Wednesday, September 12, 2012

എമര്‍ജിങ് "മൂലധനം"

സാമൂഹ്യനീതിയും സാമുദായികമൈത്രിയുമാണ് കേരളത്തെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. രണ്ടു നേട്ടവും കൈവരുത്തി കേരളത്തെ ലോകത്തിന്റെതന്നെ ശ്രദ്ധാവിഷയമാക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഇല്ലെങ്കില്‍ കേരളത്തിന്റെ രൂപം എന്താകുമായിരുന്നു എന്ന് ചിന്തിക്കാവുന്നതാണ്. ജാതി-മത ശക്തികളും ഭൂപ്രഭുക്കളും അരങ്ങുവാഴുന്ന ബിഹാറിന്റേയോ രാജസ്ഥാന്റേയോ തനി പകര്‍പ്പാകുമായിരുന്നു കേരളം. ഈ ചിന്തയും അതുള്‍ക്കൊള്ളുന്ന സാധ്യതയും യുഡിഎഫ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് അവര്‍ കേരളത്തെ 1957ന് പിന്നിലേക്ക് തിരിച്ചു നടത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എതിരുനില്‍ക്കുന്നത് സിപിഐ എം ആണ്. സ്വാഭാവികമായും യുഡിഎഫ് സിപിഐ എമ്മിനെ ശത്രുപക്ഷത്തുനിര്‍ത്തി ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അതിനുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും മാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നു.

കേരളം കാര്‍ഷികാഭിവൃദ്ധി കൈവരിച്ചിട്ടില്ല. വ്യവസായ വളര്‍ച്ചയും നേടിയിട്ടില്ല. അതുകൊണ്ട് കര്‍ഷകമുതലാളികളും വ്യവസായമുതലാളികളും കേരളത്തിലില്ല. മുതലാളിത്ത വളര്‍ച്ച കേരളത്തില്‍ വഴിമുട്ടിനില്‍ക്കുന്നു. മൂലധനം വളര്‍ത്തിയാണ് മുതലാളിത്തം വികസിക്കുന്നത്. പ്രകൃതിഭംഗി നിറഞ്ഞതാണ് കേരളം. നിബിഡവനങ്ങള്‍, പുഴകള്‍, തടാകങ്ങള്‍, പച്ചപ്പുകള്‍, വിളഭൂമികള്‍ എല്ലാംകൊണ്ടും സമ്പന്നമായ സംസ്ഥാനം. ഇതിനെ ചൂഷണംചെയ്ത് മൂലധനം വളര്‍ത്താനാണ് എമര്‍ജിങ് കേരളകൊണ്ട് ലക്ഷ്യമിടുന്നത്. ഇങ്ങനെ കൃഷിഭൂമിയെയും പ്രകൃതിസമ്പത്തിനെയും ചൂഷണംചെയ്ത് മൂലധനം വളര്‍ത്തുന്നതിനെയാണ് "മാര്‍ക്സ് ആദിമമൂലധന സഞ്ചയം" എന്ന് വിശേഷിപ്പിച്ചത്. യുഡിഎഫ് ആണ് ശരിയെന്നോ അല്ലെങ്കില്‍ യുഡിഎഫിനെ പിന്തുണയ്ക്കുന്നതാണ് പ്രയോജനകരമെന്നോ ചിന്തിക്കുന്നവര്‍ ഉണ്ട്. അവരില്‍ സാധാരണക്കാരുമുണ്ട്. പക്ഷേ, ഈ സാധാരണക്കാരുടെ താല്‍പ്പര്യങ്ങളല്ല യുഡിഎഫ് സംരക്ഷിക്കാന്‍ വെമ്പുന്നത്. സമ്പന്നരുടെ മൂലധന താല്‍പ്പര്യങ്ങളാണ്. സമ്പന്നര്‍ക്കും അവര്‍ നിയന്ത്രിക്കുന്ന മാധ്യമങ്ങള്‍ക്കും സാമുദായികശക്തികള്‍ക്കും സമാഹരിക്കാന്‍ കഴിയുന്ന വോട്ടുകള്‍ അധികാരം നിലനിര്‍ത്താന്‍ സഹായിക്കുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. അതുകൊണ്ട് സമ്പന്നപക്ഷത്ത് എപ്പോഴും നിലയുറപ്പിക്കുന്നു. സാമുദായികശക്തികളെ വളര്‍ത്തുന്നു. രണ്ടു സമുദായങ്ങളിലെ മേല്‍ത്തട്ടുകാര്‍ തമ്മിലെ ഒത്തുതീര്‍പ്പിനെപ്പറ്റി അനുകൂലമായോ പ്രതികൂലമായോ അഭിപ്രായം പറയാത്തത് ഭാവിയില്‍ അവരെയും പ്രീണിപ്പിച്ച് കൂടെനിര്‍ത്തി അധികാരം നിലനിര്‍ത്താമെന്ന കാഴ്ചപ്പാടിലാണ്. വളരുന്ന സാമുദായിക ചേരിതിരിവും സ്പര്‍ധയും യുഡിഎഫിന് വളമാണ്. സമുദായ മൈത്രി തകര്‍ന്നാല്‍ യുഡിഎഫിനെന്ത്?

സാമ്പത്തികവികസനം സംബന്ധിച്ച് ബൂര്‍ഷ്വാപാര്‍ടികള്‍ക്ക് പ്രത്യേക നയസമീപനമുണ്ട്. വാസ്തവത്തില്‍ വികസനത്തിന് വ്യക്തമായ അര്‍ഥമുണ്ട്. അത് സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തണം. അതായത്, കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, കൈവേലക്കാര്‍, വ്യവസായത്തൊഴിലാളികള്‍, ജോലിയും കൂലിയുമില്ലാത്ത സാധാരണക്കാര്‍ തുടങ്ങിയവര്‍ക്ക് നേരത്തെ ലഭിച്ചിരുന്നതിനേക്കാള്‍ ആവശ്യത്തിന് മെച്ചപ്പെട്ട ഭക്ഷണം, നല്ല വസ്ത്രങ്ങള്‍, പാര്‍പ്പിടം, വൈദ്യശുശ്രൂഷ, വിദ്യാഭ്യാസം, നല്ല റോഡുകള്‍, പൊതുവാഹനങ്ങള്‍ ഇവയെല്ലാം ലഭ്യമാക്കണം. മാത്രമല്ല, ഇവയെല്ലാം വാങ്ങി ഉപയോഗിക്കാന്‍ കഴിയുംവിധം തൊഴിലും ന്യായമായ വരുമാനവും ഉണ്ടാകണം. എന്നാല്‍, ഈ കാഴ്ചപ്പാടല്ല കോണ്‍ഗ്രസിനുള്ളത്. സമ്പന്നരുടെ വരുമാനമുയര്‍ത്തി മൊത്തം വരുമാനം വളര്‍ത്തുകയാണ് കോണ്‍ഗ്രസിന്റെ സാമ്പത്തികനയത്തിന്റെ പൊരുള്‍. വന്‍കിട ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഷോപ്പിങ് മാളുകള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍, നിശാ ക്ലബ്ബുകള്‍ തുടങ്ങിയവ ഈ കാഴ്ചപ്പാടിന്റെ പ്രതിഫലനങ്ങളാണ്. കൂടുതല്‍ നിക്ഷേപം ആവശ്യമായതും കൂടുതല്‍ ലാഭം നേടിത്തരുന്നതുമായ ഇത്തരം പ്രോജക്ടുകള്‍ എമര്‍ജിങ് കേരളയില്‍ സ്ഥാനംപിടിച്ചത് യാദൃച്ഛികമല്ല. തങ്ങള്‍ ഭരിക്കുന്നത് പണക്കാര്‍ക്കുവേണ്ടിയാണെന്ന് ഭംഗ്യന്തരേണ വിളംബരംചെയ്യുകയാണ് യുഡിഎഫ്. പ്രസ്തുത ലക്ഷ്യം നേടാന്‍ കേരളത്തിന്റെ വിളഭൂമികളും നിബിഡവനങ്ങളും പുഴകളും തടാകങ്ങളും സ്വകാര്യമൂലധനത്തിന് അടിമപ്പെടുത്താന്‍ സര്‍വവിധ ഒത്താശയും ചെയ്യുന്നു. മുന്‍ ചിലിയന്‍ പ്രസിഡന്റ് സാല്‍വദോര്‍ അലന്‍ഡയെ പുറത്താക്കി അധികാരം പിടിച്ചെടുത്ത പട്ടാള ഭരണകൂടം ആദ്യംചെയ്തത് മുന്‍ ഭൂവുടമകളുടെ കൈവശമിരുന്ന ഭൂമി അവര്‍ക്കുതന്നെ തിരിച്ചുനല്‍കുകയാണ്. ഭൂപരിഷ്കരണഫലമായി സാധാരണക്കാരുടെ കൈവശമെത്തിയ കൃഷിഭൂമി പിടിച്ചെടുക്കാന്‍ യുഡിഎഫിന് അധികാരമുണ്ടായിരുന്നെങ്കില്‍ അവര്‍ അത് ചെയ്യുമായിരുന്നു. അതിനു സാധ്യമല്ലാത്തതുകൊണ്ടാണ് സര്‍ക്കാര്‍ഭൂമിതന്നെ സ്വകാര്യ മൂലധനത്തിനു കീഴ്പെടുത്തുന്നത്. എമര്‍ജിങ് കേരളയുടെ ഫലമായി സര്‍ക്കാര്‍ഭൂമി നഷ്ടപ്പെടുകയും പരിസ്ഥിതിക്ക് അപരിഹാര്യമായ പരിക്കേല്‍ക്കുകയും ചെയ്യുന്നു എന്നത് പരമാര്‍ഥം. എന്നാല്‍, അത് മാത്രമല്ല കാര്യം. യഥാര്‍ഥ പ്രശ്നം കേരളത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നില്ലെന്നുള്ളതാണ്. തകരുന്ന കാര്‍ഷികമേഖല, കുറഞ്ഞുവരുന്ന ഉല്‍പ്പാദനക്ഷമത, പ്രതിസന്ധിയിലകപ്പെട്ട പരമ്പരാഗത വ്യവസായങ്ങള്‍, തേങ്ങയുടെയും റബറിന്റെയും വിലത്തകര്‍ച്ച, ഉയരുന്ന ഉല്‍പ്പാദനച്ചെലവ്, അതിരൂക്ഷമായ വിലക്കയറ്റം, വര്‍ധിക്കുന്ന തൊഴിലില്ലായ്മ; അടിയന്തര പരിഹാരം ആവശ്യമാക്കുന്നവയാണ് ഈ പ്രശ്നങ്ങള്‍. അതെല്ലാം മറന്നേക്കൂ, പട്ടിണിക്കാരാണെങ്കിലും നിശാക്ലബ്ബുകളിലേക്കും ഷോപ്പിങ് മാളുകളിലേക്കും വരൂ എന്നാണ് യുഡിഎഫ് കേരളീയരോട് ആഹ്വാനംചെയ്യുന്നത്. തലചായ്ക്കാന്‍ ഒരിഞ്ചുഭൂമിപോലുമില്ലാത്ത പതിനായിരക്കണക്കിന് ആദിവാസികള്‍ക്ക് എമര്‍ജിങ് കേരള എന്ത് സന്ദേശമാണ് നല്‍കുന്നത്? എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ചെയ്ത് തൊഴിലിനുവേണ്ടി കാത്തിരിക്കുന്ന 43,42,267 ചെറുപ്പക്കാര്‍ക്ക് എന്ത് പ്രത്യാശയാണ് അത് നല്‍കുന്നത്? സാധാരണക്കാര്‍ക്ക് വേണ്ടത്ര ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, തൊഴില്‍, വരുമാനം ഇതെല്ലാം നല്‍കുമോ എമര്‍ജിങ് കേരള? സാധാരണക്കാരുടെ മനസ്സിലുയരുന്ന ഈവക ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയോ മന്ത്രിമാരോ മറുപടി പറയുന്നില്ല. മറുപടി ഇല്ലാത്തതുകൊണ്ടാണ് പറയാത്തത്. എമര്‍ജിങ് കേരളയിലെ ചില പ്രോജക്ടുകളെങ്കിലും ഫലപ്രാപ്തിയിലെത്തുന്നു എന്നു കരുതുക. ആരായിരിക്കും ഉപയോക്താക്കള്‍? റിസോര്‍ട്ടുകളുടെ? ഷോപ്പിങ് മാളുകളുടെ? നിശാക്ലബ്ബുകളുടെ?

തീര്‍ച്ചയായും അതീവ സമ്പന്നരായിരിക്കും. പട്ടിണിപോക്കാന്‍ പാടുപെടുന്ന പാവങ്ങള്‍ക്ക് അവയിലൊന്നും ഒരു കാര്യവുമില്ല. എന്തല്ല വികസനം എന്ന് ചോദിച്ചാല്‍, എമര്‍ജിങ് കേരളയല്ല എന്നാണ് ഉത്തരം. കൃഷിയും ചെറുകിട ഇടത്തരം വ്യവസായങ്ങളും ഐടിയും ബിടിയുമാണ് കേരള വികസനത്തിന്റെ താക്കോലുകള്‍. ഇരുമ്പ്, ഉരുക്ക്, കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം, ആവശ്യത്തിന് വൈദ്യുതി ഇവയൊന്നുമില്ലാത്ത കേരളം വന്‍കിട വ്യവസായങ്ങള്‍ സ്വപ്നംകണ്ടിട്ട് കാര്യമില്ല. പരിമിതമായ ഭൂവിസ്തൃതിയും ഗ്രാമ-നഗര വ്യത്യാസമില്ലാത്ത ആവാസവ്യവസ്ഥയും വര്‍ധിച്ച ജനസംഖ്യയുമുള്ള കേരളത്തില്‍, വന്‍തോതില്‍ ഭൂമി ആവശ്യമുള്ള സംരംഭങ്ങള്‍ക്കും സാധ്യതക്കുറവുണ്ട്. വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും സിദ്ധിച്ച ജനങ്ങള്‍ സംസ്ഥാനത്തിന്റെ മികച്ച സമ്പത്താണ്. അവ ഉപയോഗപ്പെടുത്തുന്ന സംരംഭങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ആ വഴിക്കൊന്നും സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. വികസനം അവര്‍ക്ക് ലാഭവരുമാനത്തിന്റെ ഉറവയത്രേ.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 12 സെപ്തംബര്‍ 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാമൂഹ്യനീതിയും സാമുദായികമൈത്രിയുമാണ് കേരളത്തെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. രണ്ടു നേട്ടവും കൈവരുത്തി കേരളത്തെ ലോകത്തിന്റെതന്നെ ശ്രദ്ധാവിഷയമാക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഇല്ലെങ്കില്‍ കേരളത്തിന്റെ രൂപം എന്താകുമായിരുന്നു എന്ന് ചിന്തിക്കാവുന്നതാണ്. ജാതി-മത ശക്തികളും ഭൂപ്രഭുക്കളും അരങ്ങുവാഴുന്ന ബിഹാറിന്റേയോ രാജസ്ഥാന്റേയോ തനി പകര്‍പ്പാകുമായിരുന്നു കേരളം. ഈ ചിന്തയും അതുള്‍ക്കൊള്ളുന്ന സാധ്യതയും യുഡിഎഫ് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് അവര്‍ കേരളത്തെ 1957ന് പിന്നിലേക്ക് തിരിച്ചു നടത്താനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. എതിരുനില്‍ക്കുന്നത് സിപിഐ എം ആണ്. സ്വാഭാവികമായും യുഡിഎഫ് സിപിഐ എമ്മിനെ ശത്രുപക്ഷത്തുനിര്‍ത്തി ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അതിനുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും മാര്‍ഗങ്ങള്‍ കൈക്കൊള്ളുന്നു.