Friday, April 20, 2012

മതവും ജാതിയും പുരോഗമനവും

ചോദ്യം:
----------
മനുഷ്യനെ ജാതിയും മതവുമായി വേര്‍ തിരിച്ച് നിര്‍ത്തുന്ന സാഹചര്യത്തില്‍ ജാതിമത സൌഹാര്‍ദ്ദം ഉണ്ടാക്കാന്‍ വേണ്ടി വര്‍ഗീയവിരുദ്ധ സമിതി നടത്തിയ മനുഷ്യച്ചങ്ങല, പ്രതിജ്ഞ തുടങ്ങിയ സമരമുഖങ്ങള്‍ ഇന്നത്തെ വര്‍ഗീയത നശിപ്പിക്കാനുതകുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമാണല്ലോ. പുരോഗമന കേരളത്തിന്റെ ദശാബ്ദങ്ങള്‍ക്ക് പുറകിലേക്ക് നോക്കിയാല്‍ അയിത്തം, ക്ഷേത്രപ്രവേശനം, വിദേശവസ്ത്ര ബഹിഷ്കരണം തുടങ്ങിയ വിവിധ സംരങ്ങള്‍ കാണാം. ഈ സമരങ്ങള്‍ എന്താണോ ലക്ഷ്യമാക്കിയത് അത് നേടുനന്തില്‍ വിജയിക്കുകയുണ്ടായി.

പക്ഷേ, ജാതിക്കും മതത്തിനും എതിരായ സമരം ഇല്ലാതെ ജാതിയെയും മതത്തെയും നിലനിര്‍ത്തിക്കൊണ്ട് മതസൌഹാര്‍ദ്ദം ഉണ്ടാക്കിയെടുക്കാമെന്ന നിലയിലാണ് കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ ചിന്തിച്ചുവരുന്നത്. ഇവിടെ ജാതിയും മതവും വിശ്വസിച്ചുകൊണ്ട് ജാതിമതങ്ങള്‍ സൃഷ്ടിച്ച ആചാരങ്ങള്‍ ചോദ്യം ചെയ്യാതെ മാനവ സൌഹാര്‍ദം നടപ്പിലാക്കാ കഴിയുമോ? ഉദാഹരണത്തിന് വിദേശവസ്ത്ര ബഹിഷ്കരണം, അയിത്തം, ക്ഷേത്രപ്രവേശനം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിജയിച്ചത് വിദേശവസ്ത്രം ധരിച്ചുകൊണ്ടും അയിത്തം മനസില്‍ സൂക്ഷിച്ചുകൊണ്ടുമല്ല. ഇവയെല്ലം സ്വയം ബഹിഷ്കരിച്ചതുകൊണ്ടാണ്. ഇത്തരത്തിലുള്ള ഒരു സമരമുറയല്ലേ വര്‍ഗീയത നശിപ്പിച്ച മാനവ സൌഹാര്‍ദ്ദം വളര്‍ത്താന്‍ ഉപകരിക്കുക? മതവും ജാതിയുമില്ലാത്ത മനുഷ്യന്റെ വര്‍ഗം മാത്രം സൃഷ്ടിക്കാന്‍ പുരോഗമനപ്രസ്ഥാനം മുന്നോട്ട് വരേണ്ടതല്ലേ? എന്തുകൊണ്ട് പുതിയ തലമുറയെ ജാതി-മത രഹിതമായി വളര്‍ത്തിക്കൂടാ?

(കെ.കെ.രാജീവന്‍, കുഴിമ്പാലോട്)

ഉത്തരം:
-----------
ജാതിവിരുദ്ധരും മതനിരപേക്ഷരുമായ വ്യക്തികള്‍ സ്വയം ജീവിതത്തില്‍ നിന്ന് ജാതിയെയും മതത്തെയും ഒഴിവാക്കിയാല്‍ അതുകൊണ്ടുമാത്രം ജാതിയും അയിത്തവും ഇല്ലാതാകുമെന്ന ധാരണയാണ് ചോദ്യകര്‍ത്താവിനുള്ളത്. അത് ശരിയല്ല.

മറ്റെല്ലാ സാമൂഹ്യപ്രതിഭാസങ്ങളുമെന്നപോലെ ജാതിയും മതവും വര്‍ഗ സമൂഹത്തിന്റെ സൃഷ്ടിയാണ്. അതുകൊണ്ടാണ് വൈരുദ്ധ്യാത്മ ഭൌതികവാദത്തിന്റെ വക്താവായ മാര്‍ക്സ് ഇങ്ങനെ പ്രഖ്യാപിച്ചത് “ മതത്തെ സൃഷ്ടിച്ച സാഹചര്യങ്ങള്‍ക്കെതിരായ സമരമാണ് മതത്തിനെതിരായ യഥാര്‍ത്ഥ സമരം.”

എന്നുവെച്ചാല്‍ വര്‍ഗസമൂഹത്തില്‍ അനുപേക്ഷണീയമായി നടക്കുന്ന ധനിക-ദരിദ്ര സമരത്തില്‍ നിന്ന് വേര്‍പെടുത്തിക്കൊണ്ട് ജാതിയെ നശിപ്പിക്കാനോ മതത്തിന് ജനങ്ങളുടെ ഇടയിലുള്ള സാമൂഹ്യ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കാനോ കഴിയുകയില്ല. അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം മുതലായ പരിപാടികളിലൂടെ ജാതിരഹിതമായ ഒരു പുത്തന്‍ സമൂഹത്തെ സൃഷ്ടിക്കുക, മതത്തെ വ്യക്തികളായ വിശ്വാസികളുടെ സ്വന്തം കാര്യമായി കണ്ട് മതത്തെയും രാഷ്ട്രീയത്തെയും വേര്‍തിരിക്കുക - ഇത് രണ്ടും ചെയ്യുന്നതോടൊപ്പം വിവിധ ജാതികളില്‍ പെട്ടവരും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരുമെന്നപോലെ ഒരു മതത്തിലും വിശ്വസിക്കാത്തവരും അടങ്ങുന്ന ചൂഷിത വിഭാഗങ്ങളുടെ പ്രസ്ഥാനം സംഘടിപ്പിക്കുക കൂടി വേണം. മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റുകാര്‍ സ്വന്തന്ത്രമായി നടത്തുന്ന ഭൌതികവാദാശയങ്ങളുടെ പ്രചാരണത്തോടൊപ്പം മതവിശ്വാസികളായ ഭൂരിപക്ഷം ജനങ്ങളും അവിശ്വാസികളും ചേര്‍ന്ന ഒരു വിശാല ബഹുജനപ്രസ്ഥാനം കെട്ടിപ്പടുക്കണം.

ഇതാണ് കേരളത്തിലെ സോഷ്യലിസ്റ്റ്-കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലത്തെ തുടങ്ങി വെച്ചത്. അതിന്റെ സ്ഥാപകനേതാക്കള്‍ ജാതിവിരോധികളും യുക്തിവാദികളുമായിരുന്നു. പക്ഷേ, തൊഴിലാളി-കര്‍ഷകാദി ബഹുജനങ്ങളില്‍ ബഹുഭൂരിപക്ഷം വരുന്ന മതവിശ്വാസികളെ സംഘടിത ബഹുജനപ്രസ്ഥാനങ്ങളില്‍ നിന്നും മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അകറ്റാന്‍ മാത്രം പ്രയോജനപ്പെടുന്ന നയസമീപനങ്ങളുമായ് അവര്‍ സലാം പറഞ്ഞ് പിരിഞ്ഞു. അവിശ്വാസികളായ മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റുകാരുടെ നേതൃത്വത്തില്‍ മതവിശ്വാസികളായ ബഹുഭൂരിപക്ഷം ജനങ്ങളെ അണിനിരത്താനുള്ള പ്രസ്ഥാ‍നമായി മാര്‍ക്സിസം -ലെനിനിസം വളര്‍ന്നു.

ഇതിന്റെ രാഷ്ട്രീയപ്രാധാന്യമാണ് ചോദ്യകര്‍ത്താവ് കാണാത്തത്. വിപ്ലവകരമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ വിശ്വാസികളും അവിശ്വാസികളും ചേര്‍ന്ന് ചൂഷകവര്‍ഗങ്ങള്‍ക്കെതിരായ സംഘടിതപ്രസ്ഥാനം വളര്‍ത്തിയെടുക്കലാണ് പ്രധാനമെന്ന് കാണാതെ വിപ്ലവ ബഹുജനപ്രസ്ഥാനത്തില്‍ നിന്ന് മതവിശ്വാസികളായ ബഹുഭൂരിപക്ഷം ജനങ്ങളെ അകറ്റാന്‍ മാത്രം പ്രയോജനപ്പെടുന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റേത്.

(ഇ.എം.എസ്. ചോദ്യോത്തര പംക്തി ചിന്ത 02-07-1993)

മതവിശ്വാസവും കമ്യൂണിസ്റ്റുകാരും - ഇ.എം.എസ് ചിന്ത പബ്ലിഷേഴ്സ്, പേജ് 110-111

*
courtesy: Shri. Sunil Krishnan

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ജാതിവിരുദ്ധരും മതനിരപേക്ഷരുമായ വ്യക്തികള്‍ സ്വയം ജീവിതത്തില്‍ നിന്ന് ജാതിയെയും മതത്തെയും ഒഴിവാക്കിയാല്‍ അതുകൊണ്ടുമാത്രം ജാതിയും അയിത്തവും ഇല്ലാതാകുമെന്ന ധാരണയാണ് ചോദ്യകര്‍ത്താവിനുള്ളത്. അത് ശരിയല്ല.

മറ്റെല്ലാ സാമൂഹ്യപ്രതിഭാസങ്ങളുമെന്നപോലെ ജാതിയും മതവും വര്‍ഗ സമൂഹത്തിന്റെ സൃഷ്ടിയാണ്. അതുകൊണ്ടാണ് വൈരുദ്ധ്യാത്മ ഭൌതികവാദത്തിന്റെ വക്താവായ മാര്‍ക്സ് ഇങ്ങനെ പ്രഖ്യാപിച്ചത് “ മതത്തെ സൃഷ്ടിച്ച സാഹചര്യങ്ങള്‍ക്കെതിരായ സമരമാണ് മതത്തിനെതിരായ യഥാര്‍ത്ഥ സമരം.”

jaleel.e.k said...

വിപ്ലവം , വര്‍ഗസമരം തുടങ്ങിയവ പുതിയ കാലോചിതമായി പരിഷ്കരിക്കണം ...ജാതി മത വേര്‍തിരിവുകള്‍ വീണ്ടും കേരളത്തില്‍ ശക്തി പ്രാപിച്ചു വരുന്നുണ്ട്....മിശ്രവിവാഹം തന്നെയാണ് ഏറ്റവും ശക്തമായ പരിഹാരം .....സമാന്തരമായി ചെറു സാംസ്കാരിക സാമൂഹ്യ ധാരകള്‍ വളരണം ....പഴയ മറുപടികള്‍ അനുയോജ്യമായിരിക്കില്ല ...