Thursday, August 26, 2010

കാട്ടുതീയും കമ്യൂണിസവും

റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ കാട്ടുതീ അല്‍പ്പം മഴയും അരിച്ചിറങ്ങുന്ന തണുപ്പുംമൂലം ഒട്ടൊക്കെ ശമിച്ചിരിക്കുന്നു. മധ്യറഷ്യയിലെ എട്ടുലക്ഷം ഹെക്ടര്‍ കാടാണ് ആഴ്ചകള്‍ നീണ്ടുനിന്ന തീയില്‍ വെന്തമര്‍ന്നത്. വേനല്‍ക്കാലത്തു പോലും മിതശീതോഷ്ണ കാലാവസ്ഥയുള്ള യൂറോപ്യന്‍ റഷ്യയില്‍ ഈ വര്‍ഷം 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. റഷ്യന്‍ ജനസംഖ്യയുടെ അഞ്ചില്‍ നാലുഭാഗവും അധിവസിക്കുന്നത് യൂറോപ്യന്‍ റഷ്യയിലാണ്. തീ രണ്ടായിരത്തോളം വീടുകളെ വിഴുങ്ങി. ആയിരക്കണക്കിനുപേര്‍ ഭവനരഹിതരായി. ചിലര്‍ കത്തുന്ന വീടുകള്‍ക്കൊപ്പം ചാരമായി. തലസ്ഥാനമായ മോസ്കോയിലെ ഫ്ളാറ്റുകളും ഓഫീസുകളും കടകളും മാത്രമല്ല ഭൂഗര്‍ഭ റെയില്‍വേ സ്റേഷനുകള്‍ പോലും കട്ടപ്പുകകൊണ്ടു നിറഞ്ഞു. മോസ്കോ നിവാസികള്‍ പലരും 'പുകപ്പുറപ്പാട്'’ കണ്ട് അന്തംവിട്ട് പലായനംചെയ്തു. പുകയുടെ ആഘാതത്തില്‍ മോസ്കോയിലെ മരണനിരക്ക് കൂടി. (ദ ഹിന്ദു, ആഗസ്ത് 22)

മധ്യ റഷ്യയിലെ സറോവ് ആണവായുധ നിര്‍മാണകേന്ദ്രത്തില്‍ നിന്ന് നിര്‍മാണം പൂര്‍ത്തിയായതും നിര്‍മാണത്തിലിരിക്കുന്നതുമായ ആണവായുധങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കംചെയ്യേണ്ടി വന്നു. കാട്ടുതീ ആ രഹസ്യ ആണവായുധ കേന്ദ്രത്തിന്റെ അരികുവരെ നാവുകള്‍ നീട്ടി എത്തിയിരുന്നു. ഒരു പ്രധാന നാവിക കേന്ദ്രം തീ നക്കിത്തുടച്ചു. അവിടെയുണ്ടായിരുന്ന മിസൈലുകളും മറ്റു യുദ്ധസാമഗ്രികളും മോസ്കോയിലേക്ക് മാറ്റി. റഷ്യയുടെ പുതിയ മിസൈലുകളായ ബുലാവയുടെയും ഇസ്കന്ദറിന്റെയും പരീക്ഷണങ്ങള്‍ മാറ്റിവച്ചു. ഇവ നിര്‍മിച്ചിരുന്ന ഫാക്ടറി തീയുടെ വായ് വെട്ടത്തിലായിരുന്നു. 12 കിലോമീറ്റര്‍ ഉയരത്തില്‍ പൊങ്ങിപ്പടര്‍ന്ന പുകച്ചുരുളുകള്‍ ഉപഗ്രഹങ്ങള്‍ പകര്‍ത്തി. ഏതാണ്ട് അറുപതിനായിരത്തോളം വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തു.

ആയിരം വര്‍ഷത്തിനിടെ റഷ്യ കണ്ട കൊടുംവേനലാണ് ഈ അഗ്നിതാണ്ഡവത്തിന് വഴിവച്ചതെന്നാണ് റഷ്യയുടെ ഔദ്യോഗിക ഭാഷ്യം. എന്നാല്‍, പരിസ്ഥിതി വിദഗ്ധരും ശാസ്ത്രജ്ഞരും കുറ്റപ്പെടുത്തുന്നത് റഷ്യന്‍ ഭരണകൂടത്തെയാണ്. പ്രത്യേകിച്ച്, റഷ്യന്‍ പ്രധാനമന്ത്രി വ്ളാദിമിര്‍ പുടിനെ. പുടിന്‍ ക്ഷണിച്ചുവരുത്തിയ ദുരന്തമാണിതെന്ന് അവര്‍ പറയുന്നു. ബോറിസ് യെട്സിന്‍ ഭരണകാലത്തെ അവ്യവസ്ഥയില്‍നിന്ന് റഷ്യയെ തിരികെ കൊണ്ടുവരികയും ചെചന്‍ തീവ്രവാദികളെ ഉരുക്കുമുഷ്ടിയോടെ നേരിടുകയും അമേരിക്കയുടെ സാമന്തരാജ്യമായ ജോര്‍ജിയയെ നിലയ്ക്കു നിര്‍ത്തുകയും രാജ്യാന്തര രംഗത്ത് ക്രെംലിന്റെ ശബ്ദം ഒട്ടൊക്കെ വീണ്ടെടുക്കുകയുംചെയ്ത പുടിന്‍, പക്ഷേ, നവ ലിബറല്‍ സാമ്പത്തിക നയങ്ങളെ തന്റെ മുന്‍ഗാമിയേക്കാള്‍ അക്രാമകമായി പരിരംഭണം ചെയ്തു.

കമ്പോളമാണ് ദൈവമെന്നും എല്ലാം കമ്പോളം 'വിവേകപൂര്‍വം' നോക്കിനടത്തുമെന്നുമുള്ള നവലിബറല്‍ മന്ത്രം അദ്ദേഹവും ഏറ്റുപാടി. ഇതിന്റെ സ്വാഭാവിക പരിണതികളിലൊന്ന്, ഭരണകൂടം വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍നിന്നും മറ്റു സാമൂഹ്യ സുരക്ഷാ പരിപാടികളില്‍നിന്നും മുന്‍പിന്‍ നോക്കാതെ പിന്മാറുക എന്നതും അവയൊക്കെ കമ്പോള ശക്തികള്‍ക്ക് വിട്ടുകൊടുക്കുക എന്നതുമാണ്. അങ്ങനെയാണ് സോവിയറ്റ് യൂണിയന്റെ കാലത്തുണ്ടായിരുന്ന ദേശീയ വനസേവനസംഘത്തെ നാലുവര്‍ഷം മുമ്പ് പുടിന്‍ പിരിച്ചുവിടുന്നത്. അതിനുപകരം ഒരു പുതിയ വനനിയമം അദ്ദേഹം കൊണ്ടുവന്നു. ഈ പുതുനിയമം റഷ്യന്‍ ഫെഡറല്‍ ഗവമെന്റിന്റെ മേല്‍നോട്ടത്തില്‍ കാര്യക്ഷമമായി നടന്നിരുന്ന വനഭരണവും വനപരിപാലനവും പ്രാദേശിക ഭരണകൂടങ്ങളെയും കാട് പാട്ടത്തിനെടുത്ത കച്ചവട ലോബികളെയും ഏല്‍പ്പിച്ചു. ഭരണകൂടം തന്ത്രപ്രധാനമല്ലാത്ത മേഖലകളില്‍നിന്ന് പിന്മാറി അവയുടെ നിയന്ത്രണാധികാരങ്ങള്‍ ചന്തമുതലാളിത്തത്തിന് വിട്ടുകൊടുക്കണമെന്നുള്ള നവലിബറല്‍ ന്യായവാദമാണ് പുടിനെ ഇതിന് പ്രേരിപ്പിച്ചത്.

സോവിയറ്റ് യൂണിയനില്‍ വനപാലനവും അതിന്റെ ഭാഗമായുള്ള കാട്ടുതീ കണ്ടെത്തല്‍-കെടുത്തല്‍ ജോലികളും നിര്‍വഹിച്ചിരുന്നത് ദേശീയ വനസേവന സംഘമായിരുന്നു. എപതിനായിരം വനപാലകര്‍ ഇതിലുണ്ടായിരുന്നു. ഇവരുടെ പ്രധാന കര്‍ത്തവ്യങ്ങളിലൊന്ന് വേനല്‍ക്കാലത്ത് നിബിഡവനങ്ങളില്‍ സൂക്ഷ്മനിരീക്ഷണം നടത്തി, ചെറിയ തീ ആണെങ്കിലും അണയ്ക്കുക എന്നതായിരുന്നു. ഇതിനുവേണ്ടിമാത്രം ലോകത്തിലെതന്നെ ഏറ്റവും മികച്ച വ്യോമ നിരീക്ഷണവിഭാഗവും സോവിയറ്റ് യൂണിയനുണ്ടായിരുന്നു. ഈ വനവ്യോമ വിഭാഗത്തില്‍ 11,000 പറക്കുംവനപാലകര്‍ ജോലിചെയ്തിരുന്നു.റഷ്യയുടെ മൂന്നില്‍ രണ്ടുഭാഗവും കാടായതിനാല്‍ പല വനസ്ഥലികളിലും റോഡ് സൌകര്യം ഇല്ല. ഭൂതല യാത്രാസൌകര്യങ്ങളില്ലാത്ത വനപ്രദേശങ്ങളിലെ തീ ആകാശത്തുനിന്ന് കണ്ടുപിടിച്ച്, പാരച്യൂട്ടില്‍ വനാന്തര്‍ഭാഗത്ത് ഇറങ്ങി, തീ കെടുത്തുകയായിരുന്നു പറക്കും സംഘത്തിന്റെ ദൌത്യം. അതിനായി താഴ്ന്നു പറക്കാന്‍ കഴിവുള്ള ഇരുനൂറില്‍ പരം എഎന്‍-2 വിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് ഉപയോഗിച്ചിരുന്നത്.

പുടിന്റെ പുതിയ വനനിയമം പ്രാബല്യത്തില്‍ വന്നതോടെ ഈ പറക്കും വനപാലക സംഘത്തെ വെട്ടിക്കുറച്ചു. ഇപ്പോള്‍ രണ്ടായിരം പേരാണ് അതിലുള്ളത്. സോവിയറ്റ് യൂണിയന്റെ കാലത്ത് ഒരു ഹെക്ടര്‍ വനപാലനത്തിന് ആറ് റൂബിള്‍ ചെലവഴിച്ചിരുന്നു. ഇപ്പോള്‍ അത് വെറും പത്ത് കോപ്പെക് (റഷ്യന്‍ നാണയം) ആണ്. പുടിന്റെ വനനിയമം റഷ്യന്‍ കാടുകളെ മരമാഫിയക്ക് വിട്ടുകൊടുത്തിരിക്കുകയാണെന്നും ആക്ഷേപമുണ്ട്. പല വനഭാഗങ്ങളും ഇപ്പോള്‍ സ്വകാര്യ കമ്പനികള്‍ക്ക് പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കഴിഞ്ഞാല്‍ റഷ്യയുടെ ഏറ്റവും പ്രധാന സമ്പത്താണ് വനവിഭവങ്ങള്‍.

മോസ്കോയിലെ അന്താരാഷ്ട്ര വിമാനത്താവളമായ 'ഷെരമത്തീവ'യ്ക്കു മുകളില്‍ വിമാനം വട്ടമിടുമ്പോള്‍ യാത്രക്കാരെ ആദ്യം ആകര്‍ഷിക്കുന്ന കാഴ്ച മോസ്കോ നഗരത്തിനു ചുറ്റുമുള്ള കിംകി കാടുകളാണ്. റഷ്യന്‍ തലസ്ഥാനത്തിനു ചുറ്റുമുള്ള ഈ ഹരിതപ്പട്ട മോസ്കോയുടെ ശ്വാസകോശങ്ങളായാണ് അറിയപ്പെടുന്നത്. സോവിയറ്റ് യൂണിയന്റെ കാലത്ത് ഇത് സംരക്ഷിത വനഭൂമിയായിരുന്നു. അവിടെനിന്ന് ഒരു ചില്ലപോലും വെട്ടാന്‍ അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ ആ കാടിന്റെ വലിയൊരു ഭാഗം വെട്ടിവെളുപ്പിച്ചുകൊണ്ടിരിക്കുന്നു.

മുതലാളിത്ത വികസനവാദികളെപ്പോലെ കമ്യൂണിസ്റുകാര്‍ക്കും പാരിസ്ഥിതിക വിവേകമില്ല എന്നും പരിസ്ഥിതിസംബന്ധമായ പ്രശ്നങ്ങളില്‍ അവര്‍ക്ക് ദൂരക്കാഴ്ചയില്ലെന്നുമൊക്കെയുള്ള വിമര്‍ശങ്ങള്‍ ഇക്കാലത്ത് കേവലപരിസ്ഥിതി വാദികളും പരിസ്ഥിതി രാഷ്ട്രീയക്കാരും പതിവായി ഉയര്‍ത്താറുണ്ട്. അവരുടെ ശ്രദ്ധയിലേക്കു വേണ്ടിക്കൂടിയാണ് ഈ കുറിപ്പ്. സോവിയറ്റ് യൂണിയനില്‍ നിലവിലുണ്ടായിരുന്ന സോഷ്യലിസ്റ് സമ്പദ്വ്യവസ്ഥ കുറ്റമറ്റതായിരുന്നുവെന്നോ പരിസ്ഥിതി പ്രശ്നങ്ങളില്‍ ആ രാഷ്ട്രം ഉജ്വല മാതൃകയായിരുന്നു എന്നോ പറഞ്ഞുവയ്ക്കുകയല്ല. മുതലാളിത്ത ആധുനികതയുടെ ചില ഭ്രാന്തന്‍ യുക്തികള്‍ സോവിയറ്റ് യൂണിയനും പകര്‍ത്തിയിരുന്നു. എന്നിരുന്നാലും ഇന്നത്തെ ക്രോണി ക്യാപിറ്റലിസത്തിന്റെ വക്താക്കളുടെയും സോവിയറ്റ്യൂണിയനിലെ ഭരണകര്‍ത്താക്കളുടെയും പാരിസ്ഥിതിക സമീപനങ്ങള്‍ സമാനമായിരുന്നില്ല എന്നത് പ്രസ്താവ്യമാണ്. അത് അടിവരയിട്ടു പറഞ്ഞു, അത്രമാത്രം.

*****

എ എം ഷിനാസ്, കടപ്പാട് : ദേശാഭിമാനി 26-08-2010

4 comments:

വര്‍ക്കേഴ്സ് ഫോറം said...

മുതലാളിത്ത വികസനവാദികളെപ്പോലെ കമ്യൂണിസ്റുകാര്‍ക്കും പാരിസ്ഥിതിക വിവേകമില്ല എന്നും പരിസ്ഥിതിസംബന്ധമായ പ്രശ്നങ്ങളില്‍ അവര്‍ക്ക് ദൂരക്കാഴ്ചയില്ലെന്നുമൊക്കെയുള്ള വിമര്‍ശങ്ങള്‍ ഇക്കാലത്ത് കേവലപരിസ്ഥിതി വാദികളും പരിസ്ഥിതി രാഷ്ട്രീയക്കാരും പതിവായി ഉയര്‍ത്താറുണ്ട്. അവരുടെ ശ്രദ്ധയിലേക്കു വേണ്ടിക്കൂടിയാണ് ഈ കുറിപ്പ്. സോവിയറ്റ് യൂണിയനില്‍ നിലവിലുണ്ടായിരുന്ന സോഷ്യലിസ്റ് സമ്പദ്വ്യവസ്ഥ കുറ്റമറ്റതായിരുന്നുവെന്നോ പരിസ്ഥിതി പ്രശ്നങ്ങളില്‍ ആ രാഷ്ട്രം ഉജ്വല മാതൃകയായിരുന്നു എന്നോ പറഞ്ഞുവയ്ക്കുകയല്ല. മുതലാളിത്ത ആധുനികതയുടെ ചില ഭ്രാന്തന്‍ യുക്തികള്‍ സോവിയറ്റ് യൂണിയനും പകര്‍ത്തിയിരുന്നു. എന്നിരുന്നാലും ഇന്നത്തെ ക്രോണി ക്യാപിറ്റലിസത്തിന്റെ വക്താക്കളുടെയും സോവിയറ്റ്യൂണിയനിലെ ഭരണകര്‍ത്താക്കളുടെയും പാരിസ്ഥിതിക സമീപനങ്ങള്‍ സമാനമായിരുന്നില്ല എന്നത് പ്രസ്താവ്യമാണ്.

മലമൂട്ടില്‍ മത്തായി said...

Chernobyl, the biggest environmental disaster happened during the guard of the very same firefighting force which you have mentioned in this article. So much for the pollution caused by multinational companies and the lack of fire fighting machinery.

This by no means lets off the hook the companies that cause the pollution and death. But then, just want to say that Soviet Union has been dead for two decades now.

Unknown said...

Comrades,
Look in to China! China doesn't compromise on any of these tasks which government should be responsible for! They don't dissolve any government bodies looking after the forests and Environment. China is developing very fast without compromising anything on environment. They are not even contributing anything to global warming. They made Three Gorges dam with all environmental impact studies properly conducted. They made several big buildings in Beijing with minimal impact on their environment. They are not exposing their workers to any harmful working conditions. Also they provide better housing, health and salaries (not like Kerala or USA)to every eligible citizen. There is nothing called as corruption there. China is a real heaven. I wish I could work there!

..by an American Kooli Thozhilaali

* most probably my comment will not pass through moderation. But at least the moderators will read it and I will be happy..

വര്‍ക്കേഴ്സ് ഫോറം said...

mathai
american

Thanks for ur comments