Friday, February 8, 2013

സൂര്യനെല്ലി ഒരു പേരു മാത്രമല്ല

സൂര്യനെല്ലിക്കേസിനു മുഖവുര ആവശ്യമില്ല. പതിനേഴു വര്‍ഷം മുമ്പ് കേരള സമൂഹത്തെ പിടിച്ചു കുലുക്കിയ സൂര്യനെല്ലിക്കേസ് ഇനിയും അവസാനിക്കാത്ത നിയമയുദ്ധവും നീതി നിഷേധത്തിനെതിരെ ഒരു പാവം പെണ്‍കുട്ടിയും അവളുടെ കുടുംബവും നടത്തുന്ന അവകാശപ്പോരാട്ടവും ആണെന്ന് ഒട്ടുമിക്കവരും മറന്നുപോയിരുന്നു. അവരെ ഇതോര്‍മിപ്പിച്ചത് പരമോന്നത കോടതിയാണ്. കഴിഞ്ഞ എട്ടു വര്‍ഷമായി സുപ്രീം കോടതിയുടെ പരിഗണന കാത്തു കഴിയുന്ന സൂര്യനെല്ലിക്കേസ് അടക്കം 526 ബലാല്‍സംഗക്കേസുകള്‍ ജസ്റ്റീസ് എ. കെ. പട്നായിക്കും ജസ്റ്റീസ് ഗ്യാന്‍ സുധ മിശ്രയും ഉള്‍ക്കൊള്ളുന്ന പ്രത്യേക കോടതി കൈകാര്യം ചെയ്യാന്‍ തീരുമാനിച്ച വാര്‍ത്ത വന്നപ്പോഴാണ് ഇനിയുമടങ്ങാത്ത നീറുന്ന കനലാണ് സൂര്യനെല്ലിക്കേസെന്ന ഓര്‍മ പലര്‍ക്കും ഉണ്ടായത്. എന്നാല്‍ സംഘര്‍ഷത്തിന്റെയും ഒറ്റപ്പെടലിന്റെയും നീണ്ട പതിനേഴു വര്‍ഷങ്ങള്‍ക്കിടയില്‍ ജീവിതം കെട്ടിപ്പടുക്കാന്‍ നടത്തിയ കഠിന പരിശ്രമങ്ങള്‍ക്ക് നേരിട്ട് കൊണ്ടിരുന്ന നിരന്തരമായ തിരിച്ചടികളുടെ അനുഭവങ്ങളാണ് കേസിലെ പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും പറയാനുള്ളത്.

ജോലി ചെയ്തിരുന്ന സര്‍ക്കാ ര്‍ ഓഫീസുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക തിരിമറിയുടെ പേരില്‍ കേവലം പ്യൂണ്‍ മാത്രമായ ഈ പെണ്‍കുട്ടിയെ കുറ്റവാളിയാക്കാനും പരസ്യമായി അറസ്റ്റു ചെയ്തു റിമാന്‍റില്‍ വെച്ച് പൊതു സമൂഹത്തിനു മുന്നില്‍ അപമാനിക്കാനും കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന ശ്രമങ്ങളും അതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളും പതിവ് വാര്‍ത്തകളായി അവഗണിക്കപ്പെട്ടു. ഡല്‍ഹിയിലെ കൂട്ടബലാല്‍സംഗത്തിന്റെ ഞെട്ടലില്‍ ഉയര്‍ന്ന ജനരോഷവും ബലാല്‍സംഗക്കേസുകളടക്കം സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നീതി ന്യായസംവിധാനത്തിലുണ്ടാകുന്ന വീഴ്ചകളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ കടുത്ത വിമര്‍ശനവും നീതിക്കായി വര്‍ഷങ്ങളായി പോരാട്ടം നടത്തുന്നവര്‍ക്ക്് ആശ്വാസവും പ്രതീക്ഷയും നല്കിയിട്ടുണ്ട്. സൂര്യനെല്ലിക്കേസിന്റെ കാര്യത്തില്‍ കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ പ്രതി ഭാഗം അഭിഭാഷകനെ സുപ്രീംകോടതി കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്.ഇന്ത്യയില്‍ ബലാല്‍സംഗക്കേസുകളില്‍ നാലിലൊന്ന് മാത്രമേ ശിക്ഷിക്കപ്പെടുന്നുള്ളു എന്ന ഞെട്ടിക്കുന്ന സ്ഥിതിയാണ് നില നില്ക്കുന്നത്.

നീതി വൈകുകയെന്നാല്‍ നീതി നിഷേധിക്കല്‍ തന്നെയാണെങ്കില്‍ ഇന്ത്യയിലെ നീതിന്യായ സംവിധാനം നിരന്തരമായി സ്ത്രീകള്‍ക്ക് നീതി നിഷേധിച്ചുകൊണ്ടിരിക്കുകയാണെന്ന സത്യത്തെയാണ് ധീരമായി സുപ്രീംകോടതി വിളിച്ചു പറഞ്ഞത്. സൂര്യനെല്ലിക്കേസ് പീഡനങ്ങള്‍ക്കിരയാകുന്ന ഒരു പെണ്‍കുട്ടിക്കും അവളുടെ കുടുംബത്തിനും നമ്മുടെ രാജ്യത്ത് നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങളുടെയും പ്രതിസന്ധികളുടെയും ഉത്തമ ഉദാഹരണമാണിത്. അതുകൊണ്ടു തന്നെ ഈ കേസ് ലൈംഗികാതിക്രമങ്ങളുടെ ഇരകള്‍ക്ക് നമ്മുടെ സമൂഹത്തില്‍ എന്ത് സംഭവിക്കുന്നു എന്നതിനെ പലതരത്തിലും പ്രതീകാത്മകമായി പ്രതിനിധാനം ചെയ്യുന്നുണ്ട്. ഒരു ലോകവിവരവും ഇല്ലാത്ത പതിനാറു വയസ്സുള്ള ഒരു പെണ്‍കുട്ടിയെ പ്രേമം നടിച്ചാണ് ഒരു ബസ് ജീവനക്കാരന്‍ കെണിയില്‍ വീഴ്ത്തിയത്. വളരെ ആസൂത്രിതമായി സ്ത്രീകള്‍ ഉള്‍പ്പെടുന്ന കണ്ണികള്‍ ഉപയോഗിച്ച് നാല്‍പത്തിരണ്ടു ദിവസം സംസ്ഥാനത്തിനകത്തും പുറത്തുമായി നാല്‍പതു പേര്‍ക്ക് വിറ്റു. 1996 ജനുവരി 16 മുതല്‍ ഫെബ്രുവരി 26 വരെയുള്ള നാല്‍പത്തിരണ്ട് ദിവസങ്ങളില്‍ ഒരു പതിനാറുകാരിയുടെ ശരീരത്തിനോ മനസ്സിനോ താങ്ങാവുന്ന മുറിവുകളല്ല അവള്‍ നേരിട്ടത്. ഇനി ശരീരം ഉപയോഗിക്കാന്‍ പറ്റില്ലെന്ന അവസ്ഥയിലാണ് ഒടുവില്‍ അവളെ അക്രമികള്‍ ഉപേക്ഷിച്ചത്. എന്നിട്ടും നീതിപീഠം അടക്കം നിഷ്കരുണവും നിര്‍ദ്ദയവുമായ സ്ഥിരം ചോദ്യം ചോദിച്ചു: ഹോട്ടലില്‍ വെച്ചോ മറ്റെവിടങ്ങളില്‍ വെച്ചോ ഇവള്‍ക്ക് രക്ഷപെടാമായിരുന്നില്ലേ? സഹായത്തിന് അഭ്യര്‍ത്ഥിക്കാമായിരുന്നില്ലേ? ഈ ചോദ്യമാണ് പ്രത്യേക കോടതി ശിക്ഷിച്ച മുപ്പത്തിയഞ്ചു പേരില്‍ ഒരാളെയൊഴിച്ചു മറ്റെല്ലാവരെയും വെറുതെ വിടാന്‍ ഹൈക്കോടതി അടിസ്ഥാനമാക്കിയത്!

മയക്കു മരുന്ന് നല്കി തളര്‍ത്തി ക്രൂരമായ ആക്രമണങ്ങളില്‍ തകര്‍ന്ന ശരീരവും മനസുമായി, ഒരാളുടെ കാമാര്‍ത്തിയില്‍ നിന്നും മറ്റൊരാളുടെ കയ്യിലേക്ക് വലിച്ചെറിയപ്പെട്ട്, ഒരു വസ്തുവിനെപ്പോലെ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് നാടാകെ ചുറ്റി നടന്നു വില്ക്കപ്പെടുന്ന സമയത്ത് ഉറക്കെ നിലവിളിക്കാതിരുന്നതിന്റെ പേരില്‍ നിസ്സഹായയായ ഒരു പെണ്‍കുട്ടിയുടെ പേരില്‍ ദോഷം ചാര്‍ത്തി കുറ്റവാളികളെ വിമുക്തരാക്കിയ നീതിബോധം നമ്മുടെ സമൂഹത്തില്‍ അടിയുറച്ചു നില്‍ക്കുന്ന ആണ്‍കോയ്മയുടെ സൃഷ്ടിയാണ്. മാത്രമല്ല, അതിക്രമത്തിലും ദുരന്തത്തിലും ഇരകള്‍ക്കുമേല്‍ കുറ്റം ചുമത്തുന്നതോടെ അവരൊഴിച്ചു മറ്റെല്ലാവരും - സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കേണ്ട സര്‍ക്കാര്‍, നീതി നിര്‍വഹണം നടത്തേണ്ട പോലീസ്, ന്യായം ഉറപ്പാക്കേണ്ട നീതിപീഠം, സ്ത്രീകള്‍ക്ക് പിന്തുണയാകേണ്ട പൊതു സമൂഹം - തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും അനായാസമായി സ്വതന്ത്രരാകുന്നു.

സൂര്യനെല്ലിക്കേസിന്റെ ആദ്യഘട്ടത്തില്‍ നീതിക്കായുള്ള പോരാട്ടത്തില്‍ കുടുംബത്തിനു പിന്തുണയുമായി എത്തിയ അയല്‍വാസികളും നാട്ടുകാരും ഹൈക്കോടതി വിധിയിലൂടെ കുറ്റവാളികള്‍ മുക്തരായപ്പോള്‍ ആ പെണ്‍കുട്ടിയെയും കുടുംബത്തെയും ഒറ്റപ്പെടുത്താന്‍ ശ്രമിച്ചത് ധാര്‍മിക ഭീരുത്വം കൊണ്ട് തന്നെയാണ്. സമൂഹത്തില്‍ രാഷ്ട്രീയവും സാമ്പത്തികവും ഒക്കെയായി സ്വാധീനമുള്ളവരെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍ സൗകര്യം ദുര്‍ബലരായ പെണ്‍കുട്ടിയെയും കുടുംബത്തെയും തള്ളിപ്പറയുന്നതാണ്. ഹൈക്കോടതി വിധിക്കെതിരെ പെണ്‍കുട്ടിയും കുടുംബവും കൊടുത്ത അപ്പീലിനോടൊപ്പം മഹിളാ അസ്സോസ്സിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റിയും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ കേസില്‍ മഹിളാ അസോസിയേഷനെ കേള്‍ക്കാന്‍ സുപ്രീം കോടതി അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ അനുഭവസമ്പത്തുള്ള ഒരു അഭിഭാഷകനെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നിയോഗിക്കണമെന്ന പെണ്‍കു ട്ടിയുടെ കുടുംബത്തിന്റെ അഭ്യര്‍ത്ഥന ചെവിക്കൊള്ളാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഇപ്പോള്‍ ഈ കേസ് പരിഗണനയ്ക്കെടുത്ത സുപ്രീംകോടതിയുടെ രണ്ടംഗ പ്രത്യേക ബഞ്ച് ഹൈക്കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്ന നിരീക്ഷണത്തോടൊപ്പം ഹൈക്കോടതി വിധി റദ്ദുചെയ്തത് പ്രതീക്ഷ നല്‍കുന്നതാണ്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് സൂര്യനെല്ലിക്കേസ് അന്വേഷിക്കുന്നതിനായിട്ടാണ് കേരള ചരിത്രത്തിലാദ്യമായി പ്രത്യേക കോടതി സ്ഥാപിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചു കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, 317 ദിവസം വിചാരണ നടത്തി മൂന്നു സ്ത്രീകളുള്‍പ്പെടെ മുപ്പത്തിയഞ്ചു പേരെയാണ് പ്രത്യേക കോടതി 2000 സെപ്തംബര്‍ ആറിനു ശിക്ഷിച്ചത്.എന്നാല്‍ തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, കൂട്ട ബലാല്‍സംഗം, പണത്തിനു വേണ്ടി വില്‍ക്കല്‍, നിയമ വിരുദ്ധമായി തടവില്‍ വെയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ശിക്ഷിക്കപ്പെട്ട മുപ്പത്തിയഞ്ചു പേരില്‍ ഒരാളൊഴിച്ച് മറ്റെല്ലാവരും 2005ല്‍ ഹൈക്കോടതി വിധിയോടെ സ്വതന്ത്രരായി. 2005ല്‍ തന്നെ ഹൈക്കോടതി വിധിക്കെതിരെ പെണ്‍കുട്ടി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തു. ഈ കേസിന്റെ ദീര്‍ഘമായ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും, ഈ ക്രൂരതകള്‍ പെണ്‍കുട്ടിയോട് ചെയ്ത കുറ്റവാളികള്‍ കഴിഞ്ഞ പതിനേഴു വര്‍ഷവും പൊതു സമൂഹത്തില്‍ തങ്ങളുടെ സൈ്വര്യ ജീവിതം യഥേഷ്ടം തുടര്‍ന്ന് വരികയാണ്. ഈ കാലയളവില്‍ പൊതു സമൂഹവും ഈ പെണ്‍കുട്ടിയെയും കുടുംബത്തെയും ഒറ്റപ്പെടുത്തി തങ്ങളുടെ "ശുദ്ധി" തെളിയിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയും കുടുംബവുമോ? നായനാര്‍ സര്‍ക്കാര്‍ പെണ്‍കുട്ടിയെ പുനരധിവസിപ്പിക്കാന്‍ എടുത്ത നടപടി തികച്ചും മാതൃകാപരമായിരുന്നു. പക്ഷേ അവള്‍ക്കു കിട്ടിയ സര്‍ക്കാര്‍ ജോലി കൊണ്ട് മാത്രം സമൂഹത്തിന്റെ പൊതുധാരയിലേക്ക് ഒരു പെണ്‍വാണിഭക്കേസിലെ ഇരയ്ക്ക് പുനപ്രവേശം കിട്ടില്ലെന്നതാണ് ഈ പെണ്‍കുട്ടിയുടെ അനുഭവവും കാണിക്കുന്നത്. ഈ രാജ്യത്ത് ഓരോ ദിവസവും ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്ന പതിനായിരക്കണക്കിനു സ്ത്രീകളുടെയും ചെറിയ പെണ്‍കുട്ടികളുടെയുമെല്ലാം അനുഭവം ഇതുതന്നെയാണ്. തങ്ങളുടെതല്ലാത്ത കുറ്റത്തിന് സമൂഹത്തില്‍ നിന്നും ചിലപ്പോഴൊക്കെ സ്വന്തം കുടുംബങ്ങളില്‍ നിന്നും ഭ്രഷ്ട്ടാക്കപ്പെടുന്നതിന്റെ തീവ്രവേദന നമുക്ക് ചുറ്റും അദൃശ്യരായി കഴിയുന്ന ഓരോ ഇരയുടെയും മുഖത്ത് നിന്നും വായിച്ചെടുക്കാം.പതിനേഴു വര്‍ഷത്തെ ജീവിതത്തിനിടയില്‍ എപ്പോഴെങ്കിലും സൂര്യനെല്ലിക്കെസിലെ പെണ്‍കുട്ടി മനസ് തുറന്നു സന്തോഷിച്ചിട്ടുണ്ടാകുമോ? ആരാണ് സന്തോഷിക്കാനും ആത്മാഭിമാനത്തോടെ പണിയെടുത്തു മറ്റുള്ളവരെപ്പോലെ ജീവിക്കാനുമുള്ള അവളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തത്? അവളുടെ ജീവിതം സംഘര്‍ഷഭരിതമാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും കേരളസമൂഹത്തിന് ഒഴിഞ്ഞു മാറാനാകുമോ? ഡല്‍ഹി കൂട്ടബലാല്‍സംഗക്കേസിന്റെ പശ്ചാത്തലത്തില്‍ സമൂഹത്തിനുണ്ടാകേണ്ട മനോഭാവ മാറ്റത്തെക്കുറിച്ച് നാം ധാരാളമായി ചര്‍ച്ച ചെയ്തു. കേരളത്തില്‍ സൂര്യനെല്ലിക്കേസിനു ശേഷമുള്ള പതിനേഴു വര്‍ഷക്കാലം നിരവധി പെണ്‍വാണിഭക്കേസുകളും ക്രൂരമായ ബലാല്‍സംഗക്കേസുകളും ഉണ്ടായിട്ട്. വിദ്യാസമ്പന്നവും പ്രബുദ്ധവും എന്ന് നാം വിശേഷിപ്പിക്കുന്ന ഒരു സമൂഹത്തില്‍ നിന്നും ഉണ്ടാകേണ്ട പ്രതികരണം ഇവിടെയുണ്ടാകാറുണ്ടോ? സ്ത്രീകള്‍ക്ക് നേരെയുള്ള വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ, ഇതിനിരകളാകുന്നവരോട് ഒക്കെയുള്ള നിസ്സംഗവും യാന്ത്രികവുമായ മനോഭാവം മാറ്റാന്‍ ഇനിയെങ്കിലും നമ്മള്‍ തയ്യാറാകുമോ? ബാലാല്‍സംഗക്കുറ്റങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യാനും കടുത്ത ശിക്ഷ നല്‍കാനും ഉള്ള നിര്‍ദേശങ്ങള്‍ക്കൊപ്പം ജസ്റ്റീസ് വര്‍മ കമ്മിറ്റി ഊന്നിപ്പറയുന്ന ഒരുകാര്യം നിയമനിര്‍ഹണത്തിനു ത്തരവാദിത്വപ്പെട്ട ആളുകളുടെ വീഴ്ച വളരെ ഗൗരവത്തോടെ കാണണമെന്നുള്ളതാണ്. സൂര്യനെല്ലിക്കേസില്‍ പെണ്‍കുട്ടിയുടെ കുടുംബം ആദ്യം പരാതിയുമായി പോലീസിനെ സമീപിച്ചപ്പോള്‍ പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ് പോലീസ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ ഇത് കണ്ടെത്തുകയും പിന്നീട് മൂന്നു പോലീസുകാര്‍ സസ്പെന്റു ചെയ്യപ്പെടുകയും ഉണ്ടായി.

സ്ത്രീസംരക്ഷണത്തിനായി നിരവധി നിയമങ്ങള്‍ നിലവിലുള്ളപ്പോഴും അതൊന്നും സ്ത്രീകളുടെ രക്ഷയ്ക്കായി പ്രയോജനപ്പെടാത്തതിന്റെ മുഖ്യ കാരണം ഇവ കൈകാര്യം ചെയ്യുന്നതില്‍ പോലീസ് വരുത്തുന്ന വീഴ്ച തന്നെയാണ്. പ്രമാണിമാരെയും രാഷ്ട്രീയ അധികാരികളെയും രക്ഷിക്കാനും ഇരകളെ വീണ്ടും വീണ്ടും ഭയപ്പെടുത്തി ആത്മവിശ്വാസം തകര്‍ക്കാനും പല കേസുകളിലും പോലീസിന്റെ ഭാഗത്തു നിന്നും ബോധപൂര്‍വമായ ശ്രമം ഉണ്ടാകുന്നുണ്ട്.സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടിയെ ഇപ്പോള്‍ കള്ളക്കേസില്‍ കുടുക്കിയ ശേഷം ബസ് സ്റ്റോപ്പില്‍ വെച്ച് അറസ്റ്റു ചെയ്ത് എട്ടു ദിവസം റിമാന്‍ഡില്‍ വെച്ചത് ആ പെണ്‍കുട്ടിയുടെ വിശ്വാസ്യത തന്നെ തകര്‍ത്തു. സുപ്രീം കോടതിയിലെ അപ്പീല്‍ കേസിനെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മഹിളാ അസോസിയേഷന്‍ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് ജാമ്യം ലഭിച്ചത്. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ സ്ത്രീകള്‍ക്ക് കിട്ടുമെന്ന് ഉറപ്പാക്കാനുള്ള ചുമതലയാണ് പോലീസിനുള്ളത്. അവരെക്കൊണ്ട് ആ ഉത്തരവാദിത്വം ഏറ്റെടുപ്പിക്കേണ്ടവര്‍ തന്നെ തങ്ങളുടെ സങ്കുചിത താല്പര്യങ്ങള്‍ക്കായി പോലീസിനെ വഴി വിട്ടുപയോഗിക്കുന്നു എന്നതാണ് വാസ്തവം. പോലീസിനെ ശുദ്ധീകരിക്കുകയും തങ്ങളുടെ വീഴ്ചകള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്തരാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത സൂര്യനെല്ലിക്കേസിന്റെ അനുഭവങ്ങള്‍ അടിവരയിടുന്നുണ്ട്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളോട് അരുത് എന്നു പറയാനുള്ള മനോഭാവം സമൂഹത്തില്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ന് നല്ല പിന്തുണയുണ്ട്.എന്നാല്‍ ഇരകളാകപ്പെട്ടവര്‍ മുഖവും മനസും നഷ്ടപ്പെട്ടവരായി നമുക്ക് ചുറ്റും തന്നെ ജീവിക്കുന്നുണ്ട് എന്നോര്‍ക്കണം. അവര്‍ ക്ഷീണിതരാണ്., അവര്‍ക്ക് വല്ലാത്ത ഭയവും ആശങ്കകളുമുണ്ട്, കാരണം എതിരാളികള്‍ സംഘടിതരും ശക്തരുമാണ്.ഇരകളുടെ എകാന്തവും സംഘര്‍ഷഭരിതവും വേദനാജനകവുമായ പോരാട്ടങ്ങളില്‍ അവര്‍ക്കൊപ്പം നിലയുറപ്പിക്കുകയെന്നതാണ് നമുക്ക് ചെയ്യാനുള്ളത്.

*
ഡോ. ടി എന്‍ സീമ ചിന്ത വാരിക

No comments: