജ്യത്വ നേതൃത്വമേറ്റിട്ടുള്ള അമേരിക്കന്‍ ഭരണകൂടത്തേയാണു് ഉദ്ദേശിക്കുന്നതു്)

അമേരിക്ക, പക്ഷെ, കടം മേടിച്ചു് നല്ല കാര്യം ചെയ്യുകയായിരുന്നില്ല - ധൂര്‍ത്തടിക്കുക മാത്രമായിരുന്നില്ല, മറ്റു് രാജ്യങ്ങള്‍ക്കു് മേല്‍ തങ്ങളുടെ ധിക്കാരം അടിച്ചേല്പിക്കുകയും കൊള്ള നടത്തുകയുമായിരുന്നു.

പണ്ടു്, കൊറിയ, വിയറ്റ്നാം, ക്യൂബ, ............
പിന്നീടു് ഇറാന്‍, അഫ്ഘാനിസ്ഥാന്‍, ................
അടുത്തകാലത്തു് ഇറാക്കു് .................

വായ്പവാങ്ങിയും കൊള്ളയടിച്ചും കിട്ടിയതെല്ലാം ഉപയോഗിച്ചു് ആഭ്യന്തരമായി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതോടൊപ്പം കൊള്ള തുടരാനായി ആയുധം കുന്നു് കൂട്ടുകയും ലോകമാകെ ആയുധപ്പുരകളും ആയിരക്കണക്കിനു് സൈനിക കേന്ദ്രങ്ങളും സ്ഥാപിക്കുകയും ചെയ്തു.

സ്വയം ഭീകരത നടത്തുകയും (സിഐഎ), ഭീകര രാഷ്ട്രങ്ങളെ വളര്‍ത്തുകയും (ഇസ്രായേല്‍), ഭീകര പ്രസ്ഥാനങ്ങളെ സൃഷ്ടിക്കുകയും (ഐഎസ്ഐയിലൂടെ തീവ്രവാദ സംഘടനകളെ പാകിസ്ഥാനില്‍ ഇന്ത്യക്കെതിരെ, ബിന്‍ ലാദനെ അഫ്ഘാനിസ്ഥാനില്‍ അവിടെയുണ്ടായിരുന്ന സോഷ്യലിസ്റ്റു് ഭരണത്തിനെതിരെ ..........) ചെയ്തു് പോന്നു.

ഇന്നിതാ അതെല്ലാം ഭാരമായി കൂടി മാറിയിരിക്കുന്നു.

ഇതെല്ലാം നിലനിര്‍ത്താന്‍ ഇനിയും കൂടുതല്‍ കടം വാങ്ങണം.

കടം വാങ്ങാനുള്ള കഴിവു് ഇടിയുന്നു.

ഉള്ളതു് കൊണ്ടു് ജീവിക്കാന്‍ പഠിക്കണമെന്നു് ചൈന പോലും അമേരിക്കയെ താക്കീതു് ചെയ്യുന്ന സ്ഥിതിയിലെത്തിയിരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ ആഗോള ധന മൂലധന പ്രതിസന്ധിയാണിതിലൂടെ നിര്‍ണീതമാകുന്നതു്.

വ്യവസായ മൂലധനവും (ഒഹരി മൂലധനവും) ബാങ്കിങ്ങു് മൂലധനവും കൂടിച്ചേര്‍ന്നു് രൂപപ്പെട്ട ധന മൂലധനം സൃഷ്ടിക്കുന്ന മിച്ചം മൊത്തം മൂലധനത്തിന്റെ നിലനില്പിനും വികാസത്തിനും ആവശ്യമായ ലാഭം സൃഷ്ടിക്കുന്നില്ല.
കാരണം, ലോക വ്യാപാര പ്രതിസന്ധി (അമിത ചൂഷണം മൂലമുണ്ടാകുന്ന കമ്പോള ചുരുക്കവും തല്‍ഫലമായുണ്ടാകുന്ന അമിതോല്പാദനവും) തന്നെ.

മൊത്തം ധന മൂലധനത്തിന്റെ ലാഭ നിരക്കു് ഓരോ വര്‍ഷവും ഇടിയുന്നു.

ഇതു് ഓഹരി വിലയുടെ മൂല്യം ഇടിയാന്‍ ഇടയാക്കുന്നു.

ഇതു് തടയാനുള്ള കൃത്രിമമായാണു് പൊതു മുതല്‍ കൊള്ളയടിച്ചു് മൂലധനം വര്‍ദ്ധിപ്പിച്ചു് ലാഭം കൂടുന്നതായി മുതലാളിത്തം കഴിഞ്ഞ കാലത്തു് ശ്രമിച്ചു് പോന്നതു്. മൂലധനം വര്‍ദ്ധിപ്പിക്കുന്നതു് വര്‍ദ്ധിച്ച മിച്ചം സൃഷ്ടിക്കാന്‍ നിര്‍ബ്ബന്ധിക്കുന്നു. ഈ വിഷമ വൃത്തത്തിന്റെ പ്രതിഫലനമാണു് കടക്കെണി. ലാഭം പ്രതീക്ഷിച്ചു്, വര്‍ദ്ധിച്ച വരുമാനം പ്രദീക്ഷിച്ചു് കൊണ്ട കടം തിരിച്ചടക്കാന്‍ കഴിയാതെ വന്നിരിക്കുന്നു.

ഓഹരി കമ്പോളത്തിലെ ഇടിവു് ഇനിയും ഭീകരമാകും.

നേതാവിന്റെ നാണയമെന്ന നിലയില്‍ ആഗോള നാണയമായി കണക്കാക്കപ്പെട്ടിരുന്ന ഡോളറിന്റെ മൂല്യശോഷണം സംഭവിക്കുന്നു.
ഡോളറില്‍ കൈകാര്യം ചെയ്യുന്ന സമ്പത്തിന്റെ വിലയിടിയുന്നു.
ഡോളറില്‍ നിന്നു് ശക്തമായ നാണയത്തിലേക്കു് മാറാന്‍ സമ്മര്‍ദ്ദം സൃഷ്ടിക്കപ്പെടുന്നു.
ഏതാണു് ശക്തമെന്നു് പറയാനാവാത്ത സ്ഥിതി.
ഡോളറിനും നാണയത്തിനു് തന്നെയും പകരം കൂടുതല്‍ കൂടുതല്‍ സ്വര്‍ണ്ണത്തെ നിക്ഷേപമായി കാണാന്‍ നിര്‍ബന്ധിക്കപ്പെടുന്നു.

ഇതൊക്കെ പ്രതീക്ഷിക്കപ്പെട്ടതും പ്രവചിക്കപ്പെട്ടതുമാണു്.

അമേരിക്ക മുങ്ങാന്‍ പോകുന്ന എന്ന കാര്യം ഇന്ത്യയൊഴിച്ചു് മറ്റു് കൂട്ടാളികള്‍ക്കൊക്കെ ബോദ്ധ്യപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയോളം അമേരിക്കയെ കൂറോടെ സേവിച്ച മറ്റൊരു ഭരണ കൂടവും ഉണ്ടെന്നു് തോന്നുന്നില്ല. ഡോളറിനോടു് ഇന്ത്യന്‍ രൂപയെ കൂട്ടിക്കെട്ടുക മാത്രമല്ല, ഉദാരവല്കരണത്തിന്റെ പേരില്‍ അമേരിക്കന്‍ സമ്പദ്ഘടനയോടു് കൂടുതല്‍ ഇഴുകിച്ചേരാന്‍ വെമ്പല്‍ കൊള്ളുകയായിരുന്നു യുപിഎ സര്‍ക്കാരും അതിനു് നേതൃത്വം കൊടുക്കുന്ന ഇന്ത്യന്‍ കുത്തകകളും.

അതിന്റെ ഭാഗമായാണു് അമേരിക്കയുമായി തന്ത്രപരമായ ബന്ധത്തിലേര്‍പ്പെട്ടതും ആസിയന്‍ കരാറും ആണവ കരാറും ഉണ്ടാക്കിയതും അതിനായി ഇടതു് പക്ഷവുമായുള്ള ബന്ധം വിച്ഛേദിച്ചതും പണം കൊടുത്തു് ഭൂരിപക്ഷമുണ്ടാക്കിയതും അതിന്റെ പേരില്‍ ഉണ്ടായിരുന്ന ധാര്‍മ്മികത പോലും നഷ്ടപ്പെടുത്തിയതും. ഉളുപ്പു് കെട്ടു കഴിഞ്ഞപ്പോള്‍ പിന്നെ ഏതു് കൊള്ളയും ഭൂഷണമായി മാറിയതാണു് അഴിമതിയുടെ വേലിയേറ്റത്തിനു് കാരണം.സാമ്രാജ്യത്വ നായകന്റെ ആസന്നമായ പതനം ഇന്ത്യയെ വല്ലാതെ ഉലക്കുന്നതിനാണു് ഈ അവിഹിതമായും അസ്ഥാനത്തും ഉണ്ടാക്കിയബന്ധം വഴിവെച്ചിട്ടുള്ളതു്. സാമ്രാജ്യത്വ നായകന്റെ ആസന്നമായ പതനം ഇന്ത്യയെ വല്ലാതെ ഉലയ്ക്കുന്നതിനാണു് അവിഹിതമായും അസ്ഥാനത്തും ഉണ്ടാക്കിയ ഈ ബന്ധം വഴിവെച്ചിട്ടുള്ളതു്.

മുതലാളിത്തത്തെ സംരക്ഷിക്കാനുള്ള ത്വര സ്വാഭാവികമായും ഇന്ത്യന്‍ മുതലാളിമാര്‍ക്കെല്ലാം ഉണ്ടായതു് മനസിലാക്കാം. പക്ഷെ, ഇതിന്റെ ഗുണഭോക്താക്കള്‍ എല്ലാ മുതലാളിമാരുമല്ലെന്നും കുത്തക മുതലാളിമാര്‍ മാത്രമാണെന്നുമുള്ള കാര്യം കാണാന്‍ മൂലധന താല്പര്യവും സ്വകാര്യ സ്വത്തിനോടുള്ള ആഭിമുഖ്യവും മൂലം പലര്‍ക്കും കഴിയാതെ പോയി. ഈ അപകടം കണ്ട പലരും തന്നെ മൂലധന താല്പര്യം മൂലം ഇടതു് പക്ഷ നിലപാടുകളോടു് ആഭിമുഖ്യം പുലര്‍ത്താന്‍ തയ്യാറാകാതിരുന്നതിനാല്‍ കുത്തകകളോടു് സഹകരിച്ചു് നിന്നു.

യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ചെറുകിട-ഇടത്തരം വ്യവസായികളുടേയും സംരംഭകരുടേയും താല്പര്യം പൊതുമുതലിന്റെ കൊള്ളയും ജനങ്ങളുടെ പാപ്പരീകരണവും നടത്തുന്ന ഉദാരവല്കരണമല്ല, മറിച്ചു് സത്യ സന്ധമായ വ്യാപാര-വ്യവസായ പ്രവര്‍ത്തനങ്ങളാണു്. അതിനു് യാതൊരു വിഘാതവും ഇടതു് പക്ഷം ഉണ്ടാക്കില്ലെന്ന കാര്യം അവര്‍ കാണാതെ പോയി.

ഇടതു് പക്ഷം മുന്നോട്ടു് വെയ്ക്കുന്ന ജനകീയ ജനാധിപത്യം എന്ന കാഴ്ചപ്പാടു് കുത്തകകളും സാമ്രാജ്യത്വവും ഭൂപ്രഭൂക്കളും പ്രതിനിധാനം ചെയ്യുന്ന നവ-ഉദാര മൂലധനാധിപത്യ-കമ്പോള നയങ്ങള്‍ക്കാണെതിരു്. സാമൂഹ്യോത്തരവാദിത്വത്തോടെയും സാമൂഹ്യ നിയന്ത്രണത്തിലും ജനാധിപത്യ വ്യവസ്ഥക്കു് വഴങ്ങിയും പ്രവര്‍ത്തിക്കുന്ന കമ്പോളത്തിനും സംരംഭങ്ങള്‍ക്കും ജനകീയ ജനധിപത്യത്തില്‍ ഒന്നും പേടിക്കേണ്ടതില്ല. സത്യസന്ധമായി വ്യവസായ-വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനു് ജനകീയ ജനാധിപത്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും.

ജനകീയ ജനാധിപത്യ പരിപാടി അംഗീകരിക്കാന്‍ ഇന്ത്യന്‍ ജനതയെ നിര്‍ബ്ബന്ധിതരാക്കുന്ന നാളുകളാണു് വരാന്‍ പോകുന്നതു്. ആഗോള പ്രതിസന്ധിയും അതിന്റെ ഭാഗമായും ഇരയായും മാറുന്ന ഇന്ത്യന്‍ ഭരണകൂടവും തകര്‍ച്ചയുടെ വക്കിലാണു്. ഇക്കാര്യത്തില്‍ അവരുടെ ഒന്നാം കക്ഷിയായ മതനിരപേക്ഷതയുടെ മുഖം മൂടിയിടുന്ന കോണ്‍ഗ്രസും ഭൂരിപക്ഷ മത പ്രാതിനിധ്യത്തിന്റെ മേലങ്കിയണിഞ്ഞു് വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ബിജെപിയും ഒരേ തട്ടിലാണെന്നു് കര്‍ണ്ണാടകത്തിലെ സംഭവ വികാസങ്ങള്‍ കാണിക്കുന്നു.

അഴിമതിയും പൊതു മുതല്‍ ധൂര്‍ത്തും പൊതു സ്വത്തിന്റെ അപഹരണവുമെല്ലാം മുങ്ങിച്ചാകാന്‍ പോകുന്ന ഇന്ത്യന്‍ കുത്തക ഭരണ വര്‍ഗ്ഗത്തിന്റെ അവസാന കച്ചിത്തുരുമ്പുകളാണു്.

അവയ്ക്കെതിരായ ശക്തമായ ഐക്യ പ്രതിരോധത്തിനു്, അഴിമതിക്കെതിരായ ശക്തമായ ഐക്യ സമരത്തിനു് മാന്യമായി ജീവിക്കാനാഗ്രഹിക്കുന്ന മുതലാളിമാരും കര്‍ഷകരും, തൊഴിലാളി വര്‍ഗ്ഗ നേതൃത്വത്തില്‍, തയ്യാറാകണം.

തൊഴിലാളി വര്‍ഗ്ഗം ആ രംഗത്തു് ആശയപരമായി സായുധരാണു്. ബദല്‍ പരിപാടിയുണ്ടു്. നടപ്പാക്കിയുള്ള പരിചയമുണ്ടു്. അവര്‍ക്കു് മാത്രമേ പുതിയ ജനകീയ ജനാധിപത്യ സംവിധാനത്തിനു് നേതൃത്വം കൊടുക്കാനാവൂ.

ഈ പശ്ചാത്തലം മനസിലാക്കി തന്നെയാണു് ഇടതു് പക്ഷത്തിനെതിരെ ശക്തമായ വിഷലിപ്ത പ്രചരണം ഉദാരവല്കരണ പക്ഷപാതികള്‍ നടത്തിക്കൊണ്ടിരിക്കുന്നതു്. അത്തരം സ്ഥാപിത താല്പര്യ പ്രചോദിതമായ ദുഷ്പ്രചരണങ്ങളെ അര്‍ഹമായ അവജ്ഞയോടെ അവഗണിച്ചും ശരിയായ നിലപാടുകളും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിച്ചും ഇടതു് പക്ഷം ഈ ഉദ്ദിഗ്ന ദശാസന്ധിയെ ഉപയോഗപ്പെടുത്തുകയാണു് വേണ്ടതു്. ജനകീയ ജനാധിപത്യ പരിപാടി ജനങ്ങളുടെ മുമ്പില്‍ ശക്തവും വ്യാപകവുമായി അവതരിപ്പിക്കുകയാണു് അടിയന്തിര കടമ.


*****


ജോസഫ് തോമസ്.

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജനകീയ ജനാധിപത്യ പരിപാടി അംഗീകരിക്കാന്‍ ഇന്ത്യന്‍ ജനതയെ നിര്‍ബ്ബന്ധിതരാക്കുന്ന നാളുകളാണു് വരാന്‍ പോകുന്നതു്. ആഗോള പ്രതിസന്ധിയും അതിന്റെ ഭാഗമായും ഇരയായും മാറുന്ന ഇന്ത്യന്‍ ഭരണകൂടവും തകര്‍ച്ചയുടെ വക്കിലാണു്. ഇക്കാര്യത്തില്‍ അവരുടെ ഒന്നാം കക്ഷിയായ മതനിരപേക്ഷതയുടെ മുഖം മൂടിയിടുന്ന കോണ്‍ഗ്രസും ഭൂരിപക്ഷ മത പ്രാതിനിധ്യത്തിന്റെ മേലങ്കിയണിഞ്ഞു് വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ബിജെപിയും ഒരേ തട്ടിലാണെന്നു് കര്‍ണ്ണാടകത്തിലെ സംഭവ വികാസങ്ങള്‍ കാണിക്കുന്നു.

അഴിമതിയും പൊതു മുതല്‍ ധൂര്‍ത്തും പൊതു സ്വത്തിന്റെ അപഹരണവുമെല്ലാം മുങ്ങിച്ചാകാന്‍ പോകുന്ന ഇന്ത്യന്‍ കുത്തക ഭരണ വര്‍ഗ്ഗത്തിന്റെ അവസാന കച്ചിത്തുരുമ്പുകളാണു്.

അവയ്ക്കെതിരായ ശക്തമായ ഐക്യ പ്രതിരോധത്തിനു്, അഴിമതിക്കെതിരായ ശക്തമായ ഐക്യ സമരത്തിനു് മാന്യമായി ജീവിക്കാനാഗ്രഹിക്കുന്ന മുതലാളിമാരും കര്‍ഷകരും, തൊഴിലാളി വര്‍ഗ്ഗ നേതൃത്വത്തില്‍, തയ്യാറാകണം.

തൊഴിലാളി വര്‍ഗ്ഗം ആ രംഗത്തു് ആശയപരമായി സായുധരാണു്. ബദല്‍ പരിപാടിയുണ്ടു്. നടപ്പാക്കിയുള്ള പരിചയമുണ്ടു്. അവര്‍ക്കു് മാത്രമേ പുതിയ ജനകീയ ജനാധിപത്യ സംവിധാനത്തിനു് നേതൃത്വം കൊടുക്കാനാവൂ.

ഈ പശ്ചാത്തലം മനസിലാക്കി തന്നെയാണു് ഇടതു് പക്ഷത്തിനെതിരെ ശക്തമായ വിഷലിപ്ത പ്രചരണം ഉദാരവല്കരണ പക്ഷപാതികള്‍ നടത്തിക്കൊണ്ടിരിക്കുന്നതു്. അത്തരം സ്ഥാപിത താല്പര്യ പ്രചോദിതമായ ദുഷ്പ്രചരണങ്ങളെ അര്‍ഹമായ അവജ്ഞയോടെ അവഗണിച്ചും ശരിയായ നിലപാടുകളും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിച്ചും ഇടതു് പക്ഷം ഈ ഉദ്ദിഗ്ന ദശാസന്ധിയെ ഉപയോഗപ്പെടുത്തുകയാണു് വേണ്ടതു്. ജനകീയ ജനാധിപത്യ പരിപാടി ജനങ്ങളുടെ മുമ്പില്‍ ശക്തവും വ്യാപകവുമായി അവതരിപ്പിക്കുകയാണു് അടിയന്തിര കടമ.