Wednesday, August 25, 2010

ജഡ്‌ജിമാര്‍ക്കുമുണ്ട് പെരുമാറ്റച്ചട്ടം

പരിപാവനമെന്നു കരുതപ്പെട്ട ജുഡീഷ്യറി തെരുവില്‍ ചര്‍ച്ചചെയ്യപ്പെടുന്നു എന്നത് ജനാധിപത്യത്തിന്റെ വളര്‍ച്ചയെയാണോ, ജുഡീഷ്യറിയുടെ തകര്‍ച്ചയെയാണോ സൂചിപ്പിക്കുന്നത് എന്നു കൃത്യമായി പറയാന്‍ കഴിയില്ല. ദൃശ്യപത്രമാധ്യമങ്ങള്‍ ജഡ്‌ജിമാര്‍ക്ക് അനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങള്‍കൊണ്ടു മുഖരിതമാണ്. ഹൈക്കോടതി ജഡ്‌ജിമാര്‍തന്നെ ഇത്തരം വാദങ്ങളില്‍ നേരിട്ടിടപെട്ട് അഭിപ്രായങ്ങള്‍ കോടതിക്കുപുറത്തും പ്രകടിപ്പിക്കുന്നു എന്നതും പുതിയ പ്രവണതയാണ്. ഹൈക്കോടതിയിലെ ഒരു ജഡ്‌ജി തന്റെതന്നെ വിധിയെ ന്യായീകരിച്ചുള്ള വാദങ്ങളുമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ഈയടുത്താണ്. സുപ്രീംകോടതിയിലെ ഒരു ജഡ്‌ജി ഒരു പ്രത്യേക മതത്തോടുള്ള തന്റെ പ്രതിബദ്ധത പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. അതേ ജഡ്‌ജിതന്നെ പിന്നീട് ജുഡീഷ്യറിക്കെതിരായ വാദങ്ങളെ പൊതുവേദിയില്‍ ഖണ്ഡിച്ച്, അത്തരം വിമര്‍ശമുന്നയിക്കുന്നവര്‍ സംസ്‌ക്കാരശൂന്യരാണ് എന്ന് അഭിപ്രായപ്പെട്ട വാര്‍ത്ത പത്രത്തില്‍ വായിക്കാനിടവന്നു.

ഈ വാര്‍ത്തകള്‍ തീര്‍ച്ചയായും അസ്വസ്ഥതയുണ്ടാക്കുന്നവയാണ്. ജഡ്‌ജിമാര്‍ പറഞ്ഞതായി വരുന്ന വാര്‍ത്തകള്‍, അതും വന്‍ തലക്കെട്ടില്‍ വരുന്നവ കളവാണെന്നും താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും ഈയിടെ ഒരു ജഡ്‌ജിതന്നെ ആത്മരോഷത്തോടെ തുറന്നടിച്ചത് ഞെട്ടലുണ്ടാക്കി. സുപ്രീംകോടതിയിലെ ജസ്‌റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അന്തിമ യജമാനന്മാര്‍ എന്നു വിശേഷിപ്പിച്ച പൊതുജനം, തങ്ങളുടെ സേവകന്മാര്‍ തമ്മില്‍ തമ്മില്‍ നടത്തുന്ന വാൿപോരാട്ടത്തില്‍ എന്തുചെയ്യും എന്നതാണ് വലിയ പ്രശ്‌നം. ഇത്തരം ഒരു പ്രതിസന്ധിയില്‍ ജഡ്‌ജിമാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ എന്തൊക്കെ എന്നത് ജനം അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്.

1997 മെയ് 7ന് സുപ്രീംകോടതിയിലെ മുഴുവന്‍ ജഡ്‌ജിമാരും ഇരുന്ന് ചര്‍ച്ചചെയ്‌ത് അംഗീകരിക്കുകയും ഇന്ത്യയിലെ എല്ലാ ഹൈക്കോടതികളുടെയും അഭിപ്രായങ്ങള്‍കൂടി സ്വീകരിച്ചുകൊണ്ട് 1999ല്‍ അന്തിമമായി പ്രസിദ്ധീകരിക്കുകയുംചെയ്ത "നീതിന്യായ രംഗത്തെ മൂല്യങ്ങളുടെ പുനരാഖ്യാനം'' എന്ന രേഖ സമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. ഇതില്‍ പറഞ്ഞ കാര്യങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നു വിലയിരുത്താനുള്ള അധികാരവും ബാധ്യതയും പൊതുജനങ്ങള്‍ക്കുണ്ട്.
ജഡ്‌ജിമാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളും സംരക്ഷിക്കേണ്ട മൂല്യങ്ങളെപ്പറ്റിയും സുപ്രീംകോടതി പുറപ്പെടുവിച്ച പ്രസ്താവന (1999) ഇങ്ങനെ:

1. ജഡ്‌ജിമാര്‍ നീതി നടപ്പാക്കിയാല്‍ മാത്രംപോരാ നടപ്പാക്കി എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കണം. ഉന്നത ന്യായാധിപന്മാരുടെ നടപ്പും പെരുമാറ്റവും നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയില്‍ ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുന്ന തരത്തിലുള്ളതാവണം. ഈ വിശ്വാസ്യത തകര്‍ക്കുന്ന തരത്തിലുള്ള ഒരു പ്രവൃത്തിയും സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ ജഡ്‌ജിമാരില്‍നിന്ന് വ്യക്തിപരമായോ ഔദ്യോഗിക തലത്തിലോ ഉണ്ടാവാന്‍ പാടില്ലാത്തതാണ്.

2. ഒരു ജഡ്‌ജി ഏതെങ്കിലും ക്ളബ്ബിന്റെയോ സൊസൈറ്റിയുടെയോ സംഘടനയുടെയോ ഭാരവാഹിത്വത്തിനുവേണ്ടിയുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാടില്ല; കൂടാതെ നിയമവുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനയുടേതല്ലാതെ മറ്റൊന്നിന്റെയും ഭാരവാഹിത്വം വഹിക്കാന്‍ പാടില്ല.

3. വക്കീലന്മാരുമായി, പ്രത്യേകിച്ച് അതേ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന വക്കീലന്മാരുമായി വളരെ അടുത്ത ബന്ധം ഒഴിവാക്കണം.

4. തന്റെ അടുത്ത ബന്ധുക്കള്‍-ഭാര്യ, മകന്‍, മകള്‍, മരുമകന്‍, മരുമകള്‍, അല്ലെങ്കില്‍ മറ്റേതെങ്കിലും അടുത്ത ബന്ധു വക്കീലന്മാരായുണ്ടെങ്കില്‍ അവരെ തന്റെ മുമ്പാകെ ഹാജരായി കേസ് വാദിക്കാന്‍ ഒരു ജഡ്‌ജിയും അനുവദിക്കരുത്. അവര്‍ കൈകാര്യംചെയ്യുന്ന കേസുമായി മറ്റേതെങ്കിലും തരത്തില്‍ ഇടപെടുകയും അരുത്.

5. ജഡ്‌ജിയുടെ കുടുംബാംഗങ്ങള്‍ തങ്ങളുടെ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്ക് ജഡ്‌ജി താമസിക്കുന്ന വീടോ, ജഡ്‌ജിക്ക് ലഭ്യമായ മറ്റേതെങ്കിലും സൌകര്യങ്ങളോ ഉപയോഗിക്കാന്‍ അനുവദിക്കരുത്.

6. തന്റെ കുടുംബാംഗങ്ങളോ അടുത്ത ബന്ധുക്കളോ അടുത്ത സുഹൃത്തുക്കളോ ഉള്‍പ്പെടുന്ന കേസുകൾ ജഡ്‌ജിമാര്‍ വിചാരണ നടത്താനോ വിധി പറയാനോ പാടില്ല.

7. ജഡ്‌ജി രാഷ്ട്രീയ വിഷയങ്ങളെപ്പറ്റിയോ തന്റെ മുമ്പില്‍ പരിഗണനയിലുള്ളതോ തന്റെ മുമ്പില്‍ വരാന്‍ സാധ്യതയുള്ളതോ ആയ കേസുകളിലെ വിഷയങ്ങളെപ്പറ്റി പൊതുചര്‍ച്ചയില്‍ ഏര്‍പ്പാടാനോ തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കാനോ പാടില്ല.

8. ജഡ്‌ജി തന്റെ വിധിന്യായങ്ങള്‍ സ്വയം സംസാരിക്കുമെന്ന് പ്രതീക്ഷിക്കണം. തന്റെ വിധിന്യായങ്ങളെപ്പറ്റി മാധ്യമങ്ങളോടു പ്രതികരിക്കാന്‍ പാടില്ല

9. ജഡ്‌ജി തന്റെ കുടുംബാംഗങ്ങളില്‍നിന്നോ അടുത്ത ബന്ധുക്കളില്‍നിന്നോ സുഹൃത്തുക്കളില്‍നിന്നോ അല്ലാതെ മറ്റാരില്‍നിന്നും സമ്മാനങ്ങളോ മറ്റേതെങ്കിലും സൌജന്യങ്ങളോ സ്വീകരിക്കാന്‍ പാടില്ല.

10. ജഡ്‌ജി തനിക്ക് ഓഹരിയുള്ള ഏതെങ്കിലും കമ്പനി ഉള്‍പ്പെട്ടതോ കമ്പനിക്കു താല്‍പ്പര്യമുള്ളതോ ആയ കേസുകള്‍ കേള്‍ക്കാനോ വിധി പറയാനോ പാടില്ല. അഥവാ പ്രസ്തുത കമ്പനിയില്‍ തനിക്ക് ഓഹരിയുള്ള വിവരം മുന്‍കൂട്ടി പ്രഖ്യാപിക്കുകയും കക്ഷികള്‍ക്കാര്‍ക്കും ആക്ഷേപമില്ല എന്നു വരികയാണെങ്കില്‍ അത്തരം കേസുകള്‍ കേള്‍ക്കാവുന്നതാണ്.

11. ജഡ്‌ജി ഓഹരി വിപണിയില്‍ ഇടപെട്ട് ഊഹക്കച്ചവടം നടത്തരുത്.

12. ജഡ്‌ജി നേരിട്ടോ, അല്ലാതെയോ ഏതെങ്കിലും തരത്തിലുള്ള വ്യാപാരം സ്വന്തമായോ മറ്റാരെങ്കിലുമായി കൂട്ടു ചേര്‍ന്നോ ഏര്‍പ്പെടാന്‍ പാടില്ല. (നിയമവുമായി ബന്ധപ്പെട്ട ഏതെങ്കിലും കൃതി പ്രസിദ്ധീകരിക്കുന്നതോ ഏതെങ്കിലും തരത്തിലുള്ള ഹോബിയില്‍ ഏര്‍പ്പെടുന്നതോ വ്യാപാരമായോ ബിസിനസായോ കണക്കാക്കുന്നതല്ല.)

13 ജഡ്‌ജി ഏതെങ്കിലും ആവശ്യത്തിനുവേണ്ടി ഫണ്ട് സ്വരൂപിക്കാനുള്ള പ്രവര്‍ത്തനവുമായി ബന്ധപ്പെടാനോ സംഭാവന ചോദിക്കാനോ സ്വീകരിക്കാനോ പാടില്ല.

14. തന്റെ ഉദ്യോഗവുമായി ബന്ധപ്പെട്ട് അനുവദനീയമെന്ന് സുവ്യക്തമല്ലാത്ത ഏതെങ്കിലും ആനുകൂല്യങ്ങള്‍ക്കോ പ്രത്യേകാവകാശങ്ങള്‍ക്കോ ജഡ്‌ജി ആവശ്യപ്പെടാന്‍ പാടില്ല. ഇക്കാര്യത്തില്‍ വരുന്ന സംശയങ്ങള്‍ ചീഫ് ജസ്‌റ്റിസ് മുഖേന തീര്‍പ്പാക്കേണ്ടതാണ്.

15. ഓരോ ജഡ്‌ജിയും താന്‍ പൊതുജനങ്ങളുടെ നിരന്തരമായ നിരീക്ഷണത്തിനു വിധേയമാണെന്ന ബോധത്തോടെ താന്‍ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും വീഴ്ചയും തന്റെ ഉന്നതമായ പദവിക്കു പൊതുജനദൃഷ്ടിയില്‍ ഇടിവു വരുത്തുമെന്ന് എപ്പോഴും ഓര്‍ത്തിരിക്കേണ്ടതാണ്. ഈ നിബന്ധനകളെല്ലാം ജഡ്‌ജിമാര്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും ഇല്ലെങ്കില്‍ യഥാസമയം അതിനെതിരായി പ്രതികരിക്കാനുമുള്ള അധികാരവും ചുമതലയും പൊതുജനങ്ങള്‍ക്കാണ്.

*****

അഡ്വ. ഇ കെ നാരായണന്‍, കടപ്പാട് : ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പരിപാവനമെന്നു കരുതപ്പെട്ട ജുഡീഷ്യറി തെരുവില്‍ ചര്‍ച്ചചെയ്യപ്പെടുന്നു എന്നത് ജനാധിപത്യത്തിന്റെ വളര്‍ച്ചയെയാണോ, ജുഡീഷ്യറിയുടെ തകര്‍ച്ചയെയാണോ സൂചിപ്പിക്കുന്നത് എന്നു കൃത്യമായി പറയാന്‍ കഴിയില്ല. ദൃശ്യപത്രമാധ്യമങ്ങള്‍ ജഡ്‌ജിമാര്‍ക്ക് അനുകൂലമായും പ്രതികൂലമായുമുള്ള വാദങ്ങള്‍കൊണ്ടു മുഖരിതമാണ്. ഹൈക്കോടതി ജഡ്‌ജിമാര്‍തന്നെ ഇത്തരം വാദങ്ങളില്‍ നേരിട്ടിടപെട്ട് അഭിപ്രായങ്ങള്‍ കോടതിക്കുപുറത്തും പ്രകടിപ്പിക്കുന്നു എന്നതും പുതിയ പ്രവണതയാണ്. ഹൈക്കോടതിയിലെ ഒരു ജഡ്‌ജി തന്റെതന്നെ വിധിയെ ന്യായീകരിച്ചുള്ള വാദങ്ങളുമായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ഈയടുത്താണ്. സുപ്രീംകോടതിയിലെ ഒരു ജഡ്‌ജി ഒരു പ്രത്യേക മതത്തോടുള്ള തന്റെ പ്രതിബദ്ധത പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. അതേ ജഡ്‌ജിതന്നെ പിന്നീട് ജുഡീഷ്യറിക്കെതിരായ വാദങ്ങളെ പൊതുവേദിയില്‍ ഖണ്ഡിച്ച്, അത്തരം വിമര്‍ശമുന്നയിക്കുന്നവര്‍ സംസ്‌ക്കാരശൂന്യരാണ് എന്ന് അഭിപ്രായപ്പെട്ട വാര്‍ത്ത പത്രത്തില്‍ വായിക്കാനിടവന്നു.

ഈ വാര്‍ത്തകള്‍ തീര്‍ച്ചയായും അസ്വസ്ഥതയുണ്ടാക്കുന്നവയാണ്. ജഡ്‌ജിമാര്‍ പറഞ്ഞതായി വരുന്ന വാര്‍ത്തകള്‍, അതും വന്‍ തലക്കെട്ടില്‍ വരുന്നവ കളവാണെന്നും താന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും ഈയിടെ ഒരു ജഡ്‌ജിതന്നെ ആത്മരോഷത്തോടെ തുറന്നടിച്ചത് ഞെട്ടലുണ്ടാക്കി. സുപ്രീംകോടതിയിലെ ജസ്‌റ്റിസ് മാര്‍ക്കണ്ഡേയ കട്ജു അന്തിമ യജമാനന്മാര്‍ എന്നു വിശേഷിപ്പിച്ച പൊതുജനം, തങ്ങളുടെ സേവകന്മാര്‍ തമ്മില്‍ തമ്മില്‍ നടത്തുന്ന വാൿപോരാട്ടത്തില്‍ എന്തുചെയ്യും എന്നതാണ് വലിയ പ്രശ്‌നം. ഇത്തരം ഒരു പ്രതിസന്ധിയില്‍ ജഡ്‌ജിമാര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ എന്തൊക്കെ എന്നത് ജനം അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്.