Tuesday, August 9, 2011

ബിടി വിളകളും ഇന്ത്യന്‍ കാര്‍ഷികരംഗവും

"റിവ്യു ഓഫ് അഗ്രേറിയന്‍ സ്റ്റഡീസ്" ജേര്‍ണല്‍ ഡോ. എം എസ് സ്വാമിനാഥനുമായി നടത്തിയ അഭിമുഖം

? ജൈവസാങ്കേതികവിദ്യ വഴിയുള്ള വിളകള്‍ കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും കര്‍ഷകരുടെ വരുമാനം കൂട്ടാനും ഇന്ത്യന്‍ കാര്‍ഷികരംഗത്തെ വിളസമാഹരണം മെച്ചപ്പെടുത്താനും ഉതകുന്നവിധത്തില്‍ പുതിയതും ഇന്നേവരെ ലഭ്യമാകാത്തതുമായ മാര്‍ഗം തുറന്നുതരുമോ
ഡോ. എം എസ് സ്വാമിനാഥന്‍ : തീരെ ബന്ധമില്ലാത്ത ജീനുകള്‍ സംയോജിപ്പിച്ചാണ് ജൈവസാങ്കേതികവിദ്യ ഉല്‍പ്പന്നങ്ങള്‍ (ബിടി വിളകള്‍) സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന്, ഉപ്പുരസം അതിജീവിക്കാന്‍ തീരദേശ സസ്യങ്ങള്‍ക്ക് ശേഷി പകരുന്ന ജീനുകളെ ഇന്ന് നമുക്ക് മറ്റ് സസ്യഇനങ്ങളിലേക്ക് മാറ്റാന്‍ കഴിയും.

1900ല്‍ മെന്‍ഡല്‍ കണ്ടെത്തിയ പിന്തുടര്‍ച്ചാസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഡിഎന്‍എ സാങ്കേതികവിദ്യക്ക് തുടക്കംകുറിച്ചത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ക്രോമസോം ഇരട്ടിപ്പിക്കല്‍പോലുള്ള വിദ്യകളിലൂടെ ജനിതകസംയോജനങ്ങള്‍ വികസിപ്പിച്ചു. ഇപ്പോള്‍ നവീന സാങ്കേതികവിദ്യകളിലൂടെ ഇത്തരം ജീന്‍മാറ്റങ്ങള്‍ എളുപ്പത്തില്‍ നടത്താം. കീടബാധ, മറ്റ് രോഗങ്ങള്‍ , പ്രളയം, വരള്‍ച്ച തുടങ്ങിയവ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ജീന്‍മാറ്റം വഴിയുള്ള ഫലപ്രദമായ വിദ്യകള്‍ക്ക് സാധിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇക്കാലത്ത് ഇതിന് വര്‍ധിച്ച പ്രാധാന്യമുണ്ട്. എന്നാല്‍ , മെന്‍ഡലിന്റെ സാങ്കേതികവിദ്യമാത്രം ഉപയോഗിച്ച് ഇന്നത്തെ പ്രശ്നങ്ങള്‍ നേരിടാന്‍ കഴിയില്ല. ഉദാഹരണത്തിന്, രാത്രി ഉയരുന്ന താപനില ചെറുക്കാന്‍ കഴിയുന്ന ഗോതമ്പ് വിളകള്‍ വികസിപ്പിക്കാന്‍ കഴിയണം; ഉപ്പുരസവും വരള്‍ച്ചയും അതിജീവിക്കാന്‍ ശേഷിയുള്ള വിളകള്‍ വികസിപ്പിക്കണം. കീടങ്ങളെയും രോഗങ്ങളെയും ചെറുക്കാന്‍ ശേഷിയുള്ളവയും നമുക്ക് ആവശ്യമാണ്. സങ്കരവിളകളേക്കാള്‍ ഇന്ന് നമുക്ക് വേണ്ടത് ജൈവസാങ്കേതികവിദ്യ ഉല്‍പ്പന്നങ്ങളാണ്. കാരണം സങ്കരവിളകളുടെ വിത്തുകള്‍ കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും കമ്പനിയില്‍നിന്ന് വാങ്ങേണ്ടിവരും. എന്നാല്‍ , ജനിതകവിളകളുടെ വിത്തുകള്‍ കര്‍ഷകര്‍ക്ക് സൂക്ഷിക്കാന്‍ കഴിയും.

? ബിടി വിളകള്‍ ജൈവവൈവിധ്യത്തിന് ഭീഷണിയാണോ. യഥാര്‍ഥ കൃഷിയില്‍ ഇത്തരം വിളകള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിച്ചാല്‍ അനന്തരഫലം എന്താകും
ഡോ. സ്വാമിനാഥന്‍ : ബിടി വിളകളുടെ വിത്തുകള്‍ കര്‍ഷകര്‍ക്കുതന്നെ സംരക്ഷിക്കാന്‍ കഴിയുന്നതുകൊണ്ട് ഇവ ജൈവവൈവിധ്യത്തിന് ഭീഷണിയല്ല. വിത്തുകള്‍ ഓരോ വര്‍ഷവും വാങ്ങേണ്ടിവരുമെന്നതിനാല്‍ സങ്കരവിളകളാണ് ഭീഷണി ഉയര്‍ത്തുക. രണ്ട് വ്യത്യസ്ത ഇനങ്ങളില്‍നിന്ന് സൃഷ്ടിക്കുന്ന സങ്കരവിളകള്‍ സംയോജനത്തിന്റെ ഫലമായി സങ്കരസ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. വീണ്ടും വളര്‍ത്തിയാലും ഇവകൊണ്ട് ഫലമില്ല. പാരമ്പര്യരീതികള്‍ വഴിയോ ജൈവസാങ്കേതികവിദ്യ ഉപയോഗിച്ചോ സങ്കരവിളകള്‍ സൃഷ്ടിക്കാം.

ചോളംപോലുള്ള വിളകളുടെ വിത്തുകള്‍ ലാഭകരമായി ഉല്‍പ്പാദിപ്പിക്കാന്‍ സങ്കരസൃഷ്ടി പ്രയോജനപ്പെടുത്താം. എന്നാല്‍ , പ്രാദേശികമായി ലഭ്യമായ അനേകം വിളജാതികള്‍ക്ക് പകരം ഒന്നോ രണ്ടോ സങ്കരവിളകളെമാത്രം ഉപയോഗിക്കുന്നത് ഉല്‍പ്പാദനത്തിന്റെ സുസ്ഥിരതയെ ദോഷകരമായി ബാധിക്കും. സങ്കരവിളകള്‍ക്ക് കീടങ്ങളെയോ രോഗങ്ങളെയോ അധികകാലം ചെറുക്കാന്‍ കഴിയില്ല.

? ബിടി വിളകള്‍ മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമാണോ.

ഡോ. സ്വാമിനാഥന്‍ : ജൈവസുരക്ഷയ്ക്ക് ആവശ്യമായ പരിശോധനകള്‍ സൂക്ഷ്മമായി നടത്താതെ ബിടി വിളകള്‍ ഉപയോഗിച്ചാല്‍ അത് മനുഷ്യാരോഗ്യത്തിന് ഹാനികരമാകും. അമേരിക്കയില്‍ ബിടി വിളകള്‍ മനുഷ്യാരോഗ്യം, ജൈവവൈവിധ്യം, പരിസ്ഥിതി എന്നിവയില്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള ആഘാതം സംബന്ധിച്ച് മൂന്ന് ഔദ്യോഗിക ഏജന്‍സികള്‍ പഠനം നടത്തിവരുന്നു. എഫ്ഡിഎ( ഭക്ഷ്യ-ഔഷധ വിഭാഗം), ഇപിഎ(പരിസ്ഥിതി സംരക്ഷണ വകുപ്പ്), എപിഎച്ച്ഐഎസ്(കാര്‍ഷിക സസ്യാരോഗ്യ പരിശോധന വിഭാഗം) എന്നിവയാണ് ഈ ഏജന്‍സികള്‍ . സര്‍ക്കാര്‍ ലാബുകളില്‍ വിശദമായ പരിശോധന നടത്തിയശേഷം മാത്രമേ അമേരിക്കയില്‍ ബിടി വിളകള്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കൂ.

? ഇന്ത്യയിലെങ്കിലും, കാര്‍ഷിക രംഗത്തെ വന്‍സാങ്കേതിക വിപ്ലവത്തിന്റെ പ്രതീകമായ ബിടിയുടെ ഉടമസ്ഥതയും ഗവേഷണവും വിതരണവും ഉപഭോഗവും ബഹുരാഷ്ട്രകമ്പനികളും സ്വകാര്യ മേഖലയുംമാത്രം കൈയാളുന്ന സ്ഥിതിയാണ്. ജനപക്ഷ വികസനത്തില്‍ ഈ പ്രതിഭാസം സൃഷ്ടിക്കുന്ന പ്രത്യാഘാതം എന്തായിരിക്കും

ഡോ. സ്വാമിനാഥന്‍ : ഹരിതവിപ്ലവം പൊതുമേഖലയുടെ ഉല്‍പ്പന്നമായിരിക്കെ ജീന്‍വിപ്ലവം സ്വകാര്യമേഖലയുടെ സംരംഭമാണ്. ആദ്യത്തേത് പൊതുനന്മ ലക്ഷ്യമിട്ടുള്ള ഗവേഷണത്തിന്റെ ഫലമാണ്. രണ്ടാമത്തേത് ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ പിന്‍ബലമുള്ള വാണിജ്യാധിഷ്ഠിത ഗവേഷണത്തിന്റെ സൃഷ്ടിയും. അതുകൊണ്ട്, ജൈവസാങ്കേതികവിദ്യാരംഗത്ത് സര്‍വകലാശാലകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജനക്ഷേമം ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണം. ഭാഗ്യവശാല്‍ , നമ്മുടെ രാജ്യത്ത് ജൈവസാങ്കേതികവിദ്യാരംഗത്ത് ജനക്ഷേമം ലക്ഷ്യമിട്ടുള്ള ഗവേഷണങ്ങള്‍ കാര്യമായ തോതില്‍ പുരോഗമിച്ചുവരുന്നു. ബിടി വിളകള്‍ വിജയകരമായി വളര്‍ത്താന്‍ ആവശ്യമായ ഘടകങ്ങള്‍ സമ്പത്ത്, പരിസ്ഥിതി, ധാര്‍മികത, തൊഴില്‍ശേഷി എന്നിവയാണ്. സാമ്പത്തികവശത്ത്, ചെലവും അപകടസാധ്യതയും വരുമാനഘടനയും ചേര്‍ന്നാണ് കര്‍ഷകന്‍ തെരഞ്ഞെടുക്കുന്ന സാങ്കേതികവിദ്യയും നിക്ഷേപവും നിശ്ചയിക്കുന്നത്. ധാര്‍മികത നോക്കുമ്പോള്‍ എല്ലാത്തരം കര്‍ഷകര്‍ക്കും അവരുടെ ശേഷി മാനദണ്ഡമാകാതെ ഈ സാങ്കേതികവിദ്യയുടെ പ്രയോജനം ലഭിക്കണം. തൊഴിലിന്റെ കാര്യത്തില്‍ , സങ്കരവിളകള്‍ കൃഷിചെയ്യാന്‍ ഗ്രാമങ്ങള്‍തോറും സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കാം. കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍പോലുള്ള സംവിധാനങ്ങള്‍ വഴി ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാം.

? ബിടി വിളകള്‍ പൊതുമേഖലയില്‍ ഉപയോഗിക്കാനും ജനക്ഷേമം സാധ്യമാക്കാനും ഇന്ത്യ സജ്ജമാണോ

ഡോ. സ്വാമിനാഥന്‍ : കേന്ദ്രസര്‍ക്കാരിന്റെ ജൈവസാങ്കേതിക വിദ്യാ വകുപ്പിന്റെ പിന്തുണയോടെ ഈ മേഖലയില്‍ കുറെ പുരോഗതി നേടിയിട്ടുണ്ട്. ഐസിഎആര്‍ , സിഎസ്ഐആര്‍ , ഐസിഎംആര്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളും ഡിഎന്‍എ സാങ്കേതികവിദ്യ വഴി ദരിദ്രകര്‍ഷകരെയും ഉപയോക്താക്കളെയും സഹായിക്കാനുള്ള ഗവേഷണം നടത്തിവരുന്നു. ഈ ജോലിയില്‍ മതിയായ പുരോഗതി കൈവരിക്കാന്‍ നമുക്ക് കഴിയണം.

? ബിടി വിളകള്‍ വികസിപ്പിച്ചെടുക്കാനും ജൈവസുരക്ഷ ഉറപ്പാക്കാനും നടക്കുന്ന ഗവേഷണങ്ങള്‍ ഏകോപിപ്പിക്കാനും വിലയിരുത്താനും ഇന്ത്യയിലുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ പര്യാപ്തമാണോ
ഡോ. സ്വാമിനാഥന്‍ : സ്വന്തമായി പരീക്ഷണ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ നമ്മുടെ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. അതുകൊണ്ട് ഞാന്‍ 2004ല്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ , നമ്മുടെ ദേശീയ കാര്‍ഷിക ജൈവസാങ്കേതികവിദ്യാ നയത്തിന് അടിസ്ഥാനമാകേണ്ടത് കാര്‍ഷികകുടുംബങ്ങളുടെ ക്ഷേമം, രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ, ഉപയോക്താക്കളുടെ ആരോഗ്യസുരക്ഷ, കാര്‍ഷിക-ആരോഗ്യ ജൈവസുരക്ഷ, പരിസ്ഥിതി സംരക്ഷണം, ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ വാണിജ്യത്തില്‍ ദേശീയ-അന്തര്‍ദേശീയ സംരക്ഷണം എന്നിവയായിരിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. പാര്‍ലമെന്റില്‍ നിയമം പാസാക്കി ദേശീയ ജൈവസാങ്കേതികവിദ്യാ നിയന്ത്രണ സംവിധാനം കൊണ്ടുവരാന്‍ ആലോചന നടക്കുന്നുണ്ട്. ജൈവസുരക്ഷയുടെയും സംരക്ഷണത്തിന്റെയും എല്ലാ മേഖലകളും പരിശോധിക്കാന്‍ കഴിയുന്ന ഒരു നിയന്ത്രണ സംവിധാനമായിരിക്കണം അത്. ഒന്നാമതായി, ജൈവവൈവിധ്യത്തില്‍ ഉള്‍പ്പെടെ, പരിസ്ഥിതിയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം പഠിക്കണം. സാമ്പത്തികരംഗത്ത് സൃഷ്ടിച്ചേക്കാവുന്ന ഭീഷണിയും നേട്ടവും സുതാര്യമായും വിശ്വാസ്യതയോടെയും വിലയിരുത്തണം. അവസാനമായി, എല്ലാ ബിടി വിളകളുടെയും ദീര്‍ഘകാല പ്രത്യാഘാതം പരിശോധിക്കണം. വഴുതനപോലുള്ള വിളകളുടെ മൂലവിത്തുകള്‍ ശേഖരിച്ച് സംരക്ഷിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കണം. സംരക്ഷണം, കൃഷി, ഉപഭോഗം, വാണിജ്യം എന്നീ നാല് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍മാത്രം പുതിയ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കണം.

? ബിടി വഴുതനയുടെ നിരോധനം അനിവാര്യമാണോ

ഡോ. സ്വാമിനാഥന്‍ : ബിടി വഴുതന നിരോധിക്കേണ്ട കാര്യമില്ല, അതേസമയം, വ്യത്യസ്ത സ്വഭാവമുള്ള നൂറുകണക്കിന് തനത് ഇനങ്ങള്‍ക്ക് പകരം ഒന്നോ രണ്ടോ സങ്കരഇനങ്ങള്‍മാത്രം കൃഷി ചെയ്യുന്ന അവസ്ഥ ഒഴിവാക്കണം. ഇന്ത്യ വഴുതനയുടെ ജന്മനാടാണ്. ഈ വിളയുടെ കാര്യത്തില്‍ സമ്പന്നമായ ജൈവസമ്പത്ത് നമുക്കുണ്ട്. വിസ്മയാവഹമായ ഈ ജീന്‍ശേഖരം സംരക്ഷിക്കണം. ഒരാളുടെ ജീവിതകാലത്ത് ഉടനീളം ബിടി വഴുതന ഉപയോഗിക്കുന്നതിന്റെ ദീര്‍ഘകാല പ്രത്യാഘാതവും പഠിക്കണം.


*****


ദേശാഭിമാനി 05 ആഗസ്റ്റ് 2011


ബിടി വിളകളെക്കുറിച്ച് എസ് രാമചന്ദ്രന്‍പിള്ള


"റിവ്യു ഓഫ് അഗ്രേറിയന്‍ സ്റ്റഡീസ്" ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഡോ. എം എസ് സ്വാമിനാഥന്‍ നല്‍കിയ മറുപടികളോട് വിശാലമായ അര്‍ഥത്തില്‍ ഞാന്‍ യോജിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തവും കൃത്യവും വളച്ചുകെട്ടില്ലാത്തതുമായ മറുപടികള്‍ ബിടി വിളകളുടെ ഉപയോഗത്തെക്കുറിച്ച് സാധാരണക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഒട്ടേറെ സംശയങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതാണ്. യൂറോപ്പിനു പുറത്തുനിന്നു വരുന്ന കാര്‍ഷികോല്‍പ്പന്നങ്ങളെ തങ്ങളുടെ കമ്പോളത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ യൂറോപ്പിലെ ബിടി വിള വിരുദ്ധ സംഘടനകള്‍ ജൈവസുരക്ഷ എന്ന വാദം ഉയര്‍ത്തുന്നു. ഇവരുടെ പ്രചാരണവും സ്വാധീനവും അമേരിക്കയിലെ ബിടി വിള കമ്പനികളുടെ പ്രചാരണവും ചേര്‍ന്ന് ഇന്ത്യയിലെ ജനങ്ങളില്‍ വന്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

ശാസ്ത്ര-സാങ്കേതിക മുന്നേറ്റം കാര്‍ഷികോല്‍പ്പാദനം മെച്ചപ്പെടുത്താന്‍ ഇന്ത്യ പ്രയോജനപ്പെടുത്തണമെന്ന ശക്തമായ വാദമാണ് എനിക്കുള്ളത്. ഇന്ത്യയിലെ കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താനും രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിനും ഇത് അനിവാര്യമാണ്. കര്‍ഷകരില്‍ ഗണ്യമായ വിഭാഗത്തിന്, പ്രത്യേകിച്ച് ദരിദ്രകര്‍ഷകര്‍ക്ക് കൃഷി ആദായകരമല്ലാതായി മാറുകയാണ്. അവരുടെ ഇന്നത്തെ പ്രയാസകരമായ ഘട്ടം തരണംചെയ്യാന്‍ ബിടി വിളകള്‍ തീര്‍ച്ചയായും സഹായിക്കും. പ്രകൃതിയുടെയും രോഗങ്ങളുടെയും പലവിധ കടന്നാക്രമണങ്ങളില്‍നിന്ന് വിളകളെ രക്ഷിക്കാന്‍ ജീന്‍മാറ്റംപോലുള്ള വിദ്യകള്‍ വഴി കഴിയുന്നതായി ഡോ. സ്വാമിനാഥന്‍ കൃത്യമായി ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ സാഹചര്യത്തിലും ഇതിന് പ്രസക്തിയുണ്ട്. ദേശീയ കാര്‍ഷിക കമീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ വരള്‍ച്ച, ജലത്തിലെ ഉപ്പുരസം എന്നിവ പോലുള്ള ദുരന്തങ്ങളില്‍നിന്ന് കൃഷിയെ രക്ഷിക്കാന്‍ ഉതകുന്ന ജനിതകമാറ്റ വിദ്യകള്‍ക്ക് മുന്‍ഗണന നല്‍കണം.

ജല ഉപയോഗത്തിലെ കാര്യക്ഷമതയും പോഷകസമൃദ്ധി-സംസ്കരണ സാധ്യത എന്നിവയും ബിടി വിളകള്‍ വികസിപ്പിക്കുമ്പോള്‍ മാനദണ്ഡമാക്കണം. ജനിതകവിളകള്‍ ഉപയോഗിക്കുംമുമ്പ് മനുഷ്യാരോഗ്യം, ജൈവവൈവിധ്യം, പരിസ്ഥിതി എന്നിവയില്‍ ഇവ സൃഷ്ടിക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതം സംബന്ധിച്ച് ജൈവസുരക്ഷ പരിശോധനകളും നടത്തണം. ഇക്കാര്യത്തില്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന സംവിധാനം ഡോ. സ്വാമിനാഥന്‍ വിശദീകരിച്ചിട്ടുണ്ട്. സമാനമായ സംവിധാനം ഇവിടെയും ഏര്‍പ്പെടുത്തണം. ബിടി വിളകളുടെ അപകടസാധ്യത സംബന്ധിച്ച് ജനങ്ങളില്‍ കടുത്ത ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ, ഇവയുടെ പരീക്ഷണവും സുരക്ഷാ പരിശോധനയും സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് അപ്പപ്പോള്‍ ലഭ്യമാക്കണം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജനറ്റിക് എന്‍ജിനിയറിങ് അപ്രൂവല്‍ കമ്മിറ്റി(ജിഇഎസി)യുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. ഇന്നത്തെ സംവിധാനം അടിമുടി മാറ്റണം.

പരീക്ഷണഘട്ടത്തില്‍തന്നെ സുരക്ഷാപരിശോധനകള്‍ നടത്തണം. ബിടി പരുത്തിവിളയുടെ അനുഭവം വ്യക്തമാക്കുന്നത് ഇതിന്റെ സാമ്പത്തികവശത്തെക്കുറിച്ച് ശരിയായ പഠനം നടന്നിട്ടില്ലെന്നാണ്. അവതരിപ്പിക്കുന്ന ഓരോ ബിടി വിളയുടെയും സാമ്പത്തികപ്രത്യാഘാതവും പരിശോധിക്കണം. വിളകളുടെ വില നിശ്ചയിക്കാന്‍ സംവിധാനം ഉണ്ടാകണം; വിത്തുകള്‍ പരാജയപ്പെട്ടാല്‍ ഉണ്ടാകുന്ന വിളനഷ്ടത്തിന് ഉത്തരവാദിത്തം ഏല്‍ക്കാന്‍ വ്യവസ്ഥ ചെയ്യണം. ബിടി വിളകളും സങ്കരവിളകളും ഉപയോഗിക്കുമ്പോള്‍ത്തന്നെ തനത് വിളകളുടെ മൂലവിത്തുകള്‍ സംരക്ഷിക്കാന്‍ സംവിധാനം ഉണ്ടാക്കണം. ഈ സാങ്കേതികവിദ്യയുടെ ഉപയോഗം ബഹുരാഷ്ട്രകമ്പനികള്‍ ഇന്ത്യന്‍ കാര്‍ഷികരംഗം നിയന്ത്രിക്കുന്ന അവസ്ഥ സൃഷ്ടിക്കരുത്. ബിടി പരുത്തിയുടെയും വഴുതനയുടെയും അനുഭവം വ്യക്തമാക്കുന്നത് ഭാവിയില്‍ കൂടുതല്‍ വിളകളുമായി ബഹുരാഷ്ട്ര കമ്പനികള്‍ കടന്നുവന്ന് ഇന്ത്യന്‍കര്‍ഷകരെ കൊള്ളയടിക്കുമെന്നാണ്. കൃഷിയുടെയും കര്‍ഷകരുടെയും ദീര്‍ഘകാല താല്‍പ്പര്യങ്ങള്‍ ലക്ഷ്യമിട്ടല്ല ബഹുരാഷ്ട്രകമ്പനികള്‍ ബിടി വിളകള്‍ പ്രയോജനപ്പെടുത്തുന്നത്, അവരുടെ ലക്ഷ്യം തല്‍ക്കാല ലാഭം മാത്രമാണ്. സ്വകാര്യമേഖലയ്ക്ക് പ്രചോദനം പകരുന്നത് ലാഭേച്ഛ മാത്രമാണ്; സുരക്ഷാകാര്യങ്ങളില്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. ഭക്ഷ്യദൗര്‍ലഭ്യം, പോഷകാഹാരക്കുറവ്, ദാരിദ്ര്യം, തൊഴിലില്ലായ്മ, പിന്നോക്കാവസ്ഥ എന്നിവയ്ക്ക് പരിഹാരം കാണാന്‍ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് അവര്‍ ആലോചിക്കില്ല. സ്വകാര്യമേഖല വിത്തുകള്‍ക്ക് കൊള്ളവിലയാണ് ഈടാക്കുന്നത്. അതുകൊണ്ട് ബിടി രംഗത്ത് പൊതുമേഖലയ്ക്ക് മേല്‍ക്കൈ ലഭിക്കണം. ജൈവസാങ്കേതികവിദ്യയുടെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല.

മൊണ്‍സാന്റോയുടെയും ഇന്ത്യ-അമേരിക്ക സഹകരണ കരാറിന്റെയും ശിങ്കിടി എന്ന മട്ടിലാണ് ഐസിഎആറും ഐഎആര്‍ഐയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബഹുരാഷ്ട്രകമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ശ്രമം. കേന്ദ്രസര്‍ക്കാരിന്റെ ഈ നയം സമൂലമായി മാറണം. നിര്‍ദിഷ്ട ദേശീയ ജൈവസാങ്കേതികവിദ്യ നിയന്ത്രണ സംവിധാനം അപര്യാപ്തമാണ്. ശാസ്ത്രജ്ഞരുടെയും സാമൂഹിക ഗവേഷകരുടെയും കര്‍ഷകസംഘടനകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഇതിന്റെ പ്രവര്‍ത്തനം ജനാധിപത്യപരമാക്കണം. കൃഷി സംസ്ഥാന വിഷയമാണെന്നിരിക്കെ, സംസ്ഥാനസര്‍ക്കാരുകളുടെ പ്രതിനിധിയെയും ഉള്‍പ്പെടുത്തണം. ബിടി വഴുതനയുടെ കാര്യത്തില്‍ ജിഇഎസിയുടെ പരിഗണനയിലുള്ള വിവരങ്ങള്‍ പൊതുജന അംഗീകാരത്തിന് വിധേയമാക്കാതെ അനുമതി നല്‍കരുത്. സുരക്ഷാ പരിശോധനകളുടെ ഫലങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം. തീരുമാനം എടുക്കല്‍ പ്രക്രിയയില്‍ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ സുതാര്യത ഉറപ്പാക്കണം. ബിടി വഴുതന ജീവിതകാലം മുഴുവന്‍ ഉപയോഗിക്കുന്ന ഒരാളില്‍ സൃഷ്ടിക്കുന്ന ദീര്‍ഘകാല പ്രത്യാഘാതവും വിലയിരുത്തണം.


*****


എസ് രാമചന്ദ്രന്‍പിള്ള ദേശാഭിമാനി 06 ആഗസ്റ്റ് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"റിവ്യു ഓഫ് അഗ്രേറിയന്‍ സ്റ്റഡീസ്" ജേര്‍ണല്‍ ഡോ. എം എസ് സ്വാമിനാഥനുമായി നടത്തിയ അഭിമുഖം