Tuesday, March 15, 2011

പൊരുതി മുന്നേറുന്ന ബംഗാള്‍

സ്‌ത്രീകളും പെണ്‍കുട്ടികളും രാത്രി വൈകിയും നിര്‍ഭയം നടന്നുനീങ്ങുന്ന തെരുവുകള്‍. ടാക്‌സിയില്‍ മീറ്റര്‍ ചാര്‍ജിനപ്പുറം ഡ്രൈവര്‍മാര്‍ വാങ്ങില്ല. മിനിമം ടാക്‌സി ചാര്‍ജ് 22 രൂപ. എവിടെ അന്യായമുണ്ടായാലും ആരെന്നു നോക്കാതെ ജനങ്ങള്‍ ഇടപെടും. ഇത് പശ്ചിമബംഗാളിന്റെ സംസ്‌കാരം. നൂറ്റാണ്ടുകളിലൂടെ പൊരുതിനേടിയ രാഷ്‌ട്രീയബോധത്തിന്റെ ഭാഗം. ഈ സംസ്‌കാരത്തെ പൊടിപ്പും തൊങ്ങലുംവച്ച നുണക്കഥകള്‍കൊണ്ട് മാറ്റിമറിക്കുക എളുപ്പമല്ല എതിരാളികള്‍ക്ക്. മാവോയിസ്‌റ്റ് ഭീകരപ്രവര്‍ത്തനമുള്ള പ്രദേശങ്ങളൊഴികെ ബംഗാള്‍ ശാന്തവും സമാധാനപൂര്‍ണവുമാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ നിരവധി നേട്ടങ്ങളില്‍ ഏറ്റവും തിളങ്ങിനില്‍ക്കുന്നത് ന്യൂനപക്ഷങ്ങളടക്കമുള്ള ജനങ്ങള്‍ക്ക് ലഭിക്കുന്ന പരിരക്ഷയാണ്. പശ്ചിമബംഗാളില്‍ എന്തെങ്കിലും കുഴപ്പം കാണാനുണ്ടോ എന്ന് സാമ്രാജ്യത്വം നല്‍കിയ സൂക്ഷ്‌മദര്‍ശിനി ഉപയോഗിച്ച് നിരീക്ഷിക്കുന്നവര്‍ക്കും ഈ സുരക്ഷ കാണാതിരിക്കാന്‍ കഴിയില്ല. ഒറീസ, ജാര്‍ഖണ്ഡ്, ഛത്തീസ്‌ഗഢ് എന്നീ സംസ്ഥാനങ്ങളോട് ചേര്‍ന്നുകിടക്കുന്ന ജില്ലകളില്‍ മാത്രമാണ് മാവോയിസ്‌റ്റ് ഭീകരപ്രവര്‍ത്തനമുള്ളത്.

പശ്ചിമബംഗാളിനെ താഴ്ത്തിക്കെട്ടാന്‍ പാകത്തിലുള്ള വകകള്‍ കണ്ടെത്താന്‍ 'ഗവേഷണം' നടത്തുന്നതിന് നിരവധി പാശ്ചാത്യ ഏജന്‍സികള്‍ ധനസഹായം നല്‍കുന്നുണ്ട്. അത് വാങ്ങി ബംഗാളിനെ പഴിപറയുന്നവര്‍ കേന്ദ്രസര്‍ക്കാരിന്റെ ആധികാരിക രേഖകള്‍ കാണാതെപോകുന്നു. രാജ്യത്താകെ കാര്‍ഷികവളര്‍ച്ച പിന്നോട്ടടിച്ച 2008-09, 2009-10 സാമ്പത്തികവര്‍ഷങ്ങളില്‍ യഥാക്രമം 1.6 ശതമാനം, 0.2 ശതമാനം എന്നിങ്ങനെയായിരുന്നു രാജ്യത്തെ കാര്‍ഷികവളര്‍ച്ചനിരക്ക്. ഇതേ കാലയളവില്‍ പശ്ചിമബംഗാള്‍ 4.4 ശതമാനം, 4.2 ശതമാനം എന്നിങ്ങനെ കാര്‍ഷികവളര്‍ച്ചനിരക്ക് നേടി. അരി ഉല്‍പ്പാദനത്തില്‍ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനം പശ്ചിമബംഗാളിനാണെന്ന് കേന്ദ്ര കൃഷിവകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു (2009-10). 150.4 ലക്ഷം ടണ്‍ ആയിരുന്നു 2009-10ല്‍ സംസ്ഥാനത്തിന്റെ ഉല്‍പ്പാദനം. ഹെക്‌ടറില്‍ 2533 കിലോഗ്രാം ആണ് നെല്ലിന്റെ ഉല്‍പ്പാദനക്ഷമത.

രാജ്യത്തെ ഭൂവിസ്‌തൃതിയുടെ 2.7 ശതമാനം മാത്രമാണ് ബംഗാളിലുള്ളത്. എന്നാല്‍, കാര്‍ഷികോല്‍പ്പാദനത്തിന്റെ എട്ടു ശതമാനവും ഇവിടെയാണ്. 130 ലക്ഷം ടണ്‍ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന ബംഗാള്‍ ഈ മേഖലയില്‍ രാജ്യത്ത് ഒന്നാമതാണ്. 100 ലക്ഷം ടണ്ണിലധികം ഉരുളക്കിഴങ്ങ് ഉല്‍പ്പാദിപ്പിച്ച് ഈയിനത്തില്‍ രണ്ടാമതും. രാജ്യത്തെ പഴം-പച്ചക്കറി ഉല്‍പ്പാദനത്തിന്റെ 15 ശതമാനവും ഇവിടെയാണ്. തേയില ഉല്‍പ്പാദനത്തിന്റെ നാലിലൊന്നും തേയില കയറ്റുമതിയിലൂടെയുള്ള വിദേശനാണ്യത്തിന്റെ 45 ശതമാനവും ബംഗാളില്‍.

നേട്ടങ്ങള്‍ കാര്‍ഷികമേഖലയില്‍ മാത്രമല്ല. 2009ല്‍ മാത്രം 8493.43 കോടി രൂപയുടെ വ്യവസായ നിക്ഷേപം സംസ്ഥാനത്തുണ്ടായി. 44,390 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്കുള്ള ധാരണപത്രം ഒപ്പിട്ടു. 55 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന 27.5 ലക്ഷം അസംഘടിത വ്യവസായ യൂണിറ്റുണ്ട്. ദേശീയ സാമ്പിള്‍ സര്‍വേയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരം. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 45,495 സൂക്ഷ്‌മ -ചെറുകിട വ്യവസായ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഇതിലൂടെ 4,65,000 പേര്‍ക്ക് തൊഴിലവസരം ലഭിച്ചു.

ഐടിമേഖലയില്‍ 2009 -10ല്‍ എട്ടു ശതമാനം വളര്‍ച്ച നേടിയതായി ആ മേഖലയില്‍ പഠനം നടത്തുന്ന നാസ്‌കോം എന്ന ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു. 2006-07ല്‍ പശ്ചിമബംഗാളിന്റെ വ്യവസായ വളര്‍ച്ചനിരക്ക് 10.8 ആയിരുന്നു. ദേശീയ ശരാശരിയേക്കാള്‍ 1.1 ശതമാനം കൂടുതല്‍. നന്ദിഗ്രാം, സിംഗൂര്‍ എന്നിവിടങ്ങളില്‍ വ്യവസായം വരുന്നതിനെതിരെ കലാപം നടത്തി പ്രതിലോമകാരികള്‍ ഈ വേഗം കുറച്ചെങ്കിലും കഴിഞ്ഞ വര്‍ഷത്തോടെ വീണ്ടും ഈ മേഖലയില്‍ കുതിച്ചുകയറ്റമുണ്ടായി.

ഭൂപരിഷ്‌കരണരംഗത്ത് മറ്റേതൊരു സംസ്ഥാനത്തേക്കാളും നേട്ടം ബംഗാള്‍ നേടി. പരിധി നിശ്ചയിച്ച് മിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യുന്നതില്‍ വന്‍ മുന്നേറ്റമാണുണ്ടായത്. ഇന്ത്യയിലാകെ മിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്‌തതില്‍ 22 ശതമാനവും ബംഗാളിലാണ്. 30 ലക്ഷം കര്‍ഷകര്‍ക്കായി 11.27 ലക്ഷം ഏക്കര്‍ ഭൂമി സൌജന്യമായി നല്‍കി. ഇങ്ങനെ ഭൂമി ലഭിച്ചതില്‍ 37 ശതമാനം പട്ടികജാതിക്കാരും 18 ശതമാനം പട്ടികവര്‍ഗക്കാരും 18 ശതമാനം ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരുമാണ്.

സമൂഹത്തിന്റെ പിന്നണിയില്‍ നില്‍ക്കുകയായിരുന്ന വലിയൊരു ജനസമൂഹത്തെ ഭൂമി നല്‍കി സാമ്പത്തികമായി ശാക്തീകരിച്ചത് ബംഗാളിന്റെ സാമൂഹ്യവും സാമ്പത്തികവുമായ മുന്നേറ്റത്തിനു കാരണമായി. ഒരു കുടുംബത്തിന് ശരാശരി 40 സെന്റ് കൃഷിഭൂമിയെങ്കിലുമുണ്ട്. ഇതില്‍ ഒരു വര്‍ഷം നാലു വിളവെങ്കിലുമെടുത്ത് പട്ടിണിയില്ലാതെ കഴിയുന്നവരാണ് സംസ്ഥാനത്തെ കര്‍ഷകര്‍.ഈ നേട്ടങ്ങളൊക്കെ എടുത്തുപറയുമ്പോഴും പശ്ചിമബംഗാളിന് വളര്‍ച്ചയില്ലെന്നും ദാരിദ്ര്യമാണെന്നും ആക്ഷേപിക്കുന്നവരുണ്ട്. ഏറെ മുറിവുകളേറ്റ ഒരു സംസ്ഥാനമാണിത്. 1905ല്‍ ബ്രിട്ടീഷുകാര്‍ ബംഗാള്‍ വിഭജിച്ചു. കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ തീരുമാനം മാറ്റി. പിന്നീട് സ്വാതന്ത്ര്യപ്രാപ്‌തിയോടെ ഇന്ത്യയെ വിഭജിച്ചപ്പോള്‍ പഞ്ചാബിനൊപ്പം ബംഗാളിനും ആഴത്തില്‍ മുറിവേറ്റു. അഭയാര്‍ഥികളുടെ വന്‍ പ്രവാഹമുണ്ടായി. ഇതിനും പുറമെയാണ് 1971ല്‍ ബംഗ്ളാദേശ് യുദ്ധത്തെത്തുടര്‍ന്ന് വര്‍ഷങ്ങളോളം നീണ്ട അഭയാര്‍ഥി പ്രവാഹം. ബംഗാളിലെ ഒമ്പതു കോടി ജനങ്ങളില്‍ ഒന്നര കോടിയും ബംഗ്ളാദേശ് അഭയാര്‍ഥികളാണ്. ഒരു സംസ്ഥാനത്തെ ജനസംഖ്യയില്‍ ഒന്നര കോടി കൂട്ടിച്ചേര്‍ക്കപ്പെടുകയും അതിന്റെ അധികഭാരം വഹിക്കേണ്ടിവരികയും ചെയ്യുകയെന്നത് നിസ്സാരമല്ല.

ബംഗാളിന്റെ ചോര കുടിക്കാന്‍ കൊതിക്കുന്ന വിമര്‍ശകര്‍ പക്ഷേ സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങള്‍ സമ്മതിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ സുരക്ഷ, ഭൂപരിഷ്‌കരണം, കാര്‍ഷികമേഖലയിലെ വളര്‍ച്ച, ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം, ജനങ്ങളുടെ പ്രബുദ്ധത, മൊത്തത്തിലുള്ള സമാധാനാന്തരീക്ഷം, ഇടതുമുന്നണി സര്‍ക്കാരിന്റെ അഴിമതിരഹിതഭരണം എന്നിവ. 34 വര്‍ഷത്തെ ഇടതുമുന്നണി ഭരണമാണ് ഈ നേട്ടങ്ങള്‍ നല്‍കിയതെന്നും സംശയമില്ല. ഒരു സംസ്ഥാനത്തിന്റെ സുസ്ഥിരതയ്‌ക്കും വികസനത്തിനും ആവശ്യമായ മുന്നുപാധികള്‍ ഇവയല്ലെന്ന് വിമര്‍ശകര്‍ പറയുമോ?

തൊഴിലില്ലായ്‌മയാണ് പ്രധാന പ്രശ്‌നമായി ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നത്. പശ്ചിമബംഗാള്‍ ഒരു സ്വതന്ത്ര പരമാധികാര സോഷ്യലിസ്‌റ്റ് റിപ്പബ്ളിക്കല്ല, ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്‌മയുമൊക്കെയുള്ള ഒരു രാജ്യത്തിന്റെ ഭാഗമാണ്. എന്നാല്‍, ഇടതുമുന്നണി സര്‍ക്കാര്‍ വന്നശേഷം സ്വീകരിച്ച ജനക്ഷേമകരമായ നിരവധി നടപടിയിലൂടെ ഈ സാമൂഹ്യതിന്മകളെയൊക്കെ കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആ യത്നം പൂര്‍ത്തിയായി, ഇനി വിശ്രമിക്കാമെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ കരുതുന്നുമില്ല. സാമൂഹ്യപരിഷ്‌കരണത്തിന്റെയും വിപ്ളവ പ്രവര്‍ത്തനങ്ങളുടെയും മണ്ണായ വംഗഭൂമി സാമൂഹ്യ അസമത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള നിരന്തരവും ഭാരിച്ചതുമായ പ്രവര്‍ത്തനം തുടരുകയാണ്.

കാര്‍ഷികസമൃദ്ധിയില്‍ ഗ്രാമങ്ങള്‍

ജഗന്നാഥ്സിങ്-പശ്ചിമ മേദിനിപ്പുരിലെ ചാങ്ഷോള്‍ ഗ്രാമത്തിലെ കര്‍ഷകജനതയുടെ പ്രതീകം. 40 സെന്റ് ഭൂമിയില്‍ നെല്ല്, പച്ചക്കറി എന്നിവ കൃഷിചെയ്‌തു ജീവിക്കുന്ന കര്‍ഷകന്‍. വേണ്ടത്ര മഴയില്ലെങ്കിലും ഉള്ള മഴ ശരിയായി ലഭിച്ചാല്‍ വര്‍ഷത്തില്‍ രണ്ടുനെല്‍ക്കൃഷിയും ബാക്കി പച്ചക്കറിക്കൃഷിയുമായി സമൃദ്ധമായി ജീവിക്കാന്‍ കഴിയുമെന്ന് ജഗന്നാഥ്സിങ്ങിന്റെ സാക്ഷ്യം. സഹോദരന്‍ രഞ്ജിത് മഹതോയെ മാവോയിസ്‌റ്റുകള്‍ ആക്രമിച്ചു കൊലപ്പെടുത്തിയതിന്റെ ദുഃഖം സിങ്ങിന്റെ കണ്ണുകളില്‍ ഇപ്പോഴും കാണാം. ഭൂപരിഷ്‌കരണം ബംഗാള്‍ ഗ്രാമങ്ങളില്‍ നിന്ന് പട്ടിണിയകറ്റിയെന്ന് ഗ്രാമീണര്‍ ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.

ബര്‍ധമാന്‍ ജില്ലയിലെ റായ്‌നയിലും നാദിയ ജില്ലയിലെ താല്‍ത്തലയിലെ ഹൂഗ്ളി നദീതീരത്തുള്ള ഗ്രാമത്തിലും മൂര്‍ഷിദാബാദ് ജില്ലയിലെ ഖോഷ്‌ബാഗിലും ബീര്‍ഭും ജില്ലയിലെ ലാഭ്പുരിലുമൊക്കെ ചെറുകിട കര്‍ഷകരെ കണ്ടപ്പോള്‍, ഭൂപരിഷ്‌കരണത്തിലൂടെ ലഭിച്ച ഭൂമി തങ്ങളുടെ കുടുംബത്തിന്റെ പട്ടിണി മാറ്റിയ അനുഭവം കര്‍ഷകര്‍ വിശദീകരിക്കുന്നു. ബംഗാള്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് പാടത്തെ കൃഷി മാത്രമല്ല ജോലി. വീടിനടുത്ത് ഒരു കുളം മിക്കവാറും കുടുംബത്തിന് ഉണ്ടാകും. അവിടെ മത്സ്യം വളര്‍ത്തും. പച്ചക്കറിക്കൃഷിയുണ്ടാകും. കന്നുകാലികളും. കാലിവളം യഥേഷ്‌ടം. പാലുല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനവും കൃഷിക്കൊപ്പം നടക്കുന്നു. ചാണകം വറളിയാക്കിയെടുത്ത് ഇന്ധനമായും ഉപയോഗിക്കുന്നു. പ്രകൃതിയെ അധികംനോവിക്കാതെ മനുഷ്യര്‍ ജീവിക്കുന്ന ഗ്രാമങ്ങള്‍. വികസനത്തെക്കുറിച്ചുള്ള ആധുനിക കാഴ്‌ചപ്പാടില്‍ ഈ ഗ്രാമചിത്രം ഏറെ തിളങ്ങുന്നതാകില്ല.

ജീവിതമാകെ വിപണിക്ക് വിട്ടുകൊടുക്കാതെ സ്വന്തം ജീവിതം കെട്ടിപ്പടുക്കുന്ന കര്‍ഷകരെയാണ് ബംഗാളില്‍ കാണാന്‍ കഴിയുക. സംസ്ഥാനത്തെ ഒന്‍പതു കോടിയിലധികം ജനങ്ങളെ തീറ്റിപ്പോറ്റാനും മറ്റു സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാനും കഴിയുംവിധം ബംഗാളിന്റെ കാര്‍ഷികമേഖല വളര്‍ന്നു. 1977ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുംമുമ്പ് 74 ലക്ഷം ടണ്‍ ആയിരുന്നു ധാന്യോല്‍പ്പാദനം. ഇപ്പോഴത് 170 ലക്ഷം ടണ്ണായി ഉയര്‍ന്നു. ഇപ്പോള്‍ നെല്ലുല്‍പ്പാദനം മാത്രം ശരാശരി 150 ലക്ഷം ടണ്ണാണ്. നെല്ലിന്റെ ഉല്‍പ്പാദനക്ഷമത ഹെക്‌ടറിന് 2600 കിലോ. പ്രധാനമായും മൂന്നു കാരണമാണ് കാര്‍ഷികമേഖലയുടെ ഈ ആരോഗ്യകരമായ നിലനില്‍പ്പിനു കാരണം.

1. ബൃഹത്തായ ഭൂപരിഷ്‌കരണം
2. കച്ചവടമനസ്സോടെയല്ലാതെ ജനതാല്‍പ്പര്യം കണക്കിലെടുത്തുള്ള കാര്‍ഷികനയ രൂപീകരണം
3. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ.

ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുംമുമ്പ് പാട്ടക്കൃഷിക്കാരും ഭൂരഹിത കര്‍ഷകരുമായിരുന്നു കാര്‍ഷിക മേഖലയിലുണ്ടായിരുന്നത്. ഇടതുമുന്നണി ഭൂമിക്ക് പരിധി നിശ്ചയിച്ച് മിച്ചഭൂമി ഏറ്റെടുത്തു വിതരണം ചെയ്യുന്നതില്‍ വന്‍മുന്നേറ്റമാണ് നടത്തിയത്. കര്‍ഷക കുടുംബങ്ങളിലെ സ്‌ത്രീകള്‍ക്കും ഭൂമിയില്‍ ഉടമാവകാശം പങ്കിട്ടുനല്‍കി. 6,18,000 സംയുക്ത പട്ടയം നല്‍കി. സ്‌ത്രീകള്‍ക്കു മാത്രം ഉടമാവകാശം നല്‍കിയ പട്ടയങ്ങള്‍ 1,61,000 ആണ്. ഇടതുമുന്നണി അധികാരത്തില്‍ വന്നയുടന്‍ ബര്‍ഗാധാര്‍ എന്ന പാട്ടക്കൃഷിക്കാരെ ഒഴിപ്പിക്കുന്നത് നിരോധിച്ച് നിയമം കൊണ്ടുവന്നു. 15.13 ലക്ഷം ബര്‍ഗാധാര്‍ കര്‍ഷകരെ രജിസ്‌റ്റര്‍ ചെയ്‌ത് സംരക്ഷണം നല്‍കി. 11.15 ലക്ഷം ഏക്കര്‍ കൃഷിഭൂമിയാണ് ഈ പാട്ടക്കൃഷിക്കാര്‍ക്ക് ലഭിച്ചത്. പാട്ടക്കൃഷിക്കാരെ കണ്ടെത്തി രജിസ്‌റ്റര്‍ ചെയ്‌ത് അവര്‍ക്ക് സംരക്ഷണം നല്‍കിയ 'ഓപ്പറേഷന്‍ ബര്‍ഗ' എന്ന പ്രക്രിയ ഏറെക്കുറെ പൂര്‍ത്തിയായി.

ബംഗാളിന്റെ നെല്ലറയായ ബര്‍ധമാന്‍ ജില്ലയിലും ഹൂഗ്ളി, ഹൌറ, നാദിയ, ബീര്‍ഭും തുടങ്ങിയ ജില്ലയിലും സഞ്ചരിക്കുമ്പോള്‍ നെല്‍ക്കൃഷിയുടെ സമൃദ്ധി നമുക്ക് ബോധ്യപ്പെടും.നവംബറോടെ നെല്ലുകൊയ്‌ത്ത് കഴിഞ്ഞാല്‍ ശീതകാല പച്ചക്കറിക്കൃഷിയാണ്. കാബേജും കോളിഫ്ളവറും. ഇതുകഴിഞ്ഞ് ഉരുളക്കിഴങ്ങ് കൃഷിയിലേക്ക്. മണ്ണിനെ വെറുതെയിടുന്ന ശീലം ബംഗാളിലെ കര്‍ഷകര്‍ക്കില്ല. എന്തെങ്കിലും ജലസേചന സൌകര്യമുള്ള സ്ഥലമെല്ലാം കൃഷിചെയ്‌ത് ഉപയോഗപ്പെടുത്തുന്നു. ഭ്രാന്തമായ ആവേശത്തോടെ നാണ്യവിളകള്‍ക്കു പിന്നാലെ പായുന്ന ശീലം പൊതുവില്‍ ബംഗാളിലെ കര്‍ഷകര്‍ക്കില്ല. ബഹുഭൂരിപക്ഷം കൃഷിഭൂമിയും ഭക്ഷ്യവിളകള്‍ കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നു. അടുത്തിടെയാണ് പൂര്‍വ, പശ്ചിമ മേദിനിപ്പുര്‍ ജില്ലകളിലെ ചില മേഖലയില്‍ നെല്‍പ്പാടങ്ങളില്‍ പൂക്കൃഷി ആരംഭിച്ചത്. നെല്ല് കൃഷി ചെയ്യാന്‍ കഴിയാത്ത സമയത്ത് ചണം, പച്ചക്കറിക്കൃഷി എന്നിവയാണ് നടക്കുന്നത്.

ആധുനിക കൃഷിരീതികളും പരമ്പരാഗത അറിവുകളും സമന്വയിപ്പിച്ചാണ് കാര്‍ഷികമേഖല മുന്നോട്ടുകുതിക്കുന്നത്. വായ്പ, രാസവളം, അത്യുല്‍പ്പാദനശേഷിയുള്ള വിത്തുകള്‍ എന്നിവ കര്‍ഷകര്‍ക്ക് യഥാസമയം ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് മേല്‍നോട്ടം വഹിക്കുന്നത്. ജലസേചനരംഗത്ത് വലിയ കുതിച്ചുചാട്ടം തന്നെ കഴിഞ്ഞ 34 വര്‍ഷത്തിനിടെ ഉണ്ടായി. 1977ല്‍ മൊത്തം കൃഷിഭൂമിയില്‍ 32 ശതമാനത്തില്‍ മാത്രമാണ് ജലസേചന സൌകര്യമുണ്ടായിരുന്നത്. ഇപ്പോള്‍ 72 ശതമാനമായി. ദേശീയ തലത്തില്‍ 45 ശതമാനം കൃഷിഭൂമിയിലാണ് ജലസേചന സൌകര്യമുള്ളത്. ചെറുകിട ജലസേചന പദ്ധതികള്‍ മുഖേന 18.68 ലക്ഷം ഹെക്‌ടറിലും വന്‍കിട പദ്ധതികള്‍ മുഖേന 11.42 ലക്ഷം ഹെക്‌ടറിലും ജലസേചന സൌകര്യം നല്‍കുന്നു.

ന്യായവില നല്‍കി കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതില്‍ ജില്ലാ പഞ്ചായത്തുകളടക്കം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രംഗത്തുണ്ട്. സ്‌ത്രീകളുടെ സ്വയംസഹായ സംഘങ്ങളെ ഓരോ ഗ്രാമത്തിലും ഇതിന്റെ ചുമതല ഏല്‍പ്പിക്കുന്നു. ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ ഇതുമൂലം കഴിയുന്നു. കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വന്‍ പുരോഗതി നേടി. നിരവധി പുതിയ ഭക്ഷ്യസംസ്‌കരണ- ഭക്ഷ്യോല്‍പ്പന്ന യൂണിറ്റുകള്‍ ഇക്കാലയളവില്‍ ഉണ്ടായി. ബര്‍ധമാന്‍ ജില്ലയില്‍ മാത്രം നാനൂറിലധികം ആധുനിക റൈസ് മില്ല് വന്നു. ഇവിടെ നെല്ല് അരിയാക്കുന്നതു കൂടാതെ അരിയുടെ വിവിധ ഉല്‍പ്പന്നവും ഉണ്ടാക്കുന്നു.

പട്ടിണിയില്‍ നിന്ന് ബംഗാള്‍ ഗ്രാമങ്ങളെ കരകയറ്റിയത് ഇടതുമുന്നണി ഗവമെന്റിന്റെ ഭൂപരിഷ്‌കരണവും തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ സ്വീകരിച്ച നടപടികളുമാണ്. കൃഷിയില്‍ നിന്ന് അകലുന്ന ആഗോളവല്‍ക്കരണ വികസനസങ്കല്‍പ്പത്തിനെതിരെ സ്വജീവിതം കൊണ്ട് പോരാടുന്നവരാണ് ബംഗാളിലെ ഗ്രാമീണര്‍.

ബംഗാളില്‍ വ്യവസായമോ?

പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ ആവര്‍ത്തിച്ചുപറയുന്നത് വ്യവസായങ്ങള്‍ തകര്‍ന്നെന്നാണ്. അതേസമയം, വ്യവസായ വികസനത്തെ എതിര്‍ക്കുന്നവരെ ഇവര്‍ രഹസ്യമായും പരസ്യമായും പിന്താങ്ങുകയും ചെയ്യും. ഇതിനിടയില്‍ ബംഗാളില്‍ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത് കാണുകയുമില്ല. കാര്‍ഷികമേഖലയിലെ വളര്‍ച്ചയ്‌ക്കൊപ്പം വ്യവസായമേഖലയെയും എത്തിക്കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയാണ് തൃണമൂലിന്റെ നേതൃത്വത്തില്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. സിംഗൂരിലെ കാര്‍ ഫാക്‌ടറി ഗുജറാത്തിലേക്ക് നാടുകടത്തിയവര്‍ ബംഗാളില്‍ വ്യവസായം വരുന്നില്ലെന്ന് വിലപിക്കുന്നു. നന്ദിഗ്രാമിലും വ്യവസായവല്‍ക്കരണത്തിനെതിരെ കലാപം നയിച്ചാണ് ഈ ശക്തികള്‍ ശ്രദ്ധ പിടിച്ചുപറ്റിയത്.

2006ല്‍ ഏഴാം ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിൽ ഏറിയതുമുതല്‍ വ്യവസായ വല്‍ക്കരണത്തിനെതിരായ ഇവരുടെ കലാപം തുടങ്ങി. സിംഗൂര്‍, നന്ദിഗ്രാം കലാപങ്ങള്‍ക്കു ശേഷമുണ്ടായ വ്യവസായക്കുതിപ്പ് ബംഗാളിനെ കരിതേക്കാനിറങ്ങിയ മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. 2001 മുതല്‍ 2010 വരെയുള്ള കാലയളവില്‍ ബംഗാളിന്റെ വ്യവസായ വളര്‍ച്ച ശരാശരി 7.4 ശതമാനമാണ്. 2003-04ല്‍ 15.2 ശതമാനവും 2007-08ല്‍ 10.9 ശതമാനവും. ആഗോള സാമ്പത്തികമാന്ദ്യംമൂലം ലോകമാകെ തളര്‍ച്ചയനുഭവപ്പെട്ടപ്പോഴും 2008-09ല്‍ 3.5 ശതമാനം വ്യവസായവളര്‍ച്ച പശ്ചിമബംഗാള്‍ നേടി. 2009-10ല്‍ അഞ്ച് ശതമാനമാണ് വളര്‍ച്ച (വ്യവസായ-വാണിജ്യ വകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍നിന്ന്).

ഐടിമേഖലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി വന്‍ കുതിപ്പാണ് നടക്കുന്നത്. 2010ല്‍ പത്ത് ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ ഉണ്ടായതെന്ന് 'നാസ്‌കോം' സാക്ഷ്യപ്പെടുത്തുന്നു. 2001 മുതല്‍ 2009 വരെയുള്ള കാലത്ത് 1750 പുതിയ വ്യവസായ സംരംഭങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. 33,051 കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴിയുണ്ടായത്. 2009ല്‍ മാത്രം 8493.43 കോടി രൂപയുടെ 262 വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചു (വ്യവസായ വികസന കോര്‍പറേഷന്റെ റിപ്പോര്‍ട്ടില്‍നിന്ന്). പുരുളിയ രഘുനാഥ്പുരിലെ വ്യവസായ പാര്‍ക്ക് (6000 ഏക്കര്‍), ഖരഗ്‌പൂരിലെ വിദ്യാസാഗര്‍ പാര്‍ക്ക് (1150 ഏക്കര്‍), ദുര്‍ഗാപ്പുരിനടുത്ത പനഗര്‍ വ്യവസായ പാര്‍ക്ക് (2000 ഏക്കര്‍) എന്നിവിടങ്ങളില്‍ നിരവധി വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 1972ല്‍ 26,522 ചെറുകിട വ്യവസായ യൂണിറ്റ് 1,76,198 പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്നു. 2006-07 ആയപ്പോള്‍ ചെറുകിട വ്യവസായ യൂണിറ്റുകളുടെ എണ്ണം 7,71,388 ആയും തൊഴിലെടുക്കുന്നവരുടെ എണ്ണം 21,69,106 ആയും ഉയര്‍ന്നു.

ഒരു കാലത്ത് ബംഗാള്‍ വ്യാവസായികമായി ഏറ്റവും മുന്നില്‍ നിന്ന സംസ്ഥാനമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശകര്‍ ഇടതുമുന്നണി സര്‍ക്കാരിനെ ആക്രമിക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ ഇരുമ്പുരുക്ക്, ചണം, ടെക്‌സ്‌റ്റൈയില്‍സ്, തേയില എന്നീ വ്യവസായങ്ങളില്‍ പശ്ചിമബംഗാള്‍ വന്‍ വളര്‍ച്ച നേടിയിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയതുമുതല്‍ കൊല്‍ക്കത്തയുടെ പ്രാധാന്യം ക്രമേണ കുറയുന്നുണ്ടായിരുന്നു. എങ്കിലും സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഒന്നര ദശകത്തില്‍ ചെറുകിട വ്യവസായങ്ങളും കുടില്‍വ്യവസായങ്ങളും വളര്‍ച്ച നേടി. പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ ലൈസന്‍സ് രാജും സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ഉദാസീനതയുംമൂലം വ്യവസായങ്ങള്‍ തളരാന്‍ തുടങ്ങി. അറുപതുകളുടെ അവസാനത്തോടെ നക്‌സലിസമടക്കമുള്ള രാഷ്‌ട്രീയപ്രശ്‌നങ്ങളും വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചു. . എഴുപതുകളില്‍ വ്യവസായമേഖല തകര്‍ച്ചയിലെത്തി.

1977ല്‍ ഇടതുമുന്നണി അധികാരത്തില്‍ എത്തിയശേഷമാണ് വ്യവസായരംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടായത്. ഇന്ത്യയില്‍ ആദ്യമായി വ്യവസായനയം ആവിഷ്‌കരിച്ച സംസ്ഥാനമാണ് ബംഗാള്‍. 1994ലെ വ്യവസായനയത്തെത്തുടര്‍ന്ന് ബയോ ടെക്‌നോളജി, ഐടി, ഐടിഇഎസ്, മൈന്‍-മിനറല്‍സ്, പൊതു-സ്വകാര്യ പങ്കാളിത്ത സംരംഭങ്ങള്‍, ഹൌസിങ്, ടൂറിസം, കയറ്റുമതി എന്നിവ സംബന്ധിച്ചും നയരേഖകളുണ്ടാക്കി ബംഗാള്‍. ഇവയുടെ ഫലമായി നിരവധി വ്യവസായസംരംഭങ്ങള്‍ സംസ്ഥാനത്തുണ്ടായി. കൊല്‍ക്കത്തയിലെ ജ്യോതിബസുനഗര്‍ (രാജാര്‍ഹട്ട്) രാജ്യത്തെ ഏറ്റവും മികച്ച ഐടി ഹബ്ബുകളിലൊന്നായി വികസിച്ചത് ഇടതുമുന്നണി ഭരണകാലത്താണ്. ഒരു ലക്ഷത്തോളം പേര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. ടിസിഎസ്, വിപ്രോ, ഐബിഎം, സീമെന്‍സ്, ലെക്‌സ്‌മാര്‍ക് തുടങ്ങി അഞ്ഞൂറോളം കമ്പനി ഇവിടെ പ്രവര്‍ത്തിക്കുന്നു. 1000 കോടി രൂപ ചെലവഴിച്ച് വിപ്രോയുടെ പുതിയ ക്യാമ്പസിന്റെ നിര്‍മാണം കൊല്‍ക്കത്തില്‍ നടക്കുന്നു. 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന ഈ സംരംഭം ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. ദുര്‍ഗാപ്പുരിലും സിലിഗുരിയിലും ഐടി പാര്‍ക്കുകള്‍ തുടങ്ങി. സാല്‍ബണിയിലെ സ്‌റ്റീല്‍ പ്ളാന്റ് നിര്‍മാണഘട്ടത്തിലാണ്.

ആഗോള വിപണിയിലെ ഇടിവുമൂലം ചണംവ്യവസായം ക്ഷീണത്തിലാണ്. എന്നാല്‍, ഗ്രാമങ്ങളിലെ കൈത്തറി, കരകൌശലം, മറ്റ് കുടില്‍വ്യവസായങ്ങള്‍ എന്നിവ ലക്ഷക്കണക്കിനാളുകള്‍ക്ക് ജീവിതമാര്‍ഗമാണ്. കൈത്തറിമേഖല തളരാത്ത സംസ്ഥാനമാണ് ബംഗാള്‍.

എഴുപതുകള്‍വരെ കൊല്‍ക്കത്ത, ഹൌറ, ദുര്‍ഗാപ്പുര്‍ എന്നിവ മാത്രമായിരുന്നു വന്‍കിട വ്യവസായകേന്ദ്രങ്ങള്‍. ഇടതുമുന്നണി സര്‍ക്കാരാണ് ഹല്‍ദിയയെ രാജ്യത്തെ ഏറ്റവും വലിയ വ്യവസായകേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഹല്‍ദിയ റിഫൈനറി, ഹല്‍ദിയ പെട്രോ കെമിക്കല്‍സ്, ജപ്പാന്‍ സഹായത്തോടെയുള്ള എംസിസിപിടിഎ, സൌത്ത് ഏഷ്യ പെട്രോ കെമിക്കല്‍സ് എന്നിവയടക്കം നിരവധി വന്‍കിട വ്യവസായങ്ങള്‍ ഹല്‍ദിയയിലുണ്ട്. 2869 കോടി രൂപ ചെലവഴിച്ച് 2009ല്‍ ഹല്‍ദിയ റിഫൈനറിയുടെ ശേഷി ആറ് ദശലക്ഷത്തില്‍നിന്ന് ഏഴ് ദശലക്ഷമാക്കി. ഹല്‍ദിയ പെട്രോ കെമിക്കല്‍സ് 1230 കോടി ചെലവഴിച്ച് പ്രവര്‍ത്തനശേഷി 30 ശതമാനം വര്‍ധിപ്പിച്ചതും 2009ലാണ്.

സിഐഐ അടക്കമുള്ള വ്യവസായ-വാണിജ്യ സംഘടനകള്‍ വ്യവസായ നിക്ഷേപത്തിനുള്ള ഏറ്റവും മികച്ച ഇടമായി ബംഗാളിനെ കണക്കാക്കുന്നു. എന്നാല്‍, കടുത്ത കമ്യൂണിസ്‌റ്റ് വിരുദ്ധ തിമിരം ബാധിച്ച മാധ്യമങ്ങള്‍ ബംഗാളിനെ വ്യവസായങ്ങളുടെ ശവപ്പറമ്പായി വിശേഷിപ്പിക്കുന്നു. അടച്ചുപൂട്ടുന്ന വ്യവസായസ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 1500 രൂപവീതം നല്‍കുന്നതും വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതുമൊക്കെയാണ് 'വ്യവസായവിരുദ്ധ' സമീപനങ്ങളായി ഈ മാധ്യമങ്ങള്‍ കാണുന്നത്.

ആഗോള പ്രതിസന്ധിയെത്തുടര്‍ന്ന് ഉത്തരബംഗാളിലെ 50 തേയിലത്തോട്ടം അടച്ചുപൂട്ടിയപ്പോള്‍ ട്രേഡ് യൂണിയനുകളും ഇടതുമുന്നണി സര്‍ക്കാരും തുടര്‍ച്ചയായ ഇടപെടല്‍ നടത്തി 46 എണ്ണവും തുറപ്പിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും ബംഗാളില്‍നിന്ന് നിരവധി പേര്‍ തൊഴിലന്വേഷിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നുവെന്നാണ് പരാതി. തൊഴിലിനായുള്ള കുടിയേറ്റം ഏത് സംസ്ഥാനത്താണ് ഇല്ലാത്തത്? പ്രത്യേകിച്ചും ബംഗ്ളാദേശില്‍നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്‍തോതില്‍ കുടിയേറ്റം നടക്കുന്ന ബംഗാളില്‍. കേരളത്തില്‍നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് തൊഴിലന്വേഷിച്ച് പോകാറില്ലേ? വംഗനാടിനെ എന്തുപറഞ്ഞും ആക്രമിക്കാനും ഇകഴ്ത്തിക്കെട്ടാനുമുള്ള ആവേശത്തില്‍ പലരും ഇതെല്ലാം ബോധപൂര്‍വം മറക്കുകയാണ്.

സുരക്ഷിതത്വത്തിന്റെ കുടക്കീഴില്‍

"ഇന്ത്യയില്‍ മുസ്ളിങ്ങള്‍ ഏറ്റവും സുരക്ഷിതരായ സംസ്ഥാനങ്ങളിലൊന്ന് ബംഗാളാണ്. രാജ്യത്തിന്റെ പല ഭാഗത്തും മുസ്ളിങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോഴും ബംഗാളില്‍ ഞങ്ങള്‍ക്ക് ഒരു പോറല്‍പോലും ഏല്‍ക്കാതിരുന്നത് ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തതുകൊണ്ടാണ്. ജ്യോതിബസുവിന്റെ പാരമ്പര്യം ഇന്നുള്ള ഭരണാധികാരികളും തുടരുന്നു''- ബംഗാള്‍ നവാബുമാരുടെ ഇന്നത്തെ പ്രതിനിധി സയ്യദ് റെസ അലി മീര്‍സ 'ദേശാഭിമാനി'യോട് പറഞ്ഞു.

നവാബുമാരുടെ കൊട്ടാരം സ്ഥിതിചെയ്യുന്ന മുര്‍ഷിദാബാദ് പട്ടണത്തില്‍ കോട്ടയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ചെറിയൊരു വീട്ടില്‍വച്ചാണ് ഛോട്ടേ നവാബ് എന്നറിയിപ്പെടുന്ന റെസ അലി മീര്‍സയെ കണ്ടത്. ഛോട്ടെ നവാബിന്റേത് പശ്ചിമബംഗാളിലെ മുസ്ളിങ്ങളുടെ വികാരമാണ്. സുരക്ഷിതത്വത്തിന്റെ ഒരു കുടക്കീഴിലാണ് തങ്ങള്‍ കഴിയുന്നതെന്ന വികാരം. സാമൂഹ്യമായും സാമ്പത്തികമായും കൂടുതല്‍ ഉയരങ്ങളിലെത്തുന്നതിന് മുസ്ളിങ്ങളടക്കമുള്ള ന്യൂനപക്ഷ ജനവിഭാഗക്കള്‍ക്ക് നിരവധി സഹായങ്ങളാണ് ബംഗാള്‍ സര്‍ക്കാര്‍ നല്‍കുന്നത്. കൊല്‍ക്കത്തയിലെ പാര്‍ക് സര്‍ക്കസിലോ കിദര്‍പുരിലോ ഉത്തരബംഗാളിലെ മുര്‍ഷിദാബാദിലോ സഞ്ചരിക്കുമ്പോള്‍ മുസ്ളിങ്ങള്‍ നിര്‍ഭയരായി ആത്മവിശ്വാസത്തോടെ നടക്കുന്നത് കാണാം. ഇവിടങ്ങളില്‍ മാത്രമല്ല, സംസ്ഥാനത്തെ രണ്ടേകാല്‍ കോടി മുസ്ളിങ്ങള്‍ക്കും ഈ സുരക്ഷയും ആത്മവിശ്വാസമുണ്ട്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഗുജറാത്തിലും മഹാരാഷ്‌ട്രയിലും ഭയം കാരണം മുസ്ളിങ്ങള്‍ സംഘമായി സഞ്ചരിക്കുന്നതു കാണാം. ബാബറി മസ്‌ജിദ് തകര്‍ത്തശേഷം രാജ്യമെമ്പാടും വര്‍ഗീയശക്തികള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം നടത്തിയപ്പോഴും ബംഗാളിലെ മുസ്ളിങ്ങള്‍ സുരക്ഷിതരായിരുന്നു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭരണമുള്ള സംസ്ഥാനങ്ങളില്‍ മുസ്ളിങ്ങളും ക്രിസ്‌ത്യാനികളും വര്‍ഗീയവാദികളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുമ്പോള്‍ ബംഗാളില്‍ അവര്‍ നിര്‍ഭയരായി ജീവിക്കുന്നു.

സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന മുസ്ളിംസമുദായാംഗങ്ങള്‍ക്ക് 17 ശതമാനം സംവരണമാണ് സംസ്ഥാന സര്‍വീസില്‍ നല്‍കിയത്. പ്രതിവര്‍ഷം നാലര ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരെയാണ് സംവരണത്തിന് അര്‍ഹതയുള്ളവരായി കണക്കാക്കുന്നത്. സംസ്ഥാനത്ത് രണ്ടേകാല്‍ കോടി മുസ്ളിങ്ങളുണ്ട്. മൊത്തം ജനസംഖ്യയുടെ 25 ശതമാനം. 1.72 കോടി മുസ്ളിങ്ങള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് ഏറ്റവുമൊടുവില്‍ കണക്കാക്കിയിരിക്കുന്നത്.

മുര്‍ഷിദാബാദിലും ഹൌറ, ഹുഗ്ളി ജില്ലകളിലും സഞ്ചരിച്ചപ്പോള്‍ കണ്ട മദ്രസ സ്‌കൂളുകള്‍ അത്ഭുതമുണ്ടാക്കി. വലിയ കെട്ടിടങ്ങളും ലാബുകളും ഒക്കെയുള്ള ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. സംസ്ഥാനത്ത് 610 മദ്രസ സ്‌കൂളുണ്ട്. നാലര ലക്ഷം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇസ്ളാമിക് ഹിസ്‌റ്ററി, അറബിക്, ഇംഗ്ളീഷ്, ആധുനിക ഇന്ത്യന്‍ ഭാഷകള്‍, സോഷ്യല്‍ സ്‌റ്റഡീസ്, സയന്‍സ്, ഗണിതം എന്നിവയാണ് പഠിപ്പിക്കുന്നത്. 12 ഇംഗ്ളീഷ് മീഡിയം മദ്രസയും 15 മോഡല്‍ മദ്രസയുമുണ്ട്. 200 മദ്രസയില്‍ കംപ്യൂട്ടര്‍ പരിശീലനം നല്‍കുന്നു. 110 മദ്രസയില്‍ ആധുനിക ശാസ്‌ത്രലാബുണ്ട്. മദ്രസ സ്‌കൂളുകളിലെ എട്ടാം സ്റാന്‍ഡേര്‍ഡുമുതല്‍ പ്ളസ് ടുവരെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 100 രൂപവീതം സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുന്നു. വിദ്യാര്‍ഥിനികള്‍ക്കുള്ള യൂണിഫോറവും സൌജന്യമാണ്. എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രതിവര്‍ഷം പുസ്‌തക ഗ്രാന്റായി 250 രൂപവീതം നല്‍കുന്നു. പത്ത് മുസ്ളിം ഗേള്‍സ് ഹോസ്‌റ്റല്‍ നിര്‍മിച്ചു. നാലെണ്ണം നിര്‍മാണത്തിലാണ്. മദ്രസ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം വഹിക്കുന്ന മദ്രസ വിദ്യാഭ്യാസബോര്‍ഡ് എന്ന സ്വയംഭരണ സ്ഥാപനത്തിന് സാള്‍ട്ട് ലേക്കില്‍ ഒമ്പതു കോടി രൂപ ചെലവഴിച്ച് എട്ടു നിലയുള്ള ആസ്ഥാനമന്ദിരം നിര്‍മിച്ചു.

വഖഫ് സ്വത്തുക്കള്‍ കണ്ടെത്തി സംരക്ഷിക്കാനായി സര്‍വേ നടത്തുന്നതിന് 70 ലക്ഷം രൂപ ചെലവഴിച്ചു. വഖഫ് ബോര്‍ഡിന് ഗ്രാന്റായി 7.60 കോടി രൂപ നല്‍കി. ഡംഡം വിമാനത്താവളത്തിനടുത്ത് എട്ട് നിലയുള്ള ഹജ്ജ് ഹൌസ് നിര്‍മിച്ചു.

ബംഗാളില്‍ കുഴപ്പമാണെന്നു വരുത്തിത്തീര്‍ക്കാനും അതുവഴി മഹത്തായ രാഷ്‌ട്രീയപൈതൃകത്തെ തകര്‍ക്കാനും എല്ലാ പ്രതിലോമകാരികളും ഒന്നുചേര്‍ന്നിരിക്കയാണ്. അതില്‍ തീവ്ര വലതുപക്ഷ പാര്‍ടിയായ തൃണമൂലും തീവ്ര ഇടതുപക്ഷമായ മാവോയിസ്‌റ്റുകളുമുണ്ട്. മാവോയിസ്‌റ്റ് തീവ്രവാദം രാജ്യത്തിന് ഏറ്റവും വലിയ ആപത്തെന്നു പറയുന്ന കോണ്‍ഗ്രസും ഇവര്‍ക്കൊപ്പമുണ്ട്.

സിറ്റി ഓഫ് ജോയ് (സന്തോഷത്തിന്റെ നഗരം) എന്നാണ് കൊല്‍ക്കത്ത അറിയപ്പെടുന്നത്. ബംഗാളില്‍ പൊതുവെയും ഈ അന്തരീക്ഷം നിലനില്‍ക്കുന്നു. മാവോയിസ്‌റ്റ് ഭീകരപ്രവര്‍ത്തനമുള്ള മൂന്ന് ജില്ലമാത്രമാണ് ഇതിന് അപവാദം. 10 രൂപയുണ്ടെങ്കില്‍ ഭക്ഷണം കിട്ടുന്ന നഗരമാണ് കൊല്‍ക്കത്ത. ഗ്രാമങ്ങളില്‍ ഇതിനേക്കാള്‍ കുറവാണ്. ജീവിതച്ചെലവ് കുറവുള്ള സംസ്ഥാനം. അതിനെ വികസനമില്ലായ്‌മയായി കാണുന്ന യുക്തിയോട് സഹതപിക്കാനേ കഴിയൂ. സംസ്ഥാനങ്ങളില്‍ ഏറ്റവും ശക്തമായ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥ ബംഗാളിലാണ്.

ഇന്ത്യയിലെ ഇടതുപക്ഷക്കാര്‍ക്ക് ബംഗാള്‍ എന്നും ആവേശവും പ്രചോദനവുമാണ്. അതുകൊണ്ടാണ് ബംഗാളിനെ തകര്‍ത്താല്‍ ഇന്ത്യയിലാകെ ഇടതുപക്ഷത്തെയും സിപിഐ എമ്മിനെയും തകര്‍ക്കാമെന്ന് അമേരിക്കന്‍ സാമ്രാജ്യത്വവും രാജ്യത്തെ വലതുപക്ഷ-പ്രതിലോമ ശക്തികളും കരുതുന്നത്. അതിനായി ഈ ശക്തികളെല്ലാം ഒന്നുചേര്‍ന്നിരിക്കുന്നു. ഇടതുമുന്നണി കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്നതില്‍ സംശയമില്ല. എന്നാല്‍, 1971 മുതല്‍ 1977 വരെയുള്ള അര്‍ധഫാസിസ്‌റ്റ് ഭീകരവാഴ്ചയെ അതിജീവിച്ച സിപിഐ എമ്മും ഇടതുപക്ഷവും ഈ പരീക്ഷണഘട്ടത്തെയും മറികടക്കുമെന്നതില്‍ സംശയമില്ല.


*****


വി ജയിന്‍, കടപ്പാട് : ദേശാഭിമാനി

ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ, പശ്ചിമ ബംഗാൾ സർക്കാർ വെബ്‌സൈറ്റ്, ഗണശക്തി

3 comments:

വര്‍ക്കേഴ്സ് ഫോറം said...

പശ്ചിമബംഗാള്‍ ഒരു സ്വതന്ത്ര പരമാധികാര സോഷ്യലിസ്‌റ്റ് റിപ്പബ്ളിക്കല്ല, ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്‌മയുമൊക്കെയുള്ള ഒരു രാജ്യത്തിന്റെ ഭാഗമാണ്. എന്നാല്‍, ഇടതുമുന്നണി സര്‍ക്കാര്‍ വന്നശേഷം സ്വീകരിച്ച ജനക്ഷേമകരമായ നിരവധി നടപടിയിലൂടെ ഈ സാമൂഹ്യതിന്മകളെയൊക്കെ കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആ യത്നം പൂര്‍ത്തിയായി, ഇനി വിശ്രമിക്കാമെന്ന് ഇടതുമുന്നണി സര്‍ക്കാര്‍ കരുതുന്നുമില്ല. സാമൂഹ്യപരിഷ്‌കരണത്തിന്റെയും വിപ്ളവ പ്രവര്‍ത്തനങ്ങളുടെയും മണ്ണായ വംഗഭൂമി സാമൂഹ്യ അസമത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള നിരന്തരവും ഭാരിച്ചതുമായ പ്രവര്‍ത്തനം തുടരുകയാണ്.

SMASH said...
This comment has been removed by the author.
Unknown said...

good one, comrade