Sunday, August 21, 2011

മകളേ, നിനക്കുവേണ്ടി

മോളേ, നിന്നെ ഞാന്‍ കണ്ടിട്ടില്ല. എങ്കിലും ഏതൊരു കുട്ടിയോടും തോന്നേണ്ടുന്ന സഹാനുഭൂതിക്കു പുറമേ ഒരു മകളോടു തോന്നുന്ന വാത്സല്യം എനിക്ക് നിന്നോടു തോന്നുന്നതു കൊണ്ടാണ് മകളേ എന്നു സംബോധന ചെയ്യുന്നത്. സ്‌കൂളില്‍ നീ പഠിക്കാന്‍ മിടുക്കിയായിരുന്നു. പക്ഷേ, പ്ലസ്ടുവിന് നിനക്ക് കണക്കിനും സയന്‍സിനും വെറും സാധാരണ മാര്‍ക്കുമാത്രമേ കിട്ടിയുള്ളു. ഭാഷയിലും സാഹിത്യത്തിലുമായിരുന്നു നിനക്കു വാസന. പക്ഷേ, 'ഗള്‍ഫു'കാരായ നിന്റെ അച്ഛനമ്മമാര്‍ക്ക് നിന്നെ എന്‍ജിനീയര്‍ ആക്കണം എന്നായിരുന്നു വാശി. (നിന്റെ മൂത്ത സഹോദരനെ അവര്‍ എന്‍ജിനീയറിംഗ് കോളജില്‍ 'കയറ്റി' ക്കഴിഞ്ഞിരുന്നുവല്ലോ!) നിനക്കും എന്‍ ആര്‍ ഐ ക്വാട്ടയില്‍ നാട്ടിലെ ഒരു സ്വാശ്രയ എന്‍ജിനീയറിംഗ് കോളജില്‍ അവര്‍ സീറ്റുതരപ്പെടുത്തി. ''എനിക്കു ലിറ്ററേച്ചര്‍ പഠിച്ചാല്‍ മതി'' എന്ന നിന്റെ പരിദേവനങ്ങള്‍ക്കൊന്നും ഒരു വിലയുമുണ്ടായില്ല. അതൊക്കെ 'വിവരമില്ലാത്ത കുട്ടിയുടെ' ചാപല്യമായി അവഗണിക്കപ്പെട്ടു.

എന്തിനേറെപ്പറയുന്നു, ഒന്നാം വര്‍ഷപ്പരീക്ഷയില്‍ മിക്ക വിഷയങ്ങള്‍ക്കും നീ തോറ്റു. നിന്നെ ഞാന്‍ കുറ്റം പറയില്ല. കണക്കില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് എന്‍ജിനീയറിംഗ് കോളജിലെ മിക്ക വിഷയങ്ങളും തലയില്‍ കയറില്ല. പിന്നെ കാണാതെ പഠിച്ച് ചിലര്‍ കഷ്ടിച്ചു കടന്നുകൂടും എന്നുമാത്രം. മനസ്സിനു പിടിക്കാത്ത പാഠങ്ങള്‍ കാണാതെ പഠിക്കുന്നതിനും ഒരു പരിധി ഉണ്ടല്ലൊ. നമ്മുടെ സര്‍വകലാശാലകളില്‍ നിലവിലിരിക്കുന്ന രീതി അനുസരിച്ച് ഒന്നാം വര്‍ഷ പരീക്ഷ പാസ്സായില്ലെങ്കിലും രണ്ടാം വര്‍ഷത്തേയ്ക്കും മൂന്നാം വര്‍ഷത്തേയ്ക്കും എന്തിന് അവസാന വര്‍ഷം വരെയും തുടര്‍ച്ചയായി പഠിക്കാം. അതുകൊണ്ട് നീ പരീക്ഷകളില്‍ തുടര്‍ച്ചയായി തോറ്റുകൊണ്ടിരുന്ന വിവരമൊന്നും വീട്ടില്‍ അറിയിക്കാന്‍ നീ മിനക്കെട്ടില്ല. അതിനും ഞാന്‍ കുറ്റം പറയില്ല. ഇപ്പോഴത്തെ മിക്ക പിള്ളേരും അങ്ങനെയാണല്ലോ. ''നാലുവര്‍ഷം ആസ്വദിക്കുക, പിന്നത്തെ കാര്യം അപ്പോള്‍ കാണാം'' ഇതാണ് പൊതുരീതി.

പക്ഷേ സംഗതികള്‍ സീരിയസ്സായത് ഫൈനല്‍ ഇയര്‍ തീരാറായതോടെ നിനക്ക് കല്യാണം ആലോചിച്ചു തുടങ്ങിയപ്പോഴാണ്. ''എന്‍ജിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ഥിനി, സുന്ദരി, സുശീല, സമ്പന്ന കുടുംബം...'' എന്നൊക്കെയാണല്ലോ 'കേരളാ മാട്രിമണി''യിലെ വിശേഷണങ്ങള്‍! പത്തിരുപതു പേപ്പര്‍ ജയിച്ചിട്ടില്ലെന്നും ജീവിതകാലം മുഴുവന്‍ എഴുതിയാലും ജയിക്കാനിടയില്ലെന്നും നിനക്കല്ലേ അറിയൂ! പെണ്ണുകാണാന്‍ വരുന്നവര്‍ മാര്‍ക്കുലിസ്റ്റും സര്‍ട്ടിഫിക്കറ്റും ഒന്നും ചോദിക്കില്ലായിരിക്കും. എന്നാലും ഇങ്ങനെയൊക്കെ തെറ്റിദ്ധരിപ്പിച്ച് കല്യാണം കഴിച്ചാല്‍ വിവാഹജീവിതം കുളമാകാന്‍ വേറെന്തെങ്കിലും വേണോ? നിന്റെ ധര്‍മസങ്കടം ആരോടു പറയാന്‍?

എങ്കിലും കുടുക്കില്‍ നിന്നു രക്ഷപ്പെടാന്‍ നീ തെരഞ്ഞെടുത്ത വഴി കുറേ കടുപ്പമായിപോയി. ഏതോ സിനിമയില്‍ നിന്നോ സീരിയലില്‍ നിന്നോ മറ്റോ ആയിരിക്കാം നിനക്കീ ഐഡിയ കിട്ടിയത്. എങ്കിലും ''വാട്ട് ആന്‍ ഐഡിയ,'' എന്റെ മോളേ! പെണ്ണുകാണാന്‍ വന്നവരോട് നീ ധിക്കാരമായി പെരുമാറി. അങ്ങനെ അത് അലസിപ്പോയി. അങ്കം ജയിച്ചു; പക്ഷേ യുദ്ധം തീര്‍ന്നിട്ടില്ലല്ലോ. ഇനിയും വരില്ലേ ചായ കുടിക്കാര്‍! അപ്പോഴും നിന്റെ 'ട്രിക്ക്' ആവര്‍ത്തിക്കുമോ? ഇത് എവിടെ എത്തിക്കും? അതുകൊണ്ട് എന്റെ മോളേ, ഇതുപറ്റില്ല. നേരായ വഴിതന്നെയാണു ഭേദം. എനിക്കൊരു അനുഭവമുണ്ട്, പറയാം.

തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍ ഒരു 'അഡൈ്വസറി സിസ്റ്റം' ഉണ്ട്. ഇതുപതു കുട്ടികള്‍ക്ക് ഒരു സ്റ്റാഫ് അഡൈ്വസര്‍. കോളജില്‍ വന്നപ്പോള്‍ വളരെ ഉയര്‍ന്ന റാങ്ക് ഉണ്ടായിരുന്ന ഒരു മിടുക്കന്‍ എല്ലാ പരീക്ഷയിലും തോല്‍ക്കുന്നതായി അയാളുടെ അഡൈ്വസര്‍ ശ്രദ്ധിച്ചു. കുട്ടിയെ വിളിച്ചു സംസാരിച്ചപ്പോള്‍ അവന്‍ പറഞ്ഞു: ''ഞാനവരെ ഒരു പാഠം പഠിപ്പിക്കും''. അവന്റെ കണ്ണുകള്‍ വൈരാഗ്യം കൊണ്ടു ജ്വലിച്ചു. ''ആരെ? ''എന്റെ അച്ഛനെയും അമ്മയെയും. എനിക്ക് ലിറ്ററേച്ചര്‍ മതി എന്നു ഞാനവരോടു പറഞ്ഞതാണ്. അവരുടെ വാശിയാണ് എന്നെ ഇവിടെ എത്തിച്ചത്. ഞാന്‍ കാണിച്ചു കൊടുക്കും അവര്‍ക്ക്''. സ്തബ്ധനായ അഡൈ്വസര്‍ കുട്ടിയുടെ അച്ഛനമ്മമാരെ വിളിച്ചുവരുത്തി. സ്ഥലത്തെ പ്രശസ്ത ഡോക്ടര്‍മാരാണവര്‍. മൂത്തമകളെ ഡോക്ടറാക്കി. ഇളയവനെ എന്‍ജിനീയറും ആക്കിയേ അവര്‍ അടങ്ങൂ. പക്ഷേ അധ്യാപകരുടെ ഉപദേശം അവരുടെ കണ്ണു തുറപ്പിച്ചു. മകനെ എന്‍ജിനീയറിംഗ് കോളജില്‍ നിന്നു പിന്‍വലിച്ച് ആര്‍ട്‌സ് കോളജില്‍ ചേര്‍ത്തു. അവന്‍ രക്ഷപ്പെട്ടു.

നിനക്കും സമയം വൈകിയിട്ടില്ല എന്ന് അച്ഛനമ്മമാരോടു തുറന്നു പറയൂ. നാലു കൊല്ലമല്ലേ നഷ്ടപ്പെടു, ജീവിതം മുഴുവന്‍ മുമ്പില്‍ കിടക്കുകല്ലേ? ഇഷ്ടപ്പെട്ട വിഷയം പഠിക്കുക എന്നതു തന്നെ വലിയൊരു ഭാഗ്യമാണ്. ഇഷ്ടമില്ലാത്ത വിഷയം പഠിക്കേണ്ടിവരാതിരിക്കുക എന്നത് അതിനേക്കാള്‍ വലിയ ഭാഗ്യവും. നീ അവരെ വഞ്ചിച്ചു എന്നൊക്കെ അവര്‍ പറഞ്ഞേക്കാം. പക്ഷേ നീ ശ്രമിക്കാഞ്ഞിട്ടല്ലല്ലൊ. ''ഇത്രയൊക്കെയേ എനിക്കു പറ്റൂ. ഈ വഴി എനിക്കു പറ്റില്ല'' എന്നു ശക്തമായി പറയൂ. എന്നിട്ട് ആദ്യം മുതല്‍ വീണ്ടും തുടങ്ങൂ.

ഇതു നിന്റെ മാത്രം കഥയല്ല എന്നും അവരോടു പറയൂ. കഴിഞ്ഞവര്‍ഷം കേരളത്തിലെ എന്‍ജിനീയറിംഗ് പരീക്ഷകളില്‍ പാസ്സായത് കഷ്ടിച്ച് 40 ശതമാനം മാത്രം ആണെന്ന് അവരോടു പറയൂ. അതായത് ഏതാണ്ട് 25000 കുട്ടികള്‍ അവസാനവര്‍ഷ പരീക്ഷ എഴുതിയപ്പോള്‍ 15000 പേര്‍ തോറ്റു! ഇവരെല്ലാം മണ്ടന്മാരും മണ്ടികളും ഒന്നുമല്ല. നിന്നെപ്പോലെ നല്ല രീതിയില്‍ സ്‌കൂളില്‍ നിന്നു പാസ്സായവരാണ്. പക്ഷേ കണക്ക് ഇഷ്ടപ്പെടാത്തവരെ എന്‍ജിനീയറിംഗ് പഠനത്തിനു വിട്ടതാണ് കുഴപ്പമായത്. എന്തിനിങ്ങനെ അവരെ പീഡിപ്പിക്കുന്നു? ഇവര്‍ക്കൊക്കെ എന്തു സംഭവിക്കുന്നു എന്ന് ആരന്വേഷിക്കുന്നു? മുന്തിയ കോളജുകളില്‍ നിന്ന് ആണ്ടില്‍ എട്ടും പത്തും ലക്ഷം രൂപ ശമ്പളത്തില്‍ ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ചിലര്‍ക്കു ജോലി കിട്ടുന്നത് വാര്‍ത്തയാക്കുന്ന പത്രങ്ങള്‍ പല കോളജുകളിലും എഴുപത്-എണ്‍പതു ശതമാനം കുട്ടികള്‍ തോല്‍ക്കുന്നതു കണ്ടില്ലെന്നു നടിക്കുന്നു. മിനിമം യോഗ്യത പോലും ഇല്ലാത്ത കുട്ടികളെ കോഴ വാങ്ങി പ്രവേശിപ്പിക്കുന്ന മാനേജ്‌മെന്റും അതിനുനേരെ കണ്ണടയ്ക്കുന്ന സര്‍വകലാശാലകളും ഉന്നതാധികാര സമിതികളും ഈ പാതകത്തില്‍ പങ്കാളികളാണ്.

അതിരിക്കട്ടെ. അതവരുടെ കാര്യം. നീ നിന്റെ ജീവിതം ഇതിന്റെ പേരില്‍ നാനാവിധമാക്കരുത്. യാഥാര്‍ഥ്യത്തെ ധൈര്യപൂര്‍വം നേരിടൂ. ഒരബദ്ധം ആര്‍ക്കും പറ്റാം. അതില്‍ നിന്നു പാഠം പഠിച്ചു തിരുത്തി മാത്രമേ നമുക്കു മുന്നോട്ടു പോകാനാകൂ. അച്ഛനമ്മമാരോടു തുറന്നു പറയൂ, ''എനിക്കിനി ഈ കള്ളക്കളി തുടരാനാവില്ല; എനിക്കിഷ്ടപ്പെട്ട വിഷയം പഠിക്കാനനുവദിക്കൂ; ഞാന്‍ കാണിച്ചു തരാം എനിക്കെന്തു ചെയ്യാന്‍ കഴിയുമെന്ന്''.

ഞാനും സംസാരിക്കാം അവരോട്, അവരതു വകവയ്ക്കുമെങ്കില്‍!

*
ആര്‍ വി ജി മേനോന്‍ ജനയുഗം 21 ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മോളേ, നിന്നെ ഞാന്‍ കണ്ടിട്ടില്ല. എങ്കിലും ഏതൊരു കുട്ടിയോടും തോന്നേണ്ടുന്ന സഹാനുഭൂതിക്കു പുറമേ ഒരു മകളോടു തോന്നുന്ന വാത്സല്യം എനിക്ക് നിന്നോടു തോന്നുന്നതു കൊണ്ടാണ് മകളേ എന്നു സംബോധന ചെയ്യുന്നത്. സ്‌കൂളില്‍ നീ പഠിക്കാന്‍ മിടുക്കിയായിരുന്നു. പക്ഷേ, പ്ലസ്ടുവിന് നിനക്ക് കണക്കിനും സയന്‍സിനും വെറും സാധാരണ മാര്‍ക്കുമാത്രമേ കിട്ടിയുള്ളു. ഭാഷയിലും സാഹിത്യത്തിലുമായിരുന്നു നിനക്കു വാസന. പക്ഷേ, 'ഗള്‍ഫു'കാരായ നിന്റെ അച്ഛനമ്മമാര്‍ക്ക് നിന്നെ എന്‍ജിനീയര്‍ ആക്കണം എന്നായിരുന്നു വാശി. (നിന്റെ മൂത്ത സഹോദരനെ അവര്‍ എന്‍ജിനീയറിംഗ് കോളജില്‍ 'കയറ്റി' ക്കഴിഞ്ഞിരുന്നുവല്ലോ!) നിനക്കും എന്‍ ആര്‍ ഐ ക്വാട്ടയില്‍ നാട്ടിലെ ഒരു സ്വാശ്രയ എന്‍ജിനീയറിംഗ് കോളജില്‍ അവര്‍ സീറ്റുതരപ്പെടുത്തി. ''എനിക്കു ലിറ്ററേച്ചര്‍ പഠിച്ചാല്‍ മതി'' എന്ന നിന്റെ പരിദേവനങ്ങള്‍ക്കൊന്നും ഒരു വിലയുമുണ്ടായില്ല. അതൊക്കെ 'വിവരമില്ലാത്ത കുട്ടിയുടെ' ചാപല്യമായി അവഗണിക്കപ്പെട്ടു.