Monday, June 25, 2012

പൊലീസ് നരനായാട്ടും പിതൃവാത്സല്യവും

കമ്യൂണിറ്റി പൊലീസ് എന്നോ, പീപ്പിള്‍സ് പൊലീസെന്നോ, സോഷ്യല്‍ പൊലീസ് എന്നോ, തിരുവഞ്ചൂരിന്റെ പൊലീസിനെ വിളിക്കാന്‍ പറ്റുമോ? ജൂണ്‍ 18ന് തിരുവനന്തപുരത്ത് വിദ്യാര്‍ഥികളെ അടിച്ചു ചണ്ടിയാക്കിയ പൊലീസ് ക്രൂരത ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടവര്‍ക്കൊന്നും അതിന് നേതൃത്വം നല്‍കിയവര്‍ക്ക് ഈ വിശേഷണങ്ങള്‍ നല്‍കാനാവില്ല. അക്ഷരാര്‍ഥത്തില്‍ വേട്ടനായ്ക്കളാണിവര്‍. എസ്എഫ്ഐ നേതാവ് നിയാസിനെ ലാത്തിയൊടിയുംവരെ തല്ലി. ദേഹമാസകലം ലാത്തിയുടെയും ബൂട്ടിന്റെയും പാടുകള്‍. ഏഴ് വിദ്യാര്‍ഥികളുടെ നില അതീവ ഗുരുതരം. ഗ്രനേഡും കണ്ണീര്‍വാതകഷെല്ലും ലാത്തിയും ഇലക്ട്രിക് ബാറ്റണും മാത്രമല്ല കരിങ്കല്‍ച്ചീളുകളും ഇഷ്ടികകളും വിദ്യാര്‍ഥികള്‍ക്കുനേരെ പ്രയോഗിച്ചു. മര്‍ദനമേറ്റതിനെത്തുടര്‍ന്നുള്ള അവശതമൂലം ഒരു പെണ്‍കുട്ടിക്ക് പരീക്ഷ പൂര്‍ത്തിയാക്കാനായില്ല.

വിദ്യാര്‍ഥികളെ തല്ലിക്കൊല്ലുകയായിരുന്നു ലക്ഷ്യമെന്നു വ്യക്തമാണ്. സമരംചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ ശക്തമായ മര്‍ദനമുറ സ്വീകരിക്കണമെന്ന് ജൂണ്‍ 16ന് കേരളത്തിലെ എല്ലാ ഡിവൈഎസ്പിമാര്‍ക്കും സിഐമാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഭ്രാന്തനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ തലയില്‍ ഉരുത്തിരിഞ്ഞ ആശയമാണ് ടിആര്‍ 52 അലര്‍ട്ട് 8ബി 2012 എന്ന ഉത്തരവെന്ന് ആരും കണക്കാക്കുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അറിയാതെ അത്തരമൊരു ഉത്തരവ് ഇറങ്ങില്ല. ആജ്ഞാനുവര്‍ത്തികളായ പൊലീസിലെ ക്രിമിനലുകളെ ഈ ഉത്തരവ് നടപ്പാക്കാന്‍ നിയോഗിക്കുകയായിരുന്നു.

അനീഷ് രാജന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് കേരളത്തില്‍ വിദ്യാര്‍ഥിപ്രക്ഷോഭം ആരംഭിച്ചത്. എസ്എഫ്ഐ ഇടുക്കി ജില്ലാ വൈസ്പ്രസിഡന്റായ ഇരുപത്തിരണ്ടുകാരന്‍ അനീഷ് രാജനെ 2012 മാര്‍ച്ച് 21നാണ് കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയത്. ഒന്‍പതുപേരാണ് പ്രതികള്‍. ഇതില്‍ രണ്ടുപേരെമാത്രമാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായവര്‍ കോണ്‍ഗ്രസിന്റെ മണ്ഡലം നേതാക്കളാണ്. പിടികൂടാനുള്ളവരാകട്ടെ ഉന്നതസ്വാധീനമുള്ളവരും. ഇടുക്കി എംപിയും കോണ്‍ഗ്രസ് നേതാവുമായ പി ടി തോമസ് സ്പോണ്‍സര്‍ചെയ്ത കൊലപാതകമാണിതെന്ന് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരുന്നു. കൊലയാളികളെ ഇടുക്കി ഡിസിസിയും കെപിസിസിയും സംരക്ഷിക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നു. അനീഷ് രാജന്റെ കൊലയാളികളെ മൂന്നുമാസമായിട്ടും പിടികൂടാത്തവര്‍ സാക്ഷികളായ തോട്ടം തൊഴിലാളികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി മൊഴിമാറ്റിക്കുന്നു. പല സാക്ഷികളില്‍നിന്നും മൊഴി എടുത്തിട്ടില്ല. എന്നാല്‍, കൊല്ലപ്പെട്ട അനീഷ് രാജനെ പ്രതിയാക്കി കേസെടുക്കുകയും അതിലെ മറ്റ് പ്രതികളെ റിമാന്‍ഡ് ചെയ്യുകയുംചെയ്തു. ഇതില്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുക്കുകയും ജയിലില്‍ അടയ്ക്കുകയുംചെയ്ത ആറ് പേരുണ്ട്. അനീഷ് രാജനെ കൊലപ്പെടുത്തിയ കോണ്‍ഗ്രസുകാരും മലപ്പുറത്ത് ഇരട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ ലീഗുകാരും ചേര്‍ന്നാണ് കേരളം ഭരിക്കുന്നത്. വടകരയിലെ ഒരു കൊലപാതകത്തിന്റെ പേരില്‍ നിരപരാധികളെ പിടികൂടുകയും മൂന്നാംമുറ പ്രയോഗിക്കുകയും ചെയ്യുന്നു. കണ്ണൂരില്‍ ഒരു ലീഗുകാരന്‍ മരിച്ചപ്പോള്‍ പൊലീസ് "ഉണര്‍ന്നു"പ്രവര്‍ത്തിക്കുക മാത്രമല്ല, 27 വയസ്സുള്ള സുമേഷ് എന്ന ചെറുപ്പക്കാരന്റെ മലദ്വാരത്തില്‍ കമ്പികയറ്റുകയും ഈ കമ്പി വായില്‍ തിരുകിക്കയറ്റുകയും ചെയ്തത് ഈയിടെയാണ്. ഒരു നാട്ടില്‍ രണ്ട് തരം നീതിപാലനം. ഭരണകക്ഷിക്ക് നീതിയും പ്രതിപക്ഷത്തിന് നീതിനിഷേധമെന്ന അനീതിയും. ഇത് പരിഷ്കൃത സമൂഹം ഒരിക്കലും അംഗീകരിക്കില്ല. നിയമവിരുദ്ധമായി തല്ലുന്നത് കാക്കിയുടെ മറവില്‍ ന്യായീകരിക്കപ്പെടാന്‍ പാടില്ല. പൊലീസുകാര്‍ക്ക് ക്രമസമാധാന സംരക്ഷണംപോലെ ജനങ്ങളുടെ പൗരാവകാശങ്ങള്‍ സംരക്ഷിക്കാനും ഉത്തരവാദിത്തമുണ്ട്. പൗരസ്വാതന്ത്ര്യവും ക്രമസമാധാനവും പരസ്പരപൂരകമായി പോകേണ്ടതാണ്.

ഭരണഘടനയാണ് പൗരാവകാശങ്ങള്‍ പ്രദാനംചെയ്യുന്നത്. അതാകട്ടെ സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങള്‍കൂടി ചേര്‍ന്നതാണ്. പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും ഭരണഘടനയ്ക്ക് വിധേയമായ നിയമങ്ങള്‍തന്നെയാണ്. അങ്ങനെ വരുമ്പോള്‍ പൊലീസ് എന്നത് ക്രമസമാധാനത്തിന്റെ മാത്രമല്ല സ്വാതന്ത്ര്യത്തിന്റെയും പൗരാവകാശങ്ങളുടെയും സംരക്ഷകര്‍കൂടിയാകണം. പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച മനുഷ്യാവകാശ കമീഷന്‍, റോഡില്‍ വീണുകിടന്ന വിദ്യാര്‍ഥികളെ വളഞ്ഞിട്ട് മര്‍ദിച്ചത് നിയമവിരുദ്ധമാണെന്നാണ് വിശേഷിപ്പിച്ചത്. വിദ്യാര്‍ഥികള്‍ റോഡ് ഉപരോധിച്ചാല്‍ സ്വാഭാവികമായും അവരെ പിരിച്ചുവിടേണ്ടിവരും. എന്നാല്‍, നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഇത്തരം പ്രതിഷേധക്കാരെ നേരിടാവൂ. മുന്നറിയിപ്പില്ലാതെ ഒരാളെപ്പോലും മര്‍ദിക്കാന്‍ പൊലീസിന് അധികാരമില്ല. വിദ്യാര്‍ഥികള്‍ പൊലീസിനു നേരെ അക്രമം കാട്ടിയിട്ടില്ല. മാധ്യമചിത്രങ്ങളിലൂടെ കണ്ണോടിച്ചാല്‍ ഏകപക്ഷീയമായ പോലീസ് മര്‍ദനമാണെന്നു ബോധ്യമാകും. പൊലീസ് എന്ന വാക്ക് രൂപംകൊള്ളുന്നത് ഗ്രീക്ക് പദമായ പൊളിസില്‍നിന്നാണ്. പൊതുനന്മയെ കരുതിയുള്ള ഭരണനിര്‍വഹണം എന്ന് അര്‍ഥം. സാമൂഹ്യസേവനവും പൊതുസുരക്ഷയും പൊലീസിന്റെ ജോലിയായി പരിഗണിച്ചുപോന്നു. കേസന്വേഷണവും ശിക്ഷയുമൊക്കെ രണ്ടാമതായാണ് പരിഗണിച്ചത്. ബ്രിട്ടീഷ് പൊലീസിന്റെ ചരിത്രമെഴുതിയ ടോം ക്രിഫ്ലി രേഖപ്പെടുത്തിയത് പൊലീസ് ജനങ്ങളുടെ സേവകരാണ്, യജമാനന്മാരല്ല എന്നാണ്. സമാനപ്രതികരണമാണ് മഹാത്മാഗാന്ധിയും നടത്തിയത്. ഗാന്ധിശിഷ്യര്‍ ഭരിക്കുന്ന കേരളത്തില്‍ പൊലീസിനെ സേവകരായല്ല, യജമാനന്മാരായിട്ടുമല്ല വേട്ടനായ്ക്കളാക്കി മാറ്റുന്നു. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെപ്പോലെ കാക്കിധരിച്ച വേട്ടനായ്ക്കള്‍. പിതൃവാത്സല്യത്തോടെയാണ് പൊലീസുകാര്‍ വിദ്യാര്‍ഥികളോട് പെരുമാറിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞതോടെ ലാത്തിയുടെ പ്രഹരത്തേക്കാള്‍ വേദനാജനകമായി മന്ത്രിയുടെ വാക്കുകള്‍. വനിതകളെ അറസ്റ്റ് ചെയ്യാനും മറ്റും വനിതാപൊലീസ് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന മാര്‍ഗരേഖപോലും പൊലീസ് പാലിച്ചില്ല. ഇത്തരം മാര്‍ഗരേഖ നിലനില്‍ക്കുമ്പോഴാണ് ഭരണസിരാകേന്ദ്രത്തില്‍ പുരുഷപൊലീസ് പെണ്‍കുട്ടികളെ ക്രൂരമായി തലയ്ക്കടിച്ച് വീഴ്ത്തിയും കാലുകള്‍ തല്ലിയൊടിച്ചും വയറ്റില്‍ ചവിട്ടിയും നേരിട്ടത്. രണ്ട് കാലുകളുടെയും എല്ല് പൊട്ടി ബാന്‍ഡേജിട്ട അമൃത സതീശന്റെ, "ഇതാണോ ആഭ്യന്തരമന്ത്രിയുടെ പിതൃവാത്സല്യം" എന്ന ചോദ്യത്തിന് തിരുവഞ്ചൂരിന് മറുപടി ഉണ്ടാകുമോ? ക്രൂരമായ മര്‍ദനമേറ്റ അഥീനയുടെ ചോദ്യം തീര്‍ച്ചയായും തിരുവഞ്ചൂരിന്റെ മനസ്സിനെ വേദപ്പിക്കുമെന്ന് കരുതുന്നു. "ആഭ്യന്തരമന്ത്രിക്കുമില്ലേ മൂന്നു മക്കള്‍. അവരോട് ഇങ്ങനെയുള്ള വാത്സല്യമാണോ മന്ത്രി പ്രകടിപ്പിക്കുന്നത്" എന്നാണ് ആ പെണ്‍കുട്ടി ചോദിച്ചത്. കേരളപൊലീസില്‍ 603 പേര്‍ ക്രിമിനലുകളാണെന്ന റിപ്പോര്‍ട്ട് മലയാളികളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. കണ്ണൂരില്‍ മലദ്വാരത്തില്‍ കമ്പി കയറ്റിയവരും വടകരയില്‍ ക്രൂരപീഡനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരും ഉള്‍പ്പെടെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവര്‍ നിരവധിയാണ്. ഇത്തരം ക്രിമിനലുകളെ വാര്‍ത്തെടുക്കുന്ന നയത്തിന് തെളിവാണ് സമരങ്ങളെ നേരിടാന്‍ ബലപ്രയോഗമാവാമെന്ന ജൂണ്‍ 16ന്റെ ഉത്തരവ്. യുഡിഎഫ് സര്‍ക്കാര്‍ ആദ്യംചെയ്യേണ്ടത് ആ ഉത്തരവ് പിന്‍വലിക്കുകയാണ്. ഗണ്‍മാന്റെ കൈയില്‍ തോക്ക് നല്‍കിയിരിക്കുന്നത് വെടിവയ്ക്കാനാണ് അല്ലാതെ ഉമ്മവയ്ക്കാനുള്ളതല്ലെന്ന് ഒരു ഭരണകക്ഷി എംപി പരസ്യമായി ആക്രോശം നടത്തുന്ന നാട്ടില്‍ സാധാരണ പൗരന്മാരുടെ മനുഷ്യാവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെടും. ഈ എംപിയുടെ ഗണ്‍മാനാണ് ഒരു തൊഴിലാളിയെ ബസില്‍നിന്ന് പിടിച്ചിറക്കി അടിച്ചുകൊന്നത്. മുമ്പ് എംഎല്‍എ ആയിരിക്കുമ്പോള്‍ ഇതേ നേതാവിന്റെ മറ്റൊരു ഗണ്‍മാന്‍ കര്‍ഷകത്തൊഴിലാളിയെ വെടിവച്ച് കൊന്നു. വെടിവച്ച് കൊലപ്പെടുത്തിയശേഷമാണ് പൊതുയോഗത്തില്‍, ഒരാളെ വെടിവച്ചു കൊന്നിട്ടാ വരുന്നതെന്ന്&ൃറൂൗീ;ഈ നേതാവ് പ്രസംഗിച്ചത്. ഇരട്ടക്കൊലയ്ക്ക് പ്രചോദനവും പ്രേരണയും നല്‍കിയാണ് മറ്റൊരു ഭരണകക്ഷി എംഎല്‍എ ജൂണ്‍ ആദ്യം പ്രസംഗിച്ചത്. സാക്ഷി പറഞ്ഞാല്‍ ജീവനോടെ കോടതിയില്‍നിന്ന് തിരിച്ചുവരില്ല&ൃറൂൗീ;എന്നും അതേ ലീഗ് നേതാവ് മുമ്പ് പ്രസംഗിച്ചു. ഇത്തരക്കാരുടെ പേരില്‍ ഒരു നിയമനടപടിയും സ്വീകരിച്ചിട്ടില്ല.

പൊലീസ് നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ നിയമവാഴ്ചയുടെ വിശ്വാസ്യത നശിപ്പിക്കുകയാണ്. മനുഷ്യാവകാശങ്ങളുടെ സംരക്ഷകരായി മാറേണ്ടവര്‍ അതിന്റെ ഘാതകരായി തീരുന്നു. സാധാരണ പൗരന്മാര്‍ക്ക് ജീവനും സ്വാതന്ത്ര്യവും മൗലിക അവകാശങ്ങളും സംരക്ഷിക്കാന്‍ സ്വയം രംഗത്തിറങ്ങേണ്ടി വരുമോ എന്ന ചോദ്യമാണ് സ്വാഭാവികമായും ഉയര്‍ന്നുവരിക. പൊലീസ് നിയമം കാലോചിതമായി പരിഷ്കരിച്ചിട്ടും അതിരുവിടുകയാണ് കേരള പൊലീസ്. അഥവാ അത്തരത്തില്‍ പൊലീസിനെ മാറ്റുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ജനാധിപത്യത്തിലെ പൊലീസ് കുറ്റത്തെയാണ് ഇല്ലായ്മ ചെയ്യേണ്ടത്; വ്യക്തികളെയല്ല. യുഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ വേട്ടനായ്ക്കളാക്കി മാറ്റി പ്രാകൃതകാലത്തേക്ക് നയിക്കാനാണ് ശ്രമിക്കുന്നത്. അതനുവദിച്ചുകൂടാ.

*
എം വി ജയരാജന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കമ്യൂണിറ്റി പൊലീസ് എന്നോ, പീപ്പിള്‍സ് പൊലീസെന്നോ, സോഷ്യല്‍ പൊലീസ് എന്നോ, തിരുവഞ്ചൂരിന്റെ പൊലീസിനെ വിളിക്കാന്‍ പറ്റുമോ? ജൂണ്‍ 18ന് തിരുവനന്തപുരത്ത് വിദ്യാര്‍ഥികളെ അടിച്ചു ചണ്ടിയാക്കിയ പൊലീസ് ക്രൂരത ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടവര്‍ക്കൊന്നും അതിന് നേതൃത്വം നല്‍കിയവര്‍ക്ക് ഈ വിശേഷണങ്ങള്‍ നല്‍കാനാവില്ല. അക്ഷരാര്‍ഥത്തില്‍ വേട്ടനായ്ക്കളാണിവര്‍. എസ്എഫ്ഐ നേതാവ് നിയാസിനെ ലാത്തിയൊടിയുംവരെ തല്ലി. ദേഹമാസകലം ലാത്തിയുടെയും ബൂട്ടിന്റെയും പാടുകള്‍. ഏഴ് വിദ്യാര്‍ഥികളുടെ നില അതീവ ഗുരുതരം. ഗ്രനേഡും കണ്ണീര്‍വാതകഷെല്ലും ലാത്തിയും ഇലക്ട്രിക് ബാറ്റണും മാത്രമല്ല കരിങ്കല്‍ച്ചീളുകളും ഇഷ്ടികകളും വിദ്യാര്‍ഥികള്‍ക്കുനേരെ പ്രയോഗിച്ചു. മര്‍ദനമേറ്റതിനെത്തുടര്‍ന്നുള്ള അവശതമൂലം ഒരു പെണ്‍കുട്ടിക്ക് പരീക്ഷ പൂര്‍ത്തിയാക്കാനായില്ല.