Friday, March 11, 2011

വെളിച്ചമായി കേരളം

രാജ്യമൊട്ടാകെ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴാണ് പവര്‍ക്കട്ടും ലോഡ്ഷെഡിങ്ങുമില്ലാതെ കേരളം അഞ്ചുവര്‍ഷം കടന്നുപോയത്. ഈ കാലയളവില്‍ ഡല്‍ഹിയില്‍ അഞ്ചു മണിക്കൂര്‍വരെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. യുപിയില്‍ ആറുമുതല്‍ എട്ടു മണിക്കൂറും മഹാരാഷ്ട്രയില്‍ എട്ടു മണിക്കൂറും കര്‍ണാടകത്തില്‍ രണ്ട് മുതല്‍ അഞ്ച് മണിക്കൂറും ആന്ധ്രയില്‍ നാലു മണിക്കൂറും ലോഡ് ഷെഡിങ്ങായിരുന്നു. തമിഴ്നാട്ടില്‍ പവര്‍ ഹോളിഡേ എന്ന പേരില്‍ ആഴ്ചയില്‍ ഒരു ദിവസം വീതം വ്യവസായത്തിന് വൈദ്യുതി പൂര്‍ണമായും നിലപ്പിച്ചു. ഇതിനുപരി രണ്ട് മുതല്‍ ആറു മണിക്കൂര്‍വരെ ലോഡ് ഷെഡിങ്ങും. ഈ സാഹചര്യത്തിലാണ് ഒരു ദിവസംപോലും പവര്‍ക്കട്ടും ലോഡ് ഷെഡിങ്ങുമില്ലാതെ കേരളം പ്രകാശംപരത്തിയത്. പ്രതിദിന ഉപഭോഗം 43 ദശലക്ഷം യൂണിറ്റില്‍നിന്ന് 56 ദശലക്ഷമായി വര്‍ധിക്കുകയും കേന്ദ്രപൂളില്‍നിന്ന് 1041 മെഗാവാട്ട് വൈദ്യുതി ലഭിക്കേണ്ട സ്ഥാനത്ത് 600-650 മെഗാവാട്ട് മാത്രമായി കുറയുകയും ചെയ്തപ്പോഴാണ് ഈ നേട്ടം.

21 ലക്ഷം കണക്ഷനുകളാണ് ഈ കാലയളവില്‍ പുതുതായി നല്‍കിയത്. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പാലക്കാട് മാറി. തുടര്‍ന്ന് തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളും ഈ നേട്ടം കൈവരിച്ചു. 84 നിയമസഭാ മണ്ഡലങ്ങളും സമ്പൂര്‍ണമായി വൈദ്യുതീകരിച്ചു. വൈദ്യുതി ഉല്‍പ്പാദന-പ്രസരണ-വിതരണ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാക്കാന്‍ ഈ കാലയളവില്‍ കഴിഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആകെ അധിക വൈദ്യുതി ഉല്‍പ്പാദനം 26.6 മെഗാവാട്ട് മാത്രമായിരുന്നു. മൂന്ന് വര്‍ഷത്തോളം ലോഡ് ഷെഡിങ്ങും ഏര്‍പ്പെടുത്തി. പദ്ധതികളെല്ലാം സ്തംഭനാവസ്ഥയില്‍. എന്നാല്‍ പദ്ധതികള്‍ ത്വരിതപ്പെടുത്തി ഉല്‍പ്പാദനം പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. കാറ്റില്‍നിന്ന് 33 മെഗാവാട്ട് അടക്കം 204 മെഗാവാട്ടിന്റെ പദ്ധതികള്‍ കമിഷന്‍ ചെയ്തു. 730 മെഗാവാട്ടിന്റെ മുപ്പതോളം പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. അടുത്ത പത്തുവര്‍ഷത്തിന്റെ ആവശ്യകത മുന്നില്‍ക്കണ്ട് ബൃഹദ്പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്.

കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍ യാഥാര്‍ഥ്യമാകുന്നതോടെ കായംകുളം താപനിലയത്തില്‍ പുതുതായി 1950 മെഗാവാട്ടിന്റെ രണ്ടാം ഘട്ടം നടപ്പാകും. ബ്രഹ്മപുരത്ത് ഗ്യാസ് ഉപയോഗിച്ചുള്ള 1000 മെഗാവാട്ടിന്റെ പദ്ധതികള്‍ക്കുള്ള നടപടികളും ആരംഭിച്ചു. 10,000 കിലോമീറ്ററിലധികം 11 കെവി ലൈന്‍ ഈ കാലയളവില്‍ വലിച്ചു. ഇരുപതിനായിരത്തോളം ട്രാന്‍സ്ഫോര്‍മറുകളും സ്ഥാപിച്ചു. വൈദ്യുതി ബോര്‍ഡിനെ ഉപഭോക്തൃ സൌഹൃദ സ്ഥാപനമാക്കുന്നതിന് പൊതുമേഖലയിലൂന്നിയ പരിഷ്കരണങ്ങളാണ് സംസ്ഥാനം നടപ്പാക്കിയത്. ഒറ്റ പൊതുമേഖലാ കമ്പനിയായി വൈദ്യുതി ബോര്‍ഡിനെ പുനഃസംഘടിപ്പിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോഡല്‍ സെക്ഷന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. 150 സെക്ഷനുകളില്‍ നടപ്പാക്കിയ ഈ പരിഷ്കരണം മറ്റു സെക്ഷനുകളിലേക്കും വ്യാപിക്കുകയാണ്. പുതിയ കണക്ഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമം ലഘൂകരിച്ചതിന്റെ ഭാഗമായി 56 പേജുള്ള അപേക്ഷാ ഫോറം രണ്ട് പേജായി ചുരുക്കി.

പ്രകാശം പരത്തിയ ഭരണ നൈപുണി

പ്രസരണ-വിതരണ നഷ്ടം കുറച്ച് ഊര്‍ജസംരക്ഷണം സാധ്യമാക്കിയതാണ് വൈദ്യുതി വകുപ്പിന്റെ ശ്രദ്ധേയ നേട്ടമെന്ന് ശാസ്ത്രജ്ഞന്‍ ആര്‍ വി ജി മേനോന്‍ വിലയിരുത്തുന്നു. സിഎഫ് ബള്‍ബുകള്‍ ഉപയോഗിക്കുന്നതിലൂടെ വൈദ്യുതി ഉപയോഗം കുറയ്ക്കാനുള്ള പരിശ്രമങ്ങള്‍ ഈ മേഖലയിലെ ഒരു ജനകീയ മുന്നേറ്റമായി. ഇതുവഴി വൈദ്യുതി ആവശ്യം കുറയ്ക്കാനായതിനാലാണ്് കഴിഞ്ഞ വര്‍ഷം പവര്‍കട്ടില്ലാതെ പിടിച്ചുനില്‍ക്കാന്‍ കേരളത്തിന് കഴിഞ്ഞത്.

വൈദ്യുതി ഉല്‍പ്പാദനംപോലെ പ്രധാനമാണ് ഊര്‍ജസംരക്ഷണവും. കഴിഞ്ഞകാലങ്ങളില്‍ വൈദ്യുതിബോര്‍ഡിന്റെ സമീപനം ഇതിന് അനുകൂലമായിരുന്നില്ല. ബോര്‍ഡിനെയും ഉദ്യോഗസ്ഥരെയും ഇക്കാര്യം ബോധ്യപ്പെടുത്തി ഈ പ്രവര്‍ത്തനത്തിന് അവരെ സജ്ജമാക്കുകയെന്ന ശ്രമകരമായ ദൌത്യം വിജയിച്ചതില്‍മന്ത്രി എ കെ ബാലന്റെ പങ്ക് ശ്ളാഘനീയമാണ്.

വികസന വിഷയങ്ങളില്‍ ഉദ്യോഗസ്ഥരെയും പൊതുസംഘടനകളെയും ഒന്നിച്ചുകൊണ്ടുപോകാനാണ് അദ്ദേഹം ശ്രമിച്ചത്. വൈദ്യുതി മേഖലയിലെ നേട്ടങ്ങളുടെ ചാലക ശക്തിയായത് മന്ത്രിയുടെ ഈ പോസിറ്റീവ് സമീപനമാണ്.

സമ്പൂര്‍ണ വൈദ്യുതീകരണവും പ്രധാന നേട്ടമാണ്. സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനത്തിലെന്നപോലെ ആവേശകരമായ മുന്നേറ്റമായി ഇത് മാറി. ലൈന്‍വലിച്ച് വൈദ്യുതി എത്തിക്കാന്‍ ബുദ്ധിമുട്ടുള്ള ചുരുക്കം ചില മേഖലകളുണ്ട്. ഇവിടെ ഊര്‍ജസുരക്ഷാ മിഷന്‍ പ്രകാരം സോളാര്‍ വൈദ്യുതി എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. ഇത് മുന്നോട്ടുകൊണ്ടുപോകണം. എല്ലാ വീട്ടിലും വൈദ്യുതി വെളിച്ചം എന്നതായിരിക്കണം ലക്ഷ്യം.

കൈവരിച്ച നേട്ടങ്ങള്‍ തുടര്‍ പ്രവര്‍ത്തനങ്ങളില്ലാതെ നിഷ്ഫലമാകുന്നുവെന്നതാണ് പലപ്പോഴും കേരളത്തിന്റെ ഗതികേട്. എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാലേ മറ്റ് മേഖലയിലെന്നപോലെ വൈദ്യുതി രംഗത്തും കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താനും ഭാവി ആവശ്യങ്ങള്‍ക്കനുസരിച്ച് ലക്ഷ്യമിട്ട രീതിയില്‍ വികസനം മുന്നോട്ടുകൊണ്ടുപോകാനുമാകൂ- ആര്‍ വി ജി മേനോന്‍ പറഞ്ഞു.

ഊര്‍ജസംരക്ഷണത്തില്‍ മാതൃക

പ്രസരണ-വിതരണ നഷ്ടം കുറച്ച് ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ പ്രാധാന്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 24.6 ശതമാനമായിരുന്ന പ്രസരണ വിതരണ നഷ്ടം 17 ശതമാനമായി കുറയ്ക്കാന്‍ കഴിഞ്ഞു. ഇത് 15 ആക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
2008-09ല്‍ കേരളത്തിലെ പട്ടികജാതി -വര്‍ഗ കുടുംബങ്ങള്‍ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും 10 ലക്ഷം സിഎഫ്എല്‍ സൌജന്യമായി നല്‍കി. കഴിഞ്ഞ വര്‍ഷം കേരളത്തിലെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും രണ്ട് സിഎഫ്എല്‍ വീതമാണ് സൌജന്യമായി വിതരണം ചെയ്തത്. ഇപ്പോള്‍ ഒന്നരക്കോടി സിഎഫ്എല്‍ ആണ് സബ്സിഡി നിരക്കില്‍ വിതരണംചെയ്യുന്നത്. ഇതോടൊപ്പം ഊര്‍ജ സംരക്ഷണ ബോധവല്‍ക്കരണം, എനര്‍ജി ഓഡിറ്റിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു. മെച്ചപ്പെട്ട വോള്‍ട്ടേജ്, തടസ്സരഹിത വൈദ്യുത വിതരണം എന്നിവയോടൊപ്പം ആകെ വൈദ്യുതി ലഭ്യത കൂട്ടുന്നതിനും ഈ നടപടികള്‍ സഹായിച്ചു. 2008 ലും 2010ലും ദേശീയ ഊര്‍ജ സംരക്ഷണ പുരസ്കാരങ്ങള്‍ കേരളത്തിന് ലഭിച്ചത് ഇത്തരം ഇടപെടലുകളുടെ ഭാഗമായിട്ടായിരുന്നു.

പൊന്‍തൂവലായി അംഗീകാരങ്ങള്‍

* ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി പാലക്കാട്
* വൈദ്യുതി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് നടത്തിയ പഠനത്തില്‍ കേരളം മൂന്നാം സ്ഥാനത്ത്
* റവന്യൂ കാര്യക്ഷമത, സാങ്കേതിക മികവ് എന്നിവയില്‍ കേരളം ഒന്നാംസ്ഥാനത്ത്
* ഇന്ത്യയിലെ മെച്ചപ്പെട്ട രണ്ടാമത്തെ വൈെദ്യുതി യൂട്ടിലിറ്റിയായി പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ തെരഞ്ഞെടുത്തത് കെഎസ്ഇബിയെ
* 2008, 2010 വര്‍ഷങ്ങളില്‍ ദേശീയ ഊര്‍ജസംരക്ഷണ അവാര്‍ഡ്
* ഇ-ഗ്രാന്റ്സ് പദ്ധതിക്ക് 2011 ലെ ഇ- ഗവേണന്‍സ് ദേശീയ അവാര്‍ഡ്
* എസ്സി എസ്ടി കോര്‍പറേഷന് ദേശീയ തലത്തില്‍ വെള്ളിമെഡല്‍

ജനഹിതമറിഞ്ഞ് പരിഹാരം

രാഷ്ട്രീയ ഇച്ഛാക്തിയും കര്‍മശേഷിയും സമന്വയിപ്പിച്ചാല്‍ പട്ടികവിഭാഗങ്ങളുടെ വികസനം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് കേരളം തെളിയിച്ച അഞ്ചുവര്‍ഷമാണ് കടന്നുപോയത്. ഭരണസംവിധാനം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനഹിതമറിഞ്ഞ് പ്രശ്നത്തിന് പരിഹാരം കാണുക എന്ന നയമാണ് കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. പട്ടിക വിഭാഗക്കാര്‍ക്കായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടി രാജ്യത്തിനുതന്നെ മാതൃകയായി. വികസനഫണ്ട് ചെലവഴിക്കുന്നതില്‍ ചരിത്രനേട്ടമാണ് കൈവരിച്ചത്. 93.35 ശതമാനം. പദ്ധതി ചെലവിന്റെ കാര്യത്തില്‍ മുന്‍സര്‍ക്കാരിന്റെ കാലത്തെ പരാതികളും അഴിമതിയും ഇല്ലാതാക്കാനായി എന്നതാണ് പ്രധാന നേട്ടം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി-കവര്‍ഗ വിഭാഗങ്ങള്‍ക്ക് ലഭിച്ച അധിക കേന്ദ്രസഹായം വിനിയോഗിക്കുന്നതിലും ഗുരുതരമായ വീഴ്ചയാണുണ്ടായത്. പട്ടികജാതി വികസനവകുപ്പിന് അധിക കേന്ദ്രസഹായമായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 21.50 കോടി രൂപയില്‍ 43 ലക്ഷം രൂപമാത്രമാണ് ചെലവഴിച്ചത്. അവശേഷിച്ച 21.07 കോടി രൂപയുടെ പദ്ധതി നിര്‍വഹണം ഈ സര്‍ക്കാര്‍ വന്നശേഷമാണ് പൂര്‍ത്തിയാക്കിയത്. ഇതിനുപുറമെ 15.30 കോടി രൂപ അധിക കേന്ദ്രസഹായമായി ലഭിച്ചത് പൂര്‍ണമായും ചെലവഴിച്ചു.
എല്ലാ പട്ടികവിഭാഗ കുടുംബത്തിനും സ്വന്തമായി ഭൂമിയും വീടും നല്‍കുന്ന പദ്ധതി നടപ്പാക്കി. 65,000 വീടാണ് ഈ സര്‍ക്കാരിന്റെ കാലയളവില്‍ നിര്‍മിച്ചു നല്‍കിയത്. വീട് വയ്ക്കാന്‍ ഭൂമി വാങ്ങാനുള്ള ധനസഹായം മൂന്നിരട്ടിയാക്കി. ആദിവാസി ഗോത്രവിഭാഗങ്ങള്‍ക്ക് എല്ലാ ആധുനിക ചികിത്സാ സൌകര്യവും സൌജന്യമായി നല്‍കുന്ന പത്തുകോടിയുടെ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിയും പട്ടികവിഭാഗങ്ങള്‍ക്കും പരിവര്‍ത്തിത ക്രൈസ്തവ വിഭാഗങ്ങള്‍ക്കുള്ള കടാശ്വാസപദ്ധതിയും ലംപ്സം ഗ്രാന്റും സ്റൈപെന്‍ഡും ബാങ്ക് എടിഎംവഴി ലഭ്യമാക്കാനുള്ള ഇ ഗ്രാന്റ് പദ്ധതിയും ശ്രദ്ധേയമായി. എപതു ശതമാനം സീറ്റും പട്ടികവിഭാഗങ്ങള്‍ക്കായി സംവരണംചെയ്ത് വയനാട്ടില്‍ പി കെ കാളന്‍ സ്മാരക അപ്ളൈഡ് സയന്‍സ് കോളേജ് പ്രവര്‍ത്തനം ആരംഭിച്ചു. മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം 20,000ല്‍ നിന്ന് അരലക്ഷമാക്കി ഉയര്‍ത്തി.

പട്ടികവിഭാഗത്തിനുള്ള പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം നാലിരട്ടിയായാണ് ഈ കാലയളവില്‍ വര്‍ധിപ്പിച്ചത്. സംസ്ഥാന പട്ടികജാതി- പട്ടിക ഗോത്ര കമിഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പറേഷന്‍ 6500 പേര്‍ക്ക് 981 ലക്ഷം രൂപയുടെ വായപകളാണ് അനുവദിച്ചത്. പിന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ മുഖേന 1,20,219 പേര്‍ക്ക് 523.56 കോടിയുടെ വായ്പയും അനുവദിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കുടിശ്ശികയായിരുന്ന 40.84 കോടിരൂപയുടെ വിദ്യാഭ്യാസ ആനുകൂല്യവും ഈ സര്‍ക്കാര്‍ വിതരണംചെയ്തു. 14.64 കോടി ചെലവിട്ടാണ് എല്ലാ ഹോസ്റലുകളും നവീകരിച്ചത്. വിദ്യാര്‍ഥികളുടെ മെസ് അലവന്‍സും വര്‍ധിപ്പിച്ചു.

ആദിവാസികള്‍ക്ക് സാന്ത്വനം

എല്‍ഡിഎഫ് സര്‍ക്കാര്‍ അധഃസ്ഥിത ജനവിഭാഗങ്ങളുടെ പക്ഷത്താണെന്ന് വിളംബരംചെയ്യുന്നതായിരുന്നു മന്ത്രി എ കെ ബാലന്റെ നേതൃത്വത്തില്‍ നടന്ന ആദിവാസി ജനസമ്പര്‍ക്ക പരിപാടി. ആദിവാസികള്‍ക്കൊപ്പം ഉണ്ടും ഉറങ്ങിയും മന്ത്രി അവരിലൊരാളാവുകയായിരുന്നു.

ഭൂമിപ്രശ്നം, വീട്, ആരോഗ്യം, ചികിത്സാ സഹായം, വൈദ്യുതി, റോഡ്, കുടിവെള്ളം എന്നീ അടിസ്ഥാന പ്രശ്നങ്ങള്‍ക്കാണ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ പരിഹാരം കാണാന്‍ ശ്രമിച്ചത്. സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരു കോടി രൂപയുടെ ചികിത്സാ സഹായമാണ് അനുവദിച്ചത്. വനനിയമങ്ങള്‍മൂലം തടസ്സപ്പെട്ടുകിടന്ന നിരവധി റോഡുകളുടെ നിര്‍മാണം നടത്തുന്നതിനും വൈദ്യുതീകരണപദ്ധതികള്‍ നടപ്പാക്കുന്നതിനും കഴിഞ്ഞു. കുടിശ്ശിക അടയ്ക്കാത്തതുമൂലം വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കപ്പെട്ട കുടിവെള്ളപദ്ധതികളുടെ കുടിശ്ശിക ഒഴിവാക്കി വൈദ്യുതി പുനഃസ്ഥാപിച്ചു. വ്യാജമദ്യം തുടങ്ങിയ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ക്കെതിരായ വലിയ ബോധവല്‍ക്കരണംകൂടിയായിരുന്നു സന്ദര്‍ശനം. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഭരണസംവിധാനം അപ്രാപ്യമല്ല എന്നും ജനങ്ങളോടൊപ്പം ഈ സര്‍ക്കാര്‍ നിലകൊള്ളുന്നു എന്നതിന്റെയും വിളംബരമായി സന്ദര്‍ശനം.

സര്‍ക്കാരിന്റെ ഒരു കൈസഹായം; രേഷ്മ പഠനത്തിരക്കിലാണ്

കല്‍പ്പറ്റ: 'അടി ഉറപ്പ് കാണി, സാഹചര്യം മോശമാഞ്ചു. പഠനചെലവ് സര്‍ക്കാരു തരും, പിരകാറരെ ബുദ്ധിമുട്ടിക്കാറേ, പഠിത്തം മുന്നോട്ടു പോകിഞ്ചു' ചുണ്ടേല്‍ കുഞ്ഞങ്ങോട് പട്ടികവര്‍ഗ കോളനിയിലെ രേഷ്മയെന്ന പത്താക്ളാസുകാരിയുടെയും അമ്മ ഗീതയുടെയും ആഹ്ളാദത്തിന് അതിരില്ല. തന്റെ മകളുടെ പഠിക്കാനുള്ള ആഗ്രഹത്തിന് സര്‍ക്കാരാണ് തുണയായതെന്ന് പറയുമ്പോള്‍ ഗീതയുടെ കണ്ണുകളില്‍ തിളക്കം. പട്ടികവര്‍ഗ സ്കോളര്‍ഷിപ് കിട്ടുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് ചുണ്ടേല്‍ ആര്‍ സി ഹൈസ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥി രേഷ്മ. പരീക്ഷ അടുത്തതോടെ പാഠഭാഗങ്ങള്‍ മുഴുവന്‍പഠിച്ചുതീര്‍ക്കാനുള്ള തിരക്കിലാണ്. എല്ലാമാസവും 70 രൂപ വീതം സ്കോളര്‍ഷിപും ലംപ്സം ഗ്രാന്റായി വര്‍ഷം 330 രൂപയും സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നു. പഠനത്തിന് സാമ്പത്തികബുദ്ധിമുട്ടുള്ള സമയത്ത് സ്കോളര്‍ഷിപുകള്‍ ഏറെ സഹായകമായി.

വീട്ടില്‍ പഠിക്കാനുള്ള സൌകര്യം വേണ്ടത്ര ഇല്ലാത്തതിനാല്‍ വൈത്തിരി പഞ്ചായത്താണ് മേശയും കസേരയും നല്‍കിയത്.ബാഗ്, കുട, ഇന്‍സ്ട്രുമെന്റ് ബോക്സ്, യൂണിഫോം, നോട്ട് ബുക്ക്എന്നിവയും ലഭിച്ചു. പഠനത്തിനാവശ്യമായ എല്ലാ സൌകര്യവും സ്കൂളില്‍നിന്ന് ലഭിക്കുന്നുണ്ട്. രാവിലെ 8.45 മുതല്‍ വൈകിട്ട് 6.15 വരെയാണ് സ്കൂളിലെ പഠനം. ഒഴിവുദിനങ്ങളില്‍ അമ്മയുടെ കൂടെ പണിക്ക് പോകും. അച്ഛന്‍ ഗോപാലനും അമ്മ ഗീതയ്ക്കും ലഭിക്കുന്ന തുച്ഛമായ കൂലിയാണ് ഇവരുടെ വരുമാനമാര്‍ഗം. ആദിവാസി വിദ്യാര്‍ഥികളുടെ പഠനചെലവിന്റെ ഭൂരിഭാഗവും വഹിക്കുന്നത് സര്‍ക്കാരാണ്. കൂട്ടുകാരികളും ബന്ധുക്കളില്‍ പലരും പഠനം നിര്‍ത്തിയപ്പോഴും രേഷ്മ പഠനം തുടര്‍ന്നു. അധ്യാപികയാകണമെന്നാണ് ആഗ്രഹം. എസ്എസ്എല്‍സിക്ക് ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്കുള്ള സര്‍ക്കാര്‍ പാരിതോഷികമായ രണ്ടായിരം രൂപ നേടുമെന്ന ആത്മവിശ്വാസത്തിലാണ് രേഷ്മ.
(യു ബി സംഗീത)

*
കടപ്പാട്: ദേശാഭിമാനി 11 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാജ്യമൊട്ടാകെ കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുമ്പോഴാണ് പവര്‍ക്കട്ടും ലോഡ്ഷെഡിങ്ങുമില്ലാതെ കേരളം അഞ്ചുവര്‍ഷം കടന്നുപോയത്. ഈ കാലയളവില്‍ ഡല്‍ഹിയില്‍ അഞ്ചു മണിക്കൂര്‍വരെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. യുപിയില്‍ ആറുമുതല്‍ എട്ടു മണിക്കൂറും മഹാരാഷ്ട്രയില്‍ എട്ടു മണിക്കൂറും കര്‍ണാടകത്തില്‍ രണ്ട് മുതല്‍ അഞ്ച് മണിക്കൂറും ആന്ധ്രയില്‍ നാലു മണിക്കൂറും ലോഡ് ഷെഡിങ്ങായിരുന്നു. തമിഴ്നാട്ടില്‍ പവര്‍ ഹോളിഡേ എന്ന പേരില്‍ ആഴ്ചയില്‍ ഒരു ദിവസം വീതം വ്യവസായത്തിന് വൈദ്യുതി പൂര്‍ണമായും നിലപ്പിച്ചു. ഇതിനുപരി രണ്ട് മുതല്‍ ആറു മണിക്കൂര്‍വരെ ലോഡ് ഷെഡിങ്ങും. ഈ സാഹചര്യത്തിലാണ് ഒരു ദിവസംപോലും പവര്‍ക്കട്ടും ലോഡ് ഷെഡിങ്ങുമില്ലാതെ കേരളം പ്രകാശംപരത്തിയത്. പ്രതിദിന ഉപഭോഗം 43 ദശലക്ഷം യൂണിറ്റില്‍നിന്ന് 56 ദശലക്ഷമായി വര്‍ധിക്കുകയും കേന്ദ്രപൂളില്‍നിന്ന് 1041 മെഗാവാട്ട് വൈദ്യുതി ലഭിക്കേണ്ട സ്ഥാനത്ത് 600-650 മെഗാവാട്ട് മാത്രമായി കുറയുകയും ചെയ്തപ്പോഴാണ് ഈ നേട്ടം.