Wednesday, March 23, 2011

ബാങ്കുകള്‍ വിദേശികള്‍ക്ക്

ബാങ്കിങ് മേഖലയെ സ്വകാര്യമേഖലയ്ക്ക് അടിയറവയ്ക്കുന്ന ബാങ്കിങ് ഭേദഗതിനിയമം ലോക്സഭയില്‍ അവതരിപ്പിച്ചു. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളെ പൂര്‍ണമായും വിഴുങ്ങാന്‍ അവസരം നല്‍കുന്നതും പൊതുമേഖലാ ബാങ്കുകളുടെ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതുമായ വ്യവസ്ഥകളുള്ളതാണ് ചൊവ്വാഴ്ച അവതരിപ്പിച്ച ഭേദഗതി ബില്‍. ഇടതുപക്ഷ അംഗങ്ങളുടെ എതിര്‍പ്പിനിടയിലാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ബില്‍ അവതരിപ്പിച്ചത്.

പ്രധാനമായും രണ്ട് ഭേദഗതികളാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. ദേശസാല്‍ക്കൃത ബാങ്കുകളില്‍ സ്വകാര്യനിക്ഷേപകര്‍ക്ക് ഒരു ശതമാനം ഓഹരിവീതമേ നല്‍കാവൂ എന്ന നിബന്ധന മാറ്റി അത് 10 ശതമാനമായി വര്‍ധിപ്പിക്കുമെന്നാണ് ഭേദഗതി ബില്‍ പറയുന്നത്. നിലവില്‍ പൊതുമേഖലാ ബാങ്കുകളില്‍ സ്വകാര്യനിക്ഷേപം പരമാവധി 49 ശതമാനമാണ് അനുവദിച്ചിട്ടുള്ളത്. ഒരു കമ്പനിക്ക് ഒരു ശതമാനം നിക്ഷേപം മാത്രമായതിനാല്‍ കുറഞ്ഞത് 49 പേര്‍ക്ക് ഓഹരികളുണ്ടാകും. എന്നാല്‍, ഒരു നിക്ഷേപകന് പരമാവധി ഒരു ശതമാനം എന്ന പരിധി 10 ശതമാനമായി ഉയര്‍ത്തുന്നതോടെ അഞ്ച് സ്വകാര്യ കമ്പനികള്‍ വിചാരിച്ചാല്‍ 49 ശതമാനം ഓഹരി നേടാനാകും. സ്വാഭാവികമായും ഇവരുടെ തീരുമാനങ്ങളായിരിക്കും പൊതുമേഖലാ ബാങ്കുകളില്‍ നടക്കുക. പൊതുമേഖലാ ബാങ്കുകളിലെ സ്വകാര്യ ഓഹരിപങ്കാളിത്തം 49ല്‍ നിന്ന് 74 ശതമാനമായി ഉയര്‍ത്താന്‍ ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലും യുപിഎ സര്‍ക്കാര്‍ ഉടന്‍ അവതരിപ്പിക്കും.

ബാങ്കിങ് നിയമഭേദഗതി ബില്ലിലെ മറ്റൊരു പ്രധാന നിര്‍ദേശം ബാങ്കിങ് കമ്പനികളില്‍ നിക്ഷേപമുള്ള വിദേശനിക്ഷേപകര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡിലുള്ള വോട്ടവകാശം ഓഹരിക്ക് ആനുപാതികമായിരിക്കുമെന്നതാണ്. നിലവില്‍ എത്ര ശതമാനം ഓഹരിയുണ്ടായാലും പരമാവധി 10 ശതമാനം വോട്ടിങ് അവകാശംമാത്രമേ ഉണ്ടാകൂ. ഈ പരിധി എടുത്തുകളഞ്ഞ് ഓഹരി ശതമാനത്തിന് അനുസരിച്ച് വോട്ടിങ് അവകാശവും നിക്ഷേപകര്‍ക്ക് നല്‍കുന്നതോടെ സ്വകാര്യ ബാങ്കുകളുടെ നിയന്ത്രണം പൂര്‍ണമായും വിദേശബാങ്കുകളുടെ നിയന്ത്രണത്തിലാകും. ഇത് സ്വാഭാവികമായും ഇന്ത്യന്‍ ബാങ്കിങ് മേഖലയെത്തന്നെ വിദേശനിക്ഷേപകര്‍ക്ക് അടിയറവയ്ക്കുന്നതിലേക്ക് നയിക്കുമെന്ന് രാജ്യസഭയിലെ സിപിഐ എം അംഗം തപന്‍സെന്‍ പറഞ്ഞു. ബില്ലിനെ പാര്‍ലമെന്റില്‍ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് കാരണമാണ് ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ ബില്‍ അവതരിപ്പിക്കാന്‍ കഴിയാതിരുന്നത്. 1949ലെയും 1970ലെയും ബാങ്കിങ് കമ്പനീസ് അക്വസിഷിന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഓഫ് അണ്ടര്‍ടേക്കിങ് ആക്ടുകളിലാണ് പ്രധാനമായും ഭേദഗതി ബില്‍ മാറ്റം വരുത്തുന്നത്.

*
വി ബി പരമേശ്വരന്‍ കടപ്പാട്: ദേശാഭിമാനി 23 മാര്‍ച്ച് 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബാങ്കിങ് മേഖലയെ സ്വകാര്യമേഖലയ്ക്ക് അടിയറവയ്ക്കുന്ന ബാങ്കിങ് ഭേദഗതിനിയമം ലോക്സഭയില്‍ അവതരിപ്പിച്ചു. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളെ പൂര്‍ണമായും വിഴുങ്ങാന്‍ അവസരം നല്‍കുന്നതും പൊതുമേഖലാ ബാങ്കുകളുടെ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതുമായ വ്യവസ്ഥകളുള്ളതാണ് ചൊവ്വാഴ്ച അവതരിപ്പിച്ച ഭേദഗതി ബില്‍. ഇടതുപക്ഷ അംഗങ്ങളുടെ എതിര്‍പ്പിനിടയിലാണ് ധനമന്ത്രി പ്രണബ് മുഖര്‍ജി ബില്‍ അവതരിപ്പിച്ചത്.