Saturday, March 5, 2011

ലോട്ടറി മാഫിയകളുടെ രക്ഷകര്‍ കോൺഗ്രസുതന്നെ

നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ സത്യമായി മാറും എന്ന ഗീബല്‍സിന്റെ സിദ്ധാന്തം അക്ഷരംപ്രതി പിന്തുടരുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. അന്യസംസ്ഥാന ലോട്ടറി ടിക്കറ്റ് കേരളത്തില്‍ വിറ്റഴിക്കുന്നതിന് ധനമന്ത്രി തോമസ് ഐസക് പ്രോത്സാഹനം നല്‍കുന്നതായി പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും വി ഡി സതീശനുമൊക്കെ ആവര്‍ത്തിച്ച് പ്രചാരവേല നടത്തുകയാണ്. ഇപ്പോള്‍ മുഖ്യമന്ത്രി വി എസിനെയും മകനെയുമൊക്കെ ഇതിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരാനും ശ്രമം നടക്കുന്നു.

സിക്കിം, ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുകള്‍ ഏറെക്കാലമായി കേരളത്തില്‍ വിറ്റഴിക്കുന്നു. ഇത് കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ക്ക് കൊള്ളചെയ്തെടുക്കാന്‍ അവസരം സൃഷ്ടിക്കുകയാണെന്നതില്‍ സംശയമില്ല. അന്യ സംസ്ഥാന ലോട്ടറി ടിക്കറ്റ് കേരളത്തില്‍ വില്‍പ്പന നടത്തുന്നതു വഴി ദിവസംപ്രതി 22.6 കോടി രൂപ തട്ടിയെടുക്കുന്നു എന്ന ഒരു കണക്കും അവതരിപ്പിച്ചു കാണുന്നുണ്ട്. അതെന്തുമാകട്ടെ, അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വിറ്റഴിക്കുന്നത് തടയണമെന്നതില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വ്യത്യസ്തമായ അഭിപ്രായമില്ല. അതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്നതാണ് പ്രശ്നം.

ലോട്ടറി വിഷയത്തിലുള്ള കേന്ദ്രനിയമം സംസ്ഥാന സര്‍ക്കാരിന് ഈ അധികാരം നിഷേധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കേന്ദ്ര ലോട്ടറിനിയമത്തില്‍ ഭേദഗതിവരുത്തി സിക്കിം, ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റ് കേരളത്തില്‍ വിറ്റഴിക്കുന്നത് തടയണമെന്ന് കേരളത്തിലെ ഇടതുജനാധിപത്യ മുന്നണി സര്‍ക്കാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്. ഏറ്റവും ഒടുവില്‍ ജനുവരി 27ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് ഒരു കത്തെഴുതി. ലോട്ടറിനിയമം ലംഘിച്ച് ഭൂട്ടാന്‍, സിക്കിം ലോട്ടറി ടിക്കറ്റുകള്‍ കേരളത്തില്‍ വിറ്റഴിക്കുന്നത് തടയണമെന്നും അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്തിനകത്ത് വിറ്റഴിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കിക്കൊണ്ട് കേന്ദ്ര ലോട്ടറിനിയമത്തില്‍ ഭേദഗതി വരുത്തണമെന്നുമാണ് ധനമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്.

ഈ കത്തിന് കേന്ദ്രമന്ത്രി ചിദംബരം അയച്ച മറുപടി ഡോ. തോമസ് ഐസക് പത്രസമ്മേളനത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. അന്യസംസ്ഥാന ലോട്ടറിയുടെ വില്‍പ്പന തടയാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടുകൊടുക്കാന്‍ സാധ്യമല്ലെന്നാണ് ഖണ്ഡിതമായും ചിദംബരം വ്യക്തമാക്കിയിരിക്കുന്നത്. ഈ തര്‍ക്കത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും ചിദംബരം നിര്‍ദേശിക്കുന്നു. ചിദംബരത്തിന്റെ ഈ കത്ത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനുമുള്ള വ്യക്തമായ മറുപടിയാണ്. കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ വിറ്റഴിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയിലാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പൂര്‍ണമായും പൊളിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ പ്രയോഗിക്കാന്‍ കരുതിവച്ച ലോട്ടറി വിഷയം നനഞ്ഞ പടക്കംപോലെ ആയിരിക്കുന്നു. അതുകൊണ്ടാണ് ഇതേവരെ ഉന്നയിച്ച എല്ലാ ആരോപണവും പിന്‍വലിച്ച് ഉമ്മന്‍ചാണ്ടി മാപ്പ് പറയണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടത്.

ലോട്ടറി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും കള്ളക്കളിയും ഞങ്ങള്‍ പലതവണ ചൂണ്ടിക്കാണിച്ചതാണ്. ലോട്ടറിക്കാര്‍ക്കെതിരെ ഒരുകേസും ഇനി എടുക്കില്ലെന്ന് കോടതിയില്‍ കട്ടായം പറഞ്ഞ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി ഏജന്റിന്റെ യഥാര്‍ഥ സംരക്ഷകര്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് ഇതിനുമുമ്പുതന്നെ വ്യക്തമായതാണ്. ചിദംബരവും നളിനി ചിദംബരവുമാണ് മാര്‍ട്ടിനുവേണ്ടി പലതവണ കോടതിയില്‍ വാദിച്ചത്. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ഔദ്യോഗിക വക്താവ് അഭിഷേക് മനു സിങ്‌വി കേരള ഹൈക്കോടതിയില്‍ മാര്‍ട്ടിനുവേണ്ടി കേസ് വാദിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇത് വിവാദമായപ്പോള്‍ അഭിഷേക് സിങ്‌വിയെ കോണ്‍ഗ്രസ് വക്താവിന്റെ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതായി പ്രഖ്യാപനമുണ്ടായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍തന്നെ അഭിഷേക് സിങ്‌വിയെ കോണ്‍ഗ്രസ് വക്താവായി വീണ്ടും നിയമിക്കുകയും ചെയ്തു. ഇത് ജനങ്ങളോടു കാണിച്ച വഞ്ചനയാണെന്നതില്‍ സംശയമില്ല.

സാന്റിയാഗോ മാര്‍ട്ടിനേക്കാളും വമ്പനായ മറ്റൊരു ലോട്ടറി ഏജന്റുണ്ട്- മണികുമാര്‍ സുബ്ബ. സുബ്ബ അസമില്‍നിന്ന് ഒന്നിലധികംതവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് പാര്‍ലമെന്റ് അംഗമായ ആളാണ്. കോണ്‍ഗ്രസിന് പ്രതിവര്‍ഷം 4000 കോടി രൂപ സംഭാവന നല്‍കുന്ന ആളാണ്. ഇവരെല്ലാം ലോട്ടറി ഏജന്റുമാരായി വിലസുകയും ഇവര്‍ക്കുവേണ്ടി കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാക്കള്‍ കോടതിയില്‍ കേസ് വാദിക്കുകയും ചെയ്യുമ്പോള്‍ അന്യസംസ്ഥാന ലോട്ടറി വില്‍പ്പന തടയാന്‍ കേന്ദ്രനിയമത്തില്‍ മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

ചിദംബരത്തിന്റെ മറുപടിയോടെ എല്ലാം ഒരിക്കല്‍ക്കൂടി വ്യക്തമായിക്കഴിഞ്ഞു. ഒന്നുകില്‍ കേരളത്തിന് ചിദംബരത്തിന്റെ മധ്യസ്ഥം സ്വീകരിക്കാം. ചിദംബരം അവിടെയും വാദിക്കുന്നത് ലോട്ടറി മാഫിയക്കുവേണ്ടിയായിരിക്കുമെന്നു വ്യക്തം. അതല്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകാം. കേന്ദ്രനിയമത്തില്‍ മാറ്റംവരാത്തിടത്തോളംകാലം കോടതിവിധി അനുകൂലമാകുമെന്ന് ഉറപ്പിച്ചുപറയാനും വയ്യ. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി ഡി സതീശനും ഇനിയും ജനങ്ങളെ വഞ്ചിക്കരുത്. അന്യസംസ്ഥാന ലോട്ടറിയില്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യം ലോട്ടറിമാഫിയക്ക് അനുകൂലമാണ്. നിയമത്തില്‍ മാറ്റംവരുത്തി അന്യസംസ്ഥാന ലോട്ടറി വില്‍പ്പന തടയാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കാന്‍ ആത്മാര്‍ഥതയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. നുണ ആവര്‍ത്തിച്ചതിന് പരസ്യമായി മാപ്പ് പറയാനും തയ്യാറാകണം.


****


ദേശാഭിമാനി മുഖപ്രസംഗം 05-03-2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സാന്റിയാഗോ മാര്‍ട്ടിനേക്കാളും വമ്പനായ മറ്റൊരു ലോട്ടറി ഏജന്റുണ്ട്- മണികുമാര്‍ സുബ്ബ. സുബ്ബ അസമില്‍നിന്ന് ഒന്നിലധികംതവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് പാര്‍ലമെന്റ് അംഗമായ ആളാണ്. കോണ്‍ഗ്രസിന് പ്രതിവര്‍ഷം 4000 കോടി രൂപ സംഭാവന നല്‍കുന്ന ആളാണ്. ഇവരെല്ലാം ലോട്ടറി ഏജന്റുമാരായി വിലസുകയും ഇവര്‍ക്കുവേണ്ടി കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാക്കള്‍ കോടതിയില്‍ കേസ് വാദിക്കുകയും ചെയ്യുമ്പോള്‍ അന്യസംസ്ഥാന ലോട്ടറി വില്‍പ്പന തടയാന്‍ കേന്ദ്രനിയമത്തില്‍ മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

ചിദംബരത്തിന്റെ മറുപടിയോടെ എല്ലാം ഒരിക്കല്‍ക്കൂടി വ്യക്തമായിക്കഴിഞ്ഞു. ഒന്നുകില്‍ കേരളത്തിന് ചിദംബരത്തിന്റെ മധ്യസ്ഥം സ്വീകരിക്കാം. ചിദംബരം അവിടെയും വാദിക്കുന്നത് ലോട്ടറി മാഫിയക്കുവേണ്ടിയായിരിക്കുമെന്നു വ്യക്തം. അതല്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകാം. കേന്ദ്രനിയമത്തില്‍ മാറ്റംവരാത്തിടത്തോളംകാലം കോടതിവിധി അനുകൂലമാകുമെന്ന് ഉറപ്പിച്ചുപറയാനും വയ്യ. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി ഡി സതീശനും ഇനിയും ജനങ്ങളെ വഞ്ചിക്കരുത്. അന്യസംസ്ഥാന ലോട്ടറിയില്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യം ലോട്ടറിമാഫിയക്ക് അനുകൂലമാണ്. നിയമത്തില്‍ മാറ്റംവരുത്തി അന്യസംസ്ഥാന ലോട്ടറി വില്‍പ്പന തടയാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കാന്‍ ആത്മാര്‍ഥതയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. നുണ ആവര്‍ത്തിച്ചതിന് പരസ്യമായി മാപ്പ് പറയാനും തയ്യാറാകണം.