Thursday, March 3, 2011

കേരളത്തിന്റെ മുന്നേറ്റം

വികസനമുന്നേറ്റ ജാഥകളുടെ വിജയകരമായ പരിസമാപ്തിയോടെ ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണക്കളത്തില്‍ സുസജ്ജമായി നിലയുറപ്പിച്ചുകഴിഞ്ഞു. പന്ത്രണ്ടുനാള്‍ നീണ്ടുനിന്ന വികസനമുന്നേറ്റ ജാഥകള്‍ അസാധാരണമായ ഒരു ആവേശത്തിരയിളക്കത്തിന്റെ തേരിലാണ് കേരളത്തിലുടനീളം മുന്നേറിയത്. ജാഥ ഓരോദിനം കടക്കുമ്പോഴും കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കനുകൂലമായ കാറ്റിന് കൂടുതല്‍ ആയവും തീവ്രതയും കൈവരുന്നതാണ് കേരളം കണ്ടത്. സമാപനഘട്ടമായപ്പോഴേക്കും രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കുപോലും അപ്പുറം കടന്ന് കേരളത്തിലെ ജനസാമാന്യം ജാഥയെ തങ്ങളുടെ ക്ഷേമ- വികസന മുന്നേറ്റമായി ഏറ്റെടുക്കുന്നതാണ് കണ്ടത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ഇത് വലതുമുന്നണിക്ക് ആഗ്രഹചിന്തകൊണ്ടുപോലും എത്തിപ്പിടിക്കാനാകാത്തത്ര മുന്നിലേക്കെത്തിച്ചിരിക്കുന്നു.

എന്നാല്‍, ഇതേ ഘട്ടത്തില്‍ ഘോരാരവങ്ങളുമായി നേരത്തേ തുടങ്ങിയ ഒരു ജാഥയുടെ നിര്‍വീര്യമായ അസ്തമയവും കേരളം കണ്ടു. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിവച്ച യുഡിഎഫ് ജാഥ ഇടയ്ക്കെവിടെയോവച്ച് ആരാലും ശ്രദ്ധിക്കപ്പെടാത്തവിധം മരണവീട്ടില്‍നിന്ന് ആളുകള്‍ എന്നപോലെ പിരിഞ്ഞുപോകുന്നതാണ് കേരളം കണ്ടത്. ജാഥയ്ക്ക് ജനങ്ങളെ നേരിട്ട് മുന്നോട്ടുപോകാനാകാത്തതരത്തില്‍ യുഡിഎഫ് നേതൃത്വത്തിന്റെ രാഷ്ട്രീയവീര്യം ചോരുന്നതും രാഷ്ട്രീയസദാചാരബോധവും ധാര്‍മികതയും അല്‍പ്പമെങ്കിലും അവശേഷിച്ചിട്ടുള്ളവരാകെ അതില്‍നിന്ന് വിട്ടുനില്‍ക്കുന്നതും ഒടുവില്‍ ജാഥ ഒരു സാങ്കേതികത്വത്തിന്റെപേരില്‍ എവിടെയോ സമാപിപ്പിച്ച് നേതാക്കള്‍ പിന്‍വാങ്ങുന്നതുമാണ് കേരളം കണ്ടത്.

ആവേശകരമായ ജനപിന്തുണ, രാഷ്ട്രീയ ധാര്‍മികശക്തി, മതനിരപേക്ഷബോധം, ഭരണത്തിലെ സുതാര്യവിശുദ്ധി എന്നിവകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കേരള വികസനജാഥകള്‍ പുത്തന്‍ ശക്തിചൈതന്യങ്ങള്‍ പടര്‍ത്തിക്കൊണ്ട് മുന്നേറുന്നതും ഇതേ മൂല്യങ്ങളുടെ അഭാവത്തില്‍ വലതുമുന്നണിയുടെ ജാഥ ശക്തിചൈതന്യങ്ങള്‍ക്കന്യമായ അകാലവാര്‍ധക്യത്തില്‍ കൊഴിഞ്ഞുവീഴുന്നതുമാണ് കേരളം കണ്ടത്. ഇത് കേരളത്തിന്റെ ഭാവി ഏതുവിധത്തില്‍ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ രാഷ്ട്രീയസന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്.

ഏത് സംസ്ഥാനവും തെരഞ്ഞെടുപ്പിന് മുമ്പില്‍വന്നുനില്‍ക്കുമ്പോള്‍ അതുവരെയുള്ള അഞ്ചുവര്‍ഷങ്ങളിലെ ഭരണത്തിലുണ്ടായ തെറ്റുകളും വീഴ്ചകളും മുന്‍നിര്‍ത്തി വിചാരണ ചെയ്യപ്പെടുകയാണ് പതിവ്. എന്നാലിന്ന് കേരളത്തില്‍ കാണുന്ന കാഴ്ച, അഞ്ചുവര്‍ഷത്തിനുമുമ്പുണ്ടായിരുന്ന യുഡിഎഫ് ഭരണകാലത്തെ ദുഷ്‌ചെയ്തികള്‍ ജനങ്ങളുടെ സൂക്ഷ്മവും നിശിതവുമായ പരിശോധനയ്ക്ക് വിധേയമാകുന്നതാണ്. ഇതുതന്നെമതി ജനങ്ങള്‍ക്ക് ഒരു കാര്യം ബോധ്യപ്പെടാന്‍. ദുഷ്‌ചെയ്തികള്‍ ഇക്കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ഉണ്ടായില്ല എന്നതുതന്നെയാണത്. സല്‍കൃത്യങ്ങളാകട്ടെ, ധാരാളം. കൂട്ടആത്മഹത്യയുടെ കാലത്തുനിന്ന് കര്‍ഷകകുടുംബങ്ങളെ കൈപിടിച്ച് തിരികെക്കൊണ്ടുവന്ന് പ്രത്യാശയുടെ പച്ചപ്പില്‍ ഉറപ്പിച്ചുനിര്‍ത്തിയത് എല്‍ഡിഎഫ് ഭരണമാണ്. വിറ്റുതുലയ്ക്കാന്‍ യുഡിഎഫ് അടയാളപ്പെടുത്തി നിര്‍ത്തിയിരുന്ന പൊതുമേഖലാസ്ഥാപനങ്ങളെ ലാഭത്തിലേക്കും പുത്തന്‍ കുതിപ്പിലേക്കും തിരികെക്കൊണ്ടുവന്നത് എല്‍ഡിഎഫ് ഭരണമാണ്.

കേരളത്തിന്റെ ഐടി വികസനരംഗത്ത് ഒരുവിധ വിട്ടുവീഴ്ചയും ചെയ്യാതെ സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് ഭരണമാണ്. നിത്യേന ട്രഷറി അടച്ചുപൂട്ടിവച്ചിരുന്ന കാലത്തുനിന്ന് ഒരു ദിവസവും ട്രഷറി പൂട്ടാത്ത സാമ്പത്തികാവസ്ഥയിലേക്ക് കേരളത്തെ പുനരാനയിച്ചത് എല്‍ഡിഎഫ് ഭരണമാണ്. വൈദ്യുതിക്ഷാമത്തിന്റെ ഘട്ടത്തില്‍നിന്ന് വൈദ്യുതിയില്ലാത്ത കുഗ്രാമങ്ങള്‍ പോലുമില്ലെന്ന അവസ്ഥയിലേക്ക് കേരളത്തെ നയിക്കുന്നത് ഈ ഭരണമാണ്. ക്രമസമാധാനത്തകര്‍ച്ചയുടെയും വര്‍ഗീയകലാപത്തിന്റെയും അന്തരീക്ഷത്തില്‍നിന്ന് കേരളത്തെ ശാന്തിയുടെയും സ്വച്ഛതയുടെയും ജീവിതാവസ്ഥയിലേക്ക് തിരികെക്കൊണ്ടുവന്നത് എല്‍ഡിഎഫ് ഭരണമാണ്.

ഇന്ത്യയാകെ വിലക്കയറ്റത്തിന്റെ രൂക്ഷതയില്‍ പൊറുതിമുട്ടിനില്‍ക്കുമ്പോഴും ഫലപ്രദമായ കമ്പോള ഇടപെടലിലൂടെ ന്യായവില ഷോപ്പുകള്‍ തുറന്ന് നിയന്ത്രിതവിലയ്ക്ക് അവശ്യസാധനങ്ങള്‍ ജനങ്ങളിലെത്തിച്ചത് എല്‍ഡിഎഫ് ഭരണമാണ്. പ്രാദേശികവികസനത്തിന് ഗ്രാമതലസഭകള്‍ക്കുവരെ അധികാരവും പണവും നല്‍കി പുത്തന്‍ ഉണര്‍വു സൃഷ്ടിച്ചത് ഈ ഭരണമാണ്. വിദ്യാഭ്യാസരംഗത്ത് സമൂഹ്യനീതിയുറപ്പിക്കുന്നതിനും പുതിയ വിജ്ഞാനത്തിന്റെ വെളിച്ചം പടര്‍ത്തുന്നതിനും നടപടി കൈക്കൊണ്ടത് ഈ ഭരണമാണ്. തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കാനും തൊഴില്‍ സുരക്ഷിതത്വമുറപ്പിക്കാനും ആ രംഗത്ത് ക്ഷേമം നിലനിര്‍ത്താനും ഇടപെട്ടത് ഈ ഭരണമാണ്. സമഗ്രമായ ആരോഗ്യ പരിപാലനമുറപ്പാക്കിക്കൊണ്ട് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിപോലുള്ളവ നടപ്പാക്കിയതും മത്സ്യത്തൊഴിലാളികളുടെ ഭീമമായ കടം എഴുതിത്തള്ളിയതും പൊതുമരാമത്ത് പണികള്‍ക്ക് പുത്തന്‍ ഉണര്‍വു പകര്‍ന്നതും എല്ലാ ക്ഷേമ ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചതും പരമ്പരാഗത വ്യവസായത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തിയതും ഈ ഭരണമാണ്.

ഇത്തരമൊരു ഭരണത്തിന് ചുക്കാന്‍പിടിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഭരണത്തെ കൊള്ളലാഭച്ചൂതാട്ടങ്ങള്‍ക്കും വര്‍ഗീയ മുതലെടുപ്പിനും സ്ത്രീപീഡനങ്ങള്‍ക്കുമുള്ള അവസരമായി കണ്ടവര്‍ക്ക് നായകത്വമുള്ള വലതുമുന്നണിയും തമ്മില്‍ താരതമ്യമില്ല. ഇക്കാര്യം കേരളത്തിന്റെ മനഃസാക്ഷി വര്‍ധിച്ചതോതില്‍ തിരിച്ചറിയുന്നുവെന്നതിന്റെ പ്രത്യക്ഷപ്രതിഫലനമാണ് വികസനമുന്നേറ്റ ജാഥകളുടെ അതിഗംഭീരമായ വിജയത്തിലൂടെ കേരളം കണ്ടത്.

ഐക്യമുന്നണിയെന്ന് സ്വയം ഓമനപ്പേരിട്ടുവിളിക്കുന്ന വലതുമുന്നണി അനൈക്യമുന്നണിയായി ശൈഥില്യത്തിന്റെ വക്കില്‍ നില്‍ക്കുകയാണിന്ന്. ആര്‍ ബാലകൃഷ്ണപിള്ള ജയിലില്‍ കിടന്നുകൊണ്ട് ആത്മകഥയിലൂടെ കെ എം മാണിയെ കടന്നാക്രമിക്കുന്നു. ടി എച്ച് മുസ്തഫ പാമൊലിന്‍ കേസില്‍ യഥാര്‍ഥ പ്രതി ഉമ്മന്‍ചാണ്ടിയാണെന്ന് വരികള്‍ക്കിടയിലൂടെ കോടതിയെ ധരിപ്പിക്കുന്നു. പിള്ളയുടെ സ്വീകരണത്തില്‍ പങ്കെടുക്കാതിരുന്നതുകൊണ്ട് ആത്മാഭിമാനം രക്ഷപ്പെട്ടു എന്ന് കെ എം മാണി പരസ്യമായി പറയുന്നു. രമേശ് ചെന്നിത്തലയെപ്പോലുള്ളവര്‍ ഗൌരിയമ്മയെ നിന്ദിക്കുന്നു. എന്നുവേണ്ട, നിത്യേനയെന്നോണം അനൈക്യത്തിന്റെ കോലാഹലങ്ങളുയരുകയാണവിടെ.

ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട് അപഹാസ്യരായി നില്‍ക്കുന്നതിന്റെ ജാള്യം മറയ്ക്കാന്‍ വഴിതേടുകയാണ് യുഡിഎഫില്‍ പലരും. ജനശ്രദ്ധ തിരിച്ചുവിടാന്‍ ബോംബുനിര്‍മാണത്തിലേക്കുവരെ ലീഗിന്റെ ഒരുവിഭാഗം കടന്നിരിക്കുന്നു. ഉമ്മന്‍ചാണ്ടിയടക്കമുള്ള യുഡിഎഫ് നേതാക്കളാകട്ടെ ആ ഭീകരപ്രവര്‍ത്തകര്‍ക്കുമുമ്പില്‍പോലും വായ്‌കൈ പൊത്തിനില്‍ക്കുന്നു. ഇക്കൂട്ടര്‍ക്ക് ഭരിക്കാനായി കേരളത്തെ വിട്ടുകൊടുക്കണോ? ഈ ചോദ്യത്തിനുമുന്നില്‍ പ്രബുദ്ധകേരളത്തിന് രണ്ടുത്തരം ഉണ്ടാവുകവയ്യ. വിവേകത്തിന്റെ ശബ്ദം ഒന്നേ പറയൂ. യുഡിഎഫിനെയും അതിന്റെ വര്‍ഗീയരാഷ്ട്രീയത്തെയും അഴിമതിഭരണ സംസ്കാരത്തെയും ഭീകരപ്രവര്‍ത്തനത്തെയും ജീര്‍ണിച്ച സ്ത്രീവിരുദ്ധതയെയുമെല്ലാം വര്‍ജിക്കണമെന്നതുതന്നെയാകുമത്. ആ വിവേകത്തിന്റെ ജനശബ്ദമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വികസനമുന്നേറ്റ ജാഥകളിലിരമ്പിയത്. അതിന്റെ ആത്യന്തിക പ്രതിധ്വനിയാകും മെയ് 13ന് ഇന്ത്യ കേള്‍ക്കുക.


*****

ദേശാഭിമാനി മുഖപ്രസംഗം 03-03-2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇതേ ഘട്ടത്തില്‍ ഘോരാരവങ്ങളുമായി നേരത്തേ തുടങ്ങിയ ഒരു ജാഥയുടെ നിര്‍വീര്യമായ അസ്തമയവും കേരളം കണ്ടു. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിവച്ച യുഡിഎഫ് ജാഥ ഇടയ്ക്കെവിടെയോവച്ച് ആരാലും ശ്രദ്ധിക്കപ്പെടാത്തവിധം മരണവീട്ടില്‍നിന്ന് ആളുകള്‍ എന്നപോലെ പിരിഞ്ഞുപോകുന്നതാണ് കേരളം കണ്ടത്. ജാഥയ്ക്ക് ജനങ്ങളെ നേരിട്ട് മുന്നോട്ടുപോകാനാകാത്തതരത്തില്‍ യുഡിഎഫ് നേതൃത്വത്തിന്റെ രാഷ്ട്രീയവീര്യം ചോരുന്നതും രാഷ്ട്രീയസദാചാരബോധവും ധാര്‍മികതയും അല്‍പ്പമെങ്കിലും അവശേഷിച്ചിട്ടുള്ളവരാകെ അതില്‍നിന്ന് വിട്ടുനില്‍ക്കുന്നതും ഒടുവില്‍ ജാഥ ഒരു സാങ്കേതികത്വത്തിന്റെപേരില്‍ എവിടെയോ സമാപിപ്പിച്ച് നേതാക്കള്‍ പിന്‍വാങ്ങുന്നതുമാണ് കേരളം കണ്ടത്.