Saturday, June 18, 2011

അമ്മുവിന്റെ യുക്തിവിചാരങ്ങള്‍

"ദൈവമാണ് നിങ്ങള്‍ക്ക് ആഹാരം തരുന്നതെന്നു പറയുന്നു. അവുദയാര്‍ കോവിലിലെ ദേവന് നിങ്ങള്‍ മൂന്നുചാക്ക് പച്ചരി കൊടുക്കുന്നില്ലേ? അത് ദൈവത്തിന് സമര്‍പ്പിക്കുന്നതായി അഭിനയിച്ചുകൊണ്ട് ബ്രാഹ്മണന്‍ ഭക്ഷിക്കുകയാണ്. ബാക്കി വന്നാല്‍ അരി അവര്‍ വിറ്റുകാശാക്കുകയും ചെയ്യും. രാജ്യത്ത് പട്ടിണിമരണങ്ങള്‍ പത്രവാര്‍ത്തകളാണ്. എന്നാല്‍ , ക്ഷേത്രോത്സവങ്ങളില്‍ എല്ലാത്തരം ഭക്ഷ്യവസ്തുക്കളും പാനീയങ്ങളും തയ്യാറാക്കി ബ്രാഹ്മണര്‍ക്ക് സൗജന്യമായി കൊടുക്കുകയാണ്. ഏറെ വലുപ്പത്തില്‍ ദൈവത്തിന് അമ്പലം പണിതിട്ട് അതിനകത്തൊരിടത്തും ദെവത്തിനായി കക്കൂസ് വയ്ക്കാത്തത് അത്ഭുതകരമായിരിക്കുന്നു. എപ്പോഴും ഒരേ കിടപ്പില്‍ ഉറങ്ങിക്കൊണ്ടേയിരിക്കുന്ന ദൈവത്തിന് എന്തിനാണ് ചോറും മധുരപ്പലഹാരങ്ങളും?

(ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല? - പെരിയാര്‍ ഇ വി രാമസ്വാമി, പേജ് 32)

സാമൂഹ്യപരിഷ്കര്‍ത്താവും ജാതിവിരുദ്ധ പോരാട്ടങ്ങളുടെ നായകനും നിര്‍ഭയനായ ദൈവഭഞ്ജകനുമായ പെരിയാര്‍ ഇ വി രാമസ്വാമി തന്റെ പോരാട്ടത്തിന് ആയുധമാക്കിയത് യുക്തിചിന്തയാണ്. ഭൂരിപക്ഷം ജനങ്ങളും നിരക്ഷരരും ദരിദ്രരുമായി തുടരുന്ന ഇന്ത്യന്‍ അവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ബ്രാഹ്മണമേധാവിത്വത്തിനും ജാതി-മതങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പടവാളുയര്‍ത്തിയത്. സമാനതകളില്ലാത്ത തരത്തിലുള്ള അടിച്ചമര്‍ത്തലുകളും സാമൂഹ്യവിവേചനവും ജാതി-മതങ്ങളുടെ പേരില്‍ ഒരു വിഭാഗം ജനങ്ങളനുഭവിക്കുമ്പോള്‍ മറ്റുചിലര്‍ സമ്പത്തും അധികാരവും എല്ലാം കൈയടക്കിവച്ചിരിക്കുന്നു. അവരുടെ കൈയിലാണ് മതസ്ഥാപനങ്ങളും ഈശ്വരന്‍പോലും. എന്തുകൊണ്ടാണ് കഷ്ടപ്പെടുന്നവനെ സഹായിക്കാന്‍ തയ്യാറാകാതെ ഈശ്വരന്‍ സമ്പന്നര്‍ക്കും ആഢ്യന്മാര്‍ക്കും മാത്രം സുഖവും സന്തോഷവും നല്‍കുന്നത്? എന്താണ് ദൈവം? എവിടെയാണ്? എന്തുകൊണ്ട്? ദൈവത്തിന്റെ ശക്തികള്‍ എന്തെല്ലാം? പെരിയാറുടെ ചോദ്യങ്ങള്‍ നീളുകയാണ്.

പെരിയാറുടെ തീപാറുന്ന ചോദ്യങ്ങളെക്കുറിച്ച് ഓര്‍ത്തത് അമ്മുവിന്റെ ചോദ്യങ്ങള്‍ കണ്ടപ്പോഴാണ്.

"അമ്പലത്തില്‍ പണത്തിന്റെ ആവശ്യമെന്താ? ആ പണം ഈശ്വരനോട് ചോദിച്ചാല്‍ ഈശ്വരന്‍ തരില്ലേ? ഈശ്വരന്റെ ആവശ്യങ്ങള്‍ക്കുള്ള പണം ഈശ്വരനല്ലേ ഉണ്ടാക്കേണ്ടത്, മറ്റുള്ളവരാണോ? ...."

അമ്മുവിന്റെ ചോദ്യങ്ങള്‍ക്കു പിന്നില്‍ എരിയുന്നത് പന്ത്രണ്ടുവയസ്സുകാരിയുടെ മസ്സസിലെ യുക്തിചിന്തയാണ്. ക്ലാസുമുറിയില്‍ പാഠപുസ്തകത്തില്‍നിന്നും അധ്യാപകന്റെ വിശദീകരണങ്ങളില്‍നിന്നും വീണ ചിന്തയുടെ കനല്‍ വായനയിലൂടെയും വീട്ടില്‍ അമ്മയും അച്ഛനും പങ്കുവയ്ക്കുന്ന ധാരണകളിലൂടെയും ഒരു പന്ത്രണ്ടുകാരിയെ നിരീശ്വരവാദിയാക്കുന്നതിന്റെ ഏറ്റവും സത്യസന്ധവും ശക്തവുമായ ആഖ്യാനമാണ് അമ്മുവിന്റെ മരുന്നു പുരട്ടാന്‍വേണ്ടി മുറിവുണ്ടാക്കുന്നയാള്‍" (ചിന്ത പബ്ലിഷേഴ്സ്). പന്ത്രണ്ടുവയസ്സുകാരിയുടെ ആരാധനാപുരുഷനായ ഭഗത്സിങ്ങിന്റെ "ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായി?" എന്ന പുസ്തകവും ഇ എം എസ് അപ്പൂപ്പന്റെ പുസ്തകവും മറ്റും അവള്‍ക്ക് നല്‍കിയത് ദൈവങ്ങളെയും മതങ്ങളെയുംകുറിച്ചുള്ള ചരിത്രധാരണകളും ചില പൊള്ളുന്ന തിരിച്ചറിവുകളുമാണ്.

"ഈ ദൈവത്തെച്ചൊല്ലി, ദൈവമുണ്ടാവാന്‍ കാരണമായ മതത്തെച്ചൊല്ലി തര്‍ക്കം ഉണ്ടത്രെ! അവര്‍ ഈ പേരില്‍ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങള്‍ ..... ഹോ... അതെനിക്ക് വിശ്വസിക്കാനാവാത്തതായിരുന്നു. മനുഷ്യര്‍ക്ക് എങ്ങനെ ഇത്രയും വിഡ്ഢികളും ക്രൂരന്മാരും ആവാന്‍ കഴിയുന്നു! (പേജ് 21) ഇന്ത്യയില്‍ ജനിച്ചുവളരുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും രാജ്യത്തിനുവേണ്ടിയുള്ള സ്വന്തം അവകാശവാദങ്ങളുമായി പരസ്പരം ഏറ്റുമുട്ടുന്നതിന്റെ വൈരുധ്യത്തെ എത്ര ശക്തമായ ഭാഷയിലാണ് അമ്മു പരിഹസിക്കുന്നത്!

അമ്മുവിന്റെ യുക്തിചിന്തയെയും ഭൗതികവാദധാരണകളെയും പരിപോഷിപ്പിക്കുന്നതില്‍ വായനയ്ക്കും അധ്യാപകനും അമ്മയ്ക്കും അച്ഛനുമൊക്കെ പങ്കുണ്ട്. എന്നാല്‍ ഈ സ്വാധീനങ്ങളില്‍നിന്ന് ലഭിക്കുന്ന അറിവുകളെ തിരിച്ചറിവുകളാക്കുകയും നിരന്തരം ചോദ്യങ്ങളുയര്‍ത്താന്‍ അവളെ പ്രാപ്തയാക്കുകയും ചെയ്യുന്നത് നിര്‍ഭയത്വവും ആത്മവിശ്വാസവുമാണ്. ഒന്നിനെയും ചോദ്യം ചെയ്യാനുള്ള ആര്‍ജവത്വം ഇല്ലാത്തവരായി ജനതയെ പരുവപ്പെടുത്തുന്നതാണ് എല്ലാ അധികാരക്കോയ്മകള്‍ക്കും സൗകര്യം. എന്തുകൊണ്ട്? എന്തുകൊണ്ട്? എന്ന ചോദ്യം ദൈവത്തെക്കുറിച്ചെന്നല്ല, ഒന്നിനെക്കുറിച്ചും ഉയര്‍ത്താന്‍ തയ്യാറാകാത്ത അരാഷ്ട്രീയവാദികളുടെ തലമുറയെ സൃഷ്ടിക്കുന്ന ആഗോളവല്‍ക്കരണകാലത്തുനിന്നുകൊണ്ടാണ് അസുഖകരമായ ചോദ്യങ്ങള്‍ അമ്മു ഉയര്‍ത്തുന്നത്. അമ്മുവിന്റെ ചിന്തകളുടെ നൈസര്‍ഗികതയും സ്വാഭാവികതയും അമ്മുവിന്റെ ഈ രചനയെ ഹൃദ്യമാക്കുന്നു. എന്നാല്‍ , അവളുടെ ചോദ്യങ്ങളുടെ മൂര്‍ച്ച നമ്മളെ ഞെട്ടിക്കുകതന്നെ ചെയ്യും. ആ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാനുള്ള ബാധ്യത ദൈവവിശ്വാസികള്‍ ഏറ്റെടുക്കുകയില്ലായിരിക്കാം.

എന്നാല്‍ , സാമൂഹ്യവിവേചനങ്ങള്‍ക്കെതിരെ, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ യുക്തിബോധത്തിന്റെ ആയുധമേന്തി പടപൊരുതിയ ഒരു പഴയ തലമുറയുടെ പിന്മുറക്കാരായ മലയാളികള്‍ മറുപടി പറയേണ്ട ചില ചിന്തകള്‍ അമ്മുവിന്റെ രചന ഉയര്‍ത്തുന്നുണ്ട്. അക്ഷയത്രിതീയക്കും ഐശ്വര്യലക്ഷ്മി വലംപിരി ശംഖിനും മന്ത്രവാദത്തിനും ജ്യോതിഷപരിഹാരങ്ങള്‍ക്കും പുത്രകാമേഷ്ടിയാഗത്തിനും ചാത്തന്‍സേവക്കും കൂടോത്രത്തിനുംവരെ ജീവിതം പങ്കിട്ടുനല്‍കിയിരിക്കുന്ന മലയാളിയുടെ സാമാന്യബോധത്തിന് എന്താണ് സംഭവിച്ചിരിക്കുന്നത്? ദൈവവിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍പോലും തിരിച്ചറിയാനാകാതെ ആള്‍ദൈവങ്ങള്‍ക്കും മന്ത്രവാദികള്‍ക്കും മുന്നില്‍ പണയം വച്ചിരിക്കുന്ന യുക്തിചിന്തയെയും ആത്മബോധത്തെയും എങ്ങനെ നമുക്ക് വീണ്ടെടുക്കാനാകും?

*
ഡോ. ടി എന്‍ സീമ ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

4 comments:

വര്‍ക്കേഴ്സ് ഫോറം said...

പെരിയാറുടെ തീപാറുന്ന ചോദ്യങ്ങളെക്കുറിച്ച് ഓര്‍ത്തത് അമ്മുവിന്റെ ചോദ്യങ്ങള്‍ കണ്ടപ്പോഴാണ്.

"അമ്പലത്തില്‍ പണത്തിന്റെ ആവശ്യമെന്താ? ആ പണം ഈശ്വരനോട് ചോദിച്ചാല്‍ ഈശ്വരന്‍ തരില്ലേ? ഈശ്വരന്റെ ആവശ്യങ്ങള്‍ക്കുള്ള പണം ഈശ്വരനല്ലേ ഉണ്ടാക്കേണ്ടത്, മറ്റുള്ളവരാണോ? ...."

അമ്മുവിന്റെ ചോദ്യങ്ങള്‍ക്കു പിന്നില്‍ എരിയുന്നത് പന്ത്രണ്ടുവയസ്സുകാരിയുടെ മസ്സസിലെ യുക്തിചിന്തയാണ്. ക്ലാസുമുറിയില്‍ പാഠപുസ്തകത്തില്‍നിന്നും അധ്യാപകന്റെ വിശദീകരണങ്ങളില്‍നിന്നും വീണ ചിന്തയുടെ കനല്‍ വായനയിലൂടെയും വീട്ടില്‍ അമ്മയും അച്ഛനും പങ്കുവയ്ക്കുന്ന ധാരണകളിലൂടെയും ഒരു പന്ത്രണ്ടുകാരിയെ നിരീശ്വരവാദിയാക്കുന്നതിന്റെ ഏറ്റവും സത്യസന്ധവും ശക്തവുമായ ആഖ്യാനമാണ് അമ്മുവിന്റെ മരുന്നു പുരട്ടാന്‍വേണ്ടി മുറിവുണ്ടാക്കുന്നയാള്‍" (ചിന്ത പബ്ലിഷേഴ്സ്). പന്ത്രണ്ടുവയസ്സുകാരിയുടെ ആരാധനാപുരുഷനായ ഭഗത്സിങ്ങിന്റെ "ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായി?" എന്ന പുസ്തകവും ഇ എം എസ് അപ്പൂപ്പന്റെ പുസ്തകവും മറ്റും അവള്‍ക്ക് നല്‍കിയത് ദൈവങ്ങളെയും മതങ്ങളെയുംകുറിച്ചുള്ള ചരിത്രധാരണകളും ചില പൊള്ളുന്ന തിരിച്ചറിവുകളുമാണ്.

Jack Rabbit said...

ദൈവവിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍പോലും തിരിച്ചറിയാനാകാതെ ആള്‍ദൈവങ്ങള്‍ക്കും മന്ത്രവാദികള്‍ക്കും മുന്നില്‍ പണയം വച്ചിരിക്കുന്ന യുക്തിചിന്തയെയും ആത്മബോധത്തെയും എങ്ങനെ നമുക്ക് വീണ്ടെടുക്കാനാകും?

ദൈവവിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ തിരിച്ചറിഞ്ഞ ലേഖികയുടെ യുക്തിബോധം എത്രെത്തോളമുണ്ടെന്നു ഇപ്പോള്‍ സംശയം

Tom Sawyer said...

" ദൈവവിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍പോലും തിരിച്ചറിയാനാകാതെ ആള്‍ദൈവങ്ങള്‍ക്കും മന്ത്രവാദികള്‍ക്കും മുന്നില്‍ പണയം വച്ചിരിക്കുന്ന യുക്തിചിന്തയെയും ആത്മബോധത്തെയും എങ്ങനെ നമുക്ക് വീണ്ടെടുക്കാനാകും "

അമ്മു ആ പുസ്തകത്തില്‍ ഭഗത് സിങ്ങിന്റെയും പെരിയോറുടെയും വാക്കുകളെ ഉദ്ധരിച്ചു എന്താണ് എഴുതി വെച്ചിട്ടുണ്ടാകുക അതിനു നേരെ വിപരീതമായി പോയി ഈ ലേഖനം . 12 വയസ്സുകാരിയായ ഗ്രന്ഥകാരിക്കുള്ളത്ര വക തിരിവ് പുസ്തകത്തിന്റെ നിരൂപണമോ പരിചയപ്പെടുത്തലോ നടത്തിയ ടി എന്‍ സീമ അവര്‍കള്‍ക്കില്ലാതെ പോയല്ലോ - കര്‍ത്താവെ - അതു പ്രസിദ്ധീകരിച്ച വര്‍ക്കേഴ്സ് ഫോറത്തിനു ഈ ലേഖനത്തില്‍ നിന്നെന്താണ് മനസ്സിലായത് ?

Unknown said...

ദൈവവിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള അതിര്‍വരമ്പുകള്‍പോലും തിരിച്ചറിയാനാകാതെ ആള്‍ദൈവങ്ങള്‍ക്കും മന്ത്രവാദികള്‍ക്കും മുന്നില്‍ പണയം വച്ചിരിക്കുന്ന യുക്തിചിന്തയെയും ആത്മബോധത്തെയും എങ്ങനെ നമുക്ക് വീണ്ടെടുക്കാനാകും?

അലക്ഷ്യമായ ഈ ഒറ്റ വാചകത്തിൽ നഷ്ടമായ യുക്തിചിന്ത ഡോ.ടി.എൻ.സീമ തിരിച്ചറിഞ്ഞ് വീണ്ടെടുക്കുമെന്ന് നമുക്ക് കരുതാം. :)